ജയവും പരാജയവും മനുഷ്യന്‍ നടക്കുന്ന പാതയെ ആശ്രയിച്ചിരിക്കുന്നു

മിക്ക ആളുകളും അവരുടെ ഭാവി ലക്ഷ്യത്തിനു വേണ്ടി, അല്ലെങ്കില്‍ താത്കാലികമായ സന്തോഷത്തിനുവേണ്ടിയാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്. യാതൊരു ഇടപെടലിനും വിധേയമായിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് സ്വര്‍ഗത്തില്‍ പോകുവാന്‍, പ്രതിഫലങ്ങള്‍ നേടുവാന്‍ വേണ്ടിയാണ്. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് പൂർണരാക്കപ്പെടുവാനോ ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയില്‍ തങ്ങളുടെ കടമ നിര്‍വഹിക്കാനോ വേണ്ടിയല്ല. എന്നുവച്ചാൽ, മിക്ക ആളുകളും സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനോ കടമകള്‍ പൂര്‍ത്തിയാക്കുവാനോ വേണ്ടിയല്ല ദൈവത്തില്‍ വിശ്വസിക്കുന്നത്. അര്‍ഥപൂര്‍ണമായ ഒരു ജീവിതം നയിക്കുന്നതിനു വേണ്ടി ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതു വിരളമാണ്. മനുഷ്യന്‍ ജീവിച്ചിരിക്കുന്നതിനാല്‍ ദൈവത്തില്‍ വിശ്വസിക്കണം, കാരണം അങ്ങനെ ചെയ്യുന്നതു സ്വര്‍ഗത്തിന്റെ നിയമവും ഭൂമിയുടെ പ്രമാണവും മനുഷ്യന്റെ സ്വാഭാവിക നിയോഗവുമാണ് എന്നു വിശ്വസിക്കുന്നവരുമില്ല. ഈ തരത്തില്‍, വ്യത്യസ്തരായ മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ ലക്ഷ്യങ്ങള്‍ പിന്തുടരുന്നുണ്ടെങ്കിലും അവരുടെ തേടലിന്റെ ഉദ്ദേശ്യവും അതിനു പിറകിലെ പ്രചോദനവും എല്ലാം ഒരുപോലെയാണ്. അതിലുപരി അവരില്‍ മിക്കവരെ സംബന്ധിച്ചിടത്തോളവും അവരുടെ ആരാധനാപാത്രങ്ങള്‍ ഏതാണ്ട് ഒരുപോലെയാണ്. കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങളില്‍ അനവധി വിശ്വാസികള്‍ മരിച്ചുപോയിട്ടുണ്ട്. അനേകര്‍ മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്തിട്ടുണ്ട്. അതു ദൈവത്തെ തേടുന്ന ഒന്നോ രണ്ടോ ആളുകളല്ല. ആയിരമോ രണ്ടായിരമോ ആളുകള്‍ പോലുമല്ല. എന്നിരുന്നാലും ഇവരില്‍ മിക്ക ആളുകളും പരിശ്രമിക്കുന്നത് അവരുടെ സ്വന്തം ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ അല്ലെങ്കില്‍ ഭാവിയെപ്പറ്റിയുള്ള അവരുടെ മഹത്തരമായ പ്രതീക്ഷകള്‍ക്കുവേണ്ടിയോ ആണ്. ക്രിസ്തുവിനു സ്വയം അര്‍പ്പിച്ചിരിക്കുന്നവര്‍ കുറവും അപൂര്‍വവുമാണ്. എന്നിരുന്നാലും അനവധി ഭക്തരായ വിശ്വാസികളും സ്വന്തം വലകളില്‍ കുടുങ്ങി മരിച്ചിട്ടുണ്ട്. ജയിച്ചവരുടെ എണ്ണമാകട്ടെ, തുലോം തുച്ഛവും. ഇന്നുവരെ, ആളുകള്‍ പരാജയപ്പെടുന്നതിന്റെ കാരണവും അല്ലെങ്കില്‍ അവരുടെ വിജയരഹസ്യങ്ങളും അവർക്ക് അജ്ഞാതമാണ്. ക്രിസ്തുവിനെ തേടുന്നതില്‍ മനസ്സര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഇപ്പോഴും ആകസ്മികമായ ഉള്‍ക്കാഴ്ചയുടെ മുഹൂർത്തം ലഭിച്ചിട്ടില്ല. അവർ ഈ നിഗൂഢതകളുടെ അടിത്തട്ടിലെത്തിയിട്ടില്ല, കാരണം, അവര്‍ക്കറിയില്ല എന്നതുതന്നെ. അവരുടെ പരിശ്രമത്തില്‍ കഠിനമായ പ്രയത്നങ്ങള്‍ അവര്‍ നടത്തുമെങ്കിലും, അവര്‍ നടക്കുന്ന പാത അവരുടെ പൂര്‍വികര്‍ ഒരിക്കല്‍ നടന്ന പരാജയത്തിന്റെ പാതയാണ്, വിജയത്തിന്റെ പാതയല്ല. ഈ തരത്തില്‍, അവര്‍ പരിശ്രമിക്കുന്നത് എങ്ങനെയായാലും, അന്ധകാരത്തിലേക്കു നയിക്കുന്ന പാതയിലൂടെയല്ലേ അവര്‍ നടക്കുന്നത്? കയ്ക്കുന്ന ഫലമല്ലേ അവര്‍ നേടുന്നത്? കഴിഞ്ഞ കാലത്തു വിജയിച്ചവരെ മാതൃകയാക്കുന്ന ആളുകള്‍ ആത്യന്തികമായി സൗഭാഗ്യത്തിലേക്കാണോ ദുരന്തത്തിലേക്കാണോ എത്തുക എന്നത് പ്രവചിക്കുക ദുഷ്കരമാണ്. അപ്പോള്‍ പരാജയപ്പെട്ടവരുടെ ചുവടുകള്‍ പിന്തുടരുന്ന ആളുകള്‍ക്കുള്ള സാധ്യത അതിലും എത്രയോ മോശമായിരിക്കും? അവര്‍ പരാജയപ്പെടുന്നതിനുള്ള സാധ്യത അതിലും കൂടുതല്ലേ? അവര്‍ നടക്കുന്ന പാതയ്ക്ക് എന്തു മൂല്യണുള്ളത്? അവര്‍ തങ്ങളുടെ സമയം പാഴാക്കുകയല്ലേ? ആളുകള്‍ തങ്ങളുടെ പരിശ്രമത്തില്‍ ജയിച്ചാലും തോറ്റാലും, ചുരുക്കത്തില്‍, അങ്ങനെ സംഭവിക്കുന്നതിന് ഒരു കാരണമുണ്ട്. അല്ലാതെ അവര്‍ക്കുതോന്നിയതുപോലെ പരിശ്രമിക്കുന്നതല്ല അവരുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത്.

ഒരു മനുഷ്യന്റെ ദൈവവിശ്വാസത്തിന് ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് അവന് ആത്മാര്‍ഥമായ ഒരു ഹൃദയം ഉണ്ടായിരിക്കണം എന്നതും അവന്‍ പൂര്‍ണമായും സ്വയം സമര്‍പ്പിക്കുകയും ആത്മാര്‍ഥമായി അനുസരിക്കുകയും വേണം എന്നതുമാണ്. മനുഷ്യന് ഏറ്റവും പ്രയാസകരമായിട്ടുള്ളത് പൂര്‍ണമായ സത്യം നേടുവാന്‍ അവനെ സഹായിക്കുന്ന സ്വന്തം ജീവിതവും യഥാര്‍ഥവിശ്വാസത്തിനു പകരമായി നല്കുക എന്നതും, ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള സ്വന്തം കടമ പൂര്‍ത്തിയാക്കുക എന്നതുമാണ്. പരാജയപ്പെടുന്നവര്‍ക്ക് അസാധ്യമായത് ഇതാണ്, ക്രിസ്തുവിനെ കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് ഇത് ഒട്ടും സാധിക്കുകയില്ല. ദൈവത്തിനു സ്വയം പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ മനുഷ്യനു കഴിവില്ലാത്തതുകൊണ്ട്, മനുഷ്യന്‍ സ്രഷ്ടാവിനോടുള്ള തന്റെ കടമ നിര്‍വഹിക്കുവാന്‍ തയ്യാറല്ലാത്തതുകൊണ്ട്, സത്യം ദര്‍ശിച്ചിട്ടും അതിനെ ഒഴിവാക്കി സ്വന്തം വഴിയില്‍ നടക്കുന്നതുകൊണ്ട്, എപ്പോഴും പരാജയപ്പെട്ടവരുടെ പാത പിന്തുടര്‍ന്നു പരിശ്രമിക്കുന്നതുകൊണ്ട്, എപ്പോഴും സ്വര്‍ഗത്തെ എതിര്‍ക്കുന്നതുകൊണ്ട്, ഇങ്ങനെ മനുഷ്യന്‍ എപ്പോഴും പരാജയപ്പെടുകയും സാത്താന്റെ തന്ത്രത്തിനു വശപ്പെടുകയും സ്വന്തം വലയില്‍ വീഴുകയും ചെയ്യുന്നു. മനുഷ്യന്‍ ക്രിസ്തുവിനെ അറിയാത്തതിനാല്‍, സത്യം മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്നതില്‍ അവനു മിടുക്കില്ലാത്തതിനാല്‍, പൗലൊസിനോട് വളരെയധികം ആരാധനയുള്ളതിനാല്‍, സ്വര്‍ഗത്തോട് വളരെയധികം അഭിനിവേശമുള്ളതിനാല്‍, ക്രിസ്തു അവനെ അനുസരിക്കണം എന്ന് എപ്പോഴും ആവശ്യപ്പെടുകയും ദൈവത്തോട് ആജ്ഞാപിക്കുകയും ചെയ്യുന്നതിനാല്‍, ആ മഹാവ്യക്തിത്വങ്ങളും ലോകത്തിന്റെ പരിവര്‍ത്തനങ്ങള്‍ അനുഭവിച്ചിട്ടുള്ളവരും ഇപ്പോഴും നശ്വരരാണ്, അവര്‍ ദൈവത്തിന്റെ ശാസനങ്ങള്‍ക്കിടയില്‍ മരിക്കുകയും ചെയ്യുന്നു. അവരെക്കുറിച്ച് എനിക്കാകെ പറയാന്‍ സാധിക്കുക അവര്‍ ഭീകരമായ ഒരു മരണം വരിക്കുന്നു എന്നും അവരനുഭവിക്കുന്ന പ്രത്യാഘാതം—അവരുടെ മരണം—ന്യായീകരണമില്ലാത്തതല്ല എന്നുമാണ്. അവരുടെ പരാജയം സ്വര്‍ഗത്തിന്റെ നിയമത്തിന് അത്രയും കൂടുതല്‍ നിരക്കാത്തതല്ലേ? സത്യം വരുന്നത് മനുഷ്യന്റെ ലോകത്തു നിന്നാണ്. എന്നിരുന്നാലും മനുഷ്യരിലെ സത്യം ക്രിസ്തുവിനാല്‍ പകര്‍ന്നു നല്‍കപ്പെട്ടതാണ്. അത് ക്രിസ്തുവില്‍ നിന്ന്, അതായത് ദൈവം തന്നെയായവനില്‍നിന്ന് ഉദ്ഭവിക്കുന്നു. മനുഷ്യനാല്‍ സാധിക്കാത്ത ഒന്നാണിത്. എന്നിരുന്നാലും ക്രിസ്തു സത്യം മാത്രമേ നല്കുന്നുള്ളൂ. സത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തില്‍ മനുഷ്യന്‍ വിജയിക്കുമോ എന്നുള്ളത് അവിടുത്തെ നിശ്ചയമല്ല. സത്യത്തിലുള്ള വിജയവും പരാജയവുമെല്ലാം മനുഷ്യന്റെ പരിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു എന്നു വ്യംഗ്യം. മനുഷ്യന്റെ സത്യത്തിലുള്ള വിജയത്തിനും പരാജയത്തിനും ക്രിസ്തുവുമായി ഒരിക്കലും ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മറിച്ച്, അവന്റെ പരിശ്രമമാണ് അതു നിശ്ചയിക്കുന്നത്. മനുഷ്യന്റെ ലക്ഷ്യവും അവന്റെ വിജയവും പരാജയവും ദൈവത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനും അങ്ങനെ ദൈവം തന്നെയായവനെക്കൊണ്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കുവാനും സാധിക്കില്ല. കാരണം ഇത് ദൈവം തന്നെയായവനെ സംബന്ധിച്ച കാര്യമല്ല, മറിച്ച് ദൈവത്തിന്റെ സൃഷ്ടികള്‍ ചെയ്യേണ്ട കടമയുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. മിക്ക ആളുകള്‍ക്കും പൗലൊസിന്റെയും പത്രോസിന്റെയും പരിശ്രമത്തെയും ലക്ഷ്യത്തെയും പറ്റി കുറച്ച് അറിവേയുള്ളൂ. എന്നാല്‍, പത്രോസിനും പൗലൊസിനും ലഭിച്ച ഫലങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ക്കൊന്നും അറിയില്ല. പത്രോസിന്റെ വിജയത്തിനു പിറകിലെ രഹസ്യത്തെക്കുറിച്ചോ പൗലൊസിന്റെ പരാജയത്തിലേക്ക് നയിച്ച പോരായ്മകളെക്കുറിച്ചോ അവര്‍ അജ്ഞരാണ്. അതുകൊണ്ട്, അവരുടെ പരിശ്രമത്തിന്റെ സത്തയെ കാണുവാന്‍ നിങ്ങള്‍ക്ക് ഒട്ടും കഴിവില്ലെങ്കില്‍, നിങ്ങളില്‍ മിക്കവരുടെയും പരിശ്രമങ്ങള്‍ പരാജയപ്പെടും. നിങ്ങളില്‍ വളരെ കുറച്ചുപേര്‍ വിജയിച്ചാല്‍ത്തന്നെയും അവര്‍ പത്രോസിനു സമന്‍മാരായിരിക്കില്ല. നിന്റെ പരിശ്രമത്തിന്റെ പാത ശരിയായതാണെങ്കില്‍, വിജയിക്കുമെന്നു പ്രതീക്ഷിക്കാന്‍ നിനക്കു വകുപ്പുണ്ട്. നീ സത്യത്തെ പിന്തുടരുന്ന പാത തെറ്റാണെങ്കില്‍, എന്നേക്കും വിജയിക്കുവാന്‍ കഴിവില്ലാവന്‍ ആയിരിക്കും നീ, പൗലൊസിന്റെതിനു സമാനമായ അന്ത്യവും നേരിടും.

പൂര്‍ണനാക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു പത്രോസ്. ശിക്ഷണവും വിധിയും അനുഭവിച്ചതിനു ശേഷം, അങ്ങനെ ദൈവത്തില്‍ നിന്നും ശുദ്ധമായ സ്നേഹം നേടിയതിനു ശേഷം മാത്രമാണ് അവന്‍ മുഴുവനായും പൂര്‍ണനാക്കപ്പെട്ടത്. അവന്‍ നടന്ന പാത പൂര്‍ണനാക്കപ്പെടുന്നതിനുള്ള പാതയായിരുന്നു. എന്നുപറഞ്ഞാല്‍, തുടക്കം മുതൽ തന്നെ പത്രോസ് നടന്ന പാത ശരിയായതായിരുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നതിനുള്ള അവന്റെ പ്രചോദനം ശരിയായതായിരുന്നു. അതിനാല്‍ അവന്‍ പൂര്‍ണനാക്കപ്പെട്ട ഒരുവനായി മാറി. മനുഷ്യന്‍ മുമ്പൊരിക്കലും നടന്നിട്ടില്ലാതെ പാതയിലൂടെ അവന്‍ നടന്നു. എന്നാല്‍, തുടക്കം മുതല്‍ തന്നെ പൗലൊസ് നടന്ന പാത ക്രിസ്തുവിനെ എതിര്‍ക്കുന്ന പാതയായിരുന്നു. പരിശുദ്ധാത്മാവ് അവനെ ഉപയോഗിക്കുവാന്‍ തീരുമാനിച്ചതിനാല്‍ മാത്രമാണ്, അവന്റെ കഴിവുകളും മേന്‍മകളും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതുകൊണ്ടു മാത്രമാണ് അവന്‍ ക്രിസ്തുവിനുവേണ്ടി പല പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചത്. അവന്‍ പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെട്ട ഒരുവന്‍ മാത്രമായിരുന്നു. അല്ലാതെ യേശു അവന്റെ മാനവികതയെ അനുഭാവപൂര്‍വം നോക്കിയതുകൊണ്ടല്ല, മറിച്ച് അവന്റെ കഴിവുകള്‍ മൂലമാണ് അവന്‍ ഉപയോഗിക്കപ്പെട്ടത്. അവന്‍ വീഴ്ത്തപ്പെട്ടതിനാലാണ് അവന് യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത്, അല്ലാതെ പ്രവര്‍ത്തിക്കുവാന്‍ അവന്‍ ഇഷ്ടപ്പെട്ടതുകൊണ്ടല്ല. പരിശുദ്ധാത്മാവിന്റെ പ്രബോധനവും മാര്‍ഗദര്‍ശനവും നിമിത്തമാണ് അവന് അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സാധിച്ചത്. അവന്റെ പ്രവൃത്തി ഒരു തരത്തിലും അവന്റെ പരിശ്രമത്തെയോ മനുഷ്യത്വത്തെയോ പ്രതിനിധീകരിച്ചില്ല. പൗലൊസിന്റെ പ്രവൃത്തി ഒരു സേവകന്റെ പ്രവൃത്തിയെയാണ് പ്രതിനിധീകരിച്ചത്. എന്നു പറഞ്ഞാല്‍ ഒരു അപ്പസ്തോലന്റെ പ്രവൃത്തിയാണ് അവന്‍ ചെയ്തത്. എന്നാല്‍, പത്രോസ് വ്യത്യസ്തനായിരുന്നു: അവന്‍ കുറച്ചു പ്രവര്‍ത്തിച്ചു. അവ പൗലൊസിന്റെ പ്രവൃത്തിയുടെ അത്രയും മഹത്തരമായിരുന്നില്ല. മറിച്ച്, തന്റെ സ്വന്തം പ്രവേശനത്തിനുവേണ്ടി പരിശ്രമിച്ചുകൊണ്ടാണ് അവന്‍ പ്രവര്‍ത്തിച്ചത്. അവന്റെ പ്രവൃത്തി പൗലൊസിന്റെ പ്രവൃത്തിയില്‍ നിന്നും വ്യത്യസ്തമായിരുന്നു. പത്രോസിന്റെ പ്രവൃത്തി ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള കടമ നിര്‍വഹിക്കലായിരുന്നു. ഒരു അപ്പസ്തോലന്‍ എന്ന നിലയിലല്ല പത്രോസ് പ്രവര്‍ത്തിച്ചത്. മറിച്ച്, ദൈവത്തോടുള്ള സ്നേഹം തുടർന്നുകൊണ്ടാണ് അവന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, പൗലൊസിന്റെ പ്രവൃത്തിയില്‍ വ്യക്തിപരമായ ഒരു അന്വേഷണം ഉള്‍ച്ചേര്‍ന്നിരുന്നു: അവന്റെ അന്വേഷണം ഭാവിക്കുവേണ്ടിയുള്ള പ്രതീക്ഷകള്‍ക്കും ഒരു നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ള ആഗ്രഹത്തിനും വേണ്ടിയല്ലാതെ മറ്റൊന്നിനുമായിരുന്നില്ല. അവന്റെ പ്രവൃത്തിയുടെ സമയത്ത് ശുദ്ധീകരണം അവന്‍ സ്വീകരിച്ചില്ല. വെട്ടിയൊരുക്കലും ഇടപെടലും അവന്‍ സ്വീകരിച്ചില്ല. അവന്‍ ചെയ്യുന്ന പ്രവൃത്തി ദൈവത്തിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നിടത്തോളം, അവന്‍ ചെയ്തതെല്ലാം ദൈവത്തെ പ്രീതിപ്പെടുത്തുന്നിടത്തോളം ആത്യന്തികമായി ഒരു സമ്മാനം അവനെ കാത്തിരിക്കുന്നു എന്നവന്‍ വിശ്വസിച്ചു. അവന്റെ പ്രവൃത്തിയില്‍ വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല—അവയെല്ലാം അവയ്ക്കുവേണ്ടി മാത്രമായിരുന്നു. മാറ്റത്തിനുവേണ്ടിയുള്ള പരിശ്രമത്തിനിടയ്ക്കല്ല അവ നിര്‍വഹിക്കപ്പെട്ടത്. അവന്റെ പ്രവൃത്തിയിലെ എല്ലാം ഒരു ഇടപാടായിരുന്നു. അതില്‍ ദൈവത്തിന്റെ ഒരു സൃഷ്ടിയുടേതായ കടമയോ കീഴ്പ്പെടലോ ഉണ്ടായിരുന്നില്ല. പൗലൊസിന്‍റെ പ്രവൃത്തിക്കിടയില്‍ അവന്റെ പഴയ പ്രകൃതത്തിനു മാറ്റമൊന്നും സംഭവിച്ചില്ല. മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്നതു മാത്രമായിരുന്നു അവന്റെ പ്രവൃത്തി. സ്വന്തം പ്രകൃതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അത് അപര്യാപ്തമായിരുന്നു. പൂര്‍ണനാക്കപ്പെടുകയോ കൈകാര്യം ചെയ്യപ്പെടുകയോ ചെയ്യാതെ നേരിട്ടായിരുന്നു പൗലൊസ് തന്റെ പ്രവൃത്തി നിര്‍വഹിച്ചത്. പ്രതിഫലമായിരുന്നു അവന്റെ പ്രചോദനം. പത്രോസ് വ്യത്യസ്തനായിരുന്നു: വെട്ടിയൊരുക്കലിനും കൈകാര്യം ചെയ്യപ്പെടലിനും വിധേയനായ ഒരാളായിരുന്നു പത്രോസ്. അവന്‍ ശുദ്ധീകരണത്തിലൂടെയും കടന്നുപോയിരുന്നു. പത്രോസിന്റെ പ്രവൃത്തിയുടെ ലക്ഷ്യവും പ്രചോദനവും അടിസ്ഥാനപരമായി പൗലൊസിന്റേതില്‍ നിന്നു തീര്‍ത്തും വിഭിന്നമായിരുന്നു. പത്രോസ് വളരെയധികം പ്രവൃത്തിയൊന്നും ചെയ്തില്ലെങ്കിലും അവന്റെ പ്രകൃതം അനവധി മാറ്റങ്ങള്‍ക്കു വിധേയമായി. അവന്‍ തേടിയത് സത്യവും യഥാര്‍ഥ മാറ്റവുമായിരുന്നു. പ്രവൃത്തിക്കുവേണ്ടി നിര്‍വഹിക്കപ്പെട്ട പ്രവൃത്തിയായിരുന്നില്ല അവന്റേത്. പൗലൊസ് ഒരുപാട് പ്രവര്‍ത്തിച്ചുവെങ്കിലും അതെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായിരുന്നു. പൗലൊസ് ഈ പ്രവൃത്തിയോടു സഹകരിച്ചുവെങ്കിലും അവന്‍ അത് അനുഭവിച്ചില്ല. പത്രോസ് വളരെ കുറച്ചു പ്രവൃത്തിയേ ചെയ്തുള്ളൂ എന്നതിനു കാരണം പരിശുദ്ധാത്മാവ് അവനിലൂടെ അത്രയധികം പ്രവൃത്തികൾ ചെയ്തില്ല എന്നതാണ്. അവര്‍ എത്രമാത്രം പ്രവൃത്തി ചെയ്തു എന്നതല്ല അവര്‍ പൂര്‍ണരാക്കപ്പെട്ടോ എന്നതു നിര്‍ണയിച്ചത്. ഒരുവന്റെ പരിശ്രമം പ്രതിഫലങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നെങ്കില്‍, മറ്റൊരുവന്റെ പരിശ്രമം ദൈവത്തിന്റെ ആത്യന്തികമായ സ്നേഹം നേടുവാനും ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിനായി സുന്ദരമായ ഒരു വ്യക്തിത്വമായി ജീവിക്കുന്ന അത്രയും ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിക്കുന്നതിനും വേണ്ടിയായിരുന്നു. പുറമേക്ക് അവര്‍ വ്യത്യസ്തരായിരുന്നു. അതുപോലെ അവരുടെ സത്തയും വ്യത്യസ്തമായിരുന്നു. എത്രമാത്രം പ്രവര്‍ത്തിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ അവരില്‍ ആരാണ് പരിപൂര്‍ണനാക്കപ്പെട്ടത് എന്നു നിനക്കു നിശ്ചയിക്കുവാന്‍ സാധിക്കില്ല. ദൈവത്തെ സ്നേഹിക്കുന്ന ഒരുവന്‍, ദൈവത്തെ അനുസരിക്കുന്ന ഒരുവന്‍, ഇടപെടലും വെട്ടിയൊരുക്കലും സ്വീകരിക്കുന്ന ഒരുവന്‍, ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിക്കുന്ന ഒരുവന്‍ എന്നൊക്കെയുള്ള പ്രതിച്ഛായയില്‍ ജീവിക്കുവാന്‍ പത്രോസ് പരിശ്രമിച്ചു. ദൈവത്തിനായി സ്വയം സമര്‍പ്പിക്കുവാന്‍ അവനു സാധിച്ചു. സ്വയം പൂര്‍ണമായും ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുവാനും മരണം വരെ അവിടുത്തെ അനുസരിക്കുവാനും അവനു സാധിച്ചു. അതായിരുന്നു അവന്‍ ചെയ്യുവാനായി നിശ്ചയിച്ചത്. അതിലുപരി, അതായിരുന്നു അവന്‍ നേടിയത്. ഇതാണ് അവന്റെ അന്ത്യം പൗലൊസിന്‍റേതില്‍ നിന്നും വ്യത്യസ്തമായതിന് അടിസ്ഥാന കാരണം. പരിശുദ്ധാത്മാവ് പത്രോസില്‍ ചെയ്ത പ്രവൃത്തി അവനെ പരിപൂര്‍ണനാക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. പരിശുദ്ധാത്മാവ് പൗലൊസില്‍ ചെയ്ത പ്രവൃത്തിയാകട്ടെ, അവനെ ഉപയോഗിക്കുവാനുള്ളതും. ഇതിന് കാരണം അവരുടെ പ്രകൃതങ്ങളും പരിശ്രമത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും ഒരുപോലായിരുന്നില്ല എന്നതാണ്. രണ്ടുപേരിലും പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചിരുന്നു. പത്രോസ് ഈ പ്രവൃത്തി അവനില്‍ തന്നെ പ്രായോഗികമാക്കുകയും മറ്റുള്ളവര്‍ക്കു നല്‍കുകയും ചെയ്തു. അതേ സമയം പൗലൊസാകട്ടെ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി മുഴുവനായുംമറ്റുള്ളവര്‍ക്കു നല്‍കുക മാത്രമാണു ചെയ്തത്, അവൻ അതില്‍ നിന്നു സ്വന്തമായി ഒന്നും നേടിയില്ല. ഈ തരത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി വളരെയധികം വര്‍ഷങ്ങള്‍ അനുഭവിച്ചിട്ടും പൗലൊസില്‍ അധികമൊന്നും മാറ്റങ്ങള്‍ സംഭവിച്ചില്ല. അവന്‍ തന്റെ നൈസര്‍ഗ്ഗികസ്ഥിതിയോടുതന്നെ ചേര്‍ന്നു നിന്നു. അവന്‍ അപ്പോഴും പണ്ടത്തെ പൗലൊസ് തന്നെ ആയിരുന്നു. പല വര്‍ഷങ്ങള്‍ നീണ്ട പ്രവൃത്തിയുടെ കഷ്ടപ്പാടുകള്‍ സഹിച്ചതിനു ശേഷം മാത്രമാണ്, എങ്ങനെയാണു പ്രവര്‍ത്തിക്കേണ്ടതെന്ന് അവന്‍ പഠിച്ചത്. എങ്ങനെയാണ് സഹിക്കേണ്ടത് എന്നവന്‍ പഠിച്ചത്. പക്ഷേ, അവന്റെ പഴയ പ്രകൃതം—അത്യധികം മത്സരബുദ്ധിയോടു കൂടിയതും കൂലിപ്പടയാളിയുടേതുമായ പ്രകൃതം—അപ്പോഴും നിലനിന്നു. വളരെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിനു ശേഷവും അവന്‍ തന്റെ ദുഷിച്ച പ്രകൃതം തിരിച്ചറിഞ്ഞില്ല, തന്റെ പഴയ പ്രകൃതം ഉപേക്ഷിക്കുകയും ചെയ്തില്ല. അതപ്പോഴും അവന്റെ പ്രവൃത്തിയില്‍ വ്യക്തമായി പ്രകടമായിരുന്നു. അവനില്‍ ആകെയുണ്ടായിരുന്നത് കൂടുതല്‍ പ്രവൃത്തിപരിചയം മാത്രമായിരുന്നു. പക്ഷേ, അത്രയും തുച്ഛമായ അനുഭവത്തിന് മാത്രമായി അവനെ മാറ്റുക അസാധ്യമായിരുന്നു. അതിന് അസ്തിത്വത്തെപ്പറ്റിയോ അല്ലെങ്കില്‍ പരിശ്രമത്തിന്റെ പ്രാധാന്യത്തെപ്പറ്റിയോ ഉള്ള അവന്റെ കാഴ്ചപ്പാടുകള്‍ മാറ്റുവാന്‍ സാധിച്ചില്ല. അനേക വര്‍ഷങ്ങള്‍ അവന്‍ ക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിച്ചുവെങ്കിലും, പിന്നീടൊരിക്കലും കര്‍ത്താവായ യേശുവിനാല്‍ പീഡിപ്പിക്കപ്പെട്ടില്ല എങ്കിലും, ദൈവത്തെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ അവന്റെ ഹൃദയത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ദൈവത്തിനായി സ്വയം അര്‍പ്പിക്കുവാന്‍ വേണ്ടിയല്ല അവന്‍ പ്രവര്‍ത്തിച്ചത് എന്നാണ് ഇതിന് അർഥം. മറിച്ച്, അവന്റെ ഭാവിലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അവന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കാരണം, തുടക്കത്തില്‍ അവന്‍ ക്രിസ്തുവിനെ പീഡിപ്പിച്ചു, അവന്‍ ക്രിസ്തുവിനു കീഴ്പ്പെട്ടില്ല; സഹജമായി ക്രിസ്തുവിനെ മനഃപൂര്‍വം എതിര്‍ത്തിരുന്ന ഒരു നിഷേധിയായിരുന്നു അവന്‍, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെപ്പറ്റി അറിവില്ലാതിരുന്ന ഒരുത്തന്‍. അവന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായപ്പോഴും അവന്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അറിഞ്ഞില്ല. സ്വന്തം സ്വഭാവത്തിനനുസൃതമായി പരിശുദ്ധാത്മാവിന്റെ ഇംഗിതത്തിന് അല്പം പോലും പരിഗണന കൊടുക്കാതെ സ്വന്തം നിലയ്ക്കു പ്രവര്‍ത്തിക്കുക മാത്രം ചെയ്തു. അതുകൊണ്ട് അവന്റെ പ്രകൃതം ക്രിസ്തുവിനു വിരുദ്ധമായിരുന്നു, അവന്‍ സത്യത്തെ അനുസരിക്കുകയും ചെയ്തില്ല. അങ്ങനെയുള്ള ഒരുവന്‍, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാല്‍ ഉപേക്ഷിക്കപ്പെട്ട ഒരുവന്‍, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അറിയാത്ത ഒരുവന്‍, ക്രിസ്തുവിനെ എതിര്‍ക്കുക കൂടി ചെയ്ത ഒരുവന്‍—എങ്ങനെയാണ് അത്തരമൊരു വ്യക്തിയെ രക്ഷിക്കാൻ സാധിക്കുക? ഒരു മനുഷ്യന്‍ രക്ഷിക്കപ്പെടുമോ ഇല്ലയോ എന്നത് അവന്‍ എത്ര പ്രവര്‍ത്തനം നടത്തുന്നു എന്നതിനെയോ, എത്ര മാത്രം സമര്‍പ്പിക്കുന്നു എന്നതിനെയോ ആശ്രയിച്ചല്ല, മറിച്ച്, അവനു പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം അറിയാമോ ഇല്ലയോ, അവനു സത്യം പ്രവൃത്തിയില്‍ വരുത്താന്‍ സാധിക്കുമോ ഇല്ലയോ, പരിശ്രമത്തെക്കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകള്‍ സത്യത്തോടു ചേര്‍ന്നു പോകുന്നതാണോ അല്ലയോ എന്നതിനെയെല്ലാം ആശ്രയിച്ചാണു നിശ്ചയിക്കപ്പെടുന്നത്.

പത്രോസ് യേശുവിനെ അനുഗമിക്കുവാന്‍ തുടങ്ങിയതിനുശേഷം സ്വാഭാവികമായ വെളിപാടുകള്‍ ഉണ്ടായി എങ്കിലും, സഹജമായി അവന്‍, വളരെ തുടക്കത്തില്‍ത്തന്നെ പരിശുദ്ധാത്മാവിനു കീഴ്പ്പെടുവാനും ക്രിസ്തുവിനെ തേടുവാനും സന്നദ്ധനായ ഒരാളായിരുന്നു. പരിശുദ്ധാത്മാവിനോടുള്ള അവന്റെ അനുസരണ നിര്‍മലമായിരുന്നു: അവന്‍ പ്രശസ്തിയോ സമ്പത്തോ തേടിയില്ല. മറിച്ച്, സത്യത്തോടുള്ള അനുസരണയാണ് അവനു പ്രചോദനം നൽകിയത്. ക്രിസ്തുവിനെ അറിയാമെന്നത് പത്രോസ് മൂന്നു പ്രാവശ്യം നിഷേധിച്ചെങ്കിലും, അവന്‍ കര്‍ത്താവായ യേശുവിനാല്‍ പരീക്ഷിക്കപ്പെട്ടു എങ്കിലും, അത്ര നിസാരമായ മാനുഷികബലഹീനതയ്ക്ക് അവന്റെ പ്രകൃതവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അതവന്റെ ഭാവി പരിശ്രമത്തെ ബാധിച്ചില്ല. അവന്റെ പരീക്ഷണം അന്തിക്രിസ്തുവിന്റെ പ്രവൃത്തിയായിരുന്നു എന്ന് കൃത്യമായി തെളിയിക്കാനും സാധിക്കില്ല. സാധാരണമായ മാനുഷിക ബലഹീനത ലോകത്തിലെ എല്ലാ മനുഷ്യരും പങ്കുവയ്ക്കുന്ന ഒന്നാണ്—പത്രോസ് അതില്‍നിന്നു വ്യത്യസ്തനായിരുന്നു എന്നു നീ കരുതുന്നുണ്ടോ? പത്രോസ് ചില വിഡ്ഢിത്തം നിറഞ്ഞ തെറ്റുകള്‍ ചെയ്തതുകൊണ്ട്, ആളുകള്‍ പത്രോസിനെക്കുറിച്ച് ചില കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തുന്നില്ലേ? പൗലൊസ് ചെയ്ത എല്ലാ പ്രവൃത്തികള്‍ മൂലവും എഴുതിയ ലേഖനങ്ങള്‍ മൂലവും ആളുകള്‍ പൗലൊസിനെ വളരെയധികം ആരാധിക്കുന്നില്ലേ? മനുഷ്യന്, മറ്റൊരു മനുഷ്യന്റെ സത്ത തുറന്നു കാണാന്‍ എങ്ങനെയാണു സാധിക്കുക? തീര്‍ച്ചയായും യഥാര്‍ഥത്തില്‍ തിരിച്ചറിവുള്ളവര്‍ക്ക് അത്രയും നിസ്സാരമായതു കാണുവാന്‍ സാധിക്കുമോ? പത്രോസിന്റെ വര്‍ഷങ്ങള്‍ നീണ്ട വേദന നിറഞ്ഞ അനുഭവങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അതിനര്‍ഥം പത്രോസിനു യഥാര്‍ഥമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നോ പത്രോസ് പൂർണനാക്കപ്പെട്ടിട്ടില്ല എന്നോ അല്ല. ദൈവത്തിന്റെ പ്രവൃത്തിയെ പൂര്‍ണമായി മനസ്സിലാക്കുവാന്‍ മനുഷ്യന് എങ്ങനെ സാധിക്കും? ബൈബിളിലെ രേഖകള്‍ യേശു നേരിട്ടു തെരഞ്ഞെടുത്തതല്ല. മറിച്ച്, പിന്നീടുള്ള തലമുറകള്‍ ക്രോഡീകരിച്ചതാണ്. അങ്ങനെയാണെങ്കില്‍, ബൈബിളില്‍ രേഖപ്പെടുത്തിയതെല്ലാം മനുഷ്യന്റെ ആശയങ്ങള്‍ക്കനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ടതല്ലേ? അതിലുപരി, പത്രോസിന്റെയും പൗലൊസിന്റെയും അന്ത്യങ്ങളെപ്പറ്റി ലേഖനങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടില്ല. അതുകൊണ്ട് മനുഷ്യന്‍ പത്രോസിനെയും പൗലൊസിനെയും സ്വന്തം കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ്, സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചാണ് വിധിക്കുന്നത്. പൗലൊസ്‌ അത്രയധികം പ്രവര്‍ത്തിച്ചതുകൊണ്ട്, അവന്റെ “സംഭാവനകള്‍” വളരെ മഹത്തരമായിരുന്നതുകൊണ്ട്, അവന്‍ ജനങ്ങളുടെ വിശ്വാസം നേടി. ഉപരിപ്ലവതകളില്‍ മാത്രമല്ലേ മനുഷ്യന്‍ ശ്രദ്ധിക്കുന്നത്? എങ്ങനെയാണ് മനുഷ്യന് മനുഷ്യന്റെ സത്ത തുറന്നുകാണുവാന്‍ സാധിക്കുക? പൗലൊസ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ആരാധനയ്ക്ക് പാത്രമായിട്ടുണ്ട് എന്നതിനാല്‍ ആരാണ് അവന്റെ പ്രവൃത്തികളെ പെട്ടെന്ന് നിഷേധിക്കുവാന്‍ ധൈര്യപ്പെടുക? പത്രോസ് വെറുമൊരു മീന്‍പിടുത്തക്കാരനായിരുന്നു. അതുകൊണ്ട് എങ്ങനെയാണ് അവന്റെ സംഭാവന പൗലൊസിന്റെ അത്രയും മഹത്തരമാകുക? അവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിക്കുകയാണെങ്കില്‍ പൗലൊസിന് പത്രോസിനെക്കാള്‍ മുമ്പ് പ്രതിഫലം നല്‍കണമായിരുന്നു. ദൈവത്തിന്റെ അംഗീകാരം നേടുവാന്‍ കൂടുതല്‍ യോഗ്യനായവന്‍ അവനായിരുന്നേനെ. പൗലൊസിനെ ദൈവം അവന്റെ കഴിവുകളിലൂടെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചപ്പോള്‍ പത്രോസിനെ പൂര്‍ണനാക്കി എന്ന് ആരാണ് ചിന്തിച്ചിട്ടുണ്ടാകുക. കര്‍ത്താവായ യേശു പത്രോസിനും പൗലൊസിനും വേണ്ടി വളരെ മുമ്പു തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തതുകൊണ്ടല്ല ഇത്: മറിച്ച്, അവരില്‍ സഹജമായി ഉണ്ടായിരുന്ന പ്രകൃതങ്ങള്‍ക്കനുസരിച്ച് അവര്‍ പൂര്‍ണരാക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്തു. അതുകൊണ്ട്, ആളുകള്‍ കാണുന്നത് മനുഷ്യന്റെ വെറും ബാഹ്യമായ സംഭാവനകളാണ്. അതേസമയം ദൈവം കാണുന്നത് മനുഷ്യന്റെ സത്തയാണ്. അതുപോലെ ആദ്യം മുതലേ അവന്‍ പിന്തുടരുന്ന പാതയാണ്. മനുഷ്യന്റെ പരിശ്രമത്തിനു പിറകിലെ പ്രചോദനമാണ്. ആളുകള്‍ ഒരു മനുഷ്യനെ അളക്കുന്നത് അവരുടെ ധാരണകള്‍ക്കനുസരിച്ചും അവരുടെ സ്വന്തം കാഴ്ചപ്പാടുകള്‍ക്കനുസരിച്ചുമാണ്. പക്ഷേ, മനുഷ്യന്റെ അന്ത്യം നിശ്ചയിക്കപ്പെടുന്നത് അവന്റെ ബാഹ്യമായ ഘടകങ്ങള്‍ക്കനുസരിച്ചല്ല. അതുകൊണ്ടു ഞാന്‍ പറയുന്നു, തുടക്കം മുതലേ നീ സ്വീകരിക്കുന്ന വഴി വിജയത്തിന്റെതാണെങ്കില്‍, തുടക്കം മുതലേ പരിശ്രമത്തെക്കുറിച്ചുള്ള നിന്റെ കാഴ്ചപ്പാട് ശരിയായതാണെങ്കില്‍, നീ പത്രോസിനെപ്പോലെയാണ്. നീ ചരിക്കുന്ന വഴി പരാജയത്തിന്റെതാണെങ്കില്‍, നീ എന്തു വില കൊടുത്താലും നിന്റെ അന്ത്യം അപ്പോഴും പൗലൊസിന്റേതുപോലെ ആയിരിക്കും. എന്തു തന്നെയായാലും, നിന്റെ ലക്ഷ്യവും നീ വിജയിക്കുമോ പരാജയപ്പെടുമോ എന്നുള്ളതും തീരുമാനിക്കപ്പെടുന്നത്, നിന്റെ ഭക്തിയെക്കാളും നീ ഒടുക്കുന്ന വിലയേക്കാളും, നീ തേടുന്ന പാത ശരിയായതാണോ അല്ലയോ എന്നതിനെ ആശ്രയിച്ചാണ്. പത്രോസിന്റെയും പൗലൊസിന്റെയും സത്തകളും അവര്‍ പിന്തുടര്‍ന്ന ലക്ഷ്യങ്ങളും വ്യത്യസ്തമായിരുന്നു. മനുഷ്യര്‍ക്ക് ഇക്കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല. ദൈവത്തിനു മാത്രമേ അവ പൂര്‍ണമായി അറിയുവാന്‍ സാധിക്കുകയുള്ളൂ. കാരണം ദൈവം കാണുന്നത് മനുഷ്യന്റെ സത്തയാണ്. അതേസമയം മനുഷ്യന് സ്വന്തം സത്തയെപ്പറ്റി ഒന്നും അറിയില്ല. മനുഷ്യന്റെ ഉള്ളിലെ സത്തയോ അവന്റെ യഥാര്‍ഥ അവസ്ഥയോ കാണാന്‍ മനുഷ്യനു കഴിവില്ല. അതുകൊണ്ട് പൗലൊസിന്റെയും പത്രോസിന്റെയും തോല്‍വിക്കും വിജയത്തിനും കാരണമായ കാര്യങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്കു കഴിവില്ല. മിക്ക ആളുകളും പത്രോസിനെയല്ല, പൗലൊസിനെയാണ് ആരാധിക്കുന്നത്. കാരണം പൗലൊസ് ജനങ്ങള്‍ക്കിടയിലെ പ്രവൃത്തിക്കാണ് ഉപയോഗിക്കപ്പെട്ടത്. മനുഷ്യന് ഈ പ്രവൃത്തി കണ്ടറിയുവാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ പൗലൊസിന്റെ “നേട്ടങ്ങളെ” അംഗീകരിക്കുന്നു. അതേസമയം പത്രോസിന്റെ അനുഭവങ്ങളാകട്ടെ, മനുഷ്യന് അദൃശ്യമാണ്. അവന്‍ തേടിയത് മനുഷ്യനു നേടാന്‍ സാധിക്കാത്തതാണ്. അതിനാല്‍ മനുഷ്യനു പത്രോസില്‍ താത്പര്യമില്ല.

ഇടപെടലും ശുദ്ധീകരണവും അനുഭവിച്ചതിലൂടെയാണ് പത്രോസ് പൂര്‍ണനാക്കപ്പെട്ടത്. അവന്‍ പറഞ്ഞു, “എല്ലാ സമയവും ഞാന്‍ ദൈവത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കണം. ഞാന്‍ ചെയ്യുന്നതിലെല്ലാം ദൈവത്തിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണു ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ ശാസനയ്ക്കു വിധേയനായാലും വിധിക്കപ്പെട്ടാലും, അതു ചെയ്യാന്‍ എനിക്കു സന്തോഷമാണ്.” പത്രോസ് അവന്റേതായ എല്ലാം ദൈവത്തിനു നല്‍കി. അവന്റെ ജോലിയും വാക്കുകളും ജീവിതം മുഴുവനും ദൈവത്തെ സ്നേഹിക്കുവാന്‍ വേണ്ടിയായിരുന്നു. വിശുദ്ധി അന്വേഷിച്ച ഒരുവനായിരുന്നു അവന്‍. എത്രയധികം അവന്‍ അനുഭവിച്ചുവോ, അത്ര വലുതായിരുന്നു അവന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ ദൈവത്തോടുള്ള സ്നേഹം. അതേസമയം പൗലൊസാകട്ടെ, പുറമെയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ചെയ്തുള്ളൂ. അവനും കഠിനമായി അധ്വാനിച്ചെങ്കിലും തന്റെ പ്രവൃത്തി നന്നായി ചെയ്യുന്നതിനും അങ്ങനെ പ്രതിഫലം നേടുന്നതിനും വേണ്ടിയായിരുന്നു അവന്റെ പരിശ്രമങ്ങള്‍. അവനു പ്രതിഫലം ലഭിക്കില്ല എന്നറിഞ്ഞിരുന്നെങ്കില്‍ അവന്‍ പ്രവര്‍ത്തനം ഉപേക്ഷിക്കുമായിരുന്നു. തന്റെ ഹൃദയത്തിനുള്ളിലെ യഥാര്‍ഥ സ്നേഹത്തിനായിരുന്നു പത്രോസ് ശ്രദ്ധ കൊടുത്തത്, പ്രായോഗികവും നേടാന്‍ കഴിയുന്നവയ്ക്കുമായിരുന്നു. തനിക്കു പ്രതിഫലം ലഭിക്കുമോ എന്നതിനല്ല അവന്‍ പ്രാധാന്യം കൊടുത്തത്. മറിച്ച് തന്റെ പ്രകൃതത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുമോ എന്നതിനാണ്. കൂടുതല്‍ കഠിനമായി അധ്വാനിക്കുന്നതിലായിരുന്നു പൗലൊസിന്റെ ശ്രദ്ധ. ബാഹ്യമായ പ്രവൃത്തിയിലും ഭക്തിയിലുമായിരുന്നു അവന്റെ ശ്രദ്ധ, സാധാരണ ജനങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത തത്ത്വങ്ങളിലും. തന്റെയുള്ളിലെ മാറ്റങ്ങളെക്കുറിച്ചോ ദൈവത്തിന്റെ യഥാര്‍ഥ സ്നേഹത്തെക്കുറിച്ചോ അവന്‍ ചിന്തിച്ചില്ല. പത്രോസിന്റെ അനുഭവങ്ങള്‍ യഥാര്‍ഥ സ്നേഹവും ദൈവത്തെക്കുറിച്ചുള്ള യഥാര്‍ഥ അറിവും നേടാന്‍ വേണ്ടിയുള്ളതായിരുന്നു. അവന്റെ അനുഭവങ്ങള്‍ ദൈവവുമായി കൂടുതല്‍ ഗാഢമായ ഒരു ബന്ധം നേടാന്‍ വേണ്ടിയായിരുന്നു, പ്രായോഗികമായ ഒരു ശിഷ്ടജീവിതം നയിക്കുന്നതിനു വേണ്ടിയായിരുന്നു. പൗലൊസ് തന്റെ പ്രവൃത്തികള്‍ ചെയ്തത് യേശു അവ അവനെ ഏല്‍പ്പിച്ചതുകൊണ്ടായിരുന്നു, അവന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടുവാന്‍ വേണ്ടിയായിരുന്നു. എന്നിരുന്നാലും അവയ്ക്ക് തന്നെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള അവന്റെ അറിവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. ശാസനത്തില്‍ നിന്നും വിധിയില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടി മാത്രമുള്ളതായിരുന്നു അവന്റെ പ്രവൃത്തികള്‍. പത്രോസ് തേടിയതു പരിശുദ്ധ സ്നേഹമായിരുന്നു. പൗലൊസാകട്ടെ, നീതിയുടെ കിരീടവും. പത്രോസ് അനേകവര്‍ഷങ്ങള്‍ നീണ്ട പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അനുഭവിച്ചു. അവനു ക്രിസ്തുവിനെക്കുറിച്ചു പ്രായോഗികമായ അറിവുണ്ടായിരുന്നു. അതുപോലെ തന്നെക്കുറിച്ചു തന്നെയും ഗാഢമായ അറിവുണ്ടായിരുന്നു. അതുകൊണ്ട് അവനു ദൈവത്തോടുള്ള സ്നേഹം പരിശുദ്ധമായിരുന്നു. പല വര്‍ഷങ്ങള്‍ നീണ്ട ശുദ്ധീകരണം അവനെ യേശുവിനെയും ജീവിതത്തെയും കുറിച്ചുള്ള അറിവിലേക്ക് ഉയര്‍ത്തിയിരുന്നു. അവന്റെ സ്നേഹം നിരുപാധികവും നൈസർഗികവുമായിരുന്നു. അവന്‍ തിരിച്ചൊന്നും ആവശ്യപ്പെട്ടില്ല. എന്തെങ്കിലും ആനുകൂല്യം പ്രതീക്ഷിച്ചുമില്ല. പൗലൊസ് പല വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. എങ്കിലും അവനു യേശുവിനെക്കുറിച്ചു വലിയ അറിവ് ഉണ്ടായിരുന്നില്ല. അവനു തന്നെക്കുറിച്ചുതന്നെയുണ്ടായിരുന്ന അറിവും പരിതാപകരമാം വിധം കുറവായിരുന്നു. അവനു ക്രിസ്തുവിനോടു സ്നേഹമുണ്ടായിരുന്നില്ല. അവന്റെ പ്രവൃത്തിയും അവന്റെ ഓട്ടവും അവസാന കിരീടത്തിനു വേണ്ടിയായിരുന്നു. ഏറ്റവും ഉത്‌കൃഷ്‌ടമായ കിരീടമാണ് അവൻ ആഗ്രഹിച്ചത്, ഏറ്റവും പരിശുദ്ധമായ സ്നേഹമല്ല. അവന്‍ സജീവമായല്ല പരിശ്രമിച്ചത്, നിഷ്‌ക്രിയമായാണ്. അവന്‍ തന്റെ കടമ നിര്‍വഹിക്കുകയായിരുന്നില്ല, മറിച്ച്, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാല്‍ ബന്ധിക്കപ്പെട്ട് തന്റെ പരിശ്രമത്തിനു നിര്‍ബന്ധിതനാകുകയായിരുന്നു. അതുകൊണ്ട്, അവന്റെ പരിശ്രമം ദൈവത്തിന്റെ യോഗ്യനായ ഒരു സൃഷ്ടിയാണ് അവനെന്നു തെളിയിക്കുന്നില്ല. പത്രോസ് ആയിരുന്നു തന്റെ കടമകള്‍ നിര്‍വഹിച്ച ദൈവത്തിന്റെ ഒരു യോഗ്യനായ സൃഷ്ടി. ദൈവത്തിനായി സംഭാവന ചെയ്യുന്ന എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കേണ്ടതാണെന്ന് മനുഷ്യന്‍ ചിന്തിക്കുന്നു. സംഭാവന എത്ര വലുതാണോ അത്രയും തങ്ങള്‍ക്ക് ദൈവത്തിന്റെ പ്രീതി ലഭിക്കുമെന്ന് അവര്‍ വെറുതെ കരുതുന്നു. മനുഷ്യന്റെ കാഴ്ചപ്പാടിന്റെ സത്ത മാറിമറിയുന്നതാണ്. ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അവന്‍ സജീവമായി പരിശ്രമിക്കുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം, എത്രത്തോളം ആളുകള്‍ ദൈവത്തിനോടുള്ള യഥാര്‍ഥ സ്നേഹവും പരിപൂര്‍ണ അനുസരണയും തേടുന്നുവോ, അതായത് ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റാന്‍ ശ്രമിക്കുന്നുവോ, അത്രത്തോളം അവര്‍ക്ക് ദൈവത്തിന്റെ അംഗീകാരം നേടാന്‍ സാധിക്കുന്നു. മനുഷ്യന്‍ തന്റെ യഥാര്‍ഥ കടമയും സ്ഥാനവും വീണ്ടെടുക്കാനായി ആവശ്യപ്പെടുക എന്നതാണ് ദൈവത്തിന്റെ കാഴ്ചപ്പാട്. മനുഷ്യന്‍ ദൈവത്തിന്റെ ഒരു സൃഷ്ടിയാണ്. അതുകൊണ്ട് ദൈവത്തിനോട് എന്തെങ്കിലും ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യന്‍ സ്വന്തം നില മറക്കരുത്. ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന തന്റെ കടമയേക്കാള്‍ കൂടുതലായി ഒന്നും ചെയ്യുകയുമരുത്. പൗലൊസിന്റെയും പത്രോസിന്റെയും ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെട്ടത് അവര്‍ക്ക് ദൈവത്തിന്റെ സൃഷ്ടി എന്ന നിലയിലുള്ള കടമകള്‍ നിര്‍വഹിക്കുവാന്‍ സാധിച്ചോ എന്നതിനെ കണക്കാക്കിയാണ്. അവരുടെ സംഭാവനയുടെ വലുപ്പം നോക്കിയല്ല. അവര്‍ തുടക്കം മുതലേ തേടിയതെന്തോ, അതിനെ ആശ്രയിച്ചാണ് അവരുടെ ലക്ഷ്യസ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്. അവര്‍ എത്രമാത്രം പ്രയത്നിച്ചു എന്നതിന്റെ അടിസ്ഥാനത്തിലോ, ആളുകള്‍ അവരെ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലോ അല്ല. അതുകൊണ്ട്, ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ കടമകള്‍ പൂര്‍ത്തിയാക്കുവാന്‍ സജീവമായി ശ്രമിക്കുക എന്നതാണ് വിജയത്തിലേക്കുള്ള വഴി. ദൈവത്തോടുള്ള യഥാര്‍ഥ സ്നേഹത്തിനായി പരിശ്രമിക്കുക എന്നതാണ് ഏറ്റവും ശരിയായ വഴി. സ്വന്തം പ്രകൃതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക, ദൈവത്തിനോടുള്ള പരിശുദ്ധമായ സ്നേഹത്തിനായി പരിശ്രമിക്കുക എന്നതെല്ലാമാണ് വിജയത്തിലേക്കുള്ള വഴി. വിജയത്തിലേക്കുള്ള അത്തരമൊരു പാത ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള യഥാര്‍ഥ കടമയും യഥാര്‍ഥ രൂപവും വീണ്ടെടുക്കുന്ന പ്രക്രിയയാണ്. അത് വീണ്ടെടുപ്പിന്റെ പാതയാണ്. ആദ്യം മുതല്‍ അവസാനം വരെയുള്ള ദൈവത്തിന്റെ എല്ലാ പ്രവൃത്തിയുടെയും ലക്ഷ്യവും അതാണ്. മനുഷ്യന്റെ പരിശ്രമം വ്യക്തിപരമായ വലിയ ആവശ്യങ്ങളാലും യുക്തിയില്ലാത്ത ആഗ്രഹങ്ങളാലും കളങ്കപ്പെട്ടിരിക്കുകയാണെങ്കില്‍, നേടിയ ഫലം മനുഷ്യന്റെ പ്രകൃതത്തില്‍ മാറ്റങ്ങള്‍ വരുത്തില്ല. ഇത് വീണ്ടെടുപ്പിന്റെ പ്രവൃത്തിക്കു വിരുദ്ധമാണ്. തീര്‍ച്ചയായും ഇതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയല്ല. അതുകൊണ്ട്, ഇത്തരത്തിലുള്ള പരിശ്രമം ദൈവം അംഗീകരിക്കുന്നില്ല എന്നാണ് ഇതു തെളിയിക്കുന്നത്. ദൈവത്താല്‍ അംഗീകരിക്കപ്പെടാത്ത ഒരു പരിശ്രമത്തിന് എന്തു പ്രാധാന്യമാണുള്ളത്?

പൗലൊസ് ചെയ്ത പ്രവൃത്തി മനുഷ്യനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പക്ഷേ, അവനു ദൈവത്തോടുണ്ടായിരുന്ന സ്നേഹം എത്ര പരിശുദ്ധമായിരുന്നു എന്നും ഹൃദയത്തിന്റെ ആഴങ്ങളില്‍ എത്രമാത്രം അവന്‍ ദൈവത്തെ സ്നേഹിച്ചു എന്നതും മനുഷ്യനു കാണുവാന്‍ സാധിക്കില്ല. അവന്‍ ചെയ്ത പ്രവൃത്തി ദര്‍ശിക്കുവാന്‍ മാത്രമേ മനുഷ്യനു സാധിക്കുകയുള്ളൂ. അവന്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുകയായിരുന്നു എന്ന് അതില്‍ നിന്നു മനുഷ്യന്‍ അറിയുന്നു. അതുകൊണ്ട് പൗലൊസ് പത്രോസിനെക്കാള്‍ മികച്ചവനായിരുന്നു എന്നും, സഭകള്‍ക്കു പ്രയോജനപ്രദമായതിനാല്‍ പൗലൊസിന്റെ പ്രവൃത്തി പത്രോസിന്റേതിനെക്കാള്‍ മഹത്തരമായിരുന്നു എന്നും മനുഷ്യന്‍ കരുതുന്നു. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലേക്കു മാത്രമേ പത്രോസ് നോക്കിയുള്ളൂ. അവന്റെ വല്ലപ്പോഴുമുള്ള പ്രവൃത്തിയില്‍ കുറച്ചാളുകളെയേ നേടിയുള്ളൂ. അധികം പ്രശസ്തമല്ലാത്ത വളരെ കുറച്ചു ലേഖനങ്ങളേ അവന്‍ എഴുതിയുള്ളൂ. പക്ഷേ, അവന്റെ ഹൃദയത്തിനുള്ളില്‍ ദൈവത്തോടുണ്ടായിരുന്ന സ്നേഹം എത്ര വലുതായിരുന്നു എന്ന് ആര്‍ക്കാണ് അറിയുക? രാവും പകലും പൗലൊസ് ദൈവത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. പ്രവൃത്തി ചെയ്യേണ്ടിയിരുന്നിടത്തോളം കാലം അവനതു ചെയ്തു. ഈ രീതിയില്‍ തനിക്കു കിരീടം നേടുവാനും ദൈവത്തെ തൃപ്തിപ്പെടുത്തുവാനും സാധിക്കുമെന്ന് അവന്‍ കരുതി. എന്നിരുന്നാലും തന്റെ പ്രവൃത്തിയിലൂടെ സ്വയം മാറുവാനുള്ള വഴികള്‍ അവന്‍ തേടിയില്ല. പത്രോസിന്റെ ജീവിതത്തിലുണ്ടായ ദൈവത്തെ തൃപ്തിപ്പെടുത്താത്ത എന്തും അവനെ അസ്വസ്ഥനാക്കി. അതു ദൈവത്തിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ അവനു കുറ്റബോധം തോന്നുമായിരുന്നു. ദൈവത്തിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുന്നതിന് അനുയോജ്യമായ ഒരു വഴി അവന്‍ തേടുമായിരുന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും ചെറുതും നിസ്സാരവുമായ വശങ്ങളില്‍പ്പോലും ദൈവത്തിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തണമെന്ന് അവന്‍ സ്വയം നിര്‍ബന്ധിച്ചു. തന്റെ പഴയ പ്രകൃതത്തിന്റെ കാര്യത്തിലും അവന്‍ അൽപ്പം പോലും വിട്ടുവീഴ്ച ചെയ്തില്ല. സത്യത്തിലേക്ക് ആഴത്തില്‍ വളരുവാനുള്ള തന്റെ ആവശ്യകതയിലും അവന്‍ എപ്പോഴും കാര്‍ക്കശ്യം കാണിച്ചു. ഉപരിപ്ലവമായ അന്തസ്സും സാമൂഹികസ്ഥാനവും മാത്രമേ പൗലൊസ് ആഗ്രഹിച്ചുള്ളൂ. മനുഷ്യനു മുന്നിൽ സ്വയം പ്രദർശിപ്പിക്കാനായിരുനായിരുന്നു അവന്റെ ശ്രമം, ജീവനിലേക്കുള്ള പ്രവേശനത്തിനായി എന്തെങ്കിലും ആഴത്തിലുള്ള പുരോഗതി ഉണ്ടാക്കുവാന്‍ അവന്‍ പരിശ്രമിച്ചില്ല. അവന്‍ ശ്രദ്ധിച്ചത് തത്ത്വങ്ങളെ ആയിരുന്നു, യാഥാര്‍ഥ്യത്തെ ആയിരുന്നില്ല. ചില ആളുകള്‍ പറയും, “പൗലൊസ് ദൈവത്തിനുവേണ്ടി വളരെയധികം പണിയെടുത്തു. എന്തുകൊണ്ടാണ് അവന്‍ ദൈവത്താല്‍ സ്മരിക്കപ്പെടാതിരുന്നത്? പത്രോസ് ദൈവത്തിനുവേണ്ടി കുറച്ചു മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. സഭകള്‍ക്കുവേണ്ടി അവന്‍ മഹത്തായ സംഭാവനകളൊന്നും നല്‍കിയില്ല. പിന്നെ എന്തുകൊണ്ടാണ് അവന്‍ പൂണനാക്കപ്പെട്ടത്?” ദൈവത്തെ പത്രോസ് ഒരു നിശ്ചിതപരിധി വരെ, അവിടുന്ന് ആവശ്യപ്പെട്ട അത്രയും സ്നേഹിച്ചു. അത്തരത്തിലുള്ള ആളുകള്‍ക്കു മാത്രമേ സാക്ഷ്യമുള്ളൂ. പൗലൊസോ? എത്രത്തോളമാണ് അവന്‍ ദൈവത്തെ സ്നേഹിച്ചത്? നിനക്കറിയുമോ? എന്തിനുവേണ്ടിയായിരുന്നു പൗലൊസിന്റെ പ്രവൃത്തി? പത്രോസ് അധികമൊന്നും പ്രവര്‍ത്തിച്ചില്ല. പക്ഷേ, അവന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ എന്തായിരുന്നു എന്നു നിനക്കറിയാമോ? സഭകള്‍ക്കു പ്രയോജനം ചെയ്യുന്നതും സഭകള്‍ക്കു സഹായം ചെയ്യുന്നതുമായി ബന്ധപ്പെട്ടതായിരുന്നു പൗലൊസിന്റെ പ്രവൃത്തി. പത്രോസ് അനുഭവിച്ചത് അവന്റെ ജീവിതത്തിന്റെ പ്രകൃതത്തില്‍ വന്ന മാറ്റമായിരുന്നു. അവന്‍ ദൈവത്തിനോടുള്ള സ്നേഹം അനുഭവിച്ചു. അവരുടെ സത്തയിലുള്ള വ്യത്യാസം നിനക്കിപ്പോള്‍ അറിയാം എന്നതിനാല്‍, ആത്യന്തികമായി ആരാണ് യഥാര്‍ഥത്തില്‍ ദൈവത്തില്‍ വിശ്വസിച്ചത്, ആരാണ് വിശ്വസിക്കാതിരുന്നത് എന്നു നിനക്കു കാണുവാന്‍ സാധിക്കും. അവരിലൊരാള്‍ ദൈവത്തെ യഥാര്‍ഥമായി സ്നേഹിച്ചു. മറ്റേയാള്‍ ദൈവത്തെ യഥാര്‍ഥമായി സ്നേഹിച്ചില്ല. ഒരാള്‍ എളിമയോടെ സേവിച്ചു. ആളുകള്‍ അത് എളുപ്പം ശ്രദ്ധിച്ചില്ല. മറ്റേയാളെ ആളുകള്‍ ആരാധിച്ചു. അയാള്‍ക്ക് ഒരു നല്ല പ്രതിച്ഛായ ഉണ്ടായിരുന്നു. ഒരുവന്‍ വിശുദ്ധി തേടി, അപരന്‍ തേടിയില്ല. അവന് അശുദ്ധി ഉണ്ടായിരുന്നില്ലെങ്കിലും അവനു പരിശുദ്ധമായ സ്നേഹവും ഉണ്ടായിരുന്നില്ല. ഒരുവന് യഥാര്‍ഥ മനുഷ്യത്വം ഉണ്ടായിരുന്നു, അപരന് ഉണ്ടായിരുന്നില്ല. താന്‍ ദൈവത്തിന്റെ ഒരു സൃഷ്ടിയാണെന്ന ബോധം ഒരുവന് ഉണ്ടായിരുന്നു, അപരന് അതുണ്ടായിരുന്നില്ല. പൗലൊസിന്റെയും പത്രോസിന്റെയും സത്തകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ അങ്ങനെയുള്ളവയാണ്. പത്രോസ് നടന്ന പാത വിജയത്തിന്റെ പാതയായിരുന്നു. സാധാരണ മനുഷ്യത്വത്തിന്റെ വീണ്ടെടുക്കലും ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള കടമയുടെ വീണ്ടെടുക്കലും നേടുന്ന പാതയും കൂടിയായിരുന്നു അത്. വിജയികളായ എല്ലാവരെയുമാണ് പത്രോസ് പ്രതിനിധാനം ചെയ്യുന്നത്. പൗലൊസ് നടന്ന പാത പരാജയത്തിന്റെ പാതയായിരുന്നു. ഉപരിപ്ലവമായി മാത്രം സ്വയം സമര്‍പ്പിക്കുകയും വ്യയം ചെയ്യുകയും, ആത്മാര്‍ഥമായി ദൈവത്തെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരെയുമാണ് അവന്‍ പ്രതിനിധീകരിക്കുന്നത്. സത്യം സ്വന്തമാക്കാത്ത എല്ലാവരെയുമാണ് പൗലൊസ് പ്രതിനിധീകരിക്കുന്നത്. ദൈവത്തിലുള്ള തന്റെ വിശ്വാസത്തില്‍ പത്രോസ് എല്ലാ കാര്യങ്ങളിലും ദൈവത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു. ദൈവത്തില്‍ നിന്നു വന്ന എല്ലാറ്റിനെയും അനുസരിക്കാന്‍ ശ്രമിച്ചു. ചെറിയൊരു പരാതിപോലുമില്ലാതെ ദൈവത്തിന്റെ ശാസനയും വിധിയും അതുപോലെ ശുദ്ധീകരണവും പരീക്ഷണങ്ങളും ഏറ്റുവാങ്ങാന്‍ അവനു സാധിച്ചു. അവന്റെ ജീവിതത്തില്‍ അവനു ദൈവത്തോടുള്ള സ്നേഹത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന എല്ലാം അവന്‍ ഉപേക്ഷിച്ചു. ഇതായിരുന്നില്ലേ ദൈവത്തിനോടുള്ള ആത്യന്തികമായ സ്നേഹം? ഇതായിരുന്നില്ലേ ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള കടമയുടെ പൂര്‍ത്തീകരണം? ശാസനയിലായാലും ന്യായവിധിയിലായാലും പരീക്ഷണത്തിലായാലും നീ എപ്പോഴും മരണം വരെയുള്ള അനുസരണം സാധ്യമാക്കാന്‍ കഴിവുള്ളയാളാണ്. ഇതാണ് ദൈവത്തിന്റെ ഒരു സൃഷ്ടി നേടേണ്ടത്. ഇതാണ് ദൈവത്തിനോടുള്ള സ്നേഹത്തിന്റെ പരിശുദ്ധി. ഒരു മനുഷ്യന് ഇത്രമാത്രം നേടുവാന്‍ സാധിക്കുമെങ്കില്‍, അവന്‍ ദൈവത്തിന്റെ യോഗ്യനായ ഒരു സൃഷ്ടിയാണ്. ഇതിനേക്കാള്‍ നന്നായി സ്രഷ്ടാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്ന ഒന്നുമില്ല. നിനക്കു ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും, എന്നാല്‍ നീ ദൈവത്തെ അനുസരിക്കുന്നില്ല എന്നും, ദൈവത്തെ യഥാര്‍ഥത്തില്‍ സ്നേഹിക്കുന്നതിന് സാധിക്കുന്നില്ല എന്നും സങ്കല്‍പ്പിക്കുക. ഈ അവസ്ഥയില്‍ നീ ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള കടമ നിര്‍വഹിച്ചിട്ടുണ്ടായിരിക്കില്ല എന്നു മാത്രമല്ല, ദൈവത്താല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. കാരണം നീ സത്യത്തെ സ്വന്തമാക്കാത്ത ഒരാളാണ്, ദൈവത്തെ അനുസരിക്കാന്‍ കഴിവില്ലാത്ത ഒരാളാണ്, ദൈവത്തോട് അനുസരണക്കേടു കാണിക്കുന്ന ഒരാളാണ്. ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മാത്രമേ നീ ശ്രദ്ധിക്കുന്നുള്ളൂ. സത്യം പ്രവൃത്തില്‍ വരുത്തുന്നതിനെക്കുറിച്ചോ സ്വയം അറിയുന്നതിനെക്കുറിച്ചോ നീ ചിന്തിക്കുന്നില്ല. നീ സ്രഷ്ടാവിനെ മനസിലാക്കുകയോ അറിയുകയോ ചെയ്യുന്നില്ല. സ്രഷ്ടാവിനെ അനുസരിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല. സഹജമായി ദൈവത്തോട് അനുസരണക്കേടു കാണിക്കുന്ന ഒരാളാണു നീ. അതുകൊണ്ട് അത്തരത്തിലുള്ള ആളുകള്‍ സ്രഷ്ടാവിനാല്‍ സ്നേഹിക്കപ്പെടുന്നില്ല.

ചിലയാളുകള്‍ പറയും, “പൗലൊസ് വളരെയധികം പ്രവര്‍ത്തിച്ചു. സഭകള്‍ക്കായി വലിയ ഭാരങ്ങള്‍ ചുമന്നു. അവയ്ക്കുവേണ്ടി ഒരുപാടു സംഭാവനകള്‍ നല്‍കി. പൌലോസിന്റെ പതിമൂന്നു ലേഖനങ്ങള്‍ കൃപായുഗത്തിന്റെ 2,000 വര്‍ഷങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. നാലു സുവിശേങ്ങള്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം അവയ്ക്കാണ്. അവനോട് ആര്‍ക്കാണു താരതമ്യം ചെയ്യുവാന്‍ സാധിക്കുക? ആര്‍ക്കും യോഹന്നാന്റെ വെളിപാടിന്റെ അര്‍ഥം കണ്ടെത്താന്‍ സാധിക്കുകയില്ല. അതേസമയം പൗലൊസിന്റെ ലേഖനങ്ങള്‍ ജീവന്‍ പ്രദാനം ചെയ്യുന്നു. അവന്‍ ചെയ്ത പ്രവൃത്തികള്‍ സഭകള്‍ക്കു പ്രയോജനപ്രദമായിരുന്നു. മറ്റാര്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ നേടുവാന്‍ കഴിയുമായിരുന്നത്? എന്തു പ്രവൃത്തിയാണ് പത്രോസ് ചെയ്തത്?” മനുഷ്യന്‍ മറ്റുള്ളവരെ അളക്കുമ്പോള്‍ അവരുടെ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അവന്‍ അതു ചെയ്യുന്നത്. ദൈവം മനുഷ്യനെ അളക്കുമ്പോള്‍, മനുഷ്യന്റെ പ്രകൃതത്തിനനുസരിച്ചാണു ദൈവം അതു ചെയ്യുന്നത്. ജീവന്‍ തേടുന്നവര്‍ക്കിടയില്‍ പൗലൊസ് സ്വന്തം സത്ത അറിയാത്ത ഒരാളായിരുന്നു. അവന്‍ ഒരു തരത്തിലും എളിമയുള്ളവനോ അനുസരണയുള്ളവനോ ആയിരുന്നില്ല. ദൈവത്തിന് എതിരായിരുന്ന സ്വന്തം സത്തയും അവന്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട്, വിശദമായ അനുഭവങ്ങളിലൂടെ കടന്നുപോകാത്ത ഒരാളായിരുന്നു അവന്‍. സത്യത്തെ പ്രവൃത്തിയില്‍ വരുത്താത്ത ഒരാളുമായിരുന്നു. പത്രോസ് വ്യത്യസ്തനായിരുന്നു. സ്വന്തം അപൂര്‍ണതകളും ബലഹീനതകളും ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ ദുഷിച്ച പ്രകൃതവും അവന്‍ അറിഞ്ഞിരുന്നു. അതുകൊണ്ട് അവനു പ്രവര്‍ത്തിക്കാന്‍, അതിലൂടെ സ്വന്തം പ്രകൃതത്തില്‍ മാറ്റം വരുത്തുവാന്‍, ഒരു പാതയുണ്ടായിരുന്നു. തത്ത്വം മാത്രം കൈവശം വച്ച് യാഥാര്‍ഥ്യം സ്വന്തമാക്കാത്ത വ്യക്തിയായിരുന്നില്ല അവന്‍. മാറുന്നവര്‍ രക്ഷിക്കപ്പെട്ട പുതിയ മനുഷ്യരാണ്. സത്യത്തെ പിന്തുടരാന്‍ യോഗ്യരാണ് അവര്‍. മാറ്റം വരാത്ത മനുഷ്യര്‍ സ്വാഭാവികമായി കാലഹരണപ്പെട്ടവരില്‍പ്പെടുന്നു. അവരാണ് രക്ഷിക്കപ്പെടാത്തവര്‍. അതായത്, ദൈവം വെറുക്കുകയും നിരാകരിക്കുകയും ചെയ്യുന്നവര്‍. അവരുടെ പ്രവൃത്തി എത്ര മഹത്തരമായാലും അവരെ ദൈവം സ്മരിക്കില്ല. നീ ഇതിനെ സ്വന്തം പരിശ്രമവുമായി താരതമ്യം ചെയ്യുമ്പോള്‍, ആത്യന്തികമായി നീ പത്രോസിനു സമാനനായ മനുഷ്യനാണോ അതോ പൗലൊസിനു സമാനനായ മനുഷ്യനാണോ എന്നുള്ളതു സ്വയം വ്യക്തമാകേണ്ടതാണ്. നീ തേടുന്നതില്‍ ഇപ്പോഴും സത്യമില്ലെങ്കില്‍, ഇപ്പോഴും നീ പൗലൊസിനെപ്പോലെ അഹങ്കാരിയും ധിക്കാരിയുമാണെങ്കില്‍, അവനെപ്പോലെ വാചാലനും പൊങ്ങച്ചക്കാരനുമാണെങ്കില്‍, യാതൊരു സംശയവും വേണ്ട, നീ തോല്‍ക്കുന്ന ഒരു നികൃഷ്ടനാണ്. നിന്റെ പരിശ്രമം പത്രോസിനു സമമാണെങ്കില്‍, പ്രവര്‍ത്തനങ്ങളും യഥാര്‍ഥ മാറ്റങ്ങളുമാണു നീ തേടുന്നതെങ്കില്‍, അഹങ്കാരിയോ തന്നിഷ്ടക്കാരനോ അല്ല എങ്കില്‍, മറിച്ച് സ്വന്തം കടമ നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്ന ആളാണെങ്കില്‍ നീ വിജയം നേടുവാന്‍ കഴിവുള്ള ദൈവ സൃഷ്ടിയായിരിക്കും. സ്വന്തം സത്തയോ ദുഷിപ്പോ പൗലൊസ് അറിഞ്ഞിരുന്നില്ല. സ്വന്തം അനുസരണക്കേടിനെ അവന്‍ തീരെയും അറിഞ്ഞിരുന്നില്ല. ക്രിസ്തുവിനോടുള്ള തന്റെ നിന്ദ്യമായ ചെറുത്തുനില്‍പ്പിനെപ്പറ്റി അവന്‍ ഒരിക്കലും പരാമര്‍ശിച്ചില്ല, കൂടുതല്‍ പശ്ചാത്തപിച്ചുമില്ല. ഹ്രസ്വമായ ഒരു വിശദീകരണം നൽകുക മാത്രമേ അവന്‍ ചെയ്തുള്ളൂ. ഹൃദയത്തിന്റെ ആഴങ്ങളില്‍ അവന്‍ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിച്ചില്ല. ദമാസ്കസിലേക്കുള്ള വഴിയിൽ അവന്‍ വീണെങ്കിലും സ്വന്തം മനസ്സിന്റെ ആഴത്തിലേക്ക് അവന്‍ നോക്കിയില്ല. വെറുതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ അവന്‍ തൃപ്തിപ്പെട്ടു. സ്വയം അറിയുന്നതും തന്റെ പഴയ പ്രകൃതം മാറ്റുന്നതും ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളായി അവന്‍ കരുതിയില്ല. വെറുതെ സത്യം പറയുന്നതില്‍ അവന്‍ തൃപ്തിപ്പെട്ടു. മറ്റുള്ളവര്‍ക്കു പ്രയോജനം ചെയ്യുന്നത് സ്വന്തം മനസ്സാക്ഷിക്കുള്ള ശമനൗഷധമായി അവന്‍ കണക്കാക്കി. സ്വയം ആശ്വസിപ്പിക്കുന്നതിനും മുന്‍കാല പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനുമായി യേശുവിന്റെ ശിഷ്യന്മാരെ പീഡിപ്പിക്കുന്നത് അവന്‍ അവസാനിപ്പിച്ചിരുന്നു. അവന്‍ പിന്തുടര്‍ന്ന ലക്ഷ്യം ഭാവിയിലെ ഒരു കിരീടവും താത്കാലികമായ പ്രവൃത്തിയുമല്ലാതെ മറ്റൊന്നും ആയിരുന്നില്ല. സമൃദ്ധമായ കൃപയായിരുന്നു അവന്‍ പിന്തുടര്‍ന്ന ലക്ഷ്യം. മതിയായ സത്യം അവന്‍ തേടിയില്ല. മുമ്പ് അവനു മനസ്സിലാകാതിരുന്ന സത്യത്തെ കൂടുതല്‍ അറിയാൻ അവന്‍ ശ്രമിച്ചതുമില്ല. അതുകൊണ്ട്, അവനെക്കുറിച്ചു തന്നെ അവനുണ്ടായിരുന്ന അറിവ് തെറ്റായിരുന്നു എന്നു പറയാം. കൂടാതെ, അവന്‍ ശാസനയും ന്യായവിധിയും സ്വീകരിക്കുകയും ചെയ്തില്ല. അവനു പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിരുന്നു എന്നതുകൊണ്ട് അവന് സ്വന്തം പ്രകൃതത്തെയും സത്തയെയും പറ്റി അറിവുണ്ടായിരുന്നു എന്നര്‍ഥമില്ല. ബാഹ്യമായ പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരുന്നു അവനു ശ്രദ്ധ. അതിലുപരി, അവന്‍ ശ്രമിച്ചത് മാറ്റത്തിനു വേണ്ടിയായിരുന്നില്ല, അറിവിനു വേണ്ടിയായിരുന്നു. അവന്റെ പ്രവര്‍ത്തനം പൂര്‍ണമായും ദമാസ്കസിലേക്കുള്ള വഴിയില്‍ യേശു അവനു പ്രത്യക്ഷപ്പെട്ടതിന്റെ ഫലമായിരുന്നില്ല. യഥാര്‍ഥത്തില്‍ അതവന്‍ ചെയ്യുവാന്‍ തീരുമാനിച്ച ഒന്നായിരുന്നില്ല. തന്റെ പഴയ പ്രകൃതത്തിന്റെ വെട്ടിയൊരുക്കല്‍ അവന്‍ സ്വീകരിച്ചതിനു ശേഷം സംഭവിച്ച ഒരു പ്രവൃത്തിയുമായിരുന്നില്ല അത്. അവന്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചിട്ടും അവന്റെ പഴയ പ്രകൃതം മാറിയില്ല. അതുകൊണ്ട് അവന്റെ പ്രവൃത്തി അവന്റെ പഴയ പാപക്കറകളെ കഴുകിക്കളഞ്ഞില്ല. പകരം ആ സമയത്തെ സഭകളില്‍ അവ ഒരു നിശ്ചിതധര്‍മം നിര്‍വഹിക്കുക മാത്രം ചെയ്തു. പഴയ പ്രകൃതം മാറാത്ത അങ്ങനെയുള്ള ഒരാള്‍—അതായത് രക്ഷ നേടാത്ത, സത്യം അത്രയ്ക്കും ഇല്ലാതിരുന്ന ഒരാള്‍—കര്‍ത്താവായ യേശുവിനാല്‍ സ്വീകരിക്കപ്പെടുന്നതിന് തീര്‍ത്തും പ്രാപ്തി ഇല്ലാത്തവനായിരുന്നു. യേശു ക്രിസ്തുവിനോടുള്ള സ്നേഹത്താലും ബഹുമാനത്താലും നിറഞ്ഞിരുന്ന ഒരാളായിരുന്നില്ല അവന്‍. സത്യം തേടുന്നതില്‍ നിപുണനായ ഒരാളുമായിരുന്നില്ല. അത്രപോലും അവതാരത്തിന്റെ രഹസ്യം തേടിയ ഒരുവനും ആയിരുന്നില്ല. കുതര്‍ക്കത്തില്‍ വിദഗ്ധനായ ഒരാള്‍ മാത്രമായിരുന്നു അവന്‍. അവനേക്കാള്‍ ഉയര്‍ന്ന, അല്ലെങ്കില്‍ സത്യം നേടിയ ആര്‍ക്കും കീഴ്പ്പെടാത്ത ഒരാള്‍. തനിക്കു വിരുദ്ധമായ, അല്ലെങ്കില്‍ ശത്രുതയിലായിരുന്ന ആളുകളോട്, അല്ലെങ്കില്‍ സത്യങ്ങളോട് അവന്‍ അസൂയപ്പെട്ടു. മഹത്തായ പ്രതിച്ഛായ ഉണ്ടായിരുന്ന, ആഴത്തില്‍ അറിവുണ്ടായിരുന്ന, അസാധാരണ കഴിവുണ്ടായിരുന്ന ആളുകളായിരുന്നു അവനു പ്രിയം. യഥാര്‍ഥ മാര്‍ഗം തേടുകയും സത്യത്തിനല്ലാതെ മറ്റൊന്നിനും പ്രാധാന്യം നൽകാതിരിക്കുകയും ചെയ്ത പാവപ്പെട്ട ആളുകളുമായി സംവദിക്കുന്നതിന് അവന്‍ താത്പര്യപ്പെട്ടില്ല. പകരം തത്ത്വങ്ങളെപ്പറ്റി മാത്രം സംസാരിച്ച, വളരെയധികം അറിവുണ്ടായിരുന്ന മതസംഘടനകളിലെ മുതിര്‍ന്ന വ്യക്തിത്വങ്ങളെ മാത്രമേ അവന്‍ പരിഗണിച്ചുള്ളൂ. പരിശുദ്ധാത്മാവിന്റെ പുതിയ പ്രവൃത്തിയുടെ സ്നേഹം അവനുണ്ടായിരുന്നില്ല. പരിശുദ്ധാത്മാവിന്റെ പുതിയ പ്രവൃത്തിയുടെ പുരോഗതിക്കും അവന്‍ ശ്രദ്ധ നല്‍കിയില്ല. പകരം പൊതുവായ സത്യങ്ങള്‍ക്കു മുകളിലായിരുന്ന നിയമങ്ങളും തത്ത്വങ്ങളുമായിരുന്നു അവനു പ്രിയം. അവന്റെ സഹജമായ സത്തയിലും, അവന്‍ തേടിയതിന്റെ സമഗ്രതയിലും, സത്യത്തെ തേടിയ ഒരു ക്രിസ്ത്യാനി എന്നു വിളിക്കപ്പെടാന്‍ അവനു യോഗ്യതയില്ല. ദൈവത്തിന്റെ ഭവനത്തിലെ വിശ്വസ്തനായ ഒരു സേവകന്‍ എന്നു വിളിക്കപ്പെടാന്‍ അത്ര പോലും യോഗ്യതയില്ല. കാരണം അവന്റെ കാപട്യം അത്രയധികമായിരുന്നു. അവന്റെ അനുസരണക്കേട് അത്ര വലുതും. കര്‍ത്താവായ യേശുവിന്റെ ഒരു സേവകന്‍ എന്നാണ് അവന്‍ അറിയപ്പെട്ടിരുന്നതെങ്കിലും, സ്വര്‍ഗരാജ്യത്തിന്റെ പടിവാതില്‍ കടക്കുവാന്‍ അവന്‍ ഒട്ടും യോഗ്യനായിരുന്നില്ല. കാരണം അവന്റെ പ്രവൃത്തികള്‍ തുടക്കം മുതല്‍ ഒടുക്കം വരെ നീതിയുക്തമായിരുന്നു എന്നു പറയുവാന്‍ സാധിക്കില്ല. കപടനാട്യക്കാരനായ, നീതിരഹിതമായതു ചെയ്ത, എങ്കിലും ക്രിസ്തുവിനു വേണ്ടി പ്രവര്‍ത്തിച്ച ഒരുവന്‍ എന്ന നിലയില്‍ മാത്രമേ അവനെ കാണാനാകൂ. ദുഷ്ടനെന്ന് അവനെ വിളിക്കാന്‍ സാധിക്കില്ലെങ്കിലും നീതിരഹിതമായ കാര്യങ്ങള്‍ ചെയ്തവന്‍ എന്നു വിളിക്കാം. അവന്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്തു. പക്ഷേ, അവന്‍ ചെയ്ത പ്രവൃത്തികളുടെ ബാഹുല്യത്തിന്റെ അടിസ്ഥാനത്തിലല്ല അവന്‍ വിലയിരുത്തപ്പെടേണ്ടത്. മറിച്ച് അവയുടെ ഗുണത്തിന്റെയും സത്തയുടെയും മാത്രം അടിസ്ഥാനത്തിലാണ്. ഇങ്ങനെ മാത്രമേ ഈ സംഗതിയുടെ അടിത്തട്ടിലേക്കു കടന്നുചെല്ലാന്‍ സാധിക്കുകയുള്ളൂ. അവന്‍ എപ്പോഴും വിശ്വസിച്ചു: “എനിക്കു പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഞാന്‍ മിക്ക ആളുകളെക്കാളും മികച്ചവനാണ്. കര്‍ത്താവിന്റെ ഭാരത്തെ ഞാന്‍ മറ്റെല്ലാവരെക്കാളും അധികം പരിഗണിക്കുന്നു. ഞാന്‍ പശ്ചാത്തപിക്കുന്ന അത്രയും ആഴത്തില്‍ മറ്റാരും പശ്ചാത്തപിക്കുന്നില്ല. കാരണം മഹത്തായ വെളിച്ചം എനിക്കു മുകളില്‍ പ്രകാശിച്ചു. മഹത്തായ വെളിച്ചം ഞാന്‍ കണ്ടു. അതുകൊണ്ട് എന്റെ പശ്ചാത്താപം മറ്റാരേക്കാളും ആഴത്തിലുള്ളതാണ്.” ആ സമയത്ത് ഇതാണ് അവന്‍ മനസ്സിൽ ചിന്തിച്ചത്. അവന്റെ പ്രവര്‍ത്തനത്തിന്റെ അവസാനം പൗലൊസ് പറഞ്ഞു: “ഞാന്‍ നന്നായി പൊരുതി. എന്റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി. അവിടെ നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു.” അവന്റെ പോരാട്ടവും പ്രവൃത്തിയും ഓട്ടവുമെല്ലാം നീതിയുടെ കിരീടത്തിനു വേണ്ടിയായിരുന്നു. അവന്‍ സജീവമായി മുന്നോട്ടുപോയില്ല. അവന്‍ തന്റെ പ്രവര്‍ത്തനത്തില്‍ അലസനായിരുന്നില്ലെങ്കിലും സ്വന്തം തെറ്റുകള്‍ക്കു പരിഹാരമായി മാത്രമാണ്, സ്വന്തം മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തലുകള്‍ക്കു പരിഹാരമായി മാത്രമാണ് അവന്‍ തന്റെ പ്രവൃത്തികള്‍ ചെയ്തത് എന്നു പറയാം. എത്രയും വേഗം തന്റെ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും തന്റെ ഓട്ടം മുഴുവനാക്കണമെന്നും പൊരുതണമെന്നും മാത്രമാണ് അവന്‍ ആഗ്രഹിച്ചത്. അപ്പോള്‍ അവന്‍ ആഗ്രഹിച്ചത്—നീതിയുടെ കിരീടം—എത്രയും വേഗം അവനു നേടാമല്ലോ. അവന്‍ ആഗ്രഹിച്ചത് തന്റെ അനുഭവങ്ങളിലൂടെയും യഥാര്‍ഥ അറിവിലൂടെയും കര്‍ത്താവായ യേശുവിനെ കാണുവാന്‍ വേണ്ടിയായിരുന്നില്ല. മറിച്ച് എത്രയും വേഗം തന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി കര്‍ത്താവായ യേശുവിനെ സന്ധിക്കുമ്പോള്‍ തന്റെ പ്രവൃത്തി കൊണ്ടു നേടിയ പ്രതിഫലങ്ങള്‍ സ്വീകരിക്കുവാന്‍ വേണ്ടിയായിരുന്നു. സ്വന്ത്യം സ്വാസ്ഥ്യത്തിനു വേണ്ടിയാണ് അവന്‍ തന്റെ പ്രവൃത്തി ഉപയോഗിച്ചത്, ഭാവിയിലെ കിരീടത്തിനു പകരമായി ഒരു കരാറുണ്ടാക്കാനും. അവന്‍ തേടിയതു സത്യത്തെയോ ദൈവത്തെയോ ആയിരുന്നില്ല. മറിച്ച് കിരീടം മാത്രമായിരുന്നു. എങ്ങനെയാണ് അത്തരമൊരു പരിശ്രമം നിലവാരത്തിനൊത്തതാകുന്നത്? അവന്റെ പ്രചോദനവും അവന്റെ പ്രവൃത്തിയും അവന്‍ ഒടുക്കിയ വിലയും അവന്റെ എല്ലാ ശ്രമങ്ങളും—അവന്റെ മനോഹരമായ ഭാവനകള്‍ അവയെയെല്ലാം സ്വാധീനിച്ചു. അവന്‍ പൂര്‍ണമായും സ്വന്തം ആഗ്രഹങ്ങള്‍ക്കാനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അവന്റെ പ്രവൃത്തിയിൽ എവിടെയും അവന്‍ ഒടുക്കിയ വിലയില്‍ അൽപ്പം പോലും സന്നദ്ധത ഉണ്ടായിരുന്നില്ല. ഒരു കരാറുണ്ടാക്കുന്നതില്‍ ഏര്‍പ്പെടുക മാത്രമായിരുന്നു അവന്‍ ചെയ്തത്. അവന്റെ പരിശ്രമങ്ങള്‍ സ്വന്തം കടമ നിര്‍വഹിക്കുവാനായി സന്നദ്ധതയോടെ ചെയ്തതല്ല. മറിച്ച് കരാറിന്റെ ലക്ഷ്യം നേടുന്നതിനായി മനപ്പൂര്‍വം ചെയ്തതായിരുന്നു. അത്തരം പരിശ്രമങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ടോ? അവന്റെ അശുദ്ധമായ പരിശ്രമങ്ങളെ ആരാണ് അഭിനന്ദിക്കുക? ആര്‍ക്കാണ് അത്തരം പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും താത്പര്യമുള്ളത്? അവന്റെ പ്രവൃത്തിയില്‍ മുഴുവന്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു, മനോഹരമായ പദ്ധതികളായിരുന്നു. മനുഷ്യന്റെ പ്രകൃതം മാറ്റുവാനുള്ള ഒരു മാര്‍ഗവും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നില്ല. അവന്റെ ഉദാരത അധികവും നാട്യമായിരുന്നു. അവന്റെ പ്രവര്‍ത്തനം ജീവന്‍ നല്‍കിയില്ല, ഉപചാരത്തിന്റെ നാട്യമായിരുന്നു. അതൊരു കരാറുണ്ടാക്കലായിരുന്നു. എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു പ്രവൃത്തിക്കു മനുഷ്യനെ സ്വന്തം കടമ വീണ്ടെടുക്കുന്ന മാര്‍ഗത്തിലേക്കു നയിക്കുവാന്‍ സാധിക്കുക?

പത്രോസ് തേടിയതു ദൈവത്തിന്റെ ഹൃദയം മാത്രമായിരുന്നു. അവന്‍ ദൈവത്തിന്റെ ആഗ്രഹം സഫലമാക്കുവാന്‍ പരിശ്രമിച്ചു. സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിരുന്നിട്ടും അവന്‍ ദൈവത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കുവാന്‍ സന്നദ്ധനായിരുന്നു. ഒരു ദൈവവിശ്വാസിക്ക് ഇതിലും മഹത്തരമായ ഒരു പരിശ്രമമില്ല. എന്നാല്‍. പൌലൊസ് തേടിയത്, സ്വന്തം ജഡത്താലും സ്വന്തം ധാരണകളാലും പദ്ധതികളാലും ആസൂത്രണങ്ങളാലും കളങ്കപ്പെട്ടതായിരുന്നു. ഒരുതരത്തിലും അവന്‍ ദൈവത്തിന്റെ യോഗ്യനായ ഒരു സൃഷ്ടി ആയിരുന്നില്ല, ദൈവത്തിന്റെ ആഗ്രഹം സഫലമാക്കുവാന്‍ ആഗ്രഹിച്ച ഒരുവനായിരുന്നില്ല. ദൈവത്തിന്റെ ആസൂത്രണങ്ങള്‍ക്കു കീഴ്പ്പെടാന്‍ പത്രോസ് പരിശ്രമിച്ചു. അവന്‍ ചെയ്ത പ്രവൃത്തികള്‍ മഹത്തരമായിരുന്നില്ലെങ്കിലും, അവന്റെ പരിശ്രമത്തിനു പിറകിലെ പ്രചോദനവും അവന്‍ നടന്ന വഴിയും ശരിയായതായിരുന്നു. ഒരുപാട് ആളുകളെയൊന്നും നേടുവാന്‍ അവനു സാധിച്ചില്ലെങ്കിലും സത്യത്തിന്റെ വഴി പിന്തുടരുവാന്‍ അവനു സാധിച്ചു. ഇതുമൂലം അവന്‍ ദൈവത്തിന്റെ യോഗ്യനായ ഒരു സൃഷ്ടിയായിരുന്നു എന്നു പറയുവാന്‍ സാധിക്കും. ഇന്ന്, നീ ഒരു ശുശ്രൂഷകന്‍ അല്ലെങ്കില്‍പ്പോലും ദൈവത്തിന്റെ ഒരു സൃഷ്ടിയുടെ കടമ നിര്‍വഹിക്കാനും ദൈവത്തിന്റെ ആസൂത്രണങ്ങള്‍ക്കു കീഴ്പ്പെടാനും നീ ശ്രമിക്കണം. ദൈവം പറയുന്നതെല്ലാം അനുസരിക്കാന്‍ നിനക്കു സാധിക്കണം. എല്ലാ തരത്തിലുള്ള പരീക്ഷണങ്ങളും ശുദ്ധീകരണവും അനുഭവിക്കാന്‍ സാധിക്കണം. നീ ബലഹീനനാണെങ്കിലും നിന്റെ ഹൃദയത്തില്‍ ഇപ്പോഴും നിനക്കു ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കണം. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ ദൈവത്തിന്റെ സൃഷ്ടിയുടെ കടമ നിര്‍വഹിക്കാന്‍ സന്നദ്ധരാണ്. പരിശ്രമത്തെക്കുറിച്ച് അത്തരം ആളുകളുടെ കാഴ്ചപ്പാട് ശരിയായതാണ്. ഇങ്ങനെയുള്ള ആളുകളെയാണ് ദൈവത്തിന് ആവശ്യം. നീ ധാരാളം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, നിന്റെ പ്രബോധനങ്ങളില്‍ നിന്ന് ആളുകള്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍, പക്ഷേ നീ സ്വയം മാറിയിട്ടില്ല എങ്കില്‍, ഒരു സാക്ഷ്യവും വഹിച്ചിട്ടില്ല എങ്കില്‍, അല്ലെങ്കില്‍ യഥാര്‍ഥമായ ഒരു അനുഭവവും നിനക്കില്ലെങ്കില്‍, അതായത് ജീവിതത്തിന്റെ അന്ത്യത്തില്‍പ്പോലും നീ ചെയ്തതൊന്നും സാക്ഷ്യം വഹിക്കുന്നവയല്ല എങ്കില്‍, നീ മാറിയ ഒരുവനാണോ? നീ സത്യം പിന്തുടരുന്ന ഒരുവനാണോ? ആ സമയത്ത് പരിശുദ്ധാത്മാവ് നിന്നെ ഉപയോഗിക്കുന്നു. പക്ഷേ, അവിടുന്ന് നിന്നെ ഉപയോഗിച്ചപ്പോള്‍, പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന നിന്റെ അവിടുന്ന് ഉപയോഗിച്ചത്. നിന്നില്‍ ഉപയോഗിക്കുവാന്‍ സാധ്യമല്ലാതിരുന്ന വശം അവിടുന്ന് ഉപയോഗിച്ചിട്ടില്ല. നീ മാറുവാന്‍ പരിശ്രമിച്ചിട്ടുണ്ടെങ്കില്‍, ഉപയോഗിക്കപ്പെടുന്ന പ്രക്രിയയില്‍ നീ ക്രമേണ പരിപൂര്‍ണനാക്കപ്പെടും. എന്നിരുന്നാലും ആത്യന്തികമായി നീ വീണ്ടെടുക്കപ്പെടുമോ ഇല്ലയോ എന്ന കാര്യത്തില്‍ പരിശുദ്ധാത്മാവിന് ഉത്തരവാദിത്വമൊന്നും ഇല്ല. അതു നിന്റെ പരിശ്രമത്തിന്റെ രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. നിന്റെ വ്യക്തിപരമായ പ്രകൃതത്തില്‍ മാറ്റമൊന്നുമില്ലെങ്കില്‍ അതിനു കാരണം പരിശ്രമത്തെക്കുറിച്ചുള്ള നിന്റെ കാഴ്ചപ്പാട് തെറ്റാണ് എന്നതാണ്. നിനക്കു പ്രതിഫലമൊന്നും ലഭിക്കുന്നില്ല എങ്കില്‍ അതു നിന്റെ സ്വന്തം പ്രശ്നമാണ്. കാരണം നീ സത്യത്തെ പ്രയോഗത്തില്‍ വരുത്തിയിട്ടില്ല. ദൈവത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ നീ അശക്തനുമാണ്. അതുകൊണ്ട്, നിന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കാള്‍ പ്രാധാന്യമുള്ള ഒന്നുമില്ല. നിന്റെ വ്യക്തിപരമായ പ്രവേശനത്തെക്കാള്‍ നിര്‍ണായകമായ ഒന്നുമില്ല! ചില ആളുകള്‍ പറയും, “ഞാന്‍ അവിടുത്തേക്കുവേണ്ടി ധാരാളം പ്രവര്‍ത്തിച്ചു. ഞാന്‍ ആഘോഷിക്കപ്പെട്ട നേട്ടങ്ങള്‍ ഒന്നും നേടിയിട്ടുണ്ടാകില്ല. എന്നിരുന്നാലും എന്റെ പരിശ്രമങ്ങളില്‍ ഞാന്‍ ജാഗ്രതയുള്ളവനായിരുന്നു. ജീവന്റെ ഫലം ഭക്ഷിക്കാന്‍ അങ്ങേയ്ക്ക് എന്നെ സ്വര്‍ഗത്തിലേക്കു പ്രവേശിപ്പിച്ചുകൂടേ?” എത്തരത്തിലുള്ള ആളുകളെയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നു നീ അറിയണം. അശുദ്ധരായവര്‍ക്ക് ദൈവരാജ്യത്തിലേക്കു പ്രവേശിക്കാന്‍ അനുവാദമില്ല. അശുദ്ധരായവര്‍ക്ക് വിശുദ്ധഭൂമിയെ കളങ്കപ്പെടുത്താന്‍ അനുവാദമില്ല. നീ ധാരാളം പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെങ്കിലും, ധാരാളം വര്‍ഷങ്ങള്‍ പണിയെടുത്തിട്ടുണ്ടാകുമെങ്കിലും, അവസാനം നീ നിന്ദ്യമാം വിധം അശുദ്ധനാണെങ്കില്‍, നീ എന്റെ രാജ്യത്തിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നു എന്നത് സ്വര്‍ഗത്തിന്റെ നിയമത്തിന് ക്ഷമിക്കാൻ സാധിക്കാത്തതാകും! ലോകം സ്ഥാപിക്കപ്പെട്ടതു മുതല്‍ ഇന്നു വരെ എന്റെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിച്ചവര്‍ക്ക് എന്റെ രാജ്യത്തിലേക്ക് ഞാന്‍ സുഗമമായ പ്രവേശനം നല്‍കിയിട്ടില്ല. ഇതു സ്വര്‍ഗീയമായ ഒരു നിയമമാണ്. ആര്‍ക്കും അത് അതിലംഘിക്കാന്‍ സാധിക്കില്ല. നീ ജീവന്‍ തേടണം. ഇന്നു പരിപൂർണരാക്കപ്പെടുന്നവര്‍ പത്രോസിനെപ്പോലെ ഉള്ളവരാണ്: സ്വന്തം പ്രകൃതത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവരും ദൈവത്തിനു സാക്ഷ്യം വഹിക്കാനും ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയില്‍ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാനും സന്നദ്ധരായവരും. ഇത്തരത്തിലുള്ള ആളുകള്‍ മാത്രമേ പൂര്‍ണരാക്കപ്പെടുകയുള്ളൂ. നീ പ്രതിഫലങ്ങളില്‍ മാത്രം ശ്രദ്ധയര്‍പ്പിക്കുകയും, എന്നാല്‍ നിന്റെ സ്വന്തം ജീവിതത്തിന്റെ പ്രകൃതം മാറ്റാന്‍ പരിശ്രമിക്കാതിരിക്കുകയും ചെയ്യുന്നെങ്കില്‍ നിന്റെ എല്ലാ പരിശ്രമങ്ങളും വൃഥാവിലാകും. ഇതു മാറ്റമില്ലാത്ത സത്യമാണ്.

ജീവനെ തേടാത്തവുടെ അധ്വാനം വെറുതെയാണെന്ന് പത്രോസിന്റെയും പൗലൊസിന്റെയും സത്തകളിലെ വ്യത്യാസത്തില്‍ നിന്നു നീ മനസ്സിലാക്കണം! നീ ദൈവത്തില്‍ വിശ്വസിക്കുകയും ദൈവത്തെ പിന്തുടരുകയും ചെയ്യുന്നു. അതുകൊണ്ട് നിന്റെ ഹൃദയത്തില്‍ നീ ദൈവത്തെ സ്നേഹിക്കണം. നിന്റെ ദുഷിച്ച പ്രകൃതത്തെ നീ ഉപേക്ഷിക്കണം. ദൈവത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കുവാന്‍ നീ പരിശ്രമിക്കണം. ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിലുള്ള നിന്റെ കടമ നീ നിര്‍വഹിക്കുകയും വേണം. നീ ദൈവത്തില്‍ വിശ്വസിക്കുകയും അവിടത്തെ അനുഗമിക്കുകയും ചെയ്യുന്നതുകൊണ്ട്, എല്ലാം നീ അവിടത്തേക്കു സമര്‍പ്പിക്കണം. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളോ ആവശ്യങ്ങളോ നിനക്കുണ്ടാകരുത്. ദൈവത്തിന്റെ ആഗ്രഹം നീ സഫലമാക്കണം. നീ സൃഷ്ടിക്കപ്പെട്ടവനായതുകൊണ്ട് നിന്നെ സൃഷ്ടിച്ച കര്‍ത്താവിനെ നീ അനുസരിക്കണം. കാരണം സ്വാഭാവികമായി നിനക്കു നിന്റെമേല്‍ അധികാരമില്ല. നിന്റെ സ്വന്തം വിധിയെ നിയന്ത്രിക്കുവാന്‍ നിനക്കു കഴിവില്ല. നീ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയായതുകൊണ്ട്, പരിശുദ്ധിയും പരിവര്‍ത്തനവും നീ തേടണം. നീ ദൈവത്തിന്റെ ഒരു സൃഷ്ടിയായതുകൊണ്ട് നിന്റെ കടമ നീ നിര്‍വഹിക്കുകയും നിന്റെ സ്ഥാനം നിലനിര്‍ത്തുകയും വേണം. നീ നിന്റെ കടമ അതിലംഘിക്കുവാന്‍ പാടില്ല. ഇതു നിന്നെ നിയന്ത്രിക്കുവാനോ തത്ത്വങ്ങളിലൂടെ അടിച്ചമര്‍ത്തുവാനോ വേണ്ടിയല്ല, മറിച്ച് നിനക്കു കടമ ചെയ്യുവാന്‍ സാധിക്കുന്ന പാതയാണിത്. നീതി ചെയ്യുന്ന എല്ലാവര്‍ക്കും അതു നേടാന്‍ സാധിക്കും. അതു നേടാന്‍ സാധിക്കണം. പത്രോസിന്റെയും പൗലൊസിന്റെയും സത്തകള്‍ താരതമ്യം ചെയ്താല്‍ എങ്ങനെയാണ് പരിശ്രമിക്കേണ്ടത് എന്നു നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. പത്രോസും പൗലൊസും നടന്ന പാതകളില്‍ ഒന്ന് പൂർണനാക്കപ്പെടുന്നതിന്റെ പാതയും ഒന്ന് പുറത്താക്കപ്പെടുന്നതിന്റെ പാതയുമാണ്. പത്രോസും പൗലൊസും രണ്ടു വ്യത്യസ്ത പാതകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. രണ്ടു പേരും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം സ്വീകരിച്ചുവെങ്കിലും, രണ്ടു പേരും പരിശുദ്ധാത്മാവിന്റെ പ്രബോധനവും പ്രകാശവും നേടിയെങ്കിലും, കര്‍ത്താവായ യേശുവിനാല്‍ ഏല്‍പ്പിക്കപ്പെട്ടവ സ്വീകരിച്ചുവെങ്കിലും രണ്ടു പേരിലും ഉണ്ടായ ഫലം ഒരുപോലുള്ളതല്ല: ഒരുവന്‍ യഥാര്‍ഥത്തില്‍ ഫലം പുറപ്പെടുവിച്ചു എങ്കില്‍, ഒരുവന്‍ ഫലം പുറപ്പെടുവിച്ചില്ല. അവരുടെ സത്തകളില്‍ നിന്നും, അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും, അവരുടെ അന്ത്യത്തില്‍ നിന്നും, ഏതു പാതയാണു നീ സ്വീകരിക്കേണ്ടതെന്നും ഏതു പാതയാണു നടക്കാന്‍ തെരഞ്ഞെടുക്കേണ്ടതെന്നും നീ മനസ്സിലാക്കണം. രണ്ടു പേരും വ്യക്തമായും വ്യത്യസ്തമായ പാതകളിലൂടെയാണ് നടന്നത്. പത്രോസും പൗലൊസും ഓരോ പാതയെ പ്രതിനിധാനം ചെയ്തു. അതിനാല്‍ തുടക്കം മുതല്‍ തന്നെ ഓരോ പാതയ്ക്കും ഉദാഹരണമായി അവര്‍ എടുത്തുകാണിക്കപ്പെട്ടു. പൗലൊസിന്റെ അനുഭവങ്ങളിലെ പ്രധാന ഭാഗങ്ങള്‍ എന്തെല്ലാമാണ്? എന്തുകൊണ്ടാണ് അവനു വിജയിക്കാന്‍ സാധിക്കാതെ പോയത്? പത്രോസിന്റെ അനുഭവങ്ങളിലെ പ്രധാന ഭാഗങ്ങള്‍ എന്തെല്ലാമാണ്? എങ്ങനെയാണ് പൂര്‍ണനാക്കപ്പെടുന്നത് അവന്‍ അനുഭവിച്ചത്? ഇരുവരും എന്തിനാണ് പ്രാധാന്യം നൽകിയത് എന്നതിനെ താരതമ്യം ചെയ്താല്‍, കൃത്യമായും ഏതു തരത്തിലുള്ള വ്യക്തിയെയാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, എന്താണ് ദൈവത്തിന്റെ ഇംഗിതമെന്നും, എന്താണ് ദൈവത്തിന്റെ പ്രകൃതമെന്നും, ഏതുതരത്തിലുള്ള വ്യക്തിയാണ് ആത്യന്തികമായി പൂര്‍ണനാക്കപ്പെടുക എന്നും, ഏതുതരത്തിലുള്ള വ്യക്തിയാണ് പൂര്ണനാക്കപ്പെടാതിരിക്കുക എന്നും നിനക്ക് അറിയാന്‍ സാധിക്കും. പൂര്‍ണരാക്കപ്പെടുന്നവരുടെ പ്രകൃതം എന്തെന്ന് നിനക്ക് അറിയാന്‍ സാധിക്കും. പൂര്‍ണരാക്കപ്പെടാത്തവരുടെ പ്രകൃതം എന്തെന്നും നിനക്കറിയാന്‍ സാധിക്കും—സത്തയുടെ ഈ വിഷയങ്ങള്‍ പത്രോസിന്റെയും പൗലൊസിന്റെയും അനുഭവങ്ങളില്‍ കാണാം. ദൈവം സകലതിനെയും സൃഷ്ടിച്ചു. അതുകൊണ്ട് അവന്‍ സകല സൃഷ്ടികളെയും തന്റെ ആധിപത്യത്തിനു കീഴില്‍ കൊണ്ടുവരുകയും തന്റെ ആധിപത്യത്തിന് കീഴ്പ്പെടുമാറാക്കുകയും ചെയ്യുന്നു. അവന്‍ സകല കാര്യങ്ങളെയും നിയന്ത്രിക്കും. അങ്ങനെ സകലതും അവന്റെ കരങ്ങളിലാകും. ദൈവത്തിന്റെ സകല സൃഷ്ടികളും—മൃഗങ്ങളും സസ്യങ്ങളും മനുഷ്യരും പര്‍വതങ്ങളും നദികളും തടാകങ്ങളുമടക്കം—അവന്റെ ആധിപത്യത്തിനു കീഴില്‍ വരണം. ആകാശത്തിലെയും ഭൂമിയിലെയും സകലതും അവന്റെ ആധിപത്യത്തിനു കീഴില്‍ വരണം. അവര്‍ക്കു വേറെ മാര്‍ഗമില്ല. അവയെല്ലാം അവിടത്തെ ആസൂത്രണങ്ങള്‍ക്കു കീഴ്പ്പെടണം. ഇതു ദൈവത്താല്‍ ആജ്ഞാപിക്കപ്പെട്ടതാണ്. ഇത് അവിടുത്തെ അധികാരമാണ്. ദൈവം എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. എല്ലാറ്റിനെയും ക്രമത്തിലാക്കുകയും സ്ഥാനങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുന്നു. ദൈവം തന്റെ ഇംഗിതത്തിന് അനുസൃതമായി ഓരോന്നിനെയും അവയുടെ വര്‍ഗത്തിനനുസരിച്ച് തരം തിരിക്കുന്നു. അവയുടെ സ്വന്തം സ്ഥാനം നല്‍കുന്നു. എത്രതന്നെ മഹത്തരമായാലും അവയിലൊന്നിനും സ്രഷ്ടാവിനെ മറികടക്കാന്‍ ആകില്ല. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യവര്‍ഗത്തെ സകലതും സേവിക്കുന്നു. ഒന്നും ദൈവത്തിനോട് അനുസരണക്കേടു കാണിക്കാനോ ദൈവത്തോട് എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിക്കുവാനോ ധൈര്യപ്പെടുന്നില്ല. അതിനാല്‍ ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയില്‍ മനുഷ്യനും മനുഷ്യന്റെ കടമ ചെയ്യണം. അവന്‍ എല്ലാറ്റിന്റെയും നാഥനായാലും കാര്യസ്ഥനായാലും, എല്ലാറ്റിലും വച്ച് മനുഷ്യന്റെ സ്ഥാനം എത്ര ഉയര്‍ന്നതായാലും, അപ്പോഴും അവന്‍ ദൈവത്തിന്റെ അധികാരത്തിനു കീഴിലെ ഒരു ചെറിയ മനുഷ്യജീവി മാത്രമാണ്. അപ്രധാനനായ ഒരു മനുഷ്യജീവി എന്നതിലുപരി, ദൈവത്തിന്റെ ഒരു സൃഷ്ടി എന്നതിലുപരി, അവന്‍ ഒന്നുമല്ല. അവന്‍ ഒരിക്കലും ദൈവത്തെക്കാള്‍ ഉന്നതന്‍ ആകുകയുമില്ല. ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയില്‍, ദൈവത്തിന്റെ സൃഷ്ടിയുടെ കടമ നിര്‍വഹിക്കാന്‍ മനുഷ്യന്‍ ശ്രമിക്കണം. മറ്റ് വഴികള്‍ തേടാതെ ദൈവത്തിന്റെ സ്നേഹം തേടണം. കാരണം, മനുഷ്യന്റെ സ്നേഹത്തിന് ദൈവം യോഗ്യനാണ്. ദൈവത്തെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തിപരമായ ആനുകൂല്യങ്ങളോ അല്ലെങ്കില്‍ അവര്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നതോ തേടരുത്. ഇതാണ് പരിശ്രമത്തിന്റെ ഏറ്റവും ശരിയായ മാര്‍ഗം. നീ സത്യത്തെ തേടുന്നുണ്ടെങ്കില്‍, നീ പ്രവൃത്തിയില്‍ വരുത്തുന്നതു സത്യത്തെയാണെങ്കില്‍, നീ നേടുന്നത് നിന്റെ പ്രകൃതത്തിലെ മാറ്റമാണെങ്കില്‍, നീ നടക്കുന്ന പാത ശരിയായതാണ്. നീ തേടുന്നത് ശരീരത്തിനുള്ള അനുഗ്രഹമാണെങ്കില്‍, നീ പ്രയോഗത്തില്‍ വരുത്തുന്നത് നിന്റെ സ്വന്തം ധാരണകളുടെ സത്യമാണെങ്കില്‍, നിന്റെ പ്രകൃതത്തില്‍ മാറ്റമില്ലെങ്കില്‍, ജഡത്തില്‍ നീ ദൈവത്തോട് ഒട്ടും അനുസരണ കാണിക്കുന്നില്ലെങ്കില്‍, നീ ഇപ്പോഴും അവ്യക്തതയിലാണ് ജീവിക്കുന്നതെങ്കില്‍, നിന്റെ പരിശ്രമം ഉറപ്പായും നിന്നെ നരകത്തിലേക്കു നയിക്കും. കാരണം നീ നടക്കുന്ന വഴി പരാജയത്തിന്റെ വഴിയാണ്. നീ പൂര്‍ണനാക്കപ്പെടുമോ ഒഴിവാക്കപ്പെടുമോ എന്നുള്ളത് നിന്റെ സ്വന്തം പരിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു. എന്നുപറഞ്ഞാല്‍, വിജയവും പരാജയവും മനുഷ്യന്‍ നടക്കുന്ന പാതയെ ആശ്രയിച്ചിരിക്കുന്നു.

മുമ്പത്തേത്: ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

അടുത്തത്: ദൈവത്തിന്റെ പ്രവൃത്തിയും മനുഷ്യന്റെ പ്രവൃത്തിയും

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക