അധ്യായം 23

എന്‍റെ ശബ്ദം പുറത്തേക്ക് വരുമ്പോള്‍, എന്‍റെ കണ്ണുകള്‍ തീ തുപ്പുമ്പോള്‍ ഞാന്‍ ഭൂമിക്ക് മുഴുവന്‍ കാവലാകുകയാണ്. പ്രപഞ്ചം മുഴുവനെയും നിരീക്ഷിക്കുകയാണ്. മനുഷ്യര്‍ മുഴുവനും എന്നോടു പ്രാര്‍ഥിക്കുന്നു. തങ്ങളുടെ നോട്ടം അവര്‍ എന്നിലേക്ക് തിരിക്കുന്നു. ഇനിയൊരിക്കലും എന്നെ എതിര്‍ക്കുകയില്ലെന്ന് ആണയിട്ടുകൊണ്ട് എന്‍റെ എന്‍റെ കോപത്തെ നിയന്ത്രിക്കുവാന്‍ അവര്‍ കേണപേക്ഷിക്കുന്നു. പക്ഷേ ഇത് കഴിഞ്ഞുപോയ ഒരു കാര്യമല്ല. ഇപ്പോള്‍ സംഭവിക്കുന്നതാണ്. എന്‍റെ ഇച്ഛയെ മാറ്റുവാന്‍ ആര്‍ക്ക് സാധിക്കും? തീര്‍ച്ചയായും മനുഷ്യരുടെ ഹൃദയങ്ങളിലെ പ്രാര്‍ഥനകള്‍ക്കും അവരുടെ അധരങ്ങളിലെ വാക്കുകള്‍ക്കും അതിനു സാധിക്കുകയില്ലല്ലോ? എന്നെക്കൂടാതെ ഈ ദിവസം വരെ ജീവിച്ചിരിക്കുവാന്‍ സാധിച്ചവര്‍ ആരാണുള്ളത്? എന്‍റെ അധരത്തിലെ വചനങ്ങള്‍ കൂടാതെ അതിജീവിക്കുന്നവര്‍ ആരാണുള്ളത്? എന്‍റെ കണ്ണുകളാല്‍ നിരീക്ഷിക്കപ്പെടാത്തവര്‍ ആരുണ്ട്? ഞാന്‍ ഭൂമി മുഴുവനിലും എന്‍റെ പുതിയ പ്രവൃത്തി നടപ്പിലാക്കുന്നു. ആര്‍ക്കാണ് എപ്പോഴെങ്കിലും അതില്‍നിന്നും രക്ഷപ്പെടുവാന്‍ സാധിച്ചിട്ടുള്ളത്? പര്‍വതങ്ങള്‍ക്ക് തങ്ങളുടെ ഉയരം കൊണ്ട് അതില്‍ നിന്നും ഒഴിവാകുവാന്‍ സാധിക്കുമോ? സമുദ്രങ്ങള്‍ക്ക് അവയുടെ വൈവിധ്യമാര്‍ന്ന വ്യാപ്തി കൊണ്ട് അതില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധിക്കുമോ? എന്‍റെ പദ്ധതിയില്‍ ഞാന്‍ ഒന്നിനെയും അപ്രസക്തം എന്ന നിലയില്‍ വിട്ടുകളഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും വ്യക്തിയോ വസ്തുവോ എന്‍റെ കരങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. ഇന്ന്‍ എന്‍റെ വിശുദ്ധനാമം മനുഷ്യര്‍ക്കിടയിലാകെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. എന്നുതന്നെയല്ല, എനിക്കെതിരെ മനുഷ്യരാശിയിലുടനീളം പ്രതിഷേധത്തിന്‍റെ വാക്കുകള്‍ ഉയരുന്നു. ഞാന്‍ ഭൂമിയില്‍ ആയിരുന്നതിനെപ്പറ്റിയുള്ള ഇതിഹാസങ്ങള്‍ മനുഷ്യവര്‍ഗത്തിലുടനീളം ധാരാളം നിലനില്‍ക്കുന്നു. മനുഷ്യന്‍ എന്നെ വിധിക്കുന്നതിനെ ഞാന്‍ സഹിഷ്ണുതയോടെ കാണുന്നില്ല. എന്‍റെ ശരീരം വിഭജിക്കുന്നതിനോടും എനിക്കു സഹിഷ്ണുതയില്ല. എനിക്കെതിരെയുള്ള അധിക്ഷേപങ്ങളോട് അത്രപോലും എനിക്കു സഹിഷ്ണുതയില്ല. കാരണം മനുഷ്യന്‍ ഒരിക്കലും യഥാര്‍ഥത്തില്‍ എന്നെ അറിഞ്ഞിട്ടില്ല. അവന്‍ എപ്പോഴും എന്നെ എതിര്‍ക്കുകയും വഞ്ചിക്കുകയും ചെയ്തു. എന്‍റെ ആത്മാവിനെ വിലമതിക്കുവാനോ എന്‍റെ വചനങ്ങളെ നിധിപോലെ കാണുവാനോ അവന് സാധിച്ചില്ല. അവന്‍റെ ഓരോ ചെയ്തിക്കും പ്രവൃത്തിക്കും, അവന്‍ എന്നോടു കാണിക്കുന്ന മനോഭാവത്തിനും അര്‍ഹിക്കുന്ന “പ്രതിഫലം” ഞാനവന് നല്‍കുന്നു. അതുകൊണ്ട് എല്ലാ മനുഷ്യരും അവരുടെ പ്രതിഫലത്തില്‍ കണ്ണുവച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആത്മസമര്‍പ്പണം ആവശ്യമുള്ള ഒരു പ്രവൃത്തിയും ഒരുവനും ഒരിക്കലും ചെയ്തിട്ടില്ല. നിസ്വാര്‍ഥമായ സമര്‍പ്പണത്തിന് മനുഷ്യര്‍ സന്നദ്ധരല്ല. പകരം വെറുതെ കിട്ടുന്ന പ്രതിഫലങ്ങളില്‍ അവര്‍ സന്തോഷിക്കുന്നു. പത്രോസ് എനിക്കുമുമ്പാകെ സ്വയം സമര്‍പ്പിച്ചുവെങ്കിലും അത് നാളത്തെ പ്രതിഫലങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. മറിച്ച് ഇന്നത്തെ ജ്ഞാനത്തിന് വേണ്ടിയായിരുന്നു. മനുഷ്യവര്‍ഗം എന്നോടൊരിക്കലും ഒന്നായി ചേര്‍ന്നിട്ടില്ല. മറിച്ച് യാതൊരു അധ്വാനവും കൂടാതെ എന്‍റെ അംഗീകാരം നേടണം എന്ന ഉദ്ദേശ്യത്തോടെ വീണ്ടും വീണ്ടും ഉപരിപ്ലവമായ രീതിയില്‍ എന്നോട് ഇടപെട്ടിട്ടുണ്ട്. ഞാന്‍ മനുഷ്യഹൃദയത്തിന്‍റെ ആഴത്തിലേക്ക് നോക്കി. അതിന്‍റെ അന്തര്‍ഭാഗത്തെ അഗാധതകളില്‍ “പലതരം സമ്പത്തുകളുടെ ഒരു ഖനി” ഞാന്‍ കണ്ടെത്തി. അതിനെപ്പറ്റി മനുഷ്യനുപോലും ഇതുവരെ അറിവില്ല. എന്നിരുന്നാലും ഞാനത് പുതുതായി കണ്ടുപിടിച്ചതാണ്. അതുകൊണ്ട് “ദൃശ്യമായ തെളിവ്” ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യര്‍ അവരുടെ കപടഭക്തിയോട് കൂടിയ സ്വയം അവഹേളനം നിര്‍ത്തുകയും കൈകള്‍ വിടര്‍ത്തി അവരുടെ സ്വന്തം അശുദ്ധാവസ്ഥ ഏറ്റുപറയുകയും ചെയ്യുകയുള്ളൂ. മനുഷ്യര്‍ക്കിടയില്‍ ഇനിയും അനവധി പുതിയ കാര്യങ്ങള്‍ അവരുടെ ആസ്വാദനത്തിനുവേണ്ടി ഞാന്‍ കണ്ടെടുക്കുവാനായി കാത്തുകിടക്കുന്നു. മനുഷ്യരുടെ കഴിവില്ലായ്മ കണ്ട് എന്‍റെ പ്രവൃത്തി നിര്‍ത്തുന്നതിനുപകരം എന്‍റെ യഥാര്‍ഥപദ്ധതിയ്ക്കുതകുംവിധം ഞാനവനെ വെട്ടിയൊരുക്കുകയാണ്. ഒരു ഫലവൃക്ഷം പോലെയാണ് മനുഷ്യന്‍: വെട്ടിയൊരുക്കിയില്ലെങ്കില്‍ വൃക്ഷത്തില്‍ ഫലങ്ങള്‍ ഉണ്ടാകുകയില്ല. അവസാനം വീണുകിടക്കുന്ന ഫലങ്ങളല്ല, ഉണങ്ങിയ ചില്ലകളും പൊഴിഞ്ഞ ഇലകളും മാത്രമായിരിക്കും അവിടെ കാണുവാന്‍ സാധിക്കുക.

എന്‍റെ രാജ്യത്തിന്‍റെ “ഉള്ളറ” ഓരോ ദിവസവും ഞാന്‍ അലങ്കരിക്കുമ്പോള്‍, ഒരിക്കലും എന്‍റെ പ്രവൃത്തി തടസ്സപ്പെടുത്തുവാനായി ഒരുവനും എന്‍റെ “പണിശാല”യിലേക്ക് പെട്ടെന്ന് കടന്നുവന്നിട്ടില്ല. എല്ലാ മനുഷ്യരും എന്നോട് സഹകരിക്കുവാന്‍ അവരുടെ പരമാവധി ശ്രമിക്കുന്നുണ്ട്. “ഒഴിവാക്കപ്പെടുമെന്നും” അവരുടെ “സ്ഥാനം നഷ്ടപ്പെടുമെന്നും” അങ്ങനെ ജീവിതത്തിന്‍റെ അന്ത്യസ്ഥാനത്തെത്തി അവിടെ നിന്നും സാത്താന്‍റെ വാസസ്ഥാനമായ “മരുഭൂമിയിലേക്ക്” വീണുപോകുക വരെ ചെയ്തേക്കാമെന്നും അവര്‍ വളരെയധികം ഭയപ്പെടുന്നു. മനുഷ്യരുടെ ഭയം മൂലം എല്ലാ ദിവസവും ഞാനവനെ ആശ്വസിപ്പിക്കുന്നു. ഓരോ ദിവസവും അവനെ സ്നേഹത്തിലേക്ക് നയിക്കുന്നു. കൂടാതെ അവന്‍റെ ദൈന്യംദിനജീവിതത്തില്‍ അവന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നു. മനുഷ്യരെല്ലാവരും നവജാതശിശുക്കള്‍ പോലെയാണ്. അവര്‍ക്ക് പാലുകൊടുത്ത് പരിപാലിച്ചില്ലെങ്കില്‍ അവര്‍ വേഗം തന്നെ ഈ ഭൂമി വിട്ടുപോകും. പിന്നെ അവരെ ഒരിക്കലും കാണുവാന്‍ സാധിക്കുകയില്ല. മനുഷ്യരുടെ യാചനകള്‍ക്കിടെ ഞാന്‍ അവരുടെ ലോകത്തേക്ക് വരുന്നു. ഉടനടി മനുഷ്യരുടെ ജീവിതം വെളിച്ചത്തിന്‍റെ ലോകത്താകുന്നു. ഇപ്പോഴവര്‍ പൂട്ടിമുദ്രവച്ച ഒരു “മുറിയില്‍” ഇരുന്ന്‍ സ്വര്‍ഗത്തിലേക്ക് നോക്കി കരഞ്ഞു പ്രാര്‍ഥിക്കുന്നില്ല. എന്നെ കാണുമ്പോള്‍ത്തന്നെ മനുഷ്യര്‍ അവരുടെ ഹൃദയങ്ങളില്‍ അടക്കിവച്ചിരിക്കുന്ന “പരാതികള്‍” പറയുവാന്‍ തുടങ്ങുന്നു. അവര്‍ക്ക് ഭക്ഷണം ഇട്ടുകൊടുക്കുവാന്‍ വേണ്ടി യാചിക്കുവാനാണ് അവര്‍ എന്‍റെ മുമ്പില്‍ വായ് തുറക്കുന്നത്. എന്നാല്‍ പിന്നീട് അവരുടെ ഭയം അകലുകയും സമനില വീണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞാല്‍, അവരെന്നോട് ഒന്നും ആവശ്യപ്പെടുന്നില്ല. പിന്നെയോ, ഗാഢമായ നിദ്രയിലാഴുകയോ അല്ലെങ്കില്‍ എന്‍റെ അസ്തിത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അവരുടെ സ്വന്തം ഇടപാടുകളുമായി മുന്നോട്ട് പോകുകയോ ചെയ്യുന്നു. മനുഷ്യവര്‍ഗത്തിന്‍റെ “ഉപേക്ഷിക്കലില്‍” എങ്ങനെയാണ് മനുഷ്യര്‍ യാതൊരു “വികാരവുമില്ലാതെ” അവരുടെ “നിഷ്പക്ഷനീതി” എന്‍റെമേല്‍ നടപ്പാക്കുന്നതെന്ന് വ്യക്തമായി കാണുവാനാകും. അതിനാല്‍, അവന്‍റെ ചന്തമില്ലാത്ത രൂപത്തില്‍ മനുഷ്യന്‍റെ കണ്ടുകൊണ്ട് ഞാന്‍ നിശബ്ദമായി വിട കൊള്ളുന്നു. പിന്നെയവന്‍ എത്ര വ്യഗ്രതയോടെ അപേക്ഷിച്ചാലും ഞാന്‍ വീണ്ടും ഇറങ്ങിവരുന്നില്ല. അവനറിയാതെ മനുഷ്യന്‍റെ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നു. അതുകൊണ്ട്, അവന്‍റെ കഠിനാധ്വാനത്തിനിടെ, പെട്ടെന്ന് അവനെന്‍റെ അസ്തിത്വം തിരിച്ചറിയുമ്പോള്‍ “പറ്റില്ല” എന്ന മറുപടി സ്വീകരിക്കുവാന്‍ തയ്യാറാകാതെ എന്‍റെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് അവനെന്നെ സ്വന്തം ഭവനത്തിലേക്ക് അതിഥിയായി ആനയിക്കുന്നു. പക്ഷേ എനിക്കു ഭക്ഷിക്കുവാനായി അവന്‍ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുമെങ്കിലും അവന്‍ ഒരിക്കല്‍പോലും എന്നെ അവന്‍റെ സ്വന്തം ആളായി കണക്കാക്കിയിട്ടില്ല. പകരം എന്നില്‍ നിന്നും അല്പം സഹായം ലഭിക്കുന്നതിനായി എന്നോട് ഒരു അതിഥിയോടെന്നപോലെ പെരുമാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, ഇന്നേരം, കച്ചവടത്തിനായി പണം കടം വാങ്ങുവാന്‍ ആഗ്രഹിക്കുന്നവനെപ്പോലെ എന്‍റെ ഒരു “ഒപ്പ്” കിട്ടുമെന്ന് പ്രതീക്ഷിച്ചു മനുഷ്യന്‍ തന്‍റെ ദുരവസ്ഥ എന്‍റെ മുന്പില്‍ ഔപചാരികതയൊന്നുമില്ലാതെ അവതരിപ്പിക്കുന്നു. അവന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ച് എന്നെയതിന് നിര്‍ബന്ധിതനാക്കുന്നു. അവന്‍റെ ഓരോ ഭാവത്തില്‍ നിന്നും ചലനത്തില്‍ നിന്നും മനുഷ്യന്‍റെ ഉദ്ദേശ്യത്തിലേക്ക് എനിക്കൊരു എത്തിനോട്ടം നടത്താന്‍ സാധിക്കുന്നു: അവന്‍റെ കാഴ്ചപ്പാടില്‍, ഒരു വ്യക്തിയുടെ മുഖഭാവത്തില്‍ ഒളിഞ്ഞിരിക്കുന്ന, അല്ലെങ്കില്‍ വാക്കുകള്‍ക്ക് പിറകില്‍ മറച്ചുവച്ച അര്‍ഥങ്ങള്‍ വായിക്കുവാന്‍ എനിക്കു കഴിവില്ല, അല്ലെങ്കില്‍ ഒരു വ്യക്തിയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് നോക്കുവാന്‍ എനിക്കു പ്രാപ്തിയില്ല എന്നതുപോലെയാണ്. അതുകൊണ്ട് അവനുണ്ടായ ഓരോ അനുഭവവും വള്ളിപുള്ളി വിടാതെ എന്നോടു പങ്കുവയ്ക്കുന്നു. അതിനുശേഷം അവന്‍റെ ആവശ്യങ്ങള്‍ അവന്‍ എന്‍റെ മുമ്പില്‍ നിരത്തുന്നു. ഞാന്‍ മനുഷ്യന്‍റെ ഓരോ പ്രവൃത്തിയും ചെയ്തിയും വെറുക്കുകയും അവജ്ഞയോടെ കാണുകയും ചെയ്യുന്നു. മനുഷ്യര്‍ക്കിടയില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന പ്രവൃത്തി ചെയ്തിട്ടുള്ള ഒരുവന്‍ പോലും ഒരിക്കലും ഉണ്ടായിട്ടില്ല. മനുഷ്യര്‍ മനപ്പൂര്‍വം എന്നെ പ്രകോപിപ്പിക്കുകയും കരുതിക്കൂട്ടി എന്‍റെ ക്രോധം ക്ഷണിച്ചുവരുത്തുന്നതുപോലെയുമാണത്: അവര്‍ എന്‍റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. എന്‍റെ ദൃഷ്ടിക്കുമുന്‍പില്‍ അവര്‍ക്ക് തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ എനിക്കുവേണ്ടി ജീവിക്കുന്ന ഒരുവന്‍ പോലുമില്ല. അതുമൂലം മുഴുവന്‍ മനുഷ്യവര്‍ഗത്തിന്‍റെയും നിലനില്‍പ്പിന് വിലയോ അര്‍ഥമോ ഇല്ല. ഇതുമൂലം ഒരു ശൂന്യതയിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. ആ അവസ്ഥയില്‍ പോലും മനുഷ്യര്‍ ഉണരുവാന്‍ വിസമ്മതിക്കുന്നു. പകരം തുടര്‍ന്നും എന്നെ എതിര്‍ക്കുകയും അവരുടെ മിഥ്യാബോധത്തില്‍ തുടരുകയും ചെയ്യുന്നു.

അവര്‍ കടന്നുവന്നിട്ടുള്ള എല്ലാ പരീക്ഷണങ്ങളിലും മനുഷ്യര്‍ ഒരിക്കല്‍പ്പോലും എന്നെ പ്രീതിപ്പെടുത്തിയിട്ടില്ല. അവരുടെ ക്രൂരമായ അധര്‍മം കാരണം മനുഷ്യവര്‍ഗം എന്‍റെ നാമത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. പകരം, ജീവിക്കുവാന്‍വേണ്ടി എന്നെ ആശ്രയിക്കുമ്പോഴും അവര്‍ “എതിര്‍ദിശയിലേക്ക് ഓടിക്കൊണ്ടിരിക്കുക യാണ്”. മനുഷ്യന്‍റെ ഹൃദയം പൂര്‍ണമായി എന്നിലേക്ക് തിരിയുന്നില്ല. അതിനാല്‍ ശരീരമാകെ മുറിവുകളാല്‍ പൊതിഞ്ഞ, ചെളിപുരണ്ട അവസ്ഥയിലാകുന്നതുവരെ സാത്താന്‍ അവനെ ക്രൂരമായി ആക്രമിക്കുന്നു. പക്ഷേ അപ്പോഴും അവന്‍റെ മുഖഭാവം എന്തുമാത്രം അറപ്പുളവാക്കുന്നതാണെന്ന് മനുഷ്യന്‍ മനസിലാക്കുന്നില്ല: ഇക്കാലമത്രയും ഞാനറിയാതെ അവന്‍ സാത്താനെ ആരാധിച്ചുകൊണ്ടിരുന്നു. ഈ കാരണം കൊണ്ട്, ഞാന്‍ ക്രോധത്തോടെ മനുഷ്യനെ അഗാധപാതാളത്തിലേക്ക് തള്ളിയിടുന്നു. പിന്നെയവന് ഒരിക്കലും അവിടെനിന്നു രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. അപ്പോഴും, അങ്ങേയറ്റം എന്നെ എതിര്‍ക്കുവാന്‍ ഉറപ്പിച്ച്, അങ്ങനെ മനപ്പൂര്‍വ്വം എന്‍റെ ക്രോധം ഇളക്കിവിടാം എന്ന പ്രതീക്ഷയില്‍, അവന്‍റെ ഭക്തിപൂര്‍വമായ നിലവിളികള്‍ക്കിടയില്‍ മനുഷ്യന്‍ തന്‍റെ മനസിനെ നവീകരിക്കുവാന്‍ വിസ്സമ്മതിക്കുന്നു. അവന്‍റെ ചെയ്തികള്‍ നിമിത്തം ഞാന്‍ ഒരു പാപിയോടെന്നപോലെത്തന്നെ അവനോടു പെരുമാറുന്നു. എന്‍റെ ആലിംഗനത്തിന്‍റെ ഊഷ്മളത അവന് ഞാന്‍ നിഷേധിക്കുന്നു. തുടക്കം മുതലേ മാലാഖമാര്‍ എന്നെ ഒരുമാറ്റവുമില്ലാതെ, ഒരിക്കലും നിര്‍ത്താതെ സേവിക്കുകയും അനുസരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മനുഷ്യന്‍ എപ്പോഴും നേരെ വിപരീതമാണ് ചെയ്തിട്ടുള്ളത്. അവന്‍ എന്നില്‍ വന്നതല്ല, സാത്താനില്‍ നിന്നും ജനിച്ചതാണ് എന്നതുപോലെ. മാലാഖമാര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥാനങ്ങളില്‍ നിന്നുകൊണ്ടു എനിക്കു പരമമായ ആരാധന നല്‍കുന്നു. സാത്താന്‍റെ ശക്തികളാല്‍ ഉലയപ്പെടാതെ അവര്‍ തങ്ങളുടെ കടമ മാത്രം നിര്‍വഹിക്കുന്നു. മാലാഖമാരാല്‍ പരിപോഷിപ്പിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്ത അനവധിയായ എന്‍റെ പുത്രന്മാരും എന്‍റെ ജനങ്ങളുമെല്ലാം ശക്തരും ആരോഗ്യമുള്ളവരുമായിത്തീരുന്നു. അവരില്‍ ഒരാള്‍ പോലും അശക്തനോ ദുര്‍ബലനോ അല്ല. ഇതെന്‍റെ പ്രവൃത്തിയാണ്, എന്‍റെ അത്ഭുതമാണ്. വെടിയൊച്ചകള്‍ ഓരോന്നായി എന്‍റെ രാജ്യത്തിന്‍റെ സ്ഥാപനത്തെ വിളംബരം ചെയ്യുമ്പോള്‍, മാലാഖമാര്‍ വാദ്യമേളങ്ങള്‍ക്കൊത്ത് ചുവടുവച്ച് എന്‍റെ വേദിയ്ക്കു മുമ്പില്‍ വന്ന് എന്‍റെ പരിശോധനയ്ക്ക് വിധേയരാകുന്നു. കാരണം, അവരുടെ ഹൃദയങ്ങള്‍, അശുദ്ധികളില്‍ നിന്നും വിഗ്രഹങ്ങളില്‍ നിന്നും വിമുക്തമാണ്. അവര്‍ എന്‍റെ പരിശോധനയില്‍ നിന്നും ഒഴിഞ്ഞുമാറുന്നില്ല.

കൊടുങ്കാറ്റിന്‍റെ ഹുങ്കാരശബ്ദത്തില്‍ സ്വര്‍ഗങ്ങള്‍ ഒരു നിമിഷത്തില്‍ ഭൂമിക്കുമേല്‍ പതിക്കുന്നു. മനുഷ്യവര്‍ഗം മുഴുവന്‍ ശ്വാസംമുട്ടി അവര്‍ ആഗ്രഹിക്കുമ്പോഴെല്ലാം എന്നെ വിളിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാകുന്നു. ഇതറിയാതെ, മൊത്തം മനുഷ്യവര്‍ഗവും കുഴഞ്ഞുവീണിരിക്കുന്നു. മരങ്ങള്‍ കാറ്റില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലയുന്നു. ഇടയ്ക്കിടെ ചില്ലകള്‍ ഒടിയുന്ന സ്വരം കേള്‍ക്കാം. കൊഴിഞ്ഞ ഇലകള്‍ പറന്നുപോകുന്നു. ഭൂമി പെട്ടെന്നു ശോകമൂകവും വിജനവുമായതുപോലെ തോന്നുന്നു. ആളുകള്‍ പരസ്പരം പുണര്‍ന്ന് ശിശിരകാലത്തിന് ശേഷം വരുന്ന ദുരന്തം ഏതുസമയത്തും അവരുടെമേല്‍ പതിക്കുന്നതും കാത്തു തയ്യാറായിരിക്കുന്നു. കുന്നുകളില്‍ പക്ഷികള്‍ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നു, തങ്ങളുടെ സങ്കടം ആരോടോ പറഞ്ഞു കരയുന്നതുപോലെ. പര്‍വതഗുഹകളില്‍ സിംഹങ്ങള്‍ ഗര്‍ജ്ജിക്കുന്നു. ആ ശബ്ദം ജനങ്ങളെ ഭയചകിതരാക്കുകയും അവരുടെ രോമങ്ങള്‍ എഴുന്നുനില്‍ക്കുകയും ചെയ്യുന്നു. മനുഷ്യവര്‍ഗത്തിന്‍റെ അന്ത്യത്തെ സൂചിപ്പിക്കുന്ന ദുസ്സൂചന പോലെയാണത്. അവരെക്കുറിച്ചുള്ള എന്‍റെ തീരുമാനങ്ങള്‍ക്കു വേണ്ടി കാത്തുനില്‍ക്കാന്‍ തയ്യാറാകാതെ എല്ലാ മനുഷ്യരും സ്വര്‍ഗത്തിലെ പരമോന്നതനായ കര്‍ത്താവിനോട് നിശ്ശബ്ദമായി പ്രാര്‍ഥിക്കുന്നു. പക്ഷേ കൊച്ചരുവിയിലൂടെ ഒഴുകുന്ന ജലത്തിന്‍റെ ശബ്ദത്തിന് കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്തുവാനാകുമോ? മനുഷ്യന്‍റെ പ്രാര്‍ഥനകളുടെ സ്വരം കൊണ്ട് അതിനെ പെട്ടെന്നു നിര്‍ത്തുവാന്‍ എങ്ങനെ സാധിക്കും? മനുഷ്യന്‍റെ അധൈര്യത്തെ പ്രതി ഇടിമുഴക്കത്തിന്‍റെ ഹൃദയത്തിനുള്ളിലെ ക്രോധത്തെ ശാന്തമാക്കുവാന്‍ എങ്ങനെ സാധിക്കും? മനുഷ്യന്‍ കാറ്റില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലയുന്നു. മഴയില്‍ നിന്നും രക്ഷനേടാന്‍ അവന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. അവരുടെ ശരീരത്തില്‍ എന്‍റെ കൈ പതിയുമെന്ന് ഭയന്ന്, അവന്‍റെ നെഞ്ചിലേക്ക് ചൂണ്ടിയിരിക്കുന്ന തോക്കിന്‍റെ കാഞ്ചിയാണ് ഞാനെന്ന പോലെ, അവന്‍ എന്‍റെ മിത്രമായിരിക്കുമ്പോഴും ശത്രുവാണ് എന്നതുപോലെ, എന്‍റെ ക്രോധത്തിനു നടുവില്‍ മനുഷ്യന്‍ വിറയ്ക്കുകയും നടുങ്ങുകയും ചെയ്യുന്നു. എന്‍റെ യഥാര്‍ഥ ഉദ്ദേശ്യങ്ങളെ മനുഷ്യന്‍ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട്, അറിവില്ലാതെ അവനെന്നെ വേദനിപ്പിക്കുന്നു. എന്നിരുന്നാലും, യാദൃശ്ചികമായി അവനെന്‍റെ സ്നേഹവും കണ്ടിട്ടുണ്ട്. എന്‍റെ ക്രോധത്തിനു നടുവെ എന്‍റെ മുഖം ദര്‍ശിക്കുക മനുഷ്യനു ബുദ്ധിമുട്ടാണ്. ഞാന്‍ എന്‍റെ കോപത്തിന്‍റെ കറുത്ത മേഘങ്ങളില്‍ മറഞ്ഞിരിക്കുന്നു. മേഘഗര്‍ജ്ജനങ്ങള്‍ക്കു മധ്യേ ഞാന്‍ മുഴുവന്‍ പ്രപഞ്ചത്തിനും മുകളില്‍ നിലകൊള്ളുന്നു. മനുഷ്യനുമേല്‍ എന്‍റെ കാരുണ്യം ഞാന്‍ അയയ്ക്കുന്നു. മനുഷ്യന്‍ എന്നെ അറിയുന്നില്ല എന്നതുകൊണ്ട് എന്‍റെ ഉദ്ദേശ്യം അറിയാത്തതിന് ഞാനവനെ കഠിനശിക്ഷയ്ക്ക് വിധേയനാക്കുന്നില്ല. മനുഷ്യന്‍റെ ദൃഷ്ടിയില്‍ ഞാനിടയ്ക്കിടെ കോപിയ്ക്കുന്നു. ഇടയ്ക്കിടെ പുഞ്ചിരിക്കുന്നു. പക്ഷേ അവന്‍ എന്നെ കാണുമ്പോള്‍ പോലും മനുഷ്യന്‍ എന്‍റെ പ്രകൃതം പൂര്‍ണമായി കണ്ടിട്ടില്ല. കാഹളത്തിന്‍റെ മധുരതരമായ നാദം അപ്പോഴും അവന്‍ കേട്ടിട്ടില്ല. കാരണം അത്രയും മരവിച്ചവനും സംവേദനശക്തിയില്ലാത്തവനുമായി അവന്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എന്‍റെ പ്രതിബിംബം മനുഷ്യന്‍റെ ഓര്‍മ്മകളിലും എന്‍റെ രൂപം അവന്‍റെ ചിന്തകളിലും മാത്രമാണുള്ളത് എന്ന പോലെ. എന്നിരുന്നാലും, മനുഷ്യവര്‍ഗത്തിന്‍റെ ഇന്നുവരെയുള്ള വളര്‍ച്ചയില്‍ എന്നെ യഥാര്‍ഥത്തില്‍ കണ്ടിട്ടുള്ള ഒരുവന്‍ പോലുമില്ല. കാരണം മനുഷ്യന്‍റെ മസ്തിഷ്കം അത്രയും ദരിദ്രമാണ്. അവന്‍റെ ശാസ്ത്രത്തിന്‍റെ വളര്‍ച്ച തികച്ചും അപര്യാപ്തമായതിനാല്‍ എന്നെ എത്രയൊക്കെ “കീറിമുറിച്ചുപരിശോധിച്ചിട്ടും” അവന്‍റെ ശാസ്ത്രീയഗവേഷണങ്ങള്‍ ഇതുവരെ ഫലങ്ങളൊന്നും നല്‍കിയിട്ടില്ല. അതിനാല്‍, “എന്‍റെ പ്രതിച്ഛായ” എന്ന വിഷയം ആരും പൂരിപ്പിക്കുവാനില്ലാതെ, ഒരു ലോകറെക്കോര്‍ഡ് തകര്‍ക്കുവാന്‍ ആരുമില്ലാതെ, എപ്പോഴും പൂര്‍ണമായും ശൂന്യമായിരുന്നു. കാരണം, വലിയ വലിയ ദൗർഭാഗ്യത്തിനിടയ്ക്ക് ഇന്ന് മനുഷ്യന്‍ നിലയുറപ്പിച്ച് നില്‍ക്കുന്നുണ്ട് എന്നതുതന്നെ അതിയായ ഒരാശ്വാസമാണ്.

മാര്‍ച്ച് 23, 1992

മുമ്പത്തേത്: അധ്യായം 22

അടുത്തത്: അധ്യായം 24

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക