ദുഷ്ടന്മാർ നിശ്ചയമായും ശിക്ഷിക്കപ്പെടും

നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിങ്ങൾ നീതി പാലിക്കുന്നുണ്ടോ എന്നും നിങ്ങളുടെ എല്ലാ പ്രവൃത്തികളും ദൈവം നിരീക്ഷിക്കുന്നുണ്ടോ എന്നും അറിയുവാൻ ആത്മപരിശോധന ചെയ്യുക: ദൈവത്തിൽ വിശ്വസിക്കുന്ന ആളുകൾ തങ്ങളുടെ കാര്യങ്ങൾ ആധാരമാക്കുന്ന തത്വമാണിത്. നിങ്ങൾക്കു ദൈവത്തെ തൃപ്തിപ്പെടുത്തുവാൻ കഴിയുന്നതുകൊണ്ടും ദൈവത്തിന്‍റെ കരുതലും സംരക്ഷണവും നിങ്ങൾ ഏറ്റുകൊള്ളുന്നതുകൊണ്ടും നിങ്ങൾ നീതിമാന്മാർ എന്നു വിളിക്കപ്പെടും. ദൈവത്തിന്‍റെ പരിചരണം, സംരക്ഷണം, പൂർണത എന്നിവ ഏറ്റുകൊള്ളുന്നവരും അവൻ വീണ്ടെടുക്കുന്നവരുമായ സകലരും ദൈവദൃഷ്ടിയിൽ നീതിമാന്മാരാണ്. അവരെല്ലാവരെയും അവൻ വിലപ്പെട്ടവരായി കണക്കാക്കുന്നു. ദൈവം ഇപ്പോൾ പറയുന്ന വചനങ്ങൾ നിങ്ങൾ എത്രയധികം സ്വീകരിക്കുന്നുവോ നിങ്ങൾക്കു ദൈവഹിതം സ്വീകരിക്കുവാനും മനസ്സിലാക്കുവാനും അത്രയധികം കഴിയും. അപ്പോൾ ദൈവവചനാനുസൃതം ജീവിച്ചു അവന്‍റെ വ്യവസ്ഥകൾ നിറവേറ്റാൻ നിങ്ങൾക്ക് അത്രയധികം സാധിക്കുകയും ചെയ്യും. ഇത് നിങ്ങൾക്കുള്ള ദൈവത്തിന്‍റെ നിയോഗമാണ്. നിങ്ങൾക്കെല്ലാവർക്കും നിറവേറ്റാൻ കഴിയേണ്ടതും ഇതാണ്. ദൈവം മാറ്റമില്ലാത്ത ഒരു കളിമൺ പ്രതിമയെന്നപോലെ, നിങ്ങളുടെ സ്വന്തം സങ്കൽപ്പപ്രകാരം ദൈവത്തെ അളക്കുകയും പരിമിതപ്പെടുത്തുകയും അതുപോലെ ബൈബിളിന്‍റെ മാനദണ്ഡങ്ങൾക്കുള്ളിൽ ദൈവത്തെ പാടേ പരിമിതപ്പെടുത്തുകയും അവനെ പരിമിതമായ പ്രവർത്തന വ്യാപ്തിക്കുള്ളിലേക്കു ചുരുക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ ദൈവത്തെ നിന്ദിച്ചിരിക്കുന്നു എന്നത് സ്പഷ്ടമാണ്. ദൈവത്തെ മിശിഹാ എന്നേ വിളിക്കാവൂ എന്നും മിശിഹാ എന്നു വിളിക്കപ്പെടുന്നവനാണ് ദൈവമായിരിക്കാൻ കഴിയൂ എന്നും കരുതിയിരുന്ന പഴയ നിയമകാലത്തെ യഹൂദന്മാർ തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിച്ചുവച്ചിരുന്ന ഒരു നിശ്ചിത രൂപമുള്ള പ്രതിമയായി ദൈവത്തെ ഏറ്റുകൊണ്ടതിനാലും, മനുഷ്യകുലം ദൈവത്തെ ജീവനറ്റ ഒരു കളിമൺ പ്രതിമ എന്നപോലെ സേവിക്കയും ആരാധിക്കുകയും ചെയ്തതിനാലും, അക്കാലത്തെ യേശുവിനെ അവർ കുരിശിൽ തറച്ച് മരണത്തിന് ഏൽപ്പിച്ചുകൊടുത്തു. അങ്ങനെ നിർദോഷിയായ യേശു മരണശിക്ഷക്കു വിധിക്കപ്പെട്ടു. ദൈവം യാതൊരു കുറ്റവും ചെയ്യാത്ത നിരപരാധി ആയിരുന്നു, എന്നിട്ടും മനുഷ്യൻ അവനെ വെറുതെ വിടുവാൻ കൂട്ടാക്കിയില്ല. അവനെ മരണശിക്ഷയ്ക്കു വിധിക്കുവാൻ നിർബന്ധം പിടിച്ചു. അങ്ങനെ യേശു ക്രൂശിക്കപ്പെട്ടു. ദൈവം മാറ്റമില്ലാത്തവനെന്നു മനുഷ്യൻ എപ്പോഴും വിശ്വസിക്കുകയും ദൈവത്തിന്‍റെ കാര്യനിർവഹണത്തെ കുറിച്ച് മനുഷ്യന് പൂർണ്ണമായ ധാരണയുണ്ടെന്നപോലെ, ദൈവം ചെയ്യുന്ന കാര്യങ്ങളെല്ലാം മനുഷ്യന്‍റെ കൈപ്പിടിയിലാണെന്നപോലെ, ബൈബിൾ എന്ന ഏകഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തിൽ അവനെ നിർവചിക്കുകയും ചെയ്യുന്നു. ആളുകൾ അങ്ങേയറ്റം ബുദ്ധിശൂന്യരാണ്, അവർ അങ്ങേയറ്റം അഹങ്കാരികളാണ്, അവർക്കെല്ലാം അതിശയോക്തി പറയുവാനുള്ള കഴിവുണ്ട്. ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് എത്ര വലുതായിരുന്നാലും നിങ്ങൾക്കു ദൈവത്തെ അറിയില്ല, ദൈവത്തെ ഏറ്റവും എതിർക്കുന്ന ഒരുവനാണു നിങ്ങൾ, ദൈവത്തെ നിങ്ങൾ കുറ്റം വിധിച്ചിരിക്കുന്നു എന്നു ഞാൻ ഇപ്പോഴും പറയുന്നു. എന്തുകൊണ്ടെന്നാൽ ദൈവപ്രവൃത്തിയെ അനുസരിക്കുവാനും ദൈവത്താൽ പൂർണ്ണമാക്കപ്പെടുന്ന പാതയിലൂടെ നടക്കുവാനും നിങ്ങൾ തികച്ചും അപ്രാപ്തനാണ്. എന്തുകൊണ്ടാണ് മനുഷ്യന്‍റെ പ്രവൃത്തികളിൽ ദൈവം ഒരിക്കലും തൃപ്തനാകാത്തത്? എന്തുകൊണ്ടെന്നാൽ, മനുഷ്യൻ ദൈവത്തെ അറിയുന്നില്ല, അവനു വളരെയധികം സങ്കൽപ്പങ്ങളുണ്ട്. മാത്രമല്ല, അവന്‍റെ ദൈവപരിജ്ഞാനം ഒരുവിധത്തിലും വാസ്തവവുമായി ഒത്തുപോകുന്നതല്ല. പകരം ഒരേകാര്യത്തെ മാറ്റമില്ലാതെ, വിരസമായി ആവർത്തിക്കുകയും എല്ലാ സാഹചര്യങ്ങളിലും ഒരേ സമീപനം അവലംബിക്കുകയും ചെയ്യുന്നു. അതുകൊണ്ടു ഇന്ന് ഭൂമിയിലെത്തുന്ന ദൈവത്തെ മനുഷ്യർ ഒരിക്കൽ കൂടി ക്രൂശിക്കുന്നു; ക്രൂരരായ മനുഷ്യവർഗം! ഉപജാപം, ഗൂഢാലോചന, തട്ടിയെടുക്കൽ, അന്യോന്യം പിടിച്ചുപറി ക്കൽ, പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള പരക്കംപാച്ചിൽ, പരസ്പര ഹത്യ—എപ്പോഴാണ് ഇതൊക്കെ അവസാനിക്കുക? ദൈവം അരുളിച്ചെയ്ത ലക്ഷക്കണക്കിന് വചനങ്ങൾ ഉണ്ടായിരുന്നിട്ടും ആരും സുബോധത്തിലേക്കു വന്നിട്ടില്ല. ആളുകൾ തങ്ങളുടെ കുടുംബങ്ങൾ, പുത്രീപുത്രന്മാർ, തൊഴിൽ, ഭാവിപ്രതീക്ഷകൾ, പദവി, വൃഥാഭിമാനം, പണം അതുപോലെ ആഹാരം, വസ്ത്രം, ശരീരം എന്നിവയ്ക്കു വേണ്ടി പ്രവർത്തിക്കുന്നു. എന്നാൽ ശരിക്കും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആരെങ്കിലുമുണ്ടോ? ദൈവത്തിനായി പ്രവർത്തിക്കുന്നവരുടെ ഇടയിൽ പോലും ദൈവത്തെ അറിയുന്നവർ ചുരുക്കമാണ്. തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്കല്ലാതെ പ്രവർത്തിക്കുന്ന എത്ര പേരുണ്ട്? സ്വന്തം പദവിയെ സംരക്ഷിക്കുവാനായി മറ്റുള്ളവരെ ഞെരുക്കുകയോ പുറത്താക്കുകയോ ചെയ്യാത്ത എത്ര പേരുണ്ട്? അതിനാൽ ദൈവത്തെ അസംഖ്യം പ്രാവശ്യം മരണത്തിനു വിധിക്കുകയും എണ്ണമറ്റ ക്രൂര ന്യായാധിപന്മാർ ദൈവത്തെ കുറ്റം വിധിക്കുകയും ഒരിക്കൽക്കൂടി അവനെ ക്രൂശിലേറ്റുകയും ചെയ്തിരിക്കുന്നു. ശരിക്കും ദൈവത്തിനായി പ്രവർത്തിക്കുന്നതിനാൽ നീതിമാൻ എന്നു വിളിക്കാവുന്ന എത്ര പേരുണ്ട്?

ഒരു വിശുദ്ധനെന്നോ നീതിമാനെന്നോ ഉള്ള നിലയിൽ ദൈവസന്നിധിയിൽ പൂർണത പ്രാപിക്കുന്നത് അത്ര എളുപ്പമാണോ? “ഈ ഭൂമിയിൽ നീതിമാന്മാരില്ല, നീതിമാന്മാർ ഈ ലോകത്തിലില്ല" എന്നതു വാസ്തവമായ ഒരു പ്രസ്താവനയാണ്. ദൈവമുൻപാകെ വരുമ്പോൾ, നിങ്ങൾ എന്താണു ധരിച്ചിരിക്കുന്നത് എന്നു വിലയിരുത്തുക. നിങ്ങളുടെ ഓരോ വാക്കും പ്രവൃത്തിയും ചിന്തയും ആശയങ്ങളും എന്നുവേണ്ട അനുദിനം നിങ്ങൾ കാണുന്ന സ്വപ്നങ്ങൾ പോലും വിലയിരുത്തുക—നിങ്ങളുടെ സ്വന്ത കാര്യങ്ങൾക്കു വേണ്ടിയുള്ളതാണ്. ഇതല്ലേ കാര്യങ്ങളുടെ നിജസ്ഥിതി? നീതി എന്നു പറഞ്ഞാൽ മറ്റുള്ളവർക്ക് ധർമം കൊടുക്കുക എന്നല്ല; നിന്നെപ്പോലെതന്നെ നിന്‍റെ അയൽക്കാരനെ സ്നേഹിക്കുക എന്നല്ല; വഴക്കുകൾ, തർക്കങ്ങൾ, മോഷണം കവർച്ച എന്നിവയിൽനിന്ന് ഒഴിഞ്ഞുനിൽക്കുക എന്നുമല്ല. സ്ഥലകാലങ്ങൾ കണക്കിടാതെ ദൈവനിയോഗത്തെ നിങ്ങളുടെ കടമയായിക്കണ്ട് ദൈവത്തിന്‍റെ ക്രമീകരണങ്ങളും ഏർപ്പാടുകളും അനുസരിക്കുന്നത് സ്വർഗത്തിൽനിന്നും നൽകപ്പെട്ട ദൈവനിയോഗമായി കാണുന്നതാണ് "നീതി" എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതായത്, യേശു ചെയ്തതുപോലെ കാര്യങ്ങൾ ചെയ്യുക എന്നർഥം. ദൈവം പറഞ്ഞ നീതി ഇതാണ്. തന്‍റെ സ്വന്തം നേട്ടമോ കോട്ടമോ കണക്കാക്കാതെ ദൈവം അയച്ച രണ്ടു ദൂതന്മാരെ രക്ഷിച്ച ലോത്തിനെ നീതിമാൻ എന്നു വിളിക്കാൻ കഴിയുമായിരുന്നു; അതായത്, അന്ന് അദ്ദേഹം ചെയ്തതിനെ നീതി എന്നു പറയാമെങ്കിലും അദ്ദേഹത്തെ നീതിമാൻ എന്ന് വിളിക്കാനാവില്ല. ലോത്ത് ദൈവത്തെ കണ്ടതുകൊണ്ടു മാത്രമാണ് ദൂതന്മാർക്കു പകരമായി തന്‍റെ രണ്ടു പെണ്മക്കളെ കൊടുത്തത്. എന്നാൽ അദ്ദേഹത്തിന്‍റെ മുൻകാല പെരുമാറ്റങ്ങളെല്ലാം നീതിനിഷ്ഠമായിരുന്നില്ല. അതുകൊണ്ടു ഞാൻ പറയുന്നു: "ഈ ഭൂമിയിൽ നീതിമാന്മാരില്ല." വീണ്ടെടുപ്പിന്‍റെ പ്രവാഹത്തിൽ ആയിരിക്കുന്നവരിൽ പോലും ആരെയും നീതിമാൻ എന്ന് വിളിക്കാനാവില്ല. നിങ്ങളുടെ പ്രവൃത്തികൾ എത്ര നന്നായിരുന്നാലും, നിങ്ങൾ ദൈവനാമത്തെ മഹത്വപ്പെടുത്തുന്നതായി എങ്ങനെ കാണപ്പെട്ടാലും, നിങ്ങൾ മറ്റുള്ളവരെ അടിക്കുകയോ ശപിക്കുകയോ മറ്റുള്ളവരിൽ നിന്ന് കൊള്ളയടിക്കുകയോ അപഹരിക്കയോ ചെയ്യാതിരുന്നാലും, നിങ്ങളെ നീതിമാൻ എന്ന് വിളിക്കാനാവില്ല. എന്തുകൊണ്ടെന്നാൽ ഇവയൊക്കെ ഒരു സാധാരണ വ്യക്തിക്കു ചെയ്യാവുന്ന കാര്യങ്ങളാണ്. നിങ്ങൾ ദൈവത്തെ അറിയുന്നില്ല എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന കാര്യം. ഇപ്പോൾ നിങ്ങൾക്ക് അല്പസ്വല്പമായ സാധാരണ മനുഷ്യത്വം ഉണ്ടെന്നു മാത്രമേ പറയാനാവൂ. എന്നാൽ ദൈവം പറയുന്ന നീതിയുടെ ഘടകങ്ങൾ നിങ്ങളിൽ ഇല്ല. അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന യാതൊരു കാര്യവും നിങ്ങൾക്കു ദൈവത്തെ അറിയാം എന്നതിന്‍റെ തെളിവല്ല.

മുൻപ്, അതായത് ദൈവം സ്വർഗത്തിൽ ആയിരുന്നപ്പോൾ, മനുഷ്യൻ ദൈവത്തോടു വഞ്ചനാപരമായ രീതിയിൽ ഇടപെട്ടു. ഇന്നു ദൈവം മനുഷ്യരുടെ ഇടയിൽ ഉണ്ട്—അത് എത്രവർഷമായി എന്ന്‌ ആർക്കും അറിയില്ല—എന്നിട്ടും മനുഷ്യർ കേവലം ചടങ്ങുപോലെയാണ് കാര്യങ്ങൾ ചെയ്യുന്നത്, അവർ ദൈവത്തെ വിഡ്ഢിയാക്കുവാൻ നോക്കുകയുമാണ്. മനുഷ്യൻ തന്‍റെ ചിന്താഗതികളിൽ വളരെ പിന്നാക്കം പോയിരിക്കയല്ലേ? യൂദായുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. യേശുവിന്‍റെ വരവിനു മുൻപ് യൂദാ തന്‍റെ സഹോദരീസഹോദരന്മാരെ കള്ളം പറഞ്ഞു വഞ്ചിച്ചിട്ടുണ്ടാവും. യേശുവിന്‍റെ വരവിനു ശേഷവും അവനിൽ യാതൊരു മാറ്റവും ഉണ്ടായില്ല. അവൻ യേശുവിനെ നാമമാത്രമായിപ്പോലും അറിഞ്ഞില്ല. ഒടുവിൽ അവൻ യേശുവിനെ ഒറ്റിക്കൊടുത്തു. അവനു ദൈവത്തെ അറിയാത്തതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്? നിങ്ങൾക്ക് ഇന്നും, ഇപ്പോഴും ദൈവത്തെ അറിയില്ല എങ്കിൽ നിങ്ങൾ മറ്റൊരു യൂദാ ആയിത്തീരുവാൻ സാധ്യതയുണ്ട്. ഇങ്ങനെ തുടരുന്നതു നിമിത്തം രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുൻപ് കൃപായുഗത്തിൽ നടന്ന യേശു ക്രിസ്തുവിന്‍റെ ദാരുണമായ ക്രൂശുമരണം പിന്നെയും സംഭവിക്കുകയാണ്. നിങ്ങൾ ഇതു വിശ്വസിക്കുന്നില്ലേ? ഇത് ഒരു വാസ്തവമാണ്. നിലവിൽ ഭൂരിപക്ഷം ആളുകളും സമാനമായ അവസ്ഥയിലാണ്—ഒരുപക്ഷേ ഞാനിതു കുറച്ചു നേരത്തെയാകാം പറയുന്നത്—ഇങ്ങനെയുള്ള ആളുകൾ യൂദായുടെ വേഷമാണ് കെട്ടുന്നത്. ഞാൻ ഈ പറയുന്നതു വിഡ്ഢിത്തമല്ല, പിന്നെയോ, വസ്തുതയുടെ അടിസ്ഥാനത്തിലാണ്. നിങ്ങൾക്കു സമ്മതിക്കാതെ നിർവാഹമില്ല. മിക്ക ആളുകളും താഴ്മയുടെ ഭാവം ധരിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയത്തിൽ മലിനജലത്തിന്‍റെ നീർത്തടം, ദുർഗന്ധം വമിക്കുന്ന അഴുക്കുവെള്ളത്തിന്‍റെ ഒരു കുഴി അല്ലാതെ മറ്റൊന്നുമില്ല. ഇപ്പോൾ ഇതുപോലെയുള്ള ധാരാളം പേർ ദൈവസഭയിലുണ്ട്. ഇവയെക്കുറിച്ചൊന്നും എനിക്ക് അറിയില്ല എന്നു നിങ്ങൾ കരുതുന്നു. ഇന്ന് എന്‍റെ ആത്മാവ് എനിക്കായി തീരുമാനമെടുക്കുന്നു; അത് എനിക്കായി സാക്ഷ്യം വഹിക്കുന്നു. എനിക്ക് ഒന്നും അറിയില്ലെന്നാണോ നിങ്ങൾ കരുതുന്നത്? നിങ്ങളുടെ ഹൃദയങ്ങളിലെ വക്ര ചിന്തകളെക്കുറിച്ചും നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ മനസ്സിലാക്കുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്? ദൈവത്തെ കബളിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമാണോ? നിങ്ങൾക്ക് ഇഷ്ടമുള്ളതു പോലെല്ലാം അവനോടു പെരുമാറാം എന്നു നിങ്ങൾ കരുതുന്നുണ്ടോ? കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ ഞെരുക്കപ്പെടുമോ എന്നു ഞാൻ ആകുലപ്പെട്ടിരുന്നു. അതുകൊണ്ടു ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തന്നുകൊണ്ടിരുന്നു. എന്നാൽ ഞാൻ അവർക്കു നല്ലവനാണ് എന്നു പറയുവാൻ മനുഷ്യകുലത്തിന് ആവില്ലായിരുന്നു. ഞാൻ ഒരു നാഴി കൊടുത്തപ്പോൾ അവർ ഒരു പറ എടുത്തു. നിങ്ങളുടെ ഇടയിൽ ചോദിക്കുക: ഞാൻ മിക്കവാറും ആരോടുംതന്നെ അതികർക്കശമായി ഇടപെട്ടിട്ടില്ല. ഞാൻ ആരെയും ചെറുതായിപ്പോലും ശാസിച്ചിട്ടില്ല. എങ്കിലും മനുഷ്യന്‍റെ പ്രചോദനങ്ങളെയും ധാരണകളെയും ഞാൻ സ്പഷ്ടമായി മനസ്സിലാക്കുന്നു. സ്വയം സാക്ഷ്യം വഹിക്കുന്ന ദൈവം ഒരു വിഡ്ഢിയാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾ തീർത്തും അന്ധരാണെന്നു ഞാൻ പറയുന്നു. ഞാൻ നിങ്ങളെ തുറന്നുകാട്ടുകയില്ല. എന്നാൽ നിങ്ങൾക്ക് എത്രത്തോളം ദുഷിക്കാൻ കഴിയുമെന്ന് നമുക്കു നോക്കാം. നിങ്ങളുടെ ബുദ്ധിപരമായ ചെറുതന്ത്രങ്ങൾക്കു നിങ്ങളെ രക്ഷിക്കുവാൻ കഴിയുമോ? അതോ ദൈവത്തെ ആവുന്നപോലെ സ്നേഹിക്കാൻ ശ്രമിക്കുന്നതിനാൽ നിങ്ങൾക്കു രക്ഷ പ്രാപിക്കാൻ കഴിയുമോ എന്നു നമുക്കു നോക്കാം. ഇന്നു ഞാൻ നിങ്ങളെ കുറ്റം വിധിക്കുകയില്ല. നിങ്ങളുടെമേൽ ദൈവം എങ്ങനെയാണ് പ്രതികാരം ചെയ്യുന്നത് എന്നു കാണുവാൻ അവന്‍റെ സമയംവരെ നമുക്കു കാത്തിരിക്കാം. ഇപ്പോൾ നിങ്ങളോടു വെറുതെ കുശലം പറയുവാൻ എനിക്കു നേരമില്ല. നിങ്ങളെപ്രതി എന്‍റെ ശ്രേഷ്ഠമായ ദൗത്യം വൈകിപ്പിക്കാൻ ഞാൻ തയ്യാറല്ല. ദൈവം നിങ്ങളെപ്പോലെയുള്ള ഒരു കീടത്തോട് ഇടപെടുവാൻ സമയമെടുക്കുന്നതിനു നിങ്ങൾ അർഹതയുള്ളവരല്ല. അതുകൊണ്ട് നിങ്ങൾക്ക് എത്രത്തോളം മോശക്കാരനാകാനാവും എന്നു നമുക്കു നോക്കാം. ഇങ്ങനെയുള്ള ആളുകൾ ദൈവപരിജ്ഞാനത്തെ ഒട്ടുംതന്നെ പിന്തുടരുന്നില്ലെന്നു മാത്രമല്ല, അവർക്കു അവനോട് തെല്ലും സ്നേഹവുമില്ല. അപ്പോഴും ദൈവം അവരെ നീതിമാന്മാർ എന്നു വിളിക്കുവാൻ അവർ അഭിലഷിക്കുന്നു. ഇത് ഒരു തമാശയായി തോന്നുന്നില്ലേ? ഒരു ചെറിയ കൂട്ടം ആളുകൾ യാഥാർത്ഥമായും വിശ്വസ്തരായതുകൊണ്ടു തുടർന്ന് മനുഷ്യന് ജീവൻ നൽകുന്നതിൽ മാത്രം ഞാൻ ശ്രദ്ധ ചെലുത്തും. ഇന്നു ഞാൻ ചെയ്യേണ്ട കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ. എന്നാൽ ഭാവിയിൽ ഓരോ വ്യക്തിക്കും അവർ ചെയ്തതിനു തക്കവണ്ണം ഞാൻ പ്രതികാരം ചെയ്യും. ഞാൻ പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞു, എന്തുകൊണ്ടെന്നാൽ കൃത്യമായും എന്‍റെ കർത്തവ്യം ഇതാണ്. ഞാൻ ചെയ്യേണ്ടത് മാത്രമാണ് ഞാൻ ചെയ്യുന്നത്, ചെയ്യരുതാത്തത് ചെയ്യുന്നില്ല. എന്നിരുന്നാലും നിങ്ങൾ കാര്യങ്ങൾ വിചിന്തനം ചെയ്യാൻ കൂടുതൽ സമയം ചെലവഴിക്കും എന്നു ഞാൻ പ്രത്യാശിക്കുകയാണ്. ദൈവത്തെ കുറിച്ചുള്ള നിങ്ങളുടെ അറിവ് എത്രത്തോളം ശരിയാണ്? ദൈവത്തെ പിന്നെയും ക്രൂശിൽ തറച്ചിരിക്കുന്ന ഒരാളാണോ നിങ്ങൾ? അവസാനമായി ഞാൻ പറയട്ടെ: ദൈവത്തെ ക്രൂശിക്കുന്നവന് അയ്യോ കഷ്ടം!

മുമ്പത്തേത്: പൂർണരാക്കപ്പെട്ടവർക്കു നൽകുന്ന വാഗ്ദാനങ്ങൾ

അടുത്തത്: ഒരു സ്വാഭാവിക അവസ്ഥയിലേക്ക് എങ്ങനെ പ്രവേശിക്കാം

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക