മനുഷ്യന്റെ സാധാരണ ജീവിതം പുനഃസ്ഥാപിച്ച് അവനെ അത്ഭുതകരമായ ഒരു ലക്ഷ്യസ്ഥാനത്തേക്ക് ആനയിക്കൽ

ഇന്നത്തെ വേലയെക്കുറിച്ചും ഭാവിയിലെ വേലയെക്കുറിച്ചും മനുഷ്യന് കുറച്ചൊക്കെ അറിയാം. പക്ഷേ, മനുഷ്യൻ പ്രവേശിക്കാൻ പോകുന്ന ലക്ഷ്യസ്ഥാനം അവൻ അറിയുന്നില്ല. ഒരു സൃഷ്ടിയെന്ന നിലയിൽ മനുഷ്യൻ ഒരു സൃഷ്ടിയുടെ കടമ നിർവഹിക്കണം: ദൈവം ചെയ്യുന്ന കാര്യങ്ങളിലെല്ലാം മനുഷ്യൻ അവനെ പിന്തുടരണം; ഞാൻ നിങ്ങളോടു പറയുന്ന വിധത്തിൽത്തന്നെ നിങ്ങൾ മുമ്പോട്ടു പോകണം. സ്വന്തം നിലയ്ക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ നിനക്കു മാർഗമില്ല, നിന്റെമേൽ നിനക്ക് നിയന്ത്രണശക്തിയുമില്ല; എല്ലാം ദൈവത്തിന്റെ കരുണയ്ക്കു വിട്ടുകൊടുക്കണം, എല്ലാറ്റിനെയും അവന്റെ കരങ്ങൾ താങ്ങുന്നു. ദൈവത്തിന്റെ വേല മുൻകൂറായി മനുഷ്യന് ഒരു അന്ത്യഫലം, അത്ഭുതകരമായ ഒരു ലക്ഷ്യസ്ഥാനം നൽകിയിരുന്നെങ്കിൽ, മനുഷ്യനെ ആകർഷിക്കുകയും തന്നെ പിൻതുടരാൻ ഇടയാക്കുകയും ചെയ്തിരുന്നെങ്കിൽ—അതായത് മനുഷ്യനുമായി അവൻ ഒരു കരാറിൽ ഏർപ്പെട്ടിരുന്നെങ്കിൽ—അപ്പോൾ അതൊരു കീഴടക്കൽ പ്രവൃത്തിയോ മനുഷ്യന്റെ ജീവനെ പാകപ്പെടുത്തുന്ന വേലയോ ആകുമായിരുന്നില്ല. മനുഷ്യനെ നിയന്ത്രിക്കാനും അവന്റെ ഹൃദയത്തെ നേടാനും ദൈവം മനുഷ്യന്റെ അന്ത്യഫലത്തെ ഉപയോഗിച്ചിരുന്നെങ്കിൽ, അതുവഴി മനുഷ്യനെ പൂർണനാക്കാനോ അവനെ വീണ്ടെടുക്കാനോ കഴിയുമായിരുന്നില്ല, പ്രത്യുത അത് അവനെ നിയന്ത്രിക്കുന്നതിനായി ലക്ഷ്യസ്ഥാനത്തെ ഉപയോഗിക്കുക മാത്രമാകുമായിരുന്നു. ഭാവിയിലെ അന്ത്യത്തെപ്പറ്റിയും അന്തിമ ലക്ഷ്യസ്ഥാനത്തെപ്പറ്റിയും പ്രതീക്ഷയ്ക്കു വകയായി നല്ലതെന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നതിനെപ്പറ്റിയും അല്ലാതെ മറ്റൊന്നിലും മനുഷ്യൻ ശ്രദ്ധാലുവല്ല. ജയിച്ചടക്കൽ വേലയുടെ അവസരത്തിൽ മനുഷ്യന് ഒരു മനോഹരമായ പ്രത്യാശ കൊടുത്തെന്നും മനുഷ്യനെ ജയിച്ചടക്കുന്നതിനു മുമ്പ് അവന് എത്തിപ്പിടിക്കാൻ ശരിയായ ഒരു ലക്ഷ്യസ്ഥാനം കൊടുത്തെന്നും കരുതുക; അങ്ങനെയെങ്കിൽ മനുഷ്യനെ ജയിച്ചടക്കൽ അതിന്റെ ഫലം നേടുകയില്ലായിരുന്നു എന്നു മാത്രമല്ല, ജയിച്ചടക്കൽ വേലയുടെ ഫലം സ്വാധീനിക്കപ്പെടുകയും ചെയ്യുമായിരുന്നു. അതായത്, ജയിച്ചടക്കൽ വേല അതിന്റെ ഫലപ്രാപ്തിയിലെത്തുന്നത് മനുഷ്യന്റെ വിധിയെയും സാധ്യതകളെയും എടുത്തുമാറ്റിക്കൊണ്ടും മനുഷ്യന്റെ ധിക്കാരസ്വഭാവത്തെ വിധിക്കുകയും ശാസിക്കുകയും ചെയ്തുകൊണ്ടുമാണ്. മനുഷ്യനുമായി ഒരു കരാറിൽ ഏർപ്പെട്ടുകൊണ്ടല്ല അതു നേടിയെടുക്കുന്നത്, അതായത് മനുഷ്യന് അനുഗ്രഹങ്ങളും കൃപയും നൽകിക്കൊണ്ടല്ല, പ്രത്യുത അവന്റെ “സ്വാതന്ത്ര്യം” ഉരിഞ്ഞെടുത്തും അവന്റെ സാധ്യതകളെ ഉന്മൂലനം ചെയ്തുകൊണ്ടുമത്രേ. ഇതാണ് ജയിച്ചടക്കൽ വേലയുടെ സത്ത. ആദിയിൽതന്നെ മനുഷ്യന് ഒരു മനോഹരമായ പ്രത്യാശ കൊടുക്കുകയും ശാസനത്തിന്റെയും വിധിയുടെയും വേല അതിനുശേഷം നടത്തുകയും ചെയ്തിരുന്നെങ്കിൽ തനിക്ക് നേട്ടങ്ങൾ ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിൽ മനുഷ്യൻ ഈ ശാസനവും വിധിയും സ്വീകരിക്കുമായിരുന്നു; ഒടുവിൽ എല്ലാ സൃഷ്ടികൾക്കും സ്രഷ്ടാവിനോടുള്ള നിരുപാധികമായ അനുസരണവും ആരാധനയും കൈവരിക്കുക സാധ്യമാകുമായിരുന്നില്ല. അപ്പോൾ അന്ധമായതും അറിവില്ലാത്തതുമായ അനുസരണം മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. അല്ലാത്തപക്ഷം മനുഷ്യൻ അന്ധമായി ദൈവത്തോട് ആവശ്യങ്ങൾ ഉന്നയിക്കുകയും മനുഷ്യഹൃദയത്തെ പൂർണമായി ജയിച്ചടക്കുക അസാധ്യമായിത്തീരുകയും ചെയ്യുമായിരുന്നു. തൽഫലമായി, ഇത്തരം ജയിച്ചടക്കൽ വേലയ്ക്ക് മനുഷ്യനെ വീണ്ടെടുക്കാനോ, അതിലുപരി ദൈവത്തിനു സാക്ഷ്യം വഹിക്കാനോ സാധിക്കുമായിരുന്നില്ല. ഇത്തരം സൃഷ്ടികൾക്ക് തങ്ങളുടെ കടമ നിർവഹിക്കാൻ കഴിയുമായിരുന്നില്ല, ദൈവമുമായി വിലപേശുക മാത്രമേ അവർ ചെയ്യുകയുള്ളൂ; ഇത് ജയിച്ചടക്കൽ അല്ല, പ്രത്യുത കരുണയും അനുഗ്രഹവും മാത്രമേ ആകുമായിരുന്നുള്ളൂ. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‍നം അവൻ തന്റെ ഭാവിയെയും നേട്ടങ്ങളെയും കുറിച്ചു മാത്രം ചിന്തിക്കുകയും അവയെ ഏറ്റവും പ്രധാനമായി കരുതുകയും ചെയ്യുന്നു എന്നതാണ്; മനുഷ്യൻ തന്റെ ഭാവിക്കും നേട്ടങ്ങൾക്കും വേണ്ടിയാണ് ദൈവത്തെ പിന്തുടരുന്നത്; ദൈവത്തോടുള്ള സ്നേഹത്തെ പ്രതിയല്ല അവൻ ദൈവത്തെ ആരാധിക്കുന്നത്. അതുകൊണ്ട് മനുഷ്യനെ ജയിച്ചടക്കണമെങ്കിൽ, മനുഷ്യന്റെ സ്വാർത്ഥത, അത്യാഗ്രഹം, ദൈവത്തെ ആരാധിക്കുന്നതിൽ അവനു തടസ്സമായിരിക്കുന്ന സംഗതികൾ എന്നിവയെല്ലാം ഇല്ലാതാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ മനുഷ്യനെ ജയിച്ചടക്കുന്നതിന്റെ ഫലങ്ങൾ നേടിയെടുക്കാൻ സാധിക്കും. തൽഫലമായി, മനുഷ്യനെ ജയിച്ചടക്കുന്നതിന്റെ പ്രഥമ ഘട്ടങ്ങളിൽ മനുഷ്യന്റെ വന്യമായ അഭിലാഷങ്ങളെയും ഏറ്റവും മാരകമായ ബലഹീനതകളെയും നിർമാർജനം ചെയ്ത്, അതുവഴി മനുഷ്യനു ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുത്തി, മനുഷ്യ ജീവിതകാലത്തെപ്പറ്റിയുള്ള അവന്റെ അറിവിനും ദൈവത്തെയും അതുപോലെ തന്റെ അസ്തിത്വത്തിന്റെ അർത്ഥത്തെയും കുറിച്ചുള്ള വീക്ഷണത്തിനും മാറ്റം വരുത്തേണ്ടതുണ്ട്. ഇപ്രകാരം ദൈവത്തോടുള്ള മനുഷ്യന്റെ സ്നേഹം ശുദ്ധീകരിക്കപ്പെടുന്നു, അതായത് മനുഷ്യന്റെ ഹൃദയം ജയിച്ചടക്കപ്പെടുന്നു. എല്ലാ സൃഷ്ടികളോടുമുള്ള ദൈവത്തിന്റെ മനോഭാവമനുസരിച്ച് കേവലമൊരു ജയിച്ചടക്കലിനായി അവൻ ജയിച്ചടക്കൽ നടത്തുന്നില്ല; മറിച്ച്, അവൻ ജയിച്ചടക്കുന്നത് മനുഷ്യനെ വീണ്ടെടുക്കാനും സ്വന്തം മഹിമയ്ക്കു വേണ്ടിയും മനുഷ്യന്റെ ഏറ്റവും പുരാതനമായ ആദിമരൂപം വീണ്ടെടുക്കാനും വേണ്ടിയാണ്. ജയിച്ചടക്കുന്നതിവേണ്ടി മാത്രം ജയിച്ചടക്കിയിരുന്നെങ്കിൽ ജയിച്ചടക്കൽ വേലയുടെ പ്രാധാന്യം നഷ്ടമായേനേ. അതായത്, മനുഷ്യനെ ജയിച്ചടക്കിയശേഷം ദൈവം മനുഷ്യനെ എഴുതിത്തള്ളി, അവന്റെ ജനനത്തെയോ മരണത്തെയോ കാര്യമാക്കാതിരുന്നെങ്കിൽ അത് മനുഷ്യന്റെ കാര്യനിർഹവണം ആകുമായിരുന്നില്ല; അതുപോല മനുഷ്യന്റെ മേലുള്ള ജയിച്ചടക്കൽ മനുഷ്യന്റെ രക്ഷയ്ക്കു വേണ്ടിയുള്ളതും ആകുമായിരുന്നില്ല. ജയിച്ചടക്കലിനെത്തുടർന്ന് മനുഷ്യനെ വീണ്ടെടുക്കുന്നതും ആത്യന്തികമായി അവൻ അത്ഭുതകരമായ ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതുമാണ് രക്ഷിക്കുന്ന വേലയുടെ മർമപ്രധാന ഭാഗം; മനുഷ്യന്റെ രക്ഷയുടെ ഉദ്ദേശ്യം നേടിയെടുക്കാൻ ഇതിനു മാത്രമേ കഴിയൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനോഹരമായ ലക്ഷ്യസ്ഥാനത്ത് മനുഷ്യൻ എത്തിച്ചേരുന്നതും വിശ്രാന്തിയിൽ പ്രവേശിക്കുന്നതുമാണ് എല്ലാ സൃഷ്ടികളും കൈവശമാക്കേണ്ടുന്ന നേട്ടങ്ങളും സ്രഷ്ടാവ് ചെയ്യേണ്ടുന്ന വേലയും. മനുഷ്യൻ ഈ വേല ചെയ്തിരുന്നെങ്കിൽ അത് നന്നേ പരിമിതമായിരുന്നേനേ: അത് മനുഷ്യനെ ഒരു നിശ്ചിത ഘട്ടംവരെ എത്തിക്കുമായിരുന്നെങ്കിലും, മനുഷ്യനെ അവന്റെ ശാശ്വതമായ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ അതിനു സാധിക്കുമായിരുന്നില്ല. സ്വന്തം ഭാഗധേയം നിർണയിക്കാൻ മനുഷ്യനു കഴിവില്ല; മാത്രമല്ല, സ്വന്തം നേട്ടങ്ങളും ഭാവിയിലെ ലക്ഷ്യസ്ഥാനവും ഉറപ്പാക്കാനും അവനു തീരെ കഴിവില്ല. എന്നാൽ, ദൈവം ചെയ്യുന്ന വേല വ്യത്യസ്തമാണ്. അവൻ മനുഷ്യനെ സൃഷ്ടിച്ചതിനാൽ അവൻ മനുഷ്യനെ നയിക്കുന്നു; അവൻ മനുഷ്യനെ രക്ഷിക്കുന്നതിനാൽ അവനെ സമ്പൂർണമായി രക്ഷിക്കും; അവനെ പൂർണമായി വീണ്ടെടുക്കുകയും ചെയ്യും. അവൻ മനുഷ്യനെ നയിക്കുന്നതിനാൽ അവനെ ശരിയായ ലക്ഷ്യസ്ഥാനത്തെത്തിക്കും; അവൻ മനുഷ്യനെ സൃഷ്ടിച്ച് അവനെ നിയന്ത്രിക്കുന്നതിനാൽ മനുഷ്യന്റെ ഭാഗധേയത്തിന്റെയും നേട്ടങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം. ഇതാണ് സ്രഷ്ടാവ് ചെയ്യുന്ന വേല. മനുഷ്യന്റെ ഭൗതിക നേട്ടങ്ങളെ നിർമാർജനം ചെയ്തുകൊണ്ടാണ് ജയിച്ചടക്കലിന്റെ വേല നിറവേറ്റുന്നതെങ്കിലും അവസാനം ദൈവം തയ്യാറാക്കിയ കൃത്യമായ ലക്ഷ്യസ്ഥാനത്ത് മനുഷ്യനെ എത്തിക്കേണ്ടതുണ്ട്. ദൈവം മനുഷ്യനെ കെട്ടുപണി ചെയ്യുന്നതുകൊണ്ടാണ് മനുഷ്യന് ഒരു ലക്ഷ്യസ്ഥാനമുള്ളതും അവന്റെ ഭാഗധേയം സുനിശ്ചിതമായിരിക്കുന്നതും. ഇവിടെ പരാമർശിക്കുന്ന ഉചിതമായ ലക്ഷ്യസ്ഥാനം കൊണ്ടുദ്ദേശിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ നിർമാർജനം ചെയ്ത മാനവപ്രത്യാശകളും നേട്ടങ്ങളുമല്ല; രണ്ടും തമ്മിൽ അന്തരമുണ്ട്. മനുഷ്യൻ പ്രത്യാശിക്കുന്നതും പിന്തുടരുന്നതും ജഡത്തിന്റെ അതിരുകടന്ന മോഹങ്ങളുടെ പിന്നാലെ പോകുമ്പോൾ ജനിക്കുന്ന അഭിലാഷങ്ങളാണ്, അല്ലാതെ മനുഷ്യനു വേണ്ടിയുള്ള ലക്ഷ്യസ്ഥാനമല്ല. അതേസമയം, ദൈവം മനുഷ്യനു വേണ്ടി തയ്യാറാക്കിയത് അവൻ ശുദ്ധീകരിക്കപ്പെട്ടശേഷം അവനു ലഭിക്കേണ്ടതും ലോകത്തെ സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ചതും മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളാലോ ആശയങ്ങളാലോ സങ്കൽപ്പങ്ങളാലോ മനുഷ്യന്റെ ജഡത്താലോ മലിനമാക്കപ്പെടാത്തതുമായ അനുഗ്രഹങ്ങളും വാഗ്ദാനങ്ങളുമാണ്. ഈ ലക്ഷ്യസ്ഥാനം ഒരു പ്രത്യേക വ്യക്തിക്കായി തയ്യാറാക്കിയതല്ല. പ്രത്യുത, മുഴു മനുഷ്യരാശിയുടെയും വിശ്രമസ്ഥാനമാണ്. അതുകൊണ്ട് ഇതാണ് മനുഷ്യവർഗത്തിന് ഏറ്റവും ഉചിതമായ ലക്ഷ്യസ്ഥാനം ആയിരിക്കുന്നത്.

സ്രഷ്ടാവ് സകല സൃഷ്ടിജാലങ്ങളെയും ക്രമപ്പെടുത്താൻ ഉദ്ദേശിക്കുന്നു. അവൻ ചെയ്യുന്നതൊന്നും നീ തിരസ്‌കരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യരുത്; നീ അവനെ ധിക്കരിക്കുകയുമരുത്. അവൻ ചെയ്യുന്ന വേല ഒടുവിൽ അവന്റെ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ അവൻ മഹത്ത്വം പ്രാപിക്കും. ഇന്ന് നീ മോവാബ്യരുടെ പിൻഗാമിയോ തീനിറമുള്ള മഹാസർപ്പത്തിന്റെ സന്തതിയോ ആണെന്ന് പറയപ്പെടാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പറ്റി സംസാരിക്കാതെ, സൃഷ്ടിക്കപ്പെട്ട ജീവികളെപ്പറ്റി മാത്രം സംസാരിക്കുന്നത്? സൃഷ്ടിക്കപ്പെട്ട ജീവി—ഇതാണ് മനുഷ്യന്റെ ആദിമ സംജ്ഞ; ഇതുതന്നെയാണ് അവന്റെ നൈസർഗിക സ്വത്വവും. യുഗങ്ങളും വേലയുടെ കാലഘട്ടങ്ങളും വ്യത്യസ്തമാകുന്നതുകൊണ്ടാണ് പേരുകളും വ്യത്യസ്തമാകുന്നത്; വാസ്തവത്തിൽ മനുഷ്യൻ ഒരു സാധാരണ സൃഷ്ടിയാണ്. എല്ലാ സൃഷ്ടികളും—അവർ അങ്ങേയറ്റം ദുഷിച്ചവരോ ഏറ്റവും വിശുദ്ധിയുള്ളവരോ ആകട്ടെ—ഒരു സൃഷ്ടിക്കപ്പെട്ട ജീവിയുടെ കടമ നിർവഹിച്ചിരിക്കണം. ദൈവം ജയിച്ചടക്കൽ വേല ചെയ്യുമ്പോൾ നിന്റെ നേട്ടങ്ങളും ഭാഗധേയവും ലക്ഷ്യസ്ഥാനവും ഉപയോഗിച്ച് നിന്നെ നിയന്ത്രിക്കുന്നില്ല. ഇത്തരത്തിൽ പ്രവർത്തിക്കേണ്ട ഒരു ആവശ്യവുമില്ല. ജയിച്ചടക്കൽ വേലയുടെ ലക്ഷ്യം മനുഷ്യനെ സൃഷ്ടിക്കപ്പെട്ട ജീവിയുടെ കടമ നിർവഹിക്കാനും സ്രഷ്ടാവിനെ ആരാധിക്കാനും ഇടയാക്കുക എന്നതാണ്; അതിനുശേഷമേ അവന് അത്ഭുതകരമായ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കാൻ കഴിയൂ. ദൈവത്തിന്റെ കരങ്ങളാണ് മനുഷ്യന്റെ വിധിയെ നിയന്ത്രിക്കുന്നത്. സ്വയം നിയന്ത്രിക്കാൻ നീ അപ്രാപ്തനാണ്: മനുഷ്യൻ എപ്പോഴും സ്വന്തം കാര്യങ്ങൾക്കായുള്ള നെട്ടോട്ടത്തിലാണെങ്കിലും, സ്വയം നിയന്ത്രിക്കാൻ അവൻ അപ്രാപ്തനായി തുടരുന്നു. നിനക്ക് സ്വന്തം നേട്ടങ്ങൾ അറിയാമായിരുന്നെങ്കിൽ, സ്വന്തം ഭാവി നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അപ്പോഴും നീ സൃഷ്ടിക്കപ്പെട്ട ജീവിയായിരിക്കുമായിരുന്നോ? ചുരുക്കത്തിൽ, ദൈവം ഏതു വേല ചെയ്താലും, അവന്റെ എല്ലാ വേലയും മനുഷ്യനു വേണ്ടിയാണ്. ഉദാഹരണമായി, മനുഷ്യന്റെ ഉപയോഗത്തിനായി ദൈവം സൃഷ്ടിച്ച ആകാശവും ഭൂമിയും സകല ചരാചരങ്ങളും എടുക്കാം: മനുഷ്യനു വേണ്ടി അവൻ സൃഷ്ടിച്ച ചന്ദ്രൻ, സൂര്യൻ, നക്ഷത്രങ്ങൾ, മൃഗങ്ങൾ, സസ്യലതാദികൾ, വസന്തകാലം, വേനൽക്കാലം, ശരത്കാലം, ശീതകാലം ഇത്യാദികളെല്ലാം മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടിയാണ് സൃഷ്ടിച്ചത്. അതിനാൽ, ദൈവം മനുഷ്യനെ എങ്ങനെയൊക്കെ ശാസിക്കുകയും വിധിക്കുകയും ചെയ്താലും, അതെല്ലാം മനുഷ്യന്റെ രക്ഷയ്ക്കു വേണ്ടിയാണ്. അവൻ മനുഷ്യന്റെ ജഡിക പ്രത്യാശകളെ ഉരിഞ്ഞുകളഞ്ഞാലും അത് മനുഷ്യനെ ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ്; മനുഷ്യനെ ശുദ്ധീകരിക്കുന്നത് അവന്റെ അതിജീവനത്തിനു വേണ്ടിയും. മനുഷ്യന്റെ ലക്ഷ്യസ്ഥാനം സ്രഷ്ടാവിന്റെ കരങ്ങളിലാണ്, പിന്നെ മനുഷ്യന് എങ്ങനെ സ്വയം നിയന്ത്രിക്കാനാകും?

ജയിച്ചടക്കൽ വേല പൂർത്തിയാകുമ്പോൾ മനുഷ്യൻ ഒരു മനോഹരമായ ലോകത്തിലേക്ക് ആനയിക്കപ്പെടും. ആ ജീവിതം തീർച്ചയായും ഭൂമിയിൽത്തന്നെ ആയിരിക്കും. പക്ഷേ, അത് മനുഷ്യന്റെ ഇന്നത്തെ ജീവിതത്തിൽനിന്ന് തീർത്തും ഭിന്നമായിരിക്കും. മനുഷ്യവർഗം മുഴുവൻ ജയിച്ചടക്കപ്പെട്ടശേഷം അവർക്കു ലഭിക്കുന്നതായിരിക്കും ആ ജീവിതം. അത് മനുഷ്യന് ഭൂമിയിൽ പുതിയൊരു തുടക്കമായിരിക്കും; മനുഷ്യന് ഇത്തരം ഒരു ജീവിതമുണ്ടാകുന്നത് മനുഷ്യവർഗം നൂതനവും മനോഹരവുമായ ഒരു ലോകത്തിലേക്കു പ്രവേശിച്ചു എന്നതിനുള്ള തെളിവായിരിക്കും. അത് ഭൂമിയിൽ മനുഷ്യന്റെയും ദൈവത്തിന്റെയും ജീവിതത്തിന്റെ ആരംഭമായിരിക്കും. മനുഷ്യനെ ശുദ്ധീകരിച്ച് ജയിച്ചടക്കിയശേഷം അവൻ സ്രഷ്ടാവിനു കീഴ്‍വഴങ്ങുന്നു എന്നതായിരിക്കും ഇത്ര സുന്ദരമായ ഒരു ജീവിതത്തിന്റെ ഭൂമിക. അതുകൊണ്ട്, മനുഷ്യൻ അത്ഭുതകരമായ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്നതിനു മുമ്പുള്ള ദൈവത്തിന്റെ വേലയുടെ അന്തിമഘട്ടമാണ് ജയിച്ചടക്കൽ വേല. ഇങ്ങനെയുള്ള ജീവിതമാണ് മനുഷ്യന് ഭൂമിയിലുള്ള ഭാവിജീവിതം, ഭൂമിയിലെ ഏറ്റവും മനോഹരമായ ജീവിതം, മനുഷ്യൻ ഇച്ഛിക്കുന്ന തരത്തിലുള്ള ജീവിതം, ലോകചരിത്രത്തിൽ ഇന്നുവരെ മനുഷ്യനു നേടാൻ കഴിയാത്ത തരത്തിലുള്ള ജീവിതം. 6,000 വർഷത്തെ കാര്യനിർവഹണ പ്രവർത്തനത്തിന്റെ അന്തിമ ഫലമാണത്: അതിനു വേണ്ടിയാണ് മനുഷ്യൻ ഏറ്റവുമധികം അഭിലഷിക്കുന്നത്, അതു തന്നെയാണ് മനുഷ്യനുള്ള ദൈവത്തിന്റെ വാഗ്‌ദാനവും. എങ്കിലും ഈ വാഗ്‌ദാനം ക്ഷിപ്രസാദ്ധ്യമല്ല: അന്ത്യനാളുകളിലെ വേല പൂർത്തിയായി മനുഷ്യനെ പൂർണമായി ജയിച്ചടക്കിയശേഷം, അതായത്, സാത്താൻ പൂർണമായി പരാജയപ്പെട്ടശേഷം, മാത്രമായിരിക്കും മനുഷ്യൻ വരാനിരിക്കുന്ന ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുക; ശുദ്ധീകരിക്കപ്പെട്ടശേഷം മനുഷ്യൻ പാപസ്വഭാവം ഇല്ലാത്തവനായിരിക്കും, എന്തെന്നാൽ ദൈവം സാത്താനെ പരാജയപ്പെടുത്തിക്കഴിഞ്ഞിരിക്കും; അതായത്, ശത്രുശക്തികളുടെ കൈയേറ്റമുണ്ടാവില്ല, മനുഷ്യന്റെ ജഡത്തെ ആക്രമിക്കാൻ കഴിവുള്ള ശത്രുശക്തികളൊന്നും ഉണ്ടാവില്ല. അങ്ങനെ മനുഷ്യൻ സ്വതന്ത്രനും വിശുദ്ധനുമായിത്തീരും—അവൻ നിത്യതയിൽ പ്രവേശിച്ചിട്ടുണ്ടാവും. അന്ധകാരത്തിന്റെ ശത്രുസൈന്യങ്ങളെ ബന്ധനത്തിലാക്കിയാൽ മാത്രമേ മനുഷ്യൻ എവിടെപ്പോയാലും സ്വതന്ത്രനായിരിക്കുകയുള്ളൂ, അങ്ങനെ അവൻ കലഹമോ എതിർപ്പോ നേരിടേണ്ടിവരില്ല. സാത്താൻ ബന്ധിക്കപ്പേടേണ്ടതുണ്ട്, അപ്പോൾ മനുഷ്യന് എല്ലാം ശുഭകരമാകും. സാത്താൻ ഇപ്പോഴും ഭൂമിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും ദൈവത്തിന്റെ കാര്യനിർഹവണ വേല പൂർണമായി അതിന്റെ പരിസമാപ്തിയിൽ എത്തിയിട്ടില്ലാത്തതുമാണ് ഇപ്പോഴത്തെ അവസ്ഥ നിലനിൽക്കാൻ കാരണം. സാത്താൻ പരാജിതനായിക്കഴിയുമ്പോൾ മനുഷ്യൻ പൂർണ്ണമായും വിമോചിതനാകും; മനുഷ്യൻ ദൈവത്തെ പ്രാപിക്കുകയും സാത്താന്റെ സാമ്രാജ്യത്തിൻ കീഴിൽനിന്നു പുറത്തുവരുകയും ചെയ്യുമ്പോൾ അവൻ നീതിസൂര്യനെ കാണും. സാധാരണ മനുഷ്യന് ലഭിക്കേണ്ട ജീവിതം തിരികെ കിട്ടും; തിന്മയിൽനിന്നു നന്മ തിരിച്ചറിയാനുള്ള കഴിവ്, എങ്ങനെ ഉണ്ണണമെന്നും ഉടുക്കണമെന്നുമുള്ള അറിവ്, സാധാരണ ജീവിതം നയിക്കാനുള്ള കഴിവ് എന്നിങ്ങനെ സാധാരണ മനുഷ്യന് ഉണ്ടായിരിക്കേണ്ടതെല്ലാം വീണ്ടെടുക്കപ്പെട്ടിരിക്കും. ഹവ്വായെ സാത്താൻ പ്രലോഭിപ്പിച്ചില്ലായിരുന്നെങ്കിൽ മനുഷ്യൻ ആദിയിൽ സൃഷ്ടിക്കപ്പെട്ടശേഷം അവനുണ്ടായിരുന്ന ഇത്തരം സാധാരണ ജീവിതം ആയിരിക്കുമായിരുന്നു അവന്റേത്. അവൻ ഉണ്ണുകയും ഉടുക്കുകയും ഭൂമിയിൽ സാധാരണ മനുഷ്യജീവിതം നയിക്കുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും മനുഷ്യൻ ദുഷിപ്പിക്കപ്പെട്ടശേഷം അത്തരം ജീവിതം അപ്രാപ്യമായ ഒരു മരീചികയായിത്തീർന്നു; ഇന്നും മനുഷ്യൻ ഇത്തരം കാര്യങ്ങൾ സങ്കൽപ്പിക്കാൻ ധൈര്യപ്പെടുന്നില്ല. വാസ്തവത്തിൽ മനുഷ്യൻ അഭിലഷിക്കുന്ന ഈ സുന്ദരജീവിതം ഒരു അനിവാര്യതയാണ്. മനുഷ്യന് ഇങ്ങനെയൊരു ലക്ഷ്യസ്ഥാനമില്ലായിരുന്നെങ്കിൽ ഭൂമിയിലെ അവന്റെ അധഃപതിച്ച ജീവിതം ഒരിക്കലും അവസാനിക്കുകയില്ലായിരുന്നു; ഇത്ര മനോഹരമായ ഒരു ജീവിതം ഇല്ലായിരുന്നെങ്കിൽ സാത്താന്റെ ഭാഗധേയത്തിനോ ഭൂമിയിൽ അവൻ അധികാരമേന്തുന്ന യുഗത്തിനോ അവസാനമുണ്ടാകുമായിരുന്നില്ല. അന്ധകാരശക്തികൾക്ക് അപ്രാപ്യമായ ലോകത്ത് മനുഷ്യൻ എത്തിച്ചേരണം, അങ്ങനെ സംഭവിക്കുന്നത് സാത്താൻ പരാജയപ്പെട്ടു എന്നതിനു തെളിവാകും. ഇപ്രകാരം, സാത്താന്റെ ശല്യം ഇല്ലാതാകുമ്പോൾ ദൈവംതന്നെ മനുഷ്യവർഗത്തെ നിയന്ത്രിക്കും; അവൻ മനുഷ്യന്റെ മുഴു ജീവിതത്തെയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യും; അപ്പോൾ മാത്രമായിരിക്കും സാത്താൻ യഥാർഥത്തിൽ പരാജിതനാവുക. മനുഷ്യന്റെ ഇന്നത്തെ ജീവിതം മിക്കവാറും മലീമസമാണ്; അതിപ്പോഴും കഷ്ടപ്പാടുകളും യാതനകളും നിറഞ്ഞതാണ്. ഇതിനെ സാത്താന്റെ പരാജയമെന്നു വിളിക്കാൻ കഴിയില്ല; മനുഷ്യന് ഇനിയും കഷ്ടതയുടെ നടുക്കയത്തിൽനിന്ന് രക്ഷപ്പെടേണ്ടതുണ്ട്, ഇനിയും മനുഷ്യന്റെ ജീവിതപ്രയാസങ്ങളിൽനിന്നും സാത്താന്റെ സ്വാധീനത്തിൽനിന്നും രക്ഷപ്പെടേണ്ടതുണ്ട്; എന്നിട്ടും അവന് ഇപ്പോഴും വളരെ തുച്ഛമായി മാത്രമേ ദൈവത്തെക്കുറിച്ച് അറിവുള്ളൂ. മനുഷ്യന്റെ എല്ലാ പ്രയാസങ്ങളുടെയും കാരണക്കാരൻ സാത്താനാണ്; അവനാണ് മനുഷ്യന്റെ ജീവിതത്തിലേക്കു കഷ്ടപ്പാടുകൾ കൊണ്ടുവന്നത്; സാത്താനെ ബന്ധനത്തിലാക്കിയാൽ മാത്രമേ മനുഷ്യന് കഷ്ടതയുടെ സമുദ്രത്തിൽനിന്നും പൂർണ്ണമായി രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. എന്നിരുന്നാലും സാത്താന്റെ ബന്ധനം സാധ്യമാക്കുന്നത് മനുഷ്യഹൃദയത്തെ ജയിച്ചടക്കി വീണ്ടെടുക്കുന്നതിലൂടെയും സാത്താനുമായിട്ടുള്ള യുദ്ധത്തിൽ മനുഷ്യനെ ഒരു കൊള്ളമുതൽ ആക്കിക്കൊണ്ടുമാണ്.

ഇന്ന്, ജേതാവാകാനും പൂർണ്ണനാകാനുമുള്ള മനുഷ്യന്റെ പ്രയത്‌നം അവന് ഭൂമിയിൽ സാധാരണ ജീവിതമുണ്ടാകുന്നതിനു മുമ്പേ അവൻ നടത്തിക്കൊണ്ടിരിക്കുന്നതാണ്; സാത്താൻ ബന്ധനത്തിലാക്കപ്പെടുന്നതിനു മുമ്പേ അവൻ നേടാൻ ഉദ്യമിക്കുന്ന ലക്ഷ്യങ്ങളാണ് അവ. ചുരുക്കിപ്പറഞ്ഞാൽ, ജേതാവ് എന്നനിലയിൽ പൂർണനാകാനോ അങ്ങേയറ്റം പ്രയോജനകാരിയായിത്തീരാനോ ഉള്ള മനുഷ്യന്റെ പ്രയത്നം സാത്താന്റെ സ്വാധീനത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള പ്രയത്നമാണ്: മനുഷ്യന്റെ പ്രയത്‌നം ജേതാവാകാനാണ്, പക്ഷേ അന്തിമ ഫലം സാത്താന്റെ സ്വാധീനത്തിൽനിന്ന് രക്ഷപ്പെടുക എന്നതായിരിക്കും. സാത്താന്റെ സ്വാധീനത്തിൽനിന്ന് രക്ഷപ്പെട്ടാൽ മാത്രമേ മനുഷ്യന് ഭൂമിയിൽ സാധാരണ ജീവിതം—ദൈവത്തെ ആരാധിച്ചുകൊണ്ടുള്ള ജീവിതം—നയിക്കാൻ കഴിയൂ. ഇന്ന് ജേതാവാകാനും പൂർണനാകാനുമുള്ള മനുഷ്യന്റെ പ്രയത്‌നം ഭൂമിയിൽ സാധാരണ ജീവിതം നയിക്കുന്നതിനു മുമ്പേ മനുഷ്യൻ പിന്തുടരുന്ന കാര്യങ്ങളാണ്. ശുദ്ധീകരിക്കപ്പെടുകയും സത്യം അനുഷ്ഠിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുകയുമാണ് അവയെ പിന്തടരുന്നതിന്റെ മുഖ്യ ഉദ്ദേശ്യം. മനുഷ്യൻ ഭൂമിയിൽ സാധാരണ ജീവിതം, പ്രയാസങ്ങളോ കഷ്ടതകളോ ഇല്ലാത്ത ജീവിതം, സ്വന്തമാക്കിയാൽ പിന്നെ ജേതാവാകാനുള്ള പരിശ്രമത്തിൽ ഏർപ്പെടുകയില്ല. “ജേതാവാകുക”യും “പൂർണനാക്കപ്പെടുക”യുമാണ് ദൈവം മനുഷ്യന് പിന്തുടരാൻ നൽകുന്ന ലക്ഷ്യങ്ങൾ; ഈ ലക്ഷ്യങ്ങൾ പിൻതുടരുകവഴി മനുഷ്യൻ സത്യം അനുഷ്ഠിക്കാനും അർഥപൂർണമായ ഒരു ജീവിതം നയിക്കാനും ദൈവം ഇടയാക്കുന്നു. മനുഷ്യനെ പൂർണനാക്കുകയും അവനെ വീണ്ടെടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം; ജേതാവാകാനും പൂർണനാക്കപ്പെടാനുമുള്ള പ്രയത്‌നം വെറുമൊരു മാർഗം മാത്രമാണ്. ഭാവിയിൽ മനുഷ്യൻ അത്ഭുതകരമായ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുകയാണെങ്കിൽ ജേതാവാകുന്നതിനെപ്പറ്റിയും പൂർണനാക്കപ്പെടുന്നതിനെപ്പറ്റിയും ഒരു പരാമർശവുമുണ്ടാവില്ല; സൃഷ്ടിക്കപ്പെട്ട ഓരോ ജീവിയും തന്റെ കടമ നിർവഹിക്കുക മാത്രമേ ഉണ്ടാവുകയുള്ളൂ. മനുഷ്യനെ സംബന്ധിച്ചിടത്തോളെ ഒരു സാധ്യത നിർവചിക്കുന്നതിനു വേണ്ടി മാത്രമാണ് ഇന്ന് മനുഷ്യൻ ഇക്കാര്യങ്ങൾ പിന്തുടരേണ്ടി വരുന്നത്. അതുവഴി മനുഷ്യന്റെ പ്രയത്‌നം കൂടുതൽ ഏകാഗ്രവും പ്രായോഗികവും ആകും. അല്ലാത്തപക്ഷം, മനുഷ്യൻ അവ്യക്തമായ അമൂർത്തതയിൽ ജീവിക്കുകയും നിത്യജീവനിലേക്ക് പ്രവേശിക്കാൻ പരിശ്രമിക്കുകയും ചെയ്യുമായിരുന്നു; അങ്ങനെ ആയിരുന്നെങ്കിൽ മനുഷ്യൻ ഇതിലേറെ ദയനീയ അവസ്ഥയിൽ ആകുമായിരുന്നില്ലേ? ലക്ഷ്യങ്ങളും തത്ത്വങ്ങളും ഇല്ലാതെ ഇത്തരത്തിൽ തുടരുന്നത് ആത്മവഞ്ചനയല്ലേ? സ്വാഭാവികമായും ഈ പ്രയത്‌നം ആത്യന്തികമായി നിഷ്ഫലമാകും; അവസാനം മനുഷ്യൻ സാത്താന്റെ അധീനതയിൽ തുടർന്നും ജീവിക്കുകയും അതിൽനിന്ന് പുറത്തുകടക്കാനാവാത്ത അവസ്ഥയിൽ ആകുകയും ചെയ്യും. ഇത്തരം അലക്ഷ്യമായ പ്രയത്‌നത്തിന് സ്വയം വിട്ടുകൊടുക്കുന്നത് എന്തിനാണ്? ശാശ്വതമായ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുമ്പോൾ മനുഷ്യൻ സ്രഷ്ടാവിനെ ആരാധിക്കും; മനുഷ്യൻ രക്ഷ പ്രാപിച്ച് നിത്യതയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ യാതൊരു ലക്ഷ്യത്തെയും പിന്തുടരുകയില്ല; മാത്രവുമല്ല, സാത്താൻ അവനെ വളയുമെന്ന് കരുതി ചിന്താകുലനാകേണ്ട ആവശ്യവും ഇല്ല. ഈ വേളയിൽ മനുഷ്യൻ തന്റെ സ്ഥാനം അറിയുകയും തന്റെ കടമ നിർവഹിക്കുകയും ചെയ്യും; ശാസിക്കപ്പെടുകയോ വിധിക്കപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും ഓരോ വ്യക്തിയും അവരവരുടെ കടമ നിർവഹിക്കും. അപ്പോൾ മനുഷ്യൻ വ്യക്തിത്വത്തിലും പദവിയിലും ഒരു സൃഷ്ടി ആയിരിക്കും. ഇനിമേൽ ഉയർന്നവനെന്നോ താഴ്ന്നവനെന്നോ വ്യത്യാസം ഉണ്ടാവില്ല; ഓരോ വ്യക്തിയും തീർച്ചയായും വ്യത്യസ്ത പ്രവർത്തനത്തിൽ ഏർപ്പെടും. എന്നിരുന്നാലും മനുഷ്യൻ അപ്പോഴും ചിട്ടയുള്ളതും മനുഷ്യവർഗത്തിന് അനുയോജ്യവുമായ ഒരു ലക്ഷ്യസ്ഥാനത്ത് ജീവിക്കും; സ്രഷ്ടാവിനെ ആരാധിക്കുന്നതിനായി മനുഷ്യൻ തന്റെ കടമ നിർവഹിക്കും; ഈ മനുഷ്യവർഗമാണ് നിത്യതയിലെ മനുഷ്യവർഗം ആകാൻ പോകുന്നത്. അപ്പോൾ ദൈവം പ്രശോഭിതമാക്കിയ ഒരു ജീവിതം മനുഷ്യൻ സ്വന്തമാക്കിയിരിക്കും—ദൈവത്തിന്റെ കരുതലിനും സംരക്ഷണത്തിനും കീഴിലുള്ള ഒരു ജീവിതം, ദൈവത്തോടോത്തുള്ള ഒരു ജീവിതം. മനുഷ്യവർഗം ഭൂമിയിൽ ഒരു സാധാരണ ജീവിതം നയിക്കും; എല്ലാ മനുഷ്യരും ശരിയായ പാതയിലേക്കു പ്രവേശിക്കും. ആറായിരം വർഷത്തെ കാര്യനിർവഹണ പദ്ധതി സാത്താനെ തീർത്തും പരാജിതനാക്കിയിരിക്കും: അതായത്, ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവനുണ്ടായിരുന്ന യഥാർഥ സ്വരൂപം വീണ്ടെടുത്തിട്ടുണ്ടാവും; അങ്ങനെ ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിറവേറ്റിയിട്ടുണ്ടാവും. ആരംഭത്തിൽ, സാത്താൻ മനുഷ്യരെ ദുഷിപ്പിക്കുന്നതിനുമുമ്പ് മനുഷ്യവർഗം ഭൂമിയിൽ ഒരു സാധാരണ ജീവിതം നയിച്ചു. പിന്നീട്, സാത്താൻ മനുഷ്യനെ ദുഷിപ്പിച്ചപ്പോൾ മനുഷ്യന് ഈ സാധാരണ ജീവിതം നഷ്ടമായി; അങ്ങനെ ദൈവത്തിന്റെ കാര്യനിർവഹണ വേലയ്ക്കും മനുഷ്യന്റെ സാധാരണ ജീവിതം വീണ്ടെടുക്കാനായി സാത്താനുമായുള്ള യുദ്ധത്തിനും തുടക്കം കുറിച്ചു. ദൈവത്തിന്റെ 6,000 വർഷ കാര്യനിർവഹണ വേല സമാപിക്കുമ്പോൾ മാത്രമേ എല്ലാ മനുഷ്യരുടെയും ജീവിതം ഔദ്യോഗികമായി ഭൂമിയിൽ ആരംഭിക്കുകയുള്ളൂ; അപ്പോൾ മാത്രമേ മനുഷ്യന് വിസ്‌മയകരമായ ഒരു ജീവിതമുണ്ടാകൂ; അപ്പോൾ ദൈവം ആദിയിൽ മനുഷ്യനെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യവും മനുഷ്യന്റെ യഥാർഥ സ്വരൂപവും വീണ്ടെടുക്കും. അതുകൊണ്ട്, ഭൂമിയിൽ സാധാരണ ജീവിതം നിലവിൽ വരുമ്പോൾ മനുഷ്യൻ ഒരു ജേതാവാകുന്നതിനോ പൂർണനാക്കപ്പെടുന്നതിനോ ഉദ്യമിക്കില്ല, എന്തെന്നാൽ മനുഷ്യൻ അപ്പോൾ വിശുദ്ധനായിരിക്കും. മനുഷ്യർ പരാമർശിക്കുന്ന “ജേതാക്കൾ” ആകലും “പൂർണരാക്കപ്പെട”ലും ദൈവവും സാത്താനും തമ്മിലുള്ള യുദ്ധത്തിന്റെ വേളയിൽ മനുഷ്യനു പിന്തുടരുന്നതിന് നൽകപ്പെട്ട ലക്ഷ്യങ്ങളാണ്; മനുഷ്യൻ ദുഷിപ്പിക്കപ്പെട്ടതുകൊണ്ടാണ് അവ നിലനിൽക്കുന്നത്. നിനക്കൊരു ലക്ഷ്യം നൽകിക്കൊണ്ടും നീ ആ ലക്ഷ്യത്തെ പിൻചെല്ലാൻ ഇടയാക്കിക്കൊണ്ടും ആണ് സാത്താനെ പരാജയപ്പെടുത്തുന്നത്. ഒരു ജേതാവാകാനോ പൂർണനാകാനോ ശുശ്രൂഷകനാകാനോ നിന്നോട് ആവശ്യപ്പെടണമെങ്കിൽ സാത്താനെ ലജ്ജിതനാക്കുന്നതിനായി നീ സാക്ഷ്യം വഹിക്കേണ്ടതുണ്ട്. അവസാനം മനുഷ്യൻ ഭൂമിയിൽ സാധാരണ മനുഷ്യജീവിതം നയിക്കുകയും വിശുദ്ധനായിത്തീരുകയും ചെയ്യും; ഇതു സംഭവിക്കുമ്പോൾ ജനങ്ങൾ പിന്നെയും ജേതാക്കളാകാൻ ശ്രമിക്കുമോ? അവരെല്ലാം സൃഷ്ടിക്കപ്പെട്ട ജീവികൾ അല്ലേ? ഒരു ജേതാവ് ആയിരിക്കുന്നതിനെയും പൂർണനാകുന്നതിനെയും കുറിച്ചു പറയുമ്പോൾ ഈ വാക്കുകൾ സാത്താനെയും മനുഷ്യന്റെ മലിനതയെയുമാണ് ലക്ഷ്യമാക്കുന്നത്. “ജേതാവ്” എന്ന ഈ വാക്ക് സാത്താന്റെയും ശത്രുശക്തികളുടെയും മേലുള്ള വിജയത്തെയല്ലേ സൂചിപ്പിക്കുന്നത്? നീ പൂർണനാക്കപ്പെട്ടുവെന്ന് നീ പറയുമ്പോൾ നിന്റെയുള്ളിൽ എന്താണ് പൂർണമാക്കപ്പെട്ടിരിക്കുന്നത്? അതിന്റെ അർഥം ദൈവത്തോടുള്ള പരമമായ സ്നേഹം നേടുന്നതിനായി നീ നിന്റെ ദുഷിച്ച സാത്താന്യ പ്രവണതകളെ വലിച്ചെറിഞ്ഞുവെന്നല്ലേ? മനുഷ്യന്റെ ഉള്ളിലെ മലിന്യങ്ങളെയും സാത്താനെയും സംബന്ധിച്ചാണ് ഇത്തരം കാര്യങ്ങൾ പറയപ്പെടുക; ദൈവത്തെ സംബന്ധിച്ച് അവ പറയപ്പെടുന്നില്ല.

നീ ഇപ്പോൾ ഒരു ജേതാവാകാനും പൂർണ്ണനാക്കപ്പെടാനും പരിശ്രമിക്കുന്നില്ലെങ്കിൽ, ഭാവിയിൽ മനുഷ്യവർഗം ഭൂമിയിൽ ഒരു സാധാരണ ജീവിതം നയിക്കുമ്പോൾ അത്തരത്തിലുള്ള ഒരു പരിശ്രമത്തിന് അവസരമുണ്ടാവില്ല. അക്കാലത്ത് ഓരോ തരത്തിലുള്ള വ്യക്തിയുടെയും അന്ത്യം അനാവൃതമാക്കപ്പെടും. അക്കാലത്ത് നീ എങ്ങനെയുള്ളവനാണെന്ന് വ്യക്തമാകും. അപ്പോൾ നീ ഒരു ജേതാവാകുന്നതിനോ പൂർണ്ണനാക്കപ്പെടുന്നതിനോ ആഗ്രഹിച്ചാൽ അത് അസാധ്യമായിരിക്കും. മനുഷ്യന്റെ മത്സരബുദ്ധിമൂലം, അനാവൃതനായശേഷം, അവൻ ശിക്ഷിക്കപ്പെടും. അക്കാലത്ത് മനുഷ്യൻ പിൻതുടരുന്നത് മറ്റുള്ളവരെ അപേക്ഷിച്ച് ഉന്നതമായ സ്ഥാനത്തായിരിക്കില്ല—ചിലർ ജേതാക്കളാകാനും മറ്റുചിലർ പൂർണ്ണരാക്കപ്പെടാനും, അല്ലെങ്കിൽ ചിലർ ദൈവത്തിന്റെ ആദ്യജാതരായ പുത്രന്മാരാകാനും മറ്റു ചിലർ ദൈവപുത്രന്മാരാകാനും; ഇത്തരം കാര്യങ്ങളെ അവർ പിൻതുടരുകയില്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളായിരിക്കും, ഭൂമിയിൽ ജീവിക്കുകയും ചെയ്യും, അതായത് അവർ ദൈവത്തോടൊത്ത് ഭൂമിയിൽ ജീവിക്കും. ഇപ്പോഴാണ് ദൈവവും സാത്താനും തമ്മിലുള്ള യുദ്ധത്തിന്റെ സമയം; ഈ യുദ്ധം ഇനിയും സമാപിക്കാൻ ബാക്കിയിരിക്കുന്ന സമയമാണിത്; മനുഷ്യനെ പൂർണമായി വീണ്ടെടുത്തുകഴിഞ്ഞിട്ടില്ലാത്ത ഒരു സമയം; അതൊരു മാറ്റത്തിന്റെ കാലമാണ്. അതുകൊണ്ട് മനുഷ്യൻ ഒന്നുകിൽ ഒരു ജേതാവോ അല്ലെങ്കിൽ ദൈവജനത്തിൽ ഒരുവനോ ആകാൻ പരിശ്രമിക്കണം. ഇന്ന് പദവിയിൽ വ്യത്യാസങ്ങളുണ്ട്, പക്ഷേ സമയം ആഗതമാകുമ്പോൾ ഇങ്ങനെയുള്ള വ്യത്യാസങ്ങളൊന്നും ഉണ്ടാവില്ല: ജേതാക്കളായവരെല്ലാവരുടെയും പദവി ഒന്നായിരിക്കും, അവരെല്ലാം മനുഷ്യവർഗത്തിൽ യോഗ്യതയുള്ള അംഗങ്ങളായിരിക്കും, അവർ സമാനരായി ഭൂമിയിൽ വസിക്കും; അതായത്, അവരെല്ലാവരും യോഗ്യതയുള്ള സൃഷ്ടിക്കപ്പെട്ട വ്യക്തികൾ ആയിരിക്കും; എല്ലാവർക്കും അനുഗ്രഹങ്ങൾ ലഭിക്കുന്നത് ഒരുപോലെ ആയിരിക്കും. ദൈവത്തിന്റെ വേലയുടെ യുഗങ്ങൾ വിഭിന്നമായതിനാലും അവന്റെ വേലയുടെ ലക്ഷ്യങ്ങൾ വിഭിന്നമായതിനാലും, ഈ വേല നിങ്ങളിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾ പൂർണ്ണരാക്കപ്പെടാനും ജേതാക്കളാവാനും അർഹതയുള്ളവരായിരിക്കും; അത് വിദേശത്തു ചെയ്യപ്പെട്ടിരുന്നെങ്കിൽ അവിടെയുള്ള ജനം ജയിച്ചടക്കപ്പെടേണ്ടവരുടെ സംഘത്തിൽ ഒന്നാമരും പൂർണ്ണരാക്കപ്പെടേണ്ടവരുടെ സംഘത്തിൽ ഒന്നാമരും ആയിത്തീർന്നേനേ. ഇന്ന് ഈ വേല വിദേശത്ത് അല്ല നടക്കുന്നത്, അതുകൊണ്ട് മറ്റു രാജ്യങ്ങളിലുള്ള ജനങ്ങൾ പൂർണ്ണരാക്കപ്പെടാനോ ജേതാക്കളാവാനോ അർഹതപ്പെട്ടവരല്ല; ആകയാൽ അവർക്ക് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുക അസാധ്യമാണ്. ദൈവത്തിന്റെ വേലയുടെ ലക്ഷ്യം വ്യത്യസ്തമായതിനാലും ദൈവവേലയുടെ യുഗം വ്യത്യസ്തമായതിനാലും അതിന്റെ സാധ്യത വ്യത്യസ്തമായതിനാലും ഒന്നാം സംഘമുണ്ട്, അതായത്, ജേതാക്കളുണ്ട്; അതുപോലെ, പൂർണ്ണരാക്കപ്പെടുന്ന ഒരു രണ്ടാം വിഭാഗം ഉണ്ടായിരിക്കും. പൂർണ്ണരാക്കപ്പെട്ട ഒന്നാം വിഭാഗം നിലവിൽ വരുമ്പോൾ ഒരു മാതൃകയും ഉദാഹരണവും ഉണ്ടാകും, അതുകൊണ്ട് ഭാവിയിൽ പൂർണ്ണരാക്കപ്പെടുന്ന രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങൾ ഉണ്ടാകും; എന്നാൽ നിത്യതയിൽ അവരെല്ലാം ഒരുപോലെയായിരിക്കും, പദവിയുടെ വർഗീകരണങ്ങളില്ലാതെയുമിരിക്കും. അവർ വ്യത്യസ്ത കാലങ്ങളിൽ പൂർണ്ണരാക്കപ്പെട്ടിരിക്കാമെന്നല്ലാതെ പദവിയിൽ യാതൊരു വ്യത്യാസങ്ങളും ഉണ്ടാവില്ല. എല്ലാവരും സമ്പൂർണ്ണരാക്കപ്പെടുന്ന സമയം ആസന്നമായി, സർവപ്രപഞ്ചത്തിന്റെയും വേല സമാപ്തമാകുമ്പോൾ പദവിവ്യത്യാസങ്ങൾ ഉണ്ടാവില്ല, പ്രത്യുത എല്ലാവരും സമാനപദവിയിൽ ആയിരിക്കും. നിങ്ങൾ ജേതാക്കളാകാൻ വേണ്ടിയാണ് ഇന്ന് നിങ്ങളുടെ ഇടയിൽ ഈ വേല ചെയ്യുന്നത്. അത് ബ്രിട്ടനിൽ ചെയ്തിരുന്നെങ്കിൽ, നിങ്ങൾ എങ്ങനെ ഒന്നാം വിഭാഗത്തിൽ ആയിരിക്കുന്നുവോ അപ്രകാരം ബ്രിട്ടണിൽ ഒരു ഒന്നാം വിഭാഗം ഉണ്ടായേനേ. നിങ്ങളിൽ ഇന്ന് വേല നിർവഹിക്കപ്പെടുന്ന രീതിയിൽ നിങ്ങൾ പ്രത്യേകമായി കൃപയാൽ അനുഗ്രഹിക്കപ്പെട്ടുവെന്ന ഒരു വ്യത്യാസമേയുള്ളൂ; ഈ വേല നിങ്ങളിൽ ചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ നിങ്ങൾ രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ, അഥവാ അഞ്ചാമത്തെയോ വിഭാഗം ആയിരുന്നേനേ. ഇതിനു കാരണം വേലയുടെ ക്രമത്തിലുള്ള വ്യത്യാസം മാത്രമാണ്; ഒന്നാം വിഭാഗമോ രണ്ടാം വിഭാഗമോ എന്നു പറയുമ്പോൾ അതിലൊന്ന് മറ്റേതിനെക്കാൾ ഉയർന്നതോ അഥവാ താഴ്ന്നതോ ആണെന്ന് അർത്ഥമില്ല, പ്രത്യുത ഈ ജനങ്ങൾ പൂർണ്ണരാക്കപ്പെടുന്നതിന്റെ ക്രമം മാത്രമേ അതു സൂചിപ്പിക്കുന്നുള്ളൂ. ഇന്ന് ഈ വാക്കുകൾ നിങ്ങളോടു പങ്കിടുന്നു, പക്ഷേ ഇതിനു മുമ്പ് നിങ്ങളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ്? കാരണം ഒരു പ്രക്രിയ ഇല്ലാതിരിക്കുമ്പോൾ മനുഷ്യർക്ക് തീവ്രതയിലേക്ക് ചായ്‌വുണ്ടാകും. ഉദാഹരണമായി, യേശു തന്റെ കാലത്ത് ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ പോയതുപോലെതന്നെ തിരിച്ചുവരും.” ഇന്ന് ഈ വചനങ്ങൾ ധാരാളമാളുകളെ വശീകരിക്കുന്നുണ്ട്, അവരുടെ ഏക ആഗ്രഹം വെള്ളവസ്ത്രം ധരിച്ച് സ്വർഗത്തിലേക്കുള്ള ഉൽപ്രാപണം നേടാനായി കാത്തിരിക്കുന്നത് മാത്രമാണ്. ആകയാൽ മുൻകൂറായി പറയാൻ സാധിക്കാത്ത അനേകം വചനങ്ങളുണ്ട്; വളരെ കാലേകൂട്ടി അവ ഉച്ചരിച്ചാൽ മനുഷ്യൻ തീവ്രതയിലേക്ക് ചായാനിടയുണ്ട്. മനുഷ്യന്റെ നില ഏറെ പരിമിതമാണ്, ഈ വചനങ്ങളുടെ സത്യത ചൂഴ്ന്നുകാണാൻ അവനു കഴിവില്ല.

മനുഷ്യൻ ഭൂമിയിലെ തന്റെ യഥാർഥ ജീവിതം നേടിയെടുക്കുകയും സാത്താന്റെ സർവസൈന്യങ്ങളെയും ബന്ധനത്തിലാക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ നിഷ്‌പ്രയാസം ഭൂമിയിൽ വസിക്കും. ഇന്നുള്ളതുപോലെ കാര്യങ്ങൾ അത്ര സങ്കീർണമായിരിക്കില്ല: മനുഷ്യബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, സങ്കീർണ കുടുംബബന്ധങ്ങൾ—ഇവയെല്ലാം എത്രയേറെ പ്രശ്‍നങ്ങൾക്കും വേദനകൾക്കും കാരണമാകുന്നു! മനുഷ്യന്റെ ഇഹലോകജീവിതം എത്ര ദുരിതപൂർണമാണ്! മനുഷ്യനെ ജയിച്ചടക്കിക്കഴിഞ്ഞാൽ അവന്റെ ഹൃദയവും മനസ്സും മാറും: ദൈവത്തെ ആദരിക്കുന്നതും സ്നേഹിക്കുന്നതുമായ ഒരു ഹൃദയം അവനുണ്ടാകും. പ്രപഞ്ചത്തിനുള്ളിൽ ദൈവത്തെ സ്‌നേഹിക്കാൻ ഇച്ഛിക്കുന്നവരെല്ലാം ജയിച്ചടക്കപ്പെട്ടു കഴിയുമ്പോൾ—അതായത്, സാത്താനെ പരാജയപ്പെടുത്തിക്കഴിയുമ്പോൾ, സാത്താൻ അഥവാ എല്ലാ അന്ധകാരശക്തികളും ബന്ധനത്തിലാക്കപ്പെട്ടുകഴിയുമ്പോൾ മനുഷ്യന്റെ ഭൂമിയിലെ ജീവിതം പ്രശ്‍നരഹിതമായിത്തീരുകയും അവനു ഭൂമിയിൽ സ്വച്ഛമായി ജീവിക്കുക സാധ്യമായിത്തീരുകയും ചെയ്യും. മനുഷ്യജീവിതം ജഡികബന്ധങ്ങളിൽനിന്നും ജഡത്തിന്റെ സങ്കീർണതകളിൽനിന്നും മുക്തമായിരുന്നെങ്കിൽ അത് എത്രയോ എളുപ്പമായിരുന്നേനേ. മനുഷ്യന്റെ ജഡികബന്ധങ്ങൾ അതിസങ്കീർണമാണ്; ഇത്തരം കാര്യങ്ങൾ മനുഷ്യനുണ്ടാവുന്നതുതന്നെ അവൻ ഇനിയും സാത്താന്റെ സ്വാധീനത്തിൽനിന്ന് വിമുക്തനായിട്ടില്ല എന്നതിന്റെ തെളിവാണ്. നിനക്ക് സ്വന്തം സഹോദരങ്ങളോട് ഒരേതരം ബന്ധമുണ്ടായിരുന്നെങ്കിൽ, സ്വന്തം കുടുംബത്തിലെ ഓരോ അംഗത്തോടും ഒരേതരം ബന്ധമുണ്ടായിരുന്നെങ്കിൽ, നിനക്ക് യാതൊരുവിധ ആശങ്കകളും ഉണ്ടാകുമായിരുന്നില്ല, ആരെക്കുറിച്ചും ചിന്താകുലനാകേണ്ടിവരുകയുമില്ലായിരുന്നു. അതിൽപ്പരം ശ്രേഷ്ഠമായി മറ്റെന്തുണ്ട്? ആ വിധത്തിൽ മനുഷ്യന്റെ കഷ്ടതകളിൽ പാതി അവന് ഒഴിവായിക്കിട്ടുമായിരുന്നു. അപ്പോൾ ഭൂമിയിൽ ഒരു സാധാരണ ജീവിതം നയിക്കവേ മനുഷ്യൻ മാലാഖമാരെപ്പോലെ ആയിരിക്കും; ജഡത്തിൽത്തന്നെ ആണെന്നിരിക്കിലും അവൻ ഒരു മാലാഖയ്ക്കു സദൃശനായിരിക്കും. ഇതാണ് അന്തിമ വാഗ്ദാനം, മനുഷ്യന്റെമേൽ ചൊരിഞ്ഞിട്ടുള്ള അവസാനത്തെ വാഗ്ദാനം. ഇന്ന് മനുഷ്യൻ ശാസനയ്ക്കും ന്യായവിധിക്കും വിധേയനാകുന്നു. ഇത്തരം കാര്യങ്ങൾ മനുഷ്യൻ അനുഭവിക്കുന്നത് അർഥശൂന്യമാണെന്ന് നീ കരുതുന്നുണ്ടോ? ശാസനയുടെയും ന്യായവിധിയുടെയും പ്രവൃത്തികൾ വൃഥാവിൽ ചെയ്യുമോ? മനുഷ്യനെ ശാസിക്കുകയും വിധിക്കുകയും ചെയ്യുകയെന്നത് അവനെ അഗാധപാതാളത്തിൽ ഇറക്കുന്നതാണെന്ന് മുമ്പ് പറയുമായിരുന്നു—അതായത് അവന്റെ ഭാവിയും ഭാഗധേയവും എടുത്തുമാറ്റുന്നതിനെയാണ് അതു സൂചിപ്പിച്ചത്. ഇതിന്റെ ആവശ്യകത ഇതാണ്: മനുഷ്യന്റെ ശുദ്ധീകരണം. ദൈവം മനുഷ്യനെ അഗാധപാതാളത്തിലേക്ക് മനപ്പൂർവം തള്ളിയിട്ടിട്ട് തന്റെ കൈകൾ കഴുകി ഒഴിവാകുന്നില്ല. പകരം, അതിന്റെ ഉദ്ദേശ്യം മനുഷ്യന്റെ ആന്തരിക മത്സരബുദ്ധിയെ കൈകാര്യം ചെയ്യുന്നതിനും അങ്ങനെ ഒടുവിൽ മനുഷ്യന്റെ ഉള്ളിലുള്ള കാര്യങ്ങളെ ശുദ്ധീകരിക്കുന്നതിനും അതുവഴി ദൈവത്തെക്കുറിച്ചുള്ള യഥാർഥ അറിവുണ്ടായി അവൻ ഒരു വിശുദ്ധനായിരിക്കുന്നതിനും വേണ്ടിയാണ്. ഇതു ചെയ്താൽ ബാക്കിയുള്ളതെല്ലാം നിറവേറ്റപ്പെടും. വാസ്തവത്തിൽ, മനുഷ്യന്റെ ഉള്ളിൽ കൈകാര്യം ചെയ്യപ്പെടേണ്ട കാര്യങ്ങളെ കൈകാര്യം ചെയ്യുകയും മനുഷ്യൻ അതിശക്തമായ സാക്ഷ്യം വഹിക്കുകയും ചെയ്തുകഴിയുമ്പോൾ സാത്താൻ പരാജിതനാകും; മനുഷ്യന്റെ ഉള്ളിൽ തുടക്കം മുതലേയുള്ള ചില കാര്യങ്ങൾ പൂർണ്ണമായി ശുദ്ധീകരിക്കപ്പെട്ടില്ലെങ്കിലും, സാത്താൻ പരാജിതനായിക്കഴിയുമ്പോൾ അത് പിന്നെ പ്രശ്‍നം സൃഷ്ടിക്കുകയില്ല; അപ്പോൾ മനുഷ്യൻ പൂർണ്ണമായി ശുദ്ധീകരിക്കപ്പെട്ടിരിക്കും. മനുഷ്യൻ മുമ്പൊരിക്കലും ഇങ്ങനെയുള്ള ഒരു ജീവിതം അനുഭവിച്ചിട്ടില്ല. പക്ഷേ സാത്താൻ പരാജിതനാകുമ്പോൾ എല്ലാം സ്വസ്ഥമാവുകയും മനുഷ്യന്റെ ഉള്ളിലുള്ള നിസ്സാര സംഗതികളെല്ലാം പരിഹരിക്കപ്പെടുകയും ചെയ്യും; മുഖ്യമായ പ്രശ്‍നം പരിഹരിച്ചുകഴിയുമ്പോൾ ബാക്കിയുള്ള എല്ലാ പ്രശ്‍നങ്ങളും കെട്ടടങ്ങും. ദൈവം ഭൂമിയിൽ മനുഷ്യജന്മമെടുത്തിരിക്കുന്ന വേളയിൽ, അവൻ മനുഷ്യർക്കിടയിൽ വ്യക്തിപരമായി തന്റെ വേല ചെയ്യുമ്പോൾ, അവന്റെ പ്രവർത്തനങ്ങളെല്ലാം സാത്താനെ പരാജയപ്പെടുത്താൻ വേണ്ടിയാണ്; അവൻ മനുഷ്യരെ ജയിച്ചടക്കിക്കൊണ്ടും നിങ്ങളെ പൂർണ്ണരാക്കിക്കൊണ്ടും സാത്താനെ പരാജിതനാക്കും. നിങ്ങൾ അതിശക്തമായ സാക്ഷ്യം വഹിക്കുമ്പോൾ അതും സാത്താന്റെ പരാജയത്തിന്റെ ഒരു അടയാളമായിരിക്കും. സാത്താനെ പരാജയപ്പെടുത്താനായി മനുഷ്യനെ ആദ്യം ജയിച്ചടക്കിയിട്ട് ഒടുവിൽ അവനെ തികച്ചും പൂർണ്ണനാക്കും. ചുരുക്കിപ്പറഞ്ഞാൽ, സാത്താന്റെ പരാജയത്തോടൊപ്പം ഇത് ഈ ശൂന്യമായ ദുരിതക്കടലിൽനിന്നുള്ള സകല മനുഷ്യരുടെയും രക്ഷയെയും അർഥമാക്കും. പ്രവർത്തനം നടപ്പാക്കുന്നത് സർവപ്രപഞ്ചത്തിലാകട്ടെ, ചൈനയിലാകട്ടെ, അതെല്ലാം സാത്താനെ പരാജയപ്പെടുത്തുന്നതിനും മുഴു മനുഷ്യവർഗത്തിനും രക്ഷ കൈവരുത്തി അങ്ങനെ മനുഷ്യർ വിശ്രാമസ്ഥാനത്ത് പ്രവേശിക്കുന്നതിനും വേണ്ടിയാണ്. ജഡരൂപിയായ, സാധാരണ ജഡത്തിലുള്ള, ദൈവത്തിന്റെ വേല സാത്താനെ വ്യക്തമായും പരാജയപ്പെടുത്തിക്കൊണ്ട് സ്വർഗത്തിനു താഴെ ദൈവത്തെ സ്നേഹിക്കുന്ന എല്ലാവർക്കും രക്ഷ കൈവരുത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്; അത് മനുഷ്യവർഗത്തെ മുഴുവനും ജയിച്ചടക്കുന്നതിനു വേണ്ടിയാണ്; ഒപ്പം, സാത്താനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുമാണ്. ദൈവത്തിന്റെ കാര്യനിർവഹണവേല എല്ലാ മനുഷ്യർക്കും രക്ഷ കൈവരുത്തുന്നതിനായി സാത്താനെ പരാജയപ്പെടുത്തുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വേലയിൽ മിക്കപ്പോഴും നിങ്ങൾ സാക്ഷ്യം വഹിക്കേണ്ടതിനെപ്പറ്റി പരാമർശിക്കുന്നത് എന്തുകൊണ്ടാണ്? ഈ സാക്ഷ്യം ആരെ ഉദ്ദേശിച്ചാണ്? അത് സാത്താനെ ഉദ്ദേശിച്ചല്ലേ? ഈ സാക്ഷ്യം ദൈവത്തോടാണ്; ദൈവവേല നിർദിഷ്ടഫലം നേടിയെന്നാണ് അത് സാക്ഷ്യപ്പെടുത്തുന്നത്. സാക്ഷ്യം വഹിക്കുകയെന്നത് സാത്താനെ പരാജയപ്പെടുത്തുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു; സാത്താനുമായിട്ടുള്ള ഒരു യുദ്ധം ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ സാക്ഷ്യം വഹിക്കേണ്ടിവരില്ലായിരുന്നു. സാത്താനെ പരാജയപ്പെടുത്തുന്നത് അനിവാര്യമായതുകൊണ്ടാണ് മനുഷ്യനെ രക്ഷിക്കുന്നതിനോടൊപ്പം സാത്താനെതിരായി മനുഷ്യൻ സാക്ഷ്യം വഹിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നത്; അവൻ മനുഷ്യനെ രക്ഷിക്കാനും സാത്താനോട് യുദ്ധം ചെയ്യാനുമായി അത് ഉപയോഗിക്കുന്നു. അങ്ങനെ മനുഷ്യൻ ഒരേസമയം രക്ഷാപാത്രവും സാത്താനെ പരാജയപ്പെടുത്താനുള്ള ഒരു ഉപകരണവും ആയി വർത്തിക്കുന്നു; ആകയാൽ, ദൈവത്തിന്റെ സമ്പൂർണ്ണ കാര്യനിർവഹണവേലയിൽ മനുഷ്യൻ കേന്ദ്രസ്ഥാനത്താണ്; അതേസമയം സാത്താൻ കേവലം നാശപാത്രമായ ശത്രുവുമാണ്. നീ ഒന്നും ചെയ്തിട്ടില്ലെന്ന് നിനക്കു തോന്നുന്നുണ്ടാവാം, എന്നാൽ നിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾമൂലം സാക്ഷ്യം വഹിച്ചുകഴിഞ്ഞു; ഈ സാക്ഷ്യം മനുഷ്യനു നേരെയല്ല, പ്രത്യുത സാത്താനു നേരെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇങ്ങനെ ഒരു സാക്ഷ്യം ആസ്വദിക്കാൻ മനുഷ്യൻ യോഗ്യനല്ല. ദൈവം ചെയ്ത വേല മനസ്സിലാക്കാൻ അവന് എങ്ങനെ സാധിക്കും? ദൈവത്തിന്റെ യുദ്ധം സാത്താനെ ലക്ഷ്യമാക്കിയുള്ളതാണ്; അതേസമയം മനുഷ്യൻ രക്ഷാപാത്രം മാത്രമാണ്. മനുഷ്യന് ദുഷിച്ച സാത്താന്യ സ്വഭാവങ്ങളുണ്ട്, ആകയാൽ ഈ വേലയെ മനസ്സിലാക്കാൻ അവനു സാധിക്കില്ല. ഇതിന്റെ കാരണം സാത്താന്റെ ദുഷിപ്പിക്കലാണ്, അതു മനുഷ്യനിൽ സഹജമായ ഒന്നല്ല; സാത്താൻ നയിക്കുന്നതാണ്. ഇന്ന് ദൈവത്തിന്റെ പ്രധാന വേല സാത്താനെ പരാജയപ്പെടുത്തുകയാണ്, അതായത് മനുഷ്യനെ പൂർണ്ണമായി ജയിച്ചടക്കുക എന്നത്. അങ്ങനെ മനുഷ്യൻ സാത്താന്റെ മുമ്പിൽവച്ച് ദൈവത്തിന് അന്തിമ സാക്ഷ്യം വഹിക്കും. ഇങ്ങനെ സകല കാര്യങ്ങളും നിറവേറ്റപ്പെടും. പല കാര്യങ്ങളിലും, ഒന്നുംതന്നെ ചെയ്തിട്ടില്ല എന്നു നിങ്ങൾക്കു പ്രഥമദൃഷ്ട്യാ തോന്നാം; പക്ഷേ വാസ്തവത്തിൽ വേല പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. പൂർത്തീകരിക്കപ്പെടുന്ന എല്ലാ വേലകളും ദൃഷ്ടിഗോചരമായിരിക്കണമെന്ന് മനുഷ്യന് നിർബന്ധമുണ്ട്. എന്നിരുന്നാലും നിനക്കതു പ്രത്യക്ഷമാക്കാതെ ഞാൻ എന്റെ വേല പൂർത്തിയാക്കിയിരിക്കുന്നു. എന്തെന്നാൽ സാത്താൻ കീഴടങ്ങിയിരിക്കുന്നു, അതായത് അവൻ നിശ്ശേഷം പരാജിതനായിരിക്കുന്നു. ദൈവത്തിന്റെ ജ്ഞാനവും ശക്തിയും അധികാരവുമാണ് സാത്താനെ കീഴടക്കിയിരിക്കുന്നത്. ഇതാണ് വഹിക്കേണ്ടുന്ന കൃത്യമായ സാക്ഷ്യം; അതിന് മനുഷ്യനിൽ വ്യക്തമായ വ്യാഖ്യാനമില്ലെങ്കിലും, അത് ദൃഷ്ടിഗോചരമല്ലെങ്കിലും, സാത്താൻ പരാജിതനാക്കപ്പെട്ടിരിക്കുന്നു. ഈ മുഴു വേലയും സാത്താനെതിരായി ലക്ഷ്യമിട്ടിരിക്കുന്നു, അത് സാത്താനുമായുള്ള യുദ്ധത്തിലൂടെ നിർവഹിക്കപ്പെടുന്നു. ആകയാൽ, പല കാര്യങ്ങളും വിജയിച്ചതായി മനുഷ്യനു കാണാൻ കഴിയുന്നില്ലെങ്കിലും, അവ ദൈവദൃഷ്ടിയിൽ പണ്ടേ വിജയകരമായി നിറവേറ്റപ്പെട്ടവയാണ്. ദൈവത്തിന്റെ സകല വേലകളുടെയും ഒരു ആന്തരിക യാഥാർഥ്യമാണിത്.

സാത്താനെ തോൽപ്പിച്ചുകഴിയുമ്പോൾ, അതായത്, മനുഷ്യനെ പൂർണ്ണമായി ജയിച്ചടക്കിക്കഴിയുമ്പോൾ, ഈ പ്രവർത്തനങ്ങളെല്ലാം മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടിയാണെന്നും ഈ രക്ഷയിലേക്കുള്ള വഴി സാത്താന്റെ കൈകളിൽനിന്ന് ആളുകളെ പിടിച്ചെടുക്കുകയാണെന്നും മനുഷ്യന് മനസ്സിലാകും. ദൈവത്തിന്റെ ആറായിരം വർഷത്തെ കാര്യനിർവഹണ വേലയെ മൂന്നു ഘട്ടങ്ങളിലായി വിഭജിച്ചിരിക്കുന്നു: ന്യായപ്രമാണയുഗം, കൃപായുഗം, ദൈവരാജ്യയുഗം. വേലയുടെ ഈ മൂന്നു ഘട്ടങ്ങളും മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ്, അതായത്, സാത്താൻ അത്യധികമായി ദുഷിപ്പിച്ച മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് അവ. അതേസമയം, അവ ദൈവത്തിന് സാത്താനുമായി യുദ്ധം ചെയ്യുന്നതിനു വേണ്ടിയുമാണ്. ഇപ്രകാരം, രക്ഷയുടെ വേല മൂന്നു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ, സാത്താനുമായുള്ള യുദ്ധവും മൂന്നു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു; ദൈവത്തിന്റെ വേലയുടെ ഈ രണ്ടു വശങ്ങളും ഒരേസമയമാണ് നടക്കുന്നത്. സാത്താനുമായുള്ള യുദ്ധം യഥാർഥത്തിൽ മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ്; മനുഷ്യരെ രക്ഷിക്കുകയെന്ന വേല ഒരൊറ്റ ഘട്ടത്തിൽ വിജയകരമായി പൂർത്തീകരിക്കാനാവുന്ന കാര്യമല്ലാത്തതിനാൽ സാത്താനുമായുള്ള യുദ്ധവും പല ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു; മനുഷ്യന്റെ ആവശ്യങ്ങളും സാത്താൻ അവനെ ദുഷിപ്പിച്ചിരിക്കുന്നതിന്റെ അളവും കണക്കിലെടുത്തുകൊണ്ടാണ് സാത്താനോട് യുദ്ധം ചെയ്യുന്നത്. ഒരുപക്ഷേ, മനുഷ്യന്റെ ഭാവനയിൽ, രണ്ടു സൈന്യങ്ങൾ തമ്മിൽ പോരാടുന്ന രീതിയിൽത്തന്നെ, ഈ യുദ്ധത്തിൽ ദൈവം സാത്താനെതിരായി ആയുധമേന്തുമെന്ന് കരുതുന്നുണ്ടാവും. അതു കേവലം മനുഷ്യബുദ്ധിക്ക് തോന്നുന്നത് മാത്രമായിരിക്കും; അത് അങ്ങേയറ്റം അവ്യക്തവും യാഥാർഥ്യബോധത്തിനു നിരക്കാത്തതുമായ ഒരാശയമാണ്, എങ്കിലും മനുഷ്യൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. മാനവരക്ഷ സാത്താനുമായുള്ള യുദ്ധം വഴി നേടിയെടുക്കുന്നതെന്ന് ഞാൻ ഇവിടെ പറയുന്നതുകൊണ്ട് ഈ യുദ്ധം ഇങ്ങനെയാണ് നടക്കുകയെന്ന് മനുഷ്യൻ സങ്കൽപ്പിക്കുന്നു. മനുഷ്യരെ രക്ഷിക്കുന്നതിൽ മൂന്നു ഘട്ടങ്ങൾ ഉണ്ട്; അതായത്, സാത്താനെ അന്തിമമായി പരാജയപ്പെടുത്തുന്നതിനായി സാത്താനുമായുള്ള യുദ്ധം മൂന്നു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. എന്നാലും സാത്താനുമായുള്ള യുദ്ധത്തിന്റെ മുഴുവൻ വേലയുടെ ആന്തരിക യാഥാർഥ്യം, അതിന്റെ ഫലം നിരവധി ഘട്ടങ്ങളിലൂടെ നേടിയെടുക്കുന്നു എന്നതാണ്: മനുഷ്യന്റെമേൽ കൃപ വർഷിക്കൽ, മനുഷ്യന്റെ പാപപരിഹാരയാഗം ആയിത്തീരൽ, മനുഷ്യന്റെ പാപങ്ങൾ ക്ഷമിച്ചുകൊടുക്കൽ, മനുഷ്യനെ ജയിച്ചടക്കൽ, മനുഷ്യനെ പൂർണ്ണനാക്കൽ എന്നിവയാണ് അവ. വാസ്തവത്തിൽ, സാത്താനുമായുള്ള യുദ്ധം അവനെതിരായി ആയുധങ്ങളേന്തുന്നതല്ല, പ്രത്യുത മനുഷ്യന്റെ രക്ഷയാണ്, മനുഷ്യജീവിതം കരുപ്പിടിപ്പിച്ചെടുക്കലാണ്, മനുഷ്യൻ ദൈവത്തിനു സാക്ഷ്യം വഹിക്കുന്നതിനായി അവന്റെ പ്രകൃതം മാറ്റിയെടുക്കലാണ്. ഇങ്ങനെയാണ് സാത്താനെ പരാജയപ്പെടുത്തുന്നത്. മനുഷ്യന്റെ ദൂഷിത സ്വഭാവം മാറ്റിയെടുക്കുന്നതിലൂടെയാണ് സാത്താനെ തോൽപ്പിക്കുന്നത്. സാത്താൻ തോൽപ്പിക്കപ്പെട്ടു കഴിയുമ്പോൾ, അതായത്, മനുഷ്യനെ പൂർണമായും രക്ഷിച്ചുകഴിയുമ്പോൾ, അപമാനിതനായ സാത്താൻ പൂർണമായും ബന്ധനസ്ഥനാക്കപ്പെടും. ഇത്തരത്തിൽ മനുഷ്യനെ പൂർണമായും രക്ഷിച്ചു കഴിഞ്ഞിട്ടുമുണ്ടായിരിക്കും. ഇങ്ങനെ, മനുഷ്യന്റെ വിമോചനത്തിന്റെ സത്ത സാത്താനെതിരായുള്ള യുദ്ധമാണ്, മനുഷ്യന്റെ വിമോചനത്തിൽ പ്രധാനമായും ഈ യുദ്ധം പ്രതിഫലിക്കുന്നു. മനുഷ്യനെ ജയിച്ചടക്കേണ്ട അന്ത്യനാളുകളുടെ ഘട്ടം സാത്താനുമായുള്ള യുദ്ധത്തിന്റെ അവസാന ഘട്ടമാണ്. സാത്താന്റെ അധീനതയിൽനിന്ന് മനുഷ്യന്റെ സമ്പൂർണമായ വിമോചനത്തിന്റെ വേലയും കൂടിയാണത്. മനുഷ്യനെ ജയിച്ചടക്കുന്നതിന്റെ ആന്തരാർഥം അവന്റെ ജയിച്ചടക്കലിനെത്തുടർന്ന് സാത്താന്റെ മൂർത്തിമത്ഭാവത്തിന്റെ—സാത്താനാൽ ദുഷിപ്പിക്കപ്പെട്ടുകഴിഞ്ഞ മനുഷ്യന്റെ—സ്രഷ്ടാവിലേക്കുള്ള മടങ്ങിവരവാണ്. അതിലൂടെ മനുഷ്യൻ സാത്താനെ ഉപേക്ഷിച്ച് പൂർണമായും ദൈവത്തിലേക്ക് മടങ്ങും. ഇത്തരത്തിൽ, മനുഷ്യൻ പൂർണമായും രക്ഷിക്കപ്പെട്ടുകഴിഞ്ഞിരിക്കും. അതിനാൽ, ഈ ജയിച്ചടക്കൽ വേല സാത്താനെതിരെയുള്ള യുദ്ധത്തിലെ അവസാനത്തെ വേലയും സാത്താന്റെ പരാജയത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ കാര്യനിർവഹണത്തിന്റെ അവസാന ഘട്ടവുമാണ്. ഈ വേലയില്ലാതെ മനുഷ്യന്റെ സമ്പൂർണമായ വിമോചനം ആത്യന്തികമായി അസാധ്യമായിരിക്കും, സാത്താന്റെ സമ്പൂർണ പരാജയവും അസാധ്യമായിരിക്കും. അതില്ലാതെ മനുഷ്യവർഗത്തിനു സാത്താന്റെ സ്വാധീനത്തിൽനിന്നു വിടുതൽ നേടുന്നതിനോ അത്ഭുതകരമായ ലക്ഷ്യസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനോ ഒരിക്കലും സാധിക്കില്ല. തത്ഫലമായി, സാത്താനുമായുള്ള യുദ്ധം പര്യവസാനിക്കുന്നതിനു മുമ്പേ മനുഷ്യനു രക്ഷ നൽകുന്ന വേല പൂർത്തിയാക്കാനാവില്ല. കാരണം, മനുഷ്യവർഗത്തിന്റെ രക്ഷയാണു ദൈവത്തിന്റെ കാര്യനിർവഹണവേലയുടെ കേന്ദ്രബിന്ദു. ആദ്യകാല മനുഷ്യവർഗം ദൈവത്തിന്റെ കൈകളിലായിരുന്നു. പക്ഷേ, സാത്താന്റെ പ്രലോഭനവും ദുഷിപ്പിക്കലും കാരണം മനുഷ്യൻ സാത്താനാൽ ബന്ധിക്കപ്പെടുകയും ആ ദുഷ്ടനായവന്റെ കൈകളിൽ അകപ്പെടുകയും ചെയ്തു. അങ്ങനെ, ദൈവത്തിന്റെ കാര്യനിർവഹണവേലയിൽ പരാജയപ്പെടുത്തേണ്ട ലക്ഷ്യമായി സാത്താൻ മാറി. സാത്താൻ മനുഷ്യനെ കൈവശപ്പെടുത്തിയതുകൊണ്ട്, ദൈവം എല്ലാ കാര്യനിർവഹണവും നടത്തുന്നതിന് ഉപയോഗിക്കുന്ന മൂലധനം മനുഷ്യനായതുകൊണ്ട്, മനുഷ്യൻ രക്ഷിക്കപ്പെടണമെങ്കിൽ അവനെ സാത്താന്റെ കൈകളിൽനിന്ന് തിരികെ പിടിക്കേണ്ടതുണ്ട്. എന്നുപറഞ്ഞാൽ, സാത്താനാൽ തടങ്കലിലാക്കപ്പെട്ടു കഴിഞ്ഞതിനുശേഷം മനുഷ്യനെ തിരിച്ചെടുക്കേണ്ടതുണ്ട്. അത്തരത്തിൽ, മനുഷ്യന്റെ പഴയ പ്രകൃതത്തിലെ മാറ്റങ്ങളിലൂടെ, മനുഷ്യന്റെ ആദിമ യുക്തിബോധത്തെ പുനഃസ്ഥാപിക്കുന്ന മാറ്റങ്ങളിലൂടെ, സാത്താനെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിൽ തടങ്കലിലാക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ സാത്താന്റെ കൈകളിൽനിന്ന് പിടിച്ചെടുക്കാനാകും. സാത്താന്റെ സ്വാധീനത്തിൽനിന്നും അടിമത്തത്തിൽനിന്നും മനുഷ്യൻ സ്വതന്ത്രനായിക്കഴിഞ്ഞാൽ സാത്താൻ ലജ്ജിതനാക്കപ്പെടും, മനുഷ്യൻ ആത്യന്തികമായി തിരിച്ചെടുക്കപ്പെടും. അങ്ങനെ സാത്താൻ തോൽപ്പിക്കപ്പെടും. സാത്താന്റെ ഇരുണ്ട സ്വാധീനത്തിൽനിന്നു മനുഷ്യൻ സ്വതന്ത്രനാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നതിനാൽ മനുഷ്യൻ ഈ യുദ്ധത്തിന്റെ മുഴുവൻ കൊള്ളമുതൽ ആയിത്തീരുകയും യുദ്ധം അവസാനിക്കുമ്പോൾ സാത്താൻ ശിക്ഷിക്കപ്പെടേണ്ട ലക്ഷ്യമായി മാറുകയും ചെയ്യും. അതിനുശേഷം, മനുഷ്യവർഗത്തെ രക്ഷിക്കുകയെന്ന മുഴു പ്രവർത്തനവും പൂർത്തിയാക്കപ്പെട്ടിരിക്കും.

സൃഷ്ടിക്കപ്പെട്ട ജീവികളോടു ദൈവം ഒരു വിദ്വേഷവും വെച്ചുപുലർത്തുന്നില്ല; സാത്താനെ പരാജയപ്പെടുത്താൻ മാത്രമേ അവൻ ആഗ്രഹിക്കുന്നുള്ളൂ. അവന്റെ എല്ലാ വേലയും—ശാസനയോ ന്യായവിധിയോ ആകട്ടെ—സാത്താനെയാണു ലക്ഷ്യം വെക്കുന്നത്; അതു മനുഷ്യവർഗത്തിന്റെ രക്ഷയെ പ്രതിയാണു നിർവഹിക്കപ്പെടുന്നത്, അതെല്ലാം സാത്താനെ പരാജയപ്പെടുത്തിനു വേണ്ടിയാണ്. അതിന്റെ ഒരേയൊരു ലക്ഷ്യം ഇതാണ്: ഒടുക്കംവരെ സാത്താനോടു യുദ്ധം ചെയ്യുക! സാത്താനുമേൽ വിജയം നേടിക്കഴിയുന്നതുവരെ ദൈവം ഒരിക്കലും വിശ്രമിക്കുകയില്ല. സാത്താനെ പരാജയപ്പെടുത്തിക്കഴിയുമ്പോൾ മാത്രമേ അവൻ വിശ്രമിക്കുകയുള്ളൂ. ദൈവം ചെയ്യുന്ന മുഴുവൻ വേലയും സാത്താനെ ലക്ഷ്യമിട്ടുകൊണ്ടുള്ളത് ആയതിനാലും സാത്താനാൽ ദുഷിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നവരെല്ലാം സാത്താന്റെ അധീനിതയിൻ കീഴിൽ ആയതിനാലും അവരെല്ലാവരും സാത്താന്റെ അധീനതയിൽ കീഴിൽ ജീവിക്കുന്നതിനാലും സാത്താനെതിരെ യുദ്ധം ചെയ്യാതെയും അതിലൂടെ അതിനെ തകർക്കാതെയും സാത്താൻ ഈ ആളുകളുടെ മേലുള്ള പിടി അയയ്ക്കുകയില്ല. അവരെ വീണ്ടെടുക്കാൻ കഴിയുകയുമില്ല. അവരെ വീണ്ടെടുത്തില്ലെങ്കിൽ സാത്താൻ പരാജയപ്പെടുത്തപ്പെട്ടില്ലെന്നും അത് കീഴടക്കപ്പെട്ടിട്ടില്ലെന്നും തെളിയും. അതുകൊണ്ട്, ദൈവത്തിന്റെ 6,000 വർഷത്തെ കാര്യനിർവഹണ പദ്ധതിയിലെ ആദ്യഘട്ടത്തിൽ അവൻ നിയമത്തിന്റെ വേല ചെയ്തു. രണ്ടാം ഘട്ടത്തിൽ അവൻ കൃപായുഗത്തിന്റെ വേല, അതായത് കുരിശുമരണ വേല ചെയ്തു. മൂന്നാം ഘട്ടത്തിൽ അവൻ മനുഷ്യവർഗത്തെ ജയിച്ചടക്കുന്ന വേല ചെയ്യുന്നു. ഈ വേല മുഴുവൻ ലക്ഷ്യമിടുന്നത് മനുഷ്യവർഗം സത്താനാൽ ഏതറ്റംവരെ ദുഷിപ്പിക്കപ്പെട്ടുകഴിഞ്ഞു എന്നതിനെയാണ്, ഇതെല്ലാം സാത്താനെ പരാജയപ്പെടുത്താൻ വേണ്ടിയാണ്. ഈ ഘട്ടങ്ങളോരോന്നും സാത്താനെ തോൽപ്പിക്കുന്നതിനായാണ്. തീനിറമുള്ള മഹാസർപ്പത്തിനെതിരെയുള്ള യുദ്ധമാണ് ദൈവത്തിന്റെ 6,000 വർഷത്തെ കാര്യനിർവഹണവേലയുടെ സത്ത. മനുഷ്യവർഗത്തെ കൈകാര്യം ചെയ്യുന്ന വേല സാത്താനെ പരാജയപ്പെടുത്തുന്ന വേലയും സാത്താനുമായി യുദ്ധം ചെയ്യുന്ന വേലയുമാണ്. ദൈവം 6,000 വർഷം യുദ്ധം ചെയ്തുകഴിഞ്ഞു. അങ്ങനെ മനുഷ്യനെ പുതിയ ലോകത്തേക്ക് ആത്യന്തികമായി കൊണ്ടുവരുന്നതിനായി ദൈവം 6,000 വർഷം വേലയെടുത്തുകഴിഞ്ഞു. സാത്താൻ പരാജിതനാക്കപ്പെടുമ്പോൾ, മനുഷ്യൻ പൂർണമായും വിമോചിതനാക്കപ്പെട്ടിരിക്കും. ഇതല്ലേ ഇന്നത്തെ ദൈവത്തിന്റെ വേലയുടെ ലക്ഷ്യം? ഇതുതന്നെയാണ് ഇന്നത്തെ വേലയുടെ കൃത്യമായ ദിശയും: മനുഷ്യന്റെ സമ്പൂർണമായ വിമോചനവും സ്വതന്ത്രമാക്കപ്പെടലും. അങ്ങനെ, മനുഷ്യൻ ഒരു നിയമത്തിനും വിധേയനാകില്ല, കെട്ടുപാടുകളോ നിയന്ത്രണങ്ങളോ അവനെ വരിഞ്ഞുമുറുക്കില്ല. നിങ്ങളുടെ ആവശ്യങ്ങൾക്കും ഔന്നത്യത്തിനും അനുസരിച്ചാണ് ഈ വേലയെല്ലാം ചെയ്യപ്പെടുന്നത്. അതായത്, നിങ്ങൾക്ക് സഫലമാക്കാൻ പറ്റുന്നതെന്തോ അതനുസരിച്ച് നിങ്ങൾക്കു നൽകപ്പെടുന്നു. ‘താറാവിനെ കൂട്ടിലേക്ക് ആട്ടിത്തെളിക്കുന്നതു’ പോലെ നിങ്ങളിൽ എന്തെങ്കിലും അടിച്ചേൽപ്പിക്കുന്ന ഒരു സംഗതിയല്ല ഇത്. മറിച്ച് ഈ വേലയെല്ലാം നിർവഹിക്കപ്പെടുന്നതു നിങ്ങളുടെ യഥാർഥമായ ആവശ്യങ്ങൾക്കനുസരിച്ചാണ്. മനുഷ്യന്റെ യഥാർഥമായ ആവശ്യങ്ങൾക്ക് അനുസൃതമായാണ് വേലയുടെ ഓരോ ഘട്ടവും നിർവഹിക്കപ്പെടുന്നത്; വേലയുടെ ഓരോ ഘട്ടവും സാത്താനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ്. യഥാർഥത്തിൽ, ആദിയിൽ സ്രഷ്ടാവിനും അവന്റെ സൃഷ്ടികൾക്കുമിടയിൽ വേലിക്കെട്ടുകൾ ഉണ്ടായിരുന്നില്ല. ഈ വേലിക്കെട്ടുകളെല്ലാം സാത്താൻ മൂലം ഉണ്ടായതാണ്. സാത്താൻ മനുഷ്യനെ ശല്യപ്പെടുത്തുകയും ദുഷിപ്പിക്കുകയും ചെയ്തതിനാലാണ് മനുഷ്യന് എന്തെങ്കിലും കാണാനോ സ്പർശിക്കാനോ കഴിയാതെയായത്. മനുഷ്യനാണ് ഇര, ചതിക്കപ്പെട്ടവൻ. സത്താൻ പരാജിതനായിക്കഴിയുമ്പോൾ, സൃഷ്ടിക്കപ്പെട്ട ജീവികളെല്ലാം സ്രഷ്ടാവിനെ കാണും. സ്രഷ്ടാവ് സൃഷ്ടിക്കപ്പെട്ട ജീവികളിലേക്കു നോക്കുകയും അവരെ നേരിട്ട് നയിക്കാൻ അവനു കഴിയുകയും ചെയ്യും. മനുഷ്യനു ഭൂമിയിൽ ഉണ്ടായിരിക്കേണ്ട ജീവിതം ഇതു മാത്രമാണ്. അതുകൊണ്ട്, ദൈവത്തിന്റെ വേല പ്രാഥമികമായും സാത്താനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ്. സാത്താൻ പരാജയപ്പെട്ടുകഴിയുമ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ദൈവത്തിനു മനുഷ്യരുടെ ഇടയിലേക്ക് വരിക എന്നത് അത്ര നിസ്സാര കാര്യമല്ലെന്ന് ഇന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ദിവസവും നിങ്ങളിൽ കുറ്റം കണ്ടുപിടിക്കുന്നതിനോ അതുമിതും പറയാനോ അവൻ എങ്ങനെയിരിക്കുമെന്നോ എങ്ങനെ സംസാരിക്കുന്നെന്നോ ജീവിക്കുന്നെന്നോ കാണാൻ നിങ്ങളെ അനുവദിക്കുന്നതിനോ അല്ല ദൈവം വന്നിരിക്കുന്നത്. കേവലം അവനെ ദർശിക്കാൻ നിങ്ങളെ അനുവദിക്കാനോ നിങ്ങളുടെ കണ്ണുകൾ തുറപ്പിക്കാനോ അവൻ പറഞ്ഞിട്ടുള്ള രഹസ്യങ്ങളെക്കുറിച്ചും അവൻ തുറന്നിട്ടുള്ള ഏഴു മുദ്രകളെക്കുറിച്ചും നിങ്ങളെ കേൾക്കാൻ അനുവദിക്കുന്നതിനോ അല്ല ദൈവം മനുഷ്യജന്മമെടുത്തിരിക്കുന്നത്. പ്രത്യുത, സാത്താനെ പരാജയപ്പെടുത്തുന്നതിനാണ്. അവൻ മനുഷ്യജന്മമെടുത്ത് മനുഷ്യർക്കിടയിലേക്ക് വന്നത് മനുഷ്യനെ രക്ഷിക്കുന്നതിനും സാത്താനോട് യുദ്ധം ചെയ്യുന്നതിനുമാണ്; ഇതാണ് അവൻ മനുഷ്യജന്മമെടുത്തതിന്റെ സത്ത. സാത്താനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയല്ലെങ്കിൽ അവൻ നേരിട്ട് ഈ വേല ചെയ്യുമായിരുന്നില്ല. മനുഷ്യരുടെ ഇടയിൽ അവന്റെ വേല ചെയ്യുന്നതിനും മനുഷ്യനു മുമ്പിൽ സ്വയം വെളിപ്പെടുത്തുന്നതിനും അവനെ ദർശിക്കുന്നതിനു മനുഷ്യനെ അനുവദിക്കുന്നതിനുമാണ് ദൈവം ഭൂമിയിലേക്ക് വന്നിരിക്കുന്നത്; ഇതൊരു ചെറിയ കാര്യമാണോ? ഇത് തീർച്ചയായും ലളിതമല്ല! അത് മനുഷ്യൻ സങ്കൽപ്പിക്കുന്നതു പോലെയല്ല: മനുഷ്യന് തന്നെ ദർശിക്കുന്നതിനും അങ്ങനെ ദൈവം പൊള്ളയോ അവ്യക്തമോ അല്ലെന്നും ദൈവം യഥാർഥനാണെന്നും ദൈവം ഉന്നതനും എന്നാൽ താഴ്മയുള്ളവനും ആണെന്നു മനുഷ്യനു മനസ്സിലാക്കാനായി ദൈവം വന്നിരിക്കുന്നു. അത് അത്ര ലളിതമായിരിക്കുമോ? കൃത്യമായും സാത്താൻ മനുഷ്യന്റെ ജഡത്തെ ദുഷിപ്പിച്ചതിനാലും ദൈവം രക്ഷിക്കണമെന്ന് ഇച്ഛിക്കുന്നതു മനുഷ്യനെ ആയതിനാലുമാണു സാത്താനുമായി യുദ്ധം ചെയ്യുന്നതിനും മനുഷ്യനെ നേരിട്ട് മേയ്ക്കുന്നതിനുമായി ദൈവം ജഡരൂപം ധരിക്കേണ്ടത്. ഇതു മാത്രമേ അവന്റെ വേലയ്ക്ക് ഉപകാരപ്രദമാകൂ. സാത്താനെ പരാജയപ്പെടുത്തുന്നതിനും മനുഷ്യനെ കൂടുതൽ നന്നായി രക്ഷിക്കുന്നതിനും വേണ്ടിയാണു ദൈവത്തിന്റെ രണ്ട് മനുഷ്യജന്മങ്ങൾ ജഡരൂപത്തിൽ നിലനിന്നിട്ടുള്ളത്. കാരണം, സാത്താനുമായി യുദ്ധത്തിലേർപ്പെടുന്നതിനു ദൈവത്തിനു മാത്രമേ കഴിയൂ. അതു ദൈവത്തിന്റെ ആത്മാവായാലും ശരി, അവതരമായുള്ള ദൈവമായാലും ശരി. ചുരുക്കത്തിൽ, സാത്താനുമായുമായി യുദ്ധത്തിലേർപ്പെടുന്നതു ദൂതന്മാർ ആകാൻ കഴിയില്ല. അതു സാത്താൻ ദുഷിപ്പിച്ച മനുഷ്യനാകാൻ അത്രപോലും കഴിയില്ല. മാലാഖമാർക്ക് ഈ യുദ്ധത്തിലേർപ്പെടാനുള്ള ശക്തിയില്ല, മനുഷ്യർ അതിനേക്കാളേറെ ബലഹീനരാണ്. ആയതിനാൽ, മനുഷ്യജീവനെ കരുപ്പിടിപ്പിക്കാൻ ദൈവം ഇച്ഛിക്കുന്നുണ്ടെങ്കിൽ, മനുഷ്യരെ രക്ഷിക്കാനായി ഭൂമിയിലേക്കു നേരിട്ടുവരാൻ അവൻ ഇച്ഛിക്കുന്നുവെങ്കിൽ അവൻതന്നെ ജഡമായിത്തീരേണ്ടതുണ്ട്—അതായാത്, അവൻ സ്വയം ജഡരൂപം സ്വീകരിക്കേണ്ടതുണ്ട്. അവന്റെ സഹജമായ സ്വത്വവും അവൻ ചെയ്യേണ്ടുന്ന വേലയുമായി മനുഷ്യരുടെ ഇടയിലേക്കു വന്ന് അവരെ വ്യക്തിപരമായി രക്ഷിക്കേണ്ടതുണ്ട്. അങ്ങനെയല്ലെങ്കിൽ, ദൈവത്തിന്റെ ആത്മാവോ മനുഷ്യനോ ആണ് ഈ വേല ചെയ്യുന്നതെങ്കിൽ ഈ യുദ്ധത്തിൽനിന്ന് ഒരു ഫലവുമുണ്ടാകില്ല, അതൊരിക്കലും അവസാനിക്കുകയുമില്ല. സാത്താനുമായി മനുഷ്യർക്കിടയിൽ യുദ്ധത്തിലേർപ്പെടുന്നതിനായി ദൈവം മനുഷ്യജന്മമെടുക്കുമ്പോൾ മാത്രമേ മനുഷ്യനു വിമോചനത്തിനുള്ള അവസരമുള്ളൂ. എന്നുതന്നെയല്ല, അപ്പോഴേ സാത്താൻ ലജ്ജിതനാവുകയുള്ളൂ, അപ്പോഴേ അതിനു ചൂഷണം ചെയ്യുന്നതിനുള്ള അവസരങ്ങൾ അല്ലെങ്കിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ ഇല്ലാതാവുകയുള്ളൂ. മനുഷ്യജന്മമെടുത്ത ദൈവം ചെയ്ത വേല ദൈവത്തിന്റെ ആത്മാവിനു നേടിയെടുക്കാനാവില്ല, ദൈവത്തിന്റെ പേരിൽ ഏതെങ്കിലും ജഡികമായ മനുഷ്യനു അതു ചെയ്യുകയെന്നത് അതിലേറെ അസാധ്യമാണ്. കാരണം അവൻ ചെയ്യുന്ന വേല മനുഷ്യന്റെ ജീവനു വേണ്ടിയാണ്, മനുഷ്യന്റെ ദുഷിച്ച പ്രകൃതം മാറ്റിയെടുക്കുന്നതിനു വേണ്ടിയാണ്. മനുഷ്യൻ ഈ യുദ്ധത്തിൽ പങ്കെടുക്കുന്നുവെങ്കിൽ അവൻ തികഞ്ഞ പരിഭ്രാന്തിയിൽ ഓടിപ്പോവുകയേ ഉള്ളൂ. തന്റെ ദുഷിച്ച പ്രകൃതം മാറ്റുന്നതിനു മനുഷ്യനു കേവലം കഴിവില്ലാതെയുമാകും. മനുഷ്യനെ കുരിശിൽനിന്ന് രക്ഷിക്കുന്നതിനോ മത്സരികളായ മനുഷ്യവർഗത്തെ ജയിച്ചടക്കുന്നതിനോ പ്രാപ്തനല്ലാതാകും, തത്ത്വങ്ങൾക്കപ്പുറം പോകാത്ത കുറച്ചു പഴയ വേല ചെയ്യാനോ സാത്താന്റെ പരാജയവുമായി ബന്ധമില്ലാത്ത എന്തെങ്കിലും വേല ചെയ്യാനോ മാത്രമേ അവനാകൂ. അതുകൊണ്ട്, എന്തിന് വേവലാതിപ്പെടണം? മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ കഴിയാത്ത വേലയ്ക്ക് എന്ത് പ്രാധാന്യം, പിന്നെയല്ലേ സാത്താനെ തോല്പിക്കുന്ന കാര്യം? അതിനാൽ സാത്താനുമായുള്ള യുദ്ധം ദൈവത്തിനു മാത്രമേ നടത്താൻ കഴിയൂ. മനുഷ്യൻ അതു ചെയ്യുക കേവലം അസാധ്യമായിരിക്കും. മനുഷ്യന്റെ കർത്തവ്യം അനുസരണവും പിൻപറ്റലുമാണ്. കാരണം സ്വർഗങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതു പോലുള്ള വേല ചെയ്യാൻ മനുഷ്യൻ അപ്രാപ്തനാണ്. അതിലുപരി, സാത്താനുമായി യുദ്ധം ചെയ്യുന്ന വേല നിർവഹിക്കാൻ അവൻ അപ്രാപ്തനാണ്. സാത്താനെ പരാജയപ്പെടുത്തുന്ന ദൈവത്തിന്റെ തന്നെ നേതൃത്വത്തിൻ കീഴിൽ മാത്രമേ മനുഷ്യനു സ്രഷ്ടാവിനെ സംതൃപ്തനാക്കാൻ കഴിയൂ; ഇതു മാത്രമേ മനുഷ്യനു ചെയ്യാൻ കഴിയൂ. അതുകൊണ്ട്, ഒരോ പുതിയ യുദ്ധം തുടങ്ങുമ്പോഴും, അതായത് പുതിയ യുഗത്തിന്റെ വേല തുടങ്ങുന്ന ഓരോ വേളയിലും, ഈ വേല ദൈവം തനിയെ ചെയ്യുന്നു. ഇതിലൂടെ അവൻ മുഴുവൻ യുഗത്തെയും വഴിനയിക്കുകയും മനുഷ്യവർഗത്തിനൊന്നാകെ ഒരു പുതിയ പാത തുറക്കുകയും ചെയ്യുന്നു. ഓരോ പുതിയ യുഗത്തിന്റെയും ഉദയം സാത്താനുമായുള്ള യുദ്ധത്തിൽ പുതിയൊരു തുടക്കമാണ്. ഇതിലൂടെ മനുഷ്യൻ പുതുമയും മനോഹാരിതയും കൂടുതലുള്ള ഒരു ലോകത്തേക്കും ദൈവത്താൽ വ്യക്തിപരമായി നയിക്കപ്പെടുന്ന പുതിയൊരു യുഗത്തിലേക്കും പ്രവേശിക്കുന്നു. മനുഷ്യനാണു സകലതിന്റെയും യജമാനൻ. എന്നാൽ വീണ്ടെടുക്കപ്പെട്ടവർ സാത്താനുമായുള്ള എല്ലാ യുദ്ധങ്ങളുടേയും ഫലങ്ങളായിത്തീരും. സകലതിനെയും ദുഷിപ്പിക്കുന്നവനാണു സാത്താൻ, എല്ലാ യുദ്ധങ്ങളുടെയും അവസാനം പരാജയപ്പെടുന്നത് അതാണ്. ഈ യുദ്ധങ്ങൾക്കൊടുവിൽ ശിക്ഷിക്കപ്പെടുന്നവനും അവൻ തന്നെയാണ്. ദൈവം, മനുഷ്യൻ, സാത്താൻ എന്നിവരിൽ സാത്താൻ മാത്രം തിരസ്‌കരിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യും. അതേസമയം, സാത്താന്റെ അധീനതയിൽ ഉള്ളവരിൽ ദൈവത്താൽ തിരിച്ചെടുക്കപ്പെടാത്തവർ സാത്താനെപ്രതി ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ഈ മൂന്നു പേരിൽ ദൈവം മാത്രമാണു സകലത്തിനാലും ആരാധിക്കേണ്ടത്. അതേസമയം, സാത്താനാൽ ദുഷിപ്പിക്കപ്പെട്ടവരിൽ ദൈവം വീണ്ടെടുത്തവരും ദൈവത്തിന്റെ സത്യമാർഗം പിന്തുടരുന്നവരും ദൈവത്തിന്റെ വാഗ്ദാനം സ്വീകരിക്കുന്നവരും ദൈവത്തിനു വേണ്ടി ദുഷ്ടരെ വിധിക്കുന്നവരും ആയിത്തീരുന്നു. ദൈവം തീർച്ചയായും ജേതാവാകും, സാത്താൻ തീർച്ചയായും പരാജയപ്പെടും. പക്ഷേ, മനുഷ്യർക്കിടയിൽ ജയിക്കുന്നവരും തോൽക്കുന്നവരും ഉണ്ടാകും. ജയിക്കുന്നവർ ജേതാക്കൾക്കൊപ്പവും തോൽക്കുന്നവർ പരാജിതർക്കൊപ്പവും ആകും; ഇതാണ് ഓരോന്നിന്റെയും അതതു തരമനുസരിച്ചുള്ള വേർതിരിക്കൽ. ദൈവത്തിന്റെ എല്ലാ വേലയുടെയും പരിസമാപ്തിയാണിത്. ദൈവത്തിന്റെ എല്ലാ വേലയുടെയും ലക്ഷ്യവും ഇതാണ്, ഇതൊരിക്കലും മാറില്ല. ദൈവത്തിന്റെ കാര്യനിർവഹണ പദ്ധതിയിലെ പ്രധാന വേലയുടെ കേന്ദ്രബിന്ദു മനുഷ്യന്റെ രക്ഷയെയാണു കേന്ദ്രീകരിച്ചിരിക്കുന്നത്. ദൈവം ജഡമായിത്തീരുന്നതു പ്രധാനമായും ഈ കേന്ദ്രസ്ഥാനത്തിനു വേണ്ടിയും ഈ വേലയ്ക്കു വേണ്ടിയും സാത്താനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുമാണ്. ദൈവം ആദ്യം മനുഷ്യജന്മമെടുത്തതും സാത്താനെ പരാജയപ്പെടുത്തുന്നതിനായിരുന്നു: അവൻ വ്യക്തിഗതമായി ജഡമായിത്തീർന്നതും വ്യക്തിഗതമായി കുരിശിൽ തറയ്ക്കപ്പെട്ടതും ആദ്യ യുദ്ധത്തിന്റെ വേല പൂർത്തിയാക്കുന്നതിനു വേണ്ടിയാണ്, ആ വേല മനുഷ്യവർഗത്തിന്റെ വീണ്ടെടുക്കൽ ആയിരുന്നു. അതുപോലെ, മനുഷ്യർക്കിടയിൽ തന്റെ വേല ചെയ്യുന്നതിനും തന്റെ വചനം വ്യക്തിപരമായി അരുളിച്ചെയ്യുന്നതിനും തന്നെ കാണാൻ മനുഷ്യനെ അനുവദിക്കുന്നതിനും വേണ്ടി സ്വയം ജഡമായിത്തീർന്ന ദൈവം വേലയുടെ ഈ ഘട്ടവും വ്യക്തിഗതമായി നിർവഹിച്ചു. തീർച്ചയായും, ഈ മാർഗത്തിൽ അവൻ മറ്റുചില വേലയും കൂടി ചെയ്യുന്നത് അനിവാര്യമാണ്. എന്നാൽ അവൻ വ്യക്തിപരമായി അവന്റെ വേല നിർവഹിക്കുന്നതിന്റെ പ്രധാന കാരണം സാത്താനെ പരാജയപ്പെടുത്തുകയും മനുഷ്യവർഗത്തെയാകെ ജയിച്ചടക്കുകയും ഈ ആളുകളെ വീണ്ടെടുക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ട് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേല യഥാർഥത്തിൽ നിസ്സാരമല്ല. ദൈവം താഴ്മയുള്ളവനും മറഞ്ഞിരിക്കുന്നവനും യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നവനും ആണെന്നു മനുഷ്യനെ കാണിക്കുക എന്നതു മാത്രമാണ് അവന്റെ ഉദ്ദേശ്യമെങ്കിൽ, അത് ഈ വേല ചെയ്യുന്നതിനു വേണ്ടി മാത്രമാണെങ്കിൽ, അവൻ ജഡമായിത്തീരേണ്ട ആവശ്യമേയില്ല. ദൈവം ജഡമായിത്തീർന്നില്ലെങ്കിൽപ്പോലും അവന്റെ താഴ്മയും ഗുപ്തതയും, അവന്റെ മഹത്വവും വിശുദ്ധിയും നേരിട്ട് മനുഷ്യനുവേണ്ടി വെളിവാക്കാൻ അവന് കഴിയും. എന്നാൽ മനുഷ്യവർഗത്തെ കൈകാര്യം ചെയ്യുന്ന വേലയിൽ ഇത്തരം കാര്യങ്ങൾക്കു പ്രസക്തിയില്ല. അവയ്ക്കു മനുഷ്യനെ രക്ഷിക്കുന്നതിനോ അവനെ പൂർണനാക്കുന്നതിനോ ഉള്ള പ്രാപ്തിയില്ല, പിന്നെയല്ലേ സാത്താനെ പരാജയപ്പെടുത്തുന്ന കാര്യം. സാത്താനെ പരാജയപ്പെടുത്തുന്നതിൽ പരിശുദ്ധാത്മാവ് മറ്റൊരു ആത്മാവിനെതിരെ യുദ്ധം ചെയ്യുന്നത് മാത്രമാണ് ഉൾപ്പെട്ടിരുന്നത് എങ്കിൽ അത്തരം വേലക്കു കുറഞ്ഞ പ്രായോഗിക മൂല്യം മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ; മനുഷ്യനെ വീണ്ടെടുക്കുന്നതിന് അതിനു കഴിയാതാകുമായിരുന്നു. മനുഷ്യന്റെ ഭാഗധേയത്തെയും ഭാവി നേട്ടങ്ങളെയും അതു നശിപ്പിക്കുകയും ചെയ്യുമായിരുന്നു. അക്കാരണത്താൽ ദൈവത്തിന്റെ ഇന്നത്തെ വേലയ്ക്കു പരമമായ പ്രാധാന്യമുണ്ട്. ആ വേല മനുഷ്യന് അവനെ ദർശിക്കാനോ മനുഷ്യന്റെ കണ്ണുകൾ തുറപ്പിക്കാനോ പ്രോത്സാഹിപ്പിക്കപ്പെട്ടുവെന്നോ സ്പർശിക്കപ്പെട്ടുവെന്നോ ഉള്ള ഒരു ചെറിയ അവബോധം അവനു നൽകുന്നതിനോ വേണ്ടി മാത്രമല്ല; അത്തരം വേലയ്ക്ക് ഒരു പ്രാധാന്യവുമില്ല. നിനക്ക് ഇത്തരം ജ്ഞാനത്തെക്കുറിച്ച് മാത്രമേ സംസാരിക്കാൻ കഴിയുന്നുള്ളൂ എങ്കിൽ ദൈവം മനുഷ്യജന്മം എടുത്തതിന്റെ യഥാർഥ പ്രാധാന്യം നിനക്കറിയില്ല എന്ന് അതു തെളിയിക്കുന്നു.

ദൈവത്തിന്റെ മുഴുവൻ കാര്യനിർവഹണ പദ്ധതിയുടെയും വേല ദൈവം തനിയെ ആണ് ചെയ്യുന്നത്. ആദ്യഘട്ടം—ലോകത്തിന്റെ സൃഷ്ടി—ദൈവം തന്നെ ചെയ്തു, അതങ്ങനെയല്ലായിരുന്നെങ്കിൽ, മനുഷ്യവർഗത്തെ സൃഷ്ടിക്കുന്നതിന് ആരുംതന്നെ പ്രാപ്തരാവുകയില്ലായിരുന്നു; രണ്ടാമത്തെ ഘട്ടം മനുഷ്യവർഗത്തെ വീണ്ടെടുക്കൽ ആയിരുന്നു, അതും ദൈവംതന്നെ വ്യക്തിപരമായി നിർവഹിച്ചു; മൂന്നാമത്തെ ഘട്ടം വളരെ വ്യക്തമാണ്: ദൈവത്തിന്റെ എല്ലാ വേലയുടെയും അന്ത്യവും ദൈവത്താൽ തന്നെ നിർവഹിക്കപ്പെടേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. മുഴുവൻ മനുഷ്യവർഗത്തെയും വിമോചിപ്പിക്കുക, ജയിച്ചടക്കുക, വീണ്ടെടുക്കുക, പൂർണമാക്കുക എന്നീ വേലയെല്ലാം ദൈവം വ്യക്തിപരമായി നിർവഹിക്കുന്നു. അവൻ വ്യക്തിപരമായി ഈ വേല ചെയ്തില്ലായിരുന്നെങ്കിൽ അവന്റെ സ്വത്വത്തെ മനുഷ്യനു പ്രതിനിധീകരിക്കാൻ കഴിയുമായിരുന്നില്ല, മനുഷ്യന് അവന്റെ വേല ചെയ്യാൻ സാധിക്കുമായിരുന്നുമില്ല. സാത്താനെ പരാജയപ്പെടുത്തുന്നതിനായി, മനുഷ്യവർഗത്തെ വീണ്ടെടുക്കുന്നതിനായി, മനുഷ്യനു ഭൂമിയിൽ ഒരു സാധാരണ ജീവിതം നൽകുന്നതിനായി അവൻ മനുഷ്യനെ വ്യക്തിപരമായി നയിക്കുകയും വ്യക്തിപരമായി മനുഷ്യർക്കിടയിൽ വേല ചെയ്യുകയും ചെയ്യുന്നു; അവന്റെ മുഴുവൻ കാര്യനിർവഹണപദ്ധതിക്കും വേണ്ടി, അവന്റെ എല്ലാ വേലയ്ക്കും വേണ്ടി അവൻ വ്യക്തിപരമായിത്തന്നെ ഈ വേല ചെയ്യണം. ദൈവം വന്നത് മനുഷ്യന് അവനെ കാണാൻ കഴിയുന്നതിനും മനുഷ്യനെ സന്തോഷവാനാക്കുന്നതിനും മാത്രമാണെന്നു മനുഷ്യൻ വിശ്വസിക്കുന്നുവെങ്കിൽ, അത്തരം വിശ്വാസങ്ങൾക്കു യാതൊരു മൂല്യവും പ്രാധാന്യവുമില്ല. മനുഷ്യന്റെ ഗ്രാഹ്യം വളരെ ഉപരിപ്ലവമാണ്! ഈ വേല സ്വയം നിർവഹിക്കുന്നതിലൂടെ മാത്രമേ ദൈവത്തിന് ഈ വേല സമഗ്രമായും പൂർണമായും ചെയ്യാനാകൂ. ദൈവത്തിനു വേണ്ടി ആ വേല ചെയ്യുന്നതിനു മനുഷ്യൻ പ്രാപ്തനല്ല. മനുഷ്യനു ദൈവത്തിന്റെ സ്വത്വമോ അവന്റെ സത്തയോ ഇല്ലാത്തതുകൊണ്ട് മനുഷ്യൻ ദൈവത്തിന്റെ വേല ചെയ്യുന്നതിനു പ്രാപ്തനല്ല, മനുഷ്യൻ ഈ വേല ചെയ്താലും അതിനൊരു ഫലവും ഉണ്ടാകുമായിരുന്നില്ല. ദൈവം ആദ്യമായി ജഡമായിത്തീർന്നത് വീണ്ടെടുക്കൽ നടത്തുന്നതിനു വേണ്ടി ആയിരുന്നു, മനുഷ്യവർഗത്തെയാകെ പാപത്തിൽനിന്നു വീണ്ടെടുക്കാനും ശുദ്ധീകരിക്കപ്പെടാനും പാപങ്ങൾ പൊറുത്തുകിട്ടാനും മനുഷ്യനെ പ്രാപ്തനാക്കുന്നതിനും വേണ്ടി ആയിരുന്നു. ജയിച്ചടക്കൽ വേലയും മനുഷ്യരുടെ ഇടയിൽ ദൈവം വ്യക്തിപരമായി ചെയ്തു. ഈ ഘട്ടത്തിൽ, ദൈവം പ്രവചനങ്ങൾ മാത്രമാണു നൽകേണ്ടിയിരുന്നത് എങ്കിൽ, ഒരു പ്രവാചകനെയോ വരം ലഭിച്ച ഒരുവേനെയോ അവന്റെ സ്ഥാനത്തേക്കു കണ്ടെത്താൻ കഴിയുമായിരുന്നു; പ്രവചനങ്ങൾ മാത്രമാണ് അരുളിച്ചെയ്തിരുന്നതെങ്കിൽ, ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യനു പകരക്കാരനാകാൻ കഴിയുമായിരുന്നു. മനുഷ്യൻ വ്യക്തിപരമായി ദൈവത്തിന്റെ വേല ചെയ്യാൻ ശ്രമിക്കുകയും മനുഷ്യനെ പാകപ്പെടുത്തുന്ന വേല ചെയ്യാൻ ഉദ്യമിക്കുകയും ചെയ്താൽ, അവന് ഈ വേല ചെയ്യുക അസാധ്യമായിരിക്കും. അതു ദൈവം വ്യക്തിപരമായിത്തന്നെ ചെയ്യണം: ഈ വേല ചെയ്യുന്നതിനായി ദൈവംതന്നെ ജഡമായിത്തീരണം. വചനയുഗത്തിൽ, പ്രവചനങ്ങൾ മാത്രമേ അരുളിച്ചെയ്യപ്പെടുന്നുള്ളൂ എങ്കിൽ യെശയ്യാവിനെയോ പ്രവാചകനായ ഏലിയാവിനെയോ ഈ വേല ചെയ്യാൻ കണ്ടെത്താനാകും. ദൈവം വ്യക്തിപരമായി അതു ചെയ്യേണ്ട യാതൊരു ആവശ്യകതയും ഇല്ല. ഈ ഘട്ടത്തിൽ ചെയ്യേണ്ട വേല പ്രവചനങ്ങൾ അരുളിച്ചെയ്യുന്നതു മാത്രമല്ലാത്തതുകൊണ്ടും മനുഷ്യനെ ജയിച്ചടക്കാനും സാത്താനെ പരാജയപ്പെടുത്താനും വചനവേല ഉപയോഗിക്കുന്നതു വളരെ പ്രധാനമായതുകൊണ്ടും ഈ വേല മനുഷ്യനു ചെയ്യാനാവില്ല, ദൈവം തന്നെ വ്യക്തിപരമായി ചെയ്യേണ്ടതുണ്ട്. ന്യായപ്രമാണയുഗത്തിൽ യഹോവ തന്റെ വേലയുടെ ഒരു ഭാഗം ചെയ്തു. ശേഷം അവൻ ചില വചനങ്ങൾ അരുളിചെയ്യുകയും പ്രവാചകന്മാരിലൂടെ ചില വേല നിർവഹിക്കുകയും ചെയ്തു. അതിനു കാരണം, യഹോവയുടെ വേലയിൽ അവനു പകരക്കാരനാകാൻ മനുഷ്യനു കഴിയും എന്നതും അവനുവേണ്ടി ദർശകർക്ക് കാര്യങ്ങൾ മുൻകൂട്ടി പറയാനും ചില സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനും കഴിയും എന്നതുമാണ്. പ്രാരംഭത്തിൽ ചെയ്ത വേല നേരിട്ടു മനുഷ്യപ്രകൃതം മാറ്റുന്ന വേലയായിരുന്നില്ല, അതു മനുഷ്യന്റെ പാപവുമായി ബന്ധപ്പെട്ടതായിരുന്നില്ല, മനുഷ്യനു നിയമം അനുസരിക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ യഹോവ ജഡമായിത്തീരുകയോ മനുഷ്യനു പ്രത്യക്ഷപ്പെടുകയോ ചെയ്തില്ല; പകരം, അവൻ മോശയോടും മറ്റുള്ളവരോടും നേരിട്ട് സംസാരിച്ചു. അവനുവേണ്ടി സംസാരിക്കാനും വേല ചെയ്യാനും അവരെ പ്രേരിപ്പിച്ചു. മനുഷ്യർക്കിടയിൽ അവർ നേരിട്ട് വേല ചെയ്യാൻ അവൻ ഇടയാക്കി. ദൈവത്തിന്റെ വേലയുടെ ആദ്യഘട്ടം മനുഷ്യന്റെമേൽ നേതൃത്വം വഹിക്കലായിരുന്നു. അത് സാത്താനെതിരായ യുദ്ധത്തിന്റെ തുടക്കമായിരുന്നു. എന്നാൽ ഈ യുദ്ധം ഔദ്യോഗികമായി ഇനിയും ആരംഭിച്ചിട്ടില്ല. സാത്താനെതിരായ യുദ്ധം ദൈവം ആദ്യമായി മനുഷ്യജന്മം എടുത്തതോടെ ഔദ്യോഗികമായി ആരംഭിച്ചു. അത് ഇന്നുവരെ തുടർന്നുപോന്നിരിക്കുന്നു. ഈ യുദ്ധത്തിലെ ആദ്യത്തെ പോരാട്ടം മനുഷ്യജന്മമെടുത്ത ദൈവം കുരിശിൽ തറക്കപ്പെട്ടപ്പോഴായിരുന്നു. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ക്രൂശുമരണം സാത്താനെ പരാജയപ്പെടുത്തി, അതായിരുന്നു ഈ യുദ്ധത്തിലെ വിജയകരമായ ആദ്യ ഘട്ടം. മനുഷ്യജന്മമെടുത്ത ദൈവം മനുഷ്യന്റെ ജീവിതത്തെ നേരിട്ട് കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോൾ അതായിരുന്നു മനുഷ്യനെ വീണ്ടെടുക്കുന്ന വേലയുടെ ഔദ്യോഗികമായ തുടക്കം. അതു മനുഷ്യന്റെ പഴയ പ്രകൃതം മാറ്റുന്ന വേലയായിരുന്നതുകൊണ്ട് അതു സാത്താനുമായി യുദ്ധം ചെയ്യുന്ന വേലയായിരുന്നു. തുടക്കത്തിൽ യഹോവ ചെയ്ത വേലയുടെ ഘട്ടം മനുഷ്യന്റെ ഭൂമിയിലെ മനുഷ്യജീവിതത്തിനു കേവലം നേതൃത്വം നൽകുക എന്നതായിരുന്നു. അതായിരുന്നു ദൈവത്തിന്റെ വേലയുടെ തുടക്കം. അതിൽ ഏതെങ്കിലും യുദ്ധമോ പ്രധാനപ്പെട്ട ഏതെങ്കിലും വേലയോ ഉൾപ്പെട്ടിട്ടില്ലായിരുന്നെങ്കിലും അതു വരാനിരിക്കുന്ന യുദ്ധമെന്ന വേലയ്ക്ക് അടിസ്ഥാനമിട്ടു. മനുഷ്യന്റെ പഴയ പ്രകൃതത്തെ മാറ്റുന്നതാണ്, അതായത് ദൈവംതന്നെ മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്നതാണ്. പിന്നീട് കൃപായുഗത്തിലെ രണ്ടാംഘട്ട വേലയിൽ ഉൾപ്പെട്ടിരുന്നത്. ഇതു ദൈവം തന്നെ വ്യക്തിപരമായി ചെയ്യേണ്ടതായിരുന്നു: അതിനായി ദൈവംതന്നെ ജഡമായിത്തീരേണ്ടതുണ്ടായിരുന്നു. അവൻ ജഡമായിത്തീർന്നില്ലായിരുന്നെങ്കിൽ വേലയുടെ ഈ ഘട്ടത്തിൽ മറ്റാർക്കുംതന്നെ അവനു പകരക്കാരനാവാൻ കഴിയില്ലായിരുന്നു. കാരണം, അതിൽ സാത്താനെതിരെ നേരിട്ട് യുദ്ധം ചെയ്യുന്ന വേല ഉൾപ്പെട്ടിരുന്നു. ദൈവത്തിനുവേണ്ടി മനുഷ്യനാണു ഈ വേല ചെയ്തിരുന്നതെങ്കിൽ, മനുഷ്യൻ സാത്താനു മുമ്പിൽ നിന്നപ്പോൾ, സാത്താൻ കീഴ്‌പ്പെടുമായിരുന്നില്ല. അതിനെ പരാജയപ്പെടുത്തുക അസാധ്യമാകുമായിരുന്നു. മനുഷ്യജന്മമെടുത്ത ദൈവംതന്നെ വേണമായിരുന്നു അതിനെ പരാജയപ്പെടുത്താൻ. കാരണം, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ സത്ത ദൈവം തന്നെയാണ്. അവൻ ഇപ്പോഴും മനുഷ്യന്റെ സചേതനത്വമാണ്, അവൻ ഇപ്പോഴും സ്രഷ്ടാവാണ്; എന്തൊക്കെ സംഭവിച്ചാലും അവന്റെ സ്വത്വവും സത്തയും മാറുകയില്ല. അതിനാൽ, അവൻ ജഡത്തെ സ്വീകരിക്കുകയും സാത്താന്റെ സമ്പൂർണമായ കീഴടങ്ങൽ ഉറപ്പാക്കുന്ന വേല നിർവഹിക്കുകയും ചെയ്തു. അന്ത്യനാളുകളിലെ വേലയുടെ ഘട്ടത്തിൽ മനുഷ്യനാണ് ഈ വേല ചെയ്യുന്നതെങ്കിൽ, വചനങ്ങൾ മനുഷ്യനാണു നേരിട്ട് പറയുന്നതെങ്കിൽ മനുഷ്യന് അതു പറയാൻ കഴിയുമായിരുന്നില്ല, പ്രവചനമാണ് പറയുന്നതെങ്കിൽ, ആ പ്രവചനത്തിനു മനുഷ്യനെ ജയിച്ചടക്കുന്നതിനുള്ള പ്രാപ്തിയുണ്ടാകുമായിരുന്നില്ല. ജഡത്തെ സ്വീകരിച്ചുകൊണ്ട് ദൈവം സാത്താനെ പരാജയപ്പെടുത്താനായി, അതിന്റെ സമ്പൂർണമായ കീഴടങ്ങൽ ഉറപ്പാക്കാനായി വന്നു. അവൻ സാത്താനെ തീർത്തും പരാജയപ്പെടുത്തുമ്പോൾ, മനുഷ്യനെ പൂർണമായും ജയിച്ചടക്കുമ്പോൾ, മനുഷ്യനെ സമഗ്രമായി വീണ്ടെടുക്കുമ്പോൾ വേലയുടെ ഈ ഘട്ടം പൂർണമാകുകയും വിജയം നേടുകയും ചെയ്യും. ദൈവത്തിന്റെ കാര്യനിർവഹണത്തിൽ മനുഷ്യനു ദൈവത്തിനു പകരക്കാരനാവാൻ കഴിയില്ല. പ്രത്യേകിച്ചും, യുഗത്തെ നയിക്കുന്ന വേലയും പുതിയ വേലയ്ക്ക് ആരംഭം കുറിക്കുന്നതും ദൈവംതന്നെ വ്യക്തിപരമായി ചെയ്യേണ്ടത് അതിലേറെ പ്രധാനമാണ്. മനുഷ്യനു വെളിപാട് കൊടുക്കുന്നതും പ്രവചനം നൽകുന്നതും മനുഷ്യനുതന്നെ ചെയ്യാൻ കഴിയുന്നതാണ്. എന്നാൽ അതു ദൈവംതന്നെ വ്യക്തിപരമായി ചെയ്യേണ്ട വേലയാണെങ്കിൽ, ദൈവവും സാത്താനും തമ്മിലുള്ള യുദ്ധമെന്ന വേലയാണെങ്കിൽ, അതു മനുഷ്യനു ചെയ്യാൻ കഴിയുന്ന വേലയല്ല. വേലയുടെ ആദ്യഘട്ടത്തിൽ, സാത്താനുമായി യുദ്ധമൊന്നും ഇല്ലായിരുന്നപ്പോൾ, പ്രവാചകന്മാർ അരുൾചെയ്ത പ്രവചനങ്ങൾ ഉപയോഗിച്ച് യഹോവ വ്യക്തിപരമായി ഇസ്രായേൽ ജനത്തെ നയിച്ചു. തുടർന്ന്, വേലയുടെ രണ്ടാംഘട്ടം സാത്താനുമായുള്ള യുദ്ധമായിരുന്നു. ഈ വേല ചെയ്യുന്നതിനായി ദൈവംതന്നെ മനുഷ്യജന്മമെടുക്കുകയും ജഡത്തിൽ വരികയും ചെയ്തു. സാത്താനെതിരായ യുദ്ധത്തിൽ ഉൾപ്പെടുന്നതെന്തിലും ദൈവത്തിന്റെ മനുഷ്യജന്മവും ഉൾപ്പെടുന്നു. അതായത് മനുഷ്യന് ഈ യുദ്ധം നയിക്കാൻ കഴിയില്ല എന്നർഥം. മനുഷ്യനാണു യുദ്ധം ചെയ്യുന്നതെങ്കിൽ അവനു സാത്താനെ പരാജയപ്പെടുത്താൻ കഴിയില്ല. സാത്താന്റെ അധീനതയിൽ തുടരുമ്പോൾ അതിനെതിരെ പൊരുതാനുള്ള ശക്തി എങ്ങനെയാണു മനുഷ്യന് ഉണ്ടാവുക? മനുഷ്യൻ മധ്യത്തിലാണ്: നീ സാത്താനിലേക്കു ചാഞ്ഞാൽ, അപ്പോൾ നീ സാത്താന്റേതാകും. എന്നാൽ നീ ദൈവത്തെ തൃപ്തിപ്പെടുത്തിയാൽ നീ ദൈവത്തിന്റേതാകും. ഈ യുദ്ധത്തിന്റെ വേലയിൽ മനുഷ്യൻ ദൈവത്തിനു പകരക്കാനാവാൻ ശ്രമിക്കുന്നുവെങ്കിൽ അവനതിനു പ്രാപ്തിയുണ്ടാകുമോ? മനുഷ്യൻ അതു ചെയ്‌തെങ്കിൽ അവൻ പണ്ടേ തന്നെ നശിച്ചുപോകുമായിരുന്നില്ലേ? മനുഷ്യൻ പണ്ടേ തന്നെ നരകത്തിൽ പതിക്കുമായിരുന്നില്ലേ? അതിനാൽ, ദൈവത്തിന്റെ വേലയിൽ മനുഷ്യന് അവന്റെ പകരക്കാനാവാൻ കഴിവില്ല. എന്നുപറഞ്ഞാൽ, മനുഷ്യനു ദൈവത്തിന്റെ സത്തയില്ല, നീ സാത്താനുമായി യുദ്ധം ചെയ്താൽ അതിനെ പരാജയപ്പെടുത്താൻ നിനക്കു കഴിയില്ല. മനുഷ്യനു ചില പ്രവൃത്തികൾ ചെയ്യാൻ മാത്രമേ കഴിയൂ; അവനു ചില ആളുകളെ നേടാൻ കഴിയും, എന്നാൽ ദൈവത്തിന്റെ തന്നെ വേലയിൽ അവനു പകരക്കാരനാകാൻ മനുഷ്യനു കഴിയില്ല. മനുഷ്യനു സാത്താനുമായി യുദ്ധം ചെയ്യാൻ എങ്ങനെ കഴിയും? നീ പോരാട്ടം തുടങ്ങുന്നതിനു മുമ്പുതന്നെ സാത്താൻ നിന്നെ ബന്ദിയാക്കിയിരിക്കും. ദൈവംതന്നെ സാത്താനുമായുള്ള യുദ്ധം നടത്തുകയും ഈ അടിസ്ഥാനത്തിൽ മനുഷ്യൻ ദൈവത്തെ പിന്തുടരുകയും അനുസരിക്കുകയും ചെയ്യുമ്പോൾ മാത്രമേ മനുഷ്യനു ദൈവത്താൽ വീണ്ടെടുക്കപ്പെടാനും സാത്താന്റെ ബന്ധനത്തിൽനിന്നു രക്ഷപ്പെടാനും കഴിയൂ. സ്വന്തം ജ്ഞാനവും കഴിവുകളും കൊണ്ട് മനുഷ്യനു നേടാൻ കഴിയുന്ന കാര്യങ്ങൾ വളരെ പരിമിതമാണ്; മനുഷ്യനെ തികവുള്ളവനാക്കുന്നതിനോ നയിക്കുന്നതിനോ അതിലുപരി, സാത്താനെ പരാജയപ്പെടുത്തുന്നതിനോ മനുഷ്യൻ അപ്രാപ്തനാണ്. മനുഷ്യന്റെ ബുദ്ധിയും ജ്ഞാനവും സാത്താന്റെ പദ്ധതികളെ തകിടംമറിക്കാൻ പര്യാപ്തമല്ല. അപ്പോൾ മനുഷ്യനെങ്ങനെ അതിനോടു യുദ്ധം ചെയ്യാനാകും?

പൂർണരാക്കപ്പെടാൻ തയ്യാറുള്ളവർക്കെല്ലാം പൂർണരാക്കപ്പെടാനുള്ള അവസരമുണ്ട്, അതിനാൽ എല്ലാവരും സ്വസ്ഥരായിരിക്കണം: ഭാവിയിൽ നിങ്ങളെല്ലാവരും ലക്ഷ്യസ്ഥാനത്തു പ്രവേശിക്കും. എന്നാൽ നീ പൂർണനാക്കപ്പെടാൻ തയ്യാറല്ലെങ്കിൽ, അത്ഭുതകരമായ ലോകത്തേക്കു പ്രവേശിക്കാൻ നീ തയ്യാറല്ലെങ്കിൽ, അതു നിന്റെ മാത്രം പ്രശ്‌നമാണ്. പൂർണരാക്കപ്പെടാൻ തയ്യാറുള്ളവരും ദൈവത്തോടു വിശ്വസ്തരുമായ എല്ലാവരും, അനുസരിക്കുന്ന എല്ലാവരും, സ്വന്തം ധർമ്മം വിശ്വസ്തതയോടെ നിറവേറ്റുന്ന എല്ലാവരും—അത്തരം ആളുകളെയെല്ലാം പൂർണരാക്കാൻ കഴിയും. ഇന്ന്, അവരവരുടെ കർത്തവ്യം വിശ്വസ്തതയോടെ നിറവേറ്റാത്തവരെല്ലാം, ദൈവത്തോട് വിശ്വസ്തരല്ലാത്തവരെല്ലാം, ദൈവത്തിനു കീഴടങ്ങാത്തവരെല്ലാം, പ്രത്യേകിച്ച് പരിശുദ്ധാത്മാവിൽനിന്നു പ്രബുദ്ധതയും വെളിച്ചവും സ്വീകരിച്ചിട്ടും അതു പ്രയോഗത്തിൽ വരുത്താത്തവർ—അത്തരത്തിലുള്ള ആരെയും പൂർണരാക്കാൻ സാധ്യമല്ല. വിശ്വസ്തരായിരിക്കാനും ദൈവത്തെ അനുസരിക്കാനും തയ്യാറായിട്ടുള്ളവരെയെല്ലാം, അവർ കുറച്ച് അജ്ഞരാണെങ്കിൽപ്പോലും, പൂർണരാക്കാൻ കഴിയും; പിന്തുടരാൻ തയ്യാറായിട്ടുള്ളവരെയെല്ലാം പൂർണരാക്കാം. അതിനെക്കുറിച്ചു വ്യാകുലപ്പെടേണ്ടതില്ല. ഈ ദിശയിൽ പിന്തുടരാൻ നീ തയ്യാറായിരിക്കുന്നിടത്തോളം നിന്നെ പൂർണനാക്കാൻ കഴിയും. നിങ്ങളിലാരെയും ഉപേക്ഷിക്കാനോ ഇല്ലാതാക്കാനോ ഞാൻ തയ്യാറല്ല. എന്നാൽ മനുഷ്യൻ നന്നാവാൻ വേണ്ടി പരിശ്രമിക്കുന്നില്ലെങ്കിൽ നീ സ്വയം നശിപ്പിക്കുകയാണ്; ഞാനല്ല നിന്നെ ഇല്ലാതാക്കുത്, നീ തന്നെയാണ്. നന്നാകാൻ നീ സ്വയം പരിശ്രമിക്കുന്നില്ലെങ്കിൽ—നീ മടിയനാണെങ്കിൽ, നിന്റെ കർത്തവ്യം നിറവേറ്റുന്നില്ലെങ്കിൽ, വിശ്വസ്തനല്ലെങ്കിൽ, സത്യത്തെ പിന്തുടരാതെ തന്നിഷ്ടംപോലെ പ്രവർത്തിക്കുന്നെങ്കിൽ, വീണ്ടുവിചാരമില്ലാതെ പെരുമാറുന്നുവെങ്കിൽ, നിന്റെ പ്രശസ്തിക്കും സമ്പത്തിനും വേണ്ടി നീ പൊരുതുന്നുവെങ്കിൽ, എതിർലിംഗത്തിൽ പെട്ടവരോടുള്ള ഇടപെടലുകളിൽ മനസ്സാക്ഷിക്കുത്തില്ലാത്തവൻ ആണെങ്കിൽ നീ സ്വന്തം പാപഭാരം ചുമക്കേണ്ടിവരും; ആരുടെയും സഹതാപത്തിനു നീ അർഹനല്ല. എന്റെ ഉദ്ദേശ്യം നിങ്ങളെയെല്ലാം പൂർണരാക്കുക എന്നതാണ്. ഏറ്റവും കുറഞ്ഞപക്ഷം ജയിച്ചടക്കുക എന്നതാണ്, അതിലൂടെ വേലയുടെ ഈ ഘട്ടം വിജയകരമായി പൂർത്തീകരിക്കപ്പെടും. ദൈവത്തിന്റെ ഇച്ഛ ഓരോ വ്യക്തിയെയും പൂർണനാക്കുകയും ആത്യന്തികമായി വീണ്ടെടുക്കുകയും പൂർണമായും ശുദ്ധീകരിക്കുകയും അവരെ താൻ സ്‌നേഹിക്കുന്ന ജനമാക്കുകയും ചെയ്യുക എന്നതാണ്. നിങ്ങൾ പിന്നാക്കക്കാരാണെന്നോ പരിമിതമായ കഴിവുള്ളവരാണെന്നോ ഞാൻ പറയുന്നുണ്ടോ എന്നതല്ല കാര്യം—ഇതെല്ലാം വസ്തുതയാണ്. ഞാൻ ഇതു പറയുന്നത് നിങ്ങളെ ഞാൻ ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നുവെന്നോ എനിക്കു നിങ്ങളിലുള്ള പ്രതീക്ഷ അറ്റുപോയെന്നോ നിങ്ങളെ രക്ഷിക്കാൻ ഞാൻ തയ്യാറല്ലെന്നോ ഉള്ളതിന്റെ തെളിവല്ല. ഇന്നു നിങ്ങളെ രക്ഷിക്കുകയെന്ന വേല ചെയ്യാനായി ഞാൻ വന്നിരിക്കുന്നു, എന്നു പറഞ്ഞാൽ ഞാൻ ചെയ്യുന്ന വേല രക്ഷാവേലയുടെ തുടർച്ചയാണ്. എല്ലാ വ്യക്തികൾക്കും പൂർണരാക്കപ്പെടാനുള്ള അവസരമുണ്ട്: നീ തയ്യാറാണെങ്കിൽ, നീ ശ്രമം നടത്തുകയാണെങ്കിൽ, ഒടുവിൽ നിനക്ക് ഈ ഫലം നേടാൻ കഴിയും, നിങ്ങളിലൊരാൾ പോലും ഉപേക്ഷിക്കപ്പെടില്ല. നീ പരിമിതമായ കഴിവുള്ളവനാണെങ്കിൽ, നിന്നോട് ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിന്റെ പരിമിതമായ കഴിവിന് അനുസൃതമായിട്ടായിരിക്കും; നീ ഉയർന്ന കഴിവുള്ളവനാണെങ്കിൽ, നിന്നോട് ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിന്റെ ഉയർന്ന കഴിവിനനുസൃതമായിട്ടായിരിക്കും; നീ അജ്ഞനും നിരക്ഷരനുമാണെങ്കിൽ നിന്നോട് ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിന്റെ നിരക്ഷരതയ്ക്ക് അനുസൃതമായിട്ടായിരിക്കും; നീ സാക്ഷരനാണെങ്കിൽ നിന്നോടു ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ നീയൊരു സാക്ഷരനാണെന്നുള്ള വസ്തുതയ്ക്കു അനുസൃതമായിട്ടായിരിക്കും; നീ പ്രായമേറിയവനാണെങ്കിൽ, നിന്നോടു ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിന്റെ പ്രായത്തിന് അനുസൃതമായിട്ടായിരിക്കും; നീ ആതിഥ്യമരുളാൻ കഴിവുള്ളവനാണെങ്കിൽ നിന്നോടു ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിന്റെ ഈ കഴിവിനനുസൃതമായിട്ടായിരിക്കും; നിനക്ക് ആതിഥ്യമരുളാൻ കഴിയില്ലെന്നു നീ പറയുകയാണെങ്കിൽ, ഏതെങ്കിലും ഒരു ധർമം നിർവഹിക്കുന്നതിനു മാത്രമേ കഴിയൂ എങ്കിൽ, അതു സുവിശേഷം പ്രചരിപ്പിക്കലോ സഭയുടെ കാര്യങ്ങൾ നോക്കിനടത്തലോ, മറ്റു പൊതുകാര്യങ്ങൾ ശ്രദ്ധിക്കലോ ആവട്ടെ, നിന്നെ ഞാൻ പൂർണനാക്കുന്നതു നീ നിർവഹിക്കുന്ന ധർമത്തിന് അനുസൃതമായിട്ടായിരിക്കും. വിശ്വസ്തനായിരിക്കുക, അന്ത്യംവരെ അനുസരിക്കുക, ദൈവത്തോടു പരമമായ സ്‌നേഹം ഉണ്ടായിരിക്കാൻ ശ്രമിക്കുക—ഇതാണ് നിങ്ങൾ ചെയ്യേണ്ടത്. ഈ മൂന്നു കാര്യങ്ങളെക്കാൾ മെച്ചമായ അനുഷ്ഠാനങ്ങളൊന്നുമില്ല. ആത്യന്തികമായി, മനുഷ്യൻ ഈ മൂന്നു കാര്യങ്ങൾ തേടേണ്ടതുണ്ട്, അവ നേടാൻ അവനു കഴിഞ്ഞാൽ, അപ്പോൾ അവൻ പൂർണനാക്കപ്പെടും. എന്നാൽ, എല്ലാറ്റിനുമുപരി, നീ ശരിക്കും ശ്രമം നടത്തണം, നീ മുന്നോട്ടും മുകളിലേക്കും കുതിച്ചുകൊണ്ടിരിക്കണം, ഇക്കാര്യത്തിൽ ഉപേക്ഷയരുത്. എല്ലാ മനുഷ്യർക്കും പൂർണരാക്കപ്പെടാനുള്ള അവസരമുണ്ടെന്നും പൂർണരാക്കപ്പെടാൻ പ്രാപ്തരാണെന്നും ഞാൻ പറഞ്ഞിട്ടുണ്ട്, ഇതു സത്യമാണ്, എന്നാൽ നീ നിന്റെ ശ്രമം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നില്ല. ഈ മൂന്നു മാനദണ്ഡങ്ങളിൽ നീ എത്തിച്ചേർന്നില്ലെങ്കിൽ, ഒടുവിൽ നീ ത്യജിക്കപ്പെടും. എല്ലാവരും ഒപ്പമെത്തണമെന്നു ഞാൻ ആഗ്രഹിക്കുന്നു, എല്ലാവർക്കും പരിശുദ്ധാത്മാവിന്റെ വേലയും പ്രബുദ്ധതയും ലഭിക്കണമെന്നും അന്ത്യംവരെ അനുസരിക്കാൻ കഴിയണമെന്നും ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഇതാണ് നിങ്ങളോരോരുത്തരും നിർവഹിക്കേണ്ട കർത്തവ്യം. നിങ്ങളെല്ലാവരും നിങ്ങളുടെ കർത്തവ്യം നിർവഹിച്ചുകഴിയുമ്പോൾ നിങ്ങളെല്ലാവരും പൂർണരാക്കപ്പെട്ടിരിക്കും, നിങ്ങൾക്കു ഗംഭീരമായ സാക്ഷ്യവുമുണ്ടാകും. സാക്ഷ്യം ഉള്ളവരെല്ലാം ദൈവത്തിന്റെ വാഗ്ദത്തം നേടിയവരും സാത്താനുമേൽ വിജയം വരിച്ചവരുമാണ്, അവരായിരിക്കും അത്ഭുതകരമായ ആ ലക്ഷ്യസ്ഥാനത്തു ജീവിക്കുന്നതിനായി അവശേഷിക്കുന്നവർ.

മുമ്പത്തേത്: ക്രിസ്തുവിന്റെ സത്ത സ്വർഗസ്ഥനായ പിതാവിന്റെ ഹിതത്തോടുള്ള അനുസരണയാണ്

അടുത്തത്: ദൈവവും മനുഷ്യനും ഒരുമിച്ചു വിശ്രമത്തിലേക്കു പ്രവേശിക്കും

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക