പരിപൂര്‍ണ്ണരാക്കപ്പെട്ടവര്‍ക്കു മാത്രമേ അര്‍ത്ഥവത്തായ ഒരു ജീവിതം നയിക്കാനാവൂ

സത്യത്തില്‍, ഇപ്പോള്‍ നടക്കുന്ന വേല ജനങ്ങളെ അവരുടെ പഴയ പൂർവികനായ സാത്താനെ ഉപേക്ഷിക്കാന്‍ ഇടയാക്കുന്നതിനുള്ളതാണ്. വചനത്താലുള്ള എല്ലാ ന്യായവിധികളും ലക്ഷ്യമിടുന്നത് മനുഷ്യവര്‍ഗ്ഗത്തിന്‍റെ മലീമസമായ സ്വഭാവം തുറന്നുകാട്ടുന്നതിനും ജീവിതത്തിന്‍റെ സത്ത മനസ്സിലാക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിനുമാണ്. ആവര്‍ത്തിച്ചുള്ള ഈ ന്യായവിധികള്‍ ജനങ്ങളുടെ ഹൃദയങ്ങളിൽ തുളച്ചുകയറുന്നു. ഓരോ ന്യായവിധിയും അവരുടെ ഭാഗധേയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അത് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അക്കാര്യങ്ങളെല്ലാം അവര്‍ ഉപേക്ഷിക്കുന്നതിനായി അവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്താനും അങ്ങനെ ജീവനെ അറിയാനും ഈ മലിനമായ ലോകത്തെ അറിയാനും ദൈവത്തിന്‍റെ ജ്ഞാനവും സര്‍വ്വശക്തിയും അറിയാനും സാത്താനാല്‍ മലീമസമാക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്തെ അറിയാനുമാണ്. ഇത്തരം ശാസനയും ന്യായവിധിയും മനുഷ്യന്‍ എത്രയധികം സ്വീകരിക്കുന്നോ അത്രയധികം മനുഷ്യന്‍റെ ഹൃദയം മുറിപ്പെടുത്താനും അവന്‍റെ ആത്മാവിനെ അത്രയധികം ഉണര്‍ത്താനുമാകും. അത്യന്തം മലീമസമാക്കപ്പെട്ടതും ഏറ്റവും ആഴത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നവരുമായ ഈ ജനങ്ങളുടെ ആത്മാക്കളെ ഉണര്‍ത്തുക എന്നതാണ് ഇത്തരം ന്യായവിധിയുടെ ലക്ഷ്യം. മനുഷ്യന് ആത്മാവില്ല, അതായത്, അവന്‍റെ ആത്മാവ് വളരെ മുമ്പേ മരിച്ചു. സ്വര്‍ഗമുണ്ട് എന്ന് അവനറിയില്ല, ഒരു ദൈവമുണ്ട് എന്നറിയില്ല, താന്‍ മരണത്തിന്‍റെ അഗാധഗര്‍ത്തത്തില്‍ കഷ്ടപ്പെടുകയാണെന്ന് തീര്‍ച്ചയായും അറിയില്ല; ഭൂമിയില്‍ ഈ ദുഷിച്ച നരകത്തിലാണ് താന്‍ ജീവിക്കുന്നതെന്ന് എങ്ങനെയാണ് അവന് അറിയാന്‍ സാധിക്കുക? തന്‍റെ ഈ ചീഞ്ഞഴുകിയ മൃതദേഹം സാത്താന്‍റെ ദുഷിപ്പിക്കലിലൂടെ മരണത്തിന്‍റെ പാതാളത്തിലേക്ക് വീണതായി എങ്ങനെയാണ് അവന് അറിയാന്‍ സാധിക്കുക? ഭൂമിയിലുള്ള സകലതും കേടുപാട് തീര്‍ക്കാനാവാത്ത വിധം മനുഷ്യവര്‍ഗ്ഗത്താല്‍ നാളുകള്‍ക്കു മുമ്പേ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് എങ്ങനെയാണ് അവന് അറിയാന്‍ സാധിക്കുക? സ്രഷ്ടാവ് ഇന്ന് ലോകത്തിലേക്ക് വന്നു എന്നും തനിക്ക് രക്ഷിക്കാനാവുന്ന ദുഷിച്ച ജനങ്ങളുടെ ഒരു കൂട്ടത്തെ തിരയുകയാണെന്നും എങ്ങനെയാണ് അവന് അറിയാന്‍ സാധിക്കുക? മനുഷ്യന്‍ സാധ്യതയുള്ള ഓരോ ശുദ്ധീകരണവും ന്യായവിധിയും അനുഭവിച്ചതിനു ശേഷം പോലും, അവന്‍റെ മന്ദമായ ബോധം ഇപ്പോഴും വെറുതെ അനങ്ങുകയും, തീര്‍ച്ചയായും ഫലത്തില്‍ പ്രതികരണമില്ലാതിരിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യവര്‍ഗ്ഗം എത്ര അധഃപതിച്ചിരിക്കുന്നു! ഇത്തരം ന്യായവിധി ആകാശത്തു നിന്ന് പതിക്കുന്ന നിഷ്ഠുരമായ കന്മഴ പോലെയാണെങ്കിലും, അത് മനുഷ്യന് ഏറ്റവുമധികം പ്രയോജനമുള്ളതാണ്. ജനങ്ങളെ ഇത്തരത്തില്‍ ന്യായംവിധിച്ചില്ലെങ്കില്‍, ഒരു ഫലവും ഇല്ലാതിരിക്കുകയും കഷ്ടപ്പാടിന്‍റെ അഗാധഗര്‍ത്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നത് തികച്ചും അസാധ്യമായിത്തീരുകയും ചെയ്യും. ഈ പ്രവൃത്തി നടന്നില്ലെങ്കില്‍, പാതാളത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമാകുമായിരുന്നു. കാരണം, അവരുടെ ഹൃദയങ്ങള്‍ വളരെ മുമ്പുതന്നെ മരിക്കുകയും അവരുടെ ആത്മാക്കളെ സാത്താന്‍ വളരെ മുമ്പുതന്നെ ചവിട്ടിത്താഴ്ത്തുകയും ചെയ്തിരുന്നു. അധഃപതനത്തിന്‍റെ അത്യഗാധ ഗർത്തങ്ങളില്‍ മുങ്ങിയ നിങ്ങളെ രക്ഷിക്കുന്നതിന് നിങ്ങളെ ശ്രമാവഹമായി വിളിക്കേണ്ടതും കഠിനമായി ന്യായംവിധിക്കേണ്ടതും ആവശ്യമാണ്; അപ്പോള്‍ മാത്രമേ നിങ്ങളുടെ തണുത്തുറഞ്ഞ ഹൃദയങ്ങളെ ഉണര്‍ത്തുന്നത് സാധ്യമാകുകയുള്ളൂ.

നിങ്ങളുടെ ജഡം, നിങ്ങളുടെ അതിരുകവിഞ്ഞ അഭിലാഷങ്ങള്‍, നിങ്ങളുടെ അത്യാഗ്രഹം, നിങ്ങളുടെ ആസക്തി എന്നിവയെല്ലാം നിങ്ങളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നു. അടിമത്തപരമായതും അധഃപതിച്ചതുമായ ആ ചിന്തകളുടെ നുകത്തില്‍ നിന്ന് മുക്തമാകാന്‍ നിങ്ങള്‍ അശക്തരാകുന്ന വിധത്തില്‍ ഇക്കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളെ നിരന്തരം നിയന്ത്രിക്കുകയാണ്. നിങ്ങളുടെ നിലവിലുള്ള അവസ്ഥ വ്യത്യാസപ്പെടുത്തുന്നതിനോ അന്ധകാരത്തിന്‍റെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാനോ നിങ്ങള്‍ വാഞ്ഛിക്കുന്നില്ല. നിങ്ങള്‍ അക്കാര്യങ്ങളുടെ ബന്ധനത്തിലാണ്. ഈ ജീവിതം വളരെ വേദനാപൂര്‍ണ്ണമാണെന്നും മനുഷ്യരുടെ ഈ ലോകം വളരെ അന്ധകാരം നിറഞ്ഞതാണെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെങ്കിലും നിങ്ങളില്‍ ഒരാള്‍ക്കു പോലും നിങ്ങളുടെ ജീവിതം വ്യത്യാസപ്പെടുത്തുന്നതിനുള്ള ധൈര്യമില്ല. നിങ്ങള്‍ ഈ ജീവിതത്തിന്‍റെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ആത്മാവിന്‍റെ മോക്ഷം കൈവരിക്കാനും സമാധാനപൂര്‍ണ്ണവും സന്തോഷകരവും സ്വര്‍ഗതുല്യവുമായ ഒരു പരിസ്ഥിതിയില്‍ ജീവിക്കാനും ആശിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ നിങ്ങളുടെ നിലവിലുള്ള ജീവിതം വ്യത്യാസപ്പെടുത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ സന്നദ്ധരല്ല; ഈ ന്യായവിധിയുടെയും ശാസനത്തിന്‍റെയും ഉള്ളില്‍, നിങ്ങള്‍ പ്രവേശിക്കേണ്ടതായ ജീവിതം തിരയാന്‍ നിങ്ങള്‍ തയ്യാറാകുന്നുമില്ല. മറിച്ച്, ജഡത്തിന് ഉപരിയായ ആ മനോഹര ലോകത്തെ കുറിച്ചുള്ള പൂര്‍ണ്ണമായും അയാഥാര്‍ഥ്യമായ കിനാവുകള്‍ നിങ്ങള്‍ സ്വപ്നം കാണുകയാണ്. നിങ്ങള്‍ വാഞ്ഛിക്കുന്ന ജീവിതം ഒരു വേദനയും സഹിക്കാതെ നിങ്ങള്‍ക്ക് അനായാസമായി കൈവരിക്കാനാവുന്ന ഒന്നാണ്. അത് പരിപൂര്‍ണ്ണമായും അയാഥാർഥ്യമാണ്! കാരണം, നിങ്ങള്‍ പ്രത്യാശിക്കുന്നത് ജഡത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതകാലം ജീവിക്കുന്നതിനും ഒരു ജീവിതകാലത്തിന്‍റെ വേളയില്‍ സത്യം നേടുന്നതിനുമല്ല, അതായത് സത്യത്തിനായി ജീവിക്കാനും ന്യായത്തിനായി നിലകൊള്ളാനുമല്ല. ഇത് ദീപ്തവും കണ്ണഞ്ചിപ്പിക്കുന്നതെന്നും നിങ്ങള്‍ കരുതിയേക്കാവുന്ന ഒരു ജീവിതമല്ല. ഇത് ആകര്‍ഷകമായ അല്ലെങ്കില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതമായിരിക്കില്ല എന്നാണ് നിങ്ങള്‍ കരുതുന്നത്. നിങ്ങളുടെ കണ്ണുകളില്‍, ഇത്തരമൊരു ജീവിതം നയിക്കുന്നത് ഒരു അന്യായമായി തോന്നിയേക്കാം! നിങ്ങള്‍ ഇന്ന് ഈ ശാസന സ്വീകരിച്ചേക്കാമെങ്കിലും, നിങ്ങള്‍ ആഗ്രഹിക്കുന്നത് സത്യം നേടാനോ വര്‍ത്തമാന കാലത്തില്‍ സത്യം പ്രാവര്‍ത്തികമാക്കാനോ അല്ല. മറിച്ച്, ജഡത്തിന് ഉപരിയായ സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് പിന്നീട് പ്രവേശിക്കാന്‍ കഴിയുന്നതിനായാണ്. നിങ്ങള്‍ സത്യത്തെ അന്വേഷിക്കുന്നില്ല, നിങ്ങള്‍ സത്യത്തിനായി നിലകൊള്ളുന്നതുമില്ല, തീര്‍ച്ചയായും നിങ്ങള്‍ നിലനിൽക്കുന്നത് സത്യത്തിനു വേണ്ടിയല്ല. നിങ്ങള്‍ ഇന്ന് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് നിങ്ങളുടെ ചിന്തകള്‍ നിറഞ്ഞിരിക്കുന്നത് ഭാവിയിലും പിന്നീടൊരു ദിവസം വന്നേക്കാവുന്ന കാര്യത്തിലുമാണ്: നിങ്ങള്‍ നീലാകാശത്തിലേക്ക് ഉറ്റുനോക്കുകയും കയ്പ് കണ്ണീര്‍ തൂകുകയും ഒരു ദിവസം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചിന്താരീതി ഇതിനോടകം തന്നെ യാഥാർഥ്യത്തിനു നിരക്കുന്നതല്ലാതായി എന്ന് നിങ്ങള്‍ക്ക് അറിയില്ലേ? നിങ്ങള്‍ കരുതുന്നത് ഈ ലോകത്തില്‍ കഷ്ടപ്പാടും ദുരിതവും സഹിച്ച നിങ്ങളെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകാന്‍ അനന്തമായ ദയയും അനുകമ്പയും ഉള്ള രക്ഷകന്‍ തീര്‍ച്ചയായും ഒരു ദിവസം വരുമെന്നും ഇരയാക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെട്ട നിങ്ങള്‍ക്കു വേണ്ടി അവന്‍ പ്രതികാരം ചെയ്യുമെന്നുമാണ്. നിങ്ങള്‍ പാപം നിറഞ്ഞവരല്ലേ? നീ മാത്രമാണോ ഈ ലോകത്തില്‍ കഷ്ടപ്പാട് സഹിച്ചിട്ടുള്ളത്? നീ സാത്താന്‍റെ അധീനതയില്‍ സ്വയം വീഴുകയും കഷ്ടമനുഭവിക്കുകയും ചെയ്തു—ഇനിയും, ദൈവം നിന്നോട് പ്രതികാരം ചെയ്യേണ്ട ആവശ്യമുണ്ടോ? ദൈവത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തവര്‍—അവരെല്ലാവരും ദൈവത്തിന്‍റെ ശത്രുക്കളല്ലേ? ജഡാവതാരമെടുത്ത ദൈവത്തില്‍ വിശ്വസിക്കാത്തവര്‍—അവരല്ലേ ക്രിസ്തുവൈരി? നിന്‍റെ നല്ല പ്രവൃത്തികള്‍ എന്തിനായി എണ്ണപ്പെടുന്നു? അവയ്ക്ക് ദൈവത്തെ ആരാധിക്കുന്ന ഒരു ഹൃദയത്തിന്‍റെ സ്ഥാനം എടുക്കാനാവുമോ? ചില നല്ല പ്രവൃത്തികള്‍ ചെയ്തതുകൊണ്ടു മാത്രം നിനക്ക് ദൈവത്തിന്‍റെ അനുഗ്രഹം സ്വീകരിക്കാനാവില്ല, നീ ഇരയാക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെട്ടതുകൊണ്ടു മാത്രം നിനക്കെതിരെയുള്ള തെറ്റുകള്‍ക്ക് ദൈവം പ്രതികാരം ചെയ്യില്ല. ദൈവത്തില്‍ വിശ്വസിക്കുകയും എന്നാല്‍ ദൈവത്തെ അറിയാതിരിക്കുകയും, പക്ഷേ നല്ല പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നവര്‍—അവരെല്ലാവരും ശാസന ലഭിക്കേണ്ടവരല്ലേ? നീ ദൈവത്തില്‍ വിശ്വസിക്കുക മാത്രം ചെയ്യുന്നു, ദൈവം നിനക്കെതിരെയുള്ള തെറ്റുകള്‍ പരിഹരിക്കണമെന്നും അവയ്ക്ക് പ്രതികാരം ചെയ്യണമെന്നും ആഗ്രഹിക്കുക മാത്രം ചെയ്യുന്നു, ദൈവം നിനക്ക് നിന്‍റെ ദിവസം, നിനക്ക് അവസാനം തല ഉയര്‍ത്തിപ്പിടിക്കാനാവുന്ന ദിവസം നൽകണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നീ സത്യത്തിന് ശ്രദ്ധ കൊടുക്കാന്‍ വിസമ്മതിക്കുന്നു. സത്യം പ്രാവര്‍ത്തികമാക്കുന്നതിനായി നീ ദാഹിക്കുന്നുമില്ല. കഠിനവും ശൂന്യവുമായ ഈ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിനക്ക് തീരെ കഴിയില്ല. മറിച്ച്, നിങ്ങളുടെ ജഡത്തിലുള്ള ജീവിതവും നിങ്ങളുടെ പാപത്തിലുള്ള ജീവിതവും ജീവിക്കുമ്പോള്‍ നിന്‍റെ പരാതികള്‍ പരിഹരിക്കുന്നതിനും നിന്‍റെ നിലനില്പിന്‍റെ മൂടല്‍മഞ്ഞ് നീക്കുന്നതിനും നീ പ്രതീക്ഷയോടെ ദൈവത്തെ നോക്കുന്നു. എന്നാല്‍ ഇത് സാധ്യമാണോ? നീ സത്യം കൈവശമാക്കുന്നു എങ്കില്‍, നിനക്ക് ദൈവത്തെ അനുഗമിക്കാനാവും. നീ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍, നിനക്ക് ദൈവത്തിന്‍റെ വചനത്തിന്‍റെ ഒരു ആവിഷ്കരണമാകാനാവും. നിങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കാനാവും. സത്യം കൈവശമുള്ളവര്‍ക്ക് ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കാനാവും. ദൈവം തന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുകയും കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിക്കുകയും ചെയ്യുന്നവര്‍ക്ക് പരിഹാരം ഉറപ്പാക്കുന്നു, എന്നാല്‍ സ്വയം തങ്ങളെ മാത്രം സ്നേഹിക്കുകയും സാത്താന്‍റെ വഞ്ചനകള്‍ക്ക് ഇരയായിത്തീരുകയും ചെയ്തവര്‍ക്ക് അവന്‍ പരിഹാരം ഉറപ്പാക്കുന്നില്ല. സത്യത്തെ സ്നേഹിക്കാത്തവരില്‍ എങ്ങനെയാണ് നന്മയുണ്ടാകാനാവുന്നത്? ജഡത്തെ മാത്രം സ്നേഹിക്കുന്നവരില്‍ എങ്ങനെയാണ് നീതി ഉണ്ടാകാനാവുന്നത്? നീതിയെയും നന്മയെയും കുറിച്ച് സത്യവുമായുള്ള ബന്ധത്തില്‍ മാത്രമല്ലേ സംസാരിക്കാനാവൂ? അവ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കായി കരുതിവെച്ചിരിക്കുകയല്ലേ? സത്യത്തെ സ്നേഹിക്കാതിരിക്കുന്നവരും അഴുകിയ മൃതദേഹങ്ങള്‍ മാത്രമായിരിക്കുന്നവരും—ഈ ജനങ്ങളെല്ലാം തിന്മയെ വെച്ചുപൊറുപ്പിക്കുന്നവരല്ലേ? സത്യം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തവര്‍—അവരെല്ലാം സത്യത്തിന്‍റെ ശത്രുക്കളല്ലേ? നിങ്ങളെ കുറിച്ച് എന്താണ്?

നിനക്ക് അന്ധകാരത്തിന്‍റെ ഈ സ്വാധീനങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ആ അശുദ്ധ കാര്യങ്ങളില്‍ നിന്ന് നിന്നെത്തന്നെ അകറ്റാനും കഴിഞ്ഞാല്‍, നിനക്ക് ശുദ്ധമാകാന്‍ കഴിഞ്ഞാല്‍, നീ സത്യത്തെ കൈവശമാക്കും. നിന്‍റെ പ്രകൃതം വ്യത്യാസപ്പെട്ടു എന്നല്ല, മറിച്ച് നിനക്ക് സത്യം പ്രാവര്‍ത്തികമാക്കാനും ജഡത്തെ ഉപേക്ഷിക്കാനും കഴിയുന്നു എന്നുമാത്രം. ഇതാണ് ശുദ്ധമാക്കപ്പെട്ടവര്‍ ആര്‍ജ്ജിച്ചിരിക്കുന്ന യോഗ്യത. കീഴടക്കലിന്‍റെ വേലയുടെ പ്രധാന ലക്ഷ്യം മനുഷ്യന് സത്യം കൈവശമാക്കാന്‍ സാധിക്കുന്നതിനായി മനുഷ്യവര്‍ഗ്ഗത്തെ ശുദ്ധമാക്കുക എന്നതാണ്, കാരണം മനുഷ്യന് സത്യത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ അറിയൂ! അത്തരം ജനങ്ങളുടെ മേല്‍ കീഴടക്കലിന്‍റെ വേല ചെയ്യുന്നതിന് അത്യഗാധമായ പ്രാധാന്യമാണുള്ളത്. നിങ്ങള്‍ അന്ധകാരത്തിന്‍റെ സ്വാധീനത്തിനു കീഴില്‍ വീഴുകയും ആഴത്തില്‍ ഹാനിയേൽക്കുകയും ചെയ്തിരിക്കുന്നു. ഈ വേലയുടെ ലക്ഷ്യം, അപ്പോള്‍, മനുഷ്യ പ്രകൃതത്തെ അറിയാനും അങ്ങനെ സത്യം പ്രാവര്‍ത്തികമാക്കാനും നിങ്ങളെ പ്രാപ്തമാക്കുക എന്നതാണ്. പരിപൂര്‍ണ്ണമാക്കപ്പെടുക എന്നത് സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികളും സ്വീകരിക്കേണ്ട ഒന്നാണ്. ഈ ഘട്ടത്തിലെ വേലയില്‍ ജനങ്ങളെ പൂര്‍ണ്ണരാക്കുക എന്നതു മാത്രമേ അടങ്ങിയിട്ടുള്ളൂ എങ്കില്‍, അത് ബ്രിട്ടണിലോ അമേരിക്കയിലോ ഇസ്രായേലിലോ ചെയ്യാനാവും; അത് ഏത് രാഷ്ട്രത്തിലെ ജനങ്ങളിലും ചെയ്യാനാവും. എന്നാല്‍ കീഴടക്കലിന്‍റെ വേല തെരഞ്ഞെടുക്കപ്പെട്ടവരിലാണ് നടക്കുന്നത്. കീഴടക്കലിന്‍റെ വേലയുടെ ആദ്യ ചുവട് ഹ്രസ്വ കാലത്തേക്കുള്ളതാണ്; മാത്രമല്ല, അത് സാത്താനെ അപമാനിക്കുവാനും പ്രപഞ്ചത്തെ മുഴുവന്‍ പിടിച്ചടക്കുവാനും ഉപയോഗിക്കുന്നതാണ്. ഇതാണ് കീഴടക്കലിന്‍റെ പ്രാരംഭ വേല. ദൈവത്തില്‍ വിശ്വസിക്കുന്ന ഏത് ജീവിക്കും പരിപൂര്‍ണ്ണരാകാന്‍ സാധിക്കുമെന്ന് പറയാനാകും. കാരണം, പരിപൂര്‍ണ്ണരാക്കപ്പെടുക എന്നത് ദീര്‍ഘകാല മാറ്റത്തിനു ശേഷം മാത്രം കൈവരിക്കാന്‍ സാധിക്കുന്ന ഒന്നാണ്. എന്നാല്‍ കീഴടക്കപ്പെടുക എന്നത് വ്യത്യസ്തമാണ്. കീഴടക്കുന്നതിനുള്ള സ്പെസിമനും മാതൃകയും അത്യഗാധമായ അന്ധകാരത്തില്‍ ജീവിക്കുന്ന, ഏറ്റവും പിന്നണിയിൽ ആയിരിക്കുന്നതായിരിക്കണം; അവര്‍ ഏറ്റവും തരംതാഴ്ന്നവരായിരിക്കണം, ദൈവത്തെ അംഗീകരിക്കാന്‍ ഏറ്റവും സന്നദ്ധത കുറഞ്ഞവരായിരിക്കണം, ദൈവത്തോട് ഏറ്റവും അനുസരണക്കേടുള്ളവരായിരിക്കണം. കീഴടക്കപ്പെടുന്നതായി സാക്ഷിക്കാനാവുന്ന വ്യക്തി കൃത്യമായും ഇത്തരത്തിലുള്ളതാണ്. കീഴടക്കലിന്‍റെ വേലയുടെ പ്രധാന ലക്ഷ്യം സാത്താനെ പരാജയപ്പെടുത്തുക എന്നതാണ്, അതേസമയം ജനങ്ങളെ പരിപൂര്‍ണ്ണരാക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം ജനങ്ങളെ നേടുക എന്നതാണ്. കീഴടക്കപ്പെട്ടതിനു ശേഷം സാക്ഷ്യമുണ്ടാകുന്നതിന് ജനങ്ങളെ പ്രാപ്തമാക്കുന്നതിനാണ് നിങ്ങളെ പോലെയുള്ള ജനങ്ങളുടെ മേല്‍ കീഴടക്കലിന്‍റെ പ്രവൃത്തി ഇവിടെ നടത്തപ്പെടുന്നത്. കീഴടക്കപ്പെട്ടതിനു ശേഷം സാക്ഷ്യം വഹിക്കണമെന്നുള്ളതാണ് ലക്ഷ്യം. കീഴടക്കപ്പെട്ട ഈ ജനങ്ങളെ സാത്താനെ അപമാനിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഉപയോഗിക്കുന്നതാണ്. അപ്പോള്‍, കീഴടക്കലിന്‍റെ പ്രധാന മാര്‍ഗ്ഗം എന്താണ്? ശാസന, ന്യായവിധി, ശാപങ്ങള്‍ ചൊരിയുക, തുറന്നുകാട്ടുക—ദൈവത്തിന്‍റെ നീതിയുക്തമായ സ്വഭാവം കാരണമായി ജനങ്ങള്‍ പൂര്‍ണ്ണ ബോധ്യമുള്ളവരാകുന്നതിന് നീതിയുക്തമായ സ്വഭാവം ഉപയോഗിച്ച് അവരെ കീഴടക്കുക. ജനങ്ങളെ കീഴടക്കുന്നതിനും അവരെ പൂര്‍ണ്ണ ബോധ്യമുള്ളവരാക്കുന്നതിനും വചനത്തിന്‍റെ യാഥാര്‍ഥ്യത്തെയും അധികാരത്തെയും ഉപയോഗപ്പെടുത്തുക—ഇതാണ് കീഴടക്കപ്പെടുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പരിപൂര്‍ണ്ണരാക്കപ്പെട്ടവര്‍ക്ക് കീഴടക്കപ്പെട്ടതിനു ശേഷം അനുസരണം കൈവരിക്കാന്‍ മാത്രമല്ല കഴിയുന്നത്, അവര്‍ക്ക് ന്യായവിധിയുടെ പ്രവൃത്തിയെ കുറിച്ചുള്ള അറിവ് നേടുന്നതിനും അവരുടെ സ്വഭാവം വ്യത്യാസപ്പെടുത്തുന്നതിനും ദൈവത്തെ അറിയുന്നതിനും കൂടി സാധിക്കുന്നു. അവര്‍ ദൈവത്തെ സ്നേഹിക്കുന്നതിന്‍റെ വഴി അനുഭവിക്കുകയും സത്യത്താല്‍ നിറയുകയും ചെയ്യും. അവര്‍ ദൈവത്തിന്‍റെ പ്രവൃത്തി അനുഭവിക്കുന്നതും ദൈവത്തിനു വേണ്ടി കഷ്ടം സഹിക്കാന്‍ ശേഷിയുള്ളവരാകുന്നതും, തങ്ങളുടെ സ്വന്തം ഇഷ്ടങ്ങളുണ്ടാകുന്നതും എങ്ങനെയെന്ന് പഠിക്കും. പരിപൂര്‍ണ്ണരാക്കപ്പെട്ടവര്‍ ദൈവത്തിന്‍റെ വചനം അനുഭവിച്ചത് കാരണമായി സത്യത്തെ കുറിച്ചുള്ള യഥാര്‍ഥ ഗ്രാഹ്യം ലഭിച്ചവരാണ്. കീഴടക്കപ്പെട്ടവര്‍ സത്യത്തെ അറിയുകയും എന്നാല്‍ സത്യത്തിന്‍റെ യഥാര്‍ഥ അര്‍ത്ഥം അംഗീകരിച്ചിട്ടില്ലാത്തവരുമാണ്. കീഴടക്കപ്പെട്ടതിനു ശേഷം, അവര്‍ അനുസരിക്കും, എന്നാല്‍ അവരുടെ അനുസരണം അവര്‍ക്ക് ലഭിച്ച ന്യായവിധിയുടെ ഫലം മാത്രമാണ്. അവര്‍ക്ക് പല സത്യങ്ങളുടെയും യഥാര്‍ഥ അര്‍ത്ഥത്തെ കുറിച്ച് ഒട്ടും തന്നെ ഗ്രാഹ്യമില്ല. അവര്‍ വാചികമായി സത്യത്തെ അംഗീകരിക്കുന്നു, എന്നാല്‍ അവര്‍ സത്യത്തിലേക്ക് പ്രവേശിച്ചിട്ടില്ല; അവര്‍ സത്യത്തെ മനസ്സിലാക്കി, എന്നാല്‍ അവര്‍ സത്യം അനുഭവിച്ചിട്ടില്ല. പരിപൂര്‍ണ്ണരാക്കപ്പെട്ടവരില്‍ ചെയ്യുന്ന പ്രവൃത്തിയില്‍ ജീവന്‍ പ്രദാനം ചെയ്യുന്നതിനോടൊപ്പം ശാസനകളും ന്യായവിധികളും ഉള്‍പ്പെടുന്നു. സത്യത്തിലേക്ക് പ്രവേശിക്കുന്നതിന് മൂല്യം കല്പിക്കുന്ന ഒരു വ്യക്തി പരിപൂര്‍ണ്ണനാക്കപ്പെടേണ്ട ഒരു വ്യക്തിയാണ്. പരിപൂര്‍ണ്ണരാക്കപ്പെടേണ്ടവരും കീഴടക്കപ്പെടേണ്ടവരും തമ്മിലുള്ള വ്യത്യാസം കുടികൊള്ളുന്നത് അവര്‍ സത്യത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്നതിലാണ്. പരിപൂര്‍ണ്ണരാക്കപ്പെട്ടവര്‍ സത്യം മനസ്സിലാക്കിയവരും സത്യത്തിലേക്ക് പ്രവേശിച്ചവരും സത്യം പ്രാവര്‍ത്തികമാക്കുന്നവരുമാണ്; പരിപൂര്‍ണ്ണരാക്കപ്പെടാനാവാത്ത ജനങ്ങള്‍ സത്യം മനസ്സിലാക്കാത്തവരും സത്യത്തിലേക്ക് പ്രവേശിക്കാത്തവരുമാണ്, അതായത് സത്യം പ്രാവര്‍ത്തികമാക്കാത്തവരാണ്; അത്തരം ജനങ്ങള്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായി അനുസരിക്കാന്‍ കഴിയുമെങ്കില്‍, അവര്‍ കീഴടക്കപ്പെടുന്നു. കീഴടക്കപ്പെട്ടവര്‍ സത്യം അന്വേഷിക്കുന്നില്ല എങ്കില്‍—അവര്‍ സത്യത്തെ അനുഗമിക്കുകയും എന്നാല്‍ സത്യം പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുന്നു എങ്കില്‍, അവര്‍ സത്യത്തെ കാണുകയും കേള്‍ക്കുകയും ചെയ്യുകയും എന്നാല്‍ സത്യം പ്രാവര്‍ത്തികമാക്കുന്നതിന് മൂല്യം കല്പിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍—അവരെ പരിപൂര്‍ണ്ണരാക്കാന്‍ കഴിയില്ല. പരിപൂര്‍ണ്ണരാക്കപ്പെടേണ്ട ജനങ്ങള്‍ പരിപൂര്‍ണ്ണതയിലേക്കുള്ള പാതയിലൂടെ ദൈവത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി സത്യം പ്രാവര്‍ത്തികമാക്കുന്നു. ഇതിലൂടെ, അവര്‍ ദൈവത്തിന്‍റെ ഹിതം നിവര്‍ത്തിക്കുകയും അവര്‍ പരിപൂര്‍ണ്ണരാക്കപ്പെടുകയും ചെയ്യുന്നു. കീഴടക്കലിന്‍റെ പ്രവൃത്തി അവസാനിക്കുന്നതിനു മുമ്പ് അന്ത്യം വരെ അനുഗമിക്കുന്ന ഏവനും കീഴടക്കപ്പെട്ട ഒരുവനാണ്, എന്നാല്‍ പരിപൂര്‍ണ്ണനാക്കപ്പെട്ട ഒരുവനാണെന്ന് പറയാന്‍ കഴിയില്ല. “പരിപൂര്‍ണ്ണരാക്കപ്പെട്ടവര്‍” എന്നത് കീഴടക്കലിന്‍റെ പ്രവൃത്തി അവസാനിച്ചതിനു ശേഷം സത്യത്തെ പിന്തുടരാന്‍ കഴിയുന്നവരും ദൈവത്താല്‍ നേടിയവരും ആയവരെയാണ് സൂചിപ്പിക്കുന്നത്. അത് കീഴടക്കലിന്‍റെ വേല അവസാനിച്ചതിനു ശേഷം കഠിനവ്യഥയിലും ഉറച്ചുനില്‍ക്കുകയും സത്യം പ്രാവര്‍ത്തികമാക്കുകയും ചെയ്തവരെയാണ് സൂചിപ്പിക്കുന്നത്. പരിപൂര്‍ണ്ണമാക്കപ്പെടുന്നതില്‍ നിന്ന് കീഴടക്കപ്പെടുന്നതിനെ വ്യതിരിക്തമാക്കുന്നത് പ്രവർത്തന ഘട്ടങ്ങളിലുള്ള വ്യത്യാസങ്ങളും, ജനങ്ങള്‍ സത്യത്തെ മനസ്സിലാക്കുന്നതിന്‍റെയും സത്യത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെയും തോതിലുള്ള വ്യത്യാസങ്ങളുമാണ്. പരിപൂര്‍ണ്ണതയിലേക്കുള്ള പാതയിലേക്ക് പ്രവേശിക്കാത്തവരെല്ലാം, അതായത് സത്യം കൈവശമാക്കാത്തവരെല്ലാം ആത്യന്തികമായി ഇല്ലാതാക്കപ്പെടുക തന്നെ ചെയ്യും. സത്യം കൈവശമാക്കുകയും സത്യം പ്രാവര്‍ത്തികമാക്കുകയും ചെയ്തവര്‍ മാത്രമേ ദൈവത്താല്‍ പൂര്‍ണ്ണമായി നേടിയവരാകൂ. അതായത്, പത്രോസിന്‍റെ സാദൃശ്യം പ്രാവര്‍ത്തികമാക്കുന്നവര്‍ പരിപൂര്‍ണ്ണരാക്കപ്പെട്ടവരാണ്, അതേസമയം മറ്റുള്ളവരെല്ലാം കീഴടക്കപ്പെട്ടവരാണ്. കീഴടക്കപ്പെടുന്നവരിലെല്ലാം ചെയ്യുന്ന പ്രവൃത്തിയില്‍ ശാപങ്ങള്‍ ചൊരിയല്‍, ശാസിക്കല്‍, ക്രോധം കാട്ടല്‍ എന്നിവ ഉള്‍പ്പെടുന്നു, അവരിലേക്ക് വരുന്നത് നീതിയും ശാപങ്ങളുമാണ്. അത്തരമൊരു വ്യക്തിയില്‍ പ്രവർത്തിക്കുക എന്നത് അനുഷ്ഠാനമോ ഉപചാരമോ കൂടാതെ വെളിപ്പെടുത്തുക എന്നതാണ്—അവരുടെ ഉള്ളിലുള്ള ദുഷിച്ച സ്വഭാവം അവര്‍ സ്വയം തിരിച്ചറിയുകയും അവര്‍ക്ക് പൂര്‍ണ്ണ ബോധ്യം വരുകയും ചെയ്യുന്നതിനായി വെളിപ്പെടുത്തുക. മനുഷ്യന്‍ പൂര്‍ണ്ണ അനുസരണയുള്ളവനായി മാറിക്കഴിഞ്ഞാല്‍ കീഴടക്കലിന്‍റെ പ്രവൃത്തി അവസാനിക്കുന്നു. മിക്ക ജനങ്ങളും ഇപ്പോഴും സത്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എങ്കിലും, കീഴടക്കല്‍ പ്രവൃത്തി അവസാനിച്ചിരിക്കും.

നിങ്ങള്‍ പരിപൂര്‍ണ്ണനാക്കപ്പെടണമെങ്കില്‍, പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങളുണ്ട്. നിങ്ങളുടെ ദൃഢനിശ്ചയത്തിലൂടെയും നിങ്ങളുടെ സ്ഥിരോത്സാഹത്തിലൂടെയും നിങ്ങളുടെ മനസ്സാക്ഷിയിലൂടെയും നിങ്ങളുടെ നിരന്തര പരിശ്രമത്തിലൂടെയും നിങ്ങള്‍ക്ക് ജീവന്‍ അനുഭവിക്കാനും ദൈവത്തിന്‍റെ ഹിതം നിവര്‍ത്തിക്കാനും സാധിക്കും. ഇതാണ് നിങ്ങളുടെ പ്രവേശനം, ഇവയാണ് പരിപൂര്‍ണ്ണതയിലേക്കുള്ള പാതയില്‍ ആവശ്യമായിരിക്കുന്ന കാര്യങ്ങള്‍. പരിപൂര്‍ണ്ണതയുടെ വേല എല്ലാ ജനങ്ങളിലും ചെയ്യാനാവും. ദൈവത്തെ അന്വേഷിക്കുന്ന ഏവനെയും പരിപൂര്‍ണ്ണനാക്കാന്‍ സാധിക്കും, അവര്‍ക്ക് പരിപൂര്‍ണ്ണരാക്കപ്പെടുന്നതിനുള്ള അവസരവും യോഗ്യതകളുമുണ്ട്. ഇവിടെ നിശ്ചിത നിയമമൊന്നുമില്ല. ഒരുവനെ പരിപൂര്‍ണ്ണനാക്കാനാവുമോ എന്നത് പ്രധാനമായും ആ വ്യക്തി അന്വേഷിക്കുന്നത് എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സത്യത്തെ സ്നേഹിക്കുന്നവരും സത്യം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവരുമായ ജനങ്ങള്‍ തീര്‍ച്ചയായും പരിപൂര്‍ണ്ണരാക്കപ്പെടാന്‍ കഴിയുന്നവരാണ്. സത്യത്തെ സ്നേഹിക്കാത്ത ജനങ്ങള്‍ ദൈവം ശ്ലാഘിക്കുന്നവരല്ല; അവര്‍ക്ക് ദൈവം ആവശ്യപ്പെടുന്ന ജീവിതം കൈവശമില്ല, അവര്‍ക്ക് പരിപൂര്‍ണ്ണരാക്കപ്പെടാന്‍ കഴിയില്ല. പരിപൂര്‍ണ്ണമാക്കുന്ന വേല ജനങ്ങളെ നേടുന്നതിനു വേണ്ടി മാത്രമുള്ളതാണ്, അത് സാത്താനോട് പോരാടുന്ന വേലയുടെ ഒരു ഭാഗമല്ല; കീഴടക്കൽ വേല സാത്താനോട് പോരാടുന്നതിനു വേണ്ടി മാത്രമുള്ളതാണ്, അതായത് മനുഷ്യന്‍റെ കീഴടക്കല്‍ സാത്താനെ തോല്പിക്കാനായി ഉപയോഗിക്കുന്നു എന്ന്. കീഴടക്കലിന്‍റെ വേലയാണ് പ്രധാന വേല, ഏറ്റവും പുതിയ വേല, ചരിത്രത്തിലൊരിക്കലും ചെയ്തിട്ടില്ലാത്ത വേല. വേലയുടെ ഈ ഘട്ടത്തിന്‍റെ ലക്ഷ്യം പ്രധാനമായും സാത്താനെ പരാജയപ്പെടുത്തുന്നതിനായി എല്ലാ ജനങ്ങളെയും പിടിച്ചടക്കുക എന്നതാണ് എന്നു പറയാം. ജനങ്ങളെ പരിപൂര്‍ണ്ണരാക്കുന്ന വേല—അത് പുതിയ വേലയല്ല. ജഡത്തിലുള്ള ദൈവത്തിന്‍റെ വേലയുടെ വേളയിലെ എല്ലാ പ്രവൃത്തിയുടെയും ലക്ഷ്യത്തിന്‍റെ സാരാംശം ജനങ്ങളുടെ കീഴ്പ്പെടുത്തലാണ്. ഇത് കൃപായുഗത്തിൽ ക്രൂശീകരണത്തിലൂടെ മനുഷ്യരാശിയുടെ മുഴുവന്‍ വീണ്ടെടുപ്പ് പ്രധാന വേലയായിരുന്നതു പോലെയാണ്. “ജനങ്ങളെ നേടുക” എന്നത് ജഡത്തിലുള്ള പ്രവൃത്തിയോടൊപ്പം അധികമായുള്ളതായിരുന്നു, അത് ക്രൂശീകരണത്തിനു ശേഷം മാത്രമാണ് ചെയ്തത്. യേശു വരികയും അവന്‍റെ വേല ചെയ്യുകയും ചെയ്തപ്പോള്‍, അവന്‍റെ ലക്ഷ്യം പ്രധാനമായും മരണത്തിന്‍റെയും പാതാളത്തിന്‍റെയും ബന്ധനത്തിനു മേല്‍ വിജയിക്കാന്‍ തന്‍റെ ക്രൂശീകരണം ഉപയോഗിക്കുക, സാത്താന്‍റെ സ്വാധീനത്തിനു മേല്‍ വിജയം നേടുക—അതായത് സാത്താനെ പരാജയപ്പെടുത്തുക—എന്നതായിരുന്നു. യേശു ക്രൂശിക്കപ്പെട്ടതിനു ശേഷം മാത്രമാണ് പത്രോസ് പരിപൂര്‍ണ്ണതയിലേക്കുള്ള പാതയില്‍, ഒരു സമയത്ത് ഒരു ചുവട് വീതം കാലെടുത്തുവച്ച് തുടങ്ങിയത്. തീര്‍ച്ചയായും, പത്രോസ് യേശു പ്രവര്‍ത്തിക്കുന്ന വേളയില്‍ യേശുവിനെ അനുഗമിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു, എന്നാല്‍ ആ സമയത്ത് അവൻ പരിപൂര്‍ണ്ണനാക്കപ്പെട്ടിരുന്നില്ല. മറിച്ച്, യേശു തന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പത്രോസ് ക്രമേണ സത്യം മനസ്സിലാക്കിയതും അതിനു ശേഷം പരിപൂര്‍ണ്ണനാക്കപ്പെട്ടതും. ജഡാവതാരമെടുത്ത ദൈവം ഭൂമിയിലേക്കു വന്നത് പ്രവൃത്തിയുടെ ഒരു സുപ്രധാനവും നിര്‍ണായകവുമായ ഘട്ടം ഹ്രസ്വമായ ഒരു കാലയളവില്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി മാത്രമാണ്, അല്ലാതെ ഭൂമിയിലെ ജനങ്ങളെ പരിപൂര്‍ണ്ണരാക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ ഇടയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനല്ല. അവന്‍ ആ ജോലി ചെയ്യുന്നില്ല. അവന്‍ തന്‍റെ പ്രവൃത്തി അവസാനിപ്പിക്കുന്നതിനായി മനുഷ്യൻ മുഴുവനായും പരിപൂര്‍ണ്ണനാക്കപ്പെടുന്ന സമയം വരെ കാത്തുനിൽക്കുന്നില്ല. ഇതല്ല അവന്‍റെ ജഡാവതാരത്തിന്‍റെ ലക്ഷ്യവും പ്രാധാന്യവും. അവന്‍ വന്നത് മനുഷ്യരാശിയെ രക്ഷിക്കുക എന്ന ഹ്രസ്വകാല വേല ചെയ്യാനായി മാത്രമാണ്, അല്ലാതെ മനുഷ്യരാശിയെ പരിപൂര്‍ണ്ണരാക്കുന്നതിന്‍റെ ദീര്‍ഘകാല പ്രവൃത്തി ചെയ്യുന്നതിനായല്ല. മനുഷ്യരാശിയെ രക്ഷിക്കുന്ന വേല പ്രാതിനിധ്യപരമാണ്, ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാന്‍ ശേഷിയുള്ളത്. അത് ഒരു ഹ്രസ്വ കാലം കൊണ്ട് പൂര്‍ത്തീകരിക്കാനാവും. എന്നാല്‍ മനുഷ്യരാശിയെ പൂര്‍ണ്ണമാക്കുന്നതിന് മനുഷ്യനെ ഒരു നിശ്ചിത തലത്തിലേക്ക് ഉയര്‍ത്തേണ്ടത് ആവശ്യമാണ്; അത്തരം പ്രവൃത്തി ദീര്‍ഘകാലമെടുക്കുന്നതാണ്. അത് ദൈവത്തിന്‍റെ ആത്മാവിനാല്‍ ചെയ്യേണ്ട വേലയാണ്, എന്നാല്‍ അത് ചെയ്യുന്നത് ജഡത്തിലെ വേല നിർവഹിക്കുന്ന വേളയില്‍ സംസാരിച്ച സത്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. അത് ചെയ്യുന്നത് മനുഷ്യവര്‍ഗ്ഗത്തെ പരിപൂര്‍ണ്ണരാക്കുക എന്ന തന്‍റെ ലക്ഷ്യം കൈവരിക്കുന്നതിനായി ദീര്‍ഘകാല ഇടയ പ്രവൃത്തി ചെയ്യുന്നതിന് അപ്പോസ്തോലന്മാരെ അവന്‍ വളര്‍ത്തിക്കൊണ്ടുവന്നതില്‍ കൂടിയുമാണ്. ജഡാവതാരമെടുത്ത ദൈവം ഈ വേല ചെയ്യുന്നില്ല. അവന്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്നതിനായി ജീവന്‍റെ പാതയെ കുറിച്ച് സംസാരിക്കുക മാത്രം ചെയ്യുന്നു, അവന്‍ മനുഷ്യരാശിക്ക് സത്യം നൽകുക മാത്രം ചെയ്യുന്നു, അല്ലാതെ സത്യം പ്രാവര്‍ത്തികമാക്കുന്നതില്‍ മനുഷ്യനോടൊപ്പം നിരന്തരം അനുയാത്ര ചെയ്യുന്നില്ല, കാരണം അത് അവന്‍റെ ദൗത്യത്തിനുള്ളിലുള്ളതല്ല. അതിനാല്‍, മനുഷ്യന്‍ സത്യം പൂര്‍ണ്ണമായി മനസ്സിലാക്കുകയും സത്യം പൂര്‍ണ്ണമായി കൈപ്പറ്റുകയും ചെയ്യുന്ന ദിവസം വരെ അവന്‍ മനുഷ്യനെ അനുയാത്ര ചെയ്യുന്നതല്ല. മനുഷ്യന്‍ ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ശരിയായ പാതയില്‍ ഔപചാരികമായി പ്രവേശിക്കുമ്പോള്‍, പരിപൂര്‍ണ്ണമാക്കപ്പെടുന്നതിന്‍റെ ശരിയായ പാതയിലേക്ക് മനുഷ്യന്‍ ചുവടുവയ്ക്കുമ്പോള്‍ ജഡത്തിലുള്ള അവന്‍റെ വേല അവസാനിക്കുന്നു. ഇത് തീര്‍ച്ചയായും അവന്‍ സാത്താനെ പരിപൂര്‍ണ്ണമായി പരാജയപ്പെടുത്തുകയും ലോകത്തിനു മേല്‍ വിജയം വരിക്കുകയും ചെയ്യുമ്പോള്‍ കൂടിയാണ്. ആ സമയത്ത് മനുഷ്യന്‍ ആത്യന്തികമായി സത്യത്തിലേക്ക് പ്രവേശിച്ചിരിക്കുമോ എന്നത് അവൻ കാര്യമാക്കുന്നില്ല, മനുഷ്യന്‍റെ ജീവിതം മഹത്തരമാണോ അതോ നിസ്സാരമാണോ എന്നതും അവന്‍ കാര്യമാക്കുന്നില്ല. അവയൊന്നും ജഡത്തിലായിരിക്കുന്ന അവന്‍ കൈകാര്യം ചെയ്യുന്നവയല്ല; അവയൊന്നും ജഡാവതാരമെടുത്ത ദൈവത്തിന്‍റെ ദൗത്യത്തിനുള്ളില്‍ വരുന്നവയല്ല. അവന്‍റെ ഉദ്ദേശിക്കപ്പെട്ട പ്രവൃത്തി അവന്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ജഡത്തിലുള്ള അവന്‍റെ വേല അവന്‍ അവസാനിപ്പിക്കും. അതിനാല്‍, ജഡാവതാരമെടുത്ത ദൈവം ചെയ്യുന്ന പ്രവൃത്തി ദൈവത്തിന്‍റെ ആത്മാവിന് നേരിട്ട് ചെയ്യാന്‍ കഴിയാത്ത പ്രവൃത്തി മാത്രമാണ്. മാത്രമല്ല, അത് രക്ഷയുടെ ഹ്രസ്വകാല വേലയാണ്, അവന്‍ ഭൂമിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യുന്ന വേലയല്ല.

നിങ്ങളുടെ സ്വഭാവദാര്‍ഢ്യം ഉയര്‍ത്തുക എന്നത് എന്‍റെ കര്‍ത്തവ്യത്തിന്‍റെ പരിധിക്കുള്ളില്‍ വരുന്നതല്ല. ഇത് ചെയ്യാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത് നിങ്ങളുടെ സ്വഭാവദാര്‍ഢ്യം തീരെ താഴ്ന്നതായതു കൊണ്ട് മാത്രമാണ്. സത്യത്തില്‍ ഇത് പൂര്‍ണ്ണതയുടെ വേലയുടെ ഭാഗമല്ല; മറിച്ച്, അത് നിങ്ങളുടെ മേല്‍ ചെയ്യുന്ന അധിക പ്രവൃത്തിയാണ്. നിങ്ങളുടെ മേല്‍ ഇന്ന് പൂര്‍ത്തിയാക്കപ്പെടുന്ന വേല നിങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നതെന്താണോ അതിന് അനുസൃതമായാണ് ചെയ്യുന്നത്. അത് വ്യക്തിഗതമാക്കിയതാണ്, അല്ലാതെ പരിപൂര്‍ണ്ണരാക്കപ്പെടുന്ന എല്ലാവരും പ്രവേശിക്കേണ്ടതായ ഒരു പാതയല്ല. നിങ്ങളുടെ സ്വഭാവദാര്‍ഢ്യം മുമ്പ് പരിപൂര്‍ണ്ണരാക്കപ്പെട്ട ഏതൊരാളുടേതില്‍നിന്നും താഴെയായതിനാല്‍, ഈ പ്രവൃത്തി നിങ്ങളില്‍ ചെയ്യുമ്പോള്‍, ഒട്ടനവധി പ്രതിബന്ധങ്ങളുണ്ട്. ഞാന്‍ ഈ അധിക പ്രവൃത്തി ചെയ്തുകൊണ്ട് നിങ്ങളുടെ ഇടയിലായിരിക്കുന്നത് പരിപൂര്‍ണ്ണതയുടെ ടാര്‍ഗറ്റുകള്‍ വ്യത്യസ്തമായതിനാലാണ്. തീര്‍ച്ചയായും, ദൈവം ഭൂമിയിലേക്കു വരുമ്പോള്‍, അവന്‍ അവന്‍റെ ശരിയായ പരിധിക്കുള്ളില്‍ നിൽക്കുകയും, ബന്ധമില്ലാത്ത മറ്റു കാര്യങ്ങളെ ഗൗനിക്കാതെ തന്‍റെ വേല നിർവഹിക്കുകയും ചെയ്യുന്നു. അവന്‍ കുടുംബ കാര്യങ്ങളില്‍ ഇടപെടുകയോ, ജനങ്ങളുടെ ജീവിതങ്ങളില്‍ ഭാഗഭാക്കാകുകയോ ചെയ്യുന്നില്ല. അത്തരം നിസ്സാര കാര്യങ്ങളെ കുറിച്ച് അവന് ഒട്ടുമേ ആശങ്കയില്ല; അവ അവന്‍റെ ശുശ്രൂഷയുടെ ഭാഗമല്ല. പക്ഷേ നിങ്ങളുടെ സ്വഭാവദാര്‍ഢ്യം ഞാന്‍ ആവശ്യപ്പെട്ടതിനെക്കാള്‍ വളരെയധികം താഴ്ന്നതായതിനാല്‍—വാസ്തവത്തില്‍ അവ തമ്മില്‍ താരതമ്യം ചെയ്യാനേ ആവില്ല—അത് വേലയില്‍ അതിയായ പ്രതിബന്ധങ്ങള്‍ ഉയര്‍ത്തുന്നു. മാത്രമല്ല, ഈ പ്രവൃത്തി ഈ ചൈനയിലെ ജനങ്ങളുടെ ഇടയിലാണ് ചെയ്യേണ്ടത്. ഞാന്‍ തുറന്നു പറയുകയും നിങ്ങള്‍ സ്വയം വിദ്യാഭ്യാസം നേടണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയല്ലാതെ എന്‍റെ മുന്നില്‍ മറ്റ് മാർഗമില്ലാത്തവിധം നിങ്ങള്‍ അത്രയ്ക്ക് വിദ്യാഭ്യാസം കുറഞ്ഞവരാണ്. ഇത് അധിക പ്രവൃത്തിയാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞല്ലോ, എന്നാല്‍ അത് നിങ്ങള്‍ കരസ്ഥമാക്കേണ്ട സംഗതി കൂടിയാണ്, പരിപൂര്‍ണ്ണരാക്കപ്പെടുന്നതിന് നിങ്ങളെ സഹായിക്കുന്നതായ സംഗതി. സത്യത്തില്‍, വിദ്യാഭ്യാസം, സ്വന്തം പെരുമാറ്റത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ്, ജീവിതത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് എന്നീ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടായിരിക്കേണ്ടവയാണ്; ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ നിങ്ങളോട് സംസാരിക്കേണ്ടതില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ഇല്ലാത്തതിനാല്‍, നിങ്ങള്‍ ഈ ലോകത്തില്‍ ജനിച്ചതിനു ശേഷം ഇക്കാര്യങ്ങള്‍ നിങ്ങളില്‍ ഉള്‍പ്രവേശിപ്പിക്കുന്നതിനുള്ള പ്രവൃത്തി ചെയ്യുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. നിങ്ങള്‍ എന്നെക്കുറിച്ച് പല സങ്കല്പങ്ങളും വെച്ചുപുലര്‍ത്തുന്നു എങ്കിലും, ഞാന്‍ ഇപ്പോഴും നിങ്ങളില്‍ നിന്ന് ഇത് ആവശ്യപ്പെടുന്നു—നിങ്ങള്‍ നിങ്ങളുടെ സ്വഭാവദാര്‍ഢ്യം ഉയര്‍ത്തണമെന്ന് ഞാന്‍ ഇപ്പോഴും ആവശ്യപ്പെടുന്നു. വന്ന് ഈ പ്രവൃത്തി ചെയ്യുക എന്നുള്ളത് എന്‍റെ ഉദ്ദേശ്യമല്ല, കാരണം എന്‍റെ വേല നിങ്ങളെ കീഴടക്കുക എന്നതു മാത്രമാണ്, നിങ്ങളെ ന്യായംവിധിച്ച് നിങ്ങളുടെ പരിപൂര്‍ണ്ണ ബോധ്യം കരസ്ഥമാക്കുകയും അങ്ങനെ നിങ്ങള്‍ പ്രവേശിക്കേണ്ട ജീവിതത്തിന്‍റെ പാത ചൂണ്ടിക്കാട്ടുകയും ചെയ്യുക എന്നതു മാത്രമാണ്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, എന്‍റെ വചനത്താല്‍ നിങ്ങളെ കീഴടക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നെങ്കില്‍ നിങ്ങള്‍ എത്ര വിദ്യാഭ്യാസമുള്ളവരാണെന്നതോ, നിങ്ങള്‍ ജീവിതത്തെ കുറിച്ച് അറിവുള്ളവരാണോ എന്നുള്ളതോ എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ കാര്യമുള്ളവ ആകുമായിരുന്നില്ല. ഇതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടുന്നത് കീഴടക്കലിന്‍റെ വേലയില്‍ ഫലങ്ങള്‍ കൈവരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും നിങ്ങളുടെ തുടര്‍ന്നുള്ള പരിപൂര്‍ണ്ണതയ്ക്കു വേണ്ടിയുമാണ്. അത് കീഴടക്കലിന്‍റെ വേലയുടെ ഒരു ഭാഗമല്ല. നിങ്ങള്‍ താഴ്ന്ന സ്വഭാവദാര്‍ഢ്യം ഉള്ളവരായതിനാലും, നിങ്ങള്‍ അലസരും അവധാനതയില്ലാത്തവരും ബുദ്ധിശൂന്യരും മന്ദബുദ്ധികളും നിര്‍ജ്ജീവവും വിവേകശൂന്യരുമായതിനാലും—നിങ്ങള്‍ ക്രമാതീതമായി അസാധാരണത്വമുള്ളവരായതിനാല്‍—നിങ്ങള്‍ ആദ്യം നിങ്ങളുടെ സ്വഭാവദാര്‍ഢ്യം ഉയര്‍ത്തണമെന്നുള്ളതാണ് എന്‍റെ ആവശ്യം. പരിപൂര്‍ണ്ണരാക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ചില മാനദണ്ഡങ്ങള്‍ പാലിക്കണം. പരിപൂര്‍ണ്ണനാക്കപ്പെടുന്നതിന്, ശുദ്ധവും സുബോധമുള്ളതുമായ മനസ്സും അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കാനുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം. നിങ്ങള്‍ പൊള്ളയായ ഒരു ജീവിതം നയിക്കാന്‍ ഒരുക്കമല്ലാത്തവരും സത്യം അന്വേഷിക്കുന്നവരും ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും ശുഷ്കാന്തിയുള്ളവരും എടുത്തുപറയത്തക്കവിധം സാധാരണമായ മനുഷ്യത്വമുള്ളവരുമാണെങ്കില്‍ നിങ്ങള്‍ പരിപൂര്‍ണ്ണനാക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.

നിങ്ങളുടെ ഇടയില്‍ ചെയ്യുന്ന ഈ വേല നിങ്ങളുടെ മേല്‍ നടത്തുന്നത്, എന്തു പ്രവൃത്തിയാണ് ചെയ്യേണ്ടത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ഈ ജനങ്ങളുടെ കീഴടക്കലിനു ശേഷം, ഒരു കൂട്ടം ജനങ്ങളെ പരിപൂര്‍ണ്ണരാക്കുന്നതാണ്. അതിനാല്‍, നിലവിലുള്ള പ്രവൃത്തിയിലെ മിക്കതും നിങ്ങളെ പരിപൂര്‍ണ്ണരാക്കുക എന്ന ലക്ഷ്യത്തിനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ്. കാരണം, സത്യത്തിനായി വിശക്കുന്ന, പരിപൂര്‍ണ്ണരാക്കാനാവുന്ന നിരവധി ജനങ്ങളുണ്ട്. കീഴടക്കലിന്‍റെ വേല നിങ്ങളില്‍ ചെയ്യുകയും അതിനുശേഷം പിന്നീടൊരു പ്രവൃത്തിയും നടത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍, അത് സത്യത്തിനായി വാഞ്ഛിക്കുന്ന ഒരുവന് അത് നേടാനാകാതെ പോകുന്ന സാഹചര്യമാവില്ലേ? നിലവിലുള്ള പ്രവൃത്തി പിന്നീട് ജനങ്ങളെ പരിപൂര്‍ണ്ണരാക്കുന്നതിനുള്ള ഒരു പാത തുറക്കുന്നതിന് ലക്ഷ്യമിടുന്നു. എന്‍റെ പ്രവൃത്തി കീഴടക്കലിന്‍റെ പ്രവൃത്തി മാത്രമാണെങ്കിലും, ഏത് ജീവിത രീതിയെ കുറിച്ചാണോ ഞാന്‍ സംസാരിക്കുന്നത് അത് പിന്നീട് ജനങ്ങളെ പരിപൂര്‍ണ്ണരാക്കുന്നതിനുള്ള തയ്യാറെടുപ്പിലുള്ളതാണ്. കീഴടക്കലിനു ശേഷം വരുന്ന പ്രവൃത്തി ജനങ്ങളെ പരിപൂര്‍ണ്ണരാക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു, കീഴടക്കല്‍ നടത്തുന്നത് പരിപൂര്‍ണ്ണരാക്കുന്ന പ്രവൃത്തിക്കുള്ള ഒരു അടിസ്ഥാനമിടുന്നതിനു വേണ്ടിയാണ്. കീഴടക്കിയതിനു ശേഷം മാത്രമേ മനുഷ്യനെ പരിപൂര്‍ണ്ണനാക്കാന്‍ സാധിക്കൂ. ഇപ്പോള്‍, പ്രധാന കര്‍ത്തവ്യം കീഴടക്കുക എന്നതാണ്; പിന്നീട്, സത്യം അന്വേഷിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്യുന്നവര്‍ പരിപൂര്‍ണ്ണരാക്കപ്പെടും. പരിപൂര്‍ണ്ണരാക്കപ്പെടുന്നതില്‍ ജനങ്ങളുടെ പ്രവേശനത്തിനുള്ള സജീവമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു: നിങ്ങള്‍ക്ക് ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ടോ? ഈ പാതയില്‍ നടക്കുമ്പോഴുള്ള നിങ്ങളുടെ അനുഭവത്തിന്‍റെ ആഴം എന്തായിരുന്നു? ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം എത്രത്തോളം ശുദ്ധമാണ്? നിങ്ങള്‍ സത്യം പ്രാവര്‍ത്തികമാക്കുന്നത് എത്രമാത്രം കൃത്യതയോടെയാണ്? പരിപൂര്‍ണ്ണനാക്കപ്പെടുന്നതിന്, ഒരുവന് മനുഷ്യത്വത്തിന്‍റെ എല്ലാ ഘടകങ്ങളെയും കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണം. ഇത് അടിസ്ഥാനപരമായ ഒരു ആവശ്യകതയാണ്. കീഴടക്കിയതിനു ശേഷം പരിപൂര്‍ണ്ണരാക്കപ്പെടാനാവാത്ത എല്ലാവരും സേവകരാവുകയും ആത്യന്തികമായി തീയും ഗന്ധകവും നിറഞ്ഞ പൊയ്കയിലേക്കു തന്നെ എറിയപ്പെടുകയും അന്തമില്ലാത്ത ഗര്‍ത്തത്തിലേക്ക് വീഴുകയും ചെയ്യും. കാരണം, നിങ്ങളുടെ സ്വഭാവം മാറിയിട്ടില്ല, നിങ്ങള്‍ ഇപ്പോഴും സാത്താനുള്ളവര്‍ തന്നെയാണ്. ഒരു മനുഷ്യന്‍ പരിപൂര്‍ണ്ണനാക്കപ്പെടുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നില്ല എങ്കില്‍, അവന്‍ ഉപയോഗശൂന്യനാണ്—അവന്‍ പാഴാണ്, ഒരു ഉപകരണം, അഗ്നിയുടെ പരീക്ഷയെ അതിജീവിക്കാന്‍ കഴിയാത്ത ഒന്ന്! ഈ നിമിഷം ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം എത്ര വലുതാണ്? നിങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് സ്വയം തോന്നുന്ന വെറുപ്പ് എത്രത്തോളമാണ്? നിങ്ങള്‍ക്ക് എത്രത്തോളം ആഴത്തില്‍ വാസ്തവമായി സാത്താനെ അറിയാം? നിങ്ങളുടെ തീരുമാനം നിങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടോ? നിങ്ങളുടെ മനുഷ്യത്വത്തിനുള്ളിലുള്ള നിങ്ങളുടെ ജീവിതം ശരിയായി ക്രമപ്പെടുത്തിയിട്ടുള്ളതാണോ? നിങ്ങളുടെ ജീവിതം വ്യത്യാസപ്പെട്ടോ? നിങ്ങള്‍ നയിക്കുന്നത് ഒരു പുതിയ ജീവിതമാണോ? നിങ്ങളുടെ ജീവിത വീക്ഷണം വ്യത്യാസപ്പെട്ടോ? ഈ കാര്യങ്ങള്‍ വ്യത്യാസപ്പെട്ടില്ല എങ്കില്‍, നിങ്ങള്‍ പിന്‍വാങ്ങുന്നില്ല എങ്കില്‍പ്പോലും നിങ്ങളെ പരിപൂര്‍ണ്ണമാക്കാനാവില്ല; മറിച്ച് നിങ്ങളെ കീഴടക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. നിങ്ങളെ പരീക്ഷിക്കുന്നതിനുള്ള സമയമാകുമ്പോള്‍, നിങ്ങളില്‍ സത്യമുണ്ടായിരിക്കില്ല, നിങ്ങളുടെ മനുഷ്യത്വം സാധാരണമായിരിക്കില്ല, നിങ്ങള്‍ ഭാരം വഹിക്കുന്ന ഒരു മൃഗത്തിന്‍റെ അത്രയും താഴ്ന്നതായിരിക്കും. നിങ്ങളുടെ ഏക നേട്ടം കീഴടക്കപ്പെട്ടിരിക്കുന്നു എന്നതായിരിക്കും—നിങ്ങള്‍ ഞാന്‍ കീഴടക്കിയ ഒരു വസ്തു മാത്രമാവും. ഒരിക്കൽ യജമാനന്‍റെ ചാട്ടവാറടിയേറ്റു കഴിഞ്ഞാല്‍ ഓരോ തവണ യജനമാനനെ കാണുമ്പോഴും ഭയക്കുകയും പേടിച്ച് ജോലി ചെയ്യുകയും ചെയ്യുന്ന ഒരു കഴുതയെ പോലെ നിങ്ങളും കീഴടക്കപ്പെട്ട ഒരു കഴുത മാത്രമാകും. ഒരു വ്യക്തിക്ക് ആ സജീവമായ ഘടകങ്ങള്‍ ഇല്ലാതിരിക്കുകയും അതിനു പകരം എല്ലാക്കാര്യങ്ങളിലും നിഷ്ക്രിയത്വവും ഭീരുത്വവും ധൈര്യമില്ലായ്മയും ശങ്കയുമുണ്ടായിരിക്കുകയും, ഒരു കാര്യവും വ്യക്തമായി വിവേചിക്കാന്‍ കഴിവില്ലാതിരിക്കുകയും സത്യത്തെ അംഗീകരിക്കാന്‍ സാധിക്കാതിരിക്കുകയും ഇപ്പോഴും പ്രായോഗികതയ്ക്കുള്ള ഒരു പാതയില്ലാതിരിക്കുകയും അതിലുപരിയായി ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയം പോലും ഇല്ലാതിരിക്കുകയും ആണെങ്കില്‍—ഒരു വ്യക്തിക്ക് ദൈവത്തെ എങ്ങനെ സ്നേഹിക്കണം, അര്‍ത്ഥവത്തായ ഒരു ജീവിതം എങ്ങനെ നയിക്കണം, അല്ലെങ്കില്‍ എങ്ങനെയാണ് ഒരു യഥാര്‍ഥ വ്യക്തിയാകുന്നത് എന്നതിനെ കുറിച്ച് ഒരു ഗ്രാഹ്യവുമില്ലെങ്കില്‍—അത്തരത്തിലുള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് ദൈവത്തെ സാക്ഷിക്കാനാവുക? ഇത് കാണിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് തീരെ മൂല്യമില്ലെന്നും നിങ്ങള്‍ കീഴടക്കപ്പെട്ട ഒരു കഴുത മാത്രമാണെന്നുമാണ്. നിങ്ങള്‍ കീഴടക്കപ്പെടാം, എന്നാല്‍ അത് നിങ്ങള്‍ ചുവന്ന മഹാവ്യാളിയെ നിഷേധിക്കുകയും അതിന്‍റെ അധീശത്വത്തിന് കീഴ്പ്പെടാന്‍ വിസമ്മതിക്കുകയും ചെയ്തു എന്നു മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ; അത് നിങ്ങള്‍ ഒരു ദൈവമുണ്ട് എന്നു വിശ്വസിക്കുന്നു, ദൈവത്തിന്‍റെ പദ്ധതികളെല്ലാം അനുസരിക്കാന്‍ ആഗ്രഹിക്കുന്നു എന്നും നിങ്ങള്‍ക്ക് പരാതികളൊന്നുമില്ല എന്നും അര്‍ത്ഥമാക്കാം. എന്നാല്‍ ക്രിയാത്മകമായ ഘടകങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് ദൈവത്തിന്‍റെ വചനം പ്രാവര്‍ത്തികമാക്കാനും ദൈവത്തെ ആവിഷ്കരിക്കാനും കഴിയുന്നുണ്ടോ? നിങ്ങള്‍ക്ക് ഈ ഘടകങ്ങളൊന്നുമില്ലെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ദൈവത്താല്‍ നേടിയിട്ടില്ലെന്നും നിങ്ങള്‍ കീഴടക്കപ്പെട്ട ഒരു കഴുത മാത്രമാണെന്നുമാണ്. നിങ്ങളില്‍ ആഗ്രഹിക്കത്തക്ക ഒന്നുമില്ല, പരിശുദ്ധാത്മാവ് നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ മനുഷ്യത്വത്തില്‍ ആവശ്യമായത് ഒന്നുമില്ല; നിങ്ങളെ ഉപയോഗിക്കുക എന്നത് ദൈവത്തിന് അസാധ്യമാണ്. നിങ്ങള്‍ ദൈവത്താല്‍ അംഗീകരിക്കപ്പെടുകയും അവിശ്വാസികളായ മൃഗങ്ങളെക്കാളും നടക്കുന്ന മൃതരെക്കാളും നൂറ് മടങ്ങ് മെച്ചപ്പെട്ടവരാകുകയും വേണം—ഈ തലത്തിലെത്തുന്നവര്‍ മാത്രമേ പരിപൂര്‍ണ്ണരാക്കപ്പെടാന്‍ യോഗ്യരാകുന്നുള്ളൂ. ഒരുവന് മനുഷ്യത്വവും മനസ്സാക്ഷിയും ഉണ്ടെങ്കില്‍ മാത്രമേ അവന്‍ ദൈവത്തിന്‍റെ ഉപയോഗത്തിന് അനുയോജ്യനാകുന്നുള്ളൂ. പരിപൂര്‍ണ്ണരാക്കപ്പെട്ടു കഴിയുമ്പോള്‍ മാത്രമേ നിങ്ങളെ മനുഷ്യനായി പരിഗണിക്കാനാവൂ. പരിപൂര്‍ണ്ണരാക്കപ്പെട്ടവര്‍ മാത്രമാണ് അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവര്‍. അത്തരം ജനങ്ങള്‍ക്കു മാത്രമേ ഇനിയും കൂടുതല്‍ ഉജ്ജ്വലമായി ദൈവത്തോട് സാക്ഷിക്കാനാവൂ.

മുമ്പത്തേത്: പദവിനാമങ്ങളും സ്വത്വവും

അടുത്തത്: പദവിയുടെ അനുഗ്രഹങ്ങളെ നീ മാറ്റിവെയ്ക്കുകയും മനുഷ്യന് വിമോചനം കൊണ്ടുവരാനുള്ള ദൈവഹിതം ഗ്രഹിക്കുകയും വേണം

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക