രാജ്യഗീതം

ജനസഹസ്രങ്ങൾ എന്നെ വാഴ്ത്തുന്നു, ദശലക്ഷങ്ങൾ എന്നെ സ്തുതിക്കുന്നു; സകല അധരങ്ങളിൽനിന്നും ഏക സത്യദൈവത്തിന്‍റെ നാമം ഉയരുന്നു. എന്‍റെ പ്രവർത്തനങ്ങൾ കാണാനായി സകല ജനങ്ങളും കണ്ണുകളുയർത്തുന്നു. മാനുഷലോകത്തേക്ക് ദൈവരാജ്യം ആഗതമാകുകയാണ്, സമ്പദ്സമൃദ്ധമാണ് എന്‍റെ വ്യക്തിത്വം. ആരാണ് ഇതിൽ സന്തോഷിക്കാതിരിക്കുക? ആരാണ് ആനന്ദനൃത്തം ചവിട്ടാതിരിക്കുക? അല്ലയോ സീയോനേ! എന്നെ പ്രകീർത്തിക്കുന്നതിനായി നിന്‍റെ വിജയപതാക ഉയർത്തൂ! എന്‍റെ വിശുദ്ധനാമം പ്രസിദ്ധമാക്കേണ്ടതിന് നിന്‍റെ ജയഗീതം ആലപിക്കൂ! ഭൂമിലെമ്പാടുമുള്ള സകല സൃഷ്ടികളുമേ, തെല്ലും വൈകാതെ സ്വയം ശുദ്ധിവരുത്തൂ, അങ്ങനെ എനിക്കുള്ള വഴിപാടായി നിങ്ങൾ മാറൂ! മേലേ വാനത്തെ നക്ഷത്രരാശികളേ! നഭോമണ്ഡലത്തിൽ എന്‍റെ അതിരറ്റ ശക്തി പ്രകടമാക്കേണ്ടതിന് ശീഘ്രം സ്വസ്ഥാനങ്ങളിലെത്തൂ! എന്നോടുള്ള അകമഴിഞ്ഞ സ്നേഹവും ഭക്തിയും ഗീതത്തിലൂടെ പ്രകാശിപ്പിക്കുന്ന ഭൂമിയിലെ മർത്യസ്വരം ശ്രവിക്കാൻ ഞാൻ ചെവിചായ്ക്കുന്നു! ഇന്ന്, സകല സൃഷ്ടിയും ജീവനിലേക്കു മടങ്ങിയെത്തുന്ന വേളയിൽ, ഞാൻ മനുഷ്യരുടെ ലോകത്തേക്ക് ഇറങ്ങിവരുകയാണ്. ഈ മുഹൂർത്തത്തിൽ, ഈ നിർണ്ണായക വേളയിൽ, സസ്യങ്ങളെല്ലാം പൂത്തുലയുന്നു, പക്ഷികൾ ഒരേസ്വരത്തിൽ പാടുന്നു, സകലതും ആനന്ദത്തിൽ ആറാടുന്നു! ദൈവരാജ്യ ആഗമന ഭേരിയിൽ സാത്താന്‍റെ രാജ്യം തകർന്നടിയുന്നു. രാജ്യഗീതത്തിന്‍റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ അത് നാമാവശേഷമാകുന്നു, ഒരിക്കലും ഒരു ഉയിർത്തെഴുന്നേൽപ്പില്ലാത്തവിധം!

ഒരു ചെറുത്തുനിൽപ്പിനായി എഴുന്നേൽക്കാൻ ഭൂമിയിൽ ആർക്കാണ് ധൈര്യം? ഭൂമിയിലേക്കു വരുമ്പോൾ ഞാൻ കൂടെ തീയും ക്രോധവും സകലവിധ വിപത്തുകളും കൊണ്ടുവരുന്നു. ഭൂമിയിലെ രാജത്വങ്ങൾ ഇന്ന് എന്‍റെ രാജ്യമാണ്! അങ്ങ് വിണ്ണിൽ മേഘങ്ങൾ കല്ലോലങ്ങൾപോലെ തെന്നിനീങ്ങുന്നു. ആകാശത്തിനു കീഴിലോ, തടാകങ്ങളും നദികളും ഉല്ലസിക്കുകയാണ്. സന്തോഷത്താൽ അവ കളകളാരവം ഉയർത്തുന്നു. വിശ്രമിക്കുകയായിരുന്ന ജന്തുക്കൾ ഗുഹ വിട്ട് പുറത്തുവരുന്നു, മാലോകരെല്ലാം ഞാൻ മൂലം ഉറക്കം വിട്ടുണരുന്നു. ജനസഹസ്രങ്ങൾ കാത്തുകാത്തിരുന്ന ആ ദിനം ഒടുവിൽ ആഗതമായി! അവർ എനിക്കായി ഏറ്റവും ശ്രുതിമധുരമായ ഗാനങ്ങൾ അർപ്പിക്കുകയാണ്!

ഈ സുന്ദര നിമിഷത്തിൽ, കോരിത്തരിപ്പിക്കുന്ന ഈ വേളയിൽ,

എവിടെയും സ്തുതികൾ മുഴങ്ങുന്നു, മേലെ സ്വർഗങ്ങളിലും താഴെ ഭൂമിയിലും. ആരാണ് ഇതിൽ ആവേശം കൊള്ളാതിരിക്കുക?

ആരുടെ മനമാണ് കുളിർക്കാത്തത്? ആരുടെ കണ്ണുകളെയാണ് ഈ ദൃശ്യം ഈറനണിയിക്കാത്തത്?

വാനം പഴയ വാനമല്ല, ഇന്നത് രാജ്യത്തിന്‍റെ വാനമാണ്.

ഭൂമി ആ പഴയ ഭൂമിയല്ല, ഇന്നത് വിശുദ്ധ നാടാണ്.

പേമാരിക്കൊടുവിൽ, പഴയ ലോകത്തിന്‍റെ അഴുക്കുപുരണ്ട മുഖഛായ മാറി പുതുമ കൈവന്നു.

പർവതങ്ങൾക്കു മാറ്റം വരുന്നു ... ജലാശയങ്ങൾക്കു മാറ്റം വരുന്നു ...

ആളുകൾക്കും മാറ്റം വരുന്നു ... സകലതിനും മാറ്റം വരുന്നു ...

അല്ലയോ മൂകമാം മലനിരകളേ! എഴുന്നേറ്റ് എനിക്കായി നൃത്തമാടൂ!

അല്ലയോ നിശ്ചലമാം ജലാശയങ്ങളേ! സ്വച്ഛന്ദമായി ഒഴുകിത്തുടങ്ങൂ!

സ്വപ്നലോകത്തെ പുരുഷന്മാരേ! ഉണർന്നെണീറ്റ് മുന്നോട്ടു പായൂ!

ഞാൻ ആഗതനായി ... ഞാൻ രാജാവാണ്...

സ്വന്തം കണ്ണാൽ മാലോകരെല്ലാം എൻ മുഖം ദർശിക്കും, സ്വന്തം കാതുകളാൽ എൻ സ്വരം ശ്രവിക്കും,

രാജ്യത്തിലെ ജീവിതം അവർ ആവോളം ആസ്വദിക്കും...

എത്ര മധുരം ... എത്ര മനോജ്ഞം...

അവിസ്മരണീയം ... മറക്കാനാവില്ലൊരിക്കലും...

എന്‍റെ ക്രോധാഗ്നിയിൽ ചുവന്ന മഹാസർപ്പം പിടയുന്നു;

എന്‍റെ മഹാ ന്യായവിധിയിൽ പിശാചുക്കൾ തനിനിറം കാട്ടുന്നു;

എന്‍റെ കടുത്ത വാക്കുകളിൽ ജനങ്ങൾ വല്ലാതെ ലജ്ജിച്ചു പോകുന്നു, ഒളിക്കാൻ അവർക്ക് ഇടമില്ല.

പഴയകാലം അവരുടെ ഓർമയിലേക്കു വരുന്നു, എന്നെ പരിഹസിച്ചതും നിന്ദിച്ചതുമെല്ലാം.

അവർ സ്വയം ഉയർത്താത്ത ഒരു സമയവും ഉണ്ടായിരുന്നിട്ടില്ല, അവർ എന്നെ ധിക്കരിക്കാത്ത വേളകളും ഉണ്ടായിരുന്നിട്ടില്ല.

ആരാണ് ഇന്ന് വിലപിക്കാത്തത്? ആർക്കാണ് മനസ്സാക്ഷിക്കുത്ത് തോന്നാത്തത്?

പ്രപഞ്ചമാകെ വിലാപപൂരിതമാണ് ...

ആനന്ദാരവങ്ങളാൽ മുഖരിതമാണ് ... ചിരികളാൽ മാറ്റൊലികൊള്ളുകയാണ്...

അനന്യമായ ആനന്ദം ... സമാനതകളില്ലാത്ത സന്തോഷം...

ഒരു ചെറു ചാറ്റൽമഴ ... വലിയ ഹിമപാളികൾ, കനത്ത മഞ്ഞുവീഴ്ച...

ഉള്ളാലേ മനുഷ്യന്‍റെ സന്തോഷസന്താപങ്ങൾ മാറിമറിയുന്നു ... ചിലർ ചിരിക്കുന്നു ...

ചിലർ വിതുമ്പുന്നു ... ചിലർ ആനന്ദിച്ചാർക്കുന്നു...

എല്ലാവരും മറന്നതുപോലെ ... ഇത് വർഷപാതവും കാർമേഘവും പതിവായ വസന്തമോ,

ചെടികൾ പൂത്തുലയുന്ന വേനലോ, നല്ല വിളവെടുപ്പിന്‍റെ ഗ്രീഷ്മമോ,

മഞ്ഞും മരംകോച്ചും തണുപ്പുമുള്ള ശിശിരകാലമോ, ആർക്കുമറിയില്ല...

ആകാശത്ത് മേഘങ്ങൾ തെന്നിനീങ്ങുന്നു, ഭൂമിയിലോ സാഗരങ്ങൾ ഇളകിമറിയുന്നു.

പുത്രന്മാർ കൈകൾ വീശുന്നു ... ജനങ്ങൾ നൃത്തച്ചുവടുകൾ വെക്കുന്നു...

മാലാഖമാർ കർമനിരതരാണ് ... മാലാഖമാർ ഇടയവേലയിലാണ്...

ഭൂമിയിൽ ജനങ്ങൾ തിരക്കിലാണ്, ഭൂമിൽ സകലതും എണ്ണത്തിൽ പെരുകുന്നു.

മുമ്പത്തേത്: അധ്യായം 10

അടുത്തത്: അധ്യായം 11

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക