ജഡാവതാരമെടുത്ത ദൈവവും ദൈവം ഉപയോഗിക്കുന്നവരും തമ്മിലുള്ള കാതലായ വ്യത്യാസം

ദൈവത്തിന്റെ ആത്മാവ് ഭൂമിയില്‍ തന്റെ വേല നിർവഹിക്കുന്നതോടൊപ്പം നിരവധി വര്‍ഷങ്ങളായി തിരയുകയാണ്, ദൈവം തന്റെ വേല ചെയ്യുന്നതിനായി ചരിത്രത്തിലുടനീളം ഉപയോഗപ്പെടുത്തിയവരും നിരവധിയാണ്. എന്നാല്‍ ഇതേവരെയ്ക്കും, ദൈവത്തിന്റെ ആത്മാവിന് അനുയോജ്യമായ ഒരു വിശ്രമസ്ഥലം ലഭിച്ചിട്ടില്ല, അതിനാലാണ് ദൈവം തന്റെ പ്രവൃത്തി ചെയ്യാനായി വ്യത്യസ്ത ജനങ്ങള്‍ക്കിടയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. മൊത്തത്തില്‍, ജനങ്ങളിലൂടെയാണ് അവന്റെ പ്രവൃത്തി നിര്‍വഹിക്കപ്പെടുന്നത്. അതിന്റെ അര്‍ത്ഥം, ഈ കാലങ്ങളിലൊന്നും ദൈവത്തിന്റെ പ്രവൃത്തി ഒരിക്കലും നിന്നുപോയിട്ടില്ല, മറിച്ച് അത് ആളുകളിൽ നടപ്പാക്കുന്നത് ഇന്നു വരെയും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് എന്നാണ്. ദൈവം ഇത്രയധികം വാക്കുകള്‍ സംസാരിക്കുകയും ഇത്രയധികം പ്രവൃത്തി ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും, മനുഷ്യൻ ഇപ്പോഴും ദൈവത്തെ അറിയുന്നില്ല, കാരണം ദൈവം ഒരിക്കലും മനുഷ്യന് പ്രത്യക്ഷനായിട്ടില്ല, കൂടാതെ അവന് സ്പര്‍ശവേദ്യമായ ഒരു രൂപമില്ല എന്നതും അതിനു കാരണമാണ്. അതിനാല്‍ ദൈവത്തിന് ഈ പ്രവൃത്തി—പ്രായോഗിക ദൈവത്തിന്റെ പ്രായോഗിക പ്രാധാന്യം അറിയാന്‍ എല്ലാ മനുഷ്യരെയും ഇടയാക്കുന്ന പ്രവൃത്തി—പൂര്‍ത്തീകരണത്തില്‍ എത്തിക്കണം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, ദൈവത്തിന് തന്റെ ആത്മാവിനെ മനുഷ്യരാശിക്ക് സ്പർശവേദ്യമായി വെളിപ്പെടുത്തുകയും അവന്റെ പ്രവൃത്തി അവരുടെ ഇടയില്‍ നിര്‍വഹിക്കുകയും വേണം. അതായത്, ദൈവത്തിന്റെ ആത്മാവ് ഭൗതിക രൂപം പ്രാപിച്ച് മാംസവും അസ്ഥിയും ധരിക്കുമ്പോള്‍ മാത്രമേ, പ്രത്യക്ഷത്തില്‍ത്തന്നെ ജനങ്ങള്‍ക്കിടയിലെത്തി, ചിലപ്പോള്‍ സ്വയം തെളിഞ്ഞും മറ്റു ചിലപ്പോള്‍ ഒളിഞ്ഞും അവരുടെ ജീവിതങ്ങളില്‍ അവരോടൊപ്പം നടക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്ക് അവനെ കുറിച്ച് ആഴത്തിലുള്ള ഒരു ഗ്രാഹ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ദൈവം ജഡത്തില്‍ മാത്രം തുടര്‍ന്നിരുന്നെങ്കില്‍, അവന് തന്റെ പ്രവൃത്തി സമഗ്രമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരു കാലയളവ് ജഡത്തില്‍ പ്രവര്‍ത്തിക്കുകയും ജഡത്തില്‍ നിര്‍വഹിക്കപ്പെടേണ്ട ശുശ്രൂഷ പൂര്‍ത്തീകരിക്കുകയും ചെയ്തതിനു ശേഷം, ദൈവം ജഡം വിട്ടുപോകുകയും ജഡത്തിന്റെ സാദൃശ്യത്തില്‍ ആത്മീയ ലോകത്ത് പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത്, ഒരു കാലയളവ് സാധാരണ മനുഷ്യനായി പ്രവർത്തിക്കുകയും താന്‍ പൂര്‍ത്തിയാക്കേണ്ട എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം യേശു ചെയ്തതു പോലെയാണ്. “വഴി … (5)”-ല്‍ നിന്നുള്ള ഈ ഭാഗം നിങ്ങള്‍ക്ക് ഓർമയുണ്ടാവുമല്ലോ: “എന്റെ പിതാവ് എന്നോട് ഇങ്ങനെ പറയുന്നത് ഞാൻ ഓർക്കുന്നു, ‘ഭൂമിയിൽ, നിന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാനും അവിടുത്തെ നിയോഗം പൂർത്തീകരിക്കാനും മാത്രം ശ്രമിക്കുക. മറ്റൊന്നും നിന്നെ ബാധിക്കേണ്ടതില്ല.’” ഈ ഭാഗത്ത് നിങ്ങള്‍ എന്താണ് കാണുന്നത്? ദൈവം ഭൂമിയില്‍ വരുമ്പോള്‍, ദൈവത്വത്തിനുള്ളിലുള്ള തന്റെ വേല മാത്രമാണ് അവന്‍ ചെയ്യുന്നത്, അതാണ് ജഡാവതാരമെടുത്ത ദൈവത്തെ സ്വര്‍ഗത്തിലെ ആത്മാവ് ഭരമേല്പിച്ചിരിക്കുന്നത്. അവന്‍ വരുമ്പോള്‍, അവന്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയും വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നും തന്റെ വചനങ്ങൾ പ്രകടിപ്പിക്കുന്നതിനായി, ജനങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്യുന്നത്. അവന്‍ തന്റെ ലക്ഷ്യങ്ങളായും പ്രവര്‍ത്തന തത്ത്വമായും പ്രധാനമായും സ്വീകരിക്കുന്നത്, മനുഷ്യനു നൽകുകയും മനുഷ്യനെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്, വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ അല്ലെങ്കില്‍ ആളുകളുടെ ജീവിതങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ പോലെയുള്ള കാര്യങ്ങളില്‍ അവന്‍ ഇടപെടുന്നതേയില്ല. അവന്റെ പ്രധാന ശുശ്രൂഷ ആത്മാവിനു വേണ്ടി സംസാരിക്കുക എന്നതാണ്. അതായത്, ദൈവത്തിന്റെ ആത്മാവ് സ്പർശവേദ്യമായി ജഡത്തില്‍ പ്രത്യക്ഷമാകുമ്പോള്‍, അവൻ മനുഷ്യന്റെ ജീവനായുള്ളതു മാത്രം നൽകുകയും സത്യം പ്രസിദ്ധമാക്കുകയും ചെയ്യുന്നു. അവന്‍ സ്വയം മനുഷ്യന്റെ പ്രവൃത്തിയില്‍ ഇടപെടില്ല, അതിനര്‍ത്ഥം, അവന്‍ മനുഷ്യരുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകില്ല എന്നാണ്. മനുഷ്യര്‍ക്ക് ദൈവിക പ്രവൃത്തി ചെയ്യാനാവില്ല, ദൈവം മനുഷ്യരുടെ പ്രവൃത്തിയില്‍ ഭാഗഭാക്കാകുകയുമില്ല. തന്റെ പ്രവൃത്തി നിര്‍വഹിക്കാന്‍ ദൈവം ഈ ഭൂമിയിലേക്കു വന്നതു മുതലുള്ള എല്ലാ കാലങ്ങളിലും, അവന്‍ എപ്പോഴും അതു ചെയ്തത് ജനങ്ങളിലൂടെയാണ്. എന്നിരുന്നാലും, ഈ ആളുകളെ മനുഷ്യജന്മമെടുത്ത ദൈവമായി പരിഗണിക്കാനാവില്ല—ദൈവം ഉപയോഗപ്പെടുത്തിയ ആളുകളായി മാത്രമേ പരിഗണിക്കാനാവൂ. അതേസമയം, ഇന്നത്തെ ദൈവത്തിന്, ആത്മാവിന്റെ ശബ്ദം അയച്ചും ആത്മാവിനു വേണ്ടി പ്രവര്‍ത്തിച്ചും ദിവ്യത്വത്തിന്റെ വീക്ഷണകോണിൽ നിന്ന് നേരിട്ട് സംസാരിക്കാനാവും. ചരിത്രത്തിലുടനീളം ദൈവം ഉപയോഗിച്ചവര്‍, അതുപോലെ, ജഡിക ശരീരത്തിനുള്ളില്‍ നിന്ന് ദൈവത്തിന്റെ ആത്മാവ് പ്രവര്‍ത്തിക്കുന്നതിന്റെ ദൃഷ്ടാന്തമായിട്ടുണ്ട്—എങ്കില്‍ എന്തുകൊണ്ട് അവരെ ദൈവം എന്നു വിളിക്കാനാവില്ല? എന്നാല്‍ ഇന്നത്തെ ദൈവം ജഡത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ ആത്മാവും കൂടിയാണ്, യേശുവും ജഡത്തില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ ആത്മാവായിരുന്നു; അവര്‍ രണ്ടു പേരെയും ദൈവം എന്നാണ് വിളിക്കുന്നത്. അപ്പോള്‍ എന്താണ് വ്യത്യാസം? ചരിത്രത്തിലുടനീളം ദൈവം ഉപയോഗിച്ച ആളുകളെല്ലാവരും സാധാരണ ചിന്തയ്ക്കും യുക്തിക്കും ശേഷിയുള്ളവരായിരുന്നു. അവര്‍ക്കെല്ലാം മനുഷ്യന്റെ പെരുമാറ്റത്തിന്റെ തത്ത്വങ്ങള്‍ മനസ്സിലായിരുന്നു. അവര്‍ക്ക് സാധാരണ മാനുഷിക ആശയങ്ങളുണ്ടായിരിക്കുകയും സാധാരണ ആളുകള്‍ക്ക് വശമുണ്ടായിരിക്കേണ്ട എല്ലാ സംഗതികളും കൈവശമുണ്ടായിരിക്കുകയും ചെയ്തിരുന്നു. അവരില്‍ മിക്കവര്‍ക്കും അനിതരസാധാരണമായ കഴിവുകളും നൈസര്‍ഗ്ഗികമായ ബുദ്ധിസാമർഥ്യവുമുണ്ടായിരുന്നു. ഈ ആളുകളില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ, ദൈവത്തിന്റെ ആത്മാവ് അവരുടെ കഴിവുകളെ അതായത് ദൈവദത്തമായ വരങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. ദൈവത്തിന്റെ ആത്മാവ് അവരുടെ കരുത്തുകള്‍ ദൈവിക സേവനത്തില്‍ ഉപയോഗപ്പെടുത്തി അവരുടെ കഴിവുകളെ പ്രവൃത്തിപഥത്തിലാക്കുന്നു. എന്നിട്ടും ദൈവത്തിന്റെ സത്ത ആശയങ്ങളോ ചിന്തകളോ ഇല്ലാത്തതും മാനുഷികമായ ഉദ്ദേശ്യങ്ങളാൽ മലീമസമാകാത്തതും, സാധാരണ മനുഷ്യര്‍ക്കുള്ളതൊന്നും ഇല്ലാത്തതുമാണ്. അതിന്റെ അര്‍ത്ഥം, മനുഷ്യന്റെ പെരുമാറ്റ തത്ത്വങ്ങള്‍ അവന് പരിചിതം പോലുമല്ല എന്നാണ്. ഇന്നത്തെ ദൈവം ഭൂമിയിലേക്കു വരുമ്പോള്‍ അത് ഇങ്ങനെയാണ്. അവന്റെ പ്രവൃത്തിയും അവന്റെ വാക്കുകളും മാനുഷിക ഉദ്ദേശ്യങ്ങളാല്‍ അല്ലെങ്കില്‍ മാനുഷിക ചിന്തയാല്‍ മലീമസമായതല്ല. മറിച്ച് അവ ആത്മാവിന്റെ ഉദ്ദേശ്യങ്ങളുടെ നേരിട്ടുള്ള ഒരു സാക്ഷാത്കാരമാണ്, അവന്‍ ദൈവത്തിനു വേണ്ടി നേരിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം ആത്മാവ് നേരിട്ട് സംസാരിക്കും എന്നാണ്, അതായത് ദൈവത്വം മനുഷ്യന്റെ ഉദ്ദേശ്യങ്ങളുടെ ഒരു കണിക പോലും ചേര്‍ക്കാതെ നേരിട്ട് പ്രവൃത്തി ചെയ്യും എന്നാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാൽ, മനുഷ്യജന്മമെടുത്ത ദൈവം ദിവ്യത്വം നേരിട്ട് മൂര്‍ത്തമാക്കുന്നു, അവന്‍ മാനുഷിക ചിന്തയോ ആശയങ്ങളോ ഇല്ലാത്തവനും മാനുഷിക പെരുമാറ്റത്തിന്റെ തത്ത്വങ്ങളെക്കുറിച്ച് ധാരണയില്ലാത്തവനുമാണ്. ദൈവത്വം മാത്രം പ്രവർത്തിക്കുകയാണെങ്കില്‍ (അതായത് ദൈവം മാത്രം പ്രവർത്തിക്കുകയാണെങ്കില്‍), ഭൂമിയില്‍ ദൈവത്തിന്റെ പ്രവൃത്തി നടപ്പിലാക്കാന്‍ ഒരു മാര്‍ഗ്ഗവുമുണ്ടായിരിക്കില്ല. അതിനാല്‍ ദൈവം ഭൂമിയില്‍ വരുമ്പോള്‍, ദൈവം ദിവ്യത്വത്തില്‍ ചെയ്യുന്ന പ്രവൃത്തിക്കു ചേർച്ചയിൽ മനുഷ്യരാശിയുടെ ഇടയില്‍ പ്രവർത്തിക്കുന്നതിന് അവന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകൾ ഉണ്ടായിരിക്കണം. മറ്റു വാക്കുകളില്‍ പറയുകയാണെങ്കില്‍, അവന്‍ തന്റെ ദൈവിക പ്രവൃത്തി ഉയര്‍ത്തിപ്പിടിക്കുന്നതിന് മാനുഷിക പ്രവൃത്തി ഉപയോഗിക്കുന്നു. അല്ലെന്നുവരികില്‍ ദൈവിക പ്രവൃത്തിയുമായി നേരിട്ട് ഇടപെടുന്നതിന് മനുഷ്യന് ഒരു മാര്‍ഗ്ഗവും ഉണ്ടായിരിക്കില്ല. ഇങ്ങനെയായിരുന്നു യേശുവിന്റെയും അവന്റെ ശിഷ്യന്മാരുടെയും കാര്യത്തിലും. താന്‍ ലോകത്തിലായിരുന്ന വേളയില്‍ യേശു പഴയ നിയമങ്ങള്‍ ഇല്ലാതാക്കുകയും പുതിയ കല്പനകള്‍ സ്ഥാപിക്കുകയും ചെയ്തു. അവന്‍ പല വചനങ്ങളും സംസാരിക്കുകയും ചെയ്തു. ഈ പ്രവൃത്തികളെല്ലാം ദിവ്യത്വത്തിലാണ് ചെയ്തത്. പത്രോസ്, പൗലോസ്, യോഹന്നാന്‍ എന്നിങ്ങനെയുള്ള മറ്റുള്ള എല്ലാവരും തുടര്‍ന്നുള്ള തങ്ങളുടെ പ്രവൃത്തികള്‍ നിറവേറ്റിയത് യേശുവിന്റെ വചനങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നു പറഞ്ഞാല്‍, ദൈവം ആ സമയത്ത് കൃപായുഗത്തിന്റെ ആരംഭം സാധ്യമാക്കിക്കൊണ്ട് അവന്റെ പ്രവൃത്തിക്ക് തുടക്കം കുറിച്ചു; അതായത് പഴയ യുഗത്തെ റദ്ദാക്കിക്കൊണ്ടും “ദൈവം ആദിയും അന്തവും ആകുന്നു” എന്ന വാക്കുകള്‍ നിവൃത്തിയാക്കിക്കൊണ്ടും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. മറ്റു വാക്കില്‍ പറയുകയാണെങ്കില്‍, മനുഷ്യന്‍ മാനുഷിക പ്രവൃത്തി നിര്‍വഹിക്കേണ്ടത് ദൈവിക പ്രവൃത്തിയുടെ അടിസ്ഥാനത്തിന്മേലായിരിക്കണം. യേശു തനിക്ക് പറയേണ്ടതെല്ലാം പറയുകയും ഭൂമിയിലെ തന്റെ വേല പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍, അവന്‍ മനുഷ്യനെ വിട്ടുപോയി. അതിനു ശേഷം, സകലരും അവന്റെ വചനങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ട തത്ത്വങ്ങള്‍ക്കനുസൃതമായി പ്രവൃത്തികൾ ചെയ്യുകയും അവന്‍ പറഞ്ഞ സത്യങ്ങള്‍ക്കനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. ഈ ആളുകളെല്ലാം യേശുവിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. യേശു ഒറ്റയ്ക്കാണ് പ്രവൃത്തി ചെയ്തിരുന്നതെങ്കില്‍, അവന്‍ പറഞ്ഞ വാക്കുകള്‍ എത്രതന്നെയായിരുന്നാലും, അവന്റെ വചനങ്ങള്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗവുമുണ്ടാകുമായിരുന്നില്ല. കാരണം, അവന്‍ ദിവ്യത്വത്തില്‍ പ്രവര്‍ത്തിക്കുകയും അവന് ദിവ്യത്വത്തിന്റെ വാക്കുകള്‍ മാത്രം സംസാരിക്കാനാവുകയും ചെയ്തതുകൊണ്ട്, തന്റെ വാക്കുകള്‍ സാധാരണ ആളുകള്‍ക്കു മനസ്സിലാക്കാനാവുന്ന വിധത്തില്‍ അവന് വിശദീകരിക്കാനാകുമായിരുന്നില്ല. അങ്ങനെ അവന് തന്റെ പ്രവൃത്തിയോട് കൂട്ടിച്ചേര്‍ക്കാന്‍ തനിക്കു പിന്നാലെ വന്ന അപ്പോസ്തോലന്മാരും പ്രവാചകന്മാരും വേണ്ടിവന്നു. മനുഷ്യജന്മമെടുത്ത ദൈവം തന്റെ പ്രവൃത്തി ചെയ്യുന്നത് എങ്ങനെ എന്നുള്ള തത്ത്വം ഇതാണ്—ദൈവത്വത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനായി സംസാരിക്കുന്നതിനും പ്രവർത്തിക്കുന്നതിനും ജഡാവതാരത്തെ ഉപയോഗിക്കുകയും, അതിനു ശേഷം തന്റെ പ്രവൃത്തിയോട് കൂട്ടിച്ചേര്‍ക്കാന്‍ ദൈവത്തിന്റെ ഹൃദയത്തിന് ഇണങ്ങിയ ഏതാനും പേരെ അല്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേരെ ഉപയോഗിക്കുകയും ചെയ്യുക. അതായത്, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം സത്യത്തിന്റെ യാഥാർഥ്യത്തിലേക്കു പ്രവേശിക്കേണ്ടതിനായി, മനുഷ്യനെ മേയ്ക്കുന്നതിന്റെയും വെള്ളം നൽകുന്നതിന്റെയും പ്രവൃത്തി ചെയ്യുന്നതിന് ദൈവം തന്റെ ഹൃദയത്തിന് ഇണങ്ങിയ ആളുകളെ ഉപയോഗിക്കുന്നു.

ദൈവം ജഡത്തില്‍ വന്നപ്പോള്‍ ദൈവത്വത്തിന്റെ പ്രവൃത്തി മാത്രം ചെയ്യുകയും, അവന്റെ ഹൃദയത്തിനു ചേർന്ന ആളുകളാരും അവനുമായി ഒത്തുചേർന്ന് പ്രവർത്തിക്കാനില്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍, മനുഷ്യന് ദൈവഹിതം മനസ്സിലാക്കാനും ദൈവവുമായി ഇടപെടാനും ശേഷി ഉണ്ടാകുമായിരുന്നില്ല. ഈ വേല പൂർത്തീകരിക്കുന്നതിനും സഭകളെ പരിപാലിക്കുന്നതിനും ഇടയവേല ചെയ്യുന്നതിനും ദൈവം തന്റെ ഹൃദയത്തിനു ചേർന്ന സാധാരണ ആളുകളെ ഉപയോഗിക്കേണ്ടതുണ്ട്. അങ്ങനെയാവുമ്പോൾ മനുഷ്യന്റെ ധാരണാശക്തിക്കും, അവന്റെ മസ്തിഷ്കത്തിനും ഭാവന ചെയ്യാൻ കഴിയുന്ന തലത്തിലേക്ക് അതിന് എത്താൻ പറ്റും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ ദൈവത്വത്തിനുള്ളിൽ നിന്നുകൊണ്ട് ദൈവം ചെയ്യുന്ന കാര്യങ്ങൾ വെളിവാകുന്നതിനായി അവ “പരിഭാഷപ്പെടുത്തുന്നതിന്” അവിടുന്ന് തന്റെ മനസ്സിനിണങ്ങിയ ചെറിയൊരു കൂട്ടം ആളുകളെ ഉപയോഗിക്കുന്നു—ദിവ്യഭാഷ മനുഷ്യഭാഷയിലേക്കു മാറ്റുന്നതിനും അങ്ങനെ ആളുകൾക്ക് അവ മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും ഇടവരുന്നതിനുമാണിത്. ദൈവം ഇങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍, ആര്‍ക്കും ദൈവത്തിന്റെ ദിവ്യഭാഷ മനസ്സിലാകുമായിരുന്നില്ല. കാരണം, ദൈവത്തിന്റെ ഹൃദയത്തിനു ചേർന്ന ആളുകള്‍ ആത്യന്തികമായി ഒരു ചെറിയ ന്യൂനപക്ഷവും, മനസ്സിലാക്കുന്നതിനുള്ള മനുഷ്യന്റെ ശേഷി ദുര്‍ബലവുമാണ്. അതിനാലാണ് ജഡാവതാരത്തില്‍ പ്രവർത്തിക്കുമ്പോള്‍ മാത്രം ദൈവം ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തത്. ദൈവിക പ്രവൃത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍, ദൈവത്തെ അറിയാനോ ദൈവവുമായി ഇടപെടാനോ മനുഷ്യന് ഒരു വഴിയുമുണ്ടാകുമായിരുന്നില്ല, കാരണം ദൈവത്തിന്റെ ഭാഷ മനുഷ്യനു മനസ്സിലാകില്ല. മനുഷ്യന് ഈ ഭാഷ, അവന്റെ വചനങ്ങള്‍ വ്യക്തമാക്കിത്തരുന്ന, ദൈവത്തിന്റെ ഹൃദയത്തിനു ചേർന്ന ആളുകളില്‍ കൂടെ മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. എന്നിരുന്നാലും, മനുഷ്യവര്‍ഗത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നത് അത്തരം ആളുകള്‍ മാത്രമായിരുന്നെങ്കില്‍, അത് മനുഷ്യന്റെ സാധാരണ ജീവിതം നിലനിര്‍ത്തുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ; അതിന് മനുഷ്യന്റെ സ്വഭാവത്തെ രൂപാന്തരപ്പെടുത്താനാവില്ല. ദൈവത്തിന്റെ പ്രവൃത്തിക്ക് ഒരു പുതിയ ആരംഭ ബിന്ദു ഉണ്ടാകുമായിരുന്നില്ല; അവിടെ അതേ പഴയ ഗാനങ്ങളും, അതേ പഴയ ഭാഷണങ്ങളും മാത്രമേ ഉണ്ടാവൂ. തന്റെ അവതാര കാലത്ത്, പറയേണ്ടതെല്ലാം പറയുകയും ചെയ്യേണ്ടതെല്ലാം ചെയ്യുകയും ചെയ്യുന്ന മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വചനങ്ങൾക്കു ചേർച്ചയിൽ ജനങ്ങൾ പ്രവർത്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്നത് അവന്റെ ഏജൻസിയിലൂടെ മാത്രമാണ്, അങ്ങനെ മാത്രമേ അവരുടെ ജീവിത സ്വഭാവത്തിൽ മാറ്റം വരുകയുള്ളൂ, അങ്ങനെ മാത്രമേ കാലത്തിനൊപ്പം ഒഴുകിനീങ്ങാൻ അവർക്കു കഴിയൂ. ദൈവത്വത്തിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവൻ ദൈവത്തെ പ്രതിനിധീകരിക്കുന്നു, അതേസമയം മനുഷ്യത്വത്തിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്നവരാണ്. അതിനര്‍ത്ഥം, മനുഷ്യജന്മമെടുത്ത ദൈവം ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്നവരില്‍ നിന്ന് പൂർണമായും വ്യത്യസ്തനാണ് എന്നാണ്. മനുഷ്യജന്മമെടുത്ത ദൈവത്തിന് ദിവ്യത്വത്തിന്റെ പ്രവൃത്തി ചെയ്യാനാവും, എന്നാല്‍ ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്നവര്‍ക്ക് അത് സാധ്യമല്ല. ഒരോ യുഗത്തിന്റെയും ആരംഭത്തില്‍, ദൈവത്തിന്റെ ആത്മാവ് വ്യക്തിപരമായി സംസാരിക്കുകയും മനുഷ്യനെ ഒരു പുതിയ തുടക്കത്തിലേക്ക് കൊണ്ടുവരുന്നതിന് പുതിയ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. അവന്‍ സംസാരിച്ചുകഴിയുമ്പോള്‍, അത് സൂചിപ്പിക്കുന്നത് ദൈവത്തിന്റെ ദിവ്യത്വത്തിനുള്ളിലെ അവന്റെ പ്രവൃത്തി ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നാണ്. അതിനുശേഷം, സകലരും തങ്ങളുടെ ജീവിതാനുഭവത്തിലേക്ക് പ്രവേശിക്കുന്നതിനായി ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്നവരുടെ നേതൃത്വത്തെ അനുഗമിക്കും. ഇതേ വിധത്തില്‍, ഇതു ദൈവം മനുഷ്യനെ ഒരു പുതിയ യുഗത്തിലേക്ക് കൊണ്ടുവരുന്നതും ജനങ്ങള്‍ക്ക് ഒരു പുതിയ ആരംഭ ബിന്ദു നൽകുന്നതുമായ ഘട്ടം കൂടിയാണ്—ജഡത്തിലുള്ള ദൈവത്തിന്റെ പ്രവൃത്തി അവസാനിക്കുന്നതായ സമയം.

ദൈവം ഭൂമിയിലേക്കു വന്നത് തന്റെ സാമാന്യ മനുഷ്യത്വം പൂർണമാക്കുന്നതിനോ സാമാന്യ മനുഷ്യത്വത്തിന്റെ പ്രവൃത്തി നിര്‍വഹിക്കുന്നതിനോ അല്ല. അവന്‍ വന്നത് സാമാന്യ മനുഷ്യത്വത്തിൽ ദിവ്യത്വത്തിന്റെ പ്രവൃത്തി ചെയ്യുന്നതിനു മാത്രമാണ്. സാമാന്യ മനുഷ്യത്വത്തെകുറിച്ച് ദൈവം സംസാരിക്കുന്നത്, ജനങ്ങള്‍ സങ്കൽപ്പിക്കുന്നതു പോലെയല്ല. മനുഷ്യന്‍ “സാമാന്യ മനുഷ്യത്വം” എന്നതിനെ നിര്‍വചിക്കുന്നത് ഒരാള്‍ ഒരു സാധാരണ വ്യക്തിയാണ് എന്നതിന്റെ തെളിവുകളായ ഒരു ഭാര്യയും അല്ലെങ്കില്‍ ഭര്‍ത്താവും ആണ്‍മക്കളും പെണ്‍മക്കളും ഉണ്ടായിരിക്കുക എന്ന വിധത്തിലാണ്; എന്നാല്‍ ദൈവം അതിനെ അങ്ങനെയല്ല കാണുന്നത്. അവന്‍ സാമാന്യ മനുഷ്യത്വത്തെ കാണുന്നത് സാധാരണ മാനുഷിക ചിന്തകള്‍ ഉണ്ടായിരിക്കുക, സാധാരണ മാനുഷിക ജീവിതങ്ങള്‍ ഉണ്ടായിരിക്കുക, സാധാരണ ആളുകള്‍ക്ക് ജനിക്കുക എന്നിവയാണ്. എന്നാല്‍ അവന്റെ സാധാരണത്വത്തില്‍ മനുഷ്യന്‍ സാധാരണത്വത്തെ കുറിച്ചു പറയുന്ന ഒരു ഭാര്യയും അല്ലെങ്കില്‍ ഭര്‍ത്താവും മക്കളും ഉണ്ടായിരിക്കുന്നത് ഉള്‍പ്പെടുന്നില്ല. അതായത്, മനുഷ്യനെ സംബന്ധിച്ചിടത്തോളം, ദൈവം സംസാരിക്കുന്ന സാമാന്യ മനുഷ്യത്വം, മനുഷ്യത്വമില്ലായ്മ എന്ന് മനുഷ്യന്‍ പരിഗണിച്ചേക്കാവുന്ന ഒന്നാണ്, വികാരങ്ങൾ ഇല്ലെന്നുതന്നെ പറയാവുന്നതും ജഡിക ആവശ്യങ്ങള്‍ ഉള്ളതായി കാണാത്തതുമായ ഒന്ന്. അത് ഒരു സാധാരണ വ്യക്തിയുടെ ബാഹ്യരൂപം മാത്രമുണ്ടായിരുന്നവനും ഒരു സാധാരണ വ്യക്തിയുടെ രൂപഭാവം എടുത്തവനും, എന്നാല്‍ സത്തയിൽ ഒരു സാധാരണ വ്യക്തിക്ക് ഉണ്ടായിരിക്കേണ്ടതെല്ലാം പൂർണമായി ഇല്ലാതിരുന്നവനുമായ യേശുവിനെ പോലെയാണ്. ഇതില്‍നിന്നു കാണാന്‍ സാധിക്കുന്നത് മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ സത്ത സാമാന്യ മനുഷ്യത്വത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്നില്ല എന്നും അതിനു പകരം സാധാരണ മനുഷ്യ ജീവിതത്തിന്റെ ചര്യകളെ പിന്തുണയ്ക്കുന്നതിനും മനുഷ്യന്റെ സാധാരണ യുക്തിശക്തി നിലനിറുത്തുന്നതിനുമായി ആളുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കാര്യങ്ങളുടെ ഒരു ഭാഗം മാത്രം ഉള്‍ക്കൊള്ളുന്നതാണ് എന്നുമാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ക്ക് മനുഷ്യന്‍ സാമാന്യ മനുഷ്യത്വമായി പരിഗണിക്കുന്നവയുമായി ഒരു ബന്ധവുമില്ല. അവ ജഡാവതാരമെടുത്ത ദൈവത്തിന് ഉണ്ടായിരിക്കേണ്ടവയാണ്. എന്നിരുന്നാലും, മനുഷ്യജന്മമെടുത്ത ദൈവത്തിന് ഒരു ഭാര്യയും ആണ്‍മക്കളും പെണ്‍മക്കളും, അതായത് ഒരു കുടുംബം ഉണ്ടെങ്കില്‍ മാത്രമേ അവന് സാമാന്യ മനുഷ്യത്വം ഉള്ളതായി പറയാനാവൂ എന്ന് വാദിക്കുന്നവരുണ്ട്; അവര്‍ പറയുന്നത് ഇക്കാര്യങ്ങളില്ലാതെ അവന്‍ ഒരു സാധാരണ വ്യക്തിയല്ല എന്നാണ്. അങ്ങനെയെങ്കില്‍ ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്, “ദൈവത്തിന് ഒരു ഭാര്യയുണ്ടോ? ദൈവത്തിന് ഒരു ഭര്‍ത്താവുണ്ടായിരിക്കുക സാധ്യമാണോ? ദൈവത്തിന് മക്കളുണ്ടാകാമോ?” ഇവയെല്ലാം മിഥ്യാധാരണകളല്ലേ? എന്നുവരികിലും, ജഡാവതാരമെടുത്ത ദൈവത്തിന് പാറകള്‍ക്കിടയിലെ വിടവില്‍നിന്ന് പൊട്ടിമുളയ്ക്കാനോ ആകാശത്തുനിന്ന് പൊട്ടിവീഴാനോ കഴിയില്ല. അവന് ഒരു സാധാരണ മനുഷ്യ കുടുംബത്തില്‍ പിറക്കാനേ കഴിയുകയുള്ളൂ. അതിനാലാണ് അവന് മാതാപിതാക്കളും സഹോദരിമാരും ഉള്ളത്. ഇവ ജഡാവതാരമെടുത്ത ദൈവത്തിന്റെ സാമാന്യ മനുഷ്യത്വത്തിന് ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍. ഇതായിരുന്നു യേശുവിന്റെ കാര്യത്തിലുണ്ടായിരുന്നത്; യേശുവിന് പിതാവും മാതാവും സഹോദരിമാരും സഹോദരന്മാരും ഉണ്ടായിരുന്നു, ഇതെല്ലാം സാധാരണവുമായിരുന്നു. എന്നാല്‍ അവന് ഭാര്യയും ആണ്‍മക്കളും പെണ്‍മക്കളും ഉണ്ടായിരുന്നെങ്കില്‍, അവനുണ്ടായിരുന്നത് മനുഷ്യജന്മമെടുത്ത ദൈവത്തിനുണ്ടായിരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്ന സാമാന്യ മനുഷ്യത്വം ആകുമായിരുന്നില്ല. ഇതായിരുന്നു സാഹചര്യമെങ്കില്‍ ദിവ്യത്വത്തിന്റെ പേരില്‍ അവന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. അവന് ഒരു ഭാര്യയോ മക്കളോ ഇല്ലാതിരിക്കുകയും, എന്നാല്‍ ഒരു സാധാരണ കുടുംബത്തില്‍ സാധാരണ ആളുകള്‍ക്ക് പിറക്കുകയും ചെയ്തതാണ്, ദിവ്യത്വത്തിനായി പ്രവര്‍ത്തിക്കാന്‍ അവന് സാധിച്ചതിന്റെ കൃത്യമായ കാരണം. ഇത് കൂടുതല്‍ സ്പഷ്ടമാക്കുന്നതിന്, ദൈവം ഒരു സാധാരണ വ്യക്തിയായി പരിഗണിക്കുന്നത് ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ഒരു വ്യക്തിയെയാണ്. അത്തരത്തിലുള്ള ഒരു വ്യക്തിക്കു മാത്രമേ ദിവ്യ പ്രവൃത്തി ചെയ്യാന്‍ യോഗ്യതയുള്ളൂ. മറിച്ച്, ആ വ്യക്തിക്ക് ഭാര്യയും മക്കളും അല്ലെങ്കില്‍ ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍, ആ വ്യക്തിക്ക് ദിവ്യ പ്രവൃത്തി ചെയ്യാന്‍ സാധിക്കാതെ വരുമായിരുന്നു, കാരണം അവര്‍ക്ക് മനുഷ്യര്‍ക്ക് ആവശ്യമായ സാമാന്യ മനുഷ്യത്വം മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ, ദൈവത്തിന് ആവശ്യമായ സാമാന്യ മനുഷ്യത്വം ഉണ്ടാകുമായിരുന്നില്ല. ദൈവം കരുതുന്ന കാര്യവും ആളുകള്‍ മനസ്സിലാക്കുന്ന കാര്യവും തമ്മില്‍ വലിയ അന്തരമുണ്ട്, കാതങ്ങൾ അകലമുണ്ട് അവയ്ക്കിടയിൽ. ദൈവത്തിന്റെ വേലയുടെ ഈ ഘട്ടത്തില്‍ മനുഷ്യരുടെ സങ്കൽപ്പങ്ങള്‍ക്ക് വിപരീതമായതും അതുമായി വളരെ അന്തരമുള്ളതുമായ പലതുമുണ്ട്. മാനുഷികത ഒരു പിന്തുണപരമായ പങ്കു വഹിച്ചുകൊണ്ട് ദൈവികത്വം പ്രായോഗികമായി പ്രവര്‍ത്തിക്കുന്നതാണ് ദൈവത്തിന്റെ പ്രവൃത്തിയുടെ ഈ ഘട്ടത്തില്‍ പൂര്‍ണമായും അടങ്ങിയിട്ടുള്ളത് എന്ന് പറയാന്‍ സാധിക്കും. കാരണം ദൈവം ഭൂമിയിലേക്കു വന്നത് തന്റെ പ്രവൃത്തി, മനുഷ്യനെ അതില്‍ കൈകടത്താന്‍ അനുവദിക്കാതെ സ്വയം ചെയ്യുന്നതിനാണ്, അവന്‍ തന്റെ പ്രവൃത്തി ചെയ്യാന്‍ സ്വയം ജഡാവതാരമെടുത്തു (അപൂര്‍ണനായ ഒരു സാധാരണ വ്യക്തിയില്‍). അവന്‍ ഈ ജഡാവതാരം മനുഷ്യവര്‍ഗത്തിന് ഒരു പുതിയ യുഗം നൽകാനും, അവന്റെ പ്രവൃത്തിയിലെ അടുത്ത ചുവട് മനുഷ്യരാശിയോട് പറയാനും തന്റെ വചനങ്ങളില്‍ വിവരിച്ചിരിക്കുന്ന പാതയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതിനും ഉപയോഗിക്കുന്നു. അങ്ങനെയാണ് ജഡത്തിലുള്ള ദൈവത്തിന്റെ പ്രവൃത്തി അവസാനിക്കുന്നത്; അവന്‍ ഇനിമേല്‍ സാമാന്യ മനുഷ്യത്വത്തിന്റെ ജഡത്തില്‍ വസിക്കാതെ, മനുഷ്യരില്‍നിന്ന് അകന്ന് തന്റെ വേലയുടെ മറ്റൊരു ഭാഗം ചെയ്തു തുടങ്ങുന്നതിനായി മനുഷ്യവര്‍ഗത്തെ വിട്ടുപോകാറായിരിക്കുന്നു. അതിനുശേഷം, തന്റെ സ്വന്തം ഹൃദയത്തിന് ഇണങ്ങിയ ആളുകളെ ഉപയോഗിച്ച്, അവര്‍ ഭൂമിയിലാണെങ്കിലും തങ്ങളുടെ മാനുഷികതയില്‍ തന്നെയുള്ള ഈ ആളുകള്‍ക്കിടയില്‍ തന്റെ പ്രവൃത്തി തുടരുന്നു.

ജഡാവതാരമെടുത്ത ദൈവത്തിന് മനുഷ്യരോടൊപ്പം എന്നേക്കും വസിക്കാനാവില്ല, കാരണം ദൈവത്തിന് മറ്റൊരുപാട് പ്രവൃത്തി ചെയ്യാനുണ്ട്. അവനെ ജഡത്തില്‍ തളച്ചിടാനാവില്ല; താന്‍ ചെയ്യേണ്ട പ്രവൃത്തി ചെയ്യേണ്ടതിന് അവന് ജഡം ഉപേക്ഷിക്കണം, ആ പ്രവൃത്തി അവന്‍ ചെയ്യുന്നത് ജഡത്തിന്റെ സാദൃശ്യത്തിലാണെങ്കില്‍ പോലും. ദൈവം ഭൂമിയില്‍ വരുമ്പോള്‍, മരിക്കുകയും മനുഷ്യവര്‍ഗത്തെ വിട്ടുപോകുകയും ചെയ്യുന്നതിനു മുമ്പായി ഒരു സാധാരണ വ്യക്തി കൈവരിക്കേണ്ടതായ രൂപത്തില്‍ എത്തുന്നതു വരെ അവന്‍ കാത്തുനില്‍ക്കുന്നില്ല. തന്റെ ജഡത്തിന് എത്ര പ്രായമായി എന്നത് കണക്കിലെടുക്കാതെ, തന്റെ പ്രവൃത്തി പൂര്‍ത്തിയാകുമ്പോള്‍, അവന്‍ മനുഷ്യനെ വിട്ടു പോകുന്നു. അവനെ സംബന്ധിച്ചിടത്തോളം പ്രായം എന്നൊരു സംഗതിയില്ല, അവന്‍ മാനുഷിക ജീവിതകാലത്തിന് അനുസൃതമായി തന്റെ ദിവസങ്ങള്‍ എണ്ണുന്നില്ല; പകരം തന്റെ പ്രവൃത്തിയുടെ ചുവടുകള്‍ക്ക് അനുസൃതമായി ജഡത്തിലെ തന്റെ ജീവിതം അവന്‍ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ജഡത്തിലേക്ക് വരുമ്പോള്‍ ദൈവം ഒരു നിശ്ചിത പരിധിയോളം പ്രായമാകുകയും ഒരു മുതിര്‍ന്ന വ്യക്തിയായി വളരുകയും വാർധക്യത്തിലെത്തുകയും, ആ ശരീരം ക്ഷയിക്കുമ്പോള്‍ മാത്രം വിട്ടുപോകുകയും ചെയ്യണം എന്നു കരുതുന്ന ചിലരുണ്ടാകാം. ഇത് മനുഷ്യന്റെ ഭാവനയാണ്; ദൈവം അങ്ങനെയല്ല പ്രവർത്തിക്കുന്നത്. അവന്‍ ജഡത്തിലേക്കു വരുന്നത് താന്‍ ചെയ്യേണ്ടതായ പ്രവൃത്തി ചെയ്യുന്നതിനു മാത്രമാണ്, അല്ലാതെ മാതാപിതാക്കള്‍ക്ക് ജനിക്കുകയും, വളരുകയും ഒരു കുടുംബമുണ്ടാവുകയും, ഒരു തൊഴിൽ ജീവിതം തുടങ്ങുകയും മക്കളുണ്ടാവുകയും അവരെ വളര്‍ത്തുകയും ചെയ്യുന്ന അഥവാ ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ അനുഭവിക്കുന്ന—ഒരു സാധാരണ മനുഷ്യന്റെ പ്രവൃത്തികളെല്ലാം ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതം ജീവിക്കാനല്ല. ദൈവം ഭൂമിയിലേക്കു വരുമ്പോള്‍, ദൈവത്തിന്റെ ആത്മാവ് ജഡശരീരമെടുക്കുകയും ജഡത്തിലേക്കു വരികയുമാണ് ചെയ്യുന്നത്, എന്നാല്‍ ദൈവം ഒരു സാധാരണ വ്യക്തിയുടെ ജീവിതം ജീവിക്കുന്നില്ല. അവന്‍ വരുന്നത് അവന്റെ കാര്യനിർവഹണ പദ്ധതിയുടെ ഒരു ഭാഗം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി മാത്രമാണ്. അതിനു ശേഷം അവന്‍ മനുഷ്യരാശിയെ വിട്ട് പോകും. അവന്‍ ജഡത്തിലേക്കു വരുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് ജഡത്തിന്റെ സാമാന്യ മനുഷ്യത്വത്തെ പരിപൂര്‍ണമാക്കുന്നില്ല. മറിച്ച്, ദൈവം മുന്‍നിര്‍ണയിച്ചിട്ടുള്ള ഒരു സമയത്ത് ദിവ്യത്വം നേരിട്ട് പ്രവര്‍ത്തിക്കുന്നതാണ്. അതിനു ശേഷം, താന്‍ ചെയ്യേണ്ടുന്നതായ കാര്യങ്ങളെല്ലാം ചെയ്യുകയും തന്റെ ശുശ്രൂഷ മുഴുവന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു കഴിയുമ്പോള്‍ ദൈവത്തിന്റെ ആത്മാവിന്റെ ഈ ഘട്ടത്തിലെ വേല നിവൃത്തിയാകുകയും ആ സന്ദർഭത്തിൽ, ജഡാവതാരമെടുത്ത ദൈവത്തിന്റെ ജീവിതവും, അവന്റെ ജഡിക ശരീരം അതിന്റെ ആയുസ്സ് പൂർണമായി ജീവിച്ചു തീര്‍ത്തോ എന്നതു പരിഗണിക്കാതെ അവസാനിക്കുന്നു. അതിനര്‍ത്ഥം, ജഡിക ശരീരം ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണ് എത്തുന്നതെങ്കിലും, അത് ഭൂമിയില്‍ എത്ര കാലമാണ് ജീവിക്കുന്നതെങ്കിലും, എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത് ആത്മാവിന്റെ പ്രവൃത്തിയാലാണ് എന്നാണ്. അതിന് സാമാന്യ മനുഷ്യത്വം എന്ന് മനുഷ്യന്‍ പരിഗണിക്കുന്നതുമായി ഒരു ബന്ധവുമില്ല. യേശുവിനെ ഒരു ഉദാഹരണമായെടുക്കൂ. അവന്‍ മുപ്പത്തിമൂന്നര വര്‍ഷം ജഡത്തില്‍ ജീവിച്ചു. ഒരു മനുഷ്യ ശരീരത്തിന്റെ ജീവിതകാലത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍, അവന്‍ ആ പ്രായത്തില്‍ മരിക്കേണ്ടതായിരുന്നില്ല, അവന്‍ വിട്ടുപോകേണ്ടതായിരുന്നില്ല. എന്നാല്‍ ദൈവത്തിന്റെ ആത്മാവ് ഇത് ഗൗനിച്ചതേയില്ല. അവന്റെ വേല അവസാനിച്ചപ്പോള്‍, ആത്മാവിനോടൊപ്പം അപ്രത്യക്ഷമായിക്കൊണ്ട് ആ സമയത്ത് ശരീരം എടുക്കപ്പെട്ടു. ദൈവം ജഡത്തില്‍ പ്രവര്‍ത്തിക്കുന്നത് ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍, വ്യക്തമായി പറയുകയാണെങ്കില്‍, ജഡാവതാരമെടുത്ത ദൈവത്തിന്റെ മനുഷ്യത്വത്തിന് പ്രാഥമിക പ്രാധാന്യമില്ല. ഊന്നിപ്പറഞ്ഞാല്‍, അവന്‍ വന്നത് ഒരു സാധാരണ മനുഷ്യന്റെ ജീവിതം ജീവിക്കാനല്ല. അവന്‍ ആദ്യം ഒരു സാധാരണ മനുഷ്യ ജീവിതം കരുപ്പിടിപ്പിക്കുകയും അതിനു ശേഷം പ്രവര്‍ത്തിക്കാന്‍ ആംഭിക്കുകയുമല്ല ചെയ്യുന്നത്. മറിച്ച്, ഒരു സാധാരണ മനുഷ്യ കുടുംബത്തിൽ ജനിച്ചിടത്തോളം, അവന് മനുഷ്യന്റെ ഉദ്ദേശ്യങ്ങളുടെ കളങ്കമേറ്റിട്ടില്ലാത്ത, ജഡികമല്ലാത്ത, തീര്‍ച്ചയായും സമൂഹത്തിന്റെ രീതികള്‍ അവലംബിക്കുകയോ മനുഷ്യന്റെ ചിന്തകളോ സങ്കൽപ്പങ്ങളോ അടങ്ങിയിരിക്കുകയോ ചെയ്യാത്ത, അതിലുപരിയായി മനുഷ്യന്റെ ജീവിത തത്ത്വശാസ്ത്രങ്ങൾ അടങ്ങാത്ത വേലയായ തന്റെ ദിവ്യ വേല ചെയ്യാന്‍ സാധിക്കുന്നു. ഇതാണ് മനുഷ്യജന്മമെടുത്ത ദൈവം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വേല, അത് അവൻ മനുഷ്യനായി ജനിച്ചതിന്റെ പ്രായോഗിക പ്രാധാന്യവും കൂടിയാണ്. ദൈവം ജഡത്തിലേക്ക് വന്നത് പ്രാഥമികമായും വേലയുടെ ജഡത്തില്‍ ചെയ്യേണ്ടതായ ഒരു ഘട്ടം മറ്റ് നിസ്സാര പ്രക്രിയകള്‍ക്കു വിധേയമാകാതെ ചെയ്യുന്നതിനാണ്, കൂടാതെ ഒരു സാധാരണ മനുഷ്യന്റെ അനുഭവങ്ങളെ സംബന്ധിച്ചിടത്തോളം, അവന് അതില്ല. ദൈവത്തിന്റെ അവതാരമെടുത്ത ജഡത്തിന് ചെയ്യേണ്ടതായ വേലയില്‍ സാധാരണ മാനുഷിക അനുഭവങ്ങള്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ ദൈവം മനുഷ്യജന്മമെടുക്കുന്നത് താന്‍ ജഡത്തില്‍ നിറവേറ്റേണ്ടതായ വേല നിറവേറ്റുന്നതിനാണ്. മറ്റുള്ളതിനൊന്നും അവനുമായി ബന്ധമില്ല; അവന്‍ ഒട്ടനവധി നിസ്സാര പ്രക്രിയകളിലൂടെ കടന്നുപോകുന്നില്ല. അവന്റെ വേല ചെയ്തു കഴിയുമ്പോള്‍, അവന്റെ മനുഷ്യജന്മത്തിന്റെ പ്രാധാന്യവും അവസാനിക്കുന്നു. ഈ ഘട്ടം പൂര്‍ത്തിയാക്കുക എന്നതിന്റെ അര്‍ത്ഥം അവൻ ജഡത്തില്‍ ചെയ്യേണ്ട വേല സമാപിച്ചിരിക്കുന്നു എന്നും അവന്റെ ജഡശരീരത്തിന്റെ ശുശ്രൂഷ പൂര്‍ത്തിയായി എന്നുമാണ്. എന്നാല്‍ അവന് ജഡത്തിലെ പ്രവൃത്തി അനന്തമായി ചെയ്യാനാവില്ല. അവന് പ്രവര്‍ത്തിക്കാനായി മറ്റൊരു സ്ഥലത്തേക്ക്, ജഡത്തിനു പുറത്തുള്ള ഒരു സ്ഥലത്തേക്ക് നീങ്ങേണ്ടതുണ്ട്. അങ്ങനെ മാത്രമേ അവന്റെ വേല പൂർണമായി നിവര്‍ത്തിക്കാനും മികച്ച ഫലപ്രാപ്തിയിലേക്ക് മുന്നോട്ടുകൊണ്ടുപോകാനും സാധിക്കൂ. ദൈവം തന്റെ ആദിമ പദ്ധതിക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അവന്‍ ചെയ്യേണ്ടതായ വേല എന്താണെന്നും ഏത് വേലയാണ് അവന്‍ അവസാനിപ്പിച്ചതെന്നും അവന്റെ കൈവെള്ളയിലെ രേഖ പോലെ അവന് വ്യക്തമായി അറിയാം. ദൈവം ഇതിനോടകം മുന്‍നിര്‍ണയിച്ചിട്ടുള്ള ഒരു പാതയില്‍ നടക്കാന്‍ ഓരോ വ്യക്തിയെയും അവന്‍ നയിക്കുന്നു. ആര്‍ക്കും ഇതില്‍ നിന്ന് രക്ഷപ്പെടാനാവില്ല. ദൈവത്തിന്റെ ആത്മാവിന്റെ വഴിനടത്തല്‍ പിന്തുടരുന്നവര്‍ക്കു മാത്രമേ വിശ്രമത്തിലേക്ക് പ്രവേശിക്കാനാവൂ. പിന്നീടുള്ള വേലയില്‍ മനുഷ്യനെ നയിക്കുന്നത് ജഡത്തില്‍ സംസാരിക്കുന്ന ദൈവമായിരിക്കില്ല, മറിച്ച് സ്പർശവേദ്യമായ രൂപത്തിലുള്ള ഒരു ആത്മാവായിരിക്കും മനുഷ്യന്റെ ജീവിതത്തെ നയിക്കുന്നത്. അപ്പോള്‍ മാത്രമേ മനുഷ്യന് പ്രത്യക്ഷമായി ദൈവത്തെ സ്പര്‍ശിക്കാനും ദൈവത്തിങ്കലേക്ക് നോക്കാനും പ്രായോഗിക ദൈവത്താല്‍ പരിപൂർണനാക്കപ്പെടുന്നതിനായി ദൈവം ആവശ്യപ്പെടുന്ന യാഥാർഥ്യത്തിലേക്കു ശരിയാംവണ്ണം പ്രവേശിക്കാനും സാധിക്കുകയുള്ളൂ. അതാണ് നിറവേറ്റപ്പെടുന്നതിന് ദൈവം ഉദ്ദേശിക്കുന്നതും ദീര്‍ഘനാളുകള്‍ക്കു മുമ്പുതന്നെ അവന്‍ പദ്ധതിയിട്ടതുമായ വേല. ഇതില്‍ നിന്ന്, നിങ്ങള്‍ എടുക്കേണ്ടതായ പാത നിങ്ങളെല്ലാവരും കാണേണ്ടതാണ്!

മുമ്പത്തേത്: ഏഴ് ഇടിമുഴക്ക ധ്വനികൾ—രാജ്യസുവിശേഷം പ്രപഞ്ചമാകെ വ്യപിക്കുമെന്നുള്ള പ്രവചനം

അടുത്തത്: ഇരുട്ടിന്‍റെ സ്വാധീനത്തിൽ നിന്നു രക്ഷപ്പെടുക; അപ്പോൾ ദൈവം നിങ്ങളെ നേടും

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക