മനുഷ്യരാശി ഇന്നത്തെ നിലയിലേക്ക് വികസിച്ചത് എങ്ങനെയെന്ന് നീ അറിയണം

വ്യത്യസ്ത യുഗങ്ങള്‍ വന്നുപോയതനുസരിച്ച്, ആറായിരത്തിലേറെ വര്‍ഷങ്ങള്‍ കൊണ്ട് ചെയ്ത വേലയുടെ സമഗ്രതയ്ക്കു ക്രമേണ വ്യത്യാസമുണ്ടായി. ഈ വേലയിലെ മാറ്റങ്ങള്‍ അടിസ്ഥാനപ്പെട്ടിരുന്നത് ലോകത്തിന്റെ മൊത്തത്തിലുള്ള സാഹചര്യത്തിന്മേലും മനുഷ്യരാശിയുടെ മൊത്തത്തിലുള്ള വികസന പ്രവണതകളിന്മേലുമാണ്; കാര്യനിര്‍വഹണ വേല അവയ്ക്കനുസരിച്ച് ക്രമേണ വ്യത്യാസപ്പെടുക മാത്രമാണു ചെയ്തത്. അതെല്ലാം സൃഷ്ടിയുടെ തുടക്കം മുതലേ ആസൂത്രണം ചെയ്തിരുന്നതല്ല. ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ്, അല്ലെങ്കില്‍ അത് കഴിഞ്ഞ ഉടനെ, വേലയുടെ ആദ്യ ഘട്ടമായ ന്യായപ്രമാണയുഗമോ വേലയുടെ രണ്ടാം ഘട്ടമായ കൃപായുഗമോ മോവാബിന്റെ പിന്‍തലമുറക്കാരിൽ ചിലരുമൊത്ത് അവന്‍ ആദ്യം ആരംഭിക്കുകയും അതിലൂടെ മുഴു പ്രപഞ്ചത്തെയും കീഴടക്കുകയും ചെയ്യുന്നതായ കീഴടക്കൽ വേലയുടെ മൂന്നാം ഘട്ടമോ യഹോവ ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നില്ല. ലോകം സൃഷ്ടിച്ചശേഷം, അവന്‍ ഈ വാക്കുകള്‍ ഒരിക്കലും സംസാരിച്ചില്ല, മോവാബിനു ശേഷവും അവന്‍ അവ ഒരിക്കലും സംസാരിച്ചില്ല; തീര്‍ച്ചയായും, ലോത്തിനു മുമ്പും അവന്‍ അവ ഒരിക്കലും അരുളിച്ചെയ്തില്ല. ദൈവത്തിന്റെ വേല സകലതും മുന്നമേയുള്ള ആസൂത്രണം ഇല്ലാത്തവയാണ്. ഇങ്ങനെയാണ് കൃത്യമായി അവന്റെ ആറായിരം വര്‍ഷത്തെ കാര്യനിര്‍വഹണ വേല മുഴുവനും വികസിച്ചത്; ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് അവന്‍ ഒരു വിധത്തിലും “മനുഷ്യരാശിയുടെ വികസനത്തിനുള്ള സംക്ഷിപ്ത രൂപരേഖ” എന്നതു പോലുള്ള അത്തരം ഒരു പദ്ധതിയും അവന്‍ ഒരു വിധത്തിലും എഴുതി തയ്യാറാക്കിയിരുന്നില്ല. ദൈവത്തിന്റെ വേലയില്‍, അവന്‍ എന്താണ് എന്നുള്ളതു നേരിട്ട് പ്രകടമാക്കുന്നു; അവന്‍ ഒരു പദ്ധതി രൂപകല്പന ചെയ്യുന്നതിനായി തന്റെ തല പുണ്ണാക്കുന്നില്ല. തീര്‍ച്ചയായും, പല പ്രവാചകന്മാര്‍ നിരവധി വലിയ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. എങ്കിലും ദൈവത്തിന്റെ വേല എപ്പോഴും കൃത്യമായ ആസൂത്രണം ഉള്ള ഒന്നാണ് എന്ന് പറയാനാവില്ല; ആ പ്രവചനങ്ങള്‍ ആ സമയത്തെ ദൈവത്തിന്റെ വേലയ്ക്ക് അനുസൃതമായി നടത്തിയവയാണ്. അവന്‍ ചെയ്യുന്ന വേലകള്‍ സകലതും ഏറ്റവും വാസ്തവമായ വേലയാണ്. അവന്‍ അത് നടപ്പിലാക്കുന്നത് ഓരോ യുഗത്തിന്റെയും വികാസത്തിന് അനുസൃതമായും കാര്യങ്ങള്‍ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലുമാണ്. അവനെ സംബന്ധിച്ചിടത്തോളം, വേല നടപ്പിലാക്കുന്നത് ഒരു അസുഖം ചികിത്സിക്കുന്നതിനു മരുന്ന് നല്കുന്നത് പോലെയാണ്; അവന്റെ വേല ചെയ്യുന്ന വേളയില്‍, അവന്‍ നിരീക്ഷണം നടത്തി ആ നിരീക്ഷണങ്ങള്‍ക്ക് അനുസൃതമായി തന്റെ വേല തുടരുന്നു. വേലയുടെ ഓരോ ഘട്ടത്തിലും, ദൈവത്തിനു തന്റെ അളവറ്റ ജ്ഞാനവും ശേഷിയും പ്രകടിപ്പിക്കുന്നതിനുള്ള കഴിവുണ്ട്; അവന്‍ തന്റെ സമൃദ്ധമായ ജ്ഞാനവും അധികാരവും ഏതു നിര്‍ദ്ദിഷ്ട യുഗത്തിന്റെയും വേലയ്ക്ക് അനുസൃതമായി വെളിപ്പെടുത്തുകയും ആ യുഗത്തിൽ അവന്‍ തിരികെ കൊണ്ടുവരുന്നവരെയെല്ലാം തന്റെ മുഴു പ്രകൃതവും കാണാന്‍ അനുവദിക്കുകയും ചെയ്യുന്നു. താന്‍ ചെയ്യേണ്ട ഏതു വേലയും ചെയ്തുകൊണ്ട് ഓരോ യുഗത്തിലും ചെയ്യേണ്ട വേലകള്‍ക്ക് അനുസൃതമായി അവന്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി കരുതുന്നു. ജനങ്ങളെ സാത്താന്‍ ദുഷിപ്പിച്ചിരിക്കുന്ന തോതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ആവശ്യമായിരിക്കുന്നത് അവന്‍ നല്കുന്നു. അത് യഹോവ തുടക്കത്തില്‍ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോള്‍, ഭൂമിയില്‍ ദൈവത്തെ ആവിഷ്കരിക്കുന്നതിനും അങ്ങനെ സൃഷ്ടികള്‍ക്കിടയില്‍ ദൈവത്തിന്റെ സാക്ഷ്യം വഹിക്കുന്നതിനും അവരെ പ്രാപ്തമാക്കുന്നതിനു വേണ്ടി, അവന്‍ എങ്ങനെ അതു ചെയ്തോ അതു പോലെയാണ്. എന്നിരുന്നാലും, സർപ്പത്താൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ ഹവ്വാ പാപം ചെയ്തു, ആദമും അതുതന്നെ ചെയ്തു; തോട്ടത്തില്‍, അവര്‍ ഇരുവരും നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. അങ്ങനെ യഹോവയ്ക്ക് അവരില്‍ അധിക വേല നിര്‍വഹിക്കേണ്ടതായി വന്നു. അവരുടെ നഗ്നത കണ്ടിട്ട് അവന്‍ അവരുടെ ശരീരങ്ങളെ മൃഗത്തോലുകളില്‍ നിന്നുണ്ടാക്കിയ വസ്ത്രത്താൽ മൂടി. പിന്നീട് അവൻ ആദാമിനോട് ഇങ്ങനെ പറഞ്ഞു, “ഭക്ഷിക്കരുതെന്നു ഞാൻ വിലക്കിയിരുന്ന ഫലം നീ നിന്റെ ഭാര്യയുടെ വാക്കു കേട്ട് ഭക്ഷിച്ചതുകൊണ്ട് നീ നിമിത്തം ഭൂമി ശാപഗ്രസ്തയാകും. … മണ്ണിലേക്കു തിരികെ ചേരുംവരെ .... മണ്ണിൽനിന്നു നീ സൃഷ്‍ടിക്കപ്പെട്ടു; നീ മണ്ണിലേക്കുതന്നെ മടങ്ങും.” സ്ത്രീയോട് അവൻ പറഞ്ഞു, “നിന്റെ ഗർഭാരിഷ്ടത ഞാൻ വർധിപ്പിക്കും; വേദനയോടെ നീ മക്കളെ പ്രസവിക്കും; എങ്കിലും നിന്റെ അഭിലാഷം ഭർത്താവിലായിരിക്കും; അവൻ നിന്നെ ഭരിക്കും.” അപ്പോള്‍ മുതല്‍ അവന്‍ അവരെ ഏദന്‍ തോട്ടത്തില്‍നിന്നു പുറത്താക്കുകയും അവരെ അതിനു വെളിയിൽ ജീവിക്കുമാറാക്കുകയും ചെയ്തു, ആധുനിക മനുഷ്യന്‍ ഇപ്പോള്‍ ഭൂമിയില്‍ ജീവിക്കുന്നതു പോലെ. ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍, സൃഷ്ടിച്ചശേഷം സർപ്പത്താൽ പ്രലോഭിപ്പിക്കപ്പെടാന്‍ മനുഷ്യനെ അനുവദിക്കുന്നതും അതിനുശേഷം മനുഷ്യനെയും സർപ്പത്തെയും ശപിക്കുന്നതും അവന്റെ പദ്ധതി ആയിരുന്നില്ല. അവനു വാസ്തവത്തില്‍ അത്തരമൊരു പദ്ധതി ഇല്ലായിരുന്നു; കാര്യങ്ങള്‍ വികസിച്ച രീതിയാണ് അവന്റെ സൃഷ്ടികളുടെ ഇടയില്‍ ചെയ്യാനുള്ള പുതിയ വേല അവനു നല്കിയത്. യഹോവ ഭൂമിയില്‍ ആദാമിന്റെയും ഹവ്വായുടെയും ഇടയില്‍ ഈ വേല നടപ്പിലാക്കിയശേഷം, ആയിരക്കണക്കിന് വർഷക്കാലം മനുഷ്യരാശി വികസനത്തിൽ തുടർന്നുപോന്നു. അപ്പോൾ “ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വർധിച്ചിരിക്കുന്നെന്നും അവന്‍റെ ഹൃദയത്തിലെ വിചാരങ്ങളും ഭാവനകളും എപ്പോഴും ദുഷിച്ചതാണെന്നും യഹോവ കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതിൽ യഹോവ പരിതപിച്ചു; അതിൽ അവിടുത്തെ ഹൃദയം വേദനിച്ചു. ... എന്നാൽ നോഹ യഹോവയുടെ പ്രീതിക്കു പാത്രമായി.” ഈ സമയത്ത് യഹോവയ്ക്കു കൂടുതലായ പുതിയ വേല ചെയ്യാനുണ്ടായിരുന്നു. കാരണം അവന്‍ സൃഷ്ടിച്ച മനുഷ്യവർഗം സർപ്പത്താൽ പ്രലോഭിപ്പിക്കപ്പെട്ടശേഷം വളരെയധികം പാപപൂർണരായിത്തീർന്നിരുന്നു. ഈ സാഹചര്യങ്ങളില്‍, സകല മനുഷ്യവർഗത്തിന്റെയും ഇടയില്‍നിന്ന് യഹോവ നോഹയുടെ കുടുംബത്തെ തിരഞ്ഞെടുക്കുകയും അതിനുശേഷം ലോകത്തെ ഒരു പ്രളയത്താല്‍ നശിപ്പിക്കുന്ന അവന്റെ വേല നടപ്പിലാക്കുകയും ചെയ്തു. മനുഷ്യരാശി ഒന്നിനൊന്നു ദുഷിച്ചുകൊണ്ട് ഈ രീതിയിലുള്ള വികാസത്തിൽ ഇന്നേ ദിവസം വരെയും തുടരുകയാണ്. ഇനി മാനുഷിക വികസനം അതിന്റെ ഉച്ചകോടിയില്‍ എത്തുന്ന സമയം വരുമ്പോള്‍, അത് മനുഷ്യരാശിയുടെ അന്ത്യം കുറിക്കുകയും ചെയ്യും. തുടക്കം മുതല്‍ ലോകാവസാനം വരെയും, അവന്റെ വേലയുടെ ആന്തരിക സത്യം എപ്പോഴും ഈ രീതിയില്‍ ആയിരുന്നു, എപ്പോഴും അങ്ങനെയായിരിക്കുകയും ചെയ്യും. അതു ജനങ്ങളെ അവരുടെ തരമനുസരിച്ച് വർഗീകരിക്കുന്നത് പോലെയാണ്; ഓരോ വ്യക്തിയും ആദിയിൽതന്നെ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്നതിനായി മുന്‍നിശ്ചയം ചെയ്യപ്പെട്ടിരിക്കുന്നതില്‍ നിന്നും വളരെ വിദൂരമാണ് വാസ്തവം; മറിച്ച്, ഓരോരുത്തരും വളര്‍ച്ചയുടെ ഒരു പ്രക്രിയയ്ക്ക് വിധേയമായശേഷം മാത്രമാണ് ക്രമേണ വർഗീകരണം നടത്തുന്നത്. ഒടുവിൽ, പൂർണ രക്ഷയിലേക്കു വരുത്താൻ കഴിയാത്ത ഏതൊരാളെയും അവരുടെ “പൂര്‍വികരിലേക്ക്” മടക്കി അയയ്ക്കും. മനുഷ്യരാശിക്കിടയിലെ ദൈവത്തിന്റെ ഒരു വേലയും ലോകത്തിന്റെ സൃഷ്ടിയുടെ സമയത്ത് ആസൂത്രണം ചെയ്തതല്ല; മറിച്ച്, കാര്യങ്ങളുടെ വികാസമാണ് മനുഷ്യവർഗത്തിനിടയിലെ തന്റെ വേല പടിപടിയായും കൂടുതല്‍ യാഥാർഥ്യബോധമുള്ളതും പ്രായോഗികവുമായ രീതിയിലും നിര്‍വഹിക്കാന്‍ ദൈവത്തെ ഇടയാക്കിയത്. ഉദാഹരണത്തിന്, യഹോവയാം ദൈവം സർപ്പത്തെ സൃഷ്ടിച്ചത് സ്ത്രീയെ പ്രലോഭിപ്പിക്കുന്നതിനു വേണ്ടിയായിരുന്നില്ല; അത് അവന്റെ നിർദിഷ്ട പദ്ധതിയായിരുന്നില്ല, അത് അവന്‍ ബോധപൂർവം മുന്‍നിശ്ചയം ചെയ്ത ഒരു കാര്യവും ആയിരുന്നില്ല. ഇത് അപ്രതീക്ഷിതമായ ഒരു സംഭവവികാസമായിരുന്നു എന്നാണ് പറയാന്‍ സാധിക്കുക. അങ്ങനെ, ഇത് കാരണമാണ് യഹോവ ആദാമിനെയും ഹവ്വായെയും ഏദന്‍ തോട്ടത്തില്‍നിന്നു പുറത്താക്കിയതും ഇനി ഒരിക്കലും മനുഷ്യനെ സൃഷ്ടിക്കില്ല എന്ന് പ്രതിജ്ഞ ചെയ്തതും. എന്നിരുന്നാലും, ജനങ്ങള്‍ ഈ അടിസ്ഥാനത്തിനുമേല്‍ ദൈവത്തിന്റെ ജ്ഞാനം മാത്രമാണ് കണ്ടെത്തുന്നത്. അതു ഞാന്‍ മുമ്പ് പറഞ്ഞതു പോലെയാണ്: “ഞാന്‍ എന്റെ ജ്ഞാനം പ്രയോഗിക്കുന്നത് സാത്താന്റെ പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയാണ്.” മനുഷ്യരാശി എത്ര ദുഷിച്ചതായി വളര്‍ന്നാലും അല്ലെങ്കില്‍ സർപ്പം അവരെ എങ്ങനെയെല്ലാം പ്രലോഭിപ്പിച്ചാലും, യഹോവയ്ക്ക് അപ്പോഴും അവന്‍റേതായ ജ്ഞാനം ഉണ്ടായിരിക്കും; അതിനാല്‍, അവന്‍ ലോകം സൃഷ്ടിച്ചത് മുതല്‍തന്നെ അവന്‍ പുതിയ വേലയില്‍ ഏര്‍പ്പെട്ടുവരികയാണ്, ഈ വേലയുടെ ഒരു ചുവടും ഒരിക്കലും ആവര്‍ത്തിക്കപ്പെട്ടിട്ടില്ല. സാത്താന്‍ തുടര്‍ച്ചയായി അവന്റെ ഗൂഢാലോചനകൾ നടപ്പിലാക്കുകയും മനുഷ്യരാശി നിരന്തരമായി സാത്താനാല്‍ ദുഷിപ്പിക്കപ്പെടുകയും യഹോവയാം ദൈവം അവന്റെ ബുദ്ധിപൂർവമുള്ള വേല അവിരാമം നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ലോകം സൃഷ്ടിക്കപ്പെട്ടത് മുതല്‍ അവന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല, അവന്‍ വേല ചെയ്യുന്നത് ഒരിക്കലും നിറുത്തിയിട്ടുമില്ല. മനുഷ്യർ സാത്താനാല്‍ ദുഷിപ്പിക്കപ്പെട്ട ശേഷം, അവന്‍ അവരുടെ ദുഷിക്കലിന്റെ ഉറവിടമായ ശത്രുവിനെ തോല്പിക്കുന്നതിനായി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ പോരാട്ടം തുടക്കം മുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു, അത് ലോകാവസാനത്തോളം തുടരുന്നതുമാണ്. ഈ വേലയെല്ലാം ചെയ്യുന്നതില്‍, യഹോവയാം ദൈവം സാത്താനാല്‍ ദുഷിപ്പിക്കപ്പെട്ട മനുഷ്യരെ തന്റെ മഹാ രക്ഷ സ്വീകരിക്കാന്‍ അനുവദിക്കുക മാത്രമല്ല ചെയ്തത്, തന്റെ ജ്ഞാനവും സർവശക്തിയും അധികാരവും കാണാനും അനുവദിച്ചു. കൂടുതലായി, ഒടുവിൽ തന്റെ നീതിനിഷ്ഠമായ പ്രകൃതം—ദുഷ്ടരെ ശിക്ഷിക്കുകയും നല്ലവര്‍ക്ക് പ്രതിഫലം കൊടുക്കുന്നതും—കാണാനും അവരെ അനുവദിക്കുന്നതാണ്. അവന്‍ ഇന്നേ ദിവസം വരെയും സാത്താനോടു പോരാടി, എന്നാല്‍ ഒരിക്കലും തൊല്പിക്കപ്പെട്ടിട്ടില്ല. ഇത് അവന്‍ ബുദ്ധിശാലിയായ ഒരു ദൈവമായതിനാലും അവന്‍ സാത്താന്റെ ഗൂഢതന്ത്രങ്ങൾ അനുസരിച്ചു തന്റെ ജ്ഞാനം പ്രയോഗിക്കുന്നതിനാലുമാണ്. അതിനാല്‍, ദൈവം സ്വർഗത്തിലുള്ള സകലതും തന്റെ അധികാരത്തിനു കീഴ്പ്പെടുത്തുക മാത്രമല്ല, ഭൂമിയിലുള്ള സകലതും അവന്റെ പാദപീഠത്തിനു കീഴിലാക്കുകയും ചെയ്തിരിക്കുന്നു. അതുപോലെതന്നെ, മനുഷ്യവർഗത്തെ അതിക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ദുഷ്ടരെ അവന്റെ ശിക്ഷയ്ക്കു വിധേയമാക്കുകയും ചെയ്യുന്നു. ഈ വേലകളുടെയെല്ലാം ഫലങ്ങള്‍ അവന്റെ ജ്ഞാനത്താല്‍ മാത്രമാണ് സാധ്യമാകുന്നത്. മനുഷ്യരാശിയുടെ നിലനില്പിനു മുമ്പ് അവന്‍ ഒരിക്കലും അവന്റെ ജ്ഞാനം വെളിപ്പെടുത്തിയിരുന്നില്ല. കാരണം അവനു സ്വർഗത്തിലോ ഭൂമിയിലോ മുഴുപ്രപഞ്ചത്തിൽ എവിടെയെങ്കിലുമോ ശത്രുക്കളുണ്ടായിരുന്നില്ല, കൂടാതെ പ്രകൃതിയിലുള്ള ഒന്നിനെയും അതിക്രമിക്കുന്ന അന്ധകാര ശക്തികളൊന്നും ഉണ്ടായിരുന്നുമില്ല. പ്രധാന ദൂതന്‍ അവനെ വഞ്ചിച്ചതിനു ശേഷമാണ് അവന്‍ ഭൂമിയില്‍ മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചത്. മനുഷ്യവർഗം കാരണമാണ് അവന്‍ സത്താനാകുന്ന പ്രധാന ദൂതനുമായുള്ള അവന്റെ സഹസ്രാബ്ദ യുദ്ധം അവന്‍ ഔപചാരികമായി ആരംഭിച്ചത്—തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു യുദ്ധമാണ് അത്. അവന്റെ സർവശക്തിയും ജ്ഞാനവും ഈ ഘട്ടങ്ങളില്‍ ഓരോന്നിലും പ്രകടമാണ്. അപ്പോള്‍ മാത്രമാണ് സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും ദൈവത്തിന്റെ ജ്ഞാനത്തിനും സർവശക്തിക്കും, അതുപോലെതന്നെ, വിശേഷിച്ചും ദൈവത്തിന്റെ യാഥാർഥ്യത്തിനും സാക്ഷ്യം വഹിച്ചത്. അവന്‍ ഈ ദിവസം വരെയും ഇതേ യാഥാർഥ്യബോധത്തോടെ തന്റെ വേല നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്; കൂടാതെ, തന്റെ വേല നിര്‍വഹിച്ചുകൊണ്ടിരിക്കെ, അവന്‍ തന്റെ ജ്ഞാനവും സർവശക്തിയും വെളിപ്പെടുത്തുകയും ചെയ്യുന്നു. വേലയുടെ ഓരോ ഘട്ടത്തിന്റെയും ആന്തരിക സത്യം കാണാനും ദൈവത്തിന്റെ സർവശക്തി എങ്ങനെയാണ് കൃത്യമായി വിശദീകരിക്കേണ്ടതെന്നു കാണാനും, അതോടൊപ്പം, ദൈവത്തിന്റെ യാഥാര്‍ഥ്യത്തെ കുറിച്ചുള്ള നിയതമായ ഒരു വിശദീകരണം ദർശിക്കാനും അവന്‍ നിങ്ങളെ അനുവദിക്കുന്നു.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതിനെ കുറിച്ച്, ചിലർ ഇങ്ങനെയാണ് ചിന്തിക്കുന്നത്: ഇതു ലോകത്തിന്റെ സൃഷ്ടിക്ക് മുന്‍പേ മുന്‍നിശ്ചയിക്കപ്പെട്ടിരുന്നതല്ലേ? വാസ്തവത്തില്‍, പരിശുദ്ധാത്മാവ് ഈ പദ്ധതികള്‍ അക്കാലത്തെ യാഥാർഥ്യത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയതാണ്. എപ്പോഴും പണം മോഷ്ടിച്ചിരുന്ന യൂദാസ് എന്ന പേരായ ഒരുവന്‍ അവിടെ ഉണ്ടാകുകയും അതിനാല്‍ ഈ വേഷം ചെയ്യാനും ഈ വിധത്തിലുള്ള സേവനം ചെയ്യാനുമായി ഈ വ്യക്തി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു എന്നേയൂള്ളൂ. ഇതു പ്രാദേശിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഒരു മികച്ച ഉദാഹരണമായിരുന്നു. യേശുവിന് ആദ്യം ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല; യൂദാസിന്റെ കള്ളി വെളിച്ചത്തായതിനു ശേഷം മാത്രമാണ് അവന്‍ അതേക്കുറിച്ച് അറിഞ്ഞത്. ഈ പങ്ക് വഹിക്കാന്‍ കഴിവുളള വേറെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍, യൂദാസിനു പകരം ആ വ്യക്തി ഇതു ചെയ്തേനെ. മുന്‍നിശ്ചയിക്കപ്പെട്ടിരുന്ന കാര്യം, വാസ്തവത്തില്‍, പരിശുദ്ധാത്മാവ് ആ നിമിഷത്തില്‍ ചെയ്തതായിരുന്നു. പരിശുദ്ധാത്മാവിന്റെ വേല എല്ലായ്പ്പോഴും തത്ക്ഷണം ചെയ്യുന്നതാണ്; അവന് എപ്പോള്‍ വേണമെങ്കിലും തന്റെ വേല ആസൂത്രണം ചെയ്യാനും ഏതു സമയത്തും അതു നടപ്പിലാക്കാനും കഴിയും. പരിശുദ്ധാത്മാവിന്റെ വേല യാഥാര്‍ഥ്യബോധത്തോടെ ആണെന്നും അത് എല്ലായ്പ്പോഴും പുതുമയുള്ളതാണെന്നും ഒരിക്കലും പഴയതല്ലെന്നും എല്ലായ്പ്പോഴും അങ്ങേയറ്റം ശുദ്ധമാണെന്നും ഞാന്‍ എല്ലായ്പ്പോഴും പറയുന്നത് എന്തുകൊണ്ടാണ്? ലോകം സൃഷ്ടിക്കപ്പെടുമ്പോള്‍ അവന്റെ വേല അതിനോടകം ആസൂത്രണം ചെയ്യപ്പെട്ടിരുന്നില്ല; നടന്നത് അങ്ങനെയല്ല! വേലയുടെ ഓരോ ചുവടും അതതു സമയത്തേക്കുള്ള ശരിയായ പ്രഭാവം കൈവരിക്കുന്നു, ഈ ചുവടുകള്‍ പരസ്പരം ഇടകലരുന്നില്ല. മിക്ക സമയത്തും നിങ്ങളുടെ മനസ്സിലുണ്ടായേക്കാവുന്ന പദ്ധതികള്‍ പരിശുദ്ധാത്മാവിന്റെ ഏറ്റവും പുതിയ വേലയുമായി ഒരു പൊരുത്തവുമില്ലാത്തതാണ്. അവന്റെ വേല മനുഷ്യന്റെ യുക്തിപോലെ അത്ര ലളിതമല്ല, മനുഷ്യന്റെ ഭാവനപോലെ അത്ര സങ്കീർണവുമല്ല—അതില്‍ ഏതു സമയത്തും ഏതു സ്ഥലത്തും മനുഷ്യന്റെ അപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വേണ്ടതു നൽകുന്നത് ഉള്‍പ്പെടുന്നു. മനുഷ്യന്റെ സത്തയെക്കുറിച്ച് അവനെക്കാള്‍ വ്യക്തമായി അറിയാവുന്ന മറ്റാരുമില്ല, കൃത്യമായും ഈ കാരണം കൊണ്ടാണ് അവന്റെ വേലപോലെ മറ്റൊന്നിനും മനുഷ്യന്റെ യഥാർഥമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തത്. അതിനാല്‍, ഒരു മാനുഷിക വീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍ അവന്റെ വേല നിരവധി സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതായി തോന്നുന്നു. ഇപ്പോള്‍ അവന്‍ നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, നിങ്ങളായിരിക്കുന്ന അവസ്ഥകള്‍ നിരീക്ഷിച്ചുകൊണ്ട് വേല ചെയ്യുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍, ഓരോരോ അവസ്ഥകളെയും അഭിമുഖീകരിക്കുമ്പോള്‍ പറയേണ്ട ഔചിത്യമാര്‍ന്ന വാക്കുകള്‍, ജനങ്ങള്‍ക്ക് ആവശ്യമുള്ള കൃത്യതയാര്‍ന്ന വാക്കുകള്‍ അവനറിയാം. അവന്റെ വേലയുടെ ആദ്യപടി തന്നെ എടുക്കുക: ശാസനയുടെ കാലം. അതിനുശേഷം, മനുഷ്യര്‍ എല്ലാത്തരം പെരുമാറ്റരീതികളും പ്രകടമാക്കുകയും ചില വിധങ്ങളിൽ മാത്സര്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു; അനവധി ഗുണകരമായ അവസ്ഥകള്‍ ഉണ്ടായി, അതുപോലെ ചില ദോഷകരമായ അവസ്ഥകളും. അവര്‍ അവരുടെ നിഷേധാത്മകതയുടെ ഒരു ഘട്ടത്തിലെത്തുകയും അവരുടെ പഠനത്തിന്റെ അധമാവസ്ഥ പ്രകടമാക്കുകയും ചെയ്തു. ദൈവം തന്റെ വേല നിര്‍വഹിച്ചത് ഇക്കാര്യങ്ങളെയെല്ലാം അടിസ്ഥാനമാക്കിയാണ്. അങ്ങനെ അവരെ കൈയ്യടക്കികൊണ്ട് തന്റെ വേലയില്‍നിന്നു മെച്ചപ്പെട്ട ഫലം നേടുന്നു. അതായത്, ഏതു സമയത്താണെങ്കിലും അവരുടെ തത്‌സ്ഥിതിയെ അടിസ്ഥാനമാക്കി അവന്‍ ആളുകള്‍ക്കിടയില്‍ പരിപാലന വേല ചെയ്യുന്നു; അവന്‍ തന്റെ വേലയുടെ ഓരോ ഘട്ടവും നിര്‍വഹിക്കുന്നത് ജനങ്ങളുടെ യഥാർഥ അവസ്ഥകള്‍ക്ക് അനുസൃതമായാണ്. സകല സൃഷ്ടികളും അവന്റെ കൈകളിലാണ്; അവന് എങ്ങനെ അവരെ അറിയാതിരിക്കാന്‍ കഴിയും? ഏതു സമയത്തും, എവിടെവച്ചും ചെയ്യേണ്ടതായ വേലയുടെ അടുത്ത പടി ദൈവം നിറവേറ്റുന്നതു ജനങ്ങളുടെ അവസ്ഥകള്‍ക്ക് അനുസൃതമായിട്ടാണ്. ഒരു തരത്തിലും ഈ വേല ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ആസൂത്രണം ചെയ്തതല്ല; അതൊരു മാനുഷിക സങ്കല്പമാണ്! തന്റെ വേലയുടെ ഫലത്തിന് അനുസരിച്ചാണ് അവൻ തുടർന്നു പ്രവർത്തിക്കുന്നത്; അവന്റെ വേല നിരന്തരം ആഴമേറുകയും വികസിക്കുകയും ചെയ്യുന്നു; ഓരോ തവണയും, അവന്റെ വേലയുടെ ഫലങ്ങള്‍ നിരീക്ഷിച്ചശേഷം, അവന്‍ തന്റെ വേലയുടെ അടുത്ത ഘട്ടം നടപ്പിലാക്കുന്നു. ക്രമേണ പരിവര്‍ത്തനം ചെയ്യുന്നതിനും കാലക്രമേണ തന്റെ പുതിയ വേല ജനങ്ങള്‍ക്കു ദൃശ്യമാക്കുന്നതിനും അവന്‍ പലതും ഉപയോഗിക്കുന്നു. ഈ രീതിയില്‍ വേല ചെയ്യുന്നതു മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും, കാരണം ദൈവത്തിനു ജനങ്ങളെ നന്നായി അറിയാം. ഇങ്ങനെയാണ് അവന്‍ തന്റെ വേല സ്വര്‍ഗത്തില്‍നിന്നു നിര്‍വഹിക്കുന്നത്. സമാനമായി, ജഡാവതാരമെടുത്ത ദൈവം യഥാർഥ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ക്രമീകരണങ്ങള്‍ ചെയ്തുകൊണ്ടും മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടും ഇതേ രീതിയിലാണു തന്റെ വേല ചെയ്യുന്നത്. അവന്റെ വേല ഒന്നും തന്നെ ലോകം സൃഷ്ടിക്കപ്പെടും മുമ്പേ ക്രമീകരിക്കപ്പെട്ടിരുന്നതല്ല, അതു സസൂക്ഷ്മം മുന്‍കൂട്ടി ആസൂത്രണം ചെയ്തതുമല്ല. ലോകം സൃഷ്ടിക്കപ്പെട്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം, ന്യായപ്രമാണയുഗം അവസാനിച്ചശേഷം, കൃപായുഗത്തില്‍ യഹോവ മനുഷ്യരാശിയെ വീണ്ടെടുക്കാനുള്ള തന്റെ വേല നിര്‍വഹിക്കുമെന്നു മുന്‍കൂട്ടി പറയുന്നതിന് യെശയ്യാവ് പ്രവാചകനെ യഹോവ ഉപയോഗപ്പെടുത്താന്‍ പോന്നവണ്ണം മനുഷ്യരാശി അത്രയ്ക്കു ദുഷിച്ചിരിക്കുന്നു എന്ന് അവന്‍ കണ്ടു. ഇത് തീര്‍ച്ചയായും യഹോവയുടെ പദ്ധതിയായിരുന്നു, എന്നാല്‍ ഈ പദ്ധതിയും ആ സമയത്ത് അവന്‍ നിരീക്ഷിച്ച സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയതായിരുന്നു; ആദാമിനെ സൃഷ്ടിച്ച ഉടനെ അവന്‍ തീര്‍ച്ചയായും ഇതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. യെശയ്യാവ് ഒരു പ്രവചനം നടത്തുക മാത്രമാണു ചെയ്തത്, എന്നാല്‍ ന്യായപ്രമാണയുഗത്തില്‍ യഹോവ ഈ വേലയ്ക്കായി മുന്‍കൂട്ടി ഒരുക്കങ്ങള്‍ നടത്തിയിരുന്നില്ല; മറിച്ച്, ദൈവം ജഡമായിത്തീരുമെന്ന സന്ദേശം നൽകി ജോസഫിനെ പ്രബോധിപ്പിക്കാന്‍ അവന്റെ സ്വപ്നത്തില്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടതോടെയാണു കൃപായുഗത്തിന്റെ തുടക്കത്തില്‍ അവന്‍ അതിന് നാന്ദി കുറിച്ചത്, അപ്പോള്‍ മാത്രമാണ് അവന്റെ ജഡാതാരത്തിന്റെ വേല ആരംഭിച്ചതും. മനുഷ്യര്‍ സങ്കല്പിക്കുന്നതുപോലെ, ലോകം സൃഷ്ടിച്ചശേഷം ജഡാവതാരത്തിനുള്ള അവന്റെ വേലയ്ക്കായി ദൈവം തയ്യാറെടുത്തിരുന്നില്ല; അതു തീരുമാനിച്ചത് മനുഷ്യരാശി ഏതു തലത്തിലേക്കു വികസിച്ചുവെന്നതിന്റെയും സാത്താന് എതിരെയുള്ള അവന്റെ യുദ്ധത്തിന്റെ അവസ്ഥയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്.

ദൈവം ജഡം ആകുമ്പോൾ, അവന്റെ ആത്മാവ് ഒരു മനുഷ്യന്റെ മേൽ ഇറങ്ങി വരുന്നു; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ ആത്മാവ് ഒരു ഭൗതിക ശരീരത്തെ അണിയുന്നു. അവൻ ഭൂമിയിൽ തന്റെ വേല ചെയ്യാൻ വരുന്നത് പരിമിതമായ ചില പരിമിതമായ ചില പടികൾ സ്വീകരിക്കാനല്ല; അവന്റെ വേല തികച്ചും പരിധിയില്ലാത്തതാണ്. പരിശുദ്ധാത്മാവ് ജഡത്തിൽ ചെയ്യുന്ന വേല ഇപ്പോഴും അവന്റെ വേലയുടെ ഫലങ്ങളാലാണ് നിർണ്ണയിക്കപ്പെടുന്നത്, കൂടാതെ ജഡത്തിൽ ആയിരിക്കുമ്പോൾ താൻ എത്ര കാലം വേല ചെയ്യുമെന്ന് നിർണ്ണയിക്കാൻ അവൻ അത്തരം കാര്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് അവന്റെ വേലയുടെ ഓരോ ഘട്ടവും നേരിട്ട് വെളിപ്പെടുത്തുന്നു, അവൻ അവൻ മുന്നേറവേ തന്റെ വേല പരിശോധിക്കുന്നു; ഈ വേല മനുഷ്യന്റെ ഭാവനയുടെ പരിധികൾ വലിച്ചുനീട്ടാൻ പോന്നവണ്ണം അത്ര പ്രകൃത്യാതീതമല്ല. ഇത് ആകാശവും ഭൂമിയും മറ്റു സകലതും സൃഷ്ടിക്കുന്നതിൽ യഹോവ ചെയ്ത വേല പോലെയാണ്; അവൻ ആസൂത്രണം ചെയ്തതും പ്രവർത്തിച്ചതും ഒരേസമയത്താണ്. അവൻ വെളിച്ചത്തെ അന്ധകാരത്തിൽ നിന്ന് വേർപെടുത്തി, അങ്ങനെ ഉഷസ്സും സന്ധ്യയും നിലവിൽ വന്നു—ഇതിന് ഒരു ദിവസമെടുത്തു. രണ്ടാം ദിവസം, അവൻ ആകാശത്തെ സൃഷ്ടിച്ചു, അതിനും ഒരു ദിവസം എടുത്തു; അതിനുശേഷം അവൻ ഭൂമിയെയും സമുദ്രങ്ങളെയും അവയിൽ വസിക്കുന്ന സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു, അതിന് മറ്റൊരു ദിവസം വേണ്ടിവന്നു. ഇത് ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും ഭൂമിയിലെ സകലതും കൈകാര്യം ചെയ്യാൻ അവൻ അനുവാദം നല്കുകയും ചെയ്ത ആറാം ദിവസം വരെ തുടർന്നു. അതിനു ശേഷം, ഏഴാം ദിവസം, സകല കാര്യങ്ങളുടെയും സൃഷ്ടി പുർത്തിയാക്കിപ്പോൾ, അവൻ വിശ്രമിച്ചു. ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിക്കുകയും അതിനെ ഒരു വിശുദ്ധ ദിവസമായി നിശ്ചയിക്കുകയും ചെയ്തു. അവൻ ഈ വിശുദ്ധ ദിവസം സ്ഥാപിക്കാൻ തീരുമാനിച്ചത് സകതലും സൃഷ്ടിച്ചതിനു ശേഷം മാത്രമാണ്, അവ സൃഷ്ടിക്കുന്നതിനു മുമ്പല്ല. ഈ വേല നടപ്പിലാക്കിയതും സ്വയമേവയാണ്; സകലതും സൃഷ്ടിക്കുന്നതിനു മുമ്പ്, ആറ് ദിവസംകൊണ്ട് ലോകം സൃഷ്ടിക്കണമെന്നും ഏഴാം ദിവസം വിശ്രമിക്കണമെന്നും അവൻ തീരുമാനിച്ചിരുന്നില്ല; അത് വസ്തുതകളുമായി നിരക്കുന്നതല്ല. അത്തരമൊരു കാര്യം അവൻ പറഞ്ഞിട്ടില്ല, ആസൂത്രണം ചെയ്തിട്ടുമില്ല. സകലതിന്റെയും സൃഷ്ടി ആറാം ദിവസം പൂർത്തിയാക്കി ഏഴാം ദിവസം വിശ്രമിക്കുമെന്ന് അവൻ തീർച്ചയായും പറഞ്ഞിട്ടില്ല; മറിച്ച് തനിക്ക് നല്ലത് എന്ന് ആ സമയത്ത് കണ്ടതിനനുസരിച്ച് അവൻ സൃഷ്ടി നടത്തുകയാണ് ചെയ്തത്. അവൻ സകലതും സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ, ആറാം ദിവസമായിക്കഴിഞ്ഞിരുന്നു. അവൻ സകലതും സൃഷ്ടിച്ചു കഴിഞ്ഞത് അഞ്ചാം ദിവസമായിരുന്നു എങ്കിൽ, ആറാം ദിവസത്തെ ഒരു വിശുദ്ധ ദിവസമായി അവൻ നിജപ്പെടുത്തുമായിരുന്നു. എന്നാൽ, അവൻ വാസ്തവത്തിൽ ആറാം ദിവസം സകലതും സൃഷ്ടിച്ചുകുഴിഞ്ഞു, അങ്ങനെ ഏഴാം ദിവസം ഒരു വിശുദ്ധ ദിവസമായി തീരുകയും അത് ഇന്നുവരെയും അങ്ങനെ തുടരുകയും ചെയ്തിരിക്കുന്നു. ആതിനാൽ ഇപ്പോഴുള്ള അവന്റെ വേലകളും അതേ രീതിയിൽ തന്നെയാണ് നിർവഹിക്കപ്പെടുന്നത്. നിങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവൻ സംസാരിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾക്കായി കരുതുകയും ചെയ്യുന്നു. അതായത്, ആത്മാവ് വ്യക്തികളുടെ സാഹചര്യങ്ങൾക്കനുസരിച്ച് സംസാരിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നു. അവൻ സകലതിനെയും നീരീക്ഷിക്കുകയും ഏതു സമയത്തും ഏതു സ്ഥലത്തും പ്രവർത്തിക്കുകയും ചെയ്യുന്നു. ഞാൻ ചെയ്യുകയും പറയുകയും ചെയ്യുന്ന, നിങ്ങളുടെമേൽ വയ്ക്കുന്ന, നിങ്ങളുടെമേൽ ചൊരിയുന്ന സകലതും ഒന്നൊഴിയാതെ നിങ്ങൾക്ക് ആവശ്യമുള്ളവയാണ്. അങ്ങനെ എന്റെ ഒരു പ്രവൃത്തിയും യാഥർഥ്യത്തിൽനിന്ന് വേർപെട്ടുള്ളതല്ല, അവയെല്ലാം യഥാർഥമാണ്. കാരണം നിങ്ങൾക്കേവർക്കും അറിയാം “ദൈവത്തിന്റെ ആത്മാവ് സകലതിനെയും നിരീക്ഷിക്കുന്നു.” ഇതെല്ലാം മുമ്പുതന്നെ തീരുമാനിച്ചതായിരുന്നെങ്കിൽ അത് മുന്നമേ തയ്യാറാക്കിയത് ആകുമായിരുന്നില്ലേ? അത് ദൈവം ആറ് സഹസ്രാബ്ദ കാലത്തേക്കുമുള്ള പദ്ധതികൾ തയ്യാറാക്കുകയും അതിനുശേഷം മനുഷ്യവർഗ്ഗം മത്സരികളും എതിർക്കുന്നവരും, വക്രതയുള്ളവരും വഞ്ചകരും ആയിരിക്കാനും അതുപോലെ ജഡത്തിന്റെ ദുഷിപ്പും കണ്മോഹവും വ്യക്തിഗത ആസക്തികളും ഉള്ളവരായിരിക്കാനും മുന്നിർണയം ചെയ്തതായി നിങ്ങൾ കരുതുന്നതു പോലെയാണ്. അവയൊന്നും ദൈവം മുന്നിശ്ചയിച്ചതല്ല, മറിച്ച് അതെല്ലാം സംഭവിച്ചത് സാത്താന്റെ ദുഷിപ്പ് കാരണമാണ്. ചിലർ ഇങ്ങനെ പറഞ്ഞേക്കാം “സാത്താനും ദൈവത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ലേ? സാത്താൻ മനുഷ്യനെ ഈ വിധത്തിൽ ദുഷിപ്പിക്കുമെന്ന് ദൈവം മുന്നിർണയിക്കുകയും അതിനുശേഷം ദൈവം തന്റെ വേല മനുഷ്യരുടെ ഇടയിൽ നിവർത്തിക്കുകയും ചെയ്തു.” ദൈവം യഥാര്ത്ഥത്തിൽ മനുഷ്യവര്ഗത്തെ ദുഷിപ്പിക്കാൻ സാത്താനെ മുന്നിർണയിക്കുമായിരുന്നോ? മനുഷ്യവർഗ്ഗത്തെ സാധാരണ ജീവിതം നയിക്കാൻ അനുവദിക്കാൻ ദൈവത്തിനു വലിയ ഉത്സാഹം മാത്രമേയുള്ളൂ. അങ്ങനെയെങ്കിൽ അവൻ അവരുടെ ജീവിതങ്ങളിൽ വാസ്തവത്തിൽ ഇടപെടുമോ? അങ്ങനെയെങ്കിൽ സാത്താനെ തോൽപ്പിച്ച് മനുഷ്യവർഗ്ഗത്തെ രക്ഷിക്കുക എന്നത് ഒരു വൃഥാ പ്രയത്നമാവില്ലേ? മാനവരാശിയുടെ മാത്സരസ്വഭാവം എങ്ങനെ മുന്നിർണ്ണയിക്കപ്പെട്ടത് ആകാൻ കഴിയുമായിരുന്നു? അത് സാത്താന്റെ ഇടപെടൽ മൂലം സംഭവിച്ച കാര്യമാണ്, പിന്നെയെങ്ങനെ അതു ദൈവത്താൽ മുൻനിർണ്ണയിക്കപ്പെട്ടത് ആകുമായിരുന്നു? നിങ്ങൾ സങ്കല്പിക്കുന്ന ദൈവത്തിന്റെ നിയന്ത്രണത്തിലുള്ള സാത്താൻ ഞാൻ സംസാരിക്കുന്ന ദൈവത്തിന്റെ നിയന്ത്രണത്തിലുള്ള സാത്താനിൽനിന്ന് വളരെ വ്യത്യസ്തമാണ്. “ദൈവം സർവ്വശക്തനാണ്, സാത്താൻ അവന്റെ നിയന്ത്രണത്തിലാണ്” എന്ന നിങ്ങളുടെ പ്രസ്താവനകൾ അനുസരിച്ച് സാത്താൻ ഒരിക്കലും അവനെ വഞ്ചിക്കുവാൻ സാധിക്കുകയില്ല. ദൈവം സർവശക്തൻ ആണെന്ന് നീ പറഞ്ഞില്ലേ? നിങ്ങളുടെ അറിവ് തീരെ അമൂർത്തമാണ്, അതിനു യാഥാർത്ഥ്യവുമായി ബന്ധമില്ല; മനുഷ്യനു ദൈവത്തിന്റെ ചിന്തകൾ അളക്കാൻ ഒരിക്കലും സാധിക്കുകയില്ല, ഒരിക്കലും അവന്റെ ജ്ഞാനം ഗ്രഹിക്കാനും കഴിയില്ല! ദൈവം സർവ്വശക്തനാണ്; അത് ഒരു കളവേയല്ല. പ്രധാനദൂതൻ ദൈവത്തെ വഞ്ചിച്ചതിനു കാരണം ദൈവം തുടക്കത്തിൽ അതിന് അധികാരത്തിന്റെ ഒരു പങ്ക് കൊടുത്തതാണ്. തീർച്ചയായും അത് ഹവ്വാ പാമ്പിന്റെ പ്രലോഭനത്തിന് വശംവദയായപ്പോളുണ്ടായതു പോലത്തെ ഒരു അപ്രതീക്ഷിത സംഭവമായിരുന്നു. എന്നിരുന്നാലും, സാത്താൻ തന്റെ ചതി എങ്ങനെ നടപ്പാക്കിയാലും അവൻ ഇപ്പോഴും ദൈവത്തെ പോലെ സർവ്വശക്തൻ അല്ല. നിങ്ങൾ പറഞ്ഞതുപോലെ സാത്താന് ശക്തിയുണ്ട് എന്നു മാത്രമേയുള്ളൂ; അവൻ എന്തുതന്നെ ചെയ്താലും, ദൈവത്തിന്റെ അധികാരം എപ്പോഴും അതിനെ തോല്പിക്കും. ഇതാണ് “ദൈവം സർവശക്തനാണ്, സാത്താൻ അവന്റെ കരങ്ങൾക്കുള്ളിലാണ്” എന്നു പറയുന്നതിന്റെ പിന്നിലുള്ള യഥാർത്ഥ അർത്ഥം. അതിനാൽ സാത്താനുമായുള്ള യുദ്ധം ഒരു സമയത്ത് ഒരു കാര്യം എന്ന രീതിയിലാണ് നടത്തേണ്ടത്. മാത്രമല്ല, ദൈവം തന്റെ വേല ആസൂത്രണം ചെയ്യുന്നത് സാത്താന്റെ തന്ത്രങ്ങളോടുള്ള പ്രതികരണമായിട്ടാണ്—അതായത്, അവൻ മനുഷ്യവർഗ്ഗത്തിന് രക്ഷ വരുത്തുന്നതും അവന്റെ സർവ്വശക്തിയും ജഞാനവും വെളിപ്പെടുത്തുന്നതും നിലവിലുള്ള യുഗത്തിന് അനുയോജ്യമായ ഒരു രീതിയിലാണ്. സമാനമായി, കൃപായുഗത്തിനു മുമ്പ് അന്ത്യനാളുകളിലെ വേല, നേരത്തെ തന്നെ മുൻനിർണ്ണയിച്ചിരുന്നില്ല; മുൻനിർണയങ്ങൾ നടത്തുന്നത് ഇത്തരം ക്രമീകൃതമായ ഒരു രീതിയിലല്ല: ഒന്നാമതായി, മനുഷ്യന്റെ ബാഹ്യ സ്വഭാവത്തിൽ വ്യത്യാസം വരുത്തുക; രണ്ടാമതായി, മനുഷ്യനെ ശാസനകൾക്കും പരീക്ഷകൾക്കും വിധേയനാക്കുക; മൂന്നാമതായി, മനുഷ്യനെ മരണമെന്ന പരീക്ഷയിലൂടെ കടത്തിവിടുക; നാലാമതായി, സ്നേഹിക്കുന്ന ദൈവത്തിന്റെ കാലം അനുഭവിച്ചറിയാനും ഒരു സൃഷ്ടിയുടെ തീരുമാനം പ്രകടമാക്കാനും മനുഷ്യനെക്കൊണ്ട് ഇടയാക്കുക; അഞ്ചാമതായി, ദൈവത്തിന്റെ ഹിതം കാണാനും അവനെ പൂർണ്ണമായി മനസ്സിലാക്കാനും മനുഷ്യനെ അനുവദിക്കുക; അവസാനമായി, മനുഷ്യനെ പൂർണ്ണനാക്കുക. അവൻ ഇക്കാര്യങ്ങളെല്ലാം കൃപായുഗത്തിൽ ആസൂത്രണം ചെയ്തില്ല; മറിച്ച്, അവൻ അവ പദ്ധതിയിടാൻ തുടങ്ങിയത് ഇപ്പോഴുള്ള യുഗത്തിലാണ്. സാത്താൻ പ്രവർത്തിക്കുന്നു, ദൈവവും പ്രവർത്തിക്കുന്നു. സാത്താൻ അതിന്റെ ദുഷിച്ച പ്രകൃതം പ്രകടിപ്പിക്കുന്നു, അതേസമയം ദൈവം വളച്ചുകെട്ടില്ലാതെ സംസാരിക്കുകയും ചില ഈടുറ്റ കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇതാണ് ഇപ്പോൾ ചെയ്യുന്ന വേല, ഇതേ പ്രവർത്തന തത്ത്വമാണ് വളരെക്കാലം മുമ്പ് ലോക സൃഷ്ടിക്കു ശേഷം ഉപയോഗിച്ചതും.

ആദ്യം ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചു, കൂടാതെ അവൻ ഒരു സർപ്പത്തെയും സൃഷ്ടിച്ചു. സകലതിലും വച്ച്, ഈ പാമ്പായിരുന്നു ഏറ്റവും വിഷമുള്ളത്; അതിന്റെ ശരീരത്തിൽ വിഷം ഉണ്ടായിരുന്നു, അത് മുതലെടുക്കാൻ സാത്താൻ അതിനെ വിനിയോഗിച്ചു. പാമ്പാണ് ഹവ്വായെ പാപം ചെയ്യാൻ പ്രലോഭിപ്പിച്ചത്. ഹവ്വായ്ക്ക് ശേഷം ആദാമും പാപം ചെയ്തു, അങ്ങനെ നന്മയും തിന്മയും തമ്മിൽ വേർതിരിച്ചറിയാൻ അവർക്ക് ഇരുവർക്കും സാധിച്ചു. പാമ്പ് ഹവ്വായെ പ്രലോഭിപ്പിക്കുമെന്നും ഹവ്വാ ആദാമിനെ പ്രലോഭിപ്പിക്കുമെന്നും യഹോവയ്ക്ക് അറിയാമായിരുന്നുവെങ്കിൽ, പിന്നെ എന്തിനാണ് അവൻ അവരെയെല്ലാവരെയും ഒരു തോട്ടത്തിനുള്ളിൽ ആക്കിയത്? ഈ കാര്യങ്ങൾ അവനു പ്രവചിക്കാൻ കഴിയുമായിരുന്നെങ്കിൽ, പിന്നെ എന്തിനാണ് അവൻ ഒരു സർപ്പത്തെ സൃഷ്ടിച്ചിട്ട് ഏദെൻതോട്ടത്തിൽ ആക്കിയത്? എന്തുകൊണ്ടാണ് ഏദെൻതോട്ടത്തിൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം ഉണ്ടായിരുന്നത്? അവർ ഫലം തിന്നണമെന്ന് അവൻ ഉദ്ദേശിച്ചിരുന്നോ? യഹോവ വന്നപ്പോൾ ആദാമോ ഹവ്വായോ അവനെ അഭിമുഖീകരിക്കാൻ ധൈര്യപ്പെട്ടില്ല, അപ്പോൾ മാത്രമാണ് അവർ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചെന്നും സർപ്പത്തിന്റെ കെണിയിൽ വീണെന്നും യഹോവ അറിഞ്ഞത്. അവസാനം, അവൻ സർപ്പത്തെ ശപിച്ചു, കൂടാതെ ആദാമിനെയും ഹവ്വായെയും ശപിച്ചു. അവർ രണ്ടുപേരും വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുമ്പോൾ അവർ അത് ചെയ്യുകയാണെന്ന് യഹോവയ്ക്ക് ഒട്ടും അറിയില്ലായിരുന്നു. മനുഷ്യവർഗ്ഗം തിന്മയും ലൈംഗിക അരാജകത്വവും നിറഞ്ഞവരാകും വിധം ദുഷിച്ചു. അത് അവിടംകൊണ്ട് അവസാനിച്ചില്ല. അവരുടെ ഹൃദയത്തിൽ നിനയ്ക്കുന്ന എല്ലാക്കാര്യങ്ങളും തിന്മയും അനീതിയും ആകുകയും ചെയ്തു; അവയെല്ലാം മലിനമായിരുന്നു. അതിനാൽ മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചതിൽ യഹോവ ഖേദിച്ചു. അതിനുശേഷം, ജലപ്രളയത്തിലൂടെ ലോകത്തെ നശിപ്പിക്കുന്ന വേലയിൽ അവൻ ഏർപ്പെട്ടു. ആ പ്രളയത്തെ നോഹയും പുത്രന്മാരും അതിജീവിച്ചു. വാസ്തവത്തിൽ ചില കാര്യങ്ങൾ മനുഷ്യൻ ഭാവനയിൽ കണ്ടേക്കാവുന്നത് പോലെ അത്ര പുരോഗമിച്ചതും പ്രകൃത്യാതീതവുമല്ല. ചിലർ ചോദിക്കുന്നു, “പ്രധാനദൂതൻ തന്നെ വഞ്ചിക്കുമെന്നു ദൈവത്തിന് അറിയാമായിരുന്നിട്ടും അവൻ എന്തിനാണ് അതിനെ സൃഷ്ടിച്ചത്?” വസ്തുതകൾ ഇവയാണ്: ഭൂമി സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ്, സ്വർഗ്ഗത്തിലെ ദൂതന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ പ്രധാനദൂതനായിരുന്നു. സ്വർഗ്ഗത്തിലെ എല്ലാ ദൂതന്മാരുടെയും മേൽ അതിന് അധികാരം ഉണ്ടായിരുന്നു; ഇതായിരുന്നു ദൈവം അതിനു നല്കിയ അധികാരം. ദൈവത്തെ ഒഴികെ, സ്വർഗ്ഗത്തിലെ ദൂതന്മാരിൽ അതിശ്രേഷ്ഠനായിരുന്നു അത്. പിന്നീട്, ദൈവം മനുഷ്യരാശിയെ സൃഷ്ടിച്ചതിനു ശേഷം, താഴെ ഭൂമിയിൽ പ്രധാനദൂതൻ ദൈവത്തിനെതിരെ അതിലും വലിയ വഞ്ചന നടത്തി. മനുഷ്യവർഗ്ഗത്തെ നിയന്ത്രിക്കാനും ദൈവത്തിന്റെ അധികാരത്തെ മറികടക്കാനും അത് ആഗ്രഹിച്ചതിനാലാണ് ദൈവത്തെ അത് വഞ്ചിച്ചതെന്ന് ഞാൻ പറയുന്നത്. പ്രധാനദൂതനാണ് ഹവ്വായെ പാപത്തിലേക്ക് പ്രലോഭിപ്പിച്ചത്, അത് അങ്ങനെ ചെയ്തത് ഭൂമിയിൽ അതിന്റെ രാജ്യം സ്ഥാപിക്കാനും മനുഷ്യരെ ദൈവത്തിൽനിന്ന് അകറ്റി പകരം പ്രധാനദൂതനെ അനുസരിപ്പിക്കാനും ആഗ്രഹിച്ചതിനാലാണ്. നിരവധി കാര്യങ്ങൾക്കുതന്നെ അനുസരിക്കാൻ സാധിക്കും—ദൂതന്മാർക്കു സാധിക്കും, അതുപോലെ ഭൂമിയിലുള്ള ജനങ്ങൾക്കും സാധിക്കും—എന്ന് പ്രധാനദൂതൻ കണ്ടു. ആദാമും ഹവ്വായും പ്രധാനദൂതനെ അനുസരിച്ച സമയത്ത് പക്ഷികളും മൃഗങ്ങളും മരങ്ങളും വനങ്ങളും പർവ്വതങ്ങളും നദികളും എന്നു വേണ്ട ഭൂമിയിലെ സകല വസ്തുക്കളും മനുഷ്യരുടെ—അതായത് ആദാമിന്റെയും ഹവ്വായുടെയും—പരിചരണത്തിനു കീഴിലായിരുന്നു. അതിനാൽ ദൈവത്തിന്റെ അധികാരത്തെ മറികടക്കാനും ദൈവത്തെ വഞ്ചിക്കാനും പ്രധാനദൂതൻ ആഗ്രഹിച്ചു. അതിനുശേഷം, അത് ദൈവത്തിനെതിരെയുള്ള മത്സരത്തിൽ അനേകം ദൂതന്മാർക്കു നേതൃത്വം നൽകി. അവ പിന്നീട് പലതരം അശുദ്ധാത്മാക്കളായി മാറുകയുണ്ടായി. ഇന്നുവരെയുള്ള മനുഷ്യരാശിയുടെ വികാസം പ്രധാനദൂതന്റെ ദുഷിപ്പിക്കൽ മൂലം ഉണ്ടായതല്ലേ? പ്രധാനദൂതൻ ദൈവത്തെ വഞ്ചിക്കുകയും മനുഷ്യരാശിയെ ദുഷിപ്പിക്കുകയും ചെയ്തതുമൂലം മാത്രമാണ് മനുഷ്യർ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഇങ്ങനെ ആയിരിക്കുന്നത്. ഘട്ടം ഘട്ടമായുള്ള ഈ പ്രവർത്തനം ആളുകൾ സങ്കല്പിച്ചേക്കാവുന്നത് പോലെ അമൂർത്തവും ലളിതവുമല്ല. സാത്താൻ അതിന്റെ വിശ്വാസവഞ്ചന നടത്തിയതിന് ഒരു കാരണമുണ്ട്. എന്നിട്ടും ആളുകൾക്ക് അത്തരമൊരു ലളിതമായ വസ്തുത മനസ്സിലാക്കാൻ കഴിയുന്നില്ല. ആകാശത്തെയും ഭൂമിയെയും സകലതിനെയും സൃഷ്ടിച്ച ദൈവം എന്തിനാണ് സാത്താനെ കൂടി സൃഷ്ടിച്ചത്? ദൈവം സാത്താനെ വളരെയധികം വെറുക്കുകയും സാത്താൻ അവന്റെ ശത്രുവാകുകയും ചെയ്യുന്നതിനാൽ, അവൻ എന്തിനാണ് സാത്താനെ സൃഷ്ടിച്ചത്? സാത്താനെ സൃഷ്ടിക്കുന്നതിലൂടെ, അവന് ഒരു ശത്രുവിനെ സൃഷ്ടിക്കുകയായിരുന്നില്ലേ? ദൈവം ഒരു ശത്രുവിനെ സൃഷ്ടിച്ചില്ല എന്നതാണ് വാസ്തവം; മറിച്ച്, അവന് ഒരു ദൂതനെ സൃഷ്ടിക്കുകയാണ് ചെയ്തത്, പിന്നീട് ആ ദൂതൻ അവനെ വഞ്ചിച്ചു. അതിന്റെ നില അതിനു ദൈവത്തെ വഞ്ചിക്കാൻ ആഗ്രഹം ജനിക്കുന്നിടത്തോളം വളർന്നിരുന്നു. അത് യാദൃശ്ചികമാണെന്നു പറയാൻ കഴിയും, പക്ഷേ അത് ഒരു അനിവാര്യത കൂടിയായിരുന്നു. അത് ഒരു വ്യക്തി പ്രത്യേക അവസ്ഥയിലേക്കു മുതിർന്നശേഷം അനിവാര്യമായും മരിക്കുന്നതിനു സമാനമാണ്; കാര്യങ്ങൾ ആ ഘട്ടത്തിലേക്ക് വികസിക്കുക മാത്രമാണ് ചെയ്തത്. ചില പമ്പര വിഡ്ഢികൾ പറയുന്നത് ഇങ്ങനെയാണ്, “സാത്താൻ നിന്റെ ശത്രുതായിരിക്കെ, നീ എന്തിനാണ് അതിനെ സൃഷ്ടിച്ചത്? പ്രധാനദൂതന് നിന്നെ വഞ്ചിക്കുമെന്ന് നിനക്ക് അറിയാമായിരുന്നില്ലേ? നിനക്ക് നിത്യതയിൽനിന്നു നിത്യതയിലേക്ക് നോക്കാൻ കഴിയില്ലേ? പ്രധാനദൂതന്റെ സ്വഭാവം നിനക്ക് അറിയാമായിരുന്നില്ലേ? അത് നിന്നെ വഞ്ചിക്കുമെന്നു നിനക്ക് വ്യക്തമായി അറിയാമായിരുന്നിട്ടും നീ എന്തിനാണ് അതിനെ ഒരു പ്രധാനദൂതനാക്കിയത്? അത് നിന്നെ വഞ്ചിക്കുക മാത്രമല്ല, മറ്റനേകം ദുതന്മാരെ അതിനോടൊപ്പം നയിക്കുകയും മനുഷ്യരാശിയെ ദുഷിപ്പിക്കാൻ മർത്ത്യ ലോകത്തേക്ക് ഇറങ്ങുകയും ചെയ്തു, എന്നിട്ടും ഇന്നുവരെ, നിനക്ക് നിന്റെ ആറായിരം വർഷ കാര്യനിര്വഹണ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.” ആ വാക്കുകൾ ശരിയാണോ? നീ ഈ രീതിയിൽ ചിന്തിക്കുമ്പോൾ, ആവശ്യമുള്ളതിനെക്കാൾ കൂടുതൽ കുഴപ്പങ്ങളിലേക്കു നീ കലെടുത്തുവെക്കുകയല്ലേ? മറ്റു ചിലർ ഇങ്ങനെ പറയുന്നു, “സാത്താന് മനുഷ്യരാശിയെ ഇന്നത്തെ അവസ്ഥയിലേക്ക് ദുഷിപ്പിച്ചില്ലായിരുന്നെങ്കിൽ, ദൈവം ഇതുപോലെ മനുഷ്യരാശിക്കു രക്ഷ കൊണ്ടുവരുമായിരുന്നില്ല. ആയതിനാൽ, ദൈവത്തിന്റെ ജ്ഞാനവും സർവ്വശക്തിയും അദൃശ്യമാകുമായിരുന്നു; അവന്റെ ജ്ഞാനം എവിടെ വെളിപ്പെടുമായിരുന്നു? അതിനാൽ ദൈവം തന്റെ സർവ്വശക്തി പിന്നീട് വെളിപ്പെടുത്താനാനായി സാത്താനുവേണ്ടി ഒരു മനുഷ്യരാശിയെ സൃഷ്ടിച്ചു—അല്ലെന്നുവരികിൽ, മനുഷ്യന് ദൈവത്തിന്റെ ജ്ഞാനം എങ്ങനെ കണ്ടെത്താനാകുമായിരുന്നു? മനുഷ്യന് ദൈവത്തെ എതിർക്കുകയോ അവനോട് മത്സരിക്കുകയോ ചെയ്തില്ലായിരുന്നെങ്കിൽ, അവന്റെ പ്രവൃത്തികൾ വെളിപ്പെടുത്തുന്നത് അനാവശ്യമായിരിക്കുമായിരുന്നു. സൃഷ്ടികളെല്ലാം അവനെ ആരാധിക്കുകയും അവനു കീഴ്പ്പെടുകയും ചെയ്തിരുന്നെങ്കിൽ, ദൈവത്തിന് ഒരു വേലയും ചെയ്യാനുണ്ടാകുമായിരുന്നില്ല.” ഇത് യാഥാർത്ഥ്യത്തിൽ നിന്ന് പിന്നെയും അകലെയാണ്. കാരണം ദൈവത്തെ സംബന്ധിച്ച് മലിനമായത് ഒന്നും തന്നെയില്ല, അതിനാൽ അവനു മലിനമായത് സൃഷ്ടിക്കാനും കഴിയില്ല. ശത്രുവിനെ പരാജയപ്പെടുത്തുന്നതിനും താൻ സൃഷ്ടിച്ച മനുഷ്യരെ രക്ഷിക്കാനും ദൈവത്തെ വെറുക്കുകയും വഞ്ചിക്കുകയും എതിർക്കുകയും ചെയ്യുന്നതും തുടക്കത്തിൽ അവന്റെ ആധിപത്യത്തിനു കീഴിലും അവന്റേതും ആയിരുന്ന ഭൂതങ്ങളെയും സാത്താനെയും പരാജയപ്പെടുത്താനും മാത്രമാണ് അവന് ഇപ്പോൾ തന്റെ പ്രവൃത്തികൾ വെളിപ്പെടുത്തുന്നത്. ഈ ഭൂതങ്ങളെ പരാജയപ്പെടുത്താനും അതിലൂടെ തന്റെ സർവ്വശക്തി സകലതിനും വെളിപ്പെടുത്താനും ദൈവം ആഗ്രഹിക്കുന്നു. മനുഷ്യരും ഭൂമിയിലുള്ള സകലതും ഇപ്പോൾ സാത്താന്റെ അധിപത്യത്തിനു കീഴിലാണ്, ദുഷ്ടന്റെ അധിപത്യത്തിനു കീഴിലാണ്. ആളുകൾ തന്നെ അറിയുന്നതിനായി തന്റെ പ്രവൃത്തികൾ സകലതിനും വെളിപ്പെടുത്താനും അതുവഴി സാത്താനെ പരാജയപ്പെടുത്താനും ശത്രുക്കളെ പൂർണ്ണമായി ജയിച്ചടക്കാനും ദൈവം ആഗ്രഹിക്കുന്നു. ഈ മുഴുവേലയും നിവർത്തിക്കുന്നത് അവന്റെ പ്രവൃത്തികൾ വെളിപ്പെടുത്തുന്നതിലൂടെയാണ്. അവന്റെ സൃഷ്ടികളെല്ലാം സാത്താന്റെ ആധിപത്യത്തിനു കീഴിലായതിനാൽ ദൈവം തന്റെ സർവ്വശക്തി അവര്ക്ക് വെളിപ്പെടുത്താനും അതുവഴി സാത്താനെ പരാജയപ്പെടുത്താനും ആഗ്രഹിക്കുന്നു. സാത്താൻ ഇല്ലായിരുന്നുവെങ്കിൽ, അവന് അവന്റെ പ്രവൃത്തികൾ വെളിപ്പെടുത്തേണ്ടി വരികയില്ലായിരുന്നു. സാത്താന്റെ ഉപദ്രവമല്ലായിരുന്നുവെങ്കിൽ, ദൈവം മനുഷ്യരാശിയെ സൃഷ്ടിച്ചിട്ട് ഏദെൻതോട്ടത്തിൽ ജീവിക്കാൻ വിടുമായിരുന്നു. സാത്താന്റെ വഞ്ചനയ്ക്ക് മുമ്പ്, ദൈവം തന്റെ എല്ലാ പ്രവൃത്തികളും ദുതന്മാരോടോ പ്രധാനദൂതനോടോ ഒരിക്കലും എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല? ആരംഭത്തിൽത്തന്നെ, എല്ലാ ദൂതന്മാരും പ്രധാനദൂതനും ദൈവത്തെ അറിയുകയും അവനു കീഴ്പെടുകയും ചെയ്തിരുന്നുവെങ്കിൽ, ദൈവം വേലയുടെ ആ അർത്ഥമില്ലാത്ത പ്രവൃത്തികൾ ചെയ്യുമായിരുന്നില്ല. സാത്താന്റെയും പിശാചുക്കളുടെയും അസ്തിത്വം കാരണം, മനുഷ്യരും ദൈവത്തെ എതിര്ക്കുകയും അവരുടെ മനസ്സിൽ മത്സരപ്രകൃതം മുറ്റിനിൽക്കുകയും ചെയ്യുന്നു. അതിനാൽ ദൈവം തന്റെ പ്രവൃത്തികൾ വെളിപ്പെടുത്താന് ആഗ്രഹിക്കുന്നു. സാത്താനുമായി യുദ്ധം ചെയ്യാന് ആഗ്രഹിക്കുന്നതിനാൽ, അതിനെ പരാജയപ്പെടുത്താനായി അവനു സ്വന്തം അധികാരവും തന്റെ എല്ലാ പ്രവൃത്തികളും ഉപയോഗിക്കേണ്ടതുണ്ട്; ഈ വിധത്തിൽ, അവന് മനുഷ്യർക്കിടയിൽ നിറവേറ്റുന്ന രക്ഷാപ്രവൃത്തി അവന്റെ ജ്ഞാനവും സർവ്വശക്തിയും കാണാൻ മനുഷ്യരെ അനുവദിക്കും. ദൈവം ഇന്ന് ചെയ്യുന്ന വേല അർത്ഥപൂർണ്ണമാണ്, അതിന് പിൻവരുന്നപ്രകാരം ചിലർ പറയുന്നതുമായി യാതൊരു സാമ്യവുമില്ല: “നീ ചെയ്യുന്ന വേല പരസ്പര വിരുദ്ധമല്ലേ? തുടരെയുള്ളള ഈ വേല സ്വയം കുഴപ്പത്തിലാക്കാനുള്ള ഒരു ശ്രമം മാത്രമല്ലേ? നീ സാത്താനെ സൃഷ്ടിച്ചു, എന്നിട്ട് നിന്നെ വഞ്ചിക്കുന്നതിനും എതിർക്കുന്നതിനും അതിനെ അനുവദിച്ചു. നീ മനുഷ്യരെ സൃഷ്ടിച്ചു, തുടർന്ന് അവരെ സാത്താനു കൈമാറി, ആദാമിനെയും ഹവ്വായെയും പ്രലോഭിതരാകാൻ അനുവദിച്ചു. നീ ഇതെല്ലാം മനഃപൂർവ്വം ചെയ്തതിനാൽ, എന്തുകൊണ്ടാണ് നീ ഇപ്പോഴും മനുഷ്യവർഗ്ഗത്തെ വെറുക്കുന്നത്? നീ എന്തിനാണ് സാത്താനെ കഠിനമായി വെറുക്കുന്നത്? ഇവയെല്ലാം നീ സ്വയമായി ഉണ്ടാക്കിവെച്ചതല്ലേ? നിനക്ക് വെറുക്കാൻ എന്താണ് ഉള്ളത്?” കുറെ ബുദ്ധിശൂന്യരായ ആളുകളാണ് അത്തരം കാര്യങ്ങൾ പറയുന്നത്. അവർ ദൈവത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ അവർ ദൈവത്തെക്കുറിച്ച് പരാതിപ്പെടുന്നു. എന്തൊരു വൈരുദ്ധ്യം! നിനക്ക് സത്യം മനസ്സിലാകുന്നില്ല, നിനക്ക് വളരെയധികം പ്രകൃത്യാതീത ചിന്തകളുണ്ട്. മാത്രമല്ല ദൈവം ഒരു തെറ്റ് ചെയ്തുവെന്ന് പോലും നീ അവകാശപ്പെടുന്നു—നിങ്ങൾ എത്ര ബുദ്ധിശൂന്യരാണ്! നിങ്ങളാണ് സത്യത്തെ നിസ്സാരമായി കാണുന്നത്; ദൈവം തെറ്റ് ചെയ്തു എന്നതല്ല വാസ്തവം! ചിലർ വീണ്ടും വീണ്ടും ഇങ്ങനെ പരാതിപ്പെടുക പോലും ചെയ്യുന്നു, “നീയാണ് സാത്താനെ സൃഷ്ടിച്ച് അവനെ മനുഷ്യരുടെ ഇടയിലേക്ക് തള്ളിക്കളഞ്ഞിട്ട് അവരെ അതിന്റെ കൈയിൽ ഏല്പിച്ചുകൊടുത്തത്. മനുഷ്യർക്കു സാത്താന്യ സ്വഭാവം കൈവന്നപ്പോൾ, നീ അവരോട് ക്ഷമിച്ചില്ല; നേരെമറിച്ച്, നീ അവരെ ഒരു പരിധിവരെ വെറുക്കുകയാണ് ചെയ്തത്. ആദ്യം നീ അവരെ ഒരു പരിധിവരെ സ്നേഹിച്ചു, പക്ഷേ ഇപ്പോൾ നീ അവരെ വെറുക്കുന്നു. നീയാണ് മനുഷ്യരാശിയെ വെറുത്തിരിക്കുന്നത്, അപ്പോഴും നീ തന്നെയാണ് മാനുഷ്യകുലത്തെ സ്നേഹിച്ചിട്ടുള്ളതും. ഇവിടെ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത്? ഇതൊരു വൈരുദ്ധ്യമല്ലേ?” നിങ്ങൾ ഏതു വിധത്തിൽ വീക്ഷിച്ചാലും, ഇതാണ് വാസ്തവത്തിൽ സ്വർഗ്ഗത്തിൽ സംഭവിച്ചത്; പ്രധാനദൂതൻ ദൈവത്തെ വഞ്ചിച്ചതും മനുഷ്യരാശി ദുഷിക്കപ്പെട്ടതും ഈ രീതിയിലാണ്, ഇങ്ങനെയാണ് മനുഷ്യർ ഇന്നും വരെയും തുടരുന്നുപോന്നിട്ടുള്ളത്. അതിനെ വിവരിക്കാൻ നിങ്ങൾ ഏതു വാക്കുകൾ ഉപയോഗിച്ചാലും, നടന്നത് അതാണ്. എന്നിരുന്നാലും, ദൈവം ഇന്നു ചെയ്യുന്ന ഈ വേലയുടെ പിന്നിലെ മുഴുവൻ ഉദ്ദേശ്യവും നിങ്ങളെ രക്ഷിക്കുകയും സാത്താനെ പരാജയപ്പെടുത്തുകയുമാണ് എന്നു നിങ്ങൾ മനസ്സിലാക്കണം.

ദൂതന്മാര്‍ വിശേഷിച്ചും ചപലരും എടുത്തുപറയേണ്ട കഴിവുകൾ ഇല്ലാത്തവരും ആയതിനാല്‍, അവര്‍ക്ക് അധികാരം നല്കിയപ്പോള്‍തന്നെ അവര്‍ ധാര്‍ഷ്ട്യമുള്ളവരായിത്തീർന്നു. ഇത് മറ്റു ദൂതന്മാരെക്കാള്‍ ഉയര്‍ന്ന പദവിയുണ്ടായിരുന്ന പ്രധാന ദൂതന്റെ കാര്യത്തില്‍ വിശേഷിച്ചും സത്യമായിരുന്നു. ദൂതന്മാര്‍ക്കിടയിലെ ഒരു രാജാവായ അതു ദശലക്ഷക്കണക്കിന് ദൂതന്മാരെ യഹോവയ്ക്ക് കീഴില്‍ നയിച്ചു, അതിന്റെ അധികാരം മറ്റേതു ദൂതന്മാരുടേതിനെക്കാളും കവിയുന്നതായിരുന്നു. അതു പല കാര്യങ്ങൾ ചെയ്യാനും ലോകത്തെ നിയന്ത്രിക്കാനുമായി മനുഷ്യരുടെ ഇടയിലേക്കു ദൂതന്മാരെ അയയ്ക്കാൻ ആഗ്രഹിച്ചു. പ്രപഞ്ചത്തിന്റെ അധികാരി താനാണെന്നു ദൈവം പറഞ്ഞു; എന്നാല്‍ താനാണു പ്രപഞ്ചത്തിന്റെ അധികാരിയെന്ന് പ്രധാനദൂതന്‍ അവകാശവാദം ഉന്നയിച്ചു—അതു മുതല്‍, പ്രധാനദൂതന്‍ ദൈവത്തെ വഞ്ചിച്ചു. ദൈവം സ്വർഗത്തില്‍ മറ്റൊരു ലോകം സൃഷ്ടിച്ചിട്ടുണ്ടായിരുന്നു, പ്രധാനദൂതന്‍ ഈ ലോകത്തെ നിയന്ത്രിക്കാനും ഒപ്പം മര്‍ത്യലോകത്തേക്ക് ഇറങ്ങിവരാനും അഗ്രഹിച്ചു. അങ്ങനെ ചെയ്യുന്നതിന് അനുവദിക്കാന്‍ ദൈവത്തിനാകുമോ? അങ്ങനെ, അവന്‍ പ്രധാന ദൂതനെ പ്രഹരിച്ച് മധ്യാകാശത്തിലേക്കു തള്ളിയിട്ടു. പ്രധാനദൂതന്‍ മനുഷ്യരെ ദുഷിപ്പിച്ചതു മുതല്‍ ദൈവം അവരെ രക്ഷിക്കാനായി പ്രധാനദുതനോടു യുദ്ധം ചെയ്തിരിക്കുന്നു; അവന്‍ ഈ ആറ് സഹസ്രാബ്ദങ്ങളും അതിനെ പരാജയപ്പെടുത്താനാണ് ഉപയോഗിച്ചത്. സർവശക്തനായ ഒരു ദൈവത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണ ദൈവം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന വേലയുമായി പൊരുത്തപ്പെടുന്നതല്ല; അത് തികച്ചും അപ്രായോഗികമാണ്, തീർച്ചയായും ഒരു മിഥ്യയാണ്! വാസ്തവത്തില്‍, പ്രധാന ദൂതന്റെ വഞ്ചനയ്ക്കു ശേഷം മാത്രമാണ് ദൈവം അതിനെ തന്റെ ശത്രുവായി പ്രഖ്യാപിച്ചത്. അതിന്റെ വഞ്ചന കാരണം മാത്രമാണ് പ്രധാനദൂതന്‍ മര്‍ത്യലോകത്തില്‍ എത്തിയശേഷം മനുഷ്യവർഗത്തെ ചവിട്ടിമെതിച്ചത്; ഇക്കാരണത്താലാണ് മനുഷ്യവർഗം ഇന്നത്തെ നിലയിൽ എത്തിയത്. അതു സംഭവിച്ചശേഷം, ദൈവം സാത്താനോടു ശപഥം ചെയ്തു, “ഞാന്‍ നിന്നെ പരാജയപ്പെടുത്തുകയും ഞാന്‍ സൃഷ്ടിച്ച മനുഷ്യവർഗത്തിനു മുഴുവന്‍ രക്ഷ കൊണ്ടുവരികയും ചെയ്യും.” ആദ്യം ബോധ്യം വരാത്ത സാത്താന്‍ ഇങ്ങനെ മറുപടി പറഞ്ഞു, “വാസ്തവത്തിൽ നിനക്ക് എന്നോട് എന്താണു ചെയ്യാന്‍ കഴിയുക? നിനക്ക് എന്നെ മധ്യാകാശത്തിലേക്ക് തള്ളിയിടാന്‍ ശരിക്കും കഴിയുമോ? നിനക്കെന്നെ ശരിക്കും തോല്പിക്കാനാകുമോ?” ദൈവം മധ്യാകാശത്തിലേക്ക് അതിനെ തള്ളിയിട്ടശേഷം പ്രധാനദൂതന് ഒരു ശ്രദ്ധയും കൊടുത്തില്ല, പിന്നീട് മനുഷ്യവര്‍ഗത്തെ രക്ഷിക്കാനും സാത്താന്റെ തുടർന്നുപോരുന്ന പ്രതിബന്ധങ്ങൾ വകവയ്ക്കാതെ അവന്റെ സ്വന്തം വേല നിര്‍വഹിക്കാന്‍ ആരംഭിക്കുകയും ചെയ്തു. സാത്താനു പലതും ചെയ്യാന്‍ സാധിച്ചു, എന്നാല്‍ അതെല്ലാം ദൈവം മുമ്പെ അതിന് നല്കിയിരുന്ന ശക്തിയാൽ മാത്രമായിരുന്നു; അത് ഇക്കാര്യങ്ങള്‍ അതിനോടൊപ്പം മധ്യാകാശത്തിലേക്കു കൊണ്ടുവന്ന് ഇന്നേവരെ കൈവശം വെച്ചിരിക്കുകയുമാണ്. പ്രധാനദൂതനെ മധ്യാകാശത്തിലേക്കു തള്ളിയിടുമ്പോള്‍, ദൈവം അതിന്റെ അധികാരം തിരികെ എടുത്തിരുന്നില്ല, അതിനാല്‍ സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്നത് തുടര്‍ന്നുപോന്നു. ദൈവം, നേരെമറിച്ച്, മനുഷ്യരെ സൃഷ്ടിച്ച ഉടൻ സാത്താന്‍ ദുഷിപ്പിച്ച അവരെ രക്ഷിക്കാന്‍ ആരംഭിച്ചു. സ്വർഗത്തിലായിരുന്നപ്പോള്‍ ദൈവം തന്റെ പ്രവൃത്തികള്‍ വെളിപ്പെടുത്തിയില്ല, എന്നാൽ ഭൂമി സൃഷ്ടിക്കുന്നതിനു മുമ്പ്, സ്വർഗത്തില്‍ താന്‍ സൃഷ്ടിച്ച ലോകത്തിലെ ആളുകളെ തന്റെ പ്രവൃത്തികള്‍ കാണാന്‍ അവന്‍ അനുവദിച്ചു. അങ്ങനെ മുകളില്‍ സ്വർഗത്തിലുള്ള ആ ആളുകളെ നയിക്കുകയും ചെയ്തു. അവന്‍ അവര്‍ക്കു ജ്ഞാനവും ബുദ്ധിസാമർഥ്യവും നല്കുകയും ആ ലോകത്തില്‍ ജിവിക്കാന്‍ അവരെ നയിക്കുകയും ചെയ്തു. സ്വാഭാവികമായും, നിങ്ങളാരും ഇക്കാര്യം മുമ്പൊരിക്കലും കേട്ടിട്ടില്ല. പിന്നീട്, ദൈവം മനുഷ്യരെ സൃഷ്ടിച്ചശേഷം, പ്രധാന ദൂതന്‍ അവരെ ദുഷിപ്പിക്കാന്‍ തുടങ്ങി; ഭൂമിയില്‍ മുഴു മനുഷ്യവര്‍ഗവും അലങ്കോലപ്പെട്ട ഒരു അവസ്ഥയിലേക്കു നിപതിച്ചു. അപ്പോള്‍ മാത്രമാണ് ദൈവം സാത്താനെതിരെയുള്ള തന്റെ യുദ്ധം ആരംഭിച്ചത്, ഈ സമയത്ത് മാത്രമാണ് മനുഷ്യര്‍ അവന്റെ പ്രവൃത്തികള്‍ കാണാന്‍ തുടങ്ങിയത്. തുടക്കത്തില്‍, അത്തരം പ്രവൃത്തികള്‍ മനുഷ്യവര്‍ഗത്തില്‍നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നു. സാത്താനെ മധ്യാകാശത്തേക്കു തള്ളിയിട്ടശേഷം, അത് അതിന്റെ സ്വന്തം കാര്യങ്ങള്‍ ചെയ്യുകയും ദൈവം അന്ത്യനാളുകൾ വരെയും സാത്താനെതിരെയുള്ള യുദ്ധം തുടര്‍ച്ചയായി പോരാടിക്കൊണ്ട് തന്റെ സ്വന്തം വേല തുടരുകയും ചെയ്തു. ഇപ്പോള്‍ സാത്താന്‍ നശിപ്പിക്കപ്പെടേണ്ട സമയമായിരിക്കുന്നു. തുടക്കത്തില്‍, ദൈവം അതിന് അധികാരം കൊടുക്കുകയും പിന്നീട് അവന്‍ അതിനെ മധ്യാകാശത്തേക്കു തള്ളിയിടുകയും ചെയ്തു, എന്നിട്ടും അതു ധാര്‍ഷ്ട്യത്തോടെ തന്നെ തുടര്‍ന്നു. അതിനുശേഷം, അതു ഭൂമിയിലുള്ള മനുഷ്യരാശിയെ ദുഷിപ്പിച്ചു, എന്നാല്‍ മനുഷ്യരാശിയെ കൈകാര്യം ചെയ്തുകൊണ്ട് ദൈവം അവിടെ ഉണ്ടായിരുന്നു. മനുഷ്യരാശിയുടെ മേലുള്ള കാര്യനിര്‍വഹണത്തെ ദൈവം സാത്താനെ പരാജയപ്പെടുത്താനായി ഉപയോഗിക്കുന്നു. ആളുകളെ ദുഷിപ്പിക്കുന്നതിലൂടെ, സാത്താന്‍ അവരുടെ ഭാഗധേയത്തെ ഒരു അവസാനത്തിലേക്കു കൊണ്ടുവരുകയും ദൈവത്തിന്റെ വേലയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നേരെമറിച്ച്, ദൈവത്തിന്റെ വേല മനുഷ്യരാശിയെ രക്ഷിക്കലാണ്. ദൈവം ചെയ്യുന്ന വേലയിലെ ഏതു പടിയാണു മനുഷ്യരാശിയെ രക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതല്ലാത്തത്? ഏതു പടിയാണ് ആളുകളെ ശുദ്ധീകരിക്കാനും അവരെ നീതിയോടെ പെരുമാറുന്നവരാക്കാനും സ്നേഹിക്കപ്പെടാന്‍ കഴിയുന്നവരുടെ പ്രതിച്ഛായയില്‍ പ്രാവർത്തിക്കുമാറാക്കാനും ഉദ്ദേശിച്ചുള്ളതല്ലാത്തത്? സാത്താന്‍ ഏതായാലും ഇതു ചെയ്യുന്നില്ല. അതു മനുഷ്യരാശിയെ ദുഷിപ്പിക്കുന്നു; മനുഷ്യരാശിയെ ദുഷിപ്പിക്കുന്ന അതിന്റെ വേല അതു പ്രപഞ്ചത്തിലാകമാനം നിരന്തരമായി നടത്തുന്നു. തീര്‍ച്ചയായും, സാത്താനു യാതൊരു ശ്രദ്ധയും കൊടുക്കാതെ, ദൈവവും അവന്റെ സ്വന്തം വേല ചെയ്യുന്നു. സാത്താന് എത്രയൊക്കെ അധികാരം ഉണ്ടെങ്കിലും, അത് അതിനു നൽകിയത് ദൈവമാണ്; യഥാർഥത്തില്‍ ദൈവം തന്റെ സർവ അധികാരവും അതിനു നല്കിയില്ല. അതുകൊണ്ട് സാത്താന്‍ എന്തൊക്കെ ചെയ്താലും, അതിന് ഒരിക്കലും ദൈവത്തെ മറികടക്കുവാനാവില്ല; അതെപ്പോഴും ദൈവത്തിന്റെ കൈപ്പിടിക്കുള്ളിലായിരിക്കും. സ്വർഗത്തിലായിരിക്കുമ്പോള്‍ തന്റെ ഒരു പ്രവൃത്തിയും ദൈവം വെളിപ്പെടുത്തിയില്ല. അവന്‍ സാത്താനു കുറച്ച് അധികാരം നല്കുകയും മറ്റു ദൂതന്മാരുടെമേല്‍ നിയന്ത്രണം പ്രയോഗിക്കുന്നതിന് അതിനെ അനുവദിക്കുകയും മാത്രമാണു ചെയ്തത്. അതുകൊണ്ട്, സാത്താന്‍ എന്തൊക്കെ ചെയ്തെന്നാലും, അതിനു ദൈവത്തിന്റെ അധികാരത്തെ മറികടക്കാനാവില്ല. കാരണം തുടക്കത്തിൽ ദൈവം അതിനു നല്കിയ അധികാരം പരിമിതമാണ്. ദൈവം പ്രവർത്തിക്കുമ്പോള്‍, സാത്താന്‍ തടസ്സപ്പെടുത്തുന്നു. അന്ത്യനാളുകളില്‍, അതു മൂലമുള്ള തടസ്സങ്ങൾക്ക് അറുതി വരുത്തപ്പെടും; അതുപോലെ, ദൈവത്തിന്റെ വേലയും പൂര്‍ത്തീകരിക്കപ്പെടും; പൂർണരാക്കുവാന്‍ ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ള മനുഷ്യര്‍ പൂർണരാക്കപ്പെടും. ദൈവം മനുഷ്യരെ ഗുണപരമായി നിയന്ത്രിക്കുന്നു; അവന്റെ ജീവന്‍ അളവില്ലാത്തതും പരിധിയില്ലാത്തതുമായ ജീവജലമാണ്. സാത്താന്‍ മനുഷ്യരെ ഒരു നിശ്ചിത അളവോളം ദുഷിപ്പിച്ചിട്ടുണ്ട്; ഒടുവിൽ, ജീവൻ നൽകുന്ന ജീവജലം മനുഷ്യനെ പൂർണനാക്കും, അപ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കാനും തന്റെ വേല നിര്‍വഹിക്കാനും സാത്താനു കഴിയാതാകും. അങ്ങനെ, ഈ ആളുകളെ പൂർണമായി നേടുവാന്‍ ദൈവത്തിനു സാധിക്കും. ഇപ്പോള്‍ പോലും, ഇത് അംഗീകരിക്കുവാന്‍ സാത്താന്‍ വിസമ്മതിക്കുന്നു; അതു ദൈവത്തിനെതിരായി നിരന്തരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവന്‍ അതിനെ ശ്രദ്ധിക്കുന്നതേയില്ല. ദൈവം പറഞ്ഞിട്ടിണ്ട്, “സാത്താന്റെ സകല അന്ധകാര ശക്തികളുടെയും സകല ഇരുണ്ട സ്വാധീനങ്ങളുടെയും മേല്‍ ഞാന്‍ വിജയം വരിക്കും.” ഇപ്പോള്‍ ജഡത്തില്‍ നടത്തേണ്ട വേല ഇതാണ്. ജഡമായിത്തീരുന്നതിനെ അർഥപൂർണമാക്കുന്നതും ഇതാണ്: അതായത്, അവസാന നാളുകളില്‍ സാത്താനെ പരാജയപ്പെടുത്തുന്ന പ്രവര്‍ത്തനത്തിന്റെ ഘട്ടം പൂർത്തിയാക്കുന്നതും സാത്താനു സ്വന്തമായ സകലതും തുടച്ചുനീക്കുന്നതുമാണ് അത്. സാത്താനുമേല്‍ ദൈവത്തിന്റെ വിജയം അനിവാര്യമാണ്! യഥാർഥത്തില്‍, വളരെ മുമ്പുതന്നെ സാത്താന്‍ പരാജയപ്പെട്ടു കഴിഞ്ഞതാണ്. ചുവന്ന മഹാസർപ്പത്തിന്റെ നാട്ടില്‍ ഉടനീളം സുവിശേഷം പ്രചരിക്കുവാന്‍ തുടങ്ങിയപ്പോള്‍—അതായത് ദൈവാവതാരം തന്റെ വേല സമാരംഭിച്ചപ്പോള്‍—സാത്താന്‍ നിശ്ശേഷം തോല്പിക്കപ്പെട്ടു. കാരണം ജഡത്തിൽ അവതരിച്ചതിന്റെ ഉദ്ദേശ്യംതന്നെ സാത്താനെ കീഴടക്കുകയായിരുന്നു. ദൈവം ഒരിക്കല്‍ക്കൂടി ജഡമായിത്തീരുകയും ഒരു ശക്തിക്കും നിര്‍ത്താനാവാത്തവിധം അവന്റെ വേല നടത്തുവാന്‍ ആരംഭിക്കുകയും ചെയ്തെന്നു സാത്താന്‍ കണ്ട ഉടനെ, അത് ഈ പ്രവര്‍ത്തനത്തിന്റെ കാഴ്ചയില്‍ സ്തംഭിച്ചുപോവുകയും, കൂടുതല്‍ അനർഥങ്ങള്‍ ചെയ്യുവാന്‍ ധൈര്യപ്പെടാതിരിക്കുകയും ചെയ്തു. തുടക്കത്തില്‍ സാത്താന്‍ ചിന്തിച്ചത് അതിനും ധാരാളം ജ്ഞാനം നല്കപ്പെട്ടിട്ടുണ്ടെന്നാണ്, അതു ദൈവത്തിന്റെ വേലയെ തടസ്സപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്തു; എന്നിരുന്നാലും, ദൈവം ഒരിക്കല്‍ക്കൂടി ജഡധാരണം ചെയ്യുമെന്നോ, തന്റെ വേലയില്‍, ദൈവം സാത്താന്റെ മത്സരം മനുഷ്യരാശിക്കുള്ള വെളിപാടിനും ന്യായവിധിക്കുമായി ഉപയോഗിക്കുമെന്നോ അതുവഴി മനുഷ്യരെ ജയിച്ചടക്കുകയും സാത്താനെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നോ അവന്‍ പ്രതീക്ഷിച്ചില്ല. ദൈവം സാത്താനെക്കാള്‍ ബുദ്ധിശാലിയാണ്, അവന്റെ വേലയാകട്ടെ അതിനെ ബഹുദൂരം പിന്നിലാക്കുന്നതുമാണ്. അതുകൊണ്ട്, ഞാന്‍ മുമ്പു പ്രസ്താവിച്ചതുപോലെ, “ഞാന്‍ ചെയ്യുന്ന വേല സാത്താന്റെ തന്ത്രങ്ങളോടുള്ള പ്രതികരണമായാണ് ചെയ്യുന്നത്; അവസാനം, ഞാന്‍ എന്റെ സർവശക്തിയും സാത്താന്റെ ശക്തിയില്ലായ്മയും വെളിപ്പെടുത്തും.” ദൈവം മുന്നണിയില്‍ അവന്റെ വേല ചെയ്യുമ്പോള്‍ ഒടുക്കം സാത്താന്‍ അന്തിമമായി നശിപ്പിക്കപ്പെടുന്നതുവരെ, അതു പിന്നിലായി ഇഴഞ്ഞു നീങ്ങും—എന്താണ് അതിനെ പ്രഹരിച്ചതെന്നു പോലും അത് അറിയില്ല! തകര്‍ക്കപ്പെടുകയും ചതയ്ക്കപ്പെടുകയും ചെയ്തുകഴിയുമ്പോള്‍ മാത്രമേ അതു സത്യം തിരിച്ചറിയുകയുള്ളൂ, അപ്പോഴേക്കും അത് തീപൊയ്കയില്‍ ചാമ്പലായിക്കഴിഞ്ഞിട്ടുണ്ടാവും. അപ്പോള്‍ അതിനു പൂർണ ബോധ്യം ആവുകയില്ലേ? കാരണം അപ്പോള്‍ പ്രയോഗിക്കുന്നതിന് സാത്താനു പദ്ധതികള്‍ ഒന്നും ബാക്കിയുണ്ടാവുകയില്ല!

പടിപടിയായ ഈ യഥാർഥ പ്രവര്‍ത്തനമാണു ദൈവത്തിന്റെ ഹൃദയത്തെ മനുഷ്യവംശത്തിനായുള്ള വ്യഥയാല്‍ ഭാരപ്പെടുത്തുന്നത്. അതുകൊണ്ട് സാത്താനുമായുള്ള അവന്റെ യുദ്ധം ആറായിരം വര്‍ഷം നീണ്ടുനില്ക്കുകയും ദൈവം ഇങ്ങനെ പറയുകയും ചെയ്തിരിക്കുന്നു, “ഞാനിനി മേലില്‍ മനുഷ്യവംശത്തെ സൃഷ്ടിക്കുകയില്ല, ദൂതന്മാർക്ക് അധികാരം നൽകുകയുമില്ല.” അപ്പോള്‍ മുതല്‍, ദൂതന്മാര്‍ ഭൂമിയില്‍ പ്രവർത്തിക്കുവാനായി വന്നപ്പോള്‍, ചില പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി അവര്‍ ദൈവത്തെ അനുഗമിക്കുക മാത്രമാണു ചെയ്തത്. പിന്നീടൊരിക്കലും അവന്‍ അവര്‍ക്ക് ഒരധികാരവും നല്കിയില്ല. ഇസ്രായേല്യര്‍ കണ്ട ദൂതന്മാര്‍ എങ്ങനെയാണ് അവരുടെ ജോലി ചെയ്തത്? അവര്‍ സ്വപ്നങ്ങളില്‍ സ്വയം വെളിപ്പെടുത്തുകയും യഹോവയുടെ വചനങ്ങള്‍ അറിയിക്കുകയും ചെയ്തു. ക്രൂശിക്കപ്പെട്ട് മൂന്നാം നാള്‍ യേശു ഉയര്‍ത്തെഴുന്നേറ്റപ്പോള്‍, വലിയ പാറക്കല്ല് വശത്തേക്ക് തള്ളിമാറ്റിയത് ദൂതന്മാരായിരുന്നു; ദൈവത്തിന്റെ ആത്മാവ് ഈ ജോലി നേരിട്ടു ചെയ്തില്ല. ദൂതന്മാര്‍ ഇത്തരത്തിലുള്ള വേല മാത്രം ചെയ്തു; അവര്‍ സഹായക വേഷങ്ങള്‍ ചെയ്തു, എന്നാല്‍ അവർക്ക് അധികാരം ഉണ്ടായിരുന്നില്ല, കാരണം ദൈവം ഇനിയൊരിക്കലും അവർക്കാർക്കും ഒരു അധികാരവും നൽകുകകയില്ല. കുറച്ചു കാലം പ്രവർത്തിച്ചശേഷം, ദൈവം ഭൂമിയില്‍ ഉപയോഗിച്ച ആളുകള്‍ ദൈവത്തിന്റെ സ്ഥാനം ഏറ്റെടുത്തിട്ട് ഇപ്രകാരം പറഞ്ഞു, “ഞാന്‍ പ്രപഞ്ചത്തെ മറികടക്കുവാന്‍ ആഗ്രഹിക്കുന്നു! എനിക്ക് മൂന്നാം സ്വർഗത്തില്‍ നില്ക്കണം! ഞങ്ങള്‍ക്ക് പരമാധികാരത്തിന്റെ കടിഞ്ഞാണുകള്‍ പിടിക്കണം!” അനേക ദിവസങ്ങളിലെ വേലയ്ക്കു ശേഷം അവര്‍ ധാര്‍ഷ്ട്യമുള്ളവരായിത്തീരും; ഭൂമിക്കുമേല്‍ പരമാധികാരം നേടുന്നതിനും മറ്റൊരു രാജ്യം സ്ഥാപിക്കുന്നതിനും എല്ലാ കാര്യങ്ങളും അവരുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവരുന്നതിനും മൂന്നാം സ്വർഗത്തില്‍ നില്ക്കുന്നതിനും അവര്‍ ആഗ്രഹിച്ചു. നീ ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വെറും മനുഷ്യനാണെന്നതു നിനക്കറിയില്ലേ? മൂന്നാം സ്വർഗത്തിലേക്കു കയറുവാന്‍ നിനക്കെങ്ങനെ കഴിയും? പ്രവർത്തിക്കുന്നതിനായി നിശ്ശബ്ദമായി, ആരവങ്ങളില്ലാതെ ദൈവം ഭൂമിയിലേക്കു വരികയും അവന്റെ വേല തികച്ചിട്ട് ആരുമറിയാതെ പോകുകയും ചെയ്യുന്നു. മനുഷ്യര്‍ ചെയ്യുന്നതുപോലെ അവനൊരിക്കലും നിലവിളിക്കുന്നില്ല. മറിച്ച് അവന്റെ വേല ചെയ്യുന്നതില്‍ പ്രായോഗികത പുലർത്തുന്നു. അവനൊരിക്കലും ഒരു പള്ളിയില്‍ പ്രവേശിച്ചിട്ട് “ഞാന്‍ നിങ്ങളെ എല്ലാവരെയും തുടച്ചുനീക്കും! ഞാന്‍ നിങ്ങളെ ശപിക്കുകയും ശിക്ഷിക്കുകയും ചെയ്യും!” എന്നു വിളിച്ചുപറയുന്നില്ല. അവന്‍ അവന്റെ വേല ചെയ്യുന്നത് തുടരുക മാത്രം ചെയ്തിട്ട് അതു പൂര്‍ത്തിയാകുമ്പോൾ മടങ്ങിപ്പോകുന്നു. രോഗികളെ സൗഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട് മറ്റുള്ളവരെ ഉപദേശിക്കുകയും ദീര്‍ഘവും ഡംഭു നിറഞ്ഞതുമായ പ്രസംഗങ്ങള്‍ നടത്തുകയും അയഥാര്‍ഥ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ആ മതഭക്തരായ പാസ്റ്റര്‍മാരെല്ലാവരും അങ്ങേയറ്റം ധാര്‍ഷ്ട്യമുള്ളവരാണ്! അവര്‍ പ്രധാനദൂതന്റെ പിന്മുറക്കാരല്ലാതെ മറ്റാരുമല്ല!

ഇന്നേവരെയുള്ള അവന്റെ ആറായിരം വര്‍ഷത്തെ വേല നിര്‍വഹിച്ചശേഷം, ദൈവം അവന്റെ ധാരാളം പ്രവൃത്തികള്‍ ഇപ്പോൾതന്നെ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രഥമ ഉദ്ദേശ്യം സാത്താനെ തോല്പിക്കുകയും എല്ലാ മനുഷ്യർക്കും രക്ഷ കൈവരുത്തുകയും ചെയ്യുക എന്നതായിരുന്നു. സ്വർഗത്തിലുള്ള സകലതിനെയും ഭൂമിയിലുള്ള സകലതിനെയും സമുദ്രങ്ങളിലുള്ള സകലതിനെയും ഭൂമിയിലുള്ള ദൈവസൃഷ്ടികളിലെ അവസാന വസ്തുവിനെയും അവന്റെ സർവശക്തി കാണുന്നതിനും അവന്റെ എല്ലാ പ്രവൃത്തികള്‍ക്കും സാക്ഷ്യം വഹിക്കുന്നതിനും അനുവദിക്കുന്നതിന് അവന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. അവന്റെ പ്രവർത്തികളെല്ലാം മനുഷ്യര്‍ക്കു വെളിപ്പെടുത്തുവാനും സാത്താനെ പരാജയപ്പെടുത്തിയതില്‍ അവനെ സ്തുതിക്കുന്നതിനും അവന്റെ ജ്ഞാനത്തെ പുകഴ്ത്തുന്നതിനും അവര്‍ക്ക് സാധ്യമാകുന്നതിനായി സാത്താനെ പരാജയപ്പെടുത്തിയതിലൂടെ ലഭ്യമായ അവസരം അവന്‍ കൈയ്യടക്കുകയാണ്. ഭൂമിയിലും സ്വർഗത്തിലും സമുദ്രത്തിലുമുള്ള സകലതും ദൈവത്തിനു മഹത്വം കരേറ്റുകയും അവന്റെ സര്‍വശക്തിയ സ്തുതിക്കുകയും അവന്റെ ഓരോ പ്രവൃത്തികളെയും പുകഴ്ത്തുകയും അവന്റെ വിശുദ്ധനാമത്തെ ആര്‍ക്കുകയും ചെയ്യുന്നു. ഇതു സാത്താന്റെ മേലുള്ള അവന്റെ വിജയത്തിന്റെ തെളിവാണ്; അത് അവന്‍ സാത്താനെ അടിച്ചമർത്തിയതിന്റെ തെളിവാണ്. അതിലും പ്രധാനമായി, അതു മനുഷ്യർക്കുള്ള അവന്റെ രക്ഷയുടെ തെളിവാണ്. ദൈവത്തിന്റെ സർവസൃഷ്ടിയും അവനു മഹത്വം നല്കുകയും അവന്റെ ശത്രുവിനെ പരാജയപ്പെടുത്തിയിട്ട് വിജയകരമായി മടങ്ങിവന്നതിനെ പ്രതി അവനെ സ്തുതിക്കുകയും വിജയശ്രീലാളിതനായ മഹാരാജാവായി അവനെ വാഴ്ത്തുകയും ചെയ്യുന്നു. അവന്റെ ഉദ്ദേശ്യം സാത്താനെ പരാജയപ്പെടുത്തുന്നതു മാത്രമല്ല, അതുകൊണ്ടാണ് അവന്റെ പ്രവര്‍ത്തനം ആറായിരം വര്‍ഷങ്ങള്‍ തുടര്‍ന്നത്. സാത്താന്റെ പരാജയം മനുഷ്യരെ രക്ഷിക്കുന്നതിനായി അവന്‍ ഉപയോഗിക്കുന്നു; അവന്‍ സാത്താന്റെ പരാജയത്തെ അവന്റെ സകല പ്രവൃത്തികളും അവന്റെ സകല മഹത്വവും വെളിവാക്കുന്നതിനായി ഉപയോഗിക്കുന്നു. അവന്‍ മഹത്വീകരിക്കപ്പെടുകയും സകല ദൂതന്മാരുടെയും മഹാഗണം അവന്റെ മുഴു മഹത്വവും കാണുകയും ചെയ്യും. സ്വർഗത്തിലുള്ള ദൂതന്മാരും ഭൂമിയിലുള്ള മനുഷ്യരും ഭൂമിയിലുള്ള സകല സൃഷ്ടികളും സ്രഷ്ടാവിന്റെ മഹത്വം കാണും. ഇതാണ് അവന്‍ ചെയ്യുന്ന വേല. സ്വർഗത്തിലും ഭൂമിയിലുമുള്ള അവന്റെ സകല സൃഷ്ടികളും അവന്റെ മഹത്വത്തിനു സാക്ഷികളാകും; സാത്താനെ അമ്പേ പരാജയപ്പെടുത്തിയിട്ട് വിജയശ്രീലാളിതനായി അവന്‍ മടങ്ങിവരുകയും അവനെ സ്തുതിക്കുന്നതിനു മനുഷ്യവംശത്തെ അനുവദിക്കുകയും ചെയ്യുകവഴി തന്റെ വേലയില്‍ ഒരു ഇരട്ട വിജയം നേടും. ഒടുവിൽ, അവന്‍ മനുഷ്യവര്‍ഗത്തെ മുഴുവനും ജയിച്ചടക്കുകയും എതിര്‍ക്കുകയോ മത്സരിക്കുകയോ ചെയ്യുന്ന ഏവരെയും തുടച്ചുനീക്കുകയും ചെയ്യും; മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സാത്താന്റേതായ എല്ലാവരെയും അവന്‍ തുടച്ചുനീക്കും. നീ ഇപ്പോള്‍ ദൈവത്തിന്റെ വളരെയേറെ പ്രവൃത്തികള്‍ക്കു സാക്ഷ്യം വഹിക്കുന്നു, എന്നിട്ടും ഇപ്പോഴും നീ എതിരിടുകയും മത്സരിക്കുകയും കീഴ്പ്പെടാതിരിക്കുകയും ചെയ്യുന്നു; അനേകം കാര്യങ്ങള്‍ നീ നിന്റെയുള്ളില്‍ വളര്‍ത്തുകയും നിനക്കിഷ്ടമുള്ളതു ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ സ്വന്തം ആസക്തികളും താല്പര്യങ്ങളും പിന്തുടരുന്നു; ഇതെല്ലാം മാത്സര്യവും മറുതലിക്കലുമാണ്. ജഡത്തിനും ആസക്തികള്‍ക്കും, അതുപോലെ സ്വന്തം ഇഷ്ടങ്ങള്‍ക്കും, ലോകത്തിനും സാത്താനും വേണ്ടിയുള്ള ഏതു ദൈവവിശ്വാസവും നിന്ദ്യമാണ്; അതു സ്വഭാവേന നിഷേധവും മാത്സര്യവുമാണ്. ഇക്കാലത്ത്, വ്യത്യസ്തങ്ങളായ എല്ലാത്തരം വിശ്വാസങ്ങളുണ്ട്: ചിലര്‍ ദുരന്തങ്ങളില്‍നിന്ന് അഭയം തേടുന്നു, മറ്റുള്ളവര്‍ അനുഗ്രഹങ്ങള്‍ നേടുവാനായി അന്വേഷണം നടത്തുന്നു; ചിലര്‍ നിഗൂഢതകള്‍ മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റു ചിലര്‍ പണത്തിനു പിന്നാലെ പായുന്നു. ഇവയെല്ലാം പ്രതിരോധത്തിന്റെ രൂപങ്ങളാണ്, അവയെല്ലാം ദൈവനിന്ദയാണ്! ഒരാള്‍ നിഷേധിക്കുകയോ മത്സരിക്കുകയോ ചെയ്യുന്നു എന്നു പറയുന്നത് അത്തരം പെരുമാറ്റങ്ങളെ സൂചിപ്പിക്കുന്നില്ലേ? ഇക്കാലത്ത് അനേകർ മുറുമുറുക്കുകയോ പരാതിപ്പെടുകയോ വിധിക്കുകയോ ചെയ്യുന്നു. അവയെല്ലാം ദുഷ്ടന്മാര്‍ ചെയ്യുന്ന കാര്യങ്ങളാണ്; അവ മനുഷ്യന്റെ മാത്സര്യത്തിന്റെയും ഉദാഹരണങ്ങളാണ്. അത്തരം ആളുകള്‍ സാത്താന്‍ കയറിയവരും സാത്താന്‍ ബാധിച്ചവരുമാണ്. തനിക്കായി സമ്പൂർണമായി സമര്‍പ്പിക്കുന്നവരെയാണു ദൈവം കൈക്കൊള്ളുന്നത്; അവര്‍ സാത്താനാല്‍ രക്ഷിക്കപ്പെട്ടവർ ആയിരുന്നെങ്കിലും ദൈവത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്താല്‍ രക്ഷിക്കപ്പെട്ടവരും ജയിച്ചടക്കപ്പെട്ടവരുമാണ്, പീഡകള്‍ സഹിച്ചവരാണ്, അവസാനം ദൈവത്താല്‍ പൂർണമായും വീണ്ടെടുക്കപ്പെട്ടവരാണ്, ഇനിമേല്‍ സാത്താന്റെ അധീനതയില്‍ ജീവിക്കാത്തവരാണ്, അനീതിയിൽനിന്നു സ്വതന്ത്രരായവരാണ്, വിശുദ്ധിയില്‍ ജീവിക്കുവാന്‍ തയ്യാറുള്ളവരാണ്—ഏറ്റവും വിശുദ്ധരായ ആളുകള്‍ അങ്ങനെയാണ്; അവരാണ് യഥാർത്ഥത്തില്‍ വിശുദ്ധർ. നിന്റെ ഇപ്പോഴത്തെ പ്രവൃത്തികള്‍ ദൈവം ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങളുമായി ഒരു അംശം പോലും നിരക്കാത്തത് ആണെങ്കിൽ, നീ ഒഴിവാക്കപ്പെടും. ഇത് അവിതര്‍ക്കിതമാണ്. സകലതും ഇപ്പോള്‍ സംഭവിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്; നീ മുന്‍നിശ്ചയിക്കപ്പെട്ടവനും തിരഞ്ഞെടുക്കപ്പെട്ടവനും ആണെങ്കിലും നിന്റെ ഇന്നത്തെ പ്രവൃത്തികളാവും നിന്റെ ഭാവിയെ നിര്‍ണയിക്കുന്നത്. ഇപ്പോള്‍ നിനക്ക് ഒപ്പത്തിനൊപ്പം മുന്നോട്ടു പോകുവാനാവുന്നില്ലെങ്കില്‍, നീ ഒഴിവാക്കപ്പെടും. ഇപ്പോള്‍ നിനക്ക് ഒപ്പത്തിനൊപ്പം മുന്നോട്ടു പോകുവാനാവുന്നില്ലെങ്കില്‍, പിന്നീട് നിനക്കതിന് എങ്ങനെ സാധിക്കും? ഇത്ര മഹത്തായ ഒരു അതിശയം നിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു, എന്നിട്ടും ഇപ്പോഴും നീ വിശ്വസിക്കുന്നില്ല. അങ്ങനെയെങ്കില്‍ പിന്നീട്, ദൈവം തന്റെ വേല പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍, അത്തരം പ്രവര്‍ത്തനം മേലില്‍ ചെയ്യാതെയാവുമ്പോള്‍ നീ എങ്ങനെയാണു ദൈവത്തില്‍ വിശ്വസിക്കാന്‍ പോകുന്നത്? അപ്പോഴേക്കും, അവനെ പിന്തുടരുന്നതു നിനക്ക് കൂടുതല്‍ അസാധ്യമാകും! പിന്നീട്, നിന്റെ മനോഭാവത്തിലും ജഡാവതാരമെടുത്ത ദൈവത്തിന്റെ വേലയെക്കുറിച്ചുള്ള നിന്റെ അറിവിലും നീ പാപിയാണോ നീതിമാനാണോ എന്നോ നീ പൂർണനാക്കപ്പെട്ടുവോ ഒഴിവാക്കപ്പെട്ടുവോ എന്നോ നിശ്ചയിക്കുന്നതിലുള്ള നിന്റെ അനുഭവപരിചയത്തിലും ദൈവം ആശ്രയിക്കും. നീ ഇപ്പോള്‍ വ്യക്തമായി കാണണം. പരിശുദ്ധാത്മാവ് അങ്ങനെയാണ് പ്രവർത്തിക്കുന്നത്: അവന്‍ ഇന്നത്തെ നിന്റെ പെരുമാറ്റത്തിനനുസരിച്ച് നിന്റെ ഭാവി നിർണയിക്കുന്നു. ഇന്നത്തെ വാക്കുകള്‍ ആരു സംസാരിക്കുന്നു? ഇന്നത്തെ വേല ആരു ചെയ്യുന്നു? നീ ഇന്നു നീക്കപ്പെടുമെന്ന് ആര് തീരുമാനിക്കുന്നു? നിന്നെ പൂർണനാക്കുന്നതിന് ആരു തീരുമാനിക്കുന്നു? ഇതല്ലേ ഞാന്‍ സ്വയം ചെയ്യുന്നത്? ഈ വചനങ്ങള്‍ സംസാരിക്കുന്നതു ഞാനാണ്; അത്തരം വേല നിര്‍വഹിക്കുന്നതു ഞാനാണ്. മനുഷ്യരെ ശപിക്കുകയും ശിക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്നതെല്ലാം എന്റെ വേലയുടെ ഭാഗങ്ങളാണ്. അവസാനം, നിന്നെ ഒഴിവാക്കുന്നതും എന്റെ തീരുമാനമായിരിക്കും. ഈ കാര്യങ്ങളെല്ലാം എന്റെ വേലയാണ്! നിന്നെ പൂർണനാക്കുന്നതാണ് എന്റെ ജോലി, അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നതിനു നിന്നെ അനുവദിക്കുന്നതും എന്റെ ജോലിയാണ്. ഇതെല്ലാം ഞാന്‍ ചെയ്യുന്ന ജോലികളാണ്. നിന്റെ ഭാവി യഹോവയാല്‍ മുന്‍നിശ്ചയിക്കപ്പെട്ടില്ല; അതു നിശ്ചയിക്കുന്നത് ഇന്നത്തെ ദൈവമാണ്. അത് ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; അതു ലോക സ്ഥാപനത്തിനു മുമ്പേ നിശ്ചയിക്കപ്പെട്ടതല്ല. ബുദ്ധിശൂന്യരായ ചിലയാളുകള്‍ പറയും, “ഒരുപക്ഷേ നിന്റെ കണ്ണുകള്‍ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായിരിക്കും, കാണേണ്ട വിധത്തിലല്ല നീ എന്നെ കാണുന്നത്. അവസാനത്തില്‍, ആത്മാവ് വെളിപ്പെടുത്തുന്നത് എന്താണെന്നു നീ കാണും!” യേശു ആദ്യം യൂദായെ അവന്റെ ശിഷ്യനായി തിരഞ്ഞെടുത്തു. ആളുകള്‍ ചോദിക്കുന്നു: “തന്നെ ഒറ്റുകൊടുക്കുവാന്‍ പോകുന്ന ഒരു ശിഷ്യനെ അവന് എങ്ങനെ തിരഞ്ഞെടുക്കാന്‍ സാധിച്ചു?” ആദ്യം, യൂദായ്ക്ക് യേശുവിനെ ഒറ്റുകൊടുക്കുന്നതിന് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു; ഇതു പിന്നീടാണ് ഉണ്ടായത്. ആ സമയത്ത്, യേശു തികച്ചും അനുകൂലമായ തരത്തിലാണ് യൂദായെ നോക്കിയത്; അവന്‍ ആ മനുഷ്യനെ തന്നെ അനുഗമിക്കാറാക്കുകയും അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ അവന് ഉത്തരവാദിത്തം നല്കുകയും ചെയ്തു. യൂദാ പണം അപഹരിക്കുമെന്ന് യേശു അറിഞ്ഞിരുന്നുവെങ്കില്‍, അത്തരം കാര്യങ്ങള്‍ അവനെ ഒരിക്കലും അവന്‍ ഏല്പിക്കുമായിരുന്നില്ല. ഈ മനുഷ്യന്‍ കുടിലതയും വഞ്ചനയും ഉള്ളവനാണെന്നോ അവന്‍ തന്റെ സഹോദരങ്ങളെ ചതിക്കുമെന്നോ യേശുവിന് യഥാർത്ഥത്തില്‍ അറിയില്ലായിരുന്നു എന്നു പറയാം. പിന്നീട്, കുറച്ചു നാള്‍ യൂദാ യേശുവിനെ അനുഗമിച്ചശേഷം, അവന്‍ അവന്റെ സഹോദരങ്ങളെ പാട്ടിലാക്കുന്നതും ദൈവത്തെ പാട്ടിലാക്കുന്നതും യേശു കണ്ടു. യൂദായ്ക്കു പണസഞ്ചിയില്‍ നിന്നും പണം എടുക്കുന്ന ഒരു ശീലമുണ്ടെന്ന് ആളുകള്‍ കണ്ടെത്തുകയും അതേക്കുറിച്ച് അവര്‍ യേശുവിനോടു പറയുകയും ചെയ്തു. നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യേശു അറിഞ്ഞത് അപ്പോള്‍ മാത്രമാണ്. യേശുവിനു കുരിശുമരണത്തിന്റെ വേല നടപ്പിലാക്കേണ്ടിയിരുന്നതിനാലും തന്നെ ഒറ്റുകൊടുക്കാന്‍ ഒരുവനെ ആവശ്യമായിരുന്നതിനാലും, യൂദാ ഈ പങ്കു കൈകാര്യം ചെയ്യുന്നതിന് ഉചിതമായ തരത്തിലുള്ള വ്യക്തി ആയിപ്പോയതിനാലും യേശു പറഞ്ഞു, “എന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്ന ഒരാള്‍ നമ്മുടെയിടയില്‍ ഉണ്ടാവും. മനുഷ്യപുത്രന്‍ ഈ ഒറ്റിക്കൊടുക്കലിനെ ക്രൂശിക്കപ്പെടുന്നതിനും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്ക്കുന്നതിനും വേണ്ടി ഉപയോഗിക്കും.” ആ സമയത്ത്, അവനെ ഒറ്റുകൊടുക്കുന്നതിനു വേണ്ടിയല്ല യഥാർഥത്തില്‍ യേശു യൂദായെ തിരഞ്ഞെടുത്തത്; മറിച്ച്, യൂദാ വിശ്വസ്തനായ ഒരു ശിഷ്യനായിരിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. അപ്രതീക്ഷിതമായി, യൂദാ കർത്താവിനെ ഒറ്റികൊടുത്ത അത്യാഗ്രഹിയായ ഒരു ഹീനനായി മാറി, അതുകൊണ്ട് ഈ ജോലിക്കായി യൂദായെ തിരഞ്ഞെടുക്കുന്നതിന് യേശു ഈ സാഹചര്യം ഉപയോഗിച്ചു. യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരും വിശ്വസ്തരായിരിക്കുകയും അവരുടെ കൂട്ടത്തില്‍ യൂദായെപ്പോലെ ആരും ഇല്ലാതിരിക്കുകയും ചെയ്തെങ്കിൽ, യേശുവിനെ ഒറ്റിക്കൊടുക്കേണ്ട വ്യക്തി ആത്യന്തികമായി ശിഷ്യന്മാരിലുള്‍പ്പെടാത്ത ഒരാള്‍ ആകുമായിരുന്നു. എന്നിരുന്നാലും, ആ സമയത്ത്, സംഭവവശാല്‍ കൈക്കൂലി വാങ്ങുന്നത് ഇഷ്ടമായിരുന്ന ഒരാള്‍ ശിഷ്യര്‍ക്കിടയില്‍ ഉണ്ടായിപ്പോയി: യൂദാ. അതുകൊണ്ട് തന്റെ വേല തികയ്ക്കുന്നതിന് യേശു ഈ മനുഷ്യനെ ഉപയോഗിച്ചു. ഇത് എത്ര ലളിതമായിരുന്നു! തന്റെ വേലയുടെ ആരംഭത്തില്‍ യേശു ഇതു മുന്‍കൂട്ടി നിശ്ചയിച്ചതല്ല; കാര്യങ്ങള്‍ ഒരു പ്രത്യേക നിലയിലേക്കു വികസിച്ചപ്പോള്‍ മാത്രമാണ് അവന്‍ ഈ തീരുമാനം എടുത്തത്. ഇത് യേശുവിന്റെ തീരുമാനമായിരുന്നു, എന്നുവച്ചാല്‍ അതു ദൈവാത്മാവിന്റെ തന്നെ തീരുമാനം ആയിരുന്നു. തുടക്കത്തിൽ, യേശുവാണ് യൂദായെ തിരഞ്ഞെടുത്തത്; യൂദാ പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തപ്പോള്‍, തന്റെതന്നെ ലക്ഷ്യം നേടുന്നതിനു പരിശുദ്ധാത്മാവു ചെയ്ത ഒന്നായിരുന്നു അത്. ആ സമയത്ത് നിറവേറ്റപ്പെട്ട പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമായിരുന്നു അത്. യേശു യൂദായെ തിരഞ്ഞെടുത്തപ്പേള്‍, യൂദാ തന്നെ ഒറ്റികൊടുക്കുമെന്ന് അവന്‍ ഒരിക്കലും കരുതിയില്ല. ആ മനുഷ്യന്‍ യൂദാ ഇസ്കര്യോത്താവാണെന്നു മാത്രമേ അവന് അറിമായിരുന്നുള്ളൂ. നിങ്ങളുടെ ഭാവിയും നിശ്ചയിക്കുന്നത്, ഇന്നത്തെ നിങ്ങളുടെ കീഴ്പ്പെടലിന്റെ അളവിനെയും നിങ്ങളുടെ ജീവിതത്തിന്റെ വളര്‍ച്ചയുടെ നിലയെയും അടിസ്ഥാനപ്പെടുത്തിയാണ്. അല്ലാതെ നിങ്ങളുടെ ഭാവി ലോകം സൃഷ്ടിക്കപ്പെട്ട സമയത്തുതന്നെ മുന്‍നിശ്ചയിക്കപ്പെട്ടുവെന്ന ഒരു മാനുഷിക ധാരണയെ അടിസ്ഥാനപ്പെടുത്തിയല്ല. ഈ കാര്യങ്ങള്‍ നീ വ്യക്തമായി ഗ്രഹിക്കണം. ഈ വേലകളൊന്നും നീ സങ്കല്പിക്കുന്നതു പോലെയല്ല നിർവഹിക്കപ്പെടുന്നത്.

മുമ്പത്തേത്: ചെറുപ്പക്കാരോടും പ്രായമായവരോടുമായി ചില വാക്കുകൾ

അടുത്തത്: പദവിനാമങ്ങളും സ്വത്വവും

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക