അധ്യായം 29

എല്ലാം പുനരുജ്ജീവിപ്പിക്കപ്പെട്ട ദിവസം ഞാന്‍ മനുഷ്യര്‍ക്കിടയില്‍ വന്നു. ഞാനവനോടൊപ്പം മനോഹരമായ ദിനരാത്രങ്ങള്‍ ചെലവഴിക്കുകയും ചെയ്തു. ഈ ഒരു ഘട്ടത്തില്‍ മാത്രമേ, എന്‍റെ അഭികാമ്യതയെപ്പറ്റി മനുഷ്യന് അല്പമെങ്കിലും ബോധമുണ്ടാകുന്നുള്ളൂ. അവനെന്നോടു കൂടെയുള്ള ഇടപഴകലുകളുടെ എണ്ണം കൂടുമ്പോള്‍ എനിക്കെന്താണ് ഉള്ളതെന്നും ഞാന്‍ ആരാണെന്നുമെല്ലാം കുറച്ചൊക്കെ അവന്‍ മനസ്സിലാക്കുന്നു. അതിന്‍റെ ഫലമായി എന്നെപ്പറ്റിയുള്ള കുറച്ചറിവ് അവന്‍ നേടുന്നു. എല്ലാ മനുഷ്യര്‍ക്കിടയില്‍ നിന്നും ഞാനെന്‍റെ തലയുയര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നു, അവരെല്ലാവരും എന്നെ കാണുന്നു. എന്നിരുന്നാലും ലോകത്തിനുമേല്‍ ദുരന്തം നിപതിക്കുമ്പോള്‍ അവര്‍ പെട്ടെന്ന് ആശങ്കാകുലരാകുകയും എന്‍റെ രൂപം അവരുടെ ഹൃദയങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ദുരന്തത്തിന്റെ വരവില്‍ ഭയചകിതരായ അവര്‍ ഞാന്‍ പറയുന്നതു ശ്രദ്ധിക്കുന്നില്ല. ഞാന്‍ മനുഷ്യര്‍ക്കിടയില്‍ അനവധി വര്‍ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. എന്നിരുന്നാലും അവന്‍ അതിനെപ്പറ്റി ബോധവാനാകാതെയിരുന്നു. അവനെന്നെ ഒരിക്കലുമറിഞ്ഞില്ല. ഇന്ന് ഞാനവനോട് ഇത് എന്‍റെ സ്വന്തം വായ് കൊണ്ട് പറയുന്നു. എന്നില്‍ നിന്നും എന്തെങ്കിലും സ്വീകരിക്കുവാന്‍ വേണ്ടി ഞാന്‍ എല്ലാ മനുഷ്യരെയും എന്‍റെ മുമ്പില്‍ വരുത്തുന്നു. എന്നിട്ടും അവരെന്നോട് അകലം പാലിക്കുന്നു. അതിനാല്‍ അവരെന്നെ അറിയുന്നില്ല. പ്രപഞ്ചത്തിലകമാനവും ഭൂമിയുടെ അറ്റം വരെയും എന്‍റെ പാദങ്ങള്‍ പതിയുമ്പോള്‍ മനുഷ്യന്‍ അവനെപ്പറ്റി സ്വയം ചിന്തിക്കുവാന്‍ തുടങ്ങും. എല്ലാ മനുഷ്യരും എന്‍റെ അടുക്കല്‍ വരികയും എന്‍റെ മുമ്പില്‍ കുമ്പിടുകയും എന്നെ ആരാധിക്കുകയും ചെയ്യും. ഇതായിരിക്കും എന്‍റെ മഹത്വീകരണത്തിന്‍റെ ദിവസം, എന്‍റെ തിരിച്ചുവരവിന്റെ ദിവസം, എന്‍റെ പുറപ്പെടലിന്റെയും ദിവസം. ഇപ്പോള്‍ ഞാന്‍ എല്ലാ മനുഷ്യര്‍ക്കുമിടയില്‍ എന്‍റെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. എന്‍റെ നിര്‍വഹണപദ്ധതിയുടെ അവസാനഭാഗത്തേക്ക് പ്രപഞ്ചം മുഴുവനിലും ഞാന്‍ പ്രവേശിച്ചുകഴിഞ്ഞു. ഈ നിമിഷം മുതല്‍, ജാഗ്രതയില്ലാത്തവര്‍ എല്ലാവരും കരുണയറ്റ ശിക്ഷണത്തില്‍ മുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ടവരാണ്, അതെപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇത് ഞാന്‍ ഹൃദയശൂന്യനായതുകൊണ്ടല്ല. മറിച്ച്, ഇതെന്റെ നിര്‍വഹണപദ്ധതിയുടെ ഒരു ഘട്ടമാണ്. എല്ലാവരും എന്‍റെ പദ്ധതിയിലെ ഘട്ടങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകണം. ഒരു മനുഷ്യനും ഇത് മാറ്റുവാന്‍ സാധിക്കില്ല. ഞാന്‍ ഔദ്യോഗികമായി എന്‍റെ ജോലി തുടങ്ങുമ്പോള്‍ എല്ലാ മനുഷ്യരും ഞാന്‍ നീങ്ങുന്നതുപോലെ നീങ്ങുന്നു—പ്രപഞ്ചത്തിലാകെയുമുള്ള മനുഷ്യര്‍ എന്നോടൊപ്പം ഈ ഘട്ടത്തില്‍ മുഴുകുന്നു. പ്രപഞ്ചം മുഴുവന്‍ “ആഘോഷിക്കുന്നു”. എന്‍റെ പ്രേരണയാല്‍ മനുഷ്യന്‍ മുന്നോട്ടുപോകുന്നു. ഇതിന്റെ ഫലമായി ചുവന്ന മഹാവ്യാളിയെത്തന്നെ ഞാന്‍ വെപ്രാളത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും അവസ്ഥയിലേക്ക് തള്ളിയിടുന്നു. ഇതെന്‍റെ പ്രവൃത്തിക്കു ഗുണകരമാകുന്നു. അതിനു സ്വന്തം ആഗ്രഹങ്ങളെ പിന്തുടരാന്‍ സാധിക്കുന്നില്ല. എന്‍റെ നിയന്ത്രണത്തിന് കീഴടങ്ങുകയല്ലാതെ അതിന് ഒന്നും ചെയ്യുവാന്‍ സാധിക്കുന്നില്ല. എന്‍റെ എല്ലാ പദ്ധതികളിലും ചുവന്ന മഹാവ്യാളിയാണ് എന്‍റെ ഒത്ത എതിരാളി, എന്‍റെ ശത്രു, അതുപോലെ എന്‍റെ സേവകനും. ഞാന്‍ അതിനായി നിശ്ചയിച്ചിട്ടുള്ള “നിബന്ധനകളില്‍” ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അതുകൊണ്ട് എന്‍റെ മനുഷ്യാവതാരപ്രവൃത്തിയുടെ അവസാനഘട്ടം അതിന്‍റെ ഭവനത്തിലാണ് പൂര്‍ത്തിയാകുന്നത്. ഈ തരത്തില്‍ ചുവന്ന മഹാവ്യാളിക്ക് കൂടുതല്‍ നന്നായി എന്നെ സേവിക്കുവാന്‍ സാധിക്കുന്നു. അതിലൂടെ ഞാനതിനെ കീഴടക്കുകയും എന്‍റെ പദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്യും. ഞാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ മാലാഖമാരും നിര്‍ണായകമായ ഈ പോരാട്ടത്തില്‍ എന്നോടൊപ്പം ചേരുകയും അന്ത്യഘട്ടത്തില്‍ എന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ദൃഢനിശ്ചയമെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ ജനങ്ങള്‍ മാലാഖമാരെപ്പോലെ എനിക്കു കീഴടങ്ങുന്നു, അവര്‍ക്ക് എന്നെ എതിര്‍ക്കുവാനുള്ള ആഗ്രഹമില്ലാതിരിക്കുന്നു, എന്നെ എതിര്‍ക്കുന്ന ഒന്നും ചെയ്യാതിരിക്കുന്നു. ഇതാണ് പ്രപഞ്ചമെമ്പാടുമുള്ള എന്‍റെ പ്രവൃത്തിയുടെ ചലനാത്മകത.

മനുഷ്യര്‍ക്കിടയിലുള്ള എന്‍റെ ആഗമനത്തിന്റെ ലക്ഷ്യവും പ്രാധ്യാന്യവും എല്ലാ മനുഷ്യരെയും രക്ഷിക്കുക എന്നതാണ്, എല്ലാ മനുഷ്യരെയും എന്‍റെ ഭവനത്തിലേക്ക് കൊണ്ടുവരിക എന്നതാണ്, സ്വര്‍ഗ്ഗത്തെ ഭൂമിയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുക എന്നതാണ്, സ്വര്‍ഗത്തിനും ഭൂമിക്കുമിടയിലുള്ള “സന്ദേശങ്ങള്‍” മനുഷ്യനെക്കൊണ്ട് കൈമാറ്റം ചെയ്യിക്കുക എന്നതാണ്. കാരണം അതെല്ലാമാണ് മനുഷ്യന്‍റെ യഥാര്‍ഥ ജോലി. ഞാന്‍ മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍, ഞാന്‍ എല്ലാ കാര്യങ്ങളും മനുഷ്യര്‍ക്കുവേണ്ടി തയ്യാറാക്കി. പിന്നീട് എന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഞാനവന് നല്കിയ സമ്പത്തു സ്വീകരിക്കുവാന്‍ ഞാനവനെ അനുവദിച്ചു. അങ്ങനെ, എന്റെ മാര്‍ഗദര്‍ശനത്തില്‍കീഴിലാണ് മനുഷ്യവര്‍ഗം ഇവിടെവരെ എത്തിയതെന്ന് ഞാന്‍ പറയുന്നു. ഇതെല്ലാം എന്‍റെ പദ്ധതിയാണ്. മനുഷ്യര്‍ക്കിടയില്‍ എണ്ണമറ്റ ആളുകള്‍ എന്‍റെ സ്നേഹത്തിന്‍റെ സംരക്ഷണത്തില്‍ കഴിയുന്നുണ്ട്. എണ്ണമറ്റ ആളുകള്‍ എന്‍റെ വെറുപ്പിന്‍റെ ശിക്ഷണത്തിലും കഴിയുന്നുണ്ട്. മനുഷ്യരെല്ലാം എന്നോടു പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും അവരുടെ അവസ്ഥകളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഒരിക്കല്‍ പ്രതീക്ഷ നഷ്ടപ്പെട്ടാല്‍, പ്രകൃതിയെ അതിന്‍റെ വഴിക്കുപോകുവാന്‍ അനുവദിക്കുവാനും എന്നോടു അനുസരണക്കേട് കാണിക്കുന്നത് നിര്‍ത്തുവാനും മാത്രമേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. കാരണം മനുഷ്യന് ചെയ്യുവാന്‍ സാധിക്കുന്നത് ഇത്രമാത്രമാണ്. മനുഷ്യജീവിതത്തിന്റെ അവസ്ഥയെ സംബന്ധിച്ചാണെങ്കില്‍, മനുഷ്യന്‍ ഇതുവരെ യഥാര്‍ഥജീവിതം കണ്ടെത്തിയിട്ടില്ല. ഈ ലോകത്തിന്റെ നീതികേടിനും, ശൂന്യതയ്ക്കും ദയനീയമായ അവസ്ഥയ്ക്കും അപ്പുറത്തേക്ക് അവനൊന്നും കണ്ടിട്ടില്ല. അതുകൊണ്ട്, ദുരന്തം വന്നിട്ടില്ലായിരുന്നുവെങ്കില്‍ മിക്ക മനുഷ്യരും ഇപ്പോഴും പ്രകൃതിമാതാവിനെ പുണര്‍ന്ന് “ജീവിതത്തിന്‍റെ” രുചികള്‍ നുകരുന്നതില്‍ മുഴുകിയിരുന്നേനെ. ഇതല്ലേ ലോകത്തിന്റെ യാഥാര്‍ഥ്യം? ഇതല്ലേ ഞാന്‍ മനുഷ്യനോടു സംസാരിക്കുന്ന മോചനത്തിന്റെ സ്വരം? എന്തുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ ആരുമെന്നെ യഥാര്‍ഥത്തില്‍ സ്നേഹിക്കാതിരുന്നത്? ശിക്ഷണത്തിന്‍റെയും പരീക്ഷണങ്ങളുടെയും മധ്യത്തിലായിരിക്കുമ്പോള്‍ മാത്രം മനുഷ്യന്‍ എന്നെ സ്നേഹിക്കുന്നതും എന്‍റെ സംരക്ഷണത്തിലായിരിക്കുമ്പോള്‍ ആരുമെന്നെ സ്നേഹിക്കാതിരിക്കുന്നതും എന്തുകൊണ്ടാണ്? ഞാന്‍ പലതവണ മനുഷ്യന് ശിക്ഷണം നല്കിയിട്ടുണ്ട്. എന്നാല്‍ അവരാകട്ടെ, അതൊന്നു നോക്കിയതിനുശേഷം അതിനെ അവഗണിക്കുന്നു. ഈ സമയത്ത് അതിനെപ്പറ്റി പഠിക്കുകയോ അതിനെപ്പറ്റി ചിന്തിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് മനുഷ്യന് ലഭിക്കുന്നത് കരുണയില്ലാത്ത ശിക്ഷാവിധി മാത്രമാണ്. ഇതെന്‍റെ ഒരു പ്രവര്‍ത്തനരീതി മാത്രമാണ്. എന്നിരുന്നാലും അത് മനുഷ്യനെ മാറ്റുവാനും അവനെന്നെ സ്നേഹിക്കുവാനും ഉദ്ദേശിച്ചുള്ളതാണ്.

ഞാന്‍ രാജ്യം ഭരിക്കുന്നു. അതിലുപരി, ഞാന്‍ പ്രപഞ്ചം മുഴുവന്‍ ഭരിക്കുന്നു. ഞാന്‍ തന്നെയാണ് രാജ്യത്തിന്‍റെ രാജാവും പ്രപഞ്ചത്തിന്‍റെ നാഥനും. ഈ സമയം മുതല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ അല്ലാത്തവരായ എല്ലാവരെയും ഞാന്‍ ഒരുമിച്ചുകൂട്ടും. വിജാതീയര്‍ക്കിടയില്‍ എന്‍റെ പ്രവൃത്തി ആരംഭിക്കും. എന്‍റെ ഭരണപരമായ ഉത്തരവുകള്‍ ഞാന്‍ പ്രപഞ്ചം മുഴുവന്‍ വിളംബരം ചെയ്യും. അങ്ങനെ ഞാന്‍ എന്‍റെ പ്രവൃത്തിയുടെ അടുത്ത ഘട്ടത്തിലേക്ക് വിജയകരമായി പ്രവേശിക്കും. വിജാതീയര്‍ക്കിടയില്‍ എന്‍റെ പ്രവൃത്തി പ്രചരിപ്പിക്കുവാന്‍ വേണ്ടി ശിക്ഷണത്തെ ഞാന്‍ ഉപയോഗിക്കും. എന്നുപറഞ്ഞാല്‍ വിജാതീയരായ എല്ലാവര്‍ക്കുമെതിരെ ഞാന്‍ ശക്തി പ്രയോഗിക്കും. സ്വാഭാവികമായും, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കിടയിലെ എന്‍റെ പ്രവൃത്തി നടപ്പിലാക്കുമ്പോള്‍ ത്തന്നെയാണ് ഈ പ്രവൃത്തിയും നടപ്പിലാക്കുക. എന്‍റെ ജനം ഭൂമി ഭരിക്കുകയും അധികാരം കയ്യാളുകയും ചെയ്യുമ്പോള്‍, അതുതന്നെയായിരിക്കും ഭൂമിയിലെ എല്ലാ ജനങ്ങളും കീഴടക്കപ്പെടുന്ന സമയവും. അതിലുപരി, അതായിരിക്കും ഞാന്‍ വിശ്രമിക്കുന്ന സമയം—അപ്പോള്‍ മാത്രമേ ഞാന്‍ കീഴടക്കപ്പെട്ട എല്ലാവര്ക്കും മുമ്പില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. ഞാന്‍ വിശുദ്ധരാജ്യത്തിന് പ്രത്യക്ഷപ്പെടുന്നു. അഴുക്കിന്‍റെ നാട്ടില്‍നിന്നും സ്വയം മറയ്ക്കുകയും ചെയ്യുന്നു. കീഴടക്കപ്പെട്ടവരും എന്നോടു അനുസരണയുള്ളവരുമായവര്‍ക്ക് അവരുടെ സ്വന്തം കണ്ണുകള്‍ കൊണ്ട് എന്‍റെ മുഖം കാണുവാന്‍ സാധിക്കുന്നു. അവരുടെ സ്വന്തം ചെവികള്‍ കൊണ്ട് എന്‍റെ സ്വരം കേള്‍ക്കുവാന്‍ സാധിക്കുന്നു. ഇത് അന്ത്യനാളുകളില്‍ ജനിച്ചവര്‍ക്ക് ലഭിച്ച അനുഗ്രഹമാണ്. ഇത് ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ച അനുഗ്രഹമാണ്. ഒരു മനുഷ്യനും ഇത് മാറ്റുവാന്‍ സാധിക്കില്ല. ഇന്ന് ഞാന്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഭാവിയിലെ എന്‍റെ പ്രവൃത്തിക്കു വേണ്ടിയാണ്. എന്‍റെ എല്ലാ പ്രവൃത്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവയിലെല്ലാത്തിലും ഒരു വിളിയും ഒരു മറുപടിയുമുണ്ട്: ഒരിക്കലും അതിലെ ഒരു ഘട്ടവും പെട്ടെന്നു നിന്നുപോയിട്ടില്ല. ഒരിക്കലും ഒരു ഘട്ടവും മറ്റുള്ളവയില്‍ നിന്നും സ്വതന്ത്രമായി നടപ്പാക്കിയിട്ടുമില്ല. അങ്ങനെയല്ലേ? ഇന്നലത്തെ പ്രവൃത്തിയല്ലേ ഇന്നത്തെ പ്രവൃത്തിയുടെ അടിത്തറ? ഇന്നലത്തെ വചനങ്ങളല്ലേ ഇന്നത്തെ വചനങ്ങളുടെ മുന്നോടി? ഇന്നലത്തെ ചുവടുകളിലല്ലേ ഇന്നത്തെ ചുവടുകളുടെ തുടക്കം? ഞാന്‍ ഔപചാരികമായി ചുരുള്‍ തുറക്കുമ്പോഴാണ് പ്രപഞ്ചത്തിലെ എല്ലാ ജനങ്ങള്‍ക്കും ശിക്ഷണം ലഭിക്കുന്നത്, ലോകമെമ്പാടുമുള്ള ജനങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നത്. അതാണ് എന്‍റെ പ്രവൃത്തിയുടെ പരകോടി. എല്ലാ ജനങ്ങളും വെളിച്ചമില്ലാത്ത ഒരിടത്ത് വസിക്കുന്നു. അവരുടെ അന്തരീക്ഷം മുന്നോട്ടുവയ്ക്കുന്ന ഭീഷണികള്‍ക്ക് നടുവില്‍ ജീവിക്കുന്നു. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ അത് സൃഷ്ടിയുടെ സമയം മുതല്‍ ഇന്നുവരെ ഒരിക്കലും മനുഷ്യന്‍ അനുഭവിക്കാത്ത ഒരു ജീവിതമാണ്. യുഗങ്ങളിലായി ആരും ഇത്തരത്തിലുള്ള ജീവിതം ഒരിക്കലും “ആസ്വദിച്ചിട്ടില്ല”. അതുകൊണ്ട് മുമ്പൊരിക്കലും ചെയ്യപ്പെടാത്ത പ്രവൃത്തിയാണ് ഞാന്‍ ചെയ്യുന്നതെന്ന് ഞാന്‍ പറയുന്നു. ഇതാണ് കാര്യങ്ങളുടെ യഥാര്‍ഥ സ്ഥിതി. ഇതാണ് ആന്തരാര്‍ത്ഥം. എന്‍റെ ദിവസം എല്ലാ മനുഷ്യര്‍ക്കും അടുത്തുവരുമ്പോള്‍ അത് അകലെയല്ല, മനുഷ്യന്‍റെ കണ്ണുകള്‍ക്ക് തൊട്ടുമുമ്പിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നതുകൊണ്ട്, ആരാണ് അതിന്‍റെ ഫലത്തെയോര്‍ത്ത് ഭയപ്പെടാതിരിക്കുന്നത്? ആര്‍ക്കാണ് ഇതില്‍ സന്തോഷിക്കാതിരിക്കുവാന്‍ കഴിയുക? വൃത്തികെട്ട നഗരമായ ബാബിലോണിന്റെ അവസാനമായിരിക്കുന്നു. മനുഷ്യന്‍ വീണ്ടും ഒരു പുതുപുത്തന്‍ ലോകത്തെ സന്ധിച്ചിരിക്കുന്നു. ആകാശവും ഭൂമിയും മാറുകയും നവീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഞാന്‍ എല്ലാ രാഷ്ട്രങ്ങള്ക്കും എല്ലാ ജനങ്ങള്‍ക്കും പ്രത്യക്ഷപ്പെടുമ്പോള്‍ ആകാശത്തു വെണ്‍മേഘങ്ങള്‍ രൂപം കൊള്ളുകയും എന്നെ ആവരണം ചെയ്യുകയും ചെയ്യുന്നു. അതുപോലെ ഭൂമിയിലെ പക്ഷികള്‍ ഗാനമാലപിക്കുകയും എനിക്കുവേണ്ടി ആഹ്ലാദത്തോടെ നൃത്തം ചവിട്ടുകയും ചെയ്യുന്നു. അത് ഭൂമിയിലെ അന്തരീക്ഷത്തെ ഉന്മേഷഭരിതമാക്കുന്നു. ഭൂമിയിലെ എല്ലാറ്റിനും ജീവന്‍ വയ്ക്കുന്നു. ഇനിയൊരിക്കലും അവ “പതുക്കെ പിറകിലേക്ക് പോകില്ല”. പകരം ചൈതന്യം തുടിക്കുന്ന അന്തരീക്ഷത്തില്‍ ജീവിക്കും. ഞാന്‍ മേഘങ്ങള്‍ക്കിടയില്‍ ആയിരിക്കുമ്പോള്‍ മനുഷ്യന്‍ അവ്യക്തമായി എന്‍റെ മുഖവും എന്‍റെ കണ്ണുകളും കാണുന്നു. ഈ സമയത്ത് അവനല്‍പ്പം ഭയം തോന്നുന്നു. പണ്ട്, ഐതിഹ്യങ്ങളില്‍ എന്നെപ്പറ്റിയുള്ള ചരിത്രസംഭവങ്ങള്‍ അവന്‍ കേട്ടിട്ടുണ്ട്. അതിനാല്‍ പകുതി എന്നെ വിശ്വസിക്കുമ്പോഴും പകുതി എന്നെക്കുറിച്ച് അവന് സംശയമുണ്ട്. ഞാന്‍ എവിടെയാണെന്ന് അവനറിയുന്നില്ല. എന്‍റെ മുഖം എത്ര വലുതാണെന്ന്—അത് സമുദ്രം പോലെ വിസ്താരമുള്ളതാണെന്നോ പച്ചപ്പുല്‍മേടുകള്‍ പോലെ വിശാലമാണെന്നോ അവനറിയുന്നില്ല. ആര്‍ക്കും ഈ കാര്യങ്ങള്‍ അറിയില്ല. ഇന്ന് മേഘങ്ങളില്‍ എന്‍റെ മുഖം കാണുമ്പോള്‍ മാത്രമാണു മനുഷ്യന് ഐതീഹ്യങ്ങളിലെ ഞാന്‍ ശരിക്കുമുള്ളതാണെന്ന് മനസ്സിലാകുന്നത്. അതുകൊണ്ട് അവന്‍ എന്നോടു അല്പം കൂടി അനുകൂലമായി പെരുമാറുന്നു. എന്‍റെ പ്രവൃത്തികള്‍ മൂലം മാത്രമാണു അവന് എന്നോടുള്ള ആരാധന അല്പം കൂടി വര്‍ധിക്കുന്നത്. പക്ഷേ അപ്പോഴും മനുഷ്യന്‍ എന്നെ അറിയുന്നില്ല. അവന്‍ എന്‍റെ ഒരു ഭാഗം മാത്രമാണു മേഘങ്ങളില്‍ ദര്‍ശിക്കുന്നത്. അതിനുശേഷം ഞാന്‍ എന്‍റെ കൈകള്‍ നീട്ടി മനുഷ്യനെ കാണിക്കുന്നു. മനുഷ്യന്‍ അത്ഭുതപരതന്ത്രനാകുന്നു. അവന്‍ ആശ്ചര്യത്തോടെ തന്റെ കൈകള്‍ മുഖത്തിനു മുന്‍പില്‍ ചേര്‍ത്തുപിടിക്കുന്നു. അവന്റെ ആരാധനയില്‍ അല്പം ബഹുമാനം കൂടി ചേര്‍ക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഞാനവനെ അടിച്ചുവീഴുമെന്ന് ഭയപ്പെട്ടാലെന്നവണ്ണം മനുഷ്യന്‍ എന്‍റെ എല്ലാ ചലനത്തിലും അവന്റെ ദൃഷ്ടികള്‍ ഉറപ്പിക്കുന്നു. എന്നിരുന്നാലും മനുഷ്യന്‍ എന്നെ വീക്ഷിക്കുന്നു എന്നതുകൊണ്ട് ഞാന്‍ ഒന്നും പരിമിതപ്പെടുത്തുന്നില്ല. മറിച്ച്, ചെയ്യുവാനുള്ള പ്രവൃത്തികള്‍ തുടര്‍ന്നും ചെയ്യുന്നു. ഞാന്‍ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം മാത്രമേ മനുഷ്യന് എന്നോടല്‍പ്പം പ്രിയമുള്ളൂ. അതിനാല്‍ അവന്‍ എന്നെ സഹായിക്കുവാനായി പതുക്കെ എന്‍റെയടുത്ത് വരുന്നു. ഞാന്‍ എന്നെ പൂര്‍ണമായി മനുഷ്യന് വെളിപ്പെടുത്തുമ്പോള്‍ മനുഷ്യന്‍ എന്‍റെ മുഖം കാണും. ഞാന്‍ പിന്നെ ഒരിക്കലും മനുഷ്യനില്‍ നിന്നും ഒളിഞ്ഞിരിക്കുകയോ മറഞ്ഞിരിക്കുകയോ ഇല്ല. പ്രപഞ്ചം മുഴുവന്‍ ഞാന്‍ പരസ്യമായി എല്ലാ ആളുകള്‍ക്കും പ്രത്യക്ഷപ്പെടും. മാംസവും രക്തവുമുള്ള എല്ലാവരും എന്‍റെ എല്ലാ പ്രവൃത്തികളും ദര്‍ശിക്കും. ആത്മാവിനു സ്വന്തമായ എല്ലാവരും തീര്‍ച്ചയായും എന്‍റെ ഭവനത്തില്‍ സമാധാനത്തോടെ വസിക്കും. എന്നോടൊപ്പം അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും ചെയ്യും. എനിക്കു താല്‍പര്യമുള്ള എല്ലാവരും ശിക്ഷണത്തില്‍ നിന്നും രക്ഷപ്പെടുകയും ആത്മാവിന്‍റെ വേദനയില്‍ നിന്നും ശരീരത്തിന്‍റെ യാതനയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യും. ഞാന്‍ പരസ്യമായി എല്ലാ ജനങ്ങള്‍ക്കും പ്രത്യക്ഷപ്പെടുകയും ഭരിക്കുകയും അധികാരം കയ്യാളുകയും ചെയ്യും. ശവത്തിന്‍റെ ഗന്ധം പിന്നെയോരിക്കലും പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കില്ല. പകരം എന്‍റെ സുഖകരമായ സുഗന്ധം ലോകം മുഴുവന്‍ വ്യാപിക്കും. എന്‍റെ ദിവസം അടുത്തുവരുന്നു. മനുഷ്യന്‍ ഉണര്‍ന്നെണീക്കുന്നു. ഭൂമിയിലെ എല്ലാം ക്രമത്തിലാണ്. ഭൂമിയില്‍ ഇനിമുതല്‍ അതിജീവനത്തിന്റെ ദിനങ്ങളല്ല. കാരണം ഞാന്‍ വന്നെത്തിയിരിക്കുന്നു!

ഏപ്രില്‍ 6, 1992

മുമ്പത്തേത്: അധ്യായം 28

അടുത്തത്: അധ്യായം 8

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക