അധ്യായം 26

ആരാണ് എന്‍റെ ഭവനത്തില്‍ വസിച്ചത്? ആരാണ് എനിക്കുവേണ്ടി നിലകൊണ്ടത്? ആരാണ് എന്‍റെ പേരില്‍ കഷ്ടം സഹിച്ചത്? ആരാണ് എന്‍റെ മുന്നില്‍ പ്രതിജ്ഞ ചെയ്തത്? ആരാണ് ഇതുവരെ എന്നെ അനുഗമിക്കുകയും എന്നാല്‍ ഉദാസീനനാകാതിരിക്കുകയും ചെയ്തത്? എന്തുകൊണ്ടാണ് എല്ലാ മനുഷ്യരും നിരുത്സാഹരും നിര്‍വികാരരുമായിരിക്കുന്നത്? എന്തുകൊണ്ടാണ് മനുഷ്യവര്‍ഗ്ഗം എന്നെ ഉപേക്ഷിച്ചത്? എന്തുകൊണ്ടാണ് മനുഷ്യന് എന്നിലുള്ള താല്പര്യം നഷ്ടപ്പെടത്? എന്തുകൊണ്ടാണ് മനുഷ്യലോകത്ത് ഊഷ്മളത ഇല്ലാതിരിക്കുന്നത്? സീയോനിലായിരിക്കുമ്പോള്‍, ഞാന്‍ സ്വര്‍ഗ്ഗത്തിലെ ഊഷ്മളത രുചിച്ചിട്ടുണ്ട്. സീയോനിലായിരിക്കുമ്പോള്‍, ഞാന്‍ സ്വര്‍ഗ്ഗത്തിലെ അനുഗ്രഹം ആസ്വദിച്ചിട്ടുണ്ട്. ഇതുകൂടാതെ ഞാന്‍ മനുഷ്യരുടെ ഇടയില്‍ പാര്‍ക്കുകയും മനുഷ്യലോകത്തിന്‍റെ കയ്പ് രുചിച്ചറിയുകയും മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത അവസ്ഥകള്‍ എന്‍റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കാണുകയും ചെയ്തിട്ടുണ്ട്. പൊടുന്നനവെ, ഞാന്‍ “മാറിയതു” പോലെ മനുഷ്യനും മാറിയിരിക്കുന്നു. ഇങ്ങനെ മാത്രമാണ് അവന്‍ ഇന്നത്തെ കാലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. എനിക്കുവേണ്ടി എന്തും ചെയ്യാന്‍ മനുഷ്യന് സാധിക്കണം എന്നു ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്‍റെ പേരില്‍ എന്തെങ്കിലും വര്‍ദ്ധനവ് അവന്‍ വരുത്തണമെന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഞാന്‍ ആകെ ആവശ്യപ്പെടുന്നത് എന്‍റെ പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവനാകണം എന്നാണ്. എന്നെ അനുസരിക്കാതിരിക്കുകയോ എനിക്ക് ലജ്ജ വരുത്തുകയോ ചെയ്യാതെ എനിക്കു ഉജ്ജ്വലമായ സാക്ഷ്യം വഹിക്കണം എന്നുമാത്രമാണ്. മനുഷ്യരുടെ ഇടയില്‍ എനിക്കായി നല്ല സാക്ഷ്യം വഹിക്കുകയും എന്‍റെ നാമം മഹത്വപ്പെടുത്തുകയും ചെയ്തവരുണ്ട്. എന്നാല്‍ എങ്ങനെയാണ് മനുഷ്യന്‍റെ ശീലങ്ങള്‍ക്ക് അല്ലെങ്കില്‍ പെരുമാറ്റത്തിന് എന്‍റെ ഹൃദയത്തെ സംതൃപ്തിപ്പെടുത്താനാവുക? എങ്ങനെയാണ് അവന് എന്‍റെ ഹൃദയവുമായി യോജിക്കാനാവുക, അല്ലെങ്കില്‍ എന്‍റെ ഹിതത്തെ തൃപ്തിപ്പെടുത്താനാവുക? ഭൂമിയിലെ മലകളും ജലാശയങ്ങളും, പുഷ്പങ്ങളും പുല്‍ച്ചെടികളും വൃക്ഷങ്ങളും, എല്ലാമെല്ലാം എന്‍റെ കരങ്ങളുടെ പ്രവൃത്തിയെ വെളിപ്പെടുത്തുന്നു, അവയെല്ലാം എന്‍റെ നാമത്തെ പ്രതിയാണ് നിലനില്ക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് മനുഷ്യന് ഞാന്‍ ആവശ്യപ്പെടുന്ന നിലവാരം കൈവരിക്കാന്‍ സാധിക്കാതിരിക്കുന്നത്? അവന്‍റെ നിന്ദ്യമായ അധമാവസ്ഥയായിരിക്കുമോ അതിനു കാരണം? ഞാന്‍ അവനെ ഉയര്‍ത്തുന്നതായിരിക്കുമോ അതിനു കാരണം? ഞാന്‍ അവനോട് വളരെ ക്രൂരത കാണിക്കുന്നതാകുമോ അതിനു കാരണം? എന്തുകൊണ്ടാണ് എന്‍റെ ആവശ്യങ്ങളെ മനുഷ്യന്‍ എപ്പോഴും ഭയക്കുന്നത്? ഇന്ന്, രാജ്യത്തിലെ പുരുഷാരങ്ങളുടെ ഇടയില്‍, നീ എന്താണ് എന്‍റെ ശബ്ദം മാത്രം കേള്‍ക്കുകയും, എന്നാല്‍ എന്‍റെ മുഖം കാണാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് നീ എന്‍റെ വചനങ്ങളിലേക്ക് മാത്രം നോക്കുകയും അവയെ എന്‍റെ ആത്മാവുമായി പൊരുത്തപ്പെടുത്താതിരിക്കുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് നീ മുകളിലുള്ള സ്വര്‍ഗ്ഗത്തിലും താഴെയുള്ള ഭൂമിയിലും എന്നെ വേര്‍തിരിച്ചു നിര്‍ത്തുന്നത്? അത് ഭൂമിയിലുള്ളപ്പോഴുള്ള ഞാന്‍ സ്വര്‍ഗ്ഗത്തിലുള്ള അതേ ഞാന്‍ അല്ല എന്നതിനാലായിരിക്കുമോ? ഞാന്‍ സ്വര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍, എനിക്ക് താഴെ ഭൂമിയിലേക്ക് വരാനാകില്ല എന്നതിനാലായിരിക്കുമോ? ഞാന്‍ ഭൂമിയിലായിരിക്കുമ്പോള്‍, സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ എനിക്ക് യോഗ്യതയില്ല എന്നതിനാലായിരിക്കുമോ? ഞാന്‍ ഭൂമിയിലായിരിക്കുമ്പോള്‍ ഒരു നികൃഷ്ടജീവി ആയിരിക്കുകയും സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ ഉന്നതമായ സ്വത്വമായിരിക്കുകയും സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കുമിടയില്‍ നികത്താനാവാത്ത ഒരു വന്‍വിടവ് നിലനില്‍ക്കുകയും ചെയ്യുന്നത് പോലെയാണത്. എന്നാല്‍ മനുഷ്യരുടെ ലോകത്തില്‍ അവര്‍ ഇക്കാര്യങ്ങളുടെ ഉല്‍പത്തികളെക്കുറിച്ച് ഒന്നും അറിയാതിരിക്കുകയും, എന്നാല്‍ എന്‍റെ വചനങ്ങള്‍ക്ക് ശബ്ദം മാത്രമേയുള്ള അര്‍ഥമൊന്നുമില്ല എന്ന വിധത്തില്‍ എപ്പോഴും എനിക്കെതിരെ തിരിയുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. മനുഷ്യരാശി മുഴുവന്‍ എന്‍റെ ബാഹ്യസാദൃശ്യത്തെ സംബന്ധിച്ചുള്ള അവരുടെ സ്വന്തം അന്വേഷണങ്ങള്‍ ഏറ്റെടുത്തുകൊണ്ട് എന്‍റെ വചനങ്ങളില്‍ പ്രയത്നം ചെലവഴിക്കുന്നു. എന്നാല്‍ അവരെല്ലാം പരാജയം നേരിടുന്നു, അവരുടെ പ്രയത്നങ്ങളൊന്നും ഫലവത്താകുന്നില്ല. മറിച്ച് അവര്‍ എന്‍റെ വചനത്താല്‍ നിലംപരിശാകുകയും വീണ്ടും എഴുന്നേല്‍ക്കാന്‍ ധൈര്യപ്പെടാതിരിക്കുകയും ചെയ്യുന്നു.

മനുഷ്യരുടെ വിശ്വാസം ഞാന്‍ പരീക്ഷിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പോലും യഥാര്‍ഥസാക്ഷ്യം വഹിക്കുന്നതായി കാണുന്നില്ല. ആര്‍ക്കും തന്‍റെ എല്ലാം സമര്‍പ്പിക്കുവാന്‍ സാധിക്കുന്നില്ല; മറിച്ച് മനുഷ്യന്‍റെ ഹൃദയം ഞാന്‍ നശിപ്പിക്കുവാന്‍ പോകുകയാണ് എന്നതുകണക്കെ മനുഷ്യന്‍ ഒളിക്കുന്നത് തുടരുകയും ഉള്ളുതുറക്കാന്‍ വിസമ്മതിക്കുകയുമാണ് ചെയ്യുന്നത്. ഇയ്യോബ് പോലും തന്‍റെ പരീക്ഷയില്‍ ഒരിക്കലും വാസ്തവമായി ഉറച്ചു നിന്നില്ല, കഷ്ടതയുടെ നടുവില്‍ അവന്‍ മാധുര്യം പ്രസരിപ്പിച്ചതുമില്ല. എല്ലാ ആളുകളും വസന്തകാലത്തിന്‍റെ ഊഷ്മളതയില്‍ ഹരിതാഭയുടെ ഒരു നേര്‍ത്ത ലാഞ്ചനയെങ്കിലും സൃഷ്ടിക്കും. എന്നാല്‍ ശൈത്യകാലത്ത് തണുപ്പ് ആഞ്ഞടിക്കുമ്പോള്‍ അവര്‍ ഒരിക്കലും ഹരിതമായി നില്‍ക്കില്ല. മനുഷ്യന്‍റെ ശുഷ്കിച്ചതും ക്ഷയിച്ചതുമായ പ്രകൃതം കാരണം അവന് എന്‍റെ ഉദ്ദേശ്യം സഫലമാക്കാനാവില്ല. മനുഷ്യരാശിയെ മുഴുവനായെടുത്താലും, മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി വര്‍ത്തിക്കാനാവുന്ന ഒരുവന്‍ പോലുമില്ല. കാരണം എല്ലാ മനുഷ്യരും അടിസ്ഥാനപരമായി ഒരുപോലെയാണ്, ഒരാളെ മറ്റൊരാളില്‍ നിന്ന് വ്യതിരിക്തമാക്കുന്നതിന് കാര്യമായി ഒന്നുമില്ലാത്ത വിധം അവര്‍ പരസ്പരം ഒരു വ്യത്യാസവുമില്ലാത്തവരാണ്. ഇക്കാരണത്താല്‍, ഇപ്പോള്‍ പോലും മനുഷ്യന് എന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി അറിയാന്‍ സാധിക്കാതെ തുടരുന്നു. എന്‍റെ കഠിനശിക്ഷ സകല മനുഷ്യരുടേയുംമേല്‍ പതിക്കുമ്പോള്‍ മാത്രമേ, അവര്‍ അറിയാതെത്തന്നെ എന്‍റെ പ്രവൃത്തികളെക്കുറിച്ച് ബോധ്യമുള്ളവരാകൂ.

അപ്പോള്‍ ഞാന്‍ ഒന്നും ചെയ്യാതെയും ആരെയും നിര്‍ബന്ധിക്കാതെയും തന്നെ മനുഷ്യന്‍ എന്നെ അറിയാന്‍ തുടങ്ങുകയും അങ്ങനെ എന്‍റെ പ്രവൃത്തികളുടെ സാക്ഷികളാവുകയും ചെയ്യും. ഇതാണ് എന്‍റെ പദ്ധതി. ഇത് എന്‍റെ പ്രവൃത്തികളുടെ വെളിവാക്കപ്പെട്ട വശമാണ്. ഇതാണ് മനുഷ്യന്‍ അറിയേണ്ടത്. രാജ്യത്തില്‍, അസംഖ്യം സൃഷ്ടവസ്തുക്കള്‍ പുനര്‍ജീവിക്കാനും അവയുടെ ജീവശക്തി വീണ്ടെടുക്കാനും തുടങ്ങുന്നു. ഭൂമിയുടെ അവസ്ഥയിലെ മാറ്റങ്ങള്‍മൂലം, ഒരു കരയ്ക്കും മറ്റൊന്നിനും ഇടയിലുള്ള അതിര്‍ത്തികള്‍ വ്യതിചലിക്കാന്‍ തുടങ്ങുന്നു. കര കരയില്‍ നിന്ന് വിഭജിക്കപ്പെടുകയും, കര കരയോട് യോജിക്കുകയും ചെയ്യുമ്പോളാണ് ഞാന്‍ എല്ലാ രാഷ്ട്രങ്ങളെയും തകര്‍ത്തു കഷണങ്ങളാക്കുന്ന സമയം എന്ന് ഞാന്‍ പ്രവചിച്ചിട്ടുള്ളതാണ്. ഈ സമയത്താണ് സൃഷ്ടികളെയെല്ലാം ഞാന്‍ പുതുക്കുകയും പ്രപഞ്ചത്തെ മുഴുവന്‍ പുനര്‍വിഭജിക്കുകയും അങ്ങനെ പ്രപഞ്ചത്തെ ക്രമത്തിലാക്കുകയും പഴയതിനെ പുതിയതായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക-- ഇതാണ് എന്‍റെ പദ്ധതി, ഇവയാണ് എന്‍റെ പ്രവൃത്തികള്‍. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും ജനങ്ങളും എന്‍റെ സിംഹാസനത്തിനു മുന്നിലേക്ക് മടങ്ങിവരുമ്പോള്‍, സ്വര്‍ഗ്ഗത്തിലെ എല്ലാ സമ്പത്തുകളും എടുത്ത് ഞാന്‍ മനുഷ്യലോകത്തിന് പകര്‍ന്നു നല്‍കും. അങ്ങനെ ഞാന്‍ മൂലം ലോകം അതുല്യമായ സമ്പത്തിനാല്‍ നിറഞ്ഞുതുളുമ്പും. എന്നാല്‍ പഴയ ലോകം നിലനില്‍ക്കുന്നത് തുടരുന്നിടത്തോളം, പ്രപഞ്ചത്തിലുടനീളം എന്‍റെ ഭരണനിര്‍വഹണ ഉത്തരവുകള്‍ പരസ്യമായി വിളംബരം ചെയ്തും, അവ ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കഠിനശിക്ഷ നടപ്പിലാക്കിയും, അതിലെ രാഷ്ട്രങ്ങളുടെ മേല്‍ ഞാന്‍ എന്‍റെ കോപം അഴിച്ചുവിടുന്നതാണ്.

സംസാരിക്കുന്നതിനായി ഞാന്‍ എന്‍റെ മുഖം പ്രപഞ്ചത്തിലേക്ക് തിരിക്കുമ്പോള്‍ സകല മനുഷ്യരും എന്‍റെ ശബ്ദം കേള്‍ക്കുകയും അതിനെ തുടര്‍ന്ന് പ്രപഞ്ചത്തിലുടനീളം ഞാന്‍ ചെയ്തിട്ടുള്ള എല്ലാ പ്രവൃത്തികളും കാണുകയും ചെയ്യുന്നു. എന്‍റെ ഹിതത്തിനെതിരായി ഇറങ്ങിത്തിരിക്കുന്നവര്‍, അതായത് മനുഷ്യരുടെ പ്രവൃത്തികളാല്‍ എന്നെ എതിര്‍ക്കുന്നവര്‍, എന്‍റെ കഠിനശിക്ഷയ്ക്ക് പാത്രമാകുന്നതാണ്. ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങളെ ഞാന്‍ പുതുതാക്കുകയും, അങ്ങനെ ഞാന്‍ മൂലം സൂര്യനും ചന്ദ്രനും പുതുക്കപ്പെടുകയും ചെയ്യും. ആകാശം പിന്നീടൊരിക്കലും മുന്‍പ് ആയിരുന്നതുപോലെ ആയിരിക്കില്ല. ഭൂമിയിലെ അസംഖ്യം സംഗതികള്‍ പുതുക്കപ്പെടും. എല്ലാം എന്‍റെ വചനങ്ങളാല്‍ പൂര്‍ത്തീകരിക്കപ്പെടും. പ്രപഞ്ചത്തിനുള്ളിലെ പല രാഷ്ട്രങ്ങളും പുതുതായി വിഭജിക്കപ്പെടുകയും അവയുടെ സ്ഥാനത്ത് എന്‍റെ രാജ്യം വരികയും ചെയ്യും. അങ്ങനെ ഭൂമിയിലുള്ള രാഷ്ട്രങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമാവുകയും, അവയെല്ലാം എന്നെ ആരാധിക്കുന്ന ഒരൊറ്റ രാജ്യമായി തീരുകയും ചെയ്യും. ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും തകര്‍ക്കപ്പെടുകയും നിലവിലില്ലാതാവുകയും ചെയ്യും. പ്രപഞ്ചത്തിനുള്ളിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം, സാത്താനുള്ളവരെല്ലാം ഉന്മൂലനാശം ചെയ്യപ്പെടും. സാത്താനെ ആരാധിക്കുന്നവരെല്ലാം—അതായത് ഇപ്പോള്‍ ശരിയായ മാര്‍ഗത്തില്‍ ആയിരിക്കുന്നവര്‍ ഒഴികെയുള്ള എല്ലാവരും—എന്‍റെ കത്തുന്ന തീയില്‍ വീഴുന്നതും ചാരമായി മാറുന്നതുമാണ്. നിരവധി ആളുകളെ ഞാന്‍ ദണ്ഡിക്കുമ്പോള്‍, മത ലോകത്തിലുള്ളവര്‍, വ്യത്യസ്ത തോതുകളില്‍, എന്‍റെ പ്രവൃത്തികളാല്‍ കീഴടക്കപ്പെട്ട് എന്‍റെ രാജ്യത്തിലേക്ക് മടങ്ങിവരുന്നതാണ്, കാരണം വിശുദ്ധനായവന്‍ വെണ്‍മേഘത്തിലേറി എഴുന്നള്ളുന്നത് അവര്‍ കണ്ടിരിക്കുന്നു. എല്ലാ ആളുകളും അവരുടെ സ്വന്തം തരത്തിനനുസരിച്ച് വേര്‍തിരിക്കപ്പെടുന്നതും അവരുടെ പ്രവൃത്തികള്‍ക്ക് തക്കവണ്ണമുള്ള ദണ്ഡനങ്ങള്‍ സ്വീകരിക്കുന്നതുമാണ്. എനിക്കെതിരെ നിന്നവരെല്ലാം നശിക്കും; ഭൂമിയിലെ തങ്ങളുടെ പ്രവൃത്തികളില്‍ എന്നെ ഇടപെടുത്തിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം, അവര്‍ എന്‍റെ പുത്രന്മാരുടെയും എന്‍റെ ജനത്തിന്‍റെയും ഭരണത്തിന്‍കീഴില്‍ ഭൂമിയില്‍ നിലനില്‍ക്കുന്നത് തുടരും. അസംഖ്യം ആളുകള്‍ക്കും നിരവധി രാഷ്ട്രങ്ങള്‍ക്കും മുന്നില്‍ ഞാന്‍ സ്വയം വെളിപ്പെടുകയും എന്‍റെ മഹാപ്രവൃത്തി സകല മനുഷ്യരും അവരുടെ സ്വന്തം കണ്ണുകളാല്‍ കാണുന്നതിനായി അതിന്‍റെ പൂര്‍ത്തീകരണം എന്‍റെ സ്വന്തം ശബ്ദത്താല്‍ ഞാന്‍ ഭൂമിയിലാകെ വിളംബരം ചെയ്യുന്നതുമാണ്.

എന്‍റെ ശബ്ദത്തിന്‍റെ തീവ്രത വര്‍ധിക്കുമ്പോള്‍ പ്രപഞ്ചത്തിന്‍റെ അവസ്ഥയും ഞാന്‍ നിരീക്ഷിക്കുന്നു. എന്‍റെ വാക്കുകളിലൂടെ സൃഷ്ടിയുടെ അസംഖ്യം സംഗതികള്‍ പുതുക്കപ്പെടുന്നു. ഭൂമി വ്യത്യാസപ്പെടുന്നതുപോലെ സ്വര്‍ഗ്ഗവും വ്യത്യാസപ്പെടുന്നു. മനുഷ്യരാശി അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ വെളിവാകുകയും, സാവധാനത്തില്‍, ഓരോ വ്യക്തിയും അവരുടെ പ്രകൃതത്തിനനുസൃതമായി വേര്‍തിരിക്കപ്പെടുകയും തങ്ങളുടെ കുടുംബങ്ങളുടെ സ്നേഹോഷ്മളതയിലേക്ക് തിരികെ പോകാന്‍ അവരറിയാതെ വഴി കണ്ടെത്തുകയും ചെയ്യുന്നു. ഇത് എന്നെ വളരെയധികം പ്രസാദിപ്പിക്കും. ഞാന്‍ തടസ്സങ്ങളില്‍ നിന്ന് മുക്തനാണ്. എന്‍റെ മഹാപ്രവൃത്തി ആരുമറിയാതെ പൂര്‍ത്തീകരിക്കപ്പെട്ടു. സൃഷ്ടിയുടെ എണ്ണമറ്റ എല്ലാക്കാര്യങ്ങളും രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു. ഞാന്‍ ലോകം സൃഷ്ടിച്ചപ്പോള്‍, എല്ലാ കാര്യങ്ങളും അവയുടെ പ്രകൃതത്തിനനുസരിച്ച് രൂപകല്പന ചെയ്യുകയും, രൂപമുള്ള എല്ലാറ്റിനെയും അവയുടെ തരത്തില്‍പ്പെട്ടവയോട് ചേര്‍ക്കുകയും ചെയ്തു. എന്‍റെ നിര്‍വഹണപദ്ധതിയുടെ അവസാനം സമീപിക്കുമ്പോള്‍, സൃഷ്ടിയുടെ പൂര്‍വാവസ്ഥ ഞാന്‍ പുനഃസ്ഥാപിക്കും; എല്ലാക്കാര്യങ്ങളും അവ

തുടക്കത്തിലായിരുന്ന വിധത്തിലേക്ക് ഞാന്‍ തിരികെക്കൊണ്ടുവരും. എല്ലാക്കാര്യങ്ങളും സമൂലമായി പരിവര്‍ത്തിക്കപ്പെടുകയും എന്‍റെ പദ്ധതിയുടെ മടിത്തട്ടിലേക്ക് മടങ്ങുകയും ചെയ്യും. സമയം ആഗതമായിരിക്കുന്നു! എന്‍റെ പദ്ധതിയുടെ അവസാന ഘട്ടം പൂര്‍ത്തീകരിക്കപ്പെടാന്‍ പോകുകയാണ്. ഹേ, അശുദ്ധമായ പഴയ ലോകമേ! നിങ്ങള്‍ തീര്‍ച്ചയായും എന്‍റെ വചനങ്ങള്‍ക്ക് കീഴില്‍ വീഴും! എന്‍റെ പദ്ധതിയാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഒന്നുമല്ലാതായി മാറും! ഹേ, സൃഷ്ടിക്കപ്പെട്ട അസംഖ്യം വസ്തുക്കളേ! എന്‍റെ വാക്കുകള്‍ക്കുള്ളില്‍ നിങ്ങളെല്ലാം പുതിയ ജീവന്‍ പ്രാപിക്കും -- നിങ്ങള്‍ക്ക് നിങ്ങളുടെ പരമാധികാരിയായ കര്‍ത്താവിനെ ലഭിക്കും! ഹേ, ശുദ്ധവും കളങ്കമില്ലാത്തതുമായ പുതിയ ലോകമേ! നിങ്ങള്‍ തീര്‍ച്ചയായും എന്‍റെ മഹത്വത്തിനുള്ളില്‍ പുതുക്കപ്പെടും! ഹേ, സീയോന്‍ പര്‍വ്വതമേ! ഇനിമേല്‍ മൗനമായിരിക്കരുത് -- ഞാന്‍ വന്‍വിജയത്തോടെ മടങ്ങിയെത്തിയിരിക്കുന്നു! സൃഷ്ടിയുടെ നടുവില്‍ നിന്ന്, ഞാന്‍ സകല ഭൂമിയെയും നിരീക്ഷിക്കുന്നു. ഭൂമിയില്‍, മനുഷ്യരാശി ഒരു പുതിയ ജീവിതം ആരംഭിക്കുകയും പുതിയ പ്രത്യാശ നേടുകയും ചെയ്തിരിക്കുന്നു. ഹേ, എന്‍റെ ജനമേ! നിങ്ങള്‍ക്ക് എങ്ങനെയാണ് എന്‍റെ പ്രകാശത്തിനുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിലേക്ക് തിരികെ വരാതിരിക്കാന്‍ സാധിക്കുന്നത്? എങ്ങനെയാണ് നിങ്ങള്‍ക്ക് എന്‍റെ വഴിനടത്തലിനു കീഴില്‍ ആനന്ദത്താല്‍ തുള്ളിച്ചാടാതിരിക്കാനാവുന്നത്? ഭൂമി അത്യാനന്ദത്തില്‍ ആര്‍പ്പുവിളിക്കുന്നു, ജലം ഉല്ലാസഘോഷം മുഴക്കുന്നു! ഹേ, പുനരുത്ഥാനം ചെയ്ത ഇസ്രായേലേ! നിങ്ങള്‍ക്ക് എങ്ങനെ എന്‍റെ പൂര്‍വ്വനിശ്ചയത്തെ പ്രതി അഭിമാനിക്കാനാവാതിരിക്കുന്നു? ആരാണ് കണ്ണുനീര്‍ തൂകിയത്? ആരാണ് വിലപിച്ചത്? പഴയ ഇസ്രായേല്‍ ഒഴിഞ്ഞുപോയിരിക്കുന്നു, ഇന്നത്തെ ഇസ്രായേല്‍ ഉണര്‍ന്ന് നിവര്‍ന്നും ഉയര്‍ന്നും, സകല മനുഷ്യരാശിയുടെയും ഹൃദയങ്ങളില്‍ നില്ക്കുന്നു. ഇന്നത്തെ ഇസ്രായേല്‍ തീര്‍ച്ചയായും എന്‍റെ ജനത്തിലൂടെ നിലനില്‍പ്പിന്‍റെ സ്രോതസ്സ് കൈവരിക്കും! ഹേ, പകനിറഞ്ഞ ഈജിപ്ത്! തീര്‍ച്ചയായും നിങ്ങള്‍ ഇപ്പോഴും എനിക്കെതിരെ നില്ക്കുകയല്ലേ? നിങ്ങള്‍ക്ക് എങ്ങനെയാണ് എന്‍റെ കരുണയുടെ നേട്ടം എടുക്കാനും, എന്‍റെ കഠിനശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനും ശ്രമിക്കാനാവുക? നിങ്ങള്‍ക്ക് എങ്ങനെയാണ് എന്‍റെ കഠിനദണ്ഡനങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കാനാവുക? ഞാന്‍ സ്നേഹിക്കുന്ന സകലരും തീര്‍ച്ചയായും അനന്തകാലം ജീവിക്കും, എനിക്കെതിരെ നില്‍ക്കുന്നവരെല്ലാം തീര്‍ച്ചയായും നിത്യദണ്ഡനത്തിലാകും. ഞാന്‍ അസൂയാലുവായ ഒരു ദൈവമായതിനാല്‍ മനുഷ്യര്‍ ചെയ്ത ഒരു കാര്യത്തിനും അവരോട് ഒട്ടും വീട്ടുവീഴ്ച്ച ചെയ്യുന്നതല്ല. ഞാന്‍ ഭൂമിയെ മുഴുവന്‍ നിരീക്ഷിക്കുകയും, നീതിയോടും, പ്രൗഢിയോടും, കോപത്തോടും, ദണ്ഡനത്തോടും കൂടെ ഭൂമിയുടെ കിഴക്ക് പ്രത്യക്ഷപ്പെട്ട് എണ്ണമറ്റ മനുഷ്യഗണങ്ങള്‍ക്ക് മുന്നില്‍ എന്നെത്തന്നെ വെളിപ്പെടുത്തുന്നതുമാണ്!

മാര്‍ച്ച് 29,1992

മുമ്പത്തേത്: സകല ജനങ്ങളുമേ, ആനന്ദിക്കുവിൻ!

അടുത്തത്: അധ്യായം 27

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക