അനന്യനായ ദൈവം II

ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതം

ഇപ്പോൾ ദൈവത്തിന്റെ അധികാരത്തെ കുറിച്ചുള്ള ചർച്ച കേട്ട സ്ഥിതിക്ക്, ഇക്കാര്യത്തിൽ അനേകം നല്ല വചനങ്ങളാലും നിങ്ങൾ സജ്ജരാണെന്ന് എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങൾ എത്രമാത്രം കൈക്കൊള്ളുകയും ഗ്രഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നുള്ളത് അതിനായി നിങ്ങൾ എത്രമാത്രം ശ്രമം ചെലുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് ആത്മാർത്ഥമായി ഈ വിഷയത്തെ സമീപിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്; ഒരു കാരണവശാലും നിങ്ങൾ ഇക്കാര്യത്തിൽ അർദ്ധമനസ്സ് കാണിക്കരുത്! ഇപ്പോൾ, ദൈവത്തിനുള്ള അധികാരത്തെ അറിയുന്നത് ദൈവത്തെ പൂർണ്ണമായി അറിയുന്നതിനു തുല്യമാണോ? ദൈവത്തിനുള്ള അധികാരത്തെ അറിയുന്നത് അതുല്യനായ ദൈവത്തെത്തന്നെ അറിയുന്നതിന്റെ തുടക്കമാണ് എന്നു പറയാനാകും. മാത്രമല്ല, ദൈവത്തിനുള്ള അധികാരത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നു എന്നതിന്റെ അർഥം അനന്യനായ ദൈവത്തിന്റെ സാരസത്ത അറിയുന്നതിന്റെ കവാടത്തിലേക്ക് ഒരുവൻ ഇപ്പോൾതന്നെ പാദമൂന്നിയിരിക്കുന്നു എന്നാണ്. ഈ ഗ്രാഹ്യം ദൈവത്തെ അറിയുന്നതിന്റെ ഒരു ഭാഗമാണ്. അപ്പോൾ, മറ്റേ ഭാഗം എന്താണ്? ഇന്ന് ഞാൻ കൂട്ടായ്മയിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയമാണിത്—അതായത്, ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതം.

ഇന്നത്തെ വിഷയത്തെക്കുറിച്ച് കൂട്ടായ്മയിൽ ചർച്ച ചെയ്യാൻ ഞാൻ ബൈബിളിൽനിന്ന് രണ്ട് ഭാഗങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്: ആദ്യത്തേത് സൊദോമിനെ ദൈവം നശിപ്പിച്ചതിനെ കുറിച്ചുള്ളതാണ്, അത് ഉല്പത്തി 19:1-11-ലും ഉല്പത്തി 19:24-25-ലും കാണാം; രണ്ടാമത്തെ ഭാഗം നീനെവേയെ ദൈവം വിടുവിച്ചതിനെ കുറിച്ചുള്ളതാണ്. യോനാ 1:1-2-ലും അതുപോലെ യോനായുടെ പുസ്തകത്തിന്റെ മൂന്നും നാലും അധ്യായങ്ങളിലുമാണ് അതുള്ളത്. ഈ രണ്ട് ഭാഗങ്ങളെക്കുറിച്ച് എനിക്ക് പറയാനുള്ളത് കേൾക്കാൻ നിങ്ങളെല്ലാവരും കാത്തിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. സ്വാഭാവികമായും ഞാൻ പറയുന്നത് ദൈവത്തെ അറിയുകയും അവന്റെ സത്ത അറിയുകയും ചെയ്യുകയെന്ന പരിധിക്കപ്പുറത്തേക്ക് പോകാൻ കഴിയില്ല, എന്നാൽ ഇന്നത്തെ ചർച്ചയുടെ കേന്ദ്രാശയം എന്തായിരിക്കും? നിങ്ങളിൽ ആർക്കെങ്കിലും അത് അറിയാമോ? ദൈവത്തിനുള്ള അധികാരത്തെ കുറിച്ചുള്ള എന്റെ ചർച്ചയുടെ ഏത് ഭാഗങ്ങളാണ് നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്? അത്തരം അധികാരവും ശക്തിയുമുള്ളത് ദൈവത്തിനു മാത്രമാണെന്ന് ഞാൻ പറഞ്ഞതിന്റെ കാരണം എന്താണ്? അതു പറഞ്ഞതിലൂടെ എന്തു വ്യക്തമാക്കാനാണ് ഞാൻ ആഗ്രഹിച്ചത്? അതിൽനിന്ന് നിങ്ങൾ എന്തു പഠിക്കാനാണ് ഞാൻ ആഗ്രഹിച്ചത്? ദൈവത്തിന്റെ സത്ത പ്രകടിപ്പിക്കപ്പെടുന്ന ഒരു വശമാണോ അവനുള്ള അധികാരവും ശക്തിയും? അവന്റെ സത്തയുടെ ഒരു ഭാഗം, അതായത് അവന്റെ വ്യക്തിത്വവും പദവിയും തെളിയിക്കുന്ന ഒരു ഭാഗം ആണോ അവ? ഈ ചോദ്യങ്ങളെ വിലയിരുത്തുമ്പോൾ, ഞാൻ എന്തിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കു പറയാനാകുമോ? നിങ്ങൾ എന്തു മനസ്സിലാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്? ഇതേക്കുറിച്ച് കാര്യമായി ചിന്തിക്കുക.

ദൈവത്തെ ദുശ്ശാഠ്യത്തോടെ എതിർത്തതിനാൽ മനുഷ്യൻ ദൈവക്രോധത്താൽ നശിപ്പിക്കപ്പെടുന്നു

ആദ്യം, ദൈവം സോദോമിനെ നശിപ്പിച്ചതിനെ കുറിച്ചു വിവരിക്കുന്ന പല തിരുവെഴുത്തു ഭാഗങ്ങൾ നമുക്കൊന്നു പരിശോധിക്കാം.

ഉൽ 19:1-11 ആ രണ്ടു ദൂതന്മാർ സന്ധ്യയോടുകൂടി സൊദോമിൽ എത്തി. ലോത്ത് പട്ടണവാതില്‌ക്കൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ ലോത്ത് മുമ്പോട്ടു ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ലോത്തു പറഞ്ഞു: “യജമാനന്മാരേ, അന്തിയുറങ്ങാൻ അടിയന്റെ വീട്ടിലേക്കു വന്നാലും. കാലുകഴുകി അവിടെ രാത്രി കഴിക്കാമല്ലോ. അതിരാവിലെ പുറപ്പെടുകയും ചെയ്യാം.” “ഇല്ല, ഞങ്ങൾ തെരുവിൽത്തന്നെ രാത്രി കഴിച്ചുകൊള്ളാം.” അവർ മറുപടി പറഞ്ഞു. ലോത്ത് വളരെ നിർബന്ധിച്ചപ്പോൾ അവർ ക്ഷണം സ്വീകരിച്ചു. പുളിപ്പില്ലാത്ത മാവുകൊണ്ട് അപ്പം ചുട്ട് ലോത്ത് അവർക്ക് ഒരു വിരുന്ന് ഒരുക്കി, അവരെ സൽക്കരിച്ചു. അവർ ഉറങ്ങാൻ കിടക്കുംമുമ്പ് പട്ടണവാസികൾ ഒന്നാകെ വന്നു, വീടുവളഞ്ഞു. അവർ ലോത്തിനെ വിളിച്ചു പറഞ്ഞു: “സന്ധ്യക്ക് നിന്റെ വീട്ടിൽ വന്ന പുരുഷന്മാർ എവിടെ? അവരെ ഞങ്ങൾക്കു വിട്ടുതരിക; ഞങ്ങൾ അവരുമായി രമിക്കട്ടെ.” ലോത്ത് വീടിനു പുറത്തേക്കു വന്നു; വാതിൽ അടച്ചശേഷം അവരോടു പറഞ്ഞു: “സഹോദരന്മാരേ, ഇത്ര നീചമായി പെരുമാറരുതേ! എനിക്കു കന്യകമാരായ രണ്ടു പുത്രിമാർ ഉണ്ട്; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരോടു നിങ്ങളുടെ ഇഷ്ടംപോലെ പെരുമാറിക്കൊള്ളുക. എന്റെ വീട്ടിൽ അന്തിയുറങ്ങാൻ വന്ന ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ.” എന്നിട്ടും അവർ പറഞ്ഞു: “മാറി നില്‌ക്കൂ, ഇവിടെ പരദേശിയായി വന്ന നീ ഇപ്പോൾ ന്യായാധിപനായി ചമയുന്നോ? അവരോടു ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചതിലപ്പുറം നിന്നോടു ചെയ്യും.” ലോത്തിനെ അവർ തള്ളിമാറ്റി, വാതിൽ പൊളിക്കാൻ ശ്രമിച്ചു. അപ്പോൾ ആ പുരുഷന്മാർ കൈ നീട്ടി ലോത്തിനെ പിടിച്ചു വീടിന് ഉള്ളിലാക്കി വാതിലടച്ചു. പിന്നീട് പുറത്തുനിന്ന ജനത്തിനെല്ലാം അന്ധത വരുത്തി. അവർ വാതിൽ തപ്പി നടന്നു കുഴഞ്ഞു.

ഉൽ 19:24-25 അപ്പോൾ യഹോവ സ്വർഗത്തിൽനിന്ന്, യഹോവയുടെ സന്നിധിയിൽനിന്ന് സൊദോമിലും ഗൊമോറയിലും ഗന്ധകവും അഗ്നിയും വർഷിച്ചു. ആ നഗരങ്ങളെയും താഴ്വരകളെയും നഗരങ്ങളിലുള്ള സകല നിവാസികളെയും സസ്യലതാദികളെയുമെല്ലാം അവിടുന്ന് നശിപ്പിച്ചു.

ഈ ഭാഗങ്ങളിൽ നിന്ന്, സോദോമിന്റെ ദുഷ്ടതയും ദുഷിപ്പും മനുഷ്യനും ദൈവത്തിനും വെറുപ്പുളവാക്കുന്ന അളവോളം എത്തിക്കഴിഞ്ഞിരുന്നു എന്നും അതിനാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ ആ നഗരം നശിപ്പിക്കപ്പെടാൻ അർഹമായിരുന്നു എന്നും മനസ്സിലാക്കുക പ്രയാസകരമല്ല. എന്നാൽ നശിപ്പിക്കപ്പെടുന്നതിനു മുമ്പ് ആ നഗരത്തിനുള്ളിൽ എന്താണ് സംഭവിച്ചത്? ഈ സംഭവങ്ങളിൽനിന്ന് നിന്ന് ആളുകൾക്ക് എന്തു പ്രചോദനം ഉൾക്കൊള്ളാനാകും? ഈ സംഭവങ്ങളോടുള്ള ദൈവത്തിന്റെ മനോഭാവം അവന്റെ പ്രകൃതത്തെ കുറിച്ച് ആളുകളെ എന്താണ് പഠിപ്പിക്കുന്നത്? മുഴു കഥയും മനസ്സിലാക്കാൻ, തിരുവെഴുത്തുകളിൽ വിവരണം നമുക്കു ശ്രദ്ധാപൂർവ്വം വായിക്കാം …

സോദോമിന്റെ ദുഷിപ്പ്: മനുഷ്യനെയും ദൈവത്തെയും പ്രകോപിപ്പിക്കൽ

ആ രാത്രിയിൽ, ലോത്ത് ദൈവത്തിന്റെ അടുക്കൽ നിന്നുള്ള രണ്ട് ദൂതന്മാരെ വരവേറ്റ് അവർക്ക് ഒരു വിരുന്നൊരുക്കി. അവർ ഭക്ഷണം കഴിഞ്ഞ്, കിടക്കുന്നതിനു മുമ്പ്, നഗരത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആളുകൾ ലോത്തിന്റെ വീടിനെ വളഞ്ഞു. അവർ അവനോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അവർ ഇങ്ങനെ പറയുന്നതായി തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നു: “സന്ധ്യക്ക് നിന്റെ വീട്ടിൽ വന്ന പുരുഷന്മാർ എവിടെ? അവരെ ഞങ്ങൾക്കു വിട്ടുതരിക; ഞങ്ങൾ അവരുമായി രമിക്കട്ടെ.” ആരാണ് ഈ വാക്കുകൾ പറഞ്ഞത്? ആരോടാണ് അവർ സംസാരിച്ചത്? ലോത്ത് കേൾക്കാനായി അവന്റെ വീടിനു വെളിയിൽനിന്ന് സോദോമിലെ ആളുകൾ അലറിയ വാക്കുകളാണ് ഇവ. ഈ വാക്കുകൾ കേൾക്കുന്നത് എങ്ങനെ ആയിരിക്കുമെന്നു നിങ്ങൾക്കു തോന്നുന്നു? നിങ്ങൾക്കു കടുത്ത കോപം തോന്നുന്നുണ്ടോ? ഈ വാക്കുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? നിങ്ങൾ കോപത്താൽ തിളയ്ക്കുകയാണോ? ഈ വാക്കുകളിൽ സാത്താന്റെ ദുഷിച്ച ഗന്ധമല്ലേ ഉള്ളത്? അവയിലൂടെ, ഈ നഗരത്തിലെ തിന്മയും അന്ധകാരവും നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? ഈ ആളുകളുടെ പെരുമാറ്റത്തിന്റെ ക്രൂരതയും മൃഗീയതയും അവരുടെ വാക്കുകളിൽ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ആ ജനതയുടെ ദുഷിപ്പിന്റെ ആഴം അവരുടെ പെരുമാറ്റത്തിലൂടെ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ? അവരുടെ ദുഷ്ട സ്വഭാവവും നിഷ്ഠൂര പ്രകൃതവും അവർക്കുതന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു ഒരു തലത്തിലേക്ക് എത്തിയിരുന്നു എന്ന് അവരുടെ സംസാരത്തിന്റെ ഉള്ളടക്കത്തിൽനിന്നു കാണുക പ്രയാസമല്ല. ലോത്ത് ഒഴികെ, ആ നഗരത്തിലെ സകലരും സാത്താനെപോലെ ആയിരുന്നു; മറ്റൊരു വ്യക്തിയെ കാണുന്ന മാത്രയിൽ അവരെ ദ്രോഹിക്കാനും വിഴുങ്ങാനുമുള്ള ത്വര അവരിൽ ഉടലെടുക്കുമായിരുന്നു…. ഈ കാര്യങ്ങൾ ആ നഗരവാസികളുടെ ഭയാനകവും ബീഭത്സവുമായ സ്വഭാവത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള മരണവലയത്തെയും കുറിച്ച് മാത്രമല്ല അവരുടെ ദുഷ്ടതയെയും രക്തദാഹത്തെയും കുറിച്ചും ഒരു അവബോധം നൽകുന്നു.

മനുഷ്യരെ വിഴുങ്ങാൻ വന്യമായ തൃഷ്ണ നിറഞ്ഞ, മനുഷ്യത്വഹീനരായ ഒരു സംഘം ഗുണ്ടകളുമായി മുഖാമുഖം വന്നപ്പോൾ ലോത്ത് എങ്ങനെയാണ് പ്രതികരിച്ചത്? തിരുവെഴുത്തനുസരിച്ച്: “സഹോദരന്മാരേ, ഇത്ര നീചമായി പെരുമാറരുതേ. എനിക്കു കന്യകമാരായ രണ്ടു പുത്രിമാർ ഉണ്ട്; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരോടു നിങ്ങളുടെ ഇഷ്ടംപോലെ പെരുമാറിക്കൊള്ളുക. എന്റെ വീട്ടിൽ അന്തിയുറങ്ങാൻ വന്ന ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ.” ഈ വാക്കുകളാൽ ലോത്ത് ഉദ്ദേശിച്ചത് ഇതായിരുന്നു: ദൂതന്മാരെ സംരക്ഷിക്കാനായി തന്റെ രണ്ട് പെൺമക്കളെ വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. ന്യായമായ ഏതു വിധത്തിൽ നോക്കിയാലും, ഈ ആളുകൾ ലോത്തിന്റെ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ആ രണ്ട് ദൂതന്മാരെ വെറുതെ വിടേണ്ടതായിരുന്നു; ആ ദൂതന്മാർ അവർക്ക് തികച്ചും അപരിചിതരായിരുന്നു എന്നു മാത്രമല്ല, അവരുമായി യാതൊരു ബന്ധവുമില്ലാത്തവരും അവരുടെ താൽപ്പര്യങ്ങൾക്ക് ഒരിക്കലും ദോഷം ചെയ്യാത്തവരും ആയിരുന്നല്ലോ. എന്നാൽ, ദുഷിച്ച പ്രകൃതം ഹേതുവായി അവർ കാര്യങ്ങൾ അവിടെ അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല. മറിച്ച്, തങ്ങളുടെ ശ്രമങ്ങൾ ഒന്നുകൂടി ശക്തമാക്കുകയാണ് ചെയ്തത്. ഇവിടെ, അവർ പറഞ്ഞ മറ്റൊരു കാര്യം നിസ്സംശയമായും ആ ആളുകളുടെ ശരിക്കുള്ള, ദുഷിച്ച പ്രകൃതം സംബന്ധിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നതാണ്; അതേസമയം, ആ നഗരത്തെ നശിപ്പിക്കാൻ ദൈവം ആഗ്രഹിച്ചതിന്റെ കാരണം മനസ്സിലാക്കാനും ഉൾക്കൊള്ളാനും അതു സാഹിയിക്കുകയും ചെയ്യുന്നു.

അടുത്തതായി അവർ എന്താണ് പറഞ്ഞത്? ബൈബിളിൽ വായിക്കുന്നതുപോലെ: “‘മാറി നില്‌ക്കൂ, ഇവിടെ പരദേശിയായി വന്ന നീ ഇപ്പോൾ ന്യായാധിപനായി ചമയുന്നോ? അവരോടു ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചതിലപ്പുറം നിന്നോടു ചെയ്യും.’ ലോത്തിനെ അവർ തള്ളിമാറ്റി, വാതിൽ പൊളിക്കാൻ ശ്രമിച്ചു.” ലോത്തിന്റെ വാതിൽ പൊളിക്കാൻ അവർ ആഗ്രഹിച്ചത് എന്തുകൊണ്ടാണ്? ആ രണ്ട് ദൂതന്മാർക്കു ഹാനി വരുത്താൻ അവർ ഉത്സുകരായിരുന്നു എന്നതാണ് കാരണം. ഈ ദൂതന്മാർ സോദോമിലേക്ക് വന്നത് എന്തുകൊണ്ടാണ്? അവർ അവിടേക്കു വന്നത് ലോത്തിനെയും കുടുംബത്തെയും രക്ഷിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. എന്നാൽ നഗരത്തിലെ ആളുകൾ തെറ്റായി കരുതിയത് അവർ ഒദ്യോഗികമായ പദവികൾ ഏറ്റെടുക്കാൻ വന്നതാണ് എന്നായിരുന്നു. ദൂതന്മാരുടെ ഉദ്ദേശ്യം എന്തെന്നു ചോദിച്ചറിയാതെ, ആ നഗരവാസികൾ ഈ രണ്ട് ദൂതന്മാരെ നിഷ്ഠൂരമായി ദ്രോഹിക്കാനുള്ള ആഗ്രഹം അടിസ്ഥാനപ്പെടുത്തിയത് തങ്ങളുടെ അനുമാനത്തിലാണ്; തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആ രണ്ടു പേർക്കു ഹാനി വരുത്താൻ അവർ ആഗ്രഹിച്ചു. ആ നഗരത്തിലെ ആളുകൾക്ക് അവരുടെ മനുഷ്യത്വവും യുക്തിബോധവും തീർത്തും നഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാണ്. അവരുടെ ഭ്രാന്തിന്റെയും വന്യതയുടെയും അളവ് ഇപ്പോൾതന്നെ, മനുഷ്യരെ ദ്രോഹിക്കുകയും വിഴുങ്ങുകയും ചെയ്യുന്ന, സാത്താന്റെ നിർദയ സ്വഭാവത്തിൽനിന്നു വ്യത്യസ്തമായിരുന്നില്ല.

ആ രണ്ടു പേരെ തങ്ങൾക്ക് ഏൽപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ ലോത്ത് എന്താണ് ചെയ്തത്? ലോത്ത് അവരുടെ കൈകളിലേക്ക് ആ ദൂതന്മാരെ ഏൽപ്പിച്ചുകൊടുത്തില്ലെന്നു തിരുവെഴുത്തിൽനിന്ന് നാം മനസ്സിലാക്കുന്നു. ദൈവത്തിന്റെ ഈ രണ്ടു ദൂതന്മാരെ ലോത്തിന് അറിയാമായിരുന്നോ? തീർച്ചയായും ഇല്ല! എന്നിട്ടും ഈ രണ്ട് പേരെ രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് എന്തുകൊണ്ടാണ്? അവർ എന്തു ചെയ്യാനാണ് വന്നതെന്ന് അവന് അറിയാമായിരുന്നോ? വന്നതിന്റെ കാരണം അറിയില്ലാതിരുന്നിട്ടും, അവർ ദൈവദാസന്മാരാണെന്നു മനസ്സിലാക്കിയ ലോത്ത് തന്റെ വീട്ടിൽ അവരെ കൈക്കൊണ്ടു. ഈ ദൈവദാസന്മാരെ ‘യജമാനൻ’ എന്നു വിളിക്കാൻ കഴിഞ്ഞു എന്നു സൂചിപ്പിക്കുന്നത്, ലോത്തിന് സൊദോമിലെ മറ്റ് ആളുകളിൽനിന്നു വ്യത്യസ്തമായി ദൈവത്തെ അനുഗമിക്കുന്ന ശീലം ഉണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് ദൈവത്തിന്റെ ഈ ദുതന്മാർ വന്നപ്പോൾ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ആ രണ്ടു ദാസന്മാരെ തന്റെ വീട്ടിൽ അവൻ കൈക്കൊണ്ടു; മാത്രമല്ല, ആ രണ്ട് ദാസന്മാരെ സംരക്ഷിക്കാൻ തന്റെ രണ്ട് പെൺമക്കളെ വിട്ടുകൊടുക്കാനും അവൻ തയ്യാറായി. ഇതായിരുന്നു ലോത്തിന്റെ നീതിനിഷ്ടമായ പ്രവൃത്തി; ലോത്തിന്റെ പ്രകൃതത്തിന്റെയും സത്തയുടെയും വ്യക്തമായ ഒരു പ്രകടനമായിരുന്നു അത്. ലോത്തിനെ രക്ഷിക്കാനായി ദൈവം തന്റെ ദാസന്മാരെ അയച്ചതിന്റെ കാരണവും അതായിരുന്നു. അപകടത്തെ അഭിമുഖീകരിച്ചപ്പോൾ, മറ്റൊന്നും നോക്കാതെ ഈ രണ്ടു ദാസന്മാരെ ലോത്ത് സംരക്ഷിച്ചു; അവരുടെ സുരക്ഷയ്ക്കു പകരമായി തന്റെ രണ്ടു പെൺമക്കളെ വെച്ചുമാറാൻ പോലും അവൻ ശ്രമിച്ചു. ലോത്തിനെ കൂടാതെ, ആ നഗരത്തിൽ ഇതുപോലെ പ്രവൃത്തിക്കുമായിരുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ? വസ്തുതകൾ തെളിയിക്കുന്നത് മറ്റാരും ഇല്ലായിരുന്നു എന്നാണ്! അതുകൊണ്ട്‌, ലോത്ത് ഒഴികെ സോദോമിൽ ഉണ്ടായിരുന്ന സകലരും നശിപ്പിക്കപ്പെടേണ്ടവർ ആയിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ല—അവർ അത് അർഹിച്ചിരുന്നു.

ദൈവക്രോധത്തിൽ സോദോം പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടുന്നു

ഈ രണ്ടു ദൈവദാസന്മാർ വന്നതിന്റെ കാരണം സോദോമിലെ ആളുകൾ തിരക്കിയില്ല, ദൈവഹിതം അറിയിക്കാനാണോ അവർ വന്നതെന്ന് ആരും ചോദിച്ചുമില്ല. നേരേമറിച്ച്, ആളുകൾ ഒത്തുകൂടി, ഒരു വിശദീകരണത്തിനും കാത്തുനിൽക്കാതെ, ഈ രണ്ട് ദാസന്മാരെ പിടികൂടാനായി കാട്ടുനായ്ക്കളെപ്പോലെ അല്ലെങ്കിൽ ക്രൂര ചെന്നായ്ക്കളെപ്പോലെ ചീറിയടുത്തു. ഈ സംഭവങ്ങൾ ദൈവം നിരീക്ഷിക്കുന്നുണ്ടായിരുന്നോ? ഇത്തരം മനുഷ്യ സ്വഭാവത്തെക്കുറിച്ച്, ഇത്തരം സംഭവത്തെക്കുറിച്ച് ദൈവം തന്റെ ഹൃദയത്തിൽ എന്താണ് ചിന്തിച്ചിരുന്നത്? ആ നഗരം നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു; അവൻ മടി വിചാരിക്കുകയോ കാത്തിരിക്കുകയോ ചെയ്യുമായിരുന്നില്ല; കൂടുതലായി യാതൊരു ക്ഷമയും കാണിക്കുമായിരുന്നില്ല. അവന്റെ ദിവസം വന്നെത്തിയിരുന്നു, അതിനാൽ ചെയ്യാൻ ആഗ്രഹിച്ചതു ചെയ്യാൻ അവൻ ആരംഭിച്ചു. ഉല്‌പത്തി 19:24-25 ഇങ്ങനെ പറയുന്നു, “അപ്പോൾ യഹോവ സ്വർഗത്തിൽനിന്ന്, യഹോവയുടെ സന്നിധിയിൽനിന്ന് സൊദോമിലും ഗൊമോറയിലും ഗന്ധകവും അഗ്നിയും വർഷിച്ചു. ആ നഗരങ്ങളെയും താഴ്വരകളെയും നഗരങ്ങളിലുള്ള സകല നിവാസികളെയും സസ്യലതാദികളെയുമെല്ലാം അവിടുന്ന് നശിപ്പിച്ചു.” ഈ രണ്ട് വാക്യങ്ങൾ, ആ നഗരത്തെ ദൈവം നശിപ്പിച്ച രീതിയെയും അവൻ നശിപ്പിച്ച വസ്തുക്കളെയും കുറിച്ചു പറയുന്നു. ഒന്നാമതായി, ദൈവം ആ നഗരത്തെ അഗ്നിക്കിരയാക്കിയെന്നും ആ അഗ്നിയുടെ വ്യാപ്തി മുഴുവൻ ആളുകളെയും നിലത്തുനിന്നു മുളച്ച സകലതിനെയും നശിപ്പിക്കാൻ പോന്നത്ര വ്യാപകമായിരുന്നെന്നും ബൈബിൾ വിവരിക്കുന്നു. അതായത്, സ്വർഗത്തിൽനിന്ന് ഇറങ്ങിയ തീ ആ നഗരത്തെ നശിപ്പിക്കുക മാത്രമല്ല, ഒരു തരിമ്പും അവശേഷിക്കാതവണ്ണം, അതിൽ ജീവനോടെ ഉണ്ടായിരുന്ന സകലരെയും സകലതിനെയും നശിപ്പിക്കുകയും ചെയ്തു. നഗരത്തിന്റെ നാശത്തിനുശേഷം, ആ ദേശത്ത് ജീവനുള്ള യാതൊന്നും അവശേഷിച്ചില്ല; ഏതെങ്കിലും തരത്തിലുള്ള ജീവനോ ജീവന്റെ അടയാളങ്ങളോ ഉണ്ടായിരുന്നില്ല. ആ നഗരം തരിശ്ശായി, മരണ നിശബ്ദത നിറഞ്ഞ ഒരു ഒഴിഞ്ഞ സ്ഥലമായി മാറിയിരുന്നു. മേലാൽ അവിടെ ദൈവത്തിനെതിരെ ദുഷ്ടത അങ്ങേറുമായിരുന്നില്ല, നരഹത്യയോ രക്തച്ചൊരിച്ചിലോ നടക്കുമായിരുന്നില്ല.

എന്തുകൊണ്ടാണ് ആ നഗരത്തെ കത്തിച്ചു ചാമ്പലാക്കാൻ ദൈവം ആഗ്രഹിച്ചത്? ഇവിടെ നിങ്ങൾക്ക് എന്താണു കാണാൻ കഴിയുന്നത്? സ്വന്തം സൃഷ്ടികളായ മനുഷ്യരാശിയും പ്രകൃതിയും ഇതുപോലെ നശിപ്പിക്കപ്പെടുന്നത് കണ്ടുനിൽക്കാൻ വാസ്തവത്തിൽ ദൈവത്തിനു കഴിയുമോ? ആകാശത്തുനിന്നു ചൊരിഞ്ഞ തീയിൽനിന്ന് യഹോവയാം ദൈവത്തിന്റെ ക്രോധം നിങ്ങൾക്കു തിരിച്ചറിയാൻ കഴിഞ്ഞാൽ, അവന്റെ നാശലക്ഷ്യങ്ങളെയും ആ നഗരം ഉന്മൂലനം ചെയ്യപ്പെട്ട അളവിനെയും വെച്ച് വിലയിരുത്തുകവഴി അവന്റെ ക്രോധം എത്ര വലുതായിരുന്നു എന്നു കാണുക ദുഷ്കരമല്ല. ദൈവം ഒരു നഗരത്തെ തീവ്രമായി വെറുക്കുമ്പോൾ, അവൻ അതിന്മേൽ ശിക്ഷ നടപ്പാക്കും. ദൈവം ഒരു നഗരത്തെ വെറുക്കുമ്പോൾ, തന്റെ കോപത്തെ കുറിച്ച് ആളുകളെ അറിയിക്കാനായി ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകും. എന്നിരുന്നാലും, ഒരു നഗരത്തെ അവസാനിപ്പിക്കാനും നശിപ്പിക്കാനും ദൈവം തീരുമാനിക്കുമ്പോൾ—അതായത് അവന്റെ ക്രോധവും പ്രതാപവും വ്രണപ്പെടുമ്പോൾ—അവൻ മേലാൽ കൂടുതലായ ശിക്ഷകളോ മുന്നറിയിപ്പുകളോ നൽകുകയില്ല. പകരം, അവൻ അതിനെ നേരിട്ട് നശിപ്പിച്ചുകളയും. അതു തീർത്തും അപ്രത്യക്ഷമാകാൻ അവൻ ഇടയാക്കും. ഇതാണ് ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതം.

സൊദോമിന് ദൈവത്തോടുള്ള ആവർത്തിച്ചുള്ള ശത്രുതയ്ക്കും എതിർപ്പിനും ശേഷം, അവൻ അതിനെ പൂർണ്ണമായും ഇല്ലാതാക്കുന്നു

ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കുറിച്ച് പൊതുവായ ഒരു ഗ്രാഹ്യം ലഭിച്ച സ്ഥിതിക്ക് ഇനി നമുക്ക് ഒരു പാപനഗരമായി ദൈവം വീക്ഷിച്ച സ്ഥലമായ സൊദോം നഗരത്തെക്കുറിച്ചു ചിന്തിക്കാം. ഈ നഗരത്തിന്റെ ആഴത്തിലുള്ള സ്വഭാവം മനസ്സിലാക്കുന്നതിലൂടെ, ദൈവം അതിനെ നശിപ്പിക്കാൻ ആഗ്രഹിച്ചതിന്റെയും അതിനെ പൂർണ്ണമായും നശിപ്പിച്ചതിന്റെയും കാരണം നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇതിൽനിന്ന് നമുക്കു ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതത്തെ കുറിച്ചു മനസ്സിലാക്കാൻ കഴിയും.

മനുഷ്യന്റെ കാഴ്ചപ്പാടിൽനിന്നു നോക്കുമ്പോൾ, മനുഷ്യന്റെ തൃഷ്ണയെയും തിന്മയെയും പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു നഗരമായിരുന്നു സൊദോം. വശ്യവും ആകർഷകവുമായ, സംഗീത-നൃത്ത രാവുകളോടു കൂടിയ അതിന്റെ അഭിവൃദ്ധി മനുഷ്യരെ വ്യാമോഹത്തിലേക്കും ഭ്രാന്തിലേക്കും തള്ളിവിട്ടു. അതിന്റെ തിന്മ ആളുകളുടെ ഹൃദയങ്ങളെ ദുഷിപ്പിക്കുകയും അവരെ അധമാവസ്ഥയിലേക്കു വശീകരിക്കുകയും ചെയ്തു. അശുദ്ധമായ ദുരാത്മാക്കൾ തിമർത്താടിയ ആ നഗരത്തിലെങ്ങും പാപവും നരഹത്യവും നിറഞ്ഞിരുന്നു, രക്തത്തിന്റെയും അഴുക്കിന്റെയും രൂക്ഷഗന്ധമായിരുന്നു അവിടത്തെ വായുവിനു പോലും. ആ നഗരത്തിന്റെ പേര് കേട്ടാൽ മതിയായിരുന്നു ആളുകളുടെ രക്തം തണുത്തുറയാൻ, അത്രയ്ക്കു പേടിച്ചരണ്ട അവർ അതിൽനിന്ന് അകലം പാലിച്ചു. ആ നഗരത്തിലെ ആരും—പുരുഷനോ സ്ത്രീയോ ചെറുപ്പക്കാരനോ വൃദ്ധനോ—സത്യമാർഗം അന്വേഷിച്ചില്ല; ആരും വെളിച്ചത്തിനായി ദാഹിക്കുകയോ പാപത്തെ വിട്ടകലാൻ ആഗ്രഹിക്കുകയോ ചെയ്തില്ല. അവർ സാത്താന്റെ ദുഷിപ്പിനും വഞ്ചനയ്ക്കും വിധേയരായി അവന്റെ അധീനതയിൽ ജീവിച്ചു. അവർക്ക് മനുഷ്യത്വം നഷ്ടമായിരുന്നു, സുബോധം നഷ്ടമായിരുന്നു; മനുഷ്യന്റെ യഥാർത്ഥ അസ്തിത്വ ലക്ഷ്യം അവർക്ക് അന്യമായിരുന്നു. അവർ ദൈവത്തെ എതിർത്തുകൊണ്ട് എണ്ണമറ്റ ദുഷ്പ്രവൃത്തികളിൽ വ്യാപരിച്ചു; അവർ അവന്റെ മാർഗനിർദേശം നിരസിച്ചു, അവന്റെ ഹിതത്തെ എതിർത്തു. അവരുടെ ദുഷ്ചെയ്തികളായിരുന്നു ആ ആളുകളെയും ആ നഗരത്തെയും അതിലെ സമസ്ത ജീവജാലങ്ങളെയും നാശത്തിന്റെ പാതയിലേക്ക് അനുക്രമം തള്ളിവിട്ടത്.

സൊദോമിലെ ആളുകളുടെ ദുഷിപ്പിന്റെ വ്യാപ്തി സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ രണ്ട് ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. ആ നഗരത്തിലെത്തിയ രണ്ട് ദൈവദാസന്മാരോടുള്ള അവരുടെ പെരുമാറ്റത്തെ കുറിച്ചാണ് ആ വിവരങ്ങളിൽ ഉള്ളത്. എങ്കിലും, സൊദോമ്യരുടെ ദുഷിപ്പിന്റെയും തിന്മയുടെയും ദൈവത്തോടുള്ള എതിർപ്പിന്റെയും വ്യപ്തിയെ വെളിപ്പെടുത്തുന്ന ലളിതമായ ഒരു വസ്തുതയുണ്ട്. ഇതോടെ, നഗരത്തിലെ ജനങ്ങളുടെ തനിസ്വഭാവവും ആന്തരവും തുറന്നുകാട്ടപ്പെടുന്നുണ്ട്. ആ ആളുകൾ ദൈവത്തിന്റെ മുന്നറിയിപ്പുകൾ സ്വീകരിക്കാൻ വിസമ്മതിച്ചു എന്നു മാത്രമല്ല, അവൻ വരുത്തുന്ന ശിക്ഷയെ അവർ ഭയപ്പെട്ടതുമില്ല. നേരേമറിച്ച്, അവർ ദൈവകോപത്തെ പുച്ഛിക്കുകയാണ് ചെയ്തത്. അവർ അന്ധമായി ദൈവത്തെ എതിർത്തു. അവൻ എന്തുതന്നെ ചെയ്താലും, എങ്ങനെതന്നെ ചെയ്താലും അവരുടെ ദുഷിച്ച സ്വഭാവം ഒന്നുകൂടി തീവ്രമായതേയുള്ളൂ, അവർ ആവർത്തിച്ച് ദൈവത്തെ എതിർത്തു. സൊദോമിലെ ആളുകൾ ദൈവത്തിന്റെ അസ്തിത്വത്തോടും അവന്റെ വരവിനോടും അവൻ നൽകുന്ന ശിക്ഷയോടും അതിലുപരി അവന്റെ മുന്നറിയിപ്പുകളോടും ശത്രുത പുലർത്തിയിരുന്നു. അവർ അങ്ങേയറ്റം അഹങ്കാരികളായിരുന്നു. ദ്രോഹിക്കാനും വിഴുങ്ങാനും കഴിയുന്നവരെയെല്ലാം അവർ ദ്രോഹിക്കുകയും വിഴുങ്ങുകയും ചെയ്തു, ദൈവദാസന്മാരോടും അങ്ങനെതന്നെ പെരുമാറി. സൊദോമിലെ ആളുകൾ ചെയ്ത ദുഷ്പ്രവൃത്തികളെല്ലാം കണക്കിലെടുത്താൽ, ദൈവദാസന്മാരെ അവർ ദ്രോഹിച്ചത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമായിരുന്നു. അങ്ങനെ വെളിവാക്കപ്പെട്ട അവരുടെ ദുഷ്ട പ്രകൃതം വാസ്തവത്തിൽ വിശാലമായ സമുദ്രത്തിലെ ഒരു തുള്ളി മാത്രമായിരുന്നു. അതിനാൽ, അവരെ തീയാൽ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു. ആ നഗരം നശിപ്പിക്കാൻ ദൈവം ഒരു വെള്ളപ്പൊക്കം ഉപയോഗിച്ചില്ല, ചുഴലിക്കാറ്റോ ഭൂകമ്പമോ സുനാമിയോ മറ്റേതെങ്കിലും രീതിയോ ഉപയോഗിച്ചില്ല. ആ നഗരത്തെ നശിപ്പിക്കാൻ ദൈവം തീ ഉപയോഗിച്ചു എന്നതു സൂചിപ്പിക്കുന്നത് എന്താണ്? ആ നഗരത്തിന്റെ സമ്പൂർണ നാശത്തെ അത് അർഥമാക്കി; ആ നഗരം ഭൂമിയിൽ നിന്നും അസ്തിത്വത്തിൽ നിന്നും പൂർണ്ണമായും തിരോഭവിക്കുന്നതിനെ അത് അർഥമാക്കി. ഇവിടെ, “നാശം” എന്നതുകൊണ്ട് അർഥമാക്കുന്നത് നഗരത്തിന്റെ രൂപഘടന അല്ലെങ്കിൽ ബാഹ്യരൂപം ഇല്ലാതാക്കപ്പെടുന്നതിനെ മാത്രമല്ല നഗരത്തിനുള്ളിലെ ആളുകൾ പാടേ നശിപ്പിക്കപ്പെടുന്നതിനെ കൂടിയാണ്. ലളിതമായി പറഞ്ഞാൽ, നഗരവുമായി ബന്ധപ്പെട്ട സകല മനുഷ്യരും സംഭവങ്ങളും സംഗതികളും നശിപ്പിക്കപ്പെട്ടു. ആ നഗരത്തിലെ ആളുകളുടെ കാര്യത്തിൽ അടുത്ത ഒരു ജന്മമോ പുനർജന്മമോ ഉണ്ടാകില്ല; ദൈവം താൻ സൃഷ്ടിച്ച മാനവരാശിയുടെ ഇടയിൽനിന്ന് അവരെ ശാശ്വതമായി ഉന്മൂലനം ചെയ്തിരുന്നു. തീയുടെ ഉപയോഗം ആ സ്ഥലത്തെ പാപത്തിന്റെ അറുതിയെ അടയാളപ്പെടുത്തി; പാപം അവിടെ നിയന്ത്രിക്കപ്പെട്ടിരുന്നു; പാപം നിലച്ചുപോകുകയും വ്യാപിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. സാത്താന്റെ തിന്മയ്ക്ക് അതിനെ പോഷിപ്പിക്കുന്ന മണ്ണും അതിനു തങ്ങാനും താമസിക്കാനും ഒരിടം നൽകിയ ശവപ്പറമ്പും നഷ്ടമായെന്ന് അത് അർഥമാക്കി. ദൈവവും സാത്താനും തമ്മിലുള്ള യുദ്ധത്തിൽ, സാത്താനെ അടയാളപ്പെടുത്താനുള്ള വിജയമുദ്രയായി ദൈവം ഉപയോഗിച്ചത് തീയാണ്. മനുഷ്യരെ ദുഷിപ്പിക്കുകയും വിഴുങ്ങിക്കളയുകയും ചെയ്യുന്നതിലൂടെ ദൈവത്തെ എതിർക്കുകയെന്ന സാത്താന്റെ അതിമോഹത്തിലെ തെറ്റായ വലിയ ഒരു ചുവടുവയ്പാണ് സൊദോമിന്റെ നാശം. അതുപോലെ അത് മനുഷ്യൻ ദൈവിക മാർഗനിർദേശം തള്ളിക്കളഞ്ഞുകൊണ്ട് തന്നെത്തന്നെ തിന്മയ്ക്കു വിട്ടുകൊടുത്ത മാനവരാശിയുടെ വികാസകാലത്തിന്റെ അപമാനകരമായ ഒരു അടയാളമാണത്. മാത്രമല്ല, ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ യഥാർത്ഥ വെളിപ്പെടലിന്റെ ഒരു രേഖയാണത്.

ദൈവം ആകാശത്തുനിന്ന് അയച്ച തീയിൽ വെന്തു വെണ്ണീറായ “സൊദോം” എന്നു പേരുള്ള ആ നഗരവും അതിലുള്ള സകലവും നാമാവശേഷമായി. ദൈവകോപത്താൽ അത് നശിപ്പിക്കപ്പെട്ടു, ദൈവത്തിന്റെ ക്രോധത്തിലും പ്രതാപത്തിലും അത് അപ്രത്യക്ഷമായി. ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതം നിമിത്തം സൊദോമിന്‌ തക്ക ശിക്ഷ ലഭിച്ചു, ന്യായമായ അന്ത്യം അതിനുമേൽ വന്നു. സൊദോം അസ്തിത്വത്തിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടത് അതിന്റെ തിന്മ നിമിത്തമായിരുന്നു. മാത്രമല്ല, ആ നഗരത്തെയോ അതിൽ വസിച്ചിരുന്ന ആളുകളെയോ അതിലെ ഏതെങ്കിലും ജീവരൂപത്തെയോ ഒരിക്കലും നോക്കാതിരിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹവും അതിനു കാരണമായി. ദൈവത്തിന്റെ “ആ നഗരത്തിന്മേൽ ഇനി ഒരിക്കലും നോക്കാതിരിക്കാനുള്ള” ദൈവത്തിന്റെ “ആഗ്രഹം” അവന്റെ കോപമാണ്, മഹത്ത്വമാണ്. അതിന്റെ ദുഷ്ടതയും പാപവും നിമിത്തം അതിന്റെ നേരെ അവനിൽ കോപം ജ്വലിച്ചു, അതിനോട് അവന് അറപ്പും വെറുപ്പും തോന്നി. അതിനെയോ അതിലുള്ള ആളുകളെയോ മറ്റു ജീവജാലങ്ങളെയോ വീണ്ടുമൊരിക്കലും കാണരുതെന്ന ആഗ്രഹം അവനിൽ ഉളവാക്കി. തന്മൂലം ദൈവം ആ നഗരത്തെ ചുട്ടുചാമ്പലാക്കി. ആ നഗരം കത്തിയമർന്ന് വെണ്ണീറ് മാത്രം അവശേഷിച്ചപ്പോൾ, ദൈവദൃഷ്ടിയിൽ അത് അസ്തിത്വത്തിൽനിന്ന് ഇല്ലാതായി. അതേക്കുറിച്ചുള്ള അവന്റെ ഓർമ്മ പോലും ഇല്ലാതായി, അതു തുടച്ചുനീക്കപ്പെട്ടു. ഇതിനർത്ഥം, ആകാശത്തുനിന്ന് അയച്ച തീ സൊദോം നഗരത്തെ ഒന്നാകെ നശിപ്പിക്കുക മാത്രമല്ല, പാപത്തിൽ ആണ്ടുപോയ ആ നഗരത്തിലെ ആളുകളെ നശിപ്പിക്കുക മാത്രമല്ല, ആ നഗരത്തിനുള്ളിലെ പാപപങ്കിലമായ സകല വസ്തുക്കളും നശിപ്പിക്കുക മാത്രമല്ല ചെയ്തത്; ദൈവത്തിനെതിരായ മനുഷ്യരുടെ മനുഷ്യരാശിയുടെ തിന്മയുടെയും എതിർപ്പിന്റെയും ഓർമ്മകൾ കൂടി ആ തീ ഇല്ലാതാക്കി. ആ നഗരത്തെ കത്തിച്ചുകളയുകവഴി ദൈവത്തിന്റെ ഉദ്ദേശ്യം അതായിരുന്നു.

ആ മനുഷ്യർ അധമത്വത്തിന്റെ നെടുമുടിയിൽ എത്തിയിരുന്നു. ദൈവം ആരെന്നോ അവർ എവിടെനിന്നു വന്നുവെന്നോ അവർക്ക് അറിവില്ലായിരുന്നു. അവരോട് ദൈവത്തെ കുറിച്ചു സംസാരിച്ചാൽ അവർ ആക്രമിക്കുകയും അപവാദവും ദൈവദൂഷണവും പറയുകയും ചെയ്യുമായിരുന്നു. ദൈവദാസന്മാർ ദൈവത്തിൽനിന്നുള്ള മുന്നറിയിപ്പ് പ്രചരിപ്പിക്കാൻ വന്നപ്പോൾ പോലും, ഈ ദുഷിച്ച ആളുകൾ മാനസാന്തരത്തിന്റെ ലക്ഷണങ്ങൾ കാണിക്കാതെ അവരുടെ ദുഷ്പെരുമാറ്റം ഉപേക്ഷിച്ചില്ല; മാത്രമോ, അവർ ദൈവദാസരെ നിർലജ്ജം ദ്രോഹിക്കുകയും ചെയ്തു. അവർ പ്രകടിപ്പിക്കുകയും വെളിപ്പെടുത്തുകയും ചെയ്തത് അവരുടെ പ്രകൃതവും ദൈവത്തോടുള്ള അങ്ങേയറ്റത്തെ ശത്രുതയും ആയിരുന്നു. ദൈവത്തോട് ഈ ദുഷിച്ച ആളുകൾ കാട്ടിയ എതിർപ്പ് അവരുടെ ഹീനമായ പ്രകൃതത്തിന്റെ ഒരു പ്രകടനം മാത്രമായിരുന്നില്ല; അത് സത്യത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തിന്റെ അഭാവം മൂലമുണ്ടായ വെറുമൊരു ദൈവദൂഷണമോ പരിഹാസമോ ആയിരുന്നുമില്ല. മണ്ടത്തരമോ അജ്ഞതയോ അല്ല ഈ ദുഷിച്ച പെരുമാറ്റത്തിന് കാരണം; അവർ വഞ്ചിതരായതുകൊണ്ടുമല്ല ഇത്തരത്തിൽ പ്രവർത്തിച്ചത്; തീർച്ചയായും വഴിതെറ്റിക്കപ്പെട്ടതുകൊണ്ടുമല്ല. അവരുടെ പെരുമാറ്റം ദൈവത്തിനെതിരായ നിർലജ്ജമായ ശത്രുതയുടെയും എതിർപ്പിന്‍റെയും ആക്രോശത്തിന്റെയും തലത്തിൽ എത്തിയിരുന്നു. ഇത്തരം മനുഷ്യപെരുമാറ്റം നിസ്സംശയമായും ദൈവത്തെ പ്രകോപിപ്പിക്കും, അത് അവന്റെ പ്രകൃതത്തെ പ്രകോപിപ്പിക്കും—ഒരു കാരണവശാലും വ്രണപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ് അത്. അതിനാൽ, ദൈവം തന്റെ കോപവും പ്രൗഢിയും നേരിട്ട്, ആർക്കും കാണാവുന്ന വിധത്തിൽ അഴിച്ചുവിട്ടു; അവന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ ഒരു യഥാർത്ഥ വെളിപ്പെടുത്തൽ ആയിരുന്നു അതി. ഒരു പാപപങ്കില നഗരത്തെ അഭിമുഖീകരിച്ചപ്പോൾ ഏറ്റവും വേഗത്തിൽ അതിനെ നശിപ്പിക്കാൻ, അതിലെ ആളുകളെയും അവരുടെ മുഴു പാപങ്ങളെയും സമഗ്രമായി ഇല്ലാതാക്കാൻ, ആ നഗരത്തിലെ ആളുകളെ അസ്തിത്വത്തിൽനിന്ന് തുടച്ചുനീക്കാൻ, അവിടുത്തെ പാപം പെരുകുന്നത് തടയാൻ ദൈവം ആഗ്രഹിച്ചു. അതിനുള്ള ഏറ്റവും വേഗമേറിയതും സമഗ്രവുമായ മാർഗ്ഗം അതിനെ തീയിട്ട് നശിപ്പിക്കുക എന്നതായിരുന്നു. സൊദോമിലെ ജനങ്ങളോടുള്ള ദൈവത്തിന്റെ മനോഭാവം ഉപേക്ഷയോ അവഗണനയോ ആയിരുന്നില്ല. മറിച്ച്, അവിടുത്തെ ആളുകളെ ശിക്ഷിക്കാനും പ്രഹരിക്കാനും പാടേ നശിപ്പിക്കാനും അവൻ തന്റെ ക്രോധവും പ്രതാപവും അധികാരവും ഉപയോഗിച്ചു. അവരോടുള്ള അവന്റെ മനോഭാവം ശാരീരികമായ നാശത്തിന്റേതായ ഒന്ന് മാത്രമായിരുന്നില്ല, ആത്മാവിന്റെ നാശത്തിന്റേതായ, ശാശ്വതമായ ഉന്മൂലനത്തിന്റേതായ ഒന്നുകൂടി ആയിരുന്നു. “അസ്തിത്വത്തിൽനിന്ന് ഇല്ലാതാകുക” എന്ന വാക്കുകളിൽ ദൈവം യഥാർഥത്തിൽ അർത്ഥമാക്കുന്നത് അതാണ്.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവക്രോധം ഗോപ്യവും മറഞ്ഞിരിക്കുന്നതും ആണെങ്കിലും, അത് യാതൊരു ദ്രോഹത്തെയും വെച്ചുപൊറുപ്പിക്കുന്നില്ല.

വിഡ്ഢികളും അജ്ഞരുമായ മുഴു മനുഷ്യരാശിയോടും ദൈവം ഇടപെടുന്നത് പ്രാഥമികമായും കരുണയെയും സഹിഷ്ണുതയെയും അടിസ്ഥാനമാക്കിയാണ്. എന്നാൽ അവന്റെ ക്രോധം, ഭൂരിഭാഗം സമയത്തും ഭൂരിഭാഗം സംഭവങ്ങളിലും മറച്ചുവെക്കപ്പെടുന്നു, അത് മനുഷ്യന് അജ്ഞാതമായിരിക്കുന്നു. തത്ഫലമായി, ദൈവം കോപം പ്രകടിപ്പിക്കുന്നത് കാണുക മനുഷ്യനു ബുദ്ധിമുട്ടാണ്; അവന്റെ ക്രോധം മനസ്സിലാക്കുന്നതും ബുദ്ധിമുട്ടാണ്. അതുപോലെ, മനുഷ്യൻ ദൈവക്രോധത്തെ ലഘുവായി കാണുന്നു. മനുഷ്യൻ ദൈവത്തിന്റെ അന്തിമ വേലയും അതുപോലെ മനുഷ്യനോടുള്ള ദൈവത്തിന്റെ സഹിഷ്ണുതയും ക്ഷമയും അഭിമുഖീകരിക്കുമ്പോൾ—അതായത്, ദൈവത്തിന്റെ അന്തിമ കരുണയും അവസാന മുന്നറിയിപ്പും മനുഷ്യരാശിയുടെ മേൽ വരുമ്പോൾ—ആളുകൾ അപ്പോഴും ദൈവത്തെ എതിർക്കാൻ അതേ രീതികൾ ഉപയോഗിക്കുകയും മനഃസ്താപം കാട്ടാൻ ഒരു ശ്രമവും നടത്താതിരിക്കുകയും തങ്ങളുടെ വഴികൾ നേരാംവണ്ണമുള്ളതാക്കി ദൈവത്തിന്‍റെ കരുണ സ്വീകരിക്കാതിരുന്നാൽ, ദൈവം മേലാൽ തന്റെ സഹിഷ്ണുതയും ക്ഷമയും അവരുടെമേൽ ചൊരിയുകയില്ല. നേരേമറിച്ച്, ദൈവം അപ്പോൾ തന്റെ കരുണ പിൻവലിക്കും. അതേത്തുടർന്ന്, അവൻ തന്റെ കോപം മാത്രമേ അയയ്ക്കുകയുള്ളൂ. ആളുകളെ ശിക്ഷിക്കാനും നശിപ്പിക്കാനും ദൈവത്തിനു വ്യത്യസ്ത രീതികൾ ഉപയോഗിക്കാൻ കഴിയുന്നതുപോലെ, തന്റെ കോപം വ്യത്യസ്ത രീതികളിൽ അവന് പ്രകടിപ്പിക്കാനാകും.

സൊദോം നഗരത്തെ നശിപ്പിക്കാൻ ദൈവം തീ ഉപയോഗിച്ചത് ഒരു മനുഷ്യസമൂഹത്തെയോ മറ്റേതെങ്കിലും വസ്തുവിനെയോ സമൂലമായി നശിപ്പിക്കാനുള്ള ഏറ്റവും വേഗതയേറിയ രീതിയാണ്. സൊദോമിലെ ആളുകളെ ചുട്ടെരിച്ചതിലൂടെ അവരുടെ ഭൗതിക ശരീരങ്ങൾ മാത്രമല്ല നശിപ്പിക്കപ്പെട്ടത്; അത് അവരുടെ ആത്മാക്കളെയും ദേഹികളെയും ശരീരങ്ങളെയും ഒന്നാകെ ഇല്ലാതാക്കുകയും ആ നഗരത്തിനുള്ളിലെ ആളുകൾ ഭൗതിക ലോകത്തും അതുപോലെ മനുഷ്യന് അദൃശ്യമായ ലോകത്തും നിലനിൽക്കുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതാണ് ദൈവം തന്റെ കോപം വെളിപ്പെടുത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു മാർഗം. ഈ വിധത്തിലുള്ള വെളിപ്പെടുത്തലും പ്രകടനവും ദൈവക്രോധത്തിന്റെ സത്തയുടെ ഒരു വശമാണ്, അതു സ്വാഭാവികമായും ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ ഒരു വെളിപ്പെടുത്തൽ ആയിരിക്കുന്നതു പോലെയാണ്. ദൈവം തന്റെ കോപം അയയ്ക്കുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള കരുണയോ സ്നേഹദയയോ അവൻ കാണിക്കാതിരിക്കുന്നു, അതുപോലെ സഹിഷ്ണുത അല്ലെങ്കിൽ ക്ഷമ പ്രകടിപ്പിക്കാതിരിക്കുന്നു. തുടർന്ന് ക്ഷമിക്കാനും വീണ്ടും കരുണ കാണിക്കാനും ഒരിക്കൽ കൂടി സഹിഷ്ണുത ചൊരിയാനും അവനെ പ്രേരിപ്പിക്കാൻ പോന്ന ഒരു വ്യക്തിയോ വസ്തുവോ കാരണമോ ഇല്ല. ഇവയ്‌ക്കു പകരം, ഒരു നിമിഷത്തെ ശങ്ക പോലുമില്ലാതെ, ദൈവം തന്റെ കോപവും പ്രതാപവും അയയ്ക്കുകയും താൻ ആഗ്രഹിക്കുന്നത് നിവർത്തിക്കുകയും ചെയ്യുന്നു. തന്റെ ഇഷ്ടങ്ങൾക്കു ചേർച്ചയിൽ സത്വരവും ശുദ്ധവുമായ ഒരു രീതിയിൽ അവൻ ഈ കാര്യങ്ങൾ ചെയ്യുന്നു. ദൈവം തന്റെ കോപവും പ്രൗഢിയും അയയ്ക്കുന്ന രീതിയാണിത്, അതിനെ മനുഷ്യൻ അവഹേളിക്കാൻ പാടില്ല; മാത്രമല്ല, അത് ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തിന്റെ ഒരു വശം കൂടിയാണ്. ദൈവം മനുഷ്യനോട് കരുതലും സ്നേഹവും കാണിക്കുന്നത് കാണുമ്പോൾ, അവന്റെ കോപം തിരിച്ചറിയാനോ അവന്റെ മഹിമ കാണാനോ കുറ്റകൃത്യത്തോടുള്ള അവന്റെ അസഹിഷ്ണുത അനുഭവിക്കാനോ ആളുകൾക്കു കഴിയാതാകുന്നു. ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതത്തിൽ കരുണ, സഹിഷ്ണുത, സ്നേഹം എന്നിവ മാത്രമാണ് അടങ്ങിയിരിക്കുന്നതെന്നു വിശ്വസിക്കാൻ ഈ കാര്യങ്ങൾ എപ്പോഴും ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവം ഒരു നഗരത്തെ നശിപ്പിക്കുകയോ ഒരു കൂട്ടം മനുഷ്യരെ വെറുക്കുകയോ ചെയ്യുന്നത് കാണുമ്പോൾ, മനുഷ്യന്റെ നാശത്തിൽ പ്രകടമാകുന്ന അവന്റെ കോപവും മഹിമയും അവന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ മറുവശം കാണാൻ ആളുകളെ ഇടയാക്കുന്നു. ഇതു തെറ്റിനോടുള്ള ദൈവത്തിന്റെ അസഹിഷ്ണുതയാണ്. ഒരു തരത്തിലുമുള്ള കുറ്റവും വെച്ചുപൊറുപ്പിക്കാത്ത ദൈവത്തിന്റെ പ്രകൃതം ഏതൊരു സൃഷ്ടിയുടെയും ഭാവനാവിലാസത്തെ മറികടക്കുന്നു; സൃഷ്ടിക്കപ്പെടാത്ത ജീവികൾക്കിടയിൽ, അതിൽ ഇടപെടാനോ അതിനെ സ്വാധീനിക്കാനോ കഴിയുന്ന ആരുമില്ല; അനുകരിക്കാനോ പകർത്താനോ അത്രപോലും അതു സാധിക്കില്ല. അതിനാൽ, ദൈവത്തിന്റെ പ്രകൃത്തിന്റെ ഈ വശമാണ് മാനവരാശി ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ടത്. ഇത്തരത്തിലുള്ള പ്രകൃതം ദൈവത്തിനു മാത്രമേയുള്ളൂ, ഇത്തരത്തിലുള്ള പ്രകൃതം സ്വന്തമായുള്ളതും ദൈവത്തിനു മാത്രമാണ്. ഇത്തരത്തിലുള്ള നീതിനിഷ്ഠമായ പ്രകൃതം ദൈവത്തിനുണ്ട്, കാരണം അവൻ ദുഷ്ടതയെയും അന്ധകാരത്തെയും ധിക്കാര മനോഭാവത്തെയും സാത്താന്റെ ദുഷ്ചെയ്തികളെയും—അതായത് മനുഷ്യരെ ദുഷിപ്പിക്കുകയും വിഴുങ്ങുകയും ചെയ്യുന്ന പ്രവൃത്തികളെയും—വെറുക്കുന്നു, കാരണം തനിക്ക് എതിരെയുള്ള എല്ലാ പാപപ്രവൃത്തികളെയും അവൻ വെറുക്കുന്നു, കാരണം അവനുള്ളത് പരിശുദ്ധവും നിർമലവുമായ സത്തയാണ്. ഇക്കാരണത്താലാണ് സൃഷ്ടിക്കപ്പെട്ടതോ അല്ലാത്തതോ ആയ യാതൊന്നും പരസ്യമായി അവനെ എതിർക്കുകയോ അവനോടു മത്സരിക്കുകയോ ചെയ്യുകയില്ലാത്തത്. ഒരിക്കൽ അവൻ കരുണ കാണിച്ചിട്ടുള്ളതോ തിരഞ്ഞെടുത്തിട്ടുള്ളതോ ആയ ഒരു വ്യക്തിക്ക് പോലും അവന്റെ പ്രകൃതത്തെ പ്രകോപിപ്പിക്കുകയും ക്ഷമയും സഹനവും സംബന്ധിച്ച അവന്റെ തത്ത്വങ്ങൾ ലംഘിക്കുകയും ചെയ്താൽ മതി കരുണയുടെയോ വൈമനസ്യത്തിന്റെയോ ഒരു ശങ്ക പോലുമില്ലാതെ ആ തെറ്റിനെ വെച്ചുപൊറുപ്പിക്കാത്ത തന്റെ നീതിനിഷ്ഠമായ പ്രകൃതം ദൈവം തുറന്നു വിടാനും വെളിപ്പെടുത്താനും.

ദൈവകോപം നീതിയുടെ എല്ലാ ശക്തികൾക്കും എല്ലാ ക്രിയാത്മക കാര്യങ്ങൾക്കും ഒരു സംരക്ഷണം

ദൈവത്തിന്റെ സംസാരം, ചിന്തകൾ, പ്രവൃത്തികൾ എന്നിവയുടെ ഈ ഉദാഹരണങ്ങൾ മനസിലാക്കുന്നതിലൂടെ, ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതം, മനുഷ്യനാൽ അവഹേളിക്കപ്പെടുന്നത് സഹിക്കാത്ത പ്രകൃതം, മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? ചുരുക്കത്തിൽ, മനുഷ്യൻ അത് എത്രമാത്രം മനസ്സിലാക്കിയാൽ തന്നെയും, ഇത് ദൈവത്തിന്റെ തനതായ ഒരു പ്രകൃതത്തിന്റെ ഒരു വശമാണ്. അവഹേളനത്തോട് ദൈവത്തിനുള്ളത് അസഹിഷ്ണുതയാണ് എന്നത് അവന്റെ അനന്യസാധാരണമായ ഒരു പ്രത്യേകതയാണ്; ദൈവകോപം അവന്റെ അതുല്യമായ പ്രകൃതമാണ്; ദൈവത്തിന്റെ പ്രതാപം അവന്റെ അതുല്യമായ വസ്തുവാണ്. ദൈവകോപത്തിനു പിന്നിലെ തത്ത്വം അവന്റെ സ്വത്വത്തിന്റെയും പദവിയുടെയും പ്രകടനമാണ്, അത് അവനു മാത്രമേയുള്ളൂ. ഈ തത്ത്വം അതുല്യമായ ദൈവത്തിന്റെതന്നെ സത്തയുടെ പ്രതീകമാണെന്നും പറയാതിരിക്കാൻ വയ്യ. ദൈവത്തിന്റെ പ്രകൃതം അവന്റെ അന്തർലീന സത്തയാണ്, കാലപ്രവാഹത്തിൽ അതിന് മാറ്റം വരുന്നില്ല. ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെ മാറ്റങ്ങളും അത് വ്യതിയാനം വരുത്തുന്നില്ല. അവന്റെ അന്തർലീന പ്രകൃതം അവന്റെ സഹജമായ സത്തയാണ്. അവൻ ആരുടെമേൽ തന്റെ പ്രവൃത്തി നിർവഹിച്ചാലും, അവന്റെ സത്തയ്ക്കു മാറ്റം വരുന്നില്ല, അവന്റെ നീതിനിഷ്ഠമായ പ്രകൃതവും മാറുന്നില്ല. ഒരാൾ ദൈവത്തെ പ്രകോപിപ്പിക്കുമ്പോൾ, ദൈവം അയയ്ക്കുന്നത് തന്റെ സഹജമായ പ്രകൃതമാണ്; ഇപ്പോൾ അവന്റെ കോപത്തിനു പിന്നിലെ തത്ത്വത്തിനു മാറ്റം വരുന്നില്ല, അതുപോലെ തന്നെയാണ് അവന്റെ അനന്യമായ സ്വത്വവും പദവിയും. അവൻ കോപിക്കുന്നത് തന്റെ സത്തയിൽ വരുന്ന ഒരു മാറ്റമോ പ്രകൃതത്തിൽനിന്ന് ഉളവാകുന്ന വ്യത്യസ്ത ഘടകങ്ങളോ നിമിത്തമല്ല, മറിച്ച് അവന് എതിരെയുള്ള മനുഷ്യന്റെ എതിർപ്പ് അവന്റെ പ്രകൃതത്തെ അവഹേളിക്കുന്നത് നിമിത്തമാണ്. മനുഷ്യന്റെ ദൈവത്തെ പ്രകോപിപ്പിക്കുന്നത് ദൈവത്തിന്റെ സ്വത്വത്തിനും പദവിക്കും കടുത്ത വെല്ലുവിളിയാണ്. ദൈവത്തിന്റെ വീക്ഷണത്തിൽ, അവനെ വെല്ലുവിളിക്കുമ്പോൾ മനുഷ്യൻ അവനോട് മത്സരിക്കുകയും അവന്റെ കോപത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യൻ ദൈവത്തെ എതിർക്കുമ്പോൾ, മനുഷ്യൻ ദൈവത്തോട് മത്സരിക്കുമ്പോൾ, മനുഷ്യൻ നിരന്തരമായി ദൈവകോപത്തെ പരീക്ഷിക്കുമ്പോൾ—അത്തരം സമയങ്ങളിലാണ് പാപം പെരുകുന്നത്—ദൈവകോപം സ്വാഭാവികമായും സ്വയം വെളിപ്പെടുകയും പ്രകടമാകുകയും ചെയ്യും. അതിനാൽ, ദൈവകോപത്തിന്റെ പ്രകടനം സകല ദുഷ്ടശക്തികളും അവസാനിക്കും എന്നതിന്റെ പ്രതീകമാണ്, മാത്രമല്ല എല്ലാ ശത്രുശക്തികളും നശിപ്പിക്കപ്പെടും എന്നതിന്റെയും പ്രതീകമാണിത്. ഇത് ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തിന്റെ, ദൈവകോപത്തിന്റെ പ്രത്യേകതയാണിത്. ദൈവത്തിന്റെ അന്തസ്സും വിശുദ്ധിയും വെല്ലുവിളിക്കപ്പെടുമ്പോൾ, നീതിയുടെ ശക്തികൾക്കു വിഘ്നം നേരിടുകയും മനുഷ്യൻ കാണാതിരിക്കുകയും ചെയ്യുമ്പോൾ ദൈവം തന്റെ കോപം അയയ്ക്കും. ദൈവത്തിന്റെ സത്ത നിമിത്തം, ദൈവത്തോട് മത്സരിക്കുകയും അവനെ എതിർക്കുകയും അവനുമായി പോരാടുകയും ചെയ്യുന്ന ഭൂമിയിലെ എല്ലാ ശക്തികളും തിന്മയും ദുഷിപ്പും അന്യായവും നിറഞ്ഞതാണ്; സാത്താനിൽനിന്നു വരുന്ന അവ അവന്റേതാണ്. ദൈവം നീതിമാനും പ്രകാശത്തിൽ വസിക്കുന്നവനും കുറ്റമറ്റവിധം പരിശുദ്ധനും ആയതിനാൽ, അവന്റെ കോപം അഴിച്ചുവിടപ്പെടുമ്പോൾ സാത്താന്റേതായ എല്ലാ തിന്മയും ദുക്ഷിപ്പും അപ്രത്യക്ഷമാകും.

ദൈവക്രോധം ചൊരിയുന്നത് അവന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ പ്രകടനത്തിന്റെ ഒരു വശമാണെങ്കിലും, ദൈവകോപം അതിന്റെ ലക്ഷ്യത്തിന്റെ കാര്യത്തിൽ ഒരു തരത്തിലും വിവേചനരഹിതമല്ല, അത് തത്വരഹിതവും അല്ല. നേരെമറിച്ച്, ദൈവം പെട്ടെന്ന് കോപിക്കുന്നില്ല, അവൻ തന്റെ ക്രോധവും പ്രതാപവും ലഘുവായി വെളിപ്പെടുത്തുന്നുമില്ല. മാത്രമല്ല, ദൈവക്രോധം നിയന്ത്രിതവും നിശ്ചിത അളവിലുള്ളതുമാണ്. മനുഷ്യരിൽനിന്ന് രോഷവും കോപവും അനിയന്ത്രിതമായി പുറത്തേക്ക് വരുന്ന രീതിയുമായി അതിനെ താരതമ്യം ചെയ്യാനാവില്ല. ബൈബിളിൽ മനുഷ്യനും ദൈവവും തമ്മിലുള്ള പല സംഭാഷണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചില വ്യക്തികളുടെ വാക്കുകൾ പൊള്ളത്തരവും അജ്ഞതയും നിറഞ്ഞതും അതുപോലെ ബാലിശവും ആയിരുന്നു, എന്നാൽ ദൈവം അവരെ സംഹരിക്കുകയോ കുറ്റം വിളിക്കുകയോ ചെയ്തില്ല. പ്രത്യേകിച്ചും, ഇയ്യോബിന്റെ പരിശോധനാ സമയത്ത്, ഇയ്യോബിനോടു സംസാരിച്ച വാക്കുകൾ കേട്ടശേഷം അവന്റെ മൂന്നു സുഹൃത്തുക്കളോടും മറ്റുള്ളവരോടും യഹോവ എങ്ങനെയാണ് ഇടപെട്ടത്? അവൻ അവരെ കുറ്റം വിധിച്ചോ? അവൻ അവരോടു കഠിനമായി കോപിച്ചോ? അത്തരത്തിലുള്ള ഒന്നും ചെയ്തില്ല! പകരം, അവർക്കുവേണ്ടി അപേക്ഷയും പ്രാർത്ഥനയും നടത്താനാണ് അവൻ ഇയ്യോബിനോട് പറഞ്ഞത്, ദൈവം അവരുടെ തെറ്റുകൾ കണക്കിലെടുത്തില്ല. ഈ സംഭവങ്ങളെല്ലാം ദുഷിപ്പിലും അജ്ഞതയിലും ആണ്ടുപോയ മനുഷ്യവർഗ്ഗത്തോട് ദൈവം എങ്ങനെ ഇടപെടുന്നു എന്നതിൽ അവന്റെ പ്രാഥമിക മനോഭാവത്തെ വെളിപ്പെടുത്തുന്നതാണ്. അതിനാൽ, ദൈവക്രോധം അഴിച്ചുവിടുന്നത് ഒരു പ്രകാരത്തിലും അവന്റെ മാനസികാവസ്ഥയുടെ ഒരു പ്രകടനമല്ല, അത് അവനെ സംബന്ധിച്ചിടത്തോളം തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗവുമല്ല. മനുഷ്യൻ തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ, ദൈവക്രോധം രോഷത്തിന്റെ പൂർണ്ണമായ ഒരു പൊട്ടിത്തെറിയല്ല. ദൈവം തന്റെ കോപം അഴിച്ചുവിടുന്നത് സ്വന്തം മാനസികാവസ്ഥ നിയന്ത്രിക്കാൻ കഴിയാത്തതിനാലോ ക്രോധം തിളച്ചുമറിയുന്ന അവസ്ഥയിൽ എത്തിയതിനാലോ അല്ല. നേരേമറിച്ച്, അവന്റെ കോപം അവന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ യഥാർത്ഥ പ്രകടനമാണെന്നു മാത്രമല്ല അത് അവന്റെ വിശുദ്ധമായ സത്തയുടെ ഒരു പ്രതീകാത്മക വെളിപ്പെടുത്തൽ കൂടിയാണ്. ദൈവം കോപിക്കാറുണ്ട്, അവൻ അവഹേളനത്തെ വെച്ചുപൊറുപ്പിക്കാറില്ല—ദൈവത്തിന്റെ കോപം കാരണങ്ങളെ വേർതിരിച്ചു കാണുന്നില്ലെന്നോ തത്ത്വങ്ങളിൽ അധിഷ്ഠിതമല്ലെന്നോ പറയാനല്ല ഇത്; തത്ത്വങ്ങളിൽ അധിഷ്ഠിതമല്ലാത്ത, എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന കോപത്തിന്റെ പൊട്ടിത്തെറികൾ ദുഷിഷ മനുഷ്യാരാശിയുടെ സവിശേഷമായ ഒരു പ്രത്യേകതയാണ്. കാരണങ്ങളെ വേർതിരിച്ചു കാണാത്ത തരത്തിലുള്ള ഒരു രോഷമാണ് അത്. ഒരു മനുഷ്യന് പദവി ലഭിച്ചുകഴിഞ്ഞാൽ, തന്റെ മാനസികാവസ്ഥ നിയന്ത്രിക്കുക അയാൾക്ക് പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനാൽ തന്റെ അസംതൃപ്തി പ്രകടിപ്പിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനുമുള്ള അവസരങ്ങളെ മുതലെടുക്കുക അയാൾക്ക് ഇഷ്ടമായിരിക്കും. വ്യക്തമായ കാരണമൊന്നുമില്ലാതെ അയാൾ പലപ്പോഴും പ്രകോപിതനാകും, തന്റെ കഴിവ് പുറത്ത് കാണിക്കാനും തന്റെ പദവിയും വ്യക്തിത്വവും സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമാണെന്ന് മറ്റുള്ളവരെ അറിയിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. തീർച്ചയായും യാതൊരു പദവിയുമില്ലാത്ത ദുഷിച്ച ആളുകൾക്കും പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടാറുണ്ട്. പലപ്പോഴും അവർ കോപിക്കുന്നത് തങ്ങളുടെ വ്യക്തിഗത താൽപ്പര്യങ്ങൾക്ക് ഹാനി സംഭവിച്ചത് നിമിത്തമാണ്. ദുഷിച്ച സ്വഭാവമുള്ള മനുഷ്യർ സ്വന്തം പദവിയും അന്തസ്സും സംരക്ഷിക്കാൻ തങ്ങളുടെ വികാരങ്ങളും ഗർവിഷ്ഠമായ പ്രകൃതവും കൂടെക്കൂടെ വെളിപ്പെടുത്തുന്നു. പാപത്തിന്റെ അസ്തിത്വത്തെ പ്രതിരോധിക്കാനും ഉയർത്തിപ്പിടിക്കാനുമായി മനുഷ്യർ കോപത്താൽ കത്തിജ്വലിക്കുകയും വികാരങ്ങൾ തീവ്രമായി പ്രകടിപ്പിക്കുകയും ചെയ്യും. അത്തരം പ്രവൃത്തികളിലൂടെയാണ് മനുഷ്യർ അസംതൃപ്തി പ്രകടിപ്പിക്കുന്നത്; മാലിന്യങ്ങളും ഗൂഢാലോചനകളും ഉപായങ്ങളും ദുഷിപ്പും തിന്മയും അതുപോലെ മറ്റെന്തിനെക്കാളും അതിമോഹങ്ങളും തൃഷ്ണകളും അവരിൽ നിറഞ്ഞിരിക്കുന്നു. നീതിയും ദുഷ്ടതയും ഏറ്റുമുട്ടുമ്പോൾ, നീതി നിലനിൽക്കുന്നതിനായി നിലപാട് എടുക്കുക അല്ലെങ്കിൽ അതിനെ ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തിൽ മനുഷ്യന്റെ കോപം ജ്വലിക്കുകയില്ല; മറിച്ച്, നീതിയുടെ ശക്തികൾക്കു ഭീഷണി ഉണ്ടാകുമ്പോൾ, അവ പീഡിപ്പിക്കപ്പെടുമ്പോൾ, അല്ലെങ്കിൽ ആക്രമിക്കപ്പെടുമ്പോൾ അതു കാണാതെ പോകുന്നതോ അതിനെ ഒഴിവാക്കുന്നതോ അതിൽനിന്ന് ഓടിയൊളിക്കുന്നതോ ആണ് മനുഷ്യന്റെ സ്വഭാവം. എന്നിരുന്നാലും, തിന്മയുടെ ശക്തികളെ അഭിമുഖീകരിക്കുമ്പോൾ അവ അംഗീകരിക്കുന്നതും അവയ്ക്കു വിധേയപ്പെടുന്നതും അവ വിട്ടുകളയുന്നതുമാണ് മനുഷ്യന്റെ മനോഭാവം. അതിനാൽ, മനുഷ്യൻ തീവ്ര വികാരങ്ങൾ പുറത്തുവിടുന്നത് ദുഷ്ടശക്തികൾക്കുള്ള ഒരു രക്ഷപ്പെടലാണ്, ജഡിക മനുഷ്യന്റെ അതിരുകടന്നതും തടയാനാവാത്തതുമായ ദുഷ്പെരുമാറ്റത്തിന്റെ പ്രകടനമാണ്. എന്നാൽ ദൈവം തന്റെ കോപം അയയ്ക്കുമ്പോൾ, എല്ലാ ദുഷ്ടശക്തികളും നിലയ്ക്കും, മനുഷ്യനെ ഹനിക്കുന്ന എല്ലാ പാപങ്ങളും നിയന്ത്രിക്കപ്പെടും, ദൈവത്തിന്റെ വേലയ്ക്കു വിഘാതമായ എല്ലാ ശത്രുശക്തികളും പ്രകടമാവുകയും വേർതിരിക്കപ്പെടുകയും ശപിക്കപ്പെടുകയും ചെയ്യും. അതേസമയം, ദൈവത്തെ എതിർക്കുന്ന സാത്താന്റെ എല്ലാ കൂട്ടാളികളും ശിക്ഷിക്കപ്പെടുകയും വേരോടെ പിഴുതെറിയപ്പെടുകയും ചെയ്യും. അവയുടെ സ്ഥാനത്ത്, ദൈവത്തിന്റെ പ്രവൃത്തി നിർവിഘ്നം തുടരും, ദൈവത്തിന്റെ കാര്യനിർവഹണ പദ്ധതി അതിന്റെ പട്ടികപ്രകാരം ഘട്ടം ഘട്ടമായി തുടർന്നും വികസിക്കും. കൂടാതെ ദൈവത്തെ തിരഞ്ഞെടുക്കപ്പെട്ട ആളുകൾ സാത്താൻ മൂലമുള്ള കുഴപ്പങ്ങളിൽനിന്നും വഞ്ചനയിൽനിന്നും മുക്തരാകും. അതേസമയം, ദൈവത്തെ അനുഗമിക്കുന്നവർ ദൈവത്തിന്റെ നേതൃത്വവും കരുതലും ശാന്തവും സമാധാനപൂർണവുമായ ചുറ്റുപാടുകളിൽ ആസ്വദിക്കും. സകല ദുഷ്ടശക്തികളും വർദ്ധിച്ച് പെരുകുന്നതിൽനിന്നു തടയുന്ന ഒരു സംരക്ഷണമാണ് ദൈവക്രോധം. മാത്രമല്ല നീതിയുള്ള, ഗുണകരമായ സകലതിന്റെയും നിലനിൽപ്പിനും വർധനയ്ക്കും ഒരു സംരക്ഷണമായും ഉതകുന്നു, കൂടാതെ അവയെ അടിച്ചമർത്തുന്നതിൽ നിന്നും അട്ടിമറിക്കുന്നതിൽ നിന്നും ശാശ്വതമായി സംരക്ഷിക്കുകയും ചെയ്യുന്നു.

ദൈവം സൊദോമിനെ നശിപ്പിച്ചതിൽ അവന്റെ ക്രോധത്തിന്റെ അന്തഃസത്ത നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ? അവന്റെ രോഷവുമായി കൂടിച്ചേർന്നു കിടക്കുന്ന മറ്റെന്തെങ്കിലും ഉണ്ടോ? ദൈവത്തിന്റെ ശുദ്ധമാണോ? മനുഷ്യന്റെ വാക്കുകളിൽ പറഞ്ഞാൽ, ദൈവക്രോധം കളങ്കരഹിതമാണോ? അവന്റെ കോപത്തിനു പിന്നിൽ എന്തെങ്കിലും തരത്തിലുള്ള വഞ്ചനയുണ്ടോ? എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ? പറഞ്ഞറിയിക്കാനാവാത്ത രഹസ്യങ്ങൾ എന്തെങ്കിലുമുണ്ടോ? എനിക്ക് നിങ്ങളോട് ഉറപ്പോടെയും ഗൗരവത്തോടെയും ഇതു പറയാൻ കഴിയും: ദൈവക്രോധത്തിന്റെ ഒരു വശവും ഒരുവനെ സംശയത്തിലേക്ക് നയിക്കുന്നില്ല. അവന്റെ കോപം ശുദ്ധവും കളങ്കരഹിതവുമായ കോപമാണ്, അതിൽ മറ്റ് ഉദ്ദേശ്യങ്ങളോ ലക്ഷ്യങ്ങളോ അടങ്ങിയിട്ടില്ല. അവൻ കോപിക്കുന്നതിനുള്ള കാരണങ്ങൾ ശുദ്ധവും കുറ്റമറ്റതും വിമർശനത്തിന് അതീതവുമാണ്. അത് അവന്റെ വിശുദ്ധ അന്തഃസത്തയുടെ സ്വാഭാവിക വെളിപ്പെടുത്തലും പ്രകടനവുമാണ്; സൃഷ്ടിക്കപ്പെട്ട യാതൊന്നിനും ഇല്ലാത്ത ഒന്നാണ് അത്. ഇത് ദൈവത്തിന്റെ അനന്യമായ നീതിപ്രകൃതത്തിന്റെ ഒരു ഭാഗമാണ്. മാത്രമല്ല അത് സ്രഷ്ടാവിന്റെയും അവന്റെ സൃഷ്ടിയുടെയും അനുബന്ധ അന്തഃസത്തകൾ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസവും കൂടിയാണ്.

ഒരാൾ കോപിക്കുന്നത് മറ്റുള്ളവരുടെ കാഴ്ചയിൽ ആണെങ്കിലും അവരുടെ കാണാപ്പുറത്ത് ആണെങ്കിലും, എല്ലാവർക്കും അവരുടെ കോപത്തിന് വ്യത്യസ്ത കാരണങ്ങളും ഉദ്ദേശ്യങ്ങളുമാണ് ഉള്ളത്. ഒരുപക്ഷേ അവർ സ്വന്തം പ്രതിച്ഛായ നിലനിർത്തിക്കൊണ്ട് അല്ലെങ്കിൽ മുഖം കാത്തുകൊണ്ട് തങ്ങളുടെ അന്തസ്സ് വളർത്തിയെടുക്കുകയോ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുകയോ ചെയ്യുകയാണ്. ചിലർ തങ്ങളുടെ കോപത്തിന്റെ കാര്യത്തിൽ സംയമനം പാലിക്കുന്നു, മറ്റു ചിലർ ഒട്ടും മുൻപിൻ നോക്കാതെ, നിയന്ത്രണത്തിന്റെ ഒരു കണിക പോലുമില്ലാതെ ആഗ്രഹിക്കുമ്പോഴെല്ലാം തങ്ങളുടെ കോപം ആളിക്കത്താൻ അനുവദിക്കുന്നു. ചുരുക്കത്തിൽ, മനുഷ്യന്റെ കോപം അവന്റെ ദുഷിച്ച പ്രകൃതത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഉദ്ദേശ്യം എന്തുതന്നെ ആയാലും, അത് ജഡികവും ഭൗതികവും ആണ്; അതിന് നീതിയോടോ അനീതിയോടോ യാതൊരു ബന്ധവുമില്ല, കാരണം മനുഷ്യന്റെ സ്വഭാവത്തിലുള്ള ഒരു കാര്യവും സത്യവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നതല്ല. അതിനാൽ, ദുഷിച്ച മനുഷ്യരാശിയുടെ കോപത്തെയും ദൈവത്തിന്റെ ക്രോധത്തെയും ഒരേ വിധത്തിൽ പരാമർശിക്കാൻ സാധിക്കില്ല. സാത്താൻ ദുഷിപ്പിച്ച ഒരു മനുഷ്യന്റെ പെരുമാറ്റം ആരംഭിക്കുന്നത് ദുഷിപ്പിനെ സംരക്ഷിക്കാനുള്ള ആഗ്രഹത്തോടെയാണ്, വാസ്തവത്തിൽ അത് ദുഷിപ്പിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അതിന് ഒരു അപവാദവുമില്ല. അതുകൊണ്ടാണ്, സൈദ്ധാന്തികമായി ഒരു മനുഷ്യന്റെ കോപം എത്ര ഉചിതമാണെന്ന് തോന്നിയാലും, ദൈവക്രോധത്തെ പരാമർശിക്കുന്നതു പോലെ മനുഷ്യകോപത്തെ പരാമർശിക്കാനാവില്ല. ദൈവം തന്റെ കോപം പുറപ്പെടുവിക്കുമ്പോൾ, ദുഷ്ടശക്തികൾ തടയപ്പെടുന്നു, തിന്മയായ കാര്യങ്ങൾ നശിപ്പിക്കപ്പെടുന്നു. അതേസമയം നീതിനിഷ്ഠവും ക്രിയാത്മകവുമായ കാര്യങ്ങൾക്കു ദൈവത്തിന്റെ കരുതലും സംരക്ഷണവും ലഭിക്കുകയും തുടരാൻ അവ അനുവദിക്കപ്പെടുകയും ചെയ്യുന്നു. അന്യായവും നിഷേധാത്മകവും തിന്മയുമായ കാര്യങ്ങൾ നീതിനിഷ്ഠവും ക്രിയാത്മകവുമായ കാര്യങ്ങളുടെ തടസ്സപ്പെടുത്തുകയോ അസ്വസ്ഥമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു എന്നതിനാലാണ് ദൈവം തന്റെ കോപം അയയ്ക്കുന്നത്. ദൈവത്തിന്റെ കോപത്തിന്റെ ലക്ഷ്യം തന്റെ പദവിയും സ്വത്വവും സംരക്ഷിക്കുക എന്നതല്ല, മറിച്ച് നീതിനിഷ്ഠവും ക്രിയാത്മകവും മനോഹരവും നല്ലതുമായ കാര്യങ്ങളുടെ അസ്തിത്വവും മനുഷ്യരാശിയുടെ സാധാരണമായ അതിജീവനത്തിന് ഉതകുന്ന ക്രമസമാധാനനിലയും സംരക്ഷിക്കുക എന്നതാണ്. ഇതാണ് ദൈവം കോപിക്കുന്നതിനുള്ള മൂല കാരണം. ദൈവത്തിന്റെ കോപം അവന്റെ പ്രകൃതത്തിന്റെ തികച്ചും ഉചിതവും സ്വാഭാവികവും യഥാർത്ഥവുമായ ഒരു വെളിപ്പെടുത്തലാണ്. അവന്റെ കോപത്തിന് ഗുപ്തമായ യാതൊരു ലക്ഷ്യവുമില്ല, വഞ്ചനയോ ഗൂഢാലോചനയോ ഇല്ല; മോഹങ്ങളോ കൗശലമോ പകയോ ദ്രോഹമോ തിന്മയോ ദുഷിച്ച മനുഷ്യവർഗ്ഗത്തിന്റെ പൊതുവായ മറ്റേതെങ്കിലും സ്വഭാവസവിശേഷതകളോ ഇല്ല. ദൈവം തന്റെ കോപം പുറപ്പെടുവിക്കുന്നതിനു മുമ്പ്, എല്ലാ കാര്യത്തിന്റെയും അന്തഃസത്ത വ്യക്തമായും പൂർണ്ണമായും മനസ്സിലാക്കിയിട്ടുണ്ട്, കൂടാതെ കൃത്യവും വ്യക്തവുമായ നിർവചനങ്ങളും നിഗമനങ്ങളും അവൻ അതിനകം രൂപപ്പെടുത്തിയിട്ടുമുട്ടുണ്ട്. അതിനാൽ, ദൈവം ചെയ്യുന്ന എല്ലാ കാര്യങ്ങളിലുമുള്ള അവന്റെ ഉദ്ദേശ്യലക്ഷ്യം വളരെ വ്യക്തമാണ്, അത് അവന്റെ മനോഭാവം പോലെയാണ്. അവൻ ആശയക്കുഴപ്പം ബാധിച്ചവനോ അന്ധനോ എടുത്തുചാട്ടക്കാരനോ അശ്രദ്ധനോ അല്ല. അവൻ തീർച്ചയായും തത്ത്വങ്ങൾ ഇല്ലാത്തവനും അല്ല. ദൈവക്രോധത്തിന്റെ ഒരു പ്രായോഗിക വശമാണ് ഇത്, ദൈവക്രോധത്തിന്റെ ഈ പ്രായോഗിക വശം നിമിത്തമാണ് മനുഷ്യരാശിക്ക് സാമാന്യ അസ്തിത്വം ലഭിച്ചിട്ടുള്ളത്. ദൈവക്രോധം ഇല്ലായിരുന്നെങ്കിൽ മനുഷ്യർ അസാധാരണ ജീവിത സാഹചര്യങ്ങളിലേക്ക് നിപതിക്കുകയും നീതിനിഷ്ഠവും മനോഹരവും നല്ലതുമായ സകല കാര്യങ്ങളും നശിച്ച് അസ്തിത്വത്തിൽനിന്ന് ഇല്ലാതാകുകയും ചെയ്യുമായിരുന്നു. ദൈവക്രോധം ഇല്ലായിരുന്നെങ്കിൽ, സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അസ്തിത്വത്തെ ഭരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുകയോ പൂർണമായും അട്ടിമറിക്കപ്പെടുകയോ ചെയ്യുമായിരുന്നു. മനുഷ്യന്റെ സൃഷ്ടി മുതൽ, മനുഷ്യരാശിയുടെ സാധാരണ അസ്തിത്വം സംരക്ഷിച്ചു നിലനിർത്താൻ ദൈവം തന്റെ നീതിപൂർവകമായ പ്രകൃതം നിരന്തരം ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തിൽ കോപവും പ്രതാപവും അടങ്ങിയിരിക്കുന്നതിനാൽ, അവന്റെ ക്രോധഫലമായി എല്ലാ ദുഷ്ടന്മാരും ദുഷ്ടമായ വസ്തുക്കളും സംഗതികളും അതുപോലെ മനുഷ്യരാശിയുടെ സാധാരണ നിലനിൽപ്പിനെ അസ്വസ്ഥമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സകല കാര്യങ്ങളെയും ശിക്ഷിക്കുകയും നിയന്ത്രിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ നിരവധി സഹസ്രാബ്ദങ്ങളായി, ദൈവത്തെ എതിർക്കുകയും മനുഷ്യരാശിയുടെ കാര്യത്തിൽ ദൈവത്തിന്റെ കാര്യനിർവഹണ വേലലോടു ബന്ധപ്പെട്ട് സാത്താന്റെ കൂട്ടാളികളും പാദസേവകരുമായി പ്രവർത്തിക്കുകയും ചെയ്യുന്ന അശുദ്ധവും ദുഷ്ടവുമായ എല്ലാ ആത്മാക്കളെയും അടിച്ചമർത്താനും നശിപ്പിക്കാനും ദൈവം തന്റെ നീതിനിഷ്ഠമായ പ്രകൃതം നിരന്തരം ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ, മനുഷ്യന്റെ രക്ഷയുടെ കാര്യത്തിൽ ദൈവത്തിന്റെ പ്രവൃത്തി എപ്പോഴും അവന്റെ പദ്ധതിക്ക് അനുസൃതമായി. ദൈവക്രോധം നിലനിൽക്കുന്നു എന്നതിന്റെ പേരിൽ മനുഷ്യരുടെ ഏറ്റവും നീതിപൂർവകമായ ഉദ്ദേശ്യങ്ങൾ ഒരിക്കലും നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് ഇതിനർത്ഥം.

ഇപ്പോൾ ദൈവക്രോധത്തിന്റെ അന്തഃസത്തയെക്കുറിച്ച് നിങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കിയിരിക്കുന്നു; സാത്താന്റെ തിന്മയെ എങ്ങനെ വേർതിരിച്ചറിയാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് തീർച്ചയായും മെച്ചപ്പെട്ട ഗ്രാഹ്യം ലഭിച്ചിട്ടുണ്ടാകണം!

സാത്താൻ മാനുഷ്യത്വവും നീതിയും സദ്‌ഗുണവും ഉള്ളതായി കാണപ്പെടുന്നെങ്കിലും, അതിന്റെ അന്തഃസത്ത ക്രൂരതയും തിന്മയും മാത്രമാണ്

ആളുകളെ വഞ്ചിക്കുന്നതിലൂടെ സാത്താൻ അതിന്റെ പ്രശസ്തി ഉണ്ടാക്കുന്നത്, പലപ്പോഴും നീതിയുടെ ഒരു മുന്നണിപ്പോരാളിയും മാതൃകാപുരുഷനുമായി സ്വയം സ്ഥാപിക്കുകയും ചെയ്യുന്നു. നീതി സംരക്ഷിക്കുക എന്ന വ്യാജേന, അത് ആളുകളെ ദ്രോഹിക്കുകയും അവരുടെ ദേഹികളെ വിഴുങ്ങുകയും മനുഷ്യനെ മരവിപ്പിക്കാനും വഞ്ചിക്കാനും പ്രേരിപ്പിക്കാനും സകല മാർഗങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. അതിന്റെ ലക്ഷ്യം ദുഷ്ടമായ പെരുമാറ്റത്തെ അംഗീകരിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും മനുഷ്യനെ ഇടയാക്കുകയും അങ്ങനെ ദൈവത്തിന്റെ അധികാരത്തെയും പരമാധികാരത്തെയും എതിർക്കുന്നതിൽ മനുഷ്യനെ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ്. എന്നിരുന്നാലും, ഒരാൾ അതിന്റെ ഗൂഢമായ ആസൂത്രണങ്ങളും ഉപജാപങ്ങളും മനസ്സിലാക്കുകയും അതിന്റെ നീചമായ സവിശേഷതകൾ തിരിച്ചറിയുകയും ചെയ്യുമ്പോൾ, അതിനാൽ ചവിട്ടിമെതിക്കപ്പെടാനും വഞ്ചിക്കപ്പെടാനും അല്ലെങ്കിൽ അതിനായി അടിമവേല ചെയ്യുന്നതിൽ തുടരാനും അതുമല്ലെങ്കിൽ അതോടൊപ്പം ശിക്ഷിക്കപ്പെടാനും നശിപ്പിക്കാനും ഒരുവൻ ആഗ്രഹിക്കാത്തപ്പോൾ, സാത്താൻ അതിന്റെ മുമ്പത്തെ വിശുദ്ധ സവിശേഷതകൾ മാറ്റി അതിന്റെ വ്യാജ മുഖംമൂടി വലിച്ചുകീറി യഥാർത്ഥ മുഖം, ദുഷ്ടവും നീചവും വൃത്തിഹീനവും ക്രൂരവുമാമായ മുഖം, വെളിപ്പെടുത്തുന്നു. അതിനെ പിന്തുടരാൻ വിസമ്മതിക്കുന്ന, അതിന്റെ ദുഷ്ടശക്തികളെ എതിർക്കുന്ന ഏതൊരാളെയും ഉന്മൂലനം ചെയ്യാനാണ് അത് ഇഷ്ടപ്പെടുന്നത്. ഈ സമയത്ത്‌ സാത്താനു വിശ്വസനീയവും മാന്യവുമായ രൂപം കൈവരിക്കാനാവില്ല; മറിച്ച്, അതിന്റെ ശരിക്കുള്ള വൃത്തിഹീനവും പൈശാചികവുമായ സവിശേഷതകൾ ആട്ടിൻതോലിനടിയിൽ വെളിപ്പെട്ടുവരുന്നു. സാത്താന്റെ ഗൂഢപദ്ധതികൾ വെളിച്ചത്താകുകയും അതിന്റെ യഥാർത്ഥ സ്വഭാവം തുറന്നുകാട്ടപ്പെടുകയും ചെയ്യുമ്പോൾ, അത് കോപിക്കുകയും അതിന്റെ ക്രൂരത വെളിപ്പെടുത്തുകയും ചെയ്യും. അതിനുശേഷം, ആളുകളെ ദ്രോഹിക്കാനും വിഴുങ്ങാനുമുള്ള അതിന്റെ ആഗ്രഹം തീവ്രമായിത്തീരും. മനുഷ്യൻ സത്യത്തിലേക്ക് ഉണരുമ്പോൾ അത് പ്രകോപിതമാകുന്നു എന്നതാണു കാരണം. സ്വാതന്ത്ര്യവും വെളിച്ചവും ലഭിക്കാനും അതിന്റെ തടവറയിൽനിന്നു മോചനം പ്രാപിക്കാനും ഉൽക്കടേച്ഛ പുലർത്തുന്നതിനാൽ മനുഷ്യനോട് അത് ശക്തമായ ഒരു പ്രതികാര മനോഭാവം വളർത്തിയെടുക്കുന്നു. അതു കോപിക്കുന്നതിന്റെ ഉദ്ദേശ്യം അതിന്റെ തിന്മയെ പ്രതിരോധിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ്. മാത്രമല്ല, അതിന്റെ നിഷ്ഠൂര സ്വഭാവത്തിന്റെ ഒരു യഥാർത്ഥ വെളിപ്പെടുത്തൽ കൂടിയാണ് അത്.

ഏതു കാര്യമെടുത്താലും സാത്താന്റെ പെരുമാറ്റം അതിന്റെ ദുഷ്ടമായ പ്രകൃതത്തെ തുറന്നുകാട്ടുന്നു. തന്നെ പിൻപറ്റാനായി മനുഷ്യനെ വ്യാമോഹിപ്പിക്കാൻ സത്താൻ അതിന്റെ ആദ്യകാല ശ്രമങ്ങൾ നടത്തി, തുടർന്ന് മനുഷ്യനെ അതിന്റെ ദുഷ്ട ചെയ്തികളിലേക്ക്, അതിന്റെ യഥാർഥ സ്വഭാവസവിശേഷതകൾ തുറന്നുകാട്ടപ്പെടുകയും മനുഷ്യൻ അതു തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തശേഷം മനുഷ്യനു നേർക്കുള്ള അതിന്റെ പ്രതികാരദാഹത്തിലേക്ക് മനുഷ്യനെ വലിച്ചിഴച്ചുകൊണ്ട് അവനെ അത് ചൂഷണം ചെയ്തു. ഇങ്ങനെ സാത്താൻ മനുഷ്യനുമേൽ ചെയ്ത സകല ദുഷ്പ്രവൃത്തികളിലൊന്നും സാത്താന്റെ ദുഷിച്ച സ്വഭാവത്തെ തുറന്നുകാട്ടുന്നതിലും അതുപോലെ സാത്താന് ക്രിയാത്മകമായ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും തിന്മയായ സകലത്തിന്റെയും ഉറവിടം സാത്താനാണെന്നുമുള്ള വസ്തുത തെളിയിക്കുന്നതിലും പരാജയപ്പെടുന്നില്ല. അതിന്റെ ഓരോ പ്രവൃത്തിയും അതിന്റെ തിന്മയെ സംരക്ഷിക്കുന്നതാണ്, അതിന്റെ ദുഷ്ചെയ്തികളുടെ തുടർച്ചയെ നിലനിർത്തുന്നതാണ്, നീതിനിഷ്ഠവും ക്രിയാത്മകവുമായ കാര്യങ്ങൾക്ക് എതിരാണ്, കൂടാതെ മനുഷ്യരാശിയുടെ സാധാരണ നിലനിൽപ്പിന്റെ നിയമവ്യവസ്ഥയെ തച്ചുടയ്ക്കുന്നതാണ്. സാത്താന്റെ ഈ പ്രവൃത്തികൾ ദൈവത്തിന് എതിരാണ്, ദൈവക്രോധത്തിൽ അവ നശിപ്പിക്കപ്പെടും. സാത്താന് അതിന്റേതായ രോഷം ഉണ്ടെങ്കിലും, അതിന്റെ രോഷം അതിന്റെ തിന്മയുടെ പ്രകൃതത്തെ പുറത്തു കൊണ്ടുവരുന്നതിനുള്ള ഒരു കേവല മാർഗമാണ്. സാത്താൻ കുപിതനും പ്രകോപിതനും ആയിരിക്കുന്നതിനുള്ള കാരണം ഇതാണ്: അതിന്റെ പറഞ്ഞറിയിക്കാനാവാത്ത പദ്ധതികൾ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു; അതിന്റെ ഉപജാപങ്ങൾ എളുപ്പത്തിൽ വിസ്മരിക്കപ്പെടുന്നില്ല; ദൈവത്തിന്റെ സ്ഥാനത്തു കയറിയിരുന്ന് ദൈവമായി പ്രവർത്തിക്കാനുള്ള അതിന്റെ വന്യമായ അഭിലാഷവും ആഗ്രഹവും തകർക്കപ്പെടുകയും തടയപ്പെടുകയും ചെയ്തിരിക്കുന്നു; മുഴു മനുഷ്യരാശിയെയും നിയന്ത്രിക്കുകയെന്ന അതിന്റെ ലക്ഷ്യം പാഴായി, അതിനി ഒരിക്കലും കൈവരിക്കാനാവില്ല. സാത്താന്റെ ഉപജാപങ്ങൾ നടക്കാതിരിക്കാനായി അവയ്ക്കു തടയിട്ടതും അവ വ്യാപിച്ച് പെരുകാതിരിക്കാൻ പ്രതിബന്ധമായതും കൂടെക്കൂടെ ദൈവം തന്റെ ക്രോധത്തെ വിളിച്ചുവരുത്തിയതാണ്. ഇക്കാരണത്താൽ, സാത്താൻ ദൈവത്തിന്റെ കോപത്തെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ഓരോ തവണയും ദൈവക്രോധം ഇറങ്ങിവരുമ്പോൾ, അത് സാത്താന്റെ യഥാർത്ഥ നീചസ്വഭാവത്തെ മറനീക്കി കാണിക്കുക മാത്രമല്ല, സാത്താന്റെ ദുഷിച്ച മോഹങ്ങളെ വെളിച്ചത്തേക്കു കൊണ്ടുവരുകയും ചെയ്യുന്നു, ആ പ്രക്രിയയിൽ മനുഷ്യരാശിയോടുള്ള സാത്താന്റെ രോഷത്തിന്റെ കാരണങ്ങൾ വെളിവാക്കപ്പെടുന്നു. സാത്താന്റെ രോഷത്തിന്റെ പൊട്ടിത്തെറി അതിന്റെ ദുഷ്ട സ്വഭാവത്തിന്റെ യഥാർത്ഥ വെളിപ്പെടലും അതിന്റെ ഗൂഢപദ്ധതികളുടെ വെളിവാക്കലുമാണ്. തീർച്ചയായും, സാത്താൻ രോഷാകുലനാകുന്ന ഓരോ തവണയും തിന്മയായ കാര്യങ്ങളുടെ നാശവും ക്രിയാത്മക കാര്യങ്ങളുടെ സംരക്ഷണവും തുടർച്ചയും വിളംബരം ചെയ്യപ്പെടുകയാണ്; ദൈവകോപത്തെ അവഹേളിക്കാനാവില്ല എന്ന സത്യത്തെയും അതു വിളംബരം ചെയ്യുന്നു!

ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതം അറിയാൻ അനുഭവത്തെയും ഭാവനയെയും ആശ്രയിക്കരുത്

ദൈവത്തിന്റെ ന്യായവിധിയെയും ശിക്ഷയെയും അഭിമുഖീകരിക്കുമ്പോൾ, ദൈവവചനത്തിൽ മായം ചേർന്നിരിക്കുന്നു എന്ന് നിങ്ങൾ പറയുമോ? ദൈവകോപത്തിനു പിന്നിൽ ഒരു കഥയുണ്ടെന്നും അതിൽ മായം ചേർന്നിരിക്കുന്നെന്നും നിങ്ങൾ പറയുമോ? ദൈവത്തിന്റെ പ്രകൃതം പൂർണ്ണമായും നീതിയുള്ളതല്ല എന്നു പറഞ്ഞുകൊണ്ട് നിങ്ങൾ ദൈവത്തിനെതിരെ ദൂഷണം പറയുമോ? ദൈവത്തിന്റെ പ്രവൃത്തികളിൽ ഓരോന്നും കൈകാര്യം ചെയ്യുമ്പോൾ, ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതത്തിൽ മറ്റു ഘടകങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും അത് വിശുദ്ധവും കുറ്റമറ്റതും ആണെന്നും നിങ്ങൾക്ക് ആദ്യം തിട്ടമുണ്ടായിരിക്കണം. ഈ പ്രവൃത്തികളിൽ ദൈവം മനുഷ്യരെ പ്രഹരിക്കുന്നതും ശിക്ഷിക്കുന്നതും നശിപ്പിക്കുന്നതും ഉൾപ്പെടുന്നു. ദൈവത്തിന്റെ പ്രവൃത്തികളിൽ ഓരോന്നും അവന്റെ അന്തർലീനമായ പ്രകൃതത്തിനും പദ്ധതിക്കും തീർത്തും അനുസൃതമായാണ് ചെയ്യപ്പെടുന്നത്, ഇതിന് യാതൊരു അപവാദവും ഇല്ല. മനുഷ്യരുടെ അറിവിന്റെയും പാരമ്പര്യത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും ഒരു ഭാഗവും ഇതിൽ അടങ്ങുന്നില്ല. ദൈവത്തിന്റെ പ്രവൃത്തികളിൽ ഓരോന്നും അവന്റെ പ്രകൃതത്തിന്റെയും സത്തയുടെയും ഒരു പ്രകടനമാണ്, ദുഷിച്ച മനുഷ്യവർഗത്തിന്റെ യാതൊനനുമായും അതിന് ഒരു ബന്ധവും ഇല്ല. ദൈവത്തിനു മനുഷ്യരോടുള്ള സ്‌നേഹവും കരുണയും സഹിഷ്ണുതയും മാത്രമാണ് വികലമല്ലാത്തതും മായരഹിതവും എന്നും അതുപോലെ ദൈവത്തിന്റെ രോഷവും അവന്റെ ക്രോധവും മായരഹിതമാണ് എന്നുമാണ് മനുഷ്യർ കരുതിയിരിക്കുന്നത്; മാത്രമല്ല, ദൈവം അവഹേളനത്തെ വെച്ചുപൊറുപ്പിക്കാത്തത് എന്തുകൊണ്ട്, അവന്റെ രോഷം ഇത്ര വലുതായിരിക്കുന്നത് എന്തുകൊണ്ട് എന്നിവ പോലുള്ള ചോദ്യങ്ങളെ കുറിച്ച് ആരും ചിന്തിച്ചിട്ടുമില്ല. നേരേമറിച്ച്, ദുഷിച്ച മനുഷ്യർക്ക് ഉള്ളതു പോലത്തെ മോശമായ തരം കോപമാണ് ദൈവക്രോധമെന്നു ചിലർ തെറ്റിദ്ധരിക്കുന്നു; കൂടാതെ, ദുഷിച്ച മനുഷ്യരുടേതു പോലത്തെ രോഷമാണ് ദൈവത്തിന്റെ കോപമെന്ന് അവർ തെറ്റായി ധരിച്ചുവെക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ക്രോധം മനുഷ്യരുടെ ദുഷിച്ച പ്രകൃതത്തിന്റെ സ്വാഭാവികമായ ഒരു വെളിപ്പെടുത്തൽ പോലെ ആണെന്നും ദൈവകോപം പുറത്തു വരുന്നത് അസന്തുഷ്ടമായ ഏതെങ്കിലും സാഹചര്യത്തെ നേരിടേണ്ടി വരുമ്പോൾ ദുഷിച്ച ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കോപം പോലെയാണെന്നും അവർ തെറ്റിദ്ധരിക്കുക പോലും ചെയ്യുന്നു. മാത്രമോ, ദൈവത്തിന്റെ ക്രോധം പുറത്തു വരുന്നത് അവന്റെ മാനസികാവസ്ഥയുടെ ഒരു പ്രകടനമാണ് എന്നും അവർ വിശ്വസിക്കുന്നു. ഈ കൂട്ടായ്മയ്ക്ക് ശേഷം, നിങ്ങളിൽ ആർക്കും ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കുറിച്ച് തെറ്റിദ്ധാരണകളോ സങ്കല്പങ്ങളോ ഊഹാപോഹമോ ഉണ്ടായിരിക്കുകയില്ലെന്നാണ് എന്റെ പ്രതീക്ഷ. എന്റെ വാക്കുകൾ കേട്ടശേഷം, ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തിൽനിന്ന് ഉളവാകുന്ന ക്രോധത്തെ നിങ്ങളുടെ ഹൃദയത്തിൽ ശരിക്കും ഉൾക്കൊള്ളാൻ സാധിക്കുമെന്നും ദൈവക്രോധത്തെ കുറിച്ചുള്ള നിങ്ങളുടെ തെറ്റായ മുൻധാരണകൾ വർജിക്കാൻ നിങ്ങൾക്കു കഴിയുമെന്നും അതുപോലെ ദൈവക്രോധത്തിന്റെ അന്തഃസത്തയെ കുറിച്ചുള്ള നിങ്ങളുടെ തെറ്റായ വിശ്വാസങ്ങളും വിക്ഷണങ്ങളും നിങ്ങൾക്കു മാറ്റാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഹൃദയത്തിൽ നിങ്ങൾക്കു ദൈവത്തിന്റെ പ്രകൃതത്തെ കുറിച്ചു കൃത്യമായ ഒരു നിർവചനം ഉണ്ടായിരിക്കാൻ സാധിക്കുമെന്നും ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കുറിച്ച് നിങ്ങൾക്ക് മേലാൽ യാതൊരു സംശയവും ഉണ്ടായിരിക്കുകയില്ലെന്നും മനുഷ്യന്റെ ഏതെങ്കിലും അനുമാനമോ ഭാവനയോ നിങ്ങൾ ദൈവത്തിന്റെ സാക്ഷാലുള്ള പ്രകൃതത്തിൽ അടിച്ചേൽപ്പിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെ നീതിയുള്ള പ്രകൃതം ദൈവത്തിന്റെ സ്വന്തം യഥാർത്ഥ സത്തയാണ്. അത് മനുഷ്യൻ എഴുതിവെക്കുന്നതോ രൂപപ്പെടുത്തുന്നതോ ആയ ഒന്നല്ല. അവന്റെ നീതിയുള്ള പ്രകൃതം അവന്റെ നീതിയുള്ള പ്രകൃതം തന്നെയാണ്, അതിനു സൃഷ്ടിയുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ദൈവം ദൈവം തന്നെയാണ്. അവൻ ഒരിക്കലും സൃഷ്ടിയുടെ ഒരു ഭാഗമാകില്ല, അവൻ സൃഷ്ടിക്കപ്പെട്ട ജീവികളിൽ ഒന്ന് ആയിത്തീർന്നാൽതന്നെയും അവന്റെ അന്തർലീനമായ പ്രകൃതത്തിനും സത്തയ്ക്കും യാതൊരു മാറ്റവും വരുന്നില്ല. അതിനാൽ, ദൈവത്തെ അറിയുന്നത് ഒരു വസ്തുവിനെ അറിയുന്നതു പോലെയല്ല; ദൈവത്തെ അറിയുന്നത് എന്തെങ്കിലും ഒരു വസ്തുവിനെ പരിച്ഛേദം ചെയ്യുന്നതു പോലെയല്ല, അത് ഒരു വ്യക്തിയെ മനസ്സിലാക്കുന്നതു പോലെയുമല്ല. ദൈവത്തെ അറിയുന്നതിനായി ഒരു വസ്തുവിനെ അറിയുന്നതിനോ ഒരു വ്യക്തിയെ മനസ്സിലാക്കുന്നതിനോ ഉള്ള ഒരു ആശയമോ രീതിയോ ഉപയോഗിക്കുന്നെങ്കിൽ ഒരിക്കലും ദൈവത്തെ കുറിച്ചുള്ള അറിവ് നേടാനാവില്ല. ദൈവത്തെ അറിയുന്നത് അനുഭവത്തെയോ ഭാവനയെയോ അല്ല ആശ്രയിച്ചിരിക്കുന്നത്, അതിനാൽ നീ ഒരിക്കലും നിന്റെ അനുഭവമോ ഭാവനയോ ദൈവത്തിന്മേൽ അടിച്ചേൽപ്പിക്കരുത്; നിന്റെ അനുഭവവും ഭാവനയും എത്ര സമ്പുഷ്ടമാണെങ്കിലും അവ അപ്പോഴും പരിമിതമാണ്. എന്തിനേറെ പറയുന്നു, നിന്റെ ഭാവന വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല, സത്യവുമായും അതു പൊരുത്തപ്പെടുന്നില്ല. മാത്രമല്ല, അത് ദൈവത്തിന്റെ യഥാർത്ഥ പ്രകൃതവും സത്തയുമായും പൊരുത്തപ്പെടുന്നില്ല. ദൈവത്തിന്റെ സത്ത മനസ്സിലാക്കാൻ നിങ്ങൾ സ്വന്തം ഭാവനയെ ആശ്രയിക്കുന്നെങ്കിൽ നിങ്ങൾ ഒരിക്കലും വിജയിക്കില്ല. ഉള്ള ഒരേയൊരു പാത ഇതാണ്: ദൈവത്തിൽനിന്ന് വരുന്നതെല്ലാം സ്വീകരിക്കുക, തുടർന്ന് ക്രമേണ അത് അനുഭവിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുക. നിങ്ങൾ സഹകരിക്കുന്നതിനാലും സത്യത്തിനായി നിങ്ങൾ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതിനാലും, ദൈവത്തെ കുറിച്ചു യഥാർഥമായും മനസ്സിലാക്കാനും അറിയാനും കഴിയേണ്ടതിന് ദൈവം നിങ്ങളെ പ്രബുദ്ധമാക്കുന്ന ഒരു ദിവസം വരും. ഇതോടെ നമ്മുടെ സംഭാഷണത്തിന്റെ ഈ ഭാഗം നമുക്ക് അവസാനിപ്പിക്കാം.

ആത്മാർത്ഥമായി അനുതാപിക്കുകവഴി മനുഷ്യർ ദൈവത്തിന്റെ കരുണയും സഹിഷ്ണുതയും നേടുന്നു

ഇനിപ്പറയുന്നത് “നീനെവേയ്ക്ക് ദൈവം വരുത്തിയ രക്ഷ” എന്ന ബൈബിൾ കഥയാണ്.

യോനാ 1:1-2 അമിത്ഥായിയുടെ പുത്രൻ യോനായ്ക്ക് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയിൽ ചെന്ന് അതിനെതിരെ വിളിച്ചു പറയുക; എന്തെന്നാൽ അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.”

യോനാ 3 യോനായ്ക്ക് രണ്ടാമതും യഹോവയുടെ അരുളപ്പാടുണ്ടായി: “നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയിൽ ചെന്ന് ഞാൻ നൽകുന്ന സന്ദേശം അവിടെ പ്രഘോഷിക്കുക.” യഹോവയുടെ കല്പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കു പോയി. നടന്നു തീർക്കാൻ മൂന്നു ദിവസം എടുക്കുന്ന വളരെ വലിയൊരു നഗരമായിരുന്നു നിനെവേ. യോനാ നഗരത്തിലേക്കു പ്രവേശിച്ച് ഒരു ദിവസത്തെ വഴി നടന്നു, പിന്നെ ഇപ്രകാരം വിളിച്ചുപറഞ്ഞു: “നാല്പതു ദിവസം കഴിയുമ്പോൾ നിനെവേ നശിപ്പിക്കപ്പെടും.” അപ്പോൾ നിനെവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു; അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നടങ്കം ചാക്കുടുത്തു. ഈ വാർത്ത നിനെവേയിലെ രാജാവു കേട്ടു; അദ്ദേഹം സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജകീയ ഉടയാടകൾ മാറ്റി ചാക്കുടുത്ത് ചാരത്തിൽ ഇരുന്നു. രാജാവിന്റെയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരുടെയും കല്പനയായി അദ്ദേഹം നിനെവേ മുഴുവൻ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി: “മനുഷ്യരും കന്നുകാലികളും ആടുകളും ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്. മനുഷ്യരും മൃഗങ്ങളും ചാക്കുവസ്ത്രം ധരിച്ച് ദൈവത്തോട് ഉച്ചത്തിൽ കരഞ്ഞപേക്ഷിക്കട്ടെ; ഓരോരുത്തരും തങ്ങളുടെ ദുർമാർഗത്തിൽനിന്നും അക്രമപ്രവൃത്തികളിൽനിന്നും പിന്തിരിയട്ടെ. ദൈവം മനസ്സുമാറ്റി തന്റെ ഉഗ്ര കോപമടക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്യില്ലെന്ന് ആരു കണ്ടു?” ദൈവം അവരുടെ പ്രവൃത്തികളും തങ്ങളുടെ ദുർമാർഗത്തിൽനിന്ന് അവർ പിന്തിരിയുന്നതും കണ്ട് മനസ്സുമാറ്റി; അവരുടെമേൽ അയയ്ക്കുമെന്നു പറഞ്ഞ അനർഥങ്ങൾ അയച്ചില്ല.

യോനാ 4 എന്നാൽ യോനാ ഇതിൽ അത്യധികം അസന്തുഷ്ടനും കുപിതനുമായി. അവൻ യഹോവയോട്‌ പ്രാർഥിച്ചുകൊണ്ടു പറഞ്ഞു: “യഹോവേ, ഞാൻ എന്റെ ദേശത്തുവച്ച് ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? അതുകൊണ്ടാണ് ഞാൻ മുമ്പ് തർശീശിലേക്ക് ഓടിപ്പോയത്. എന്തെന്നാൽ അവിടുന്ന് കൃപാലുവും കാരുണ്യവാനും ക്ഷമാശീലനും അനുകമ്പയുള്ളവനും ശിക്ഷിക്കുന്നതിൽ മനസ്സലിവുള്ളവനുമായ ദൈവമാണെന്ന് ഞാൻ അറിഞ്ഞിരുന്നു. അതുകൊണ്ട്, യഹോവേ, എന്റെ ജീവൻ ഇപ്പോൾ എടുത്തുകൊള്ളുക എന്നു ഞാൻ അപേക്ഷിക്കുന്നു; കാരണം, ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു മെച്ചം.” യഹോവ അവനോടു പറഞ്ഞു: “നീ ഈ കോപിക്കുന്നത് ശരിയാണോ?” അനന്തരം യോനാ നഗരത്തിനു പുറത്തിറങ്ങി നഗരത്തിന്റെ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവൻ ഒരു കുടിൽ കെട്ടി അതിന്റെ കീഴിൽ തണലിൽ ഇരുന്ന് നഗരത്തിന് എന്തു സംഭവിക്കുമെന്ന് നോക്കിക്കൊണ്ടിരുന്നു. ദൈവമായ യഹോവ യോനായ്ക്ക് തണലും ആശ്വാസവും നൽകുന്നതിനായി അവന്റെ തലയ്ക്കുമേൽ ഒരു ചുരയ്ക്ക ചെടി മുളപ്പിച്ചു. ചുരയ്ക്ക ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു. എന്നാൽ പിറ്റെ ദിവസം പ്രഭാതത്തിൽ ദൈവം അയച്ച ഒരു പുഴു ചെടിയെ ആക്രമിച്ചപ്പോൾ അതു വാടിപ്പോയി. സൂര്യനുദിച്ച് വെയിലായപ്പോൾ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻ കാറ്റിനെ നിയോഗിച്ചു; തലയിൽ സൂര്യന്റെ ചൂടേറ്റ് യോനാ തളർന്നുപോയി. മരിക്കാൻ ആഗ്രഹിച്ചുകൊണ്ട് അവൻ പറഞ്ഞു: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നന്ന്.” ദൈവം യോനായോടു ചോദിച്ചു: “ആ ചെടിയെച്ചൊല്ലി നീ കോപിക്കുന്നതു ശരിയാണോ?” യോനാ പ്രതിവചിച്ചു: “അതെ, മരണംവരെ ഞാൻ കോപി‌ക്കുന്നതു ശരിതന്നെ.” അപ്പോൾ യഹോവ പറഞ്ഞു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളരുകയും മറ്റൊരു രാത്രികൊണ്ടു നശിക്കുകയും ചെയ്ത ആ ചുരയ്ക്ക ചെടിയോട് നിനക്ക് അനുകമ്പ തോന്നുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ, ഇടങ്കൈയും വലങ്കൈയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപരം ആളുകളും അനേകം കന്നുകാലികളും വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നാണോ നീ കരുതുന്നത്?”

നീനെവേയുടെ കഥാസംഗ്രഹം

“നീനെവേയ്ക്കു ദൈവം വരുത്തിയ രക്ഷ” എന്ന കഥ വളരെ ഹ്രസ്വമാണെങ്കിലും, ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തിന്റെ മറുവശം കാണാൻ ഇത് സഹായിക്കുന്നു. ആ വശത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നു കൃത്യമായി മനസ്സിലാക്കുന്നതിന്, നാം തിരുവെഴുത്തിലേക്ക് മടങ്ങിപ്പോയി തന്റെ വേലയുടെ പ്രക്രിയയിൽ ദൈവം നടത്തിയ പ്രവൃത്തികളിലൊന്ന് അവലോകനം ചെയ്യുകയും വേണം.

ഈ കഥയുടെ ആരംഭത്തിലേക്ക് നമുക്ക് ആദ്യം പോകാം: “അമിത്ഥായിയുടെ പുത്രൻ യോനായ്ക്ക് യഹോവയുടെ അരുളപ്പാടുണ്ടായി: ‘നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയിൽ ചെന്ന് അതിനെതിരെ വിളിച്ചു പറയുക; എന്തെന്നാൽ അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു’” (യോനാ 1:1-2). തിരുവെഴുത്തുകളിൽ നിന്നുള്ള ഈ ഭാഗത്തുനിന്ന്, നീനെവേ നഗരത്തിലേക്ക് പോകാൻ യഹോവയാം ദൈവം യോനയോട് കൽപ്പിച്ചതായി നാം മനസ്സിലാക്കുന്നു. ആ നഗരത്തിലേക്കു പോകാൻ യോനായോടു ദൈവം കല്പിച്ചത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ ബൈബിൾ പറയുന്നത് വളരെ വ്യക്തമാണ്: ഈ നഗരത്തിലെ ആളുകളുടെ ദുഷ്ടത യഹോവയാം ദൈവത്തിന്റെ മുമ്പാകെ വന്നിരുന്നു, അതിനാൽ താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം അവരെ അറിയിക്കാൻ അവൻ യോനയെ അയച്ചു. യോനാ ആരാണെന്ന് ബൈബിൾ രേഖ നമ്മോടു യാതൊന്നും പറയുന്നില്ല. തീർച്ചയായും ദൈവത്തെ അറിയുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല. അതിനാൽ നിങ്ങൾ യോനാ എന്ന ഈ മനുഷ്യനെ കുറിച്ചു മനസ്സിലാക്കേണ്ടതില്ല. ദൈവം യോനയോട് എന്തു ചെയ്യാനാണ് കൽപിച്ചതെന്നും അത്തരമൊരു കാര്യം ചെയ്യുന്നതിന് ദൈവത്തിനുള്ള കാരണങ്ങൾ എന്താണെന്നും.

യഹോവയാം ദൈവത്തിന്റെ മുന്നറിയിപ്പ് നീനെവേക്കാരുടെ അടുക്കൽ എത്തുന്നു

നമുക്ക് ഇനി രണ്ടാമത്തെ ഭാഗത്തേക്കു പോകാം. അതു യോനായുടെ പുസ്‌തകത്തിന്റെ മൂന്നാം അധ്യായമാണ്: “യോനാ നഗരത്തിലേക്കു പ്രവേശിച്ച് ഒരു ദിവസത്തെ വഴി നടന്നു, പിന്നെ ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘നാല്പതു ദിവസം കഴിയുമ്പോൾ നിനെവേ നശിപ്പിക്കപ്പെടും.’” നീനെവേരോട് പറയാൻ ദൈവം യോനായ്ക്കു നേരിട്ട് കൈമാറിയ വാക്കുകളാണിവ. അതിനാൽ തീർച്ചയായും നീനെവേരോട് പറയാൻ യഹോവ ആഗ്രഹിച്ച വാക്കുകൾ തന്നെയാണ് ഇവ. ദൈവം നഗരനിവാസികളുടെ ദുഷ്ടത ദൈവത്തിന്റെ ദൃഷ്ടിയിൽ പെട്ടതിനാൽ അവൻ അവരെ വെറുക്കാൻ തുടങ്ങിയെന്നും തന്മൂലം ആ നഗരത്തെ നശിപ്പിക്കാൻ അവൻ ആഗ്രഹിച്ചുവെന്നും ആ വാക്കുകൾ ആളുകളോട് പറയുന്നു. എന്നിരുന്നാലും, ദൈവം നഗരം നശിപ്പിക്കുന്നതിനു മുമ്പ്, നീനെവേക്കാർക്ക് ഒരു അറിയിപ്പു നൽകി അവരുടെ ദുഷ്ടത സംബന്ധിച്ച് അനുതപിക്കാനും മാറ്റങ്ങൾ വരുത്താനും അവർക്ക് ഒരു അവസരം നൽകുമായിരുന്നു. ഈ അവസരം നാൽപത് ദിവസം മാത്രം നീണ്ടുനിൽക്കും, ഇനിമേൽ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നാൽപ്പതു ദിവസത്തിനുള്ളിൽ ആ നഗരത്തിനുള്ളിലെ ആളുകൾ അനുതപിച്ച് അവരുടെ പാപങ്ങൾ സമ്മതിക്കുകയും യഹോവയുടെ മുമ്പാകെ കമിഴ്ന്ന് വീഴുകയും ചെയ്തില്ലെങ്കിൽ, ദൈവം സൊദോമിനെ നശിപ്പിച്ചതുപോലെ ആ നഗരത്തെയും നശിപ്പിക്കുമായിരുന്നു. നീനെവേയിലെ ആളുകളോടു പറയാൻ യഹോവ ആഗ്രഹിച്ചത് അതായിരുന്നു. ഇത് ലളിതമായ പ്രഖ്യാപനം ആയിരുന്നില്ലെന്നു വ്യക്തം. ഇത് യഹോവയുടെ കോപത്തെ അറിയിക്കുക മാത്രമല്ല, നീനെവെക്കാരെ സംബന്ധിച്ച അവന്റെ മനോഭാവത്തെ അത് വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം അതു നഗരത്തിനുള്ളിൽ താമസിക്കുന്നവർക്ക് ഒരു മുന്നറിയിപ്പായി വർത്തിക്കുകയും ചെയ്തു. അവരുടെ ദുഷ്പ്രവൃത്തികളെ പ്രതി യഹോവയാം ദൈവം അവരെ വെറുക്കുന്നുവെന്നും തന്മൂലം അവരെ ഉന്മൂലനത്തിന്റെ വക്കിലേക്ക് എത്തിക്കുമെന്നും ആ മുന്നറിയിപ്പ് അവരെ അറിയിച്ചു. നീനെവേയിലുള്ള ഓരോ നിവാസിയുടെയും ജീവിതം ആസന്നമായ അപകടത്തിൽ ആയിരുന്നു.

യഹോവയുടെ മുന്നറിയിപ്പിനോടുള്ള നീനെവേയുടെയും സൊദോമിന്റെയും പ്രതികരണത്തിലെ കടുത്ത വൈജാത്യം

മറിച്ചിടപ്പെടുക എന്നതിന്റെ അർത്ഥമെന്താണ്? സംസാരഭാഷയിൽ അതിന്റെ അർത്ഥം അസ്തിത്വം ഇല്ലാതാവുക എന്നാണ് ഏത് വിധത്തിൽ? ഒരു നഗരത്തെ മുഴുവൻ മറിച്ചിടാൻ ആർക്കു കഴിയുമായിരുന്നു? തീർച്ചയായും അത്തരമൊരു പ്രവൃത്തി ചെയ്യുക മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നീനെവേയിലെ ജനങ്ങൾ വിഡ്ഢികൾ ആയിരുന്നില്ല; ആ വിളംബരം കേട്ടയുടൻ അവർക്ക് കാര്യം പിടികിട്ടി. ആ മുന്നറിയിപ്പ് ദൈവത്തിൽ നിന്നാണെന്ന് അവർക്ക് അറിയാമായിരുന്നു. ദൈവം തന്റെ വേല നിർവഹിക്കാൻ പോകുകയാണെന്ന് അവർ മനസ്സിലാക്കി, അവരുടെ ദുഷ്ടത യഹോവയെ പ്രകോപിപ്പിച്ചെന്നും തന്മൂലം അവന്റെ കോപം അവരുടെമേൽ വന്നിരിക്കുന്നുവെന്നും അവർ തിരിച്ചറിഞ്ഞു, അങ്ങനെ വേഗത്തിൽ അവർ ആ നഗരത്തോടൊപ്പം നശിപ്പിക്കപ്പെടുമായിരുന്നു. യഹോവയാം ദൈവത്തിന്റെ മുന്നറിയിപ്പ് കേട്ട ആ നഗരവാസികൾ എങ്ങനെയാണ് പെരുമാറിയത്? രാജാവ് മുതൽ സാധാരണക്കാർ വരെയുള്ള ആളുകൾ എങ്ങനെ പ്രതികരിച്ചുവെന്ന് ബൈബിൾ വിശദമാക്കുന്നു. ഇനിപ്പറയുന്ന വാക്കുകൾ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്: “അപ്പോൾ നിനെവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു; അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നടങ്കം ചാക്കുടുത്തു. ഈ വാർത്ത നിനെവേയിലെ രാജാവു കേട്ടു; അദ്ദേഹം സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജകീയ ഉടയാടകൾ മാറ്റി ചാക്കുടുത്ത് ചാരത്തിൽ ഇരുന്നു. രാജാവിന്റെയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരുടെയും കല്പനയായി അദ്ദേഹം നിനെവേ മുഴുവൻ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി: ‘മനുഷ്യരും കന്നുകാലികളും ആടുകളും ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്. മനുഷ്യരും മൃഗങ്ങളും ചാക്കുവസ്ത്രം ധരിച്ച് ദൈവത്തോട് ഉച്ചത്തിൽ കരഞ്ഞപേക്ഷിക്കട്ടെ; ഓരോരുത്തരും തങ്ങളുടെ ദുർമാർഗത്തിൽനിന്നും അക്രമപ്രവൃത്തികളിൽനിന്നും പിന്തിരിയട്ടെ.’”

യഹോവയുടെ വിളംബരം കേട്ട നീനെവേക്കാർ സൊദോം നിവാസികളുടേതിനു കടകവിരുദ്ധമായ മനോഭാവം പ്രകടമാക്കി—സൊദോമ്യർ ദൈവത്തെ പരസ്യമായി എതിർക്കുകയും ഒന്നിനൊന്നു ദോഷം പ്രവർത്തിക്കുകയും ചെയ്തപ്പോൾ, ഈ വാക്കുകൾ കേട്ട നീനെവേക്കാർ അത് തള്ളിക്കളയുകയോ അതിനോട് എതിർപ്പ് കാട്ടുകയോ ചെയ്തില്ല. പകരം, അവർ ദൈവത്തെ വിശ്വസിക്കുകയും ഒരു ഉപവാസം പ്രഖ്യാപിക്കുകയും ചെയ്‌തു. ഇവിടെ ‘വിശ്വസിച്ചു’ എന്ന വാക്കിന്റെ അർത്ഥം എന്താണ്? ഈ വാക്ക് വിശ്വാസത്തെയും സമർപ്പണത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ വാക്കിനെ വിശദീകരിക്കാൻ നാം നീനെവേക്കാരുടെ യഥാർത്ഥ പെരുമാറ്റത്തെ ഉപയോഗിച്ചാൽ, താൻ പറഞ്ഞതുപോലെ ചെയ്യാൻ ദൈവത്തിന് കഴിവുണ്ടെന്നും അതുപോലെതന്നെ അവൻ ചെയ്യുമെന്നും അവർ വിശ്വസിച്ചുവെന്നും മാറ്റം വരുത്താൻ അവർ സന്നദ്ധരായിരുന്നു എന്നും അർത്ഥമാക്കുന്നു. ആസന്നമായ ദുരന്തത്തെ കുറിച്ചുള്ള ചിന്ത നീനെവേക്കാരിൽ ഭയം ഉളവാക്കിയോ? അവരുടെ വിശ്വാസമായിരുന്നു അവരുടെ ഹൃദയങ്ങളിൽ ഭയം ജനിപ്പിച്ചത്. അതിനാൽ, നീനെവേക്കാരുടെ വിശ്വാസവും ഭയവും തെളിയിക്കാൻ നമുക്ക് എന്ത് ഉപയോഗിക്കാനാകും? അതു ബൈബിൾ പറയുന്നതു പോലെയാണ്‌: “അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നടങ്കം ചാക്കുടുത്തു.” പറഞ്ഞുവരുന്നത് നിനെവെക്കാർ വിശ്വാസം പ്രകടമാക്കിയെന്നാണ്, അവരുടെ ആ വിശ്വാസം ഭയത്തിൽ നിന്നാണ് വന്നത്. അത് ഉപവസിക്കാനും രട്ടുടുക്കാനും അവരെ പ്രേരിപ്പിച്ചു. തങ്ങൾ മാനസാന്തരപ്പെടാൻ തുടങ്ങിയെന്ന് അവർ പ്രകടമാക്കിയത് ഇങ്ങനെ ആയിരുന്നു. സൊദോമിലെ ജനങ്ങളിൽനിന്നും തികച്ചും ഭിന്നമായി, നീനെവേക്കാർ ദൈവത്തെ എതിർത്തില്ലെന്ന് മാത്രമല്ല തങ്ങളുടെ പെരുമാറ്റത്തിലൂടെയും പ്രവൃത്തികളിലൂടെയും തങ്ങളുടെ അനുതാപം വ്യക്തമായി പ്രകടമാക്കുകയും ചെയ്തു. തീർച്ചയായും, ഇത് നിനെവേയിലെ സകലരും ചെയ്ത ഒരു കാര്യമാണ്, സാധാരണക്കാർ മാത്രമല്ല—രാജാവ് പോലും അങ്ങനെ ചെയ്തു.

നീനെവേയിലെ രാജാവിന്റെ അനുതാപം യഹോവയാം ദൈവത്തിന്റെ പ്രശംസ നേടുന്നു

നീനെവേയിലെ രാജാവ് ഈ വാർത്ത കേട്ടപ്പോൾ, അവൻ സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു, മേലങ്കി അഴിച്ചുവെച്ച് രട്ടുടുത്ത് ചാരത്തിലിരുന്നു. നഗരത്തിലെ ആരെയും ഭക്ഷണപാനീയങ്ങൾ ആസ്വദിക്കാൻ അനുവദിക്കില്ലെന്നും ആടുകളെയോ കാളകളെയോ മറ്റു നാൽക്കാലികളെയോ മേയാനോ വെള്ളം കുടിക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം വിളംബരം ചെയ്തു. മനുഷ്യരും നാൽക്കാലികളും ഒരുപോലെ രട്ടുടുക്കണമായിരുന്നു, ആളുകളാകട്ടെ ദൈവത്തോട് മുട്ടിപ്പായി അപേക്ഷിക്കേണ്ടിയിരുന്നു. ഓരോരുത്തരും തങ്ങളുടെ ദുർമാർഗം വേണമെന്നും അക്രമം ഉപേക്ഷിക്കണമെന്നും കൂടെ രാജാവ് പ്രഖ്യാപിച്ചു. കൈക്കൊണ്ട നടപടികൾ കണക്കിലെടുക്കുമ്പോൾ നീനെവേയിലെ രാജാവിന് ഹൃദയത്തിൽ യഥാർത്ഥ അനുതാപം തോന്നി. സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു, മേലങ്കി അഴിച്ചുമാറ്റി, രട്ടുടുത്തു, വെണ്ണീറിൽ ഇരുന്നു എന്ന് തുടങ്ങി അദ്ദേഹം കൈക്കൊണ്ട നടപടികളുടെ പരമ്പര നീനെവേയിലെ രാജാവ് തന്റെ രാജകീയ പദവി മാറ്റിവെച്ചിട്ട് സാധാരണ ജനങ്ങളോടൊപ്പം രട്ടുടുത്തു എന്ന് ആളുകളോടു പറയുന്നു. യഹോവയാം ദൈവത്തിൽ നിന്നുള്ള പ്രഖ്യാപനം കേട്ടതിനുശേഷം നീനെവേയിലെ രാജാവ് തന്റെ ദുർമാർഗമോ അക്രമമോ തുടരുന്നതിനായി രാജകീയ സ്ഥാനം വഹിച്ചില്ല എന്ന് പറയാനാണ് ഇത്. പകരം, അദ്ദേഹം തനിക്കുണ്ടായിരുന്ന അധികാരം മാറ്റിവെക്കുകയും യഹോവയുടെ മുമ്പാകെ അനുതപിക്കുകയും ചെയ്തു. ആ സമയത്ത് നീനെവേയിലെ രാജാവ് ഒരു രാജാവ് എന്ന നിലയിലല്ല അനുതപിച്ചത്; അദ്ദേഹം ഒരു സാധാരണ മനുഷ്യനെപോലെ മാനസാന്തരപ്പെട്ട് തന്റെ പാപങ്ങൾ ഏറ്റുപറയാനാണ് ദൈവമുമ്പാകെ വന്നത്. കൂടാതെ, താൻ ചെയ്ത അതേ രീതിയിൽ യഹോവയുടെ മുമ്പാകെ അനുതപിച്ച് തങ്ങളുടെ പാപങ്ങൾ ഏറ്റുപറയാൻ മുഴുവൻ നഗരത്തോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു; കൂടാതെ, തിരുവെഴുത്തുകളിൽ കാണുന്നതുപോലെ അത് സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു: “മനുഷ്യരും കന്നുകാലികളും ആടുകളും ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്. ... ദൈവത്തോട് ഉച്ചത്തിൽ കരഞ്ഞപേക്ഷിക്കട്ടെ; ഓരോരുത്തരും തങ്ങളുടെ ദുർമാർഗത്തിൽനിന്നും അക്രമപ്രവൃത്തികളിൽനിന്നും പിന്തിരിയട്ടെ.” നീനെവേയിലെ രാജാവിന് നഗരത്തിന്റെ ഭരണാധികാരി എന്ന നിലയിൽ പരമോന്നതമായ പദവിയും അധികാരവും ഉണ്ടായിരുന്നു, ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. യഹോവയാം ദൈവത്തിന്റെ അറിയിപ്പ് കേട്ടപ്പോൾ അദ്ദേഹത്തിന് ഇക്കാര്യം അവഗണിക്കുകയോ തനിയെ മാനസാന്തരപ്പെട്ട് പാപങ്ങൾ ഏറ്റുപറയുകയോ ചെയ്യാമായിരുന്നു. നഗരത്തിലെ ആളുകൾ അനുതപിക്കാൻ തീരുമാനിച്ചാലും ഇല്ലെങ്കിലും, അദ്ദേഹത്തിന് ഇക്കാര്യം പാടേ അവഗണിക്കാമായിരുന്നു. എന്നിരുന്നാലും, നീനെവേയിലെ രാജാവ് അങ്ങനെയല്ല ചെയ്തത്. അവൻ തന്റെ സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു രട്ടുടുത്ത് ചാരം വാരിയിട്ട് യഹോവയാം ദൈവത്തിന്റെ മുമ്പാകെ അനുതപിച്ച് പാപങ്ങൾ ഏറ്റുപറയുക മാത്രമല്ല ചെയ്തത്, അങ്ങനെ ചെയ്യാൻ നഗരത്തിലെ സകലരോടും നാൽകാലികളോടും കൽപ്പിക്കുകയും ചെയ്തു. “ദൈവത്തോട് ഉച്ചത്തിൽ കരഞ്ഞപേക്ഷിക്കട്ടെ” എന്നു പോലും അവൻ ജനങ്ങളോട് കല്പിച്ചു. പ്രവർത്തനങ്ങളുടെ ഈ പരമ്പരയിലൂടെ, ഒരു ഭരണാധികാരി ചെയ്യേണ്ട കാര്യങ്ങൾ നീനെവേയിലെ രാജാവ് വാസ്തവത്തിൽ ചെയ്തു. അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളുടെ പരമ്പര മനുഷ്യ ചരിത്രത്തിലെ ഏതൊരു രാജാവിനും കൈവരിക്കാൻ പ്രയാസമുള്ള ഒന്നായിരുന്നു, മറ്റൊരു രാജാവും ഇവ നേടിയിട്ടില്ല. ഈ പ്രവർത്തനങ്ങളുടെ ഈ പരമ്പരയെ മനുഷ്യചരിത്രത്തിൽ അഭൂതപൂർവമെന്ന് വിളിക്കാവുന്നതാണ്, മാത്രമല്ല അവ മാനവരാശി സ്മരിക്കാനും അനുകരിക്കാനും അർഹമാണുതാനും. മനുഷ്യവർഗ്ഗത്തിന്റെ ആരംഭം മുതൽ ഏതൊരു രാജാവും ദൈവത്തെ എതിർക്കാനും അവനോട് മത്സരിക്കാനുമാണ് തന്റെ പ്രജകളെ നയിച്ചിട്ടുള്ളത്. തങ്ങളുടെ ദുഷ്ടത നിമിത്തം വീണ്ടെടുപ്പ് തേടാനും യഹോവയാം ദൈവത്തിൽ നിന്നുള്ള പാപമോചനം സ്വീകരിക്കാനും ആസന്നമായ ശിക്ഷ ഒഴിവാക്കാനുമായി ദൈവത്തോട് അപേക്ഷിക്കാൻ മറ്റാരും തന്റെ പ്രജകളോട് ആഹ്വാനം ചെയ്തിട്ടില്ല. എന്നിരുന്നാലും, പ്രജകളെ ദൈവത്തിലേക്ക് തിരിയാനും തങ്ങളുടെ ഓരോരുത്തരുടെയും ദുഷിച്ച വഴികൾ ഉപേക്ഷിക്കാനും സ്വന്തം കൈകളിലെ അക്രമം ഉപേക്ഷിക്കാനും തക്കവണ്ണം തന്റെ പ്രജകളെ നയിക്കാൻ നീനെവേയിലെ രാജാവിന് സാധിച്ചു. മാത്രമല്ല, തന്റെ സിംഹാസനം മാറ്റിവെക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പകരമായി, യഹോവയായ ദൈവത്തിന് ഒരു മനം മാറ്റമുണ്ടായി, ഖേദം തോന്നി. അവൻ തന്റെ കോപം പിൻവലിക്കുകയും നഗരവാസികളെ അതിജീവിക്കാൻ അനുവദിക്കുകയും അങ്ങനെ അവരെ നാശത്തിൽനിന്ന് രക്ഷിക്കുകയും ചെയ്തു. ആ രാജാവിന്റെ ഈ പ്രവൃത്തികളെ മനുഷ്യചരിത്രത്തിലെ അപൂർവമായ ഒരു അത്ഭുതം എന്നേ വിശേഷിപ്പിക്കാനാവൂ. അഴിമതി നിറഞ്ഞ മനുഷ്യരാശിയുടെ പശ്ചാത്താപത്തിന്റെയും ദൈവമുമ്പാകെ പാപങ്ങൾ ഏറ്റുപറയുന്നതിന്റെയും ഒരു മാതൃകയും കൂടിയാണിത്.

ദൈവം നീനെവേരുടെ ഹൃദയത്തിൽ ആഴത്തിലുണ്ടായിരുന്ന ആത്മാർത്ഥ അനുതാപം കാണുന്നു

ദൈവത്തിന്റെ പ്രഖ്യാപനം കേട്ടശേഷം നീനെവേയിലെ രാജാവും പ്രജകളും നിരവധി കാര്യങ്ങൾ ചെയ്തു. ഈ പ്രവർത്തനങ്ങളുടെയും അവരുടെ പെരുമാറ്റത്തിന്റെയും സ്വഭാവം എന്തായിരുന്നു? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവരുടെ പെരുമാറ്റത്തിന്റെ സാരാംശം എന്തായിരുന്നു? എന്തുകൊണ്ടാണ് അവർ ചെയ്‌തത്? ദൈവദൃഷ്ടിയിൽ അവർ ആത്മാർഥമായി അനുതപിച്ചു, കാരണം അവർ ദൈവത്തോടു ഹൃദയംഗമമായി യാചന നടത്തുക മാത്രമല്ല, അവന്റെ മുമ്പാകെ പാപങ്ങൾ ഏറ്റുപറയുകയും ദുഷ്ടമായ പെരുമാറ്റം ഉപേക്ഷിക്കുകയും കൂടെ ചെയ്തു. അവർ ഈ വിധത്തിൽ പ്രവർത്തിച്ചിന്റെ കാരണം ദൈവത്തിന്റെ വാക്കുകൾ കേട്ട അവർ അങ്ങേയറ്റം ഭയപ്പെടുകയും അവൻ പറഞ്ഞതുപോലെ ചെയ്യുമെന്ന് വിശ്വസിക്കുകയും ചെയ്തതായിരുന്നു. ഉപവസിക്കുകയും രട്ടുടുക്കുകയും വെണ്ണീറിൽ ഇരിക്കുകയും ചെയ്തതിലൂടെ, തങ്ങളുടെ വഴികൾക്കു മാറ്റം വരുത്താനും ദുഷ്ടത ഉപേക്ഷിക്കാനും സന്നദ്ധത കാണിക്കാൻ അവർ ആഗ്രഹിച്ചു. കോപത്തിൽനിന്നു മാറാൻ അവർ യഹോവയാം ദൈവത്തോടു പ്രാർത്ഥിക്കുകയും തന്റെ തീരുമാനത്തിൽ നിന്നും അവരുടെമേൽ വരാനിരുന്ന ദുരന്തത്തിൽ നിന്നും പിൻവാങ്ങാൻ അപേക്ഷിക്കുകയും ചെയ്തു. അവരുടെ മുഴു പെരുമാറ്റങ്ങളും പരിശോധിച്ചാൽ, തങ്ങളുടെ മുൻ ദുഷ്പ്രവൃത്തികൾ യഹോവയാം ദൈവത്തിന് വെറുപ്പുളവാക്കുന്നത് ആണെന്ന് അവർ മനസ്സിലാക്കിയെന്നും അവൻ താമസിയാതെ തങ്ങളെ നശിപ്പിക്കാൻ പോകുന്നതിന്റെ കാരണം അവർ തിരിച്ചറിഞ്ഞതായും നമുക്ക് കാണാം. അതുകൊണ്ടാണ് ശരിക്കും അനുതപിക്കാനും തിന്മയിൽനിന്ന് വിട്ടുനിൽക്കാനും അക്രമം ഉപേക്ഷിക്കാനും അവരെല്ലാവരും ആഗ്രഹിച്ചത്. മറ്റൊരു വാക്കുകളിൽ പറഞ്ഞാൽ, യഹോവയാം ദൈവത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞപ്പോൾ ഓരോരുത്തർക്കും ഹൃദയത്തിൽ ഭയം തോന്നി; അവർ ദുഷ്പ്രവൃത്തികൾ നിർത്തി, യഹോവയാം ദൈവത്തെ വെറുക്കുന്ന അത്തരം പ്രവൃത്തികൾ മേലാൽ ചെയ്തില്ല. കൂടാതെ, തങ്ങളുടെ മുൻകാല പാപങ്ങൾ ക്ഷമിക്കാനും മുൻകാല പ്രവൃത്തികൾക്ക് അനുസൃതമായി താങ്കളോട് ചെയ്യരുതെന്നും അവർ യഹോവയാം ദൈവത്തോട് അപേക്ഷിച്ചു. യഹോവ ദൈവത്തെ വീണ്ടും പ്രകോപിപ്പിക്കാതിരിക്കാനായി, ഇനിയൊരിക്കലും ദുഷ്ടതയിൽ ഏർപ്പെടാരിക്കാനും യഹോവയാം ദൈവത്തിന്റെ നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കാനും അവർ അവർ മനസ്സൊരുക്കം കാട്ടി. അവരുടെ അനുതാപം ആത്മാർത്ഥവും സമഗ്രവും ആയിരുന്നു. അവരുടെ ഹൃദയത്തിൽ നിന്ന് വന്ന അത് കാപടമോ നൈമിഷികമായ ഒന്നോ ആയിരുന്നില്ല.

രാജാവ് മുതൽ സാധാരണക്കാർ വരെ, നീനെവേയിലെ സകലരും, യഹോവയാം ദൈവത്തിനു തങ്ങളോടു കോപമാണെന്നും തുടർന്നുള്ള തങ്ങളുടെ ഓരോ പ്രവൃത്തിയെയും പെരുമാറ്റത്തെ ഒന്നാകെയും അതുപോലെ തങ്ങളുടെ ഓരോ തീരുമാനവും തിരഞ്ഞെടുപ്പും ദൈവത്തിന് വളരെ വ്യക്തമായി കാണാൻ കഴിയുമെന്നും. അവർ എടുത്ത തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും. അവരുടെ പെരുമാറ്റം അനുസരിച്ച് ദൈവത്തിന്റെ മനസ്സു മാറി. ആ നിമിഷം ദൈവത്തിന്റെ മനസ്സിൽ എന്താണ് തോന്നിയത്? നിങ്ങൾ‌ക്കായി ആ ചോദ്യത്തിന് ഉത്തരം നൽകാൻ ബൈബിളിന് കഴിയും. ഈ വാക്കുകൾ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു: “ദൈവം അവരുടെ പ്രവൃത്തികളും തങ്ങളുടെ ദുർമാർഗത്തിൽനിന്ന് അവർ പിന്തിരിയുന്നതും കണ്ട് മനസ്സുമാറ്റി; അവരുടെമേൽ അയയ്ക്കുമെന്നു പറഞ്ഞ അനർഥങ്ങൾ അയച്ചില്ല.” ദൈവം തന്റെ മനസ്സ് മാറ്റിയെങ്കിലും, അവന്റെ മാനസിക ഘടന സംബന്ധിച്ച് സങ്കീർണ്ണമായ ഒന്നുംതന്നെ. അവൻ ആദ്യം തന്റെ കോപം പ്രകടിപ്പിച്ചു, പിന്നീട് അതു ശമിപ്പിച്ചു. എന്നിട്ട് നീനെവേ നഗരത്തിന്മേൽ ദുരന്തം വരുത്താതിരിക്കാൻ തീരുമാനിച്ചു. നീനെവേക്കാരെ ദുരന്തത്തിൽനിന്ന് ഒഴിവാക്കാനുള്ള ദൈവത്തിന്റെ തീരുമാനം വളരെ ത്വരിതഗതിയിൽ ആയിരുന്നതിന്റെ കാരണം നീനെവേയിലെ ഓരോ വ്യക്തിയുടെയും ഹൃദയനില ദൈവം നിരീക്ഷിച്ചു എന്നതാണ്. അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഉണ്ടായിരുന്നത് അവൻ കണ്ടു; അവരുടെ ആത്മാർത്ഥമായ അനുതാപം, പാപങ്ങളുടെ ഏറ്റുപറച്ചിൽ, അവനിൽ അവർ കാണിച്ച വിശ്വാസം, തങ്ങളുടെ പ്രവർത്തനങ്ങൾ അവന്റെ പ്രകൃതത്തെ അരിശം കൊള്ളിച്ചതു സംബന്ധിച്ച അവരുടെ ആഴമായ അവബോധം, യഹോവയാം ദൈവത്തിൽ നിന്നുള്ള ആസന്നമായ ശിക്ഷയോടുള്ള ഭയം എന്നിവ ആയിരുന്നു അവ. അതേസമയം, യഹോവയായ ദൈവം അവരുടെ പ്രാർത്ഥനകൾ കേൾക്കുകയും ചെയ്തു, ആ പ്രാർത്ഥനകൾ അവരുടെ ഹൃദയത്തിൽ നിന്നായിരുന്നു. അവർക്ക് ഈ ദുരന്തം ഒഴിവാക്കാൻ കഴിയേണ്ടതിന് താങ്കളോടുള്ള കോപത്തിൽ തുടരരുതേ എന്ന് അവർ അപേക്ഷിച്ചു. ദൈവം ഈ വസ്തുതകളെല്ലാം നിരീക്ഷിച്ചപ്പോൾ, അവന്റെ കോപം ക്രമേണ മാഞ്ഞുപോയി. മുമ്പ് അവന്റെ കോപം എത്ര വലുതായിരുന്നാലും, ഈ ആളുകളുടെ ഹൃദയത്തിലെ ആത്മാർത്ഥമായ അനുതാപം കണ്ടപ്പോൾ അത് അവന്റെ ഹൃദയത്തെ സ്പർശിച്ചു. അതിനാൽ അവരുടെമേൽ ദുരന്തം വന്നുകാണുന്നത് അവന് സഹിക്കാനാകുമായിരുന്നില്ല, അതിനാൽ അവൻ അവരോടുള്ള കോപം അവസാനിപ്പിച്ചു. പകരം, അവൻ അവരോടു കരുണയും സഹിഷ്ണുതയും വെച്ചുനീട്ടി, കൂടാതെ അവർക്ക് മാർഗനിർദേശവും ആവശ്യമുള്ള കാര്യങ്ങളും നൽകി.

ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം യഥാർത്ഥമാണെങ്കിൽ, നിങ്ങൾക്കു മിക്കപ്പോഴും അവന്റെ പരിപാലനം ലഭിക്കും

നീനെവേയിലെ ജനങ്ങളെ സംബന്ധിച്ച് ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്കു മാറ്റം വരുത്തിയതിൽ ഏതെങ്കിലും തരത്തിലുള്ള മടിയോ അവ്യക്തതതയോ ഉൾപ്പെട്ടിരുന്നില്ല. മറിച്ച്, സാക്ഷാലുള്ള കോപത്തിൽനിന്ന് സാക്ഷാലുള്ള സഹിഷ്ണുതയിലേക്കുള്ള ഒരു പരിവർത്തനം ആയിരുന്നു. ഇത് ദൈവത്തിന്റെ അന്തഃസത്തയുടെ യഥാർത്ഥ വെളിപ്പെടുത്തലാണ്. ദൈവം ഒരിക്കലും തന്റെ പ്രവൃത്തികളിൽ തീരുമാനശേഷി ഇല്ലാത്തവനോ മടിയുള്ളവനോ അല്ല; അവന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെ തത്ത്വങ്ങളും ഉദ്ദേശ്യങ്ങളും എല്ലാം വ്യക്തവും സുതാര്യവും ശുദ്ധവും കുറ്റമറ്റതുമാണ്. അതിൽ ഉപായങ്ങളോ ഗൂഢാലോചനകളോ ഉൾപ്പെട്ടിരിക്കുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ അന്തഃസത്തയിൽ അന്ധകാരമോ തിന്മയോ അടങ്ങിയിട്ടില്ല. നിനവേക്കാരുടെ ദുഷ്ചെയ്തികൾ ദൈവത്തിന്റെ ദൃഷ്ടിയിൽ പെട്ടതുകൊണ്ടാണ് അവൻ കോപിച്ചത്; ആ സമയത്ത് അവന്റെ കോപം അവന്റെ അന്തഃസത്തയിൽ നിന്നാണ് വന്നത്. എന്നാൽ, ദൈവത്തിന്റെ കോപം ശമിക്കുകയും നീനെവേയിലെ ജനങ്ങളോട് തന്റെ സഹിഷ്ണുത ഒരിക്കൽകൂടി കാണിക്കുകയും ചെയ്തപ്പോൾ, അവൻ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാംതന്നെ അപ്പോഴും അവന്റെ അന്തഃസത്തയുടെ ഭാഗമായിരുന്നു. ഈ മുഴു മാറ്റത്തിനും നിദാനം ദൈവത്തോടുള്ള മനുഷ്യന്റെ മനോഭാവത്തിലെ മാറ്റം തന്നെയാണ്. ഈ കാലയളവിലൊന്നും, വ്രണപ്പെടുത്താനാവാത്ത ദൈവത്തിന്റെ മനോഭാവത്തിനും മാറ്റം വന്നില്ല, ദൈവത്തിന്റെ സഹിഷ്ണുതയുള്ള അന്തഃസത്തയ്ക്കു മാറ്റം വന്നില്ല, അതുപോലെ ദൈവത്തിന്റെ സ്നേഹത്തിനും കരുണാമയമായ പ്രകൃതത്തിനും മാറ്റം വന്നില്ല. ആളുകൾ ദുഷ്പ്രവൃത്തികൾ ചെയ്തുകൊണ്ട് ദൈവത്തെ അവഹേളിക്കുമ്പോൾ, അവൻ തന്റെ കോപം അവരുടെമേൽ ചോരിയും. ആളുകൾ ശരിക്കും അനുതപിക്കുമ്പോൾ, ദൈവത്തിന്റെ മനസ്സ് മാറും, അവന്റെ കോപം അവസാനിക്കും. ആളുകൾ ധിക്കാരപൂർവം ദൈവത്തെ എതിർക്കുമ്പോൾ, അവന്റെ കോപം ശമനമില്ലാത്തതാണ്, അവർ നശിപ്പിക്കപ്പെടുന്നതുവരെ അവന്റെ ക്രോധം ഒന്നൊന്നായി അവരുടെമേൽ വന്നുകൊണ്ടിരിക്കും. ഇതാണ് ദൈവത്തിന്റെ പ്രകൃതത്തിന്റെ അന്തഃസത്ത. ദൈവം പ്രകടിപ്പിക്കുന്നത് കോപമാകട്ടെ അല്ലെങ്കിൽ കരുണയും സ്നേഹദയയും ആകട്ടെ, മനുഷ്യന്റെ പെരുമാറ്റം, സ്വഭാവം, ഉള്ളിന്റെയുള്ളിൽ അവനു ദൈവത്തോടുള്ള മനോഭാവം എന്നിവയാണ് ദൈവത്തിന്റെ പ്രകൃതത്തിന്റെ വെളിപ്പെടുത്തൽവഴി എന്തു പ്രകടമാകുന്നു എന്നതിനെ നിർണയിക്കുന്നത്. ദൈവം തുടർച്ചയായി ഒരാളെ തന്റെ കോപത്തിന് വിധേയനാക്കുന്നെങ്കിൽ, അയാളുടെ ഹൃദയം നിസ്സംശയമായും ദൈവത്തെ എതിർക്കും. ഈ വ്യക്തി ഒരിക്കലും അനുതപിച്ചിട്ടില്ല, ദൈവമുമ്പാകെ തല കുനിച്ചിട്ടില്ല, ദൈവത്തിലുള്ള യഥാർത്ഥ വിശ്വാസം പുലർത്തിയിട്ടില്ല. അതിനാൽ അത്തരക്കാർക്ക് ഒരിക്കലും ദൈവത്തിന്റെ കരുണയും സഹിഷ്ണുതയും ലഭിച്ചിട്ടില്ല. ഒരാൾക്ക് മിക്കപ്പോഴും ദൈവത്തിന്റെ കരുതലും കരുണയും സഹിഷ്ണുതയും ലഭിക്കുന്നുണ്ടെങ്കിൽ, ഈ വ്യക്തിക്ക് തന്റെ ഹൃദയത്തിൽ ദൈവത്തിലുള്ള യഥാർത്ഥ വിശ്വാസമുണ്ട്, അവരുടെ ഹൃദയം ദൈവത്തെ എതിർക്കുന്നില്ല. ഈ വ്യക്തി ദൈവമുമ്പാകെ ശരിക്കും അനുതപിക്കുന്നു; അതിനാൽ, ദൈവത്തിൽ നിന്നുള്ള ശിക്ഷണം പലപ്പോഴും ഈ വ്യക്തിക്കു ലഭിച്ചാലും, അവന്റെമേൽ ദൈവത്തിന്റെ ക്രോധം വരുകയില്ല.

ഈ ഹ്രസ്വ വിവരണം ദൈവത്തിന്റെ ഹൃദയം കാണാൻ, അവന്റെ അന്തഃസത്തയുടെ തനിമ ദർശിക്കാൻ, ദൈവത്തിന്റെ കോപവും തക്കതായ കാരണത്താൽ അവന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും കാണാൻ ആളുകളെ അനുവദിക്കുന്നു. ദൈവം കോപിക്കുകയും അതുപോലെ മനസ്സു മാറ്റുകയും ചെയ്തപ്പോഴത്തെ തികച്ചും വൈരുദ്ധ്യം ഉണ്ടായിട്ടും—ദൈവത്തിന്റെ അന്തഃസത്തയുടെ രണ്ട് വശങ്ങളായ കോപവും സഹിഷ്ണുതയും തമ്മിൽ വലിയൊരു വലിയ വൈജാത്യം ഉണ്ടെന്നു വിശ്വസിക്കാൻ ഇത് ആളുകളെ പ്രേരിപ്പിക്കുന്നു—നിനവേക്കാരുടെ അനുതാപത്തോട് ദൈവം കാട്ടിയ മനോഭാവം അവന്റെ യഥാർത്ഥ പ്രകൃതത്തിന്റെ മറ്റൊരു വശം കാണാൻ ഒരിക്കൽക്കൂടി ആളുകളെ അനുവദിക്കുന്നു. ദൈവത്തിന്റെ മനസ്സുമാറ്റം ദൈവത്തിന്റെ കാരുണയും സ്നേഹദയയും സംബന്ധിച്ചുള്ള സത്യവും അതുപോലെ ദൈവത്തിന്റെ സത്തയുടെ യഥാർത്ഥ വെളിപ്പെടുത്തലും കാണാൻ മനുഷ്യരാശിയെ അനുവദിക്കുന്നു. ദൈവത്തിന്റെ കാരുണയും സ്നേഹദയയും സാങ്കൽപ്പിക കഥകൾ അല്ലെന്ന്, കെട്ടുകഥകൾ അല്ലെന്ന് മനുഷ്യർ അംഗീകരിക്കേണ്ടതുണ്ട്. കാരണം, ആ നിമിഷത്തിൽ ദൈവത്തിനു തോന്നിയ വികാരം സത്യമായിരുന്നു, ദൈവത്തിന് ഉണ്ടായ മനസ്സുമാറ്റം സത്യമായിരുന്നു—വാസ്തവത്തിൽ ദൈവം തന്റെ കരുണയും സഹിഷ്ണുതയും ഒരിക്കൽകൂടി മനുഷ്യവർഗത്തിനുമേൽ ചൊരിഞ്ഞു.

നീനെവേക്കാരുടെ ഹൃദയംഗമമായ അനുതാപത്തിന്റെ ഫലമായി അവർക്കു ദൈവത്തിന്റെ കരുണ ലഭിക്കുന്നു, അവരെ സംബന്ധിച്ചിടത്തോളം അനന്തര ഫലങ്ങൾക്കും മാറ്റമുണ്ടാകുന്നു

ദൈവത്തിന്റെ മനസ്സുമാറ്റവും അവന്റെ ക്രോധവും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടോ? തീർച്ചയായും ഇല്ല! കാരണം, ആ പ്രത്യേക സമയത്തെ ദൈവം കാണിച്ച സഹിഷ്ണുതയ്ക്ക് അതിന്റേതായ കാരണമുണ്ടായിരുന്നു. ആ കാരണം എന്തായിരിക്കാം? അതു ബൈബിളിൽ നൽകിയിട്ടുള്ള ഒന്നാണ്: “എല്ലാവരും തങ്ങളുടെ ദുർമാർഗത്തിൽനിന്നു പിന്തിരിയുകയും” “അക്രമപ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്തു.”

ഈ ‘ദുർമാർഗം’ എന്നത് ഒരുപിടി ദുഷ്പ്രവൃത്തികളെയല്ല സൂചിപ്പിക്കുന്നത്, മറിച്ച് ആളുകളുടെ പെരുമാറ്റം ഉദയം ചെയ്യുന്ന തിന്മയായ ഉറവിടത്തെയാണ്. ‘ദുർമാർഗത്തിൽനിന്ന് പിന്തിരിയുക’ എന്നതിന്റെ അർത്ഥം ഇവിടെ പരാമർശിച്ചിരിക്കുന്നവർ ഇനിയൊരിക്കലും ഈ പ്രവൃത്തികൾ ചെയ്യില്ല എന്നാണ്. മറ്റൊരു വാക്കുകളിൽ പറഞ്ഞാൽ, അവർ ഇനിയൊരിക്കലും ഈ ദുഷിച്ച രീതിയിൽ പെരുമാറുകയില്ല; അവരുടെ പ്രവർത്തന രീതി, ഉറവിടം, ഉദ്ദേശ്യം, ഉദ്ദേശ്യം, തത്ത്വം എന്നിവയെല്ലാം മാറിയിരിക്കുന്നു; അവരുടെ ഹൃദയങ്ങൾക്ക് ആസ്വാദനവും സന്തോഷവും നൽകുന്നതിന് അവർ ഒരിക്കലും ആ രീതികളും തത്ത്വങ്ങളും ഉപയോഗിക്കില്ല. “അക്രമപ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്തു” എന്നതിലെ ‘ഉപേക്ഷിക്കുക’ എന്ന പദത്തിന്റെ അർഥം താഴെ വെക്കുക, തള്ളിക്കളയുക, ഭൂതകാലവുമായി യാതൊരു ബന്ധവും ഇല്ലാതിരിക്കുക, പിന്തിരിയാതിരിക്കുക എന്നൊക്കെയാണ്. നീനെവേയിലെ ജനങ്ങൾ ദുർമാർഗം ഉപേക്ഷിച്ചപ്പോൾ, ഇത് അവരുടെ യഥാർത്ഥ അനുതാപത്തിന്റെ തെളിവായിരുന്നു. ദൈവം ആളുകളുടെ ബാഹ്യരൂപം മാത്രമല്ല അവരുടെ ഹൃദയങ്ങളും നിരീക്ഷിക്കുന്നു. നീനെവേക്കാരുടെ ഹൃദയത്തിൽ ചോദ്യം ചെയ്യാതുള്ള യഥാർത്ഥ അനുതാപം ദൈവം നിരീക്ഷിക്കുകയും അവർ തങ്ങളുടെ ദുർമാർഗങ്ങൾ ഉപേക്ഷിച്ചതായി കാണുകയും ചെയ്തപ്പോൾ അവൻ തന്റെ മനസ്സു മാറ്റി. ഈ ആളുകളുടെ നടത്തയും പെരുമാറ്റവും വിവിധ രീതിയിലുള്ള പ്രവർത്തന രീതികളും, അതുപോലെ അവരുടെ ഹൃദയങ്ങളിലെ പാപങ്ങൾ സംബന്ധിച്ച യഥാർഥ ഏറ്റുപറച്ചിലും അനുതാപവും, ദൈവം മനസ്സും ഉദ്ദേശ്യങ്ങളും മാറ്റി തന്റെ തീരുമാനം പിൻവലിക്കാനും അവരെ ശിക്ഷിക്കാതിരിക്കുന്നതിന് അല്ലെങ്കിൽ അവരെ നശിപ്പിക്കാതിരിക്കുന്നതിന് തന്റെ മനസ്സു മാറ്റാൻ ഇടയാക്കി എന്നു പറയാനാണിത്. അങ്ങനെ, നീനെവേയിലെ ആളുകൾ തങ്ങൾക്കായി വ്യത്യസ്തമായ ഒരു ഫലമാണ് കൈവരിച്ചത്. അവർ സ്വന്തം ജീവൻ വീണ്ടെടുക്കുകയും അതേസമയം ദൈവത്തിന്റെ കരുണയും സഹിഷ്ണുതയും നേടുകയും ചെയ്തു, ആ ഘട്ടത്തിൽ ദൈവം തന്റെ ക്രോധം പിൻവലിക്കുകയും ചെയ്തു.

ദൈവത്തിന്റെ കരുണയും സഹിഷ്ണുതയും അപൂർവമല്ല—മനുഷ്യന്റെ യഥാർത്ഥ അനുതാപം അപൂർവമാണ്

നീനെവേക്കാരുടെ കാര്യത്തിൽ ദൈവം വളരെ കോപിച്ചെങ്കിലും, അവർ ഉപവാസം പ്രഖ്യാപിക്കുകയും രട്ടുടുത്ത് ചാരത്തിൽ ഇരിക്കുകയും ചെയ്ത ഉടനെ അവന്റെ ഹൃദയം മയപ്പെടാനും അവൻ മനസ്സ് മാറ്റാനും തുടങ്ങി. അവർ പാപങ്ങൾ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുന്നതിനു തൊട്ടുമുമ്പായി, അവരുടെ നഗരം നശിപ്പിക്കുമെന്ന് ദൈവം അവരോട് പ്രഖ്യാപിച്ച സമയത്തും ദൈവം അവരോട് കോപത്തിലായിരുന്നു. അവർ അനുതാപ പ്രവൃത്തികളുടെ ഒരു പരമ്പരയിൽ ഏർപ്പെട്ടുകഴിഞ്ഞ ഉടനെ, നീനെവേയിലെ ജനങ്ങൾക്കു നേരെയുള്ള ദൈവത്തിന്റെ കോപം ക്രമേണ അവരോടുള്ള കരുണയ്ക്കും സഹിഷ്ണുതയ്ക്കും വഴിമാറി. ഒരേ സംഭവത്തിലുള്ള ദൈവത്തിന്റെ പ്രകൃതത്തിന്റെ ഈ രണ്ട് വശങ്ങളുടെ യാദൃശ്ചിക വെളിപ്പെടുത്തൽ സംബന്ധിച്ച് പരസ്പര വിരുദ്ധമായി ഒന്നുമില്ല. അതിനാൽ, ഈ വൈരുദ്ധ്യമില്ലായ്മ ഒരാൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? രണ്ട് ധ്രുവങ്ങൾ പോലെ വിപരീതമായ ഈ രണ്ടു വശങ്ങളും ദൈവം പ്രകടിപ്പിക്കുകയും വെളിപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായി നീനെവേയിലെ ആളുകൾ അനുതാപം പ്രകടമാക്കി, അങ്ങനെ ദൈവത്തിന്റെ അന്തഃസത്തയുടെ യാഥാർത്ഥ്യവും അവ്രണിതാവസ്ഥയും കാണാൻ ആളുകളെ അനുവദിച്ചു. പിൻവരുന്ന കാര്യങ്ങൾ ആളുകളോട് പറയാൻ ദൈവം തന്റെ മനോഭാവത്തെ ഉപയോഗിച്ചു: ദൈവം ആളുകളോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നോ അവരോട് കരുണ കാണിക്കാൻ അവൻ ആഗ്രഹിക്കുന്നില്ലെന്നോ അല്ല ഇതിന്റെ അർത്ഥം; മറിച്ച്, അവർ വളരെ അപൂർവമായി മാത്രം ദൈവത്തോട് അനുതാപം കാണിക്കുന്നു എന്നാണ്, വളരെ അപൂർവമായി മാത്രമാണ് ആളുകൾ ദുഷിച്ച മാർഗങ്ങളിൽ നിന്ന് പിന്തിരിയുകയും തങ്ങളുടെ അക്രമം ഉപേക്ഷിക്കുകയും ചെയ്യുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം മനുഷ്യനോട് കോപിക്കുമ്പോൾ, മനുഷ്യൻ യഥാർഥത്തിൽ അനുതപിക്കാൻ അവൻ പ്രതീക്ഷിക്കുന്നു, മനുഷ്യന്റെ യഥാർത്ഥ അനുതാപം കാണാൻ അവൻ പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ അവൻ മനുഷ്യനോടു തന്റെ കാരുണ്യവും സഹിഷ്ണുതയും ഉദാരമായി കാണിക്കുന്നതിൽ തുടരും. മനുഷ്യന്റെ ദുർനടത്തയിൽ ദൈവം കോപിക്കുന്നെങ്കിലും ദൈവം പറയുന്നത് കേട്ട് അവന്റെ മുമ്പാകെ യഥാർത്ഥത്തിൽ അനുതപിക്കുന്നവരുടെ മേലും ദുർമാർഗങ്ങളിൽനിന്ന് പിന്തിരിയുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ മേലും അവൻ കരുണയും സഹിഷ്ണുതയും ചൊരിയുന്നു എന്ന് പറയാനാണ് ഇത്. നീനെവേരോടു പെരുമാറിയ വിധത്തിൽ ദൈവത്തിന്റെ മനോഭാവം വളരെ വ്യക്തമായും പ്രകടമാക്കപ്പെട്ടു: ദൈവത്തിന്റെ കരുണയും സഹിഷ്ണുതയും നേടുക അത്ര പ്രയാസമുള്ള കാര്യമല്ല, അവൻ ആവശ്യപ്പെടുന്നത് ആളുകൾ ശരിക്കും അനുതപിക്കാനാണ്. ആളുകൾ ദുർമാർഗങ്ങളിൽനിന്ന് പിന്തിരിയുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുന്നിടത്തോളം കാലം, ദൈവം തന്റെ മനസ്സിനും അവരോടുള്ള മനോഭാവത്തിനും മാറ്റം വരുത്തും.

സ്രഷ്ടാവിന്റെ നീതിനിഷ്‌ഠമായ പ്രകൃതം യഥാർത്ഥവും വ്യക്തവുമാണ്

നീനെവേയിലെ ജനങ്ങളുടെ കാര്യത്തിൽ മനസ്സു മാറ്റിയപ്പോൾ, ദൈവം കാണിച്ച കരുണയും സഹിഷ്ണുതയും പുറംപൂച്ച് മാത്രമായിരുന്നോ? തീർച്ചയായും അല്ല! ഈ ഒരു സാഹചര്യത്തെ കൈകാര്യം ചെയ്തപ്പോൾ ദൈവത്തിന്റെ പ്രകൃതം സംബന്ധിച്ച് പ്രകടമായ ഈ രണ്ട് കാര്യങ്ങൾ തമ്മിലുണ്ടായ മാറ്റം എന്താണ് കാണിച്ചത്? ദൈവത്തിന്റെ പ്രകൃതം പരിപൂർണ്ണമാണ്—അത് വിഭജിതമല്ല. അവൻ ആളുകളോടു കാണിക്കുന്നത് കോപമാകട്ടെ അല്ലെങ്കിൽ കരുണയും സഹിഷ്ണുതയുമാകട്ടെ, ഇതെല്ലാം അവന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തിന്റെ പ്രകടനമാണ്. ദൈവത്തിന്റെ പ്രകൃതം സുപ്രധാനവും വളരെ വ്യക്തവുമാണ്, കാര്യങ്ങളുടെ സംഭവക്രമം അനുസരിച്ചാണ് അവൻ തന്റെ ചിന്തകളും മനോഭാവങ്ങളും മാറ്റുന്നത്. നീനെവേക്കാരോടുള്ള അവന്റെ മനോഭാവത്തിൽ ഉണ്ടായ പരിവർത്തനം അവനു സ്വന്തമായ ചിന്തകളും ആശയങ്ങളും ഉണ്ടെന്ന് മനുഷ്യരോടു പറയുന്നു; അവൻ ഒരു റോബോട്ടോ കളിമൺ പ്രതിമയോ അല്ല, പിന്നെയോ ജീവനുള്ള ദൈവമാണ്. നീനെവേയിലെ ജനങ്ങളുടെ മനോഭാവം നിമിത്തം അവരോട് അവനു കോപിക്കാൻ കഴിയുമായിരുന്നു, അതുപോലെ അവരുടെ കഴിഞ്ഞകാല തെറ്റുകൾ ക്ഷമിക്കാനും കഴിയുമായിരുന്നു. നീനെവേക്കാരുടെമേൽ നിർഭാഗ്യം വരുത്താൻ അവന് തീരുമാനിക്കാൻ കഴിയുമായിരുന്നു, അവർ അനുതപിച്ചാൽ തന്റെ തീരുമാനത്തിൽ മാറ്റം വരുത്താനും കഴിഞ്ഞു. ആളുകൾ‌ ദൈവത്തിന്റെ പ്രകൃതം മനസ്സിലാക്കാൻ‌ ശ്രമിക്കുന്നതിന് സൂത്രവാക്യങ്ങൾ‌ ഉപയോഗിക്കുന്നതു പോലെതന്നെ നിയമങ്ങൾ‌ കർശനമായി പ്രയോഗിക്കുന്നതിനും ആ നിയമങ്ങൾ ദൈവത്തെ പരിമിതപ്പെടുത്താനും നിർ‌വചിക്കാനും ഉപയോഗിക്കുന്നതിനും അവർ‌ ഇഷ്ടപ്പെടുന്നു. അതിനാൽ, മനുഷ്യചിന്ത എന്ന മേഖലയെ സംബന്ധിച്ചിടത്തോളം ദൈവം ചിന്തിക്കുന്നില്ല, അവന് കാര്യമായ ആശയങ്ങളുമില്ല. എന്നാൽ വാസ്തവത്തിൽ, ദൈവത്തിന്റെ ചിന്തകൾക്ക് കാര്യാദികളിലും പരിതസ്ഥിതികളിലും വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി നിരന്തരം പരിവർത്തനം സംഭവിക്കുന്നു. ഈ ചിന്തകൾക്കു പരിവർത്തനം സംഭവിക്കുമ്പോൾ ദൈവസത്തയുടെ വിവിധ വശങ്ങൾ വെളിപ്പെടുന്നു. ഈ പരിവർത്തന പ്രക്രിയ നടക്കുമ്പോൾ, ദൈവത്തിന് മനംമാറ്റം ഉണ്ടാകുന്ന കൃത്യസമയത്ത്, മനുഷ്യർക്ക് അവൻ കാണിച്ചുകൊടുക്കുന്നത് അവന്റെ ജീവിതത്തിന്റെ യഥാർത്ഥ അസ്തിത്വമാണ്, കൂടാതെ അവന്റെ നീതിനിഷ്ഠമായ പ്രകൃതം ശരിക്കും ചലനാത്മകത നിറഞ്ഞതാണ് എന്നുമാണ്. അതേസമയം, തന്റെ കോപത്തിന്റെയും കരുണയുടെയും സ്നേഹദയയുടെയും സഹിഷ്ണുതയുടെയും അസ്തിത്വത്തെ കുറിച്ചുള്ള സത്യം മനുഷ്യവർഗത്തിന് തെളിയിച്ചുകൊടുക്കാൻ ദൈവം സ്വന്തം യഥാർത്ഥ വെളിപ്പെടുത്തലുകൾ ഉപയോഗിക്കുന്നു. കാര്യങ്ങൾ എങ്ങനെ വികാസം പ്രാപിക്കുന്നു എന്നതിന് അനുസൃതമായി അവന്റെ സത്ത ഏതു സമയത്തും ഏതു സ്ഥലത്തും വെളിപ്പെടാം. ഒരു സിംഹത്തിന്റെ കോപവും ഒരു അമ്മയുടെ ദയാവായ്പും സഹിഷ്ണുതയും അവനുണ്ട്. അവന്റെ നീതിനിഷ്‌ഠമായ പ്രകൃതം ആരാലുമുള്ള ചോദ്യം ചെയ്യലിനോ ലംഘനത്തിനോ മാറ്റത്തിനോ വികലമാക്കപ്പെടലിനോ അതീതമാണ്. എല്ലാ കാര്യങ്ങളിലും, ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതം, അതായത് ദൈവത്തിന്റെ ക്രോധവും കരുണയും, ഏത് സമയത്തും ഏത് സ്ഥലത്തും വെളിപ്പെടാം. സമസ്ത സൃഷ്ടിയുടെയും എല്ലാ കോണുകളിലും അവൻ ഈ വശങ്ങൾക്ക് അതിപ്രധാന പ്രകടനം നൽകുന്നു, കടന്നുപോകുന്ന ഓരോ നിമിഷത്തിലും അവൻ അവയ്ക്കു ജീവചൈതന്യം പകരുന്നു. ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കാലമോ സ്ഥലമോ പരിമിതപ്പെടുത്തുന്നില്ല; മറ്റൊരു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിന്റെ നീതിയുള്ള പ്രകൃതം യാന്ത്രികമായി പ്രകടിതമാകുകയോ കാലത്തിന്റെയോ സ്ഥലത്തിന്റെയോ പരിമിതികൾക്ക് അനുസൃതമായി വെളിപ്പെടുകയോ ചെയ്യുന്നില്ല, മറിച്ച് തികഞ്ഞ അനായാസതയോടെ എല്ലാ കാലങ്ങളിലും സ്ഥലങ്ങളിലും വെളിപ്പെടുന്നു. ദൈവത്തിന് മനംമാറ്റം ഉണ്ടാകുന്നതും അവന്റെ കോപം പ്രകടിപ്പിക്കുന്നത് നിറുത്തുകയും നീനെവേ നഗരത്തെ നശിപ്പിക്കുന്നതിൽ നിന്ന് അവൻ പിൻമാറുകയും ചെയ്യുന്നത് നിങ്ങൾ കാണുമ്പോൾ, ദൈവം കരുണയും സ്നേഹവുമുള്ളവനാണെന്ന് നിങ്ങൾക്ക് പറയാനാകുമോ? ദൈവക്രോധത്തിൽ ശൂന്യമായ വാക്കുകളാണ് അടങ്ങിയിരിക്കുന്നത് എന്ന് നിങ്ങൾക്ക് പറയാനാകുമോ? ദൈവം കടുത്ത കോപം പ്രകടമാക്കുകയും കരുണ പിൻവലിക്കുകയും ചെയ്യുമ്പോൾ, മനുഷ്യരോട് അവന് യഥാർത്ഥ സ്നേഹം തോന്നുന്നില്ല എന്ന് നിങ്ങൾക്ക് പറയാനാകുമോ? ആളുകളുടെ ദുഷ്പ്രവൃത്തികളോടുള്ള പ്രതികരണമായിട്ടാണ് ദൈവം ഇത്ര കഠിനമായ കോപം പ്രകടിപ്പിക്കുന്നത്; അവന്റെ ക്രോധം കുറ്റമറ്റതാണ്. ആളുകളുടെ അനുതാപം ദൈവത്തിന്റെ ഹൃദയത്തെ സ്പർശിക്കുന്നു, ഈ അനുതാപമാണ് അവനിൽ മനംമാറ്റം ഉണ്ടാക്കുന്നത്. അവന്റെ ഹൃദയം സ്പർശിക്കപ്പെടുമ്പോൾ, അവന് മനംമാറ്റം ഉണ്ടാകുമ്പോൾ, മനുഷ്യനോട് കരുണയും സഹിഷ്ണുതയും കാണിക്കുമ്പോൾ, ഇതെല്ലാം അന്യൂനമായാണ് നടക്കുന്നത്; അവ ശുദ്ധവും നിർമ്മലവും കളങ്കരഹിതവും കറയറ്റതുമാണ്. ദൈവത്തിന്റെ സഹിഷ്ണുത കൃത്യമായും ഇതാണ്: സഹിഷ്ണുത, അവന്റെ കരുണ കറതീർന്ന കരുണ തന്നെയാണ്. മനുഷ്യന്റെ അനുതാപത്തിനും പെരുമാറ്റത്തിലെ വ്യതിയാനങ്ങൾക്കും അനുസൃതമായി തന്റെ പ്രകൃതപ്രകാരം അവൻ കോപം അല്ലെങ്കിൽ കരുണയും സഹിഷ്ണുതയും പ്രകടമാക്കുന്നു. അവൻ വെളിപ്പെടുത്തുന്നതും പ്രകടിപ്പിക്കുന്നതും എന്തുതന്നെ ആയിരുന്നാലും, അതെല്ലാം ശുദ്ധമാണ്, നേരിട്ടുള്ളതാണ്; അതിന്റെ സത്ത സൃഷ്ടിയിലുള്ള മറ്റെന്തിൽനിന്നും വ്യത്യസ്തവുമാണ്. ദൈവം തന്റെ പ്രവൃത്തികൾക്ക് നിദാനമായ തത്ത്വങ്ങൾ പ്രകടിപ്പിക്കുമ്പോൾ, അവ ഏതു തരത്തിലുമുള്ള കുറവുകളോ കളങ്കമോ ഇല്ലാത്തവ ആയിരിക്കും. അതുപോലെ തന്നെയാണ് അവന്റെ ചിന്തകളും ആശയങ്ങളും കൈക്കൊള്ളുന്ന ഓരോ തീരുമാനവും അവൻ എടുക്കുന്ന ഓരോ പ്രവൃത്തിയും. ദൈവം അങ്ങനെ തീരുമാനിക്കുകയും പ്രവർത്തിക്കുകയും ചെയ്തതുമുതൽ താൻ ഏറ്റെടുത്തിരിക്കുന്ന കാര്യങ്ങൾ അങ്ങനെതന്നെ പൂർത്തിയാക്കുന്നു. അവന്റെ പ്രവർത്തനങ്ങളുടെ ഫലങ്ങൾ കൃത്യതയുള്ളതും കുറ്റമറ്റതുമാണ്, കാരണം അവയുടെ ഉറവിടം കുറ്റമറ്റതും കളങ്കരഹിതവുമാണ്. ദൈവത്തിന്റെ ക്രോധം കുറ്റമറ്റതാണ്. അതുപോലെ, ദൈവത്തിന്റെ കരുണയും സഹിഷ്ണുതയും—സൃഷ്ടിയിൽ ആർക്കും ഇല്ലാത്തത്—ശുദ്ധമാണ്, കുറ്റമറ്റതാണ്. ചിന്തിച്ചെടുത്ത ആലോചനയെയും അതുപോലെ അനുഭവത്തെയും ചെറുത്തുനിൽക്കാൻ അവയ്ക്ക് കഴിയും.

നീനെവേയുടെ കഥ സംബന്ധിച്ച് നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളിലൂടെ ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ സത്തയുടെ മറുവശം നിങ്ങൾ ഇപ്പോൾ കാണുന്നുണ്ടോ? ദൈവത്തിന്റെ അനിതരസാധാരണ നീതിപ്രകൃതത്തിന്റെ മറുവശം നിങ്ങൾ കാണുന്നുണ്ടോ? മനുഷ്യരുടെ ഇടയിൽ ആർക്കെങ്കിലും ഇത്തരത്തിലുള്ള പ്രകൃതം ഉണ്ടോ? ഇതിലുള്ള ക്രോധം, ദൈവക്രോധം, ആർക്കെങ്കിലും ഉണ്ടോ? ദൈവത്തിനു സ്വന്തമായുള്ളത് പോലത്തെ കരുണയും സഹിഷ്ണുതയും ആർക്കെങ്കിലും ഉണ്ടോ? സൃഷ്ടിയിൽ ആർക്കാണ് ഇത്ര ഭയങ്കരമായി കോപിക്കാനും മനുഷ്യരെ നശിപ്പിക്കാൻ അല്ലെങ്കിൽ അവരുടെമേൽ വലിയ വിപത്ത് കൊണ്ടുവരാൻ തീരുമാനിക്കാനും കഴിയുന്നത്? ഇനിയും, മനുഷ്യനോട് കരുണ കാണിക്കാനും സഹിഷ്ണുതയും ക്ഷമയും കാണിക്കാനും അതുവഴി മനുഷ്യനെ നശിപ്പിക്കാനുള്ള മുൻ തീരുമാനത്തിനു മാറ്റം വരുത്താനും യോഗ്യത ഉള്ളത് ആർക്കാണ്? സ്രഷ്ടാവ് തന്റേതായ സവിശേഷ രീതികളിലൂടെയും തത്ത്വങ്ങളിലൂടെയും തന്റെ നീതിനിഷ്ഠമായ പ്രകൃതം പ്രകടിപ്പിക്കുന്നു, കൂടാതെ ഏതെങ്കിലും ആളുകൾ, സംഭവങ്ങൾ, അല്ലെങ്കിൽ കാര്യങ്ങൾ ചുമത്തുന്ന നിയന്ത്രണത്തിനോ വിലക്കുകൾക്കോ അവൻ വിധേയനല്ല. അനന്യസാധാരണമായ പ്രകൃതത്തിന്റെ ഉടമയായ അവന്റെ ചിന്തകളും ആശയങ്ങളും മാറ്റാൻ ആർക്കും കഴിയില്ല. അവനെ അനുനയിപ്പിക്കാനും അവന്റെ തീരുമാനങ്ങളിൽ മാറ്റം വരുത്താനും ആർക്കും സാധിക്കില്ല. സമസ്ത സൃഷ്ടികളിലും നിലനിൽക്കുന്ന പെരുമാറ്റവും ചിന്തകളും അവന്റെ നീതിനിഷ്ഠമായ പ്രകൃതത്താലുള്ള ന്യായവിധിയുടെ കീഴിലാണ്. അവൻ പ്രകടിപ്പിക്കുന്നത് കോപമാണോ കരുണയാണോ എന്ന് ആർക്കും നിയന്ത്രിക്കാൻ കഴിയില്ല; സ്രഷ്ടാവിന്റെ സത്തയ്ക്ക്, അല്ലെങ്കിൽ മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്രഷ്ടാവിന്റെ നീതിനിഷ്ഠമായ പ്രകൃതത്തിനു മാത്രമേ ഇത് തീരുമാനിക്കാൻ കഴിയൂ. സ്രഷ്ടാവിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തിന്റെ സവിശേഷത അതാണ്!

നീനെവേയിലെ ആളുകളോടുള്ള ദൈവത്തിന്റെ പ്രകൃതത്തിന്റെ പരിവർത്തനം വിശകലനം ചെയ്ത് മനസ്സിലാക്കുന്നതിലൂടെ ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തിൽ കാണപ്പെടുന്ന കരുണയെ വിവരിക്കാൻ “അതുല്യമായ” എന്ന പദം ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയുമോ? ദൈവത്തിന്റെ കോപം അവന്റെ അതുല്യവും നീതിനിഷ്ഠവുമായ പ്രകൃതത്തിന്റെ ഒരു വശമാണെന്ന് നമ്മൾ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ ദൈവക്രോധം, ദൈവകരുണ എന്നിങ്ങനെ രണ്ട് വശങ്ങളെ നിർവചിക്കും. ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതം വിശുദ്ധമാണ്; അവഹേളിക്കപ്പെടുന്നതോ ചോദ്യം ചെയ്യപ്പെടുന്നതോ അത് വെച്ചുപൊറുപ്പിക്കില്ല; സൃഷ്ടിക്കപ്പെട്ടതോ സൃഷ്ടിക്കപ്പെടാത്തതോ ആയ ജീവികൾക്കൊന്നും ഇല്ലാത്ത ഒന്നാണ് ഇത്. അത് അനന്യവും ദൈവത്തിന്റെ മാത്രമായ സവിശേഷതയുമാണ്. ദൈവക്രോധം വിശുദ്ധവും അവഹേളനത്തിന് അതീതവുമാണ്. അതുപോലെ, ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ മറ്റൊരു വശമായ ദൈവിക കരുണ വിശുദ്ധവും അവഹേളനത്തിന് അതീതവുമാണ്. സൃഷ്ടിക്കപ്പെട്ടതോ സൃഷ്ടിക്കപ്പെടാത്തതോ ഒരു ജീവിക്കും ദൈവത്തിനു പകരം നിൽക്കാനോ അവന്റെ പ്രവർത്തനങ്ങളിൽ അവനെ പ്രതിനിധീകരിക്കാനോ കഴിയില്ല. സൊദോമിനെ നശിപ്പിച്ച കാര്യത്തിലോ നീനെവേയെ രക്ഷിച്ച കാര്യത്തിലോ ആർക്കും അവനു പകരം നിൽക്കാനോ അവനെ പ്രതിനിധീകരിക്കാനോ കഴിയില്ല. ദൈവത്തിന്റെ അനന്യസാധാരണവും നീതിനിഷ്ഠവുമായ പ്രകൃതത്തിന്റെ യഥാർത്ഥ പ്രകടനമാണിത്.

സ്രഷ്ടാവിന് മനുഷ്യരോടുള്ള ആത്മാർഥ വികാരങ്ങൾ

ദൈവത്തെ അറിയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ആളുകൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ, ദൈവത്തെ അറിയുന്നത് ഒട്ടുംതന്നെ ദുഷ്കരമായ ഒരു കാര്യമല്ലെന്നു ഞാൻ പറയുന്നു. മനുഷ്യൻ കാണേണ്ടതിനു ദൈവം തന്‍റെ പ്രവൃത്തികൾ കൂടെക്കൂടെ പ്രദർശിപ്പിക്കുന്നു എന്നതാണ് അതിനു കാരണം. ദൈവം ഒരിക്കലും മനുഷ്യരുമായുള്ള തന്‍റെ സംഭാഷണം നിറുത്തിയിട്ടില്ല; മനുഷ്യനിൽനിന്ന് അവൻ ഒരിക്കലും തന്നെത്തന്നെ മറച്ചുവെച്ചിട്ടില്ല, സ്വയം മറഞ്ഞിരുന്നിട്ടുമില്ല. അവന്‍റെ ചിന്തകളും ആശയങ്ങളും മൊഴികളും ചെയ്തികളുമെല്ലാം മനുഷ്യവർഗത്തിനു വെളിപ്പെട്ടു കിട്ടിയിരിക്കുന്നു. തന്മൂലം, ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്നിടത്തോളം കാലം, സകല മാർഗങ്ങളിലൂടെയും രീതികളിലൂടെയും മനുഷ്യനു ദൈവത്തെ മനസ്സിലാക്കാനും അറിയാനും സാധിക്കും. ദൈവം മനുഷ്യനെ മനഃപൂർവം ഒഴിവാക്കിയിരിക്കുന്നു, ദൈവം മാനവരാശിയിൽനിന്നു മനഃപൂർവം മറഞ്ഞിരിക്കുന്നു, തന്നെ മനസ്സിലാക്കാനും അറിയാനും മനുഷ്യനെ അനുവദിക്കുന്നതിന് ദൈവത്തിന് യാതൊരു ഉദ്ദേശ്യവുമില്ല എന്നെല്ലാം മനുഷ്യൻ അന്ധമായി വിചാരിക്കുന്നതിന്‍റെ കാരണം ദൈവം ആരാണെന്ന് അവന് അറിയില്ലാത്തതും ദൈവത്തെ മനസ്സിലാക്കാൻ അവൻ ആഗ്രഹിക്കാത്തതുമാണ്. അതിലുപരി, സ്രഷ്ടാവിന്‍റെ ചിന്തകൾക്കോ മൊഴികൾക്കോ ചെയ്തികൾക്കോ മനുഷ്യൻ പരിഗണന കൊടുക്കുന്നില്ല... സത്യം പറയട്ടെ, സ്രഷ്ടാവിന്‍റെ മൊഴികളിലോ ചെയ്തികളിലോ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ ഗ്രഹിക്കാനും ഒരാൾ ഒഴിവുസമയമെങ്കിലും വിനിയോഗിക്കുന്നെങ്കിൽ, സ്രഷ്ടാവിന്‍റെ ചിന്തകൾക്കും അവന്‍റെ ഹൃദയശബ്ദത്തിനും അവർ കുറച്ചൊരു ശ്രദ്ധ കൊടുക്കുന്നെങ്കിൽ, സ്രഷ്ടാവിന്‍റെ ചിന്തകളും മൊഴികളും ചെയ്തികളും ദൃശ്യമാണെന്ന്, സുതാര്യമാണെന്ന് തിരിച്ചറിയുക ആ വ്യക്തിക്ക് പ്രയാസമായിരിക്കില്ല. അതുപോലെ, സ്രഷ്ടാവ് സദാസമയവും മനുഷ്യന്‍റെ ഇടയിൽ ഉണ്ടെന്നും മനുഷ്യനുമായും സമസ്ത സൃഷ്ടികളുമായും എപ്പോഴും സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ടെന്നും ഓരോ ദിവസവും പുതിയ പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്നും മനസ്സിലാക്കാൻ അത്ര വലിയ ശ്രമമൊന്നും ആവശ്യമില്ല. അവന്‍റെ സത്തയും സ്വഭാവവും മനുഷ്യനുമായുള്ള സംഭാഷണത്തിൽ പ്രകടമാണ്; അവന്‍റെ ചിന്തകളും ആശയങ്ങളും അവന്‍റെ പ്രവൃത്തികളിൽ തികച്ചും പ്രതിഫലിക്കുന്നു; അവൻ സദാ മാനവരാശിക്കൊപ്പമുണ്ട്, അവരെ സദാ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരോടും സകല സൃഷ്ടികളോടും നിശബ്ദ മൊഴികളിലൂടെ അവൻ സംസാരിക്കുന്നു: “ഞാൻ സ്വർഗത്തിലിരിക്കുന്നു, ഞാൻ എന്‍റെ സൃഷ്ടികളുടെ ഇടയിലുമുണ്ട്. ഞാൻ ജാഗ്രതയോടിരിക്കുന്നു; ഞാൻ കാത്തിരിക്കുന്നു; ഞാൻ നിന്‍റെ അരികിലുണ്ട്....” അവന്‍റെ കരങ്ങൾ ഊഷ്മളവും ബലിഷ്ഠവുമാണ്; അവന്‍റെ കാൽച്ചുവടുകൾ ലഘുവാണ്; അവന്‍റെ ശബ്ദം മൃദുവും മനോഹരവുമാണ്; അവന്‍റെ രൂപം സകല മനുഷ്യരെയും പുണർന്നുകൊണ്ട് കടന്നുപോകുന്നു, തിരിയുന്നു; അവന്‍റെ വദനം മനോഹരവും സൗമ്യവും ആയിരിക്കുന്നു. അവൻ ഒരിക്കലും വിട്ടുപോയിട്ടില്ല, ഒരിക്കലും തിരോഭവിച്ചിട്ടില്ല. രാവും പകലും അവൻ മനുഷ്യരാശിയുടെ സന്തതസഹചാരിയാണ്, അവരുടെ അരികിൽനിന്ന് അവൻ ഒരിക്കലും വിട്ടുപോകുന്നില്ല. അവൻ നീനെവേ നഗരത്തെ രക്ഷിച്ചപ്പോൾ മനുഷ്യരാശിയോടു കാണിച്ച അവന്‍റെ അർപ്പിതമായ കരുതലും വിശേഷമായ വാത്സല്യവും അതുപോലെ മനുഷ്യനോടുള്ള അവന്‍റെ യഥാർഥമായ താത്പര്യവും സ്നേഹവും ഒന്നൊന്നായി പ്രകടമാക്കപ്പെട്ടു. പ്രത്യേകാൽ, ദൈവമായ യഹോവയും യോനായും തമ്മിലുള്ള സംഭാഷണം താൻ സൃഷ്ടിച്ച മനുഷ്യവർഗത്തോടുള്ള സ്രഷ്ടാവിന്‍റെ ആർദ്രതയെ പൂർണമായും വെളിപ്പെടുത്തി. ദൈവത്തിനു മനുഷ്യരാശിയോടുള്ള ആത്മാർത്ഥമായ വികാരങ്ങളെക്കുറിച്ച് നിങ്ങൾക്ക് ആ വാക്കുകളിൽനിന്ന് ആഴത്തിൽ അറിയാൻ കഴിയും ...

ഇനിപ്പറയുന്ന വാക്കുകൾ യോനായുടെ പുസ്തകത്തിൽ 4:10-11-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “അപ്പോൾ യഹോവ പറഞ്ഞു: ‘നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളരുകയും മറ്റൊരു രാത്രികൊണ്ടു നശിക്കുകയും ചെയ്ത ആ ചുരയ്ക്ക ചെടിയോട് നിനക്ക് അനുകമ്പ തോന്നുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ, ഇടങ്കൈയും വലങ്കൈയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപരം ആളുകളും അനേകം കന്നുകാലികളും വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നാണോ നീ കരുതുന്നത്?’” ദൈവവും യോനായും തമ്മിലുള്ള സംഭാഷണത്തിൽനിന്ന് രേഖപ്പെടുത്തിയിരിക്കുന്ന, ദൈവമായ യഹോവയുടെ സാക്ഷാൽ വാക്കുകളാണ് ഇവ. ഈ സംഭാഷണം ചെറുതാണെങ്കിലും, സ്രഷ്ടാവിനു മനുഷ്യവർഗത്തോടുള്ള കരുതലും മാനവരാശിയെ ഉപേക്ഷിക്കാനുള്ള അവന്‍റെ വിമുഖതയുമാണ് അതിലൂടെ വ്യക്തമാക്കുന്നത്. ദൈവം തന്‍റെ സൃഷ്ടികളോടായി ഹൃദയത്തിൽ പുലർത്തുന്ന യഥാർഥ മനോഭാവവും വികാരങ്ങളും ഈ വാക്കുകളിലൂടെ പ്രകടമാകുന്നു. വ്യക്തവും കൃത്യവുമായതും മനുഷ്യൻ അപൂർവ്വമായി കേൾക്കുന്നതുമായ ഈ വാക്കുകളിലൂടെ മാനവരാശിയെ സംബന്ധിച്ച തന്‍റെ യഥാർഥ ഉദ്ദേശ്യങ്ങൾ ദൈവം പ്രസ്താവിക്കുന്നു. നീനെവേയിലെ ജനങ്ങളെ കുറിച്ചു ദൈവം പുലർത്തിയ മനോഭാവത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ സംഭാഷണം—എന്നാൽ ഏതുതരം മനോഭാവമാണ് അത്? അത്, നീനെവേയിലെ ആളുകളെ സംബന്ധിച്ച് അവരുടെ മാനസാന്തരത്തിനു മുമ്പും പിമ്പും അവൻ സ്വീകരിച്ച മനോഭാവമാണ്, മാത്രമല്ല ഏതു മനോഭാവത്തോടെയാണ് അവൻ മനുഷ്യരോട് ഇടപെടുന്നത് ആ മനോഭാവമാണ് അത്. അവന്‍റെ ചിന്തകളും സ്വഭാവവും ഈ വാക്കുകളിൽ കുടികൊള്ളുന്നു.

ഈ വാക്കുകളിലൂടെ വെളിപ്പെടുന്നത് ദൈവത്തിന്‍റെ എങ്ങനെയുള്ള ചിന്തകളാണ്? വായിക്കുമ്പോൾ വിശദാംശങ്ങൾക്കു ശ്രദ്ധ കൊടുത്താൽ, അവൻ “അനുകമ്പ” എന്ന വാക്ക് ഉപയോഗിച്ചതായി നിങ്ങൾ ശ്രദ്ധിക്കും; ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് മനുഷ്യരോടുള്ള ദൈവത്തിന്‍റെ സാക്ഷാലുള്ള മനോഭാവത്തെ പ്രകടമാക്കുന്നു.

അക്ഷരീയ അർഥം നോക്കിയാൽ ആളുകൾക്ക് “അനുകമ്പ” എന്ന വാക്കിനെ നാനാ രീതികളിൽ വ്യാഖ്യാനിക്കാനാകും: ആദ്യമായി, അതിന്‍റെ അർഥം “സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, എന്തിനോടെങ്കിലും ആർദ്രത തോന്നുക” എന്നാണ്; രണ്ടാമതായി, അതിന്‍റെ അർഥം “അങ്ങേയറ്റം സ്നേഹിക്കുക” എന്നാണ്; ഒടുവിലായി, അതിന്‍റെ അർഥം “എന്തിനെയെങ്കിലും വേദനിപ്പിക്കാൻ തയ്യാറാകാതിരിക്കുക, അങ്ങനെ ചെയ്യുന്നത് സഹിക്കാൻ കഴിയാതിരിക്കുക” എന്നുമാണ്. ചുരുക്കത്തിൽ, ഈ പദം, ആർദ്രമായ വാത്സല്യത്തെയും സ്നേഹത്തെയും അതുപോലെ ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും ഉപേക്ഷിക്കാൻ തയ്യാറാകാതിരിക്കുന്നതിനെയും സൂചിപ്പിക്കുന്നു; ദൈവത്തിന് മനുഷ്യനോടുള്ള കരുണയും സഹിഷ്ണുതയും ഇതു സൂചിപ്പിക്കുന്നു. മനുഷ്യർ പൊതുവെ ഉപയോഗിക്കുന്ന ഈ പദമാണ് ദൈവം ഉപയോഗിച്ചത്, എന്നിട്ടും അതു ദൈവത്തിന്‍റെ ഹൃദയശബ്ദവും മനുഷ്യരോടുള്ള അവന്‍റെ മനോഭാവവും വെളിവാക്കാൻ പ്രാപ്തമാണ്.

നീനെവേ നഗരം, സോദോമിനെപ്പോലെ ദുഷിച്ചവരും ദുഷ്ടരും അക്രമാസക്തരുമായ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നെങ്കിലും, അവർ അനുതപിച്ചപ്പോൾ ദൈവത്തിന്‍റെ മനസ്സു മാറി, അവരെ നശിപ്പിക്കാതിരിക്കാൻ തീരുമാനിച്ചു. അവർ ദൈവത്തിന്‍റെ വചനങ്ങളോടും നിർദേശങ്ങളോടും പ്രതികരിച്ച രീതി സോദോമിലെ ആളുകളുടേതിൽനിന്ന് തികച്ചും ഭിന്നമായിരുന്നതിനാലും ദൈവത്തിന് അവർ സത്യസന്ധമായി കീഴ്പ്പെടുകയും പാപങ്ങൾ സംബന്ധിച്ച് ആത്മാർഥമായി മാനസാന്തരപ്പെടുകയും എല്ലാവിധത്തിലും ഹൃദയംഗമമായും സത്യസന്ധമായും പെരുമാറുകയും ചെയ്തതിനാലും ദൈവം ഒരിക്കൽക്കൂടി തന്‍റെ ഹൃദയപൂർവകമായ അനുകമ്പ പ്രകടമാക്കി, അത് അവരുടെമേൽ ചൊരിഞ്ഞു. ദൈവം മനുഷ്യരുടെമേൽ ചൊരിയുന്നതും മാനവരാശിയോട് അവൻ കാണിക്കുന്ന അനുകമ്പയും ആർക്കും പകർത്താനാവാത്തതാണ്. ദൈവത്തിന്‍റെ കരുണയോ സഹിഷ്ണുതയോ മനുഷ്യരാശിയോട് അവനുള്ള ആത്മാർഥ വികാരങ്ങളോ ഒരു മനുഷ്യനും സ്വായത്തമാക്കുക സാധ്യമല്ല. ഉന്നതമായ ഒരു സ്ഥാനത്ത് അല്ലെങ്കിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഒരു മഹാനെയോ മഹതിയെയോ പോലെ സംസാരിക്കുന്ന, മനുഷ്യവർഗത്തോടോ സൃഷ്ടിയോടോ ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്ന, നിങ്ങൾ മഹാനെന്നോ മഹതിയെന്നോ, അല്ലെങ്കിൽ ഒരു അതിമാനുഷൻ എന്നു പോലുമോ, കരുതുന്ന ആരെങ്കിലുമുണ്ടോ? മനുഷ്യരിൽ ആർക്കാണ് മനുഷ്യജീവിതാവസ്ഥ കൈവെള്ളപോലെ അറിയാൻ കഴിയുന്നത്? മനുഷ്യരാശിയുടെ അസ്തിത്വവുമായി ബന്ധപ്പെട്ട ചുമടും ചുമതലയും ആർക്കാണ് വഹിക്കാൻ കഴിയുന്നത്? ഒരു നഗരത്തിന്‍റെ നാശത്തെക്കുറിച്ചു ഘോഷിക്കാൻ ആർക്കാണ് യോഗ്യതയുള്ളത്? ഒരു നഗരത്തിന് മാപ്പ് നൽകാൻ ആർക്കാണ് യോഗ്യതയുള്ളത്? സ്വന്തം സൃഷ്ടിയെ അങ്ങേയറ്റം സ്നേഹിക്കുന്നുവെന്ന് ആർക്കാണ് പറയാൻ കഴിയുന്നത്? സ്രഷ്ടാവിന് മാത്രം! സ്രഷ്ടാവിനു മാത്രമേ ഈ മനുഷ്യവർഗത്തോട് ആർദ്രതയുള്ളൂ. സ്രഷ്ടാവ് മാത്രമേ ഈ മനുഷ്യവർഗത്തോട് അനുകമ്പയും വാത്സല്യവും കാണിക്കുന്നുള്ളൂ. സ്രഷ്ടാവിനു മാത്രമേ ഈ മനുഷ്യവർഗത്തോട് യഥാർഥമായ, അചഞ്ചലമായ വാത്സല്യം ഉള്ളൂ. അതുപോലെ, സ്രഷ്ടാവിനു മാത്രമേ ഈ മനുഷ്യവർഗത്തോട് കരുണ കാണിക്കാനും തന്‍റെ സകല സൃഷ്ടികളോടും അങ്ങേയറ്റത്തെ സ്നേഹം കാണിക്കാനും കഴിയൂ. മനുഷ്യന്‍റെ ഓരോ പ്രവൃത്തിയിലും അവന്‍റെ ഹൃദയം ആഹ്ലാദിക്കുന്നു, വേദനിക്കുന്നു: മനുഷ്യന്‍റെ തിന്മയെയും ദുഷിപ്പിനെയും പ്രതി അവൻ കോപിക്കുന്നു, വിഷമിക്കുന്നു, ദുഃഖിക്കുന്നു; മനുഷ്യന്‍റെ മാനസാന്തരവും വിശ്വാസവും കാണുമ്പോൾ അവൻ ആമോദിക്കുന്നു, സന്തോഷിക്കുന്നു, ക്ഷമിക്കുന്നു, ആനന്ദിച്ചാർക്കുന്നു; അവന്‍റെ ഓരോ ചിന്തയും ആശയവും മനുഷ്യരാശിക്കുവേണ്ടി ഉള്ളതാണ്, അവരെ ചുറ്റിപ്പറ്റിയുള്ളതാണ്; അവനാകുന്നതും അവനുള്ളതും മനുഷ്യവർഗത്തിനായി പൂർണമായും പ്രകടിപ്പിച്ചിരിക്കുന്നു; അവന്റെ മുഴുവൻ വികാരങ്ങളും മനുഷ്യരാശിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യവർഗത്തെപ്രതി അവൻ സഞ്ചരിക്കുകയും ധൃതിപ്പെടുകയും ചെയ്യുന്നു; തന്റെ ജീവിതത്തിന്റെ ഓരോ അംശവും അവൻ നിശ്ശബ്ദമായി നൽകുന്നു; തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അവൻ സമർപ്പിക്കുന്നു.... സ്വന്തം ജീവിതത്തോട് അനുകമ്പ കാണിക്കാൻ അവന് അറിയില്ല. എന്നിട്ടും താൻ സൃഷ്ടിച്ച മനുഷ്യരാശിയെ അവൻ എപ്പോഴും ആഴമായി സ്നേഹിച്ചിട്ടുണ്ട്… തനിക്കുള്ള സകലതും അവൻ ഈ മനുഷ്യവർഗത്തിനായി നൽകുന്നു… നിരുപാധികമായും പ്രതിഫലേച്ഛ കൂടാതെയും അവൻ കരുണയും സഹിഷ്ണുതയും പ്രകടമാക്കുന്നു. അവൻ ഇതു ചെയ്യുന്നത്‌, മനുഷ്യവർഗം ജീവന്‍റെ കരുതലുകൾ കൈക്കൊണ്ട് തന്‍റെ സന്നിധിയിൽ അതിജീവിക്കാൻ മാത്രമാണ്. അവൻ ഇത് ചെയ്യുന്നത്, മനുഷ്യർ ഒരുനാൾ തന്‍റെ സന്നിധിയിൽ സമർപ്പണം നടത്തുകയും മനുഷ്യാസ്തിത്വത്തെ പരിപോഷിപ്പിക്കുന്നതും സകല സൃഷ്ടികൾക്കും ജീവൻ നൽകുന്നതും താനാണെന്നു തിരിച്ചറിയുകയും ചെയ്യാൻ മാത്രമാണ്.

സ്രഷ്ടാവ് മനുഷ്യരോടുള്ള തന്‍റെ യഥാർഥ വികാരങ്ങൾ പ്രകടിപ്പിക്കുന്നു

ദൈവമായ യഹോവയും യോനായും തമ്മിലുള്ള ഈ സംഭാഷണം നിസ്സംശയമായും സ്രഷ്ടാവിന് മനുഷ്യരോടുള്ള യഥാർഥ വികാരങ്ങളുടെ ഒരു പ്രകടനമാണ്. ഒരു വശത്ത്, സ്രഷ്ടാവിന് തന്‍റെ പരമാധികാരത്തിനു കീഴിലുള്ള സകല സൃഷ്ടികളെയും കുറിച്ചുള്ള ഗ്രാഹ്യത്തെക്കുറിച്ച് അത് ആളുകളെ അറിയിക്കുന്നു; യഹോവയാം ദൈവം ഇങ്ങനെ പറഞ്ഞു, “അങ്ങനെയെങ്കിൽ, ഇടങ്കൈയും വലങ്കൈയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപരം ആളുകളും അനേകം കന്നുകാലികളും വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നാണോ നീ കരുതുന്നത്?” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിനു നീനെവേയെക്കുറിച്ചുള്ള ഗ്രാഹ്യം ഒരു പ്രകാരത്തിലും ഉപരിപ്ലവമായിരുന്നില്ല. നഗരത്തിലെ ജീവജാലങ്ങളുടെ എണ്ണം (ആളുകളും വളർത്തുമൃഗങ്ങളും ഉൾപ്പെടെ) മാത്രമല്ല, എത്ര പേർക്ക് വലങ്കൈയും ഇടങ്കൈയും തമ്മിൽ തിരിച്ചറിയാൻ കഴിയില്ലെന്നും—അതായത് എത്ര കുട്ടികളും യുവാക്കളും ഉണ്ടായിരുന്നുവെന്നും—അവന് അറിയാമായിരുന്നു. ഇത് മനുഷ്യരാശിയെ കുറിച്ചുള്ള ദൈവത്തിന്‍റെ സമഗ്രമായ ഗ്രാഹ്യത്തിന്‍റെ ഈടുറ്റ തെളിവാണ്. മറ്റൊരു വിധത്തിൽ നോക്കിയാൽ, ഈ സംഭാഷണം മനുഷ്യനോടുള്ള സ്രഷ്ടാവിന്‍റെ മനോഭാവത്തെ കുറിച്ച്, അതായത് സ്രഷ്ടാവിന്‍റെ ഹൃദയത്തിൽ മനുഷ്യവർഗത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച്, ആളുകൾക്ക് അറിവു പകരുന്നു. അത് യഹോവയാം ദൈവം ഇങ്ങനെ പറഞ്ഞതു പോലെയാണ്: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളരുകയും മറ്റൊരു രാത്രികൊണ്ടു നശിക്കുകയും ചെയ്ത ആ ചുരയ്ക്ക ചെടിയോട് നിനക്ക് അനുകമ്പ തോന്നുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ, ... മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നാണോ നീ കരുതുന്നത്?” യോനായ്ക്കു നേരെയുള്ള യഹോവയാം ദൈവത്തിന്‍റെ ശകാരവാക്കുകളാണ് ഇവ, അവയെല്ലാം സത്യമാണുതാനും.

നീനെവേയിലെ ജനങ്ങളോട് യഹോവയാം ദൈവത്തിന്‍റെ വചനം ഘോഷിക്കാൻ യോനായ്ക്ക് നിയോഗം ലഭിച്ചിരുന്നെങ്കിലും, യഹോവയാം ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ അവനു മനസ്സിലായില്ല; നഗരത്തിലെ ജനങ്ങളെ സംബന്ധിച്ച ദൈവത്തിന്‍റെ ആശങ്കകളും പ്രതീക്ഷകളും യോനായ്ക്കു മനസ്സിലായില്ല. ഈ ശാസനയിലൂടെ, മനുഷ്യർ ദൈവത്തിന്‍റെ കരവേലയാണെന്നും ഓരോ വ്യക്തിക്കും വേണ്ടി അവൻ കഠിനമായ പരിശ്രമം നടത്തിയിട്ടുണ്ടെന്നും ഓരോ വ്യക്തിയും ദൈവത്തിന്‍റെ പ്രതീക്ഷകൾ ചുമലിൽ വഹിക്കുന്നുണ്ടെന്നും ഓരോ വ്യക്തിയും ദൈവത്തിന്‍റെ ജീവൻ എന്ന ദാനം ആസ്വദിക്കുന്നുവെന്നും യോനായോടു പറയാൻ ദൈവം ഉദ്ദേശിച്ചു; ഓരോ വ്യക്തിക്കും വേണ്ടി കഠിനാധ്വാനത്തിന്‍റെ വില ദൈവം നൽകുകയുണ്ടായി. ചുരയ്ക്കാച്ചെടിയെ യോനാ വളരെ പ്രിയപ്പെട്ടതുപോലെ, ദൈവം തന്‍റെ കരവേലയായ മനുഷ്യരാശിയെ അങ്ങേയറ്റം സ്നേഹിക്കുന്നുവെന്ന് ആ ശാസനയിലൂടെ ദൈവം യോനായെ അറിയിച്ചു. ദൈവം തീർച്ചയായും മനുഷ്യരെ നിസ്സാരമായി, അല്ലെങ്കിൽ സാധ്യമായ അവസാന നിമിഷം വരെ, വെറുതെയങ്ങ് ഉപേക്ഷിക്കുമായിരുന്നില്ല. കാരണം നഗരത്തിനുള്ളിൽ നിരവധി കുട്ടികളും യാതൊരു തെറ്റും ചെയ്യാത്ത വളർത്തുമൃഗങ്ങളും ഉണ്ടായിരുന്നു. സ്വന്തം ഇടങ്കൈയും വലങ്കൈയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഈ കുട്ടികളോടും ദൈവസൃഷ്ടിയുടെ അജ്ഞരായ ഈ ഉൽ‌പ്പന്നങ്ങളോടും ഇടപെട്ടപ്പോൾ, ദൈവം അവരുടെ ജീവിതം അവസാനിപ്പിക്കുമെന്നും തിടുക്കപ്പെട്ട് അവരുടെ ഭാഗധേയം തീരുമാനിക്കുമെന്നും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. അവർ വളർന്നുവരുന്നത് കാണാൻ ദൈവം ആഗ്രഹിച്ചു; മുതിർന്നവരുടെ അതേ പാതയിൽ അവർ നടക്കുകയില്ലെന്ന്, യഹോവയാം ദൈവത്തിന്‍റെ മുന്നറിയിപ്പ് അവർക്കു വീണ്ടും കേൾക്കേണ്ടി വരികയില്ലെന്ന്, അവർ നീനെവേയുടെ പൂർവകാലത്തിനു സാക്ഷ്യം വഹിക്കുമെന്ന് അവൻ പ്രതീക്ഷിച്ചു. അതിലുപരി, മാനസാന്തരപ്പെട്ട നീനെവേയെ ഒന്നു കാണാൻ, മാനസാന്തരത്തെത്തുടർന്നുള്ള നീനെവേയുടെ ഭാവി കാണാൻ, അതിലും പ്രധാനമായി, നീനെവേ ദൈവത്തിന്‍റെ കരുണയിൽ വീണ്ടും ജീവിക്കുന്നതു കാണാൻ ദൈവം പ്രതീക്ഷിച്ചു. അതിനാൽ, ദൈവത്തിന്‍റെ കാഴ്ചപ്പാടിൽ, ഇടങ്കൈയും വലങ്കൈയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ആ സൃഷ്ടികൾ ആയിരുന്നു നീനെവേയുടെ ഭാവി. യഹോവയാം ദൈവത്തിന്‍റെ നിർദേശപ്രകാരം നീനെവേയുടെ ഭൂതവും ഭാവിയും സംബന്ധിച്ച് സാക്ഷ്യം വഹിക്കുകയെന്ന പ്രധാന ചുമതല വഹിക്കവേ, നീനെവേയുടെ നിന്ദ്യമായ ഭൂതകാലത്തെ അവർ ചുമലിൽ പേറുമായിരുന്നു. തന്‍റെ യഥാർഥ വികാരങ്ങൾ അടങ്ങിയ ഈ പ്രഖ്യാപനത്തിൽ, മനുഷ്യവർഗത്തോടുള്ള സ്രഷ്ടാവിന്‍റെ കരുണ യഹോവയാം ദൈവം പൂർണമായി അവതരിപ്പിച്ചു. “സ്രഷ്ടാവിന്‍റെ കരുണ” ഒരു ശൂന്യമായ പ്രയോഗമല്ലെന്ന്, പൊള്ളയായ വാഗ്ദാനമല്ലെന്ന്, അതിന് ഈടുറ്റ തത്ത്വങ്ങളും രീതികളും ലക്ഷ്യങ്ങളും ഉണ്ടെന്ന് അത് മനുഷ്യരാശിക്കു കാട്ടിക്കൊടുത്തു. ദൈവം സത്യമാണ്, യഥാർഥമാണ്; അവൻ വ്യാജങ്ങളോ കപടവേഷങ്ങളോ ഉപയോഗിക്കുന്നില്ല; അതേവിധത്തിൽ അവന്‍റെ കരുണ എക്കാലവും മനുഷ്യരുടെമേൽ അനന്തമായി ചൊരിയപ്പെടുന്നു. എന്നിരുന്നാലും, താൻ മനുഷ്യരോട് കരുണ കാണിക്കുന്നതിന്‍റെ കാരണം, മനുഷ്യരോട് കരുണ കാണിക്കുന്ന വിധം, മർത്യരോട് എത്ര അളവിൽ സഹിഷ്ണുത കാണിക്കുന്നു, മനുഷ്യരോട് അവനുള്ള യഥാർഥ വികാരങ്ങൾ എന്താണ് എന്നെല്ലാം വ്യക്തമാക്കുന്ന ഇന്നോളമുള്ള ഒരേയൊരു വാചിക പ്രസ്താവനയാണ് സ്രഷ്ടാവ് യോനായുമായി നടത്തിയ സംഭാഷണം. ഈ സംഭാഷണത്തിലെ യഹോവയാം ദൈവത്തിന്‍റെ സംക്ഷിപ്ത വാക്കുകൾ, മനുഷ്യരാശിയോടുള്ള അവന്‍റെ ചിന്തകളെ സമഗ്രമായി എടുത്തുകാട്ടുന്നു; അവ മനുഷ്യരോട് അവന്‍റെ ഹൃദയത്തിലുള്ള മനോഭാവത്തിന്‍റെ ഒരു യഥാർഥ പ്രകടനം തന്നെയാണ്; മാത്രമല്ല മനുഷ്യവർഗത്തിന്മേൽ അവൻ ചൊരിയുന്ന സമൃദ്ധമായ കരുണയുടെ ഈടുറ്റ തെളിവു കൂടിയാണ് അവ. അവന്‍റെ കരുണ മനുഷ്യരുടെ ഇടയിലെ മുതിർന്നവരുടെ മേൽ മാത്രമല്ല ചൊരിയപ്പെടുന്നത്, പ്രായം കുറഞ്ഞവർക്കും അതു ലഭിക്കുന്നു; തലമുറകൾ തോറും എക്കാലവും അത് അങ്ങനെ ആയിരുന്നിട്ടുണ്ട്. ദൈവക്രോധം ചില ഇടങ്ങളിലും ചില മാനവ കാലഘട്ടങ്ങളിലും ഉണ്ടാകാറുണ്ടെങ്കിലും, ദൈവത്തിന്‍റെ കരുണ ഒരിക്കലും നിലച്ചുപോയിട്ടില്ല. അവൻ കരുണ കാട്ടിക്കൊണ്ട് തന്‍റെ സൃഷ്ടിയിലെ ഓരോ തലമുറയ്ക്കും വഴികാട്ടുന്നു, അവരെ വഴിനയിക്കുന്നു, അവൻ തന്‍റെ സൃഷ്ടിയിലെ ഓരോ തലമുറയെയും പോഷിപ്പിക്കുന്നു; എന്തെന്നാൽ മനുഷ്യരോടുള്ള അവന്‍റെ യഥാർഥ വികാരങ്ങൾക്ക് ഒരിക്കലും മാറ്റം വരുകയില്ല. യഹോവയാം ദൈവം പറഞ്ഞതുപോലെ: “അങ്ങനെയെങ്കിൽ, ... നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നാണോ നീ കരുതുന്നത്?” അവൻ എക്കാലവും തന്‍റെ സൃഷ്ടിയോട് ആഴമായ സ്നേഹം കാണിച്ചിട്ടുണ്ട്. നീതിനിഷ്‌ഠമായ മനോഭാവമുള്ള സ്രഷ്ടാവിന്‍റെ കരുണയാണിത്, ഒപ്പം അത് സ്രഷ്ടാവിന്‍റെ തികഞ്ഞ അനന്യത കൂടിയാണ്!

അഞ്ച് തരം ആളുകൾ

തൽക്കാലത്തേക്ക്, ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കുറിച്ചുള്ള നമ്മുടെ ഈ ചർച്ച ഞാൻ വിടുകയാണ്. മുന്നോട്ട് പോകുമ്പോൾ, ദൈവത്തിന്റെ അനുയായികൾക്ക് ദൈവത്തെക്കുറിച്ചുള്ള ഗ്രാഹ്യവും അവന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കുറിച്ചുള്ള അറിവും അനുസരിച്ച് ഞാൻ അവരെ പല വിഭാഗങ്ങളായി തിരിക്കും, അതുവഴി നിങ്ങൾ ഇപ്പോൾ ഏതു ഘട്ടത്തിൽ ആണെന്നതും നിങ്ങളുടെ നിലവിലെ സ്ഥാനവും നിങ്ങൾക്ക് അറിയാൻ കഴിയും. ആളുകൾ‌ക്ക് ദൈവത്തെക്കുറിച്ചുള്ള അറിവും അവന്റെ നീതിനിഷ്‌ഠമായ പ്രകതൃതത്തെ കുറിച്ചുള്ള ഗ്രാഹ്യവും കണക്കിലെടുക്കുമ്പോൾ‌, ആളുകൾ‌ ആയിരിക്കുന്ന വ്യത്യസ്ത ഘട്ടങ്ങളും സ്ഥാനങ്ങളും പൊതുവേ അഞ്ച് തരമായി തിരിക്കാവുന്നതാണ്. അനന്യനായ ദൈവത്തെയും അവന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെയും അറിയുന്നതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ഉറപ്പിച്ചുപറയുന്നു. അതിനാൽ, നിങ്ങൾ ഇനിപ്പറയുന്ന ഉള്ളടക്കം വായിക്കുമ്പോൾ ദൈവത്തിന്റെ അനന്യതയെയും അവന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെയും കുറിച്ച് നിങ്ങൾക്ക് എത്രമാത്രം ഗ്രാഹ്യവും അറിവും ഉണ്ടെന്ന് സുസക്ഷ്മം മനസ്സിലാക്കാൻ നിങ്ങൾ ശ്രദ്ധാപൂർവം ശ്രമിക്കേണ്ടതുണ്ട്. തുടർന്ന് നിങ്ങൾ ഏതു ഘട്ടത്തിലാണെന്നും നിങ്ങളുടെ സ്ഥാനം എത്ര വലുതാണെന്നും അതുപോലെ നിങ്ങൾ ശരിക്കും എങ്ങനെയുള്ള വ്യക്തിയാണെന്നും നിർണയിക്കാൻ ആ ഫലം ഉപയോഗിക്കണം.

ഒന്നാമത്തെ തരം: ബാലശീലകളിൽ പൊതിഞ്ഞ ശിശുവിന്റെ ഘട്ടം

“ബാലശീലകളിൽ പൊതിഞ്ഞ ശിശു” എന്നതിന്റെ അർത്ഥമെന്ത്? ബാലശീലകളിൽ പൊതിഞ്ഞ ശിശു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ലോകത്തിലേക്കു ജനിച്ചുവീണ ഒരു കുഞ്ഞിനെയാണ്. ആ അവസ്ഥയിലാണ് ആളുകൾക്ക് പക്വത ഏറ്റവും കുറവുള്ളത്.

ഈ ഘട്ടത്തിലുള്ള ആളുകൾക്ക് ദൈവവിശ്വാസ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് അറിവോ അവബോധമോ ഇല്ല. അവർ എല്ലാ കാര്യങ്ങളിലും പരിഭ്രാന്തരാണ്, അജ്ഞരാണ്. ഈ ആളുകൾ ദീർഘകാലമായോ ഒരുപക്ഷേ കുറച്ചുകാലമായോ ദൈവത്തിൽ വിശ്വസിച്ചിട്ടുള്ളവർ ആയിരിക്കാം, പക്ഷേ അവരുടെ അമ്പരപ്പും അജ്ഞതയും കലർന്ന അവസ്ഥയും അവരുടെ യഥാർത്ഥ സ്ഥാനവും അവരെ ബാലശീലകളിൽ പൊതിഞ്ഞ ശിശുവിന്റെ ഘട്ടത്തിൽ അവരെ ആക്കിവെക്കുന്നു. ബാലശീലകളിൽ പൊതിഞ്ഞ ഒരു ശിശുവിന്റെ അവസ്ഥ സംബന്ധിച്ച കൃത്യമായ നിർവചനം ഇപ്രകാരമാണ്: ഇത്തരത്തിലുള്ള വ്യക്തി എത്രകാലം ദൈവത്തിൽ വിശ്വസിച്ചിട്ടുണ്ടെങ്കിലും, അത്തരക്കാർ എപ്പോഴും കുഴഞ്ഞുമറിഞ്ഞ ചിന്താഗതിക്കാരും ആശയക്കുഴപ്പം ബാധിച്ചവരും ലളിതമായി ചിന്തിക്കുന്നവരും ആയിരിക്കും; ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ കാരണം അവർക്കറിയില്ല, ദൈവം ആരെന്നും അവർക്കറിയില്ല. അവർ ദൈവത്തെ അനുഗമിക്കുന്നുണ്ടെങ്കിലും, ഹൃദയത്തിൽ ദൈവത്തെക്കുറിച്ച് കൃത്യമായ ഒരു നിർവചനം അവർക്കില്ല. തങ്ങൾ പിന്തുടരുന്നത് ദൈവമാണോ എന്ന് നിർണ്ണയിക്കാൻ അവർക്ക് സാധിക്കുന്നില്ല. യഥാർത്ഥത്തിൽ ദൈവത്തിൽ വിശ്വസിക്കണമോ അവനെ അനുഗമിക്കണമോ എന്ന കാര്യത്തിലും അവർ ആശയക്കുഴപ്പത്തിലാണ്. ഇത്തരത്തിലുള്ള ഒരു വ്യക്തിയുടെ യഥാർത്ഥ അവസ്ഥയാണ് ഇത്. ഇത്തരം ആളുകളുടെ ചിന്തകൾ മൂടപ്പെട്ടതാണ്, ലളിതമായി പറഞ്ഞാൽ അവരുടെ വിശ്വാസം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. അവർ എല്ലായ്പ്പോഴും പരിഭ്രാന്തിയുടെയും ശൂന്യതയുടെയും ഒരു അവസ്ഥയിലാണ്; “കുഴഞ്ഞുമറിഞ്ഞ ചിന്താഗതിക്കാർ,” “ആശയക്കുഴപ്പം ബാധിച്ചവർ”, “ലളിത ചിന്താഗതിക്കാർ” എന്നീ പദങ്ങൾ അവരുടെ അവസ്ഥയെ സംഗ്രഹിക്കുന്നവയാണ്. അവർ ഒരിക്കലും ദൈവത്തിന്റെ അസ്തിത്വം കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ, ദൈവത്തെ അറിയുന്നതിനെ കുറിച്ച് അവരോട് സംസാരിക്കുന്നത് ചിത്രലിപികളിൽ എഴുതിയ ഒരു പുസ്തകം വായിക്കാൻ അവരെ പ്രേരിപ്പിക്കുന്നതു പോലെയാണ്—അവർ അത് മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ഇല്ല. അവരെ സംബന്ധിച്ചിടത്തോളം, ദൈവത്തെ അറിയുക എന്നത് വിസ്മയകരമായ ഒരു കഥ കേൾക്കുന്നതിന് തുല്യമാണ്. അവരുടെ ചിന്തകൾ തമോവൃതമായിരിക്കാമെങ്കിലും, ദൈവത്തെ അറിയുന്നത് സമയവും ഊർജ്ജവും തീർത്തും പാഴാക്കുന്നതാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ആദ്യത്തെ തരത്തിൽപ്പെട്ട വ്യക്തി ഇതാണ്: ബാലശീലകളിൽ പൊതിഞ്ഞ ശിശു.

രണ്ടാമത്തെ തരത്തിൽ പെട്ടത്: മുലയൂട്ടുന്ന ശിശുവിന്റെ ഘട്ടം

ബാലശീലികളിൽ പൊതിഞ്ഞ ശിശുവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തരത്തിലുള്ള വ്യക്തി കുറച്ചൊക്കെ വളർച്ച കൈവരിച്ചിട്ടുണ്ട്. ഖേദകരമെന്നു പറയട്ടെ, അവർക്ക് ഇപ്പോഴും ദൈവത്തെക്കുറിച്ച് ഒരുതരത്തിലുമുള്ള ഗ്രാഹ്യമില്ല. അവർക്ക് ഇപ്പോഴും ദൈവത്തെക്കുറിച്ച് വ്യക്തമായ ധാരണയോ അവനെക്കുറിച്ച് ഉൾക്കാഴ്ചയോ ഇല്ല. എന്തുകൊണ്ട് ദൈവത്തിൽ വിശ്വസിക്കണം എന്ന കാര്യത്തിൽ അവർക്ക് ഒരു വ്യക്തതയുമില്ല. എങ്കിലും ഹൃദയത്തിൽ അവരുടേതായ ലക്ഷ്യവും വ്യക്തമായ ആശയങ്ങളുമുണ്ട്. ദൈവത്തിൽ വിശ്വസിക്കുന്നത് ശരിയാണോ എന്ന കാര്യത്തെപ്പറ്റി അവർ ചിന്തിക്കുന്നില്ല. ദൈവവിശ്വാസത്തിലൂടെ അവർ തേടുന്ന ലക്ഷ്യവും ഉദ്ദേശ്യവും അവന്റെ കൃപ ആസ്വദിക്കുക, സന്തോഷവും സമാധാനവും ഉണ്ടായിരിക്കുക, സുഖപ്രദമായ ഒരു ജീവിതം നയിക്കുക, ദൈവത്തിന്റെ കരുതലും സംരക്ഷണവും ആസ്വദിക്കുക, ദൈവാനുഗ്രഹത്തിൽ ജീവിക്കുക എന്നിവയൊക്കെയാണ്. എത്രത്തോളം ദൈവത്തെ അറിയാം എന്ന കാര്യത്തിൽ അവർ തത്പരരല്ല; ദൈവത്തെക്കുറിച്ച് അറിവ് സമ്പാദിക്കാനുള്ള ഒരു വ്യഗ്രത അവർക്കില്ല. ദൈവം ചെയ്യുന്ന കാര്യത്തിലോ ചെയ്യാനാഗ്രഹിക്കുന്ന കാര്യത്തിലോ അവർക്ക് ഒരു ചിന്തയുമില്ല. അവന്റെ കൃപ ആസ്വദിക്കാനും അവന്റെ അനുഗ്രഹങ്ങൾ കൂടുതലായി നേടാനുമാണ് അവർ അന്ധമായി ശ്രമിക്കുന്നത്; ഇപ്പോത്തെ യുഗത്തിൽ നൂറുമടങ്ങ് നേട്ടങ്ങൾ കൊയ്യാനും വരും കാലഘട്ടത്തിൽ നിത്യജീവൻ സമ്പാദിക്കാനും അവർ ആഗ്രഹിക്കുന്നു. അവരുടെ ചിന്തകൾ, അവർ സ്വയം എത്രത്തോളം ചെലവിടുന്നു, അവരുടെ ഭക്തി, അതുപോലെ കഷ്ടപ്പാടുകൾ എന്നിവയ്ക്കെല്ലാം ഒരേ ലക്ഷ്യമാണുള്ളത്: ദൈവകൃപയും അനുഗ്രഹങ്ങളും നേടുക. മറ്റൊരു കാര്യത്തിലും അവർ തല്പരരല്ല. ആളുകളെ സുരക്ഷിതമായി സൂക്ഷിക്കാനും തന്റെ കൃപ അവർക്ക് നൽകാനും ദൈവത്തിന് കഴിയുമെന്ന് മാത്രം ഇത്തരം വ്യക്തിക്ക് ഉറപ്പുണ്ട്. ദൈവം മനുഷ്യനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണത്തെ കുറിച്ചോ തന്റെ വാക്കുകളിലൂടെ അല്ലെങ്കിൽ പ്രവൃത്തിയിലൂടെ ദൈവം നേടാനാഗ്രഹിക്കുന്ന ഫലത്തെ കുറിച്ചോ അവർക്ക് വ്യക്തത ഇല്ലെന്ന് അല്ലെങ്കിൽ അവയിൽ താത്പര്യമില്ലെന്ന് ഒരാൾക്ക് പറയാനാകും. ദൈവത്തിന്റെ സത്തയെയും നീതിനിഷ്‌ഠമായ പ്രകൃതത്തെയും അറിയാൻ അവർ ഒരിക്കലും ഒരു ശ്രമവും നടത്തിയിട്ടില്ല. അങ്ങനെ ചെയ്യാനുള്ള താൽപര്യം ഉണ്ടാക്കാനും അവർക്കു സാധിക്കില്ല. ഇത്തരം കാര്യങ്ങൾക്കു ശ്രദ്ധ നൽകാനുല്ള ചായ്‌വ് അവർക്കില്ല, അവയെ കുറിച്ച് അറിയാൻ അവർ ആഗ്രഹിക്കുന്നുമില്ല. ദൈവത്തിന്റെ വേലയെക്കുറിച്ചോ മനുഷ്യനോടു ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ചോ ദൈവഹിതത്തെക്കുറിച്ചോ ദൈവവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കാര്യത്തെ കുറിച്ചോ ചോദിക്കാൻ അവർക്ക് ആഗ്രഹമില്ല. മാത്രമല്ല ഈ കാര്യങ്ങളെ കുറിച്ചു ചോദിക്കാനുള്ള ചായ്‌വും അവർക്കില്ല. കാരണം, ഇത്തരം കാര്യങ്ങൾക്കു ദൈവകൃപ ആസ്വദിക്കുന്നതുമായി ഒരു ബന്ധമില്ലെന്ന് അവർ വിചാരിക്കുന്നു. തങ്ങളുടെ സ്വന്ത താത്പര്യങ്ങളുമായി നേരിട്ട് ബന്ധമുള്ളതും മനുഷ്യന്റെമേൽ കൃപ ചൊരിയാൻ കഴിവുള്ളവനുമായ ഒരു ദൈവത്തിൽ മാത്രമേ അവർക്കു താത്പര്യമുള്ളൂ. മറ്റൊരു കാര്യത്തിലും അവർക്ക് താൽപ്പര്യമില്ല. അതിനാൽ എത്ര വർഷമായി അവർ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിലും അവർക്ക് സത്യത്തെ കുറിച്ചുള്ള യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. പതിവായി വെള്ളവും ഭക്ഷണവും നൽകാൻ ആരുമില്ലാത്തപ്പോൾ, ദൈവവിശ്വാസത്തിന്റെ പാതയിൽ തുടരുക അവർക്ക് പ്രയാസമാണ്. അവർക്ക് മുമ്പുണ്ടായിരുന്ന സന്തോഷവും സമാധാനവും അല്ലെങ്കിൽ ദൈവകൃപയും ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ അകന്നുപോകാൻ തികച്ചും ബാധ്യസ്ഥരാണ്. രണ്ടാമത്തെ തരത്തിൽപ്പെട്ട വ്യക്തി ഇതാണ്: മുലകുടിക്കുന്ന ശിശുവിന്റെ ഘട്ടത്തിലുള്ള വ്യക്തി.

മൂന്നാമത്തെ തരം: മുലകുടിക്കുന്ന ശിശുവിന്റെ ഘട്ടം, അല്ലെങ്കിൽ കൊച്ചുകുട്ടിയുടെ ഘട്ടം

ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഒരു നിശ്ചിത അളവിൽ വ്യക്തമായ അവബോധമുണ്ട്. ദൈവകൃപ ആസ്വദിക്കുന്നതിന്റെ അർഥം തങ്ങൾക്ക് യഥാർത്ഥ അനുഭവം ലഭിക്കുന്നുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് അവർക്കറിയാം. സന്തോഷവും സമാധാനവും കൃപയും തേടുന്നതിൽ ഒരിക്കലും മടുത്തു പോകാതിരിക്കുന്നെങ്കിൽ പോലും, അല്ലെങ്കിൽ ദൈവകൃപ ആസ്വദിക്കുന്നതിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടോ തങ്ങളുടെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളെ പ്രതി ദൈവത്തെ സ്തുതിച്ചുകൊണ്ടോ സാക്ഷ്യം വഹിക്കാൻ അവർക്ക് കഴിയുന്നെങ്കിൽ, അത്തരം കാര്യങ്ങൾ തങ്ങൾ ജീവൻ സ്വന്തമാക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്ന് അല്ലെങ്കിൽ സത്യത്തെ കുറിച്ചുള്ള യാഥാർത്ഥ്യം തങ്ങൾക്ക് ഉണ്ടെന്ന് അർഥമാക്കുന്നില്ലെന്ന് സ്വന്തമായി ഇല്ലെന്ന് സ്വന്തമാക്കുന്നുവെന്നും അർത്ഥമാക്കുന്നില്ല. തങ്ങളുടെ ബോധത്തിൽ നിന്ന് ആരംഭിച്ച്, തങ്ങൾക്കു ദൈവകൃപ മാത്രമേ ഉണ്ടാകൂ എന്ന വന്യമായ പ്രതീക്ഷകൾ പുലർത്തുന്നത് അവർ നിർത്തുന്നു; മറിച്ച്, ദൈവകൃപ ആസ്വദിക്കുമ്പോൾതന്നെ ദൈവത്തിനായി എന്തെങ്കിലും ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത്. തങ്ങളുടെ കടമ നിർവഹിക്കാനും അൽപ്പസ്വല്പം ബുദ്ധിമുട്ടുകളും ക്ഷീണവും സഹിക്കാനും ദൈവവുമായി ഒരു പരിധിയോളം സഹകരിക്കാനും അവർ തയ്യാറാണ്. എന്നാൽ, ദൈവവിശ്വാസത്തിലുള്ള അവരുടെ പരിശ്രമം അങ്ങേയറ്റം മായം കലർന്നതും അവർ വെച്ചുപുലർത്തുന്ന വ്യക്തിപരമായ ഉദ്ദേശ്യങ്ങളും അഭിലാഷങ്ങളും വളരെ തീവ്രവും അവരുടെ പ്രകൃതം അങ്ങേയറ്റം ഗർവിഷ്ഠവും ആയതിനാൽ ദൈവത്തിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനോ ദൈവത്തോട് വിശ്വസ്തരായിരിക്കാനോ അവർക്ക് വളരെ ബുദ്ധിമുട്ടാണ്. അതിനാൽ, അവർക്ക് തങ്ങളുടെ വ്യക്തിഗത അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനോ ദൈവത്തിനു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനോ കഴിയില്ല. പലപ്പോഴും തങ്ങൾ പരസ്പരവിരുദ്ധ അവസ്ഥകളിൽ ആയിരിക്കുന്നതായി അവർ തിരിച്ചറിയുന്നു: സാധ്യമായ ഏറ്റവും വലിയ അളവോളം ദൈവത്തെ തൃപ്തിപ്പെടുത്താൻ അവർക്കു വളരെ ആഗ്രഹമുണ്ട്. എന്നിട്ടും അവനെ എതിർക്കാനാണ് അവർ തങ്ങളുടെ മുഴുശക്തിയും ഉപയോഗിക്കുന്നത്. അവർ പലപ്പോഴും ദൈവത്തിനു നേർച്ചകൾ നേരുന്നെങ്കിലും അവരുടെ ശപഥങ്ങൾ വേഗത്തിൽ ലംഘിക്കുന്നു. വളരെ കൂടെക്കൂടെ അവർ പരസ്പരവിരുദ്ധമായ മറ്റ് അവസ്ഥകളിൽ ആയിരിക്കുന്നതായി കണ്ടെത്തുന്നു: ദൈവത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നെങ്കിലും അവനെയും അവനിൽനിന്നു സകലതിനെയും അവർ നിഷേധിക്കുന്നു; ദൈവം തങ്ങളെ പ്രബുദ്ധരാക്കുമെന്ന്, അവരെ വഴിനയിക്കുമെന്ന്, ആവശ്യമുള്ളതൊക്കെ തങ്ങൾക്കു തരുമെന്ന്, തങ്ങളെ സഹായിക്കുമെന്ന് അവർ തീവ്രമായി പ്രത്യാശിക്കുന്നു. എന്നിട്ടും അവർ സ്വന്തം വഴികൾ തേടുന്നു. ദൈവത്തെ മനസ്സിലാക്കാനും അറിയാനും അവർ ആഗ്രഹിക്കുന്നു, എന്നാൽ അവനോട് അടുക്കാൻ അവർ തയ്യാറല്ല. പകരം, അവർ സദാ ദൈവത്തെ ഒഴിവാക്കുന്നു, അവരുടെ ഹൃദയങ്ങൾ അവന്റെ നേരെ അടച്ചുകളഞ്ഞിരിക്കുന്നു. അവർക്കുള്ളത് ദൈവവചനങ്ങളെയും സത്യത്തെയും കുറിച്ചുള്ള ഉപരിപ്ലവമായ ഒരു ഗ്രാഹ്യവും അവ സംബന്ധിച്ച അക്ഷരീയ അർഥത്തിന്റെ അനുഭവവും അതുപോലെ ദൈവത്തെയും സത്യത്തെയും കുറിച്ചുള്ള കേവലം പുറമേയുള്ള ഒരു ആശയവുമാണ്. അതേസമയം ദൈവം സത്യമാണോ എന്ന് സ്ഥിരീകരിക്കാനോ നിർണ്ണയിക്കാനോ, ദൈവം യഥാർത്ഥത്തിൽ നീതിമാനാണോ എന്ന് സ്ഥിരീകരിക്കാനോ അവർക്ക് അപ്പോഴും കഴിയില്ല. ദൈവത്തിന്റെ പ്രകൃതവും സത്തയും സംബന്ധിച്ച വാസ്തവികത നിർണയിക്കാനും അവർക്ക് കഴിയുന്നില്ല, അവന്റെ യഥാർത്ഥ അസ്തിത്വത്തിന്റെ കാര്യത്തിലും അവർ അങ്ങനെതന്നെ. അവരുടെ ദൈവവിശ്വാസത്തിൽ എപ്പോഴും സംശയങ്ങളും തെറ്റിദ്ധാരണകളും അടങ്ങുന്നു, മാത്രമല്ല അതിൽ ഭാവനകളും സങ്കൽപ്പങ്ങളും കൂടെ ഉൾപ്പെട്ടിരിക്കുന്നു. അവർ ദൈവകൃപ ആസ്വദിക്കുമ്പോൾതന്നെ, തങ്ങളുടെ വിശ്വാസത്തെ സമ്പന്നമാക്കാനും ദൈവവിശ്വാസമെന്ന തങ്ങളുടെ അനുഭവത്തെ വർദ്ധിപ്പിക്കാനും ദൈവവിശ്വാസം സംബന്ധിച്ച തങ്ങളുടെ ഗ്രാഹ്യം പരിശോധിക്കാനും തങ്ങൾതന്നെ സ്ഥാപിച്ച ജീവവഴിയിലൂടെ നടന്നുകൊണ്ടും മനുഷ്യവർഗ്ഗത്തിനായി നീതിനിഷ്ഠമായ ഒരു ദൗത്യം നിർവഹിച്ചുകൊണ്ടും തങ്ങളുടെ വൃഥാഭിമാനത്തെ തൃപ്തിപ്പെടുത്താനുമായി സാധ്യമെന്ന് അവർ കരുതുന്ന ചില സത്യങ്ങൾ മനസ്സില്ലാമനസ്സോടെ അവർ അനുഭവിക്കുകയോ അനുഷ്ഠിക്കുകയോ കൂടെ ചെയ്യുന്നു. അതേസമയം, അനുഗ്രഹങ്ങൾ നേടാനുള്ള തങ്ങളുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയും അവർ ഈ കാര്യങ്ങൾ ചെയ്യുന്നു. ഇത് മനുഷ്യർക്ക് കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ വെക്കുന്ന ഒരു പന്തയത്തിന്റെ ഭാഗമാണ്. തന്നെയുമല്ല, ദൈവത്തെ പ്രാപിക്കുന്നതുവരെ വിശ്രമിക്കാതിരിക്കാനുള്ള തീവ്രാഭിലാഷവും ആജീവനാന്ത മോഹവും നടപ്പാക്കാനും കൂടിയാണ് ഇത്. ഇത്തരക്കാർക്ക് ദൈവത്തിൽ നിന്നുള്ള പ്രബുദ്ധത ലഭിക്കുന്നത് വളരെ വിരളമാണ്. കാരണം അനുഗ്രഹങ്ങൾ നേടാനുള്ള അവരുടെ ആഗ്രഹവും ഉദ്ദേശ്യവും അവർക്ക് വളരെ പ്രധാനമാണ്. ഇത് ഉപേക്ഷിക്കാൻ അവർക്ക് ഒരു ആഗ്രഹവുമില്ല, തീർച്ചയായും അവർക്ക് അത് സഹിക്കാൻ കഴിയില്ല. അനുഗ്രഹം നേടാനുള്ള ആഗ്രഹമില്ലാതെ, ദൈവത്തെ പ്രാപിക്കുന്നതുവരെ വിശ്രമിക്കാതിരിക്കുകയെന്ന ദീർഘകാല ആഗ്രഹമില്ലാതെ, ദൈവത്തിൽ വിശ്വസിക്കാനുള്ള പ്രചോദനം തങ്ങൾക്കു നഷ്ടമാകുമെന്ന് അവർ ഭയക്കുന്നു. തന്മൂലം, യാഥാർത്ഥ്യത്തെ നേരിടാൻ അവർ ആഗ്രഹിക്കുന്നില്ല. ദൈവത്തിന്റെ വചനത്തെയോ പ്രവൃത്തിയെയോ നേരിടാൻ അവർ ആഗ്രഹിക്കുന്നില്ല. ദൈവത്തിന്റെ പ്രകൃതത്തെയോ സത്തയെയോ നേരിടാൻ അവർ ആഗ്രഹിക്കുന്നില്ല, അപ്പോൾപ്പിന്നെ ദൈവത്തെ അറിയുക എന്ന വിഷയത്തിന്റെ കാര്യം പരാമർശിക്കുക പോലും വേണ്ട. കാരണം, ദൈവവും അവന്റെ സത്തയും അവന്റെ നീതിനിഷ്ഠമായ പ്രകൃതവും അവരുടെ ഭാവനകളെ മാറ്റിസ്ഥാപിച്ചുകഴിഞ്ഞാൽ, അവരുടെ സ്വപ്നങ്ങൾ കത്തിയമരും. കൂടാതെ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച അവരുടെ വിശുദ്ധമെന്ന് വിളിക്കപ്പെടുന്ന വിശ്വാസവും ‘യോഗ്യതകളും’ ഇല്ലാതാകും. അതുപോലെ, വർഷങ്ങൾകൊണ്ട് അവർ വിയർപ്പും രക്തവും ഒഴുക്കി കീഴടക്കിയ അവരുടെ “പ്രദേശം” തകർച്ച നേരിടേണ്ടിവരും. ഇവയെല്ലാം അവരുടെ അനേകവർഷത്തെ കഠിനാധ്വാനവും ശ്രമവും നിരർഥകമാണെന്നും ഒന്നുമില്ലാത്ത അവസ്ഥയിൽനിന്ന് അവർ വീണ്ടും തുടങ്ങുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്നും സൂചിപ്പിക്കും. അവർ ഹൃദയത്തിൽ പേറേണ്ടിവരുന്ന ഏറ്റവും ദുഷ്കരമായ വേദനയാണിത്. അവർ കാണാൻ ആഗ്രഹിക്കുന്ന ഫലമാണിത്. അതിനാലാണ് പിന്നോട്ടു പോകാൻ കൂസാതെ അവർ എല്ലായ്പ്പോഴും ഇത്തരം പ്രതിസന്ധിയിൽ അകപ്പെട്ടുപോകുന്നത്. ഇത് മൂന്നാമത്തെ തരത്തിലുള്ള വ്യക്തിയാണ്: മുലകുടി നിർത്തുന്ന ശിശുവിന്റെ ഘട്ടത്തിലുള്ള വ്യക്തി.

മുകളിൽ പ്രതിപാദിച്ച മൂന്ന് തരത്തിലുള്ള ആളുകൾക്ക്—അതായത് ഈ മൂന്ന് ഘട്ടങ്ങളിൽ സ്ഥിതിചെയ്യുന്ന ആളുകൾക്ക്—ദൈവത്തിന്റെ സ്വത്വത്തിലും പദവികളിലും അല്ലെങ്കിൽ അവന്റെ നീതിനിഷ്ഠമായ പ്രകൃതത്തിലും ശരിക്കുള്ള ഒരു വിശ്വാസവും ഇല്ലെന്ന് മാത്രമല്ല ഈ കാര്യങ്ങൾ സംബന്ധിച്ച് വ്യക്തവും കൃത്യവുമായ അംഗീകാരമോ സ്ഥിരീകരണമോ ഇല്ലതാനും. അതിനാൽ, ഈ മൂന്നു തരത്തിലുള്ള ആളുകൾക്ക് സത്യം സംബന്ധിച്ച യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുക വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല അവർക്ക് ദൈവത്തിന്റെ കരുണ, പ്രബുദ്ധത, പ്രകാശം ലഭിക്കുക എന്നിവ ലഭിക്കുന്നതും ദുഷ്കരമാണ്. കാരണം അവർ ദൈവത്തിൽ വിശ്വസിക്കുന്ന രീതിയും ദൈവത്തോടുള്ള അവരുടെ തെറ്റായ മനോഭാവവും അവരുടെ ഹൃദയത്തിൽ അവൻ പ്രവർത്തിക്കുകയെന്നത് അസാധ്യമാക്കിത്തീർക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അവരുടെ സംശയങ്ങളും തെറ്റിദ്ധാരണകളും ഭാവനകളും ദൈവത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസത്തെയും അറിവിനെയും കടത്തിവെട്ടുന്നു. വളരെ അപകടസാധ്യതയിൽ ആയിരിക്കുന്ന മൂന്നുതരം ആളുകളാണിവർ. അവർ വളരെ അപകടകരമായ മൂന്നു ഘട്ടങ്ങളുമാണ്. ദൈവം, ദൈവത്തിന്റെ സ്വത്വം, ദൈവത്തിന്റെ വ്യക്തിത്വം, ദൈവം സത്യമാണോ, അവന്റെ അസ്തിത്വ സത്യവും യാഥാർത്ഥ്യവും ദൈവമാണോ എന്നത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചു സംശയമനോഭാവം പുലർത്തുമ്പോൾ, ഈ കാര്യങ്ങൾ സംബന്ധിച്ച് ഒരുവന് ഉറപ്പില്ലാത്തപ്പോൾ, ദൈവത്തിൽ നിന്ന് വരുന്ന സകലതും ഒരുവന് എങ്ങനെയാണ് സ്വീകരിക്കാൻ കഴിയുക? ദൈവം സത്യവും വഴിയും ജീവനും ആണെന്ന വസ്തുത ഒരുവന് എങ്ങനെ അംഗീകരിക്കാൻ കഴിയും? ദൈവത്തിന്റെ ശാസനയും ന്യായവിധിയും ഒരുവന് എങ്ങനെ സ്വീകരിക്കാൻ കഴിയും? ദൈവത്തിത്തിൽ നിന്നുള്ള രക്ഷ ഒരുവന് എങ്ങനെ സ്വീകരിക്കാൻ കഴിയും? ഇത്തരത്തിലുള്ള വ്യക്തിക്ക് എങ്ങനെയാണ് ദൈവത്തിന്റെ യഥാർത്ഥ മാർഗനിർദേശവും കരുതലും ലഭിക്കാൻ കഴിയുക? ഈ മൂന്ന് ഘട്ടങ്ങളിൽ ആയിരിക്കുന്നവർക്ക് ഏതു സമയത്തും ദൈവത്തെ എതിർക്കാനോ ന്യായം വിധിക്കാനോ ദൈവത്തെ ദുഷിക്കാനോ ദൈവത്തെ ഒറ്റിക്കൊടുക്കാനോ കഴിയും. അവർക്ക് എപ്പോൾ വേണമെങ്കിലും ശരിയായ വഴി ഉപേക്ഷിക്കാനും ദൈവത്തെ തള്ളിക്കളയാനും കഴിയും. ഈ മൂന്ന് ഘട്ടങ്ങളിലുമുള്ള ആളുകൾ ഒരു നിർണായക കാലഘട്ടത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് ഒരാൾക്ക് പറയാനാകും. കാരണം അവർ ദൈവത്തിൽ വിശ്വസിക്കുന്ന കാര്യത്തിൽ ശരിയായ പാതയിൽ പ്രവേശിച്ചിട്ടില്ല.

നാലാമത്തെ തരം: പക്വമാകുന്ന കുട്ടിയുടെ ഘട്ടം അല്ലെങ്കിൽ കുട്ടിക്കാലം

ഒരു വ്യക്തി മുലകുടി മാറിയശേഷം—അതായത് അവർ ധാരാളം കൃപ ആസ്വദിച്ചശേഷം—ദൈവത്തിൽ വിശ്വസിക്കുക എന്നതിന്റെ അർത്ഥമെന്തെന്ന് പര്യവേക്ഷണം ചെയ്യാൻ തുടങ്ങുന്നു, മനുഷ്യൻ എന്തിനാണ് ജീവിക്കുന്നത്, മനുഷ്യൻ എങ്ങനെ ജീവിക്കണം, എന്തുകൊണ്ടാണ് ദൈവം തന്റെ പ്രവൃത്തി മനുഷ്യന്റെമേൽ ചെയ്യുന്നത് എന്നതു പോലുള്ള വ്യത്യസ്ത ചോദ്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിച്ചു തുടങ്ങുന്നു. ഈ അവ്യക്ത ചിന്തകളും ആശയക്കുഴപ്പം പിടിച്ച ചിന്താരീതികളും അവരുടെ ഉള്ളിൽ ഉടലെടുക്കുകയും അവരുടെ ഉള്ളിൽ നിലനിൽക്കുകയും ചെയ്യുമ്പോൾ, അവർക്ക് തുടർച്ചയായി നനവ് ലഭിക്കുന്നു, മാത്രമല്ല അവർക്ക് അവരുടെ കടമ നിർവഹിക്കാനും കഴിയുന്നു. ഈ കാലയളവിൽ, ദൈവത്തിന്റെ അസ്തിത്വസംബന്ധമായ സത്യത്തെക്കുറിച്ച് അവർക്ക് മേലാൽ യാതൊരു സംശയവുമില്ല. ദൈവത്തിൽ വിശ്വസിക്കുക എന്നതിന്റെ അർത്ഥം സംബന്ധിച്ച് അവർക്ക് കൃത്യമായ ഒരു ഗ്രാഹ്യമുണ്ട്. ഈ അടിത്തറയിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് അവർ ക്രമേണ നേടുന്നു. കൂടാതെ ദൈവത്തിന്റെ പ്രകൃതവും സത്തയും സംബന്ധിച്ചുള്ള അവരുടെ അവ്യക്തമായ ചിന്തകളുടെയും ആശയക്കുഴപ്പം ബാധിച്ച ചിന്താരീതികളുടെയും കാര്യത്തിൽ ചില ഉത്തരങ്ങൾ അവർക്കു ക്രമേണ ലഭിക്കുന്നു. സ്വഭാവത്തിലും അതുപോലെ ദൈവത്തെ കുറിച്ചുള്ള തങ്ങളുടെ അറിവിലും അവർക്കുണ്ടായ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ ഘട്ടത്തിലുള്ള ആളുകൾ ശരിയായ പാതയിൽ നടക്കാൻ ആരംഭിക്കുന്നു, അവർ ഒരു പരിവർത്തന കാലഘട്ടത്തിൽ പ്രവേശിക്കുന്നു. ഈ ഘട്ടത്തിലാണ് ആളുകൾക്ക് ജീവൻ ലഭിക്കുന്നത്. തെറ്റിദ്ധാരണകൾ, ഭാവനകൾ, സങ്കൽപ്പങ്ങൾ, ദൈവത്തെ കുറിച്ചുള്ള അവ്യക്തമായ നിർവചനങ്ങൾ എന്നിങ്ങനെ ആളുകൾക്കു ഹൃദയത്തിൽ ദൈവത്തെ അറിയുന്നതുമായി ബന്ധപ്പെട്ടുള്ള വിവിധ ചോദ്യങ്ങൾക്കു ക്രമേണ ഉത്തരം കണ്ടെത്തുന്നതാണ് ജീവൻ ഉണ്ട് എന്നതിന്റെ വ്യക്തമായ സൂചനകൾ. ഇനി, ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച യാഥാർത്ഥ്യം അവർ ശരിക്കും വിശ്വസിക്കാനും തിരിച്ചറിയാനും ഇടയാകുക മാത്രമല്ല, അവർ ദൈവത്തെക്കുറിച്ച് കൃത്യമായ നിർവചനം നേടുകയും ഹൃദയത്തിൽ ദൈവത്തിന് ശരിയായ സ്ഥാനം നൽകുക കൂടി ചെയ്യുന്നു. ദൈവത്തെ യഥാർഥത്തിൽ അനുഗമിക്കുന്നത് അവരുടെ അവ്യക്ത വിശ്വാസത്തെ മാറ്റിസ്ഥാപിക്കുന്നു. ഈ ഘട്ടത്തിൽ, ആളുകൾ ക്രമേണ ദൈവസംബന്ധമായ തങ്ങളുടെ തെറ്റിദ്ധാരണകളും തെറ്റായ ഉദ്യമങ്ങളും വിശ്വാസമാർഗ്ഗങ്ങളും മനസ്സിലാക്കാൻ ഇടയാകുന്നു. അവർ സത്യത്തിനായി വാഞ്ഛിക്കാൻ, ദൈവത്തിന്റെ ന്യായവിധിയും ശാസനയും ശിക്ഷണവും വാഞ്ഛിക്കാൻ, തങ്ങളുടെ പ്രകൃതത്തിൽ ഒരു പരിവർത്തനം വാഞ്ഛിക്കാൻ തുടങ്ങുന്നു. ഈ ഘട്ടത്തിൽ അവർ ദൈവത്തെ കുറിച്ചുള്ള സകലതരം സങ്കൽപ്പങ്ങളും ഭാവനകളും ക്രമേണ ഉപേക്ഷിക്കുന്നു. അതേസമയം അവർ ദൈവത്തെക്കുറിച്ചുള്ള തെറ്റായ അറിവ് മാറ്റുകയും ശരിയാക്കുകയും ദൈവത്തെക്കുറിച്ചുള്ള ശരിയായ അടിസ്ഥാന അറിവ് കുറച്ചൊക്കെ നേടുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ ആളുകൾക്കുള്ള അറിവിന്റെ ഒരു ഭാഗം വളരെ നിർദ്ദിഷ്ടമോ കൃത്യമോ അല്ലെങ്കിലും, കുറഞ്ഞപക്ഷം അവർ തങ്ങളുടെ സങ്കൽപ്പങ്ങളും തെറ്റായ അറിവും ദൈവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഉപേക്ഷിച്ചുതുടങ്ങുന്നു; അവർ മേലാൽ ദൈവത്തെപ്പറ്റി സങ്കൽപ്പങ്ങളും ഭാവനകളും വെച്ചുപുലർത്തുന്നില്ല. തങ്ങളുടെ സങ്കൽപ്പങ്ങളിൽ കാണുന്ന കാര്യങ്ങൾ, അറിവിൽ നിന്നുള്ള കാര്യങ്ങൾ, സാത്താനിൽ നിന്നുള്ള കാര്യങ്ങൾ എന്നിവയൊക്കെ ഉപേക്ഷിക്കാൻ അവർ പഠിച്ചുതുടങ്ങുന്നു; ശരിയായതും ക്രിയാത്മകവുമായ കാര്യങ്ങൾക്ക്, ദൈവവചനങ്ങളിൽ നിന്ന് വരുന്നതും സത്യവുമായി പൊരുത്തപ്പെടുന്നതുമായ കാര്യങ്ങൾക്ക് പോലും, വിധേയപ്പെടാൻ അവർ മനസ്സു കാണിച്ചുതുടങ്ങുന്നു. കൂടാതെ, അവർ ദൈവത്തിന്റെ വചനങ്ങൾ അനുഭവിക്കാനും വ്യക്തിപരമായി അവന്റെ വചനങ്ങൾ അറിയാനും അനുഷ്ഠിക്കാനും അവന്റെ വാക്കുകൾ തങ്ങളുടെ പ്രവർത്തനങ്ങളെ ഭരിക്കുന്ന തത്ത്വങ്ങളയും തങ്ങളുടെ പ്രകൃതം മാറ്റുന്നതിനുള്ള അടിസ്ഥാനമായും അംഗീകരിക്കാനുമുള്ള ശ്രമം തുടങ്ങുന്നു. ഈ കാലയളവിൽ, ആളുകൾ അറിയാതെതന്നെ ദൈവത്തിന്റെ ന്യായവിധിയും ശാസനയും സ്വീകരിക്കുകയും ദൈവവചനങ്ങളെ താങ്കളുടെ ജീവനായി അറിയാതെതന്നെ സ്വീകരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ന്യായവിധി, ശാസന, വചനങ്ങൾ എന്നിവ അവർ അംഗീകരിക്കുമ്പോൾ, തങ്ങൾ ഹൃദയത്തിനുള്ളിൽ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് അവർ കൂടുതലായി ബോധവാന്മാരാകുകയും അവൻ യഥാർത്ഥത്തിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ അവർക്കു കഴിയുന്നു. ദൈവത്തിന്റെ വാക്കുകളിൽ, അതുപോലെ തങ്ങളുടെ അനുഭവങ്ങളിലും ജീവിതത്തിലും, ദൈവം എപ്പോഴും മനുഷ്യന്റെ ഭാഗധേയത്തിനുമേൽ ആദ്ധ്യക്ഷ്യം വഹിക്കുകയും സദാ മനുഷ്യനെ നയിക്കുകയും അവനുവേണ്ടി കരുതുകയും ചെയ്തിരിക്കുന്നുവെന്നും അവർക്ക് കൂടുതലായി തോന്നുന്നു. ദൈവവുമായുള്ള അവരുടെ സഹവാസത്തിലൂടെ അവർ ക്രമേണ ദൈവത്തിന്റെ അസ്തിത്വത്തെ സ്ഥിരീകരിക്കുന്നു. അതിനാൽ, അവർ തിരിച്ചറിയുന്നതിനു മുമ്പുതന്നെ, അവർ ഇതിനകംതന്നെ ഉപബോധമനസ്സിനാൽ ദൈവവേലയെ അംഗീകരിക്കുകയും അതിൽ ഉറച്ചു വിശ്വസിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു, കൂടാതെ അവർ ദൈവത്തിന്റെ വചനങ്ങളെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ആളുകൾ ദൈവത്തിന്റെ വചനങ്ങളും പ്രവൃത്തികളും അംഗീകരിച്ചുകഴിഞ്ഞാൽ, അവർ അവിരാമം സ്വയം ത്യജിക്കുന്നു, സ്വന്ത സങ്കൽപ്പങ്ങൾ ത്യജിക്കുന്നു, സ്വന്തം അറിവ് ത്യജിക്കുന്നു, സ്വന്തം ഭാവനകൾ ത്യജിക്കുന്നു. അതേസമയം, സത്യമെന്തെന്നും ദൈവഹിതം എന്തെന്നും നിരന്തരം അന്വേഷിക്കുകയും ചെയ്യുന്നു. വളർച്ചയുടെ ഈ കാലഘട്ടത്തിൽ ദൈവത്തെക്കുറിച്ച് ആളുകൾക്കുള്ള അറിവ് വളരെ ഉപരിപ്ലവമാണ്. ഈ അറിവിനെ കുറിച്ച് വാക്കുകളിൽ വ്യക്തമായി വിശദീകരിക്കാനോ നിയതമായ വിശദാംശങ്ങൾ സഹിതം അത് പ്രകടിപ്പിക്കാനോ പോലും അവർക്കു കഴിയില്ല. അവർക്ക് ഒരു ധാരണാധിഷ്ഠിത ഗ്രാഹ്യം മാത്രമേയുള്ളൂ; എന്നിരുന്നാലും, മുമ്പത്തെ മൂന്ന് ഘട്ടങ്ങളുമായി സംവദിക്കുമ്പോൾ, ഈ ഘട്ടത്തിലെ ആളുകളുടെ അപക്വമായ ജീവിതത്തിന് ഇതിനകം നനവും ദൈവവചനങ്ങളും ലഭിച്ചിരിക്കുന്നു, അങ്ങനെ അത് മുളപൊട്ടാൻ തുടങ്ങിയിരിക്കുന്നു. അവരുടെ ജീവിതം നിലത്തു കുഴിച്ചിട്ട ഒരു വിത്തു പോലെയാണ്; ഈർപ്പവും പോഷകങ്ങളും ലഭിച്ചുകഴിയുമ്പോൾ അത് മണ്ണിനെ ഭേദിക്കും, അതിന്റെ മുളപൊട്ടുന്നത് ഒരു പുതിയ ജീവന്റെ പിറവിയെ പ്രതിനിധീകരിക്കും. ഈ പിറവി ജീവന്റെ അടയാളങ്ങളുടെ ഒരു ദർശനം നൽകുന്നു. ആളുകൾക്ക് ജീവൻ ഉള്ളപ്പോൾ അവർ വളരുന്നു. അതിനാൽ, ക്രമേണ ദൈവവിശ്വാസത്തിന്റെ ശരിയായ പാതയിലേക്കു നീങ്ങുക, സ്വന്തം സങ്കൽപ്പങ്ങൾ ഉപേക്ഷിക്കുക, ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം നേടുക എന്നീ അടിത്തറകളിൽ ആളുകളുടെ ജീവൻ അനിവാര്യമായും പതിയെ പതിയെ വളരും. ഏത് അടിസ്ഥാനത്തിലാണ് ഈ വളർച്ചയെ അളക്കുന്നത്? ദൈവത്തിന്റെ വചനങ്ങളിലുള്ള വ്യക്തിയുടെ അനുഭവവും അവന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കുറിച്ചുള്ള അവരുടെ ശരിയായ ഗ്രാഹ്യവും അനുസരിച്ചാണ് അത് അളക്കുന്നത്. വളർച്ചയുടെ ഈ ഘട്ടത്തിൽ ദൈവത്തെയും അവന്റെ സത്തയെയും കുറിച്ചുള്ള തങ്ങളുടെ അറിവ് കൃത്യമായി വിവരിക്കാൻ സ്വന്തം വാക്കുകൾ ഉപയോഗിക്കുന്നത് വളരെ ദുഷ്കരമാണെന്ന് അവർ മനസ്സിലാക്കുന്നെങ്കിലും, ദൈവകൃപയുടെ ആസ്വാദനത്തിലൂടെ ആനന്ദം പിന്തുടരാനോ അവന്റെ കൃപ നേടുകയെന്ന സ്വന്തം ലക്ഷ്യം പിന്തുടരാനായി ദൈവത്തിൽ വിശ്വസിക്കാനോ ഇക്കൂട്ടർ ആത്മനിഷ്ഠമായി മേലാൽ തയ്യാറല്ല. പകരം, ദൈവവചനാധിഷ്ഠിതമായ ഒരു ജീവിതം പിന്തുടരാനും ദൈവം നൽകുന്ന രക്ഷ യുടെ പ്രജകളാകാനും അവർ തയ്യാറാണ്. മാത്രമല്ല, അവർ ആത്മവിശ്വാസമുള്ളവരും ദൈവത്തിന്റെ ന്യായവിധിയും ശാസനയും സ്വീകരിക്കാൻ ഒരുക്കമുള്ളവരും ആണ്. വളർച്ചാഘട്ടത്തിൽ ആയിരിക്കുന്ന ഒരു വ്യക്തിയുടെ അടയാളമാണ് ഇത്.

ഈ ഘട്ടത്തിൽ ആയിരിക്കുന്ന ആളുകൾക്ക് ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കുറിച്ച് കുറച്ചൊക്കെ അറിവുണ്ടെങ്കിലും, ആ അറിവ് വളരെ അവ്യക്തവും അസ്പഷ്ടവുമാണ്. ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായി വിശദീകരിക്കാൻ അവർക്ക് കഴിയില്ലെങ്കിലും, ഇതിനകം ഉള്ളാലേ എന്തെങ്കിലും ലഭിച്ചതായി അവർക്കു തോന്നുന്നു. കാരണം ദൈവത്തിന്റെ ശാസനയിലൂടെയും ന്യായവിധിയിലൂടെയും ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെ കുറിച്ച് കുറച്ചൊക്കെ അറിവും ഗ്രാഹ്യവും അവർ നേടിയിട്ടുണ്ട്. എന്നിരുന്നാലും, അതെല്ലാം ഉപരിപ്ലവമാണ്, അത് ഇപ്പോഴും ഒരു പ്രാഥമിക ഘട്ടത്തിലാണുതാനും. ഈ വിഭാഗത്തിലുള്ള ആളുകൾ ഒരു പ്രത്യേക കാഴ്ചപ്പാടോടെയാണ് ദൈവകൃപയെ കാണുന്നത്. അത് അവർ പിന്തുടരുന്ന ലക്ഷ്യങ്ങളിലെയും അവ പിന്തുടരുന്ന രീതിയിലെയും മാറ്റങ്ങളിൽ പ്രകടമാണ്. ഇപ്പോഴും സത്യത്തെ പിന്തുടരുന്നില്ലെങ്കിൽ, യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്നില്ലെങ്കിൽ, ദൈവത്തിന്റെ വചനങ്ങൾ അനുഭവിക്കുമ്പോൾതന്നെ അവനെ തൃപ്തിപ്പെടുത്താനും അറിയാനും ശ്രമിക്കുന്നില്ലെങ്കിൽ, അപ്പോൾ ദൈവത്തിൽ വിശ്വസിക്കുക എന്നതിന്റെ അർത്ഥം തങ്ങൾക്കു നഷ്ടപ്പെടുമെന്ന് ദൈവത്തിന്റെ വചനങ്ങളിലും പ്രവൃത്തിയിലും മനുഷ്യനോട് അവൻ ആവശ്യപ്പെട്ടിരിക്കുന്ന സകലതരം കാര്യങ്ങളിലും മനുഷ്യനെക്കുറിച്ച് അവൻ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളിലും അവർ ഇതിനകം കണ്ടുകഴിഞ്ഞിരിക്കുന്നു. അവർ ദൈവകൃപ എത്രമാത്രം ആസ്വദിച്ചാലും, അവരുടെ പ്രകൃതം മാറ്റാനോ ദൈവത്തെ തൃപ്തിപ്പെടുത്താനോ ദൈവത്തെ അറിയാനോ കഴിയില്ലെന്നും ആളുകൾ ദൈവകൃപയിൽ തുടർച്ചയായി ജീവിക്കുന്നെങ്കിൽ അവർ ഒരിക്കലും വളർച്ച കൈവരിക്കുകയോ ജീവൻ നേടുകയോ രക്ഷ പ്രാപിക്കുകയോ ചെയ്യില്ലെന്ന് അവർ കാണുന്നു. ചുരുക്കത്തിൽ, ഒരു വ്യക്തിക്ക് ദൈവത്തിന്റെ വചനങ്ങൾ യഥാർഥത്തിൽ അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ, ദൈവത്തിന്റെ വചനങ്ങളിലൂടെ അവനെ അറിയാൻ കഴിയുന്നില്ലെങ്കിൽ, അവർ സദാകാലം ഒരു ശിശുവിന്റെ ഘട്ടത്തിൽതന്നെ തുടരുകയും തങ്ങളുടെ ജീവിതവളർച്ചയിൽ ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കാതിരിക്കുകയും ചെയ്യും. നിങ്ങൾ ഒരു ശിശുവിന്റെ ഘട്ടത്തിൽ എക്കാലവും നിലനിൽക്കുന്നുവെങ്കിൽ, ഒരിക്കലും ദൈവവചനത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്നില്ലെങ്കിൽ, ദൈവവചനം നിങ്ങളുടെ ജീവൻ എന്നനിലയിൽ ഒരിക്കലും ഇല്ലെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ വിശ്വാസവും അറിവും ഇല്ലെങ്കിൽ, നിങ്ങൾ ദൈവത്താൽ പൂർണനാക്കപ്പെടാനുള്ള എന്തെങ്കിലും സാധ്യതയുണ്ടോ? അതിനാൽ, ദൈവവചനത്തിന്റെ യാഥാർത്ഥ്യത്തിലേക്കു പ്രവേശിക്കുന്ന ആൾ, തന്റെ ജീവൻ എന്നനിലയിൽ ദൈവവചനം കൈക്കൊള്ളുന്ന ആൾ, ദൈവത്തിന്റെ ശാസനയും ന്യായവിധിയും അംഗീകരിക്കാൻ തുടങ്ങുന്ന ആൾ, ദുഷിച്ച പ്രകൃതം മാറാൻ തുടങ്ങുകയും ദൈവത്തെ അറിയാനും ദൈവം കൈവരുത്തുന്ന രക്ഷ സ്വീകരിക്കാനും മനസ്സ് കാണിക്കുകയും ചെയ്യുന്ന ആൾ—ഇവരൊക്കെയാണ് യഥാർത്ഥത്തിൽ ജീവൻ കൈവശമാക്കുന്നവർ. ഇത് വാസ്തവത്തിൽ നാലാമത്തെ തരം വ്യക്തിയാണ്, പക്വത കൈവരിക്കുന്ന കുട്ടിയാണ്, കുട്ടിക്കാല ഘട്ടത്തിൽ ആയിരിക്കുന്ന ആളാണ്.

അഞ്ചാമത്തെ തരം: ജീവിതത്തിന്റെ പക്വതാഘട്ടം അല്ലെങ്കിൽ മുതിർന്നവരുടെ ഘട്ടം

കുട്ടിക്കാല ഘട്ടത്തിലൂടെ അനുഭവിച്ചറിയുകയും പിച്ചവെച്ച് നടക്കുകയും ചെയ്തശേഷം, ആവർത്തിച്ചുള്ള ഉയർച്ചതാഴ്ചകൾ നിറഞ്ഞ വളർച്ചയുടെ ഒരു ഘട്ടത്തിനു ശേഷം, ആളുകളുടെ ജീവിതം സുസ്ഥിരമാകുന്നു, അവരുടെ മുന്നോട്ടുള്ള വേഗം ഇനി നിലയ്ക്കുന്നില്ല, ആർക്കും അവരെ തടയാൻ കഴിയില്ല. മുന്നോട്ടുള്ള പാത ഇപ്പോഴും പരുക്കനും ദുഷ്കരവും ആണെങ്കിലും, അവർ മേലാൽ ദുർബലരോ ഭയചകിതരോ അല്ല; മാത്രമല്ല അവർക്കു മുന്നോട്ടുള്ള ഗതിയിൽ തപ്പിത്തടച്ചിലോ സ്ഥലകാലബോധ നഷ്ടമോ ഇല്ല. അവരുടെ അടിത്തറ ദൈവവചനത്തിന്റെ യഥാർത്ഥ അനുഭവത്തിൽ ആഴത്തിൽ വേരൂന്നിയതാണ്, ദൈവത്തിന്റെ അന്തസ്സും മഹത്വവുമാണ് അവരുടെ ഹൃദയങ്ങളെ ആകർഷിച്ചിരിക്കുന്നത്. ദൈവത്തിന്റെ കാലടികൾ പിന്തുടരാനും, ദൈവത്തിന്റെ സത്ത അറിയാനും, ദൈവത്തെക്കുറിച്ച് സകലതും അറിയാനും അവർ വാഞ്ഛിക്കുന്നു.

ഈ ഘട്ടത്തിൽ ആയിരിക്കുന്ന ആളുകൾ‌ക്ക് തങ്ങൾ ആരിലാണ് വിശ്വസിക്കുന്നതെന്നു ഇപ്പോൾതന്നെ വ്യക്തമായി അറിയാം. എന്തുകൊണ്ട് ദൈവത്തിലും സ്വന്തം ജീവിതത്തിന്റെ അർത്ഥത്തിലും വിശ്വസിക്കണമെന്ന് അവർക്ക് വ്യക്തമായി അറിയാം. കൂടാതെ, ദൈവം പ്രകടിപ്പിക്കുന്ന സകലതും സത്യമാണെന്ന് അവർക്ക് വ്യക്തമായി അറിയുകയും ചെയ്യാം. ദൈവത്തിന്റെ ന്യായവിധിയും ശാസനയും ഇല്ലാതെ ഒരു വ്യക്തിക്ക് ഒരിക്കലും ദൈവത്തെ തൃപ്തിപ്പെടുത്താനോ അവനെക്കുറിച്ച് അറിയാനോ ഒരിക്കലും ദൈവമുമ്പാകെ വരാനോ കഴിയില്ലെന്ന് നിരവധി വർഷങ്ങളിലെ അനുഭവത്തിലൂടെ അവർ മനസ്സിലാക്കുന്നു. പരീക്ഷിക്കപ്പെടുമ്പോൾ ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതം കാണാനും ശുദ്ധമായ സ്നേഹം പ്രാപിക്കാനും ഒപ്പം ദൈവത്തെ കുറിച്ച് കൂടുതൽ യഥാർത്ഥമായി മനസ്സിലാക്കാനും അറിയാനും കഴിയേണ്ടതിന് ദൈവത്താൽ പരീക്ഷിക്കപ്പെടാനുള്ള തീവ്രമായ ആഗ്രഹം ഈ ആളുകളുടെ ഹൃദയങ്ങളിലുണ്ട്. ഈ ഘട്ടത്തിൽ ആയിരിക്കുന്ന ആളുകൾ ഇതിനകംതന്നെ ശൈശവ ഘട്ടത്തോടു വിടപറഞ്ഞ് ദൈവകൃപ ആസ്വദിക്കുകയും തങ്ങളുടെ ഓഹരിയായ അപ്പം ഭക്ഷിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് കടക്കുന്നു. തങ്ങളോടു സഹിഷ്ണുത കാണിക്കാനും തങ്ങളുടെമേൽ കരുണ ചൊരിയാനും ദൈവത്തെ പ്രേരിപ്പിക്കുന്ന അതിരുകടന്ന പ്രതീക്ഷകൾ അവർ മേലാൽ പുലർത്തുന്നില്ല; മറിച്ച്, ദുഷിച്ച പ്രകൃതത്തിൽനിന്ന് വിട്ടുനിന്നുകൊണ്ട് ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിനായി അവന്റെ നിരന്തര ശാസനയും ന്യായവിധിയും സ്വീകരിക്കാനും അവയ്ക്കായി പ്രത്യാശിക്കാനും അവർ ആത്മവിശ്വാസം കാണിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവും അവരുടെ പരിശ്രമങ്ങളും അല്ലെങ്കിൽ അവരുടെ പരിശ്രമങ്ങളുടെ അന്തിമ ലക്ഷ്യങ്ങളുമെല്ലാം അവരുടെ ഹൃദയങ്ങളിൽ വളരെ വ്യക്തമാണ്. അതിനാൽ, മുതിർന്നവരുടെ ഘട്ടത്തിൽ ആയിരിക്കുന്ന ആളുകൾ ഇതിനകം അവ്യക്തമായ വിശ്വാസത്തിന്റെ ഘട്ടത്തോട്, രക്ഷയ്ക്കായി കൃപയിൽ ആശ്രയിക്കുന്ന ഘട്ടത്തോട്, പരീക്ഷണങ്ങളെ നേരിടാൻ കഴിയാത്ത അപക്വമായ ജീവിതത്തിന്റെ ഘട്ടത്തോട്, അവ്യക്തതയുടെ ഘട്ടത്തോട്, ഇടർച്ചയുടെ ഘട്ടത്തോട്, നടക്കാൻ കൂടെക്കൂടെ ഒരു പാതയും ഇല്ലാത്ത ഘട്ടത്തോട്, ക്ഷിപ്രമായി ചൂടും തണുപ്പും മാറിമാറി വരുന്ന അസ്ഥിര ഘട്ടത്തോട്, ഒരുവൻ കണ്ണുകൾ മൂടിക്കെട്ടി ദൈവത്തെ അനുഗമിക്കുന്ന ഘട്ടത്തോട് ഇപ്പോൾതന്നെ വിടപറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾ‌ക്ക് പതിവായി ദൈവത്തിന്റെ പ്രബുദ്ധതയും പ്രകാശവും ലഭിക്കുന്നു. മാത്രമല്ല അവർ പതിവായി ദൈവവുമായി യഥാർത്ഥ സഹവാസത്തിലും ആശയവിനിമയത്തിലും ഏർപ്പെടുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ ജീവിക്കുന്നവർ ദൈവഹിതത്തിന്റെ ഒരു ഭാഗം ഇതിനകം മനസ്സിലാക്കിയിരിക്കുന്നു എന്നും തങ്ങൾ ചെയ്യുന്ന സകലതിലും സത്യത്തിന്റെ തത്ത്വങ്ങൾ കണ്ടെത്താൻ അവർക്ക് കഴിയുന്നുവെന്നും ദൈവത്തിന്റെ ആഗ്രഹത്തെ എങ്ങനെ തൃപ്തിപ്പെടുത്താമെന്ന് അവർക്ക് അറിയാമെന്നും ഒരാൾക്ക് പറയാൻ കഴിയും. മാത്രമല്ല, അവർ ദൈവത്തെ അറിയുന്നതിലേക്കു നയിക്കുന്ന പാത കണ്ടെത്തുകയും അവനെ കുറിച്ചുള്ള തങ്ങളുടെ അറിവിനു സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുന്നു. ക്രമേണയുള്ള വളർച്ചാ പ്രക്രിയയിൽ, ദൈവഹിതത്തെ—മനുഷ്യരെ സൃഷ്ടിക്കുന്നതിലെ ദൈവഹിതത്തെ, മനുഷ്യവർഗ്ഗത്തെ കൈകാര്യം ചെയ്യുന്നതിലെ ദൈവഹിതത്തെ—കുറിച്ചുള്ള അറിവും ഗ്രാഹ്യവും അവർ അനുക്രമം നേടുന്നു. കൂടാതെ, സത്തയുടെ കാര്യം വരുമ്പോൾ ദൈവത്തിന്റെ നീതിനിഷ്‌ഠമായ പ്രകൃതത്തെക്കുറിച്ച് അവർ ക്രമേണ ഗ്രാഹ്യവും അറിവും നേടുന്നു. ഈ അറിവിനെ മാറ്റിസ്ഥാപിക്കാൻ ഒരു മനുഷ്യ സങ്കൽപ്പത്തിനോ ഭാവനയ്ക്കോ കഴിയില്ല. അഞ്ചാം ഘട്ടത്തിൽ ഒരു വ്യക്തിയുടെ ജീവിതം തികച്ചും പക്വമാണെന്നോ അയാൾ നീതിമാനോ പൂർണനോ ആണെന്നോ പറയാൻ കഴിയില്ലെന്നിരിക്കെ, ഇതിനകം ജീവിതത്തിൽ പക്വതയുടെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ആ വ്യക്തിക്ക് ഇപ്പോൾതന്നെ ദൈവമുമ്പാകെ വരാൻ കഴിയുന്നു, ദൈവവചനത്തോടും ദൈവത്തോടും മുഖാമുഖം നിൽക്കാൻ കഴിയുന്നു. ഇത്തരത്തിലുള്ള വ്യക്തി ദൈവവചനം വളരെയധികം അനുഭവിക്കുകയും എണ്ണമറ്റ പരീക്ഷകൾക്കു വിധേയമാകുകയും ദൈവത്തിൽ നിന്നുള്ള അനവധിയായ ശിക്ഷണവും ന്യായവിധിയും ശാസനയും അനുഭവിക്കുകയും ചെയ്തിരിക്കുന്നതിനാൽ, ദൈവത്തിനുള്ള അവരുടെ കീഴ്പെടൽ ആപേക്ഷികമല്ല, മറിച്ച് സമ്പൂർണമാണ്. ദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവ് ഉപബോധമനസ്സിലുള്ള അറിവിൽനിന്ന് വ്യക്തവും കൃത്യവുമായ അറിവിലേക്ക്, ഉപരിപ്ലവമായതിൽനിന്ന് ആഴത്തിലുള്ളതിലേക്ക്, മങ്ങിയതും അവ്യക്തവും ആയതിൽനിന്ന് സൂക്ഷ്മവും സ്പഷ്ടവുമായതിലേക്ക് പരിവർത്തനം സംഭവിക്കുന്നു. അവർ കഠിന ഇടർച്ചയിൽനിന്നും നിഷ്‌ക്രിയ ശ്രമങ്ങളിൽനിന്നും അനായാസ അറിവിലേക്കും സജീവ സാക്ഷ്യത്തിലേക്കും നീങ്ങിയിരിക്കുന്നു. ഈ ഘട്ടത്തിൽ ആയിരിക്കുന്ന ആളുകൾക്ക് ദൈവവചനത്തിലെ സത്യം സംബന്ധിച്ച യാഥാർത്ഥ്യം ഉണ്ടെന്ന്, പത്രോസ് നടന്നതുപോലെ പൂർണതയിലേക്കുള്ള പാതയിലേക്ക് അവർ കലൂന്നിയിരിക്കുന്നു എന്ന് പറയാവുന്നതാണ്. ഇതാണ് അഞ്ചാമത്തെ തരത്തിലുള്ള വ്യക്തി, അതായത് പക്വതയുടെ അവസ്ഥയിൽ—മുതിർന്ന ആളിന്റെ ഘട്ടത്തിൽ—ജീവിക്കുന്ന വ്യക്തി.

ഡിസംബർ 14, 2013

മുമ്പത്തേത്: ദൈവത്തെ അറിയുക എന്നത് ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള മാർഗം

അടുത്തത്: ദൈവം തന്നെയായവന്‍, അതുല്യന്‍ III

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക