വേദനനിറഞ്ഞ പരീക്ഷകൾ അനുഭവിക്കുന്നതിലൂടെ മാത്രമേ നിനക്ക് ദൈവത്തിന്റെ ലാവണ്യം അറിയാൻ കഴിയൂ

ഇന്ന് നീ ദൈവത്തെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്? ദൈവം നിന്നിൽ ചെയ്തിട്ടുള്ളവയിൽ എത്രമാത്രം നിനക്ക് അറിയാം? ഈ കാര്യങ്ങളാണ് നീ പഠിക്കേണ്ടത്. ദൈവം ഭൂമിയിൽ എത്തുമ്പോൾ, അവൻ മനുഷ്യനിൽ ചെയ്തിട്ടുള്ളതും മനുഷ്യനെ കാണാൻ അനുവദിച്ചതുമെല്ലാം മനുഷ്യൻ ദൈവത്തെ സ്നേഹിക്കാനും ദൈവത്തെ ശരിക്കും അറിയാനും വേണ്ടിയാണ്. മനുഷ്യൻ ദൈവത്തിനുവേണ്ടി യാതന അനുഭവിക്കാൻ കഴിയുന്നുവെന്നതും ഇത്രയും ദൂരം പിന്നിടാൻ കഴിഞ്ഞുവെന്നതും ഒരു തരത്തിൽ ദൈവത്തിന്റെ സ്നേഹം മൂലമാണ്, മറ്റൊരു തരത്തിൽ പറഞ്ഞാൽ ദൈവം നൽകുന്ന രക്ഷ മൂലമാണ്; മാത്രവുമല്ല, ദൈവം മനുഷ്യനിൽ നിർവഹിച്ച ന്യായവിധിയും ശാസനാവേലയും കാരണമാണ്. ദൈവത്തിന്റെ ന്യായവിധി, ശാസനം, പരീക്ഷകൾ എന്നിവയിലൂടെ നിങ്ങൾ കടന്നുപോയിട്ടില്ലെങ്കിൽ, ദൈവം നിങ്ങളെ ക്ലേശിപ്പിച്ചിട്ടില്ലെങ്കിൽ, സത്യമായിട്ടും നിങ്ങൾ ദൈവത്തെ ശരിക്കും സ്നേഹിക്കുന്നില്ല. മനുഷ്യനിൽ ദൈവത്തിന്റെ വേല എത്ര വലുതാണോ, മനുഷ്യന്റെ ക്ലേശങ്ങളും അത്ര വലുതായിരിക്കും, ദൈവത്തിന്റെ വേല അർത്ഥവത്താണെന്ന് ഒരുവനിൽ എത്രമാത്രം പ്രകടമാകുന്നുവോ ആ മനുഷ്യന്റെ ഹൃദയത്തിന് ദൈവത്തെ അത്രയധികം സ്നേഹിക്കാൻ കഴിയും. ദൈവത്തെ എങ്ങനെ സ്നേഹിക്കണമെന്ന് എങ്ങനെയാണ് പഠിക്കുക? പീഡനവും ശുദ്ധീകരണവും വേദനാജനകമായ പരീക്ഷണങ്ങളുമില്ലാതെ—ഇതിനൊക്കെ പുറമെ, ദൈവം മനുഷ്യൻ നല്‍കിയത് കൃപ, സ്നേഹം, കരുണ എന്നിവ മാത്രമായിരുന്നെങ്കിൽ—ദൈവത്തെ ശരിക്കും സ്നേഹിക്കുന്ന ഒരു സ്ഥാനത്ത് എത്തിച്ചേരാൻ നിനക്ക് കഴിയുമായിരുന്നോ? ഒരുവശത്ത്, ദൈവം വരുത്തുന്ന പരീക്ഷകളിലൂടെ സ്വന്തം കുറവുകൾ അറിയാൻ മനുഷ്യന് സാധിക്കുന്നു, താൻ നിസ്സാരനും നിന്ദ്യനും താണവനും ആണെന്നും തനിക്ക് ഒന്നുമില്ലെന്നും താൻ ഒന്നുമല്ലെന്നും മനുഷ്യൻ മനസ്സിലാക്കുന്നു; മറുവശത്ത്, പരീക്ഷാവേളയിൽ ദൈവം മനുഷ്യനുവേണ്ടി വ്യത്യസ്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു, അത് ദൈവത്തിന്റെ ലാവണ്യം അനുഭവിക്കാൻ മനുഷ്യനെ കൂടുതൽ പ്രാപ്തനാക്കുന്നു. വേദന വളരെ വലുതാണെങ്കിലും ചിലപ്പോൾ അസഹനീയം ആണെങ്കിലും—ഹൃദയഭേദകമായ ദുഃഖത്തിന്റെ തലത്തിലേക്ക് എത്തുമ്പോൾ പോലും—അത് അനുഭവിച്ചുകഴിയുമ്പോൾ, തന്നിലെ ദൈവത്തിന്റെ വേല എത്ര ലാവണ്യമുള്ളതാണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നു. ഈ അടിസ്ഥാനത്തിൽ മാത്രമാണ് മനുഷ്യന് ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം ജനിക്കുന്നത്. ദൈവത്തിന്റെ കൃപ, സ്നേഹം, കരുണ എന്നിവയിലൂടെ മാത്രം തനിക്ക് ശരിക്കും സ്വയം അറിയാൻ കഴിയില്ല എന്ന് ഇന്ന് മനുഷ്യൻ മനസ്സിലാക്കുന്നു, മനുഷ്യന്റെ സത്തയെക്കുറിച്ച് അതിലും വളരെക്കുറച്ച് മാത്രമേ അവന് അറിയാൻ കഴിയൂ. ദൈവത്തിന്റെ ശുദ്ധീകരണം, ന്യായവിധി ഇവ രണ്ടിലൂടെയും ശുദ്ധീകരണ പ്രക്രിയാവേളയിലും മാത്രമേ മനുഷ്യൻ തന്റെ കുറവുകൾ അറിയാൻ, തനിക്ക് ഒന്നുമില്ലെന്ന് അറിയാൻ സാധിക്കുകയുള്ളൂ. അങ്ങനെ, ദൈവത്തിന്റെ ശുദ്ധീകരണത്തിന്റെയും ന്യായവിധിയുടെയും അടിത്തറയിന്മേലാണ് മനുഷ്യന്റെ ദൈവസ്നേഹം കെട്ടിപ്പടുത്തിരിക്കുന്നത്. സമാധാനപരമായ കുടുംബജീവിതത്തോടെയോ മറ്റ് ഭൗതിക അനുഗ്രഹങ്ങളോടെയോ നീ ദൈവത്തിന്റെ കൃപ ആസ്വദിക്കുക മാത്രമേ ചെയ്യുന്നുള്ളുവെങ്കിൽ, നീ ദൈവത്തെ നേടിയിട്ടില്ല, ദൈവത്തിലുള്ള നിന്റെ വിശ്വാസം വിജയകരമെന്ന് കരുതാനുമാവില്ല. കൃപാവേലയുടെ ഒരു ഘട്ടം ദൈവം ജഡത്തിൽ നിർവഹിച്ചു കഴിഞ്ഞു, ഭൗതികമായ അനുഗ്രഹങ്ങൾ മനുഷ്യരുടെമേൽ ചൊരിഞ്ഞുകഴിഞ്ഞു, പക്ഷേ, മനുഷ്യനെ കൃപ, സ്നേഹം, കരുണ ഇവയിലൂടെ മാത്രം പൂർണനാക്കാൻ കഴിയില്ല. തന്റെ അനുഭവങ്ങളിലൂടെ കുറച്ച് ദൈവസ്നേഹം മനുഷ്യൻ അറിയുന്നുണ്ട്, ദൈവത്തിന്റെ സ്നേഹവും കരുണയും കാണുന്നുണ്ട്, എന്നാൽ കുറച്ചുകാലത്തെ അനുഭവത്തിൽനിന്ന്, ദൈവത്തിന്റെ കൃപയും സ്നേഹവും കരുണയും തന്നെ പൂർണനാക്കാൻ പ്രാപ്തമല്ലെന്ന് മനുഷ്യൻ മനസ്സിലാക്കുന്നു. മനുഷ്യന്റെ ഉള്ളിലെ ദുഷിച്ചതൊക്കെയും വെളിവാക്കാൻ അവയ്ക്ക് കഴിവില്ലെന്നും മനുഷ്യനെ അവന്റെ ദുഷിച്ച പ്രകൃതത്തിൽനിന്ന് മോചിപ്പിക്കാനോ അവന്റെ സ്നേഹവും വിശ്വാസവും പൂർണമാക്കാനോ അവയ്ക്ക് കഴിവില്ല എന്നും മനുഷ്യൻ മനസ്സിലാക്കുന്നു. ദൈവത്തിന്റെ കൃപാവേല ഒരു കാലഘട്ടത്തിന്റെ വേലയായിരുന്നു. ദൈവത്തെ അറിയുന്നതിനായി മനുഷ്യന് ദൈവകൃപാസ്വാദനത്തെ ആശ്രയിക്കാനുമാവില്ല.

ദൈവം മനുഷ്യനെ പൂർണനാക്കുന്ന പ്രക്രിയയ്ക്കായി ഏത് മാർഗമാണ് ഉപയോഗിക്കുന്നത്? ദൈവത്തിന്റെ നീതി പ്രകൃതത്തിലൂടെയാണ് അത് നിറവേറ്റപ്പെടുന്നത്. ദൈവത്തിന്റെ പ്രകൃതം പ്രാഥമികമായി നീതി, ക്രോധം, മഹിമ, ന്യായവിധി, ശാപം എന്നിവ ഉൾക്കൊള്ളുന്നതാണ്. ദൈവം ന്യായവിധിയിലൂടെയാണ് പ്രധാനമായും മനുഷ്യനെ പൂർണനാക്കുന്നത്. ചില ആളുകൾക്ക് അതു മനസ്സിലാകുന്നില്ല, ന്യായവിധിയിലൂടെയും ശാപത്തിലൂടെയും മാത്രം ദൈവത്തിന് മനുഷ്യനെ പൂർണനാക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ് എന്ന് അവർ ചോദിക്കുന്നു. അവർ പറയുന്നു, “ദൈവം മനുഷ്യനെ ശപിക്കുകയാണെങ്കിൽ മനുഷ്യൻ മരിക്കില്ലേ? ദൈവം മനുഷ്യനെ വിധിക്കുകയാണെങ്കിൽ മനുഷ്യൻ കുറ്റക്കാരനെന്ന് വിധിക്കപ്പെടില്ലേ? അങ്ങനെയെങ്കിൽ എങ്ങനെയാണ് മനുഷ്യനെ അപ്പോഴും പൂർണനാക്കുക?” ദൈവത്തിന്റെ വേല അറിയാത്ത ആളുകളുടെ വാക്കുകൾ ഇങ്ങനെയൊക്കെയാണ്. മനുഷ്യന്റെ അനുസരണക്കേടിനെയാണ് ദൈവം ശപിക്കുന്നത്. അവൻ വിധിക്കുന്നത് മനുഷ്യന്റെ പാപങ്ങളെയാണ്. അവൻ നിരന്തരമായും കർക്കശമായും സംസാരിക്കുന്നുവെങ്കിലും, അവൻ മനുഷ്യനുള്ളിലുള്ളതെല്ലാം വെളിവാക്കുന്നു, മനുഷ്യന്റെയുള്ളിൽ പരമപ്രധാനമായിരിക്കുന്ന കാര്യങ്ങൾ ഈ കർശനമായ വചനങ്ങളിലൂടെ അവൻ വെളിവാക്കുന്നു, എന്നിട്ടും അത്തരം ന്യായവിധിയിലൂടെ അവൻ ജഡത്തിന്റെ സത്തയെക്കുറിച്ച് മനുഷ്യന് അഗാധമായ ജ്ഞാനം നല്‍കുന്നു, അങ്ങനെ മനുഷ്യൻ ദൈവത്തിന് കീഴ്‌പ്പെടുന്നു. മനുഷ്യന്റെ ജഡത്തിൽ പാപവും സാത്താനും അടങ്ങിയിരിക്കുന്നു, അത് അനുസരണയില്ലാത്തതാണ്, അത് ദൈവത്തിന്റെ ശാസനയുടെ ലക്ഷ്യമാണ്. അതിനാൽ, മനുഷ്യനെ സ്വയം അറിയാൻ അനുവദിക്കുന്നതിന്, ദൈവത്തിന്റെ ന്യായവിധി വചനങ്ങൾ അവനുമേൽ പതിക്കണം, ഒപ്പം എല്ലാത്തരം ശുദ്ധീകരണവും അവന്റെമേൽ പ്രയോഗിക്കണം; അപ്പോൾ മാത്രമേ ദൈവത്തിന്റെ വേല ഫലപ്രദമാകൂ.

ദൈവം അരുളിചെയ്ത വചനങ്ങളിൽനിന്ന് മനുഷ്യന്റെ ജഡത്തെ ദൈവം ഇതിനകം കുറ്റംവിധിച്ചതായി കാണാം. ഈ വചനങ്ങൾ അപ്പോൾ ശാപവചനങ്ങളല്ലേ? ദൈവം അരുളിച്ചെയ്ത വചനങ്ങൾ മനുഷ്യന്റെ സ്വരൂപം വെളിപ്പെടുത്തുന്നു, അത്തരം വെളിപ്പെടുത്തലിലൂടെ മനുഷ്യൻ വിധിക്കപ്പെടുന്നു, ദൈവഹിതത്തെ തൃപ്തിപ്പെടുത്താൻ തനിക്ക് കഴിയില്ലെന്ന് മനുഷ്യൻ മനസ്സിലാക്കുമ്പോൾ അവന്റെ ഉള്ളിൽ ദുഃഖവും പശ്ചാത്താപവും തോന്നുന്നു. താൻ ദൈവത്തിന് ഒരുപാട് കടപ്പിട്ടിരിക്കുന്നുവെന്നും തനിക്ക് ദൈവഹിതം നേടിയെടുക്കാനാവില്ലെന്നും അവനു തോന്നുന്നു. പരിശുദ്ധാത്മാവ് നിന്നെ ഉള്ളാലേ ശിക്ഷണം നല്‍കുന്ന സമയങ്ങളുണ്ട്. ഈ ശിക്ഷണം ദൈവത്തിന്റെ ന്യായവിധിയിൽ നിന്നാണ് വരുന്നത്; ദൈവം നിന്നെ കുറ്റപ്പെടുത്തുകയും തന്റെ മുഖം നിന്നിൽനിന്ന് ഒളിപ്പിക്കുകയും ചെയ്യുന്ന സമയങ്ങളുണ്ട്. ദൈവം നിന്നെ ശ്രദ്ധിക്കാതിരിക്കുകയും നിന്റെ ഉള്ളിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുമ്പോൾ, നിന്നെ ശുദ്ധീകരിക്കുന്നതിനു വേണ്ടി അവൻ നിന്നെ നിശ്ശബ്ദമായി ശാസിക്കുകയാണ്. മനുഷ്യനിൽ ദൈവത്തിന്റെ വേല പ്രധാനമായും ദൈവത്തിന്റെ നീതിബോധമുള്ള പ്രകൃതം വ്യക്തമാക്കുന്നതിനു വേണ്ടിയാണ്. മനുഷ്യൻ ആത്യന്തികമായി ദൈവത്തിന് എന്ത് സാക്ഷ്യമാണ് വഹിക്കുന്നത്? ദൈവം നീതിമാനായ ദൈവമാണെന്നും അവന്റെ പ്രകൃതം നീതി, ക്രോധം, ശാസന, ന്യായവിധി എന്നിവയാണെന്നും മനുഷ്യൻ സാക്ഷ്യപ്പെടുത്തുന്നു; മനുഷ്യൻ ദൈവത്തിന്റെ നീതിബോധമുള്ള പ്രകൃതത്തിന് സാക്ഷ്യം വഹിക്കുന്നു. മനുഷ്യനെ പൂർണനാക്കാൻ ദൈവം തന്റെ ന്യായവിധി ഉപയോഗിക്കുന്നു, അവൻ മനുഷ്യനെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്തിരിക്കുന്നു—എന്നാൽ അവന്റെ സ്നേഹത്തിൽ എന്തുമാത്രം അടങ്ങിയിരിക്കുന്നു? അതിൽ ന്യായവിധി, മഹിമ, ക്രോധം, ശാപം എന്നിവയുണ്ട്. ദൈവം പണ്ടും മനുഷ്യനെ ശപിച്ചിട്ടുണ്ടെങ്കിലും, അവൻ മനുഷ്യനെ പൂർണമായും അഗാധപാതാളത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നില്ല, എന്നാൽ മനുഷ്യന്റെ വിശ്വാസത്തെ ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് ആ ഉപാധി ഉപയോഗിച്ചത്; അവൻ മനുഷ്യനെ വധിച്ചില്ല, എന്നാൽ മനുഷ്യനെ പൂർണനാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്തത്. ജഡത്തിന്റെ സത്ത അത് സാത്താന്റേതാണ് എന്നതാണ്. ദൈവം അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, ദൈവത്താൽ നിറവേറ്റപ്പെടുന്ന വസ്തുതകൾ ദൈവവചനങ്ങൾക്കനുസരിച്ച് പൂർത്തീകരിക്കപ്പെടുന്നില്ല. ദൈവം നിന്നെ ശപിക്കുന്നത് നീ അവനെ സ്നേഹിക്കുവാൻ വേണ്ടിയാണ്, അങ്ങനെ നീ ജഡത്തിന്റെ സത്ത അറിയുന്നതിനാണ്. ദൈവം നിന്നെ ശാസിക്കുന്നത് നിന്റെ കണ്ണ് തുറപ്പിക്കാനും നിന്റെ ഉള്ളിലുള്ള ന്യൂനതകൾ അറിയുന്നതിന് നിന്നെ അനുവദിക്കാനും മനുഷ്യന്റെ പരമമായ മൂല്യമില്ലായ്മ നീ അറിയുന്നതിനുമാണ്. അങ്ങനെ, ദൈവത്തിന്റെ ശാപങ്ങൾ, അവന്റെ ന്യായവിധി, അവന്റെ മഹിമ, ക്രോധം എന്നിവയെല്ലാം മനുഷ്യനെ പൂർണനാക്കുന്നതിനാണ്. ഇന്ന് ദൈവം ചെയ്യുന്ന എല്ലാ കാര്യങ്ങളും അതുപോലെ നിങ്ങളുടെയുള്ളിൽ അവനു വ്യക്തമാക്കുന്ന നീതിബോധമുള്ള പ്രകൃതവുമൊക്കെ മനുഷ്യനെ പൂർണനാക്കുന്നതിനു വേണ്ടിയാണ്. ദൈവസ്നേഹം അത്തരത്തിലാണ്.

മനുഷ്യന്റെ പരമ്പരാഗത സങ്കല്പങ്ങളിൽ, ദൈവത്തിന്റെ സ്നേഹം എന്നത് അവന്റെ കൃപ, കരുണ, മനുഷ്യന്റെ ബലഹീനതയോടുള്ള സഹതാപം എന്നിവയാണെന്ന് മനുഷ്യൻ വിശ്വസിക്കുന്നു. ഇവയൊക്കെയും ദൈവസ്നേഹം കൂടിയാണെങ്കിലും, അവ വളരെ ഏകപക്ഷീയമാണ്. മാത്രമല്ല, മനുഷ്യനെ പൂർണനാക്കുന്നതിനുള്ള ദൈവത്തിന്റെ മുഖ്യമാർഗവുമല്ല അവ. ചില ആളുകൾ രോഗം കാരണം ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങുന്നു. ഈ രോഗം നിനക്കുള്ള ദൈവകൃപയാണ്; അതില്ലാതെ നീ ദൈവത്തിൽ വിശ്വസിക്കുകയില്ല, നീ ദൈവത്തിൽ വിശ്വസിച്ചില്ലായിരുന്നെങ്കിൽ നീ ഇത്രത്തോളം എത്തില്ലായിരുന്നു. അതിനാൽ ഈ കൃപ പോലും ദൈവസ്നേഹമാണ്. യേശുവിലുള്ള വിശ്വാസത്തിന്റെ സമയത്ത്, ദൈവം ഇഷ്ടപ്പെടാത്ത പലതും ആളുകൾ ചെയ്തിട്ടുണ്ട്, കാരണം അവർക്കു സത്യം മനസ്സിലായിരുന്നില്ല, എന്നിട്ടും ദൈവത്തിന് സ്നേഹവും കരുണയും ഉണ്ട്, അവൻ മനുഷ്യനെ ഇത്രത്തോളം എത്തിച്ചിരിക്കുന്നു. മനുഷ്യൻ ഒന്നും മനസ്സിലാകുന്നില്ലെങ്കിലും തന്നെ പിന്തുടരാൻ ദൈവം മനുഷ്യനെ അനുവദിക്കുന്നു. മാത്രമല്ല, അവൻ മനുഷ്യനെ ഇന്നിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു. ഇത് ദൈവത്തിന്റെ സ്നേഹം തന്നെയല്ലേ? ദൈവത്തിന്റെ പ്രകൃതത്തിൽ പ്രകടമായിരിക്കുന്നത് ദൈവത്തിന്റെ സ്നേഹമാണ്—ഇത് തികച്ചും ശരിയാണ്! സഭയുടെ എടുപ്പുകൾ അതിന്റെ ഉന്നതിയിലെത്തിയപ്പോൾ, ദൈവം ശുശ്രൂഷകരുടെ വേലയുടെ ഘട്ടം നിർവഹിക്കുകയും മനുഷ്യനെ അഗാധപാതാളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ശുശ്രൂഷകരുടെ കാലത്തെ വചനങ്ങളെല്ലാം ശാപങ്ങളായിരുന്നു; നിന്റെ ജഡത്തിന്റെ ശാപങ്ങൾ, നിന്റെ ദുഷിച്ച സാത്താന്യപ്രകൃതത്തിന്റെ ശാപങ്ങൾ, നിന്നിലുള്ള ദൈവഹിതത്തെ തൃപ്തിപ്പെടുത്താത്ത കാര്യങ്ങളെപ്പറ്റിയുള്ള ശാപങ്ങൾ. ആ ഘട്ടത്തിൽ ദൈവം ചെയ്ത വേല മഹിമയുടെ രൂപത്തിൽ പ്രകടമായി, താമസിയാതെ ദൈവം ശാസനാവേലയുടെ ഘട്ടം നിർവഹിച്ചു, അങ്ങനെ മരണപരീക്ഷയും വന്നു. അത്തരം വേലയിൽ മനുഷ്യൻ ദൈവത്തിന്റെ ക്രോധം, മഹിമ, ന്യായവിധി, ശാസന എന്നിവ കണ്ടു. ഒപ്പം ദൈവത്തിന്റെ കൃപയും അവന്റെ സ്നേഹവും അവന്റെ കരുണയും കൂടി മനുഷ്യൻ കണ്ടു. ദൈവം ചെയ്തതെല്ലാം, അവന്റെ പ്രകൃതമായി പ്രകടിപ്പിക്കപ്പെട്ടതെല്ലാം മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹമായിരുന്നു. ദൈവം ചെയ്തതിനെല്ലാം മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞിട്ടുമുണ്ട്. മനുഷ്യനെ പൂർണനാക്കുന്നതിനായാണ് ദൈവം അതു ചെയ്തത്, മനുഷ്യന്റെ ഔന്നത്യമനുസരിച്ചുള്ളത് ദൈവം മനുഷ്യന് നിരവധി കാര്യങ്ങൾ നല്‍കി. ദൈവം ഇത് ചെയ്തില്ലായിരുന്നെങ്കിൽ, മനുഷ്യനു ദൈവമുമ്പാകെ വരാനുള്ള കഴിവുണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ യഥാർത്ഥ മുഖം അറിയാനുള്ള മാർഗവുമുണ്ടാകുമായിരുന്നില്ല. മനുഷ്യൻ ആദ്യമായി ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയ കാലംമുതൽ ഇന്നുവരെ, മനുഷ്യന്റെ ഔന്നത്യത്തിനനുസരിച്ച് ദൈവം പടിപടിയായി മനുഷ്യന് ഓരോന്നു നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്റെയുള്ളിൽ മനുഷ്യൻ പടിപടിയായി ദൈവത്തെ അറിയാനും തുടങ്ങിയിരിക്കുന്നു. ദൈവത്തിന്റെ ന്യായവിധി എത്ര അത്ഭുതകരമാണെന്ന് മനുഷ്യൻ മനസ്സിലാക്കിയത് ഇന്നിലേക്ക് വന്നതുകൊണ്ടു മാത്രമാണ്. സൃഷ്ടിയുടെ കാലം മുതൽ ഇന്നുവരെയുള്ള ശാപവേലയുടെ ആദ്യ സംഭവം ആയിരുന്നു ശുശ്രൂഷകരുടെ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം. അഗാധപാതാളത്തിലേക്ക് മനുഷ്യനെ ശപിച്ചാക്കി. ദൈവം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, മനുഷ്യനു ദൈവത്തെക്കുറിച്ച് ശരിയായ അറിവ് ഇന്നുണ്ടാകുമായിരുന്നില്ല; ദൈവത്താലുള്ള ശാപത്തിലൂടെ മാത്രമാണ് മനുഷ്യൻ ഔദ്യോഗികമായി ദൈവത്തിന്റെ പ്രകൃതത്തെ അഭിമുഖീകരിച്ചത്. ശുശ്രൂഷകരുടെ പരീക്ഷയിലൂടെ മനുഷ്യൻ വെളിവാക്കപ്പെട്ടു. തന്റെ വിശ്വസ്തത അസ്വീകാര്യമായിരുന്നെന്നും തന്റെ ഔന്നത്യം വളരെ ചെറുതായിരുന്നെന്നും ദൈവഹിതം തൃപ്തിപ്പെടുത്താൻ തനിക്ക് കഴിവില്ലായിരുന്നുവെന്നും എല്ലായ്‌പ്പോഴും ദൈവത്തെ തൃപ്തിപ്പെടുത്തിയിട്ടുണ്ടെന്ന തന്റെ അവകാശവാദങ്ങൾ വീൺവാക്കുകളല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്നും മനുഷ്യൻ മനസ്സിലാക്കി. ശുശ്രൂഷകരുടെ വേലയുടെ ഘട്ടത്തിൽ ദൈവം മനുഷ്യനെ ശപിച്ചുവെങ്കിലും, ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ, ദൈവത്തിന്റെ വേലയുടെ ആ ഘട്ടം അതിശയകരമായിരുന്നു: അത് മനുഷ്യന് ഒരു വലിയ വഴിത്തിരിവ് നല്‍കി. ഒപ്പം അവന്റെ ജീവിതപ്രകൃതത്തിൽ അതു വലിയ മാറ്റത്തിന് കാരണമാകുകയും ചെയ്തു. ശുശ്രൂഷകരുടെ കാലത്തിനു മുമ്പ്, ജീവിതാനുധാവനത്തെ കുറിച്ച് മനുഷ്യൻ ഒന്നും മനസ്സിലാക്കിയിരുന്നില്ല. ദൈവത്തിൽ വിശ്വസിക്കുന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നോ ദൈവവേലയുടെ ജ്ഞാനത്തെക്കുറിച്ചോ ദൈവവേലയ്ക്കു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പരിശോധന ആയിരിക്കാൻ കഴിയുമെന്നോ മനുഷ്യൻ മനസ്സിലാക്കിയിരുന്നില്ല. ശുശ്രൂഷകരുടെ കാലം മുതൽക്ക് ഇന്നുവരെ ദൈവത്തിന്റെ വേല എത്ര അത്ഭുതകരമാണെന്ന് മനുഷ്യൻ കാണുന്നു—അത് മനുഷ്യന് അളക്കാൻ കഴിയാത്തതാണ്. ദൈവം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തന്റെ തലച്ചോർ ഉപയോഗിച്ച് മനുഷ്യനു സങ്കല്പിക്കാനാവില്ല, മാത്രമല്ല അവന്റെ ഔന്നത്യം എത്രത്തോളം ചെറുതാണെന്നും തന്നിലുള്ളതിലേറെയും അനുസരണക്കേട് ആണെന്നും അവൻ മനസ്സിലാക്കുന്നു. ദൈവം മനുഷ്യനെ ശപിച്ചപ്പോൾ, അത് ഒരു ഫലമുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു, അവൻ മനുഷ്യനെ വധിച്ചില്ല. ദൈവം മനുഷ്യനെ ശപിച്ചുവെങ്കിലും, അവൻ വചനങ്ങളിലൂടെയാണ് അങ്ങനെ ചെയ്തത്. അവന്റെ ശാപങ്ങൾ യഥാർത്ഥത്തിൽ മനുഷ്യനിൽ ഭവിച്ചതുമില്ല. കാരണം ദൈവം ശപിച്ചത് മനുഷ്യന്റെ അനുസരണക്കേടിനെ ആയിരുന്നു. അതിനാൽ ദൈവത്തിന്റെ ശാപവചനങ്ങൾ മനുഷ്യനെ പൂർണനാക്കുന്നതിനു വേണ്ടിയാണ് അരുളിച്ചെയ്യപ്പെട്ടത്. ദൈവം മനുഷ്യനെ വിധിച്ചാലും ശപിച്ചാലും, അവ രണ്ടും മനുഷ്യനെ പൂർണനാക്കുന്നു: രണ്ടും മനുഷ്യന്റെ ഉള്ളിലുള്ള അശുദ്ധമായതിനെ ശുദ്ധീകരിക്കാനാണ്. ഈ വിധത്തിൽ മനുഷ്യൻ ശുദ്ധീകരിക്കപ്പെടുന്നു. മനുഷ്യനുള്ളിൽ എന്താണോ കുറവുള്ളത് അതു വചനങ്ങളിലൂടെയും വേലയിലൂടെയും ദൈവം പരിഹരിക്കുന്നു. ദൈവവേലയുടെ ഓരോ ഘട്ടവും—അത് കഠിനമായ വചനങ്ങളോ ന്യായവിധിയോ ശാസനയോ ആകട്ടെ—മനുഷ്യനെ പൂർണനാക്കുന്നു, അതു തികച്ചും ഉചിതമാണുതാനും. ഇക്കണ്ട യുഗങ്ങളിലൊരിക്കലും ഇത്തരത്തിലൊരു വേല ദൈവം ചെയ്തിട്ടില്ല; ഇന്ന് അവൻ നിങ്ങളിൽ പ്രവർത്തിക്കുന്നത് നിങ്ങൾ അവന്റെ ജ്ഞാനത്തെ വിലമതിക്കാനാണ്. നിങ്ങളുടെ ഉള്ളിൽ കുറച്ച് വേദന അനുഭവിച്ചുവെങ്കിലും, നിങ്ങളുടെ ഹൃദയങ്ങൾ അചഞ്ചലതയും സമാധാനവും അനുഭവിക്കുന്നു; ദൈവവേലയുടെ ഈ ഘട്ടം ആസ്വദിക്കാൻ കഴിയുന്നത് നിങ്ങളുടെ അനുഗ്രഹമാണ്. ഭാവിയിൽ നിങ്ങൾക്ക് എന്ത് നേടാൻ കഴിഞ്ഞാലും ശരി, ഇന്ന് നിങ്ങളിൽ ദൈവത്തിന്റെ വേല സംബന്ധിച്ച് നിങ്ങൾ കാണുന്നതു മുഴുവൻ സ്നേഹമാണ്. മനുഷ്യൻ ദൈവത്തിന്റെ ന്യായവിധിയും ശുദ്ധീകരണവും അനുഭവിക്കുന്നില്ലെങ്കിൽ, അവന്റെ പ്രവർത്തനങ്ങളും ഉത്സാഹവും എപ്പോഴും ഉപരിപ്ലവമായിത്തന്നെ തുടരും, മനുഷ്യന്റെ പ്രകൃതം എപ്പോഴും മാറ്റമില്ലാതെ തുടരും. ദൈവത്താൽ വീണ്ടെടുക്കപ്പെട്ടതായി ഇതിനെ കണക്കാക്കാൻ കഴിയുമോ? ഇന്ന്, മനുഷ്യനിൽ അഹങ്കാരവും പൊങ്ങച്ചവും ധാരാളം ഉണ്ടെങ്കിലും, മനുഷ്യന്റെ പ്രകൃതം മുമ്പത്തെക്കാൾ വളരെ സ്ഥിരതയുള്ളതാണ്. നീയുമായുള്ള ദൈവത്തിന്റെ ഇടപെടൽ നിന്നെ രക്ഷിക്കാൻ വേണ്ടിയാണ്, അപ്പോൾ നിനക്കു കുറച്ച് വേദന അനുഭവപ്പെടുമെങ്കിലും നിന്റെ പ്രകൃതത്തിൽ മാറ്റമുണ്ടാകുന്ന ഒരു ദിവസം വരികതന്നെ ചെയ്യും. അപ്പോൾ നീ തിരിഞ്ഞുനോക്കുകയും ദൈവത്തിന്റെ വേല എത്ര ജ്ഞാനമുള്ളതാണെന്നു മനസ്സിലാക്കുകയും ചെയ്യും. ആ സമയത്ത് ദൈവത്തിന്റെ ഹിതം ശരിക്കും മനസ്സിലാക്കാൻ നിനക്കു കഴിയും. ഇന്ന്, ചില ആളുകളുണ്ട്, ദൈവഹിതം മനസ്സിലാക്കിയെന്ന് പറയുന്നവർ, എന്നാൽ അതൊന്നും തീരെ യാഥാർത്ഥമല്ല. വാസ്തവത്തിൽ അവർ അസത്യങ്ങളാണ് പറയുന്നത്. കാരണം, ദൈവഹിതം മനുഷ്യരെ രക്ഷിക്കാനാണോ ശപിക്കാനാണോ എന്ന് അവർ ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ. ഒരുപക്ഷേ, അതിപ്പോൾ വ്യക്തമായി കാണാൻ നിനക്കു കഴിയില്ല. പക്ഷേ, ദൈവം വാഴ്ത്തപ്പെടുന്ന ദിനം വന്നുവെന്നു നീ മനസ്സിലാക്കുന്ന ഒരു ദിവസം വരും. ദൈവത്തെ സ്നേഹിക്കുന്നത് എത്ര അർത്ഥവത്താണെന്നു നീ മനസ്സിലാക്കും. അങ്ങനെ മനുഷ്യജീവിതവും നിന്റെ ജഡവും പ്രിയപ്പെടുന്ന ദൈവത്തിന്റെ ലോകത്ത് പുലരുമെന്ന് നീ മനസ്സിലാക്കും. അങ്ങനെ നിന്റെ ആത്മാവ് സ്വതന്ത്രമാക്കപ്പെടും, നിന്റെ ജീവിതം സന്തോഷഭരിതമാകും, നീ എപ്പോഴും ദൈവത്തോട് അടുത്തിരിക്കുകയും അവനിലേക്കു നോക്കുകയും ചെയ്യും. ആ സമയത്ത്, ദൈവത്തിന്റെ ഇന്നത്തെ വേല എത്ര മൂല്യവത്താണെന്ന് നീ ശരിക്കും തിരിച്ചറിയും.

ഇന്ന്, മിക്ക ആളുകൾക്കും ആ ജ്ഞാനമില്ല. ക്ലേശങ്ങൾക്കു യാതൊരു വിലയുമില്ലെന്ന് അവർ വിശ്വസിക്കുന്നു. ലോകം അവരെ ഉപേക്ഷിക്കുന്നു, അവരുടെ ഗാർഹിക ജീവിതം അസ്വസ്ഥമാണ്. അവർ ദൈവത്തിന്റെ പ്രിയപ്പെട്ടവരല്ല, അവരുടെ ഭാവി ഇരുളടഞ്ഞതാണ്. ചില ആളുകളുടെ ക്ലേശങ്ങൾ അങ്ങേയറ്റം എത്തുകയും അവരുടെ ചിന്തകൾ മരണത്തിലേക്ക് തിരിയുകയും ചെയ്യുന്നു. ഇത് ദൈവത്തോടുള്ള യഥാർഥ സ്നേഹമല്ല; അത്തരം ആളുകൾ ഭീരുക്കളാണ്, അവർക്കു സ്ഥിരോത്സാഹമില്ല, ദുർബലരും അശക്തരുമാണവർ! മനുഷ്യൻ തന്നെ സ്നേഹിക്കണമെന്ന കാര്യത്തിൽ ദൈവം ഉത്സുകനാണ്. എന്നാൽ മനുഷ്യൻ ദൈവത്തെ കൂടുതൽ സ്നേഹിക്കുന്നതിന് അനുസൃതമായി മനുഷ്യന്റെ ക്ലേശങ്ങൾ ഏറുകയും മനുഷ്യൻ ദൈവത്തെ കൂടുതൽ സ്നേഹിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ പരീക്ഷകൾ വർദ്ധിക്കുകയും ചെയ്യുന്നു. നീ ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ, എല്ലാത്തരം കഷ്ടപ്പാടുകളും നിനക്ക് ഉണ്ടാകും—നീ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഒരുപക്ഷേ, എല്ലാക്കാര്യങ്ങളും സുഗമമായി നടക്കുകയും നിനക്ക് ചുറ്റും എല്ലാം സമാധാനപരമായിരിക്കുകയും ചെയ്യും. നീ ദൈവത്തെ സ്നേഹിക്കുമ്പോൾ, നിനക്കു ചുറ്റുമുള്ളതിലേറെയും മറികടക്കാൻ കഴിയില്ലെന്നു നിനക്ക് തോന്നും. നിന്റെ ഔന്നത്യം വളരെ ചെറുതായതിനാൽ നീ ശുദ്ധീകരിക്കപ്പെടും; മാത്രമല്ല, ദൈവത്തെ തൃപ്തിപ്പെടുത്താൻ നീ പ്രാപ്തനല്ലെന്നും ദൈവഹിതം വളരെ ഉന്നതമാണെന്നും അത് മനുഷ്യന് എത്തിപ്പിടിക്കാൻ കഴിയാത്തതാണെന്നും നിനക്ക് എപ്പോഴും തോന്നും. ഇക്കാരണങ്ങളാൽ നീ ശുദ്ധീകരിക്കപ്പെടും—നിന്റെയുള്ളിൽ ധാരാളം ബലഹീനതയുള്ളതുകൊണ്ട്, ദൈവഹിതത്തെ തൃപ്തിപ്പെടുത്താൻ കഴിവില്ലാത്തവ ഏറെയുള്ളതുകൊണ്ട് നീ ആന്തരികമായി ശുദ്ധീകരിക്കപ്പെടും. എന്നാലും സ്ഫുടീകരണത്തിലൂടെ മാത്രമേ ശുദ്ധീകരണം സാധ്യമാകൂ എന്ന് നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം. അങ്ങനെ, ഈ അന്ത്യനാളുകളിൽ നിങ്ങൾ ദൈവത്തിനു സാക്ഷ്യം വഹിക്കണം. നിങ്ങളുടെ ക്ലേശം എത്ര വലുതാണെങ്കിലും, നിങ്ങൾ അവസാനം വരെയും മുന്നേറണം, നിങ്ങളുടെ അവസാന ശ്വാസം വരെയും നിങ്ങൾ ദൈവത്തോടു വിശ്വസ്തരായിരിക്കുകയും അവന്റെ ക്രമീകരണങ്ങൾക്കു കീഴ്പ്പെടുകയും വേണം; ഇതു മാത്രമാണ് ശരിക്കും ദൈവത്തോടുള്ള സ്നേഹം, ഇതു മാത്രമാണ് ശക്തവും മാറ്റൊലിക്കൊള്ളുന്നതുമായ സാക്ഷ്യം. സാത്താനാൽ പ്രലോഭിപ്പിക്കപ്പെടുമ്പോൾ നീ ഇങ്ങനെ പറയണം: “എന്റെ ഹൃദയം ദൈവത്തിന് കടപ്പെട്ടതാണ്, ഇതിനോടകം ദൈവം എന്നെ വീണ്ടെടുത്തിരിക്കുന്നു. എനിക്കു നിന്നെ തൃപ്തിപ്പെടുത്താൻ കഴിയില്ല—എനിക്കുള്ളതെല്ലാം ദൈവത്തെ തൃപ്തിപ്പെടുത്താനായി ഞാൻ സമർപ്പിക്കേണ്ടതുണ്ട്.” നീ എത്രത്തോളം ദൈവത്തെ തൃപ്തിപ്പെടുത്തുന്നുവോ അത്രത്തോളം ദൈവം നിന്നെ അനുഗ്രഹിക്കുകയും ദൈവത്തോടുള്ള നിന്റെ സ്നേഹത്തിന്റെ ശക്തി അത്രത്തോളം വർദ്ധിക്കുകയും ചെയ്യും; അതുപോലെത്തന്നെ, നിനക്ക് വിശ്വാസവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ, ദൈവത്തെ സ്നേഹിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ജീവിതത്തെക്കാൾ മൂല്യമേറിയതോ പ്രാധാന്യമുള്ളതോ ആയ മറ്റൊന്നും തന്നെയില്ലെന്ന് നിനക്കു തോന്നും. ദുഃഖം ഇല്ലാതിരിക്കുന്നതിന് ദൈവത്തെ സ്നേഹിച്ചേ മതിയാവൂ എന്ന് പറയാവുന്നതാണ്. നിന്റെ ജഡം ദുർബലമായിരിക്കുകയും നീ പലതരം യഥാർത്ഥ പ്രശ്നങ്ങളാൽ വലയുകയും ചെയ്യുന്ന സമയങ്ങളുണ്ടാകുമെങ്കിലും, ആ സമയങ്ങളിൽ നീ ശരിക്കും ദൈവത്തെ ആശ്രയിക്കും. നിന്റെ ആത്മാവിൽ നിനക്ക് ആശ്വാസം ലഭിക്കും, നിനക്ക് ഉറപ്പു തോന്നും, ഒപ്പം നിനക്ക് ആശ്രയിക്കാൻ എന്തെങ്കിലും ഉണ്ടെന്നും തോന്നും. ഈ രീതിയിൽ, പല സാഹചര്യങ്ങളെയും തരണം ചെയ്യാൻ നിനക്കാകും. അതുകൊണ്ട് നിനക്ക് ഉണ്ടാകുന്ന മനഃപീഡ കാരണം നീ ദൈവത്തെക്കുറിച്ചു പരാതിപ്പെടുകയില്ല. പകരം, നീ പാടാനും ആടാനും പ്രാർഥിക്കാനും കൂടിവരാനും സംവദിക്കാനും, നിന്റെ ചിന്തകൾ ദൈവത്തിലർപ്പിക്കാനും ആഗ്രഹിക്കുകയും നിനക്കു ചുറ്റും ദൈവം ക്രമീകരിച്ചിരിക്കുന്ന എല്ലാ ആളുകളും കാര്യങ്ങളും വസ്തുക്കളുമെല്ലാം സമുചിതമാണെന്നു നിനക്ക് തോന്നുകയും ചെയ്യും. നീ ദൈവത്തെ സ്നേഹിക്കുന്നില്ലെങ്കിൽ നീ കാണുന്നതെല്ലാം നിനക്ക് അസ്വസ്ഥജനകമായിരിക്കും. ഒന്നുംതന്നെ നിന്റെ കണ്ണുകളെ സന്തോഷിപ്പിക്കുന്നതാവില്ല; നിന്റെ ആത്മാവിൽ നീ സ്വതന്ത്രനായിരിക്കില്ല, പക്ഷേ, അടിച്ചമർത്തപ്പെട്ടവനായിരിക്കും. നിന്റെ ഹൃദയം എപ്പോഴും ദൈവത്തെക്കുറിച്ച് പരാതിപ്പെടും. നീ ഒരുപാട് പീഡകൾ സഹിച്ചു എന്നും അത് ഒട്ടും നീതിയില്ലാത്തതാണെന്നും നിനക്ക് എപ്പോഴും തോന്നും. സന്തോഷത്തിനു വേണ്ടിയല്ലാതെ നീ പിന്തുടരുന്നുവെങ്കിൽ, അതു ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിനായും സാത്തനാൽ കുറ്റാരോപിതനാകാതിരിക്കാനും വേണ്ടിയാണെങ്കിൽ, അത്തരം പിന്തുടരൽ ദൈവത്തെ സ്നേഹിക്കാൻ നിനക്കു വലിയ കരുത്തു നല്‍കും. ദൈവം അരുളിച്ചെയ്തതെല്ലാം നിർവഹിക്കാൻ മനുഷ്യനു കഴിയുകയും അവൻ ചെയ്യുന്നതിനെല്ലാം ദൈവത്തെ തൃപ്തിപ്പെടുത്താൻ കഴിയുകയും ചെയ്യും—ഇതാണ് യാഥാർത്ഥ്യത്താൽ ആവേശിക്കപ്പെടുക എന്നതിന്റെ അർത്ഥം. ദൈവത്തിൽനിന്ന് ഉളവാകുന്ന സംതൃപ്തിയെ പിന്തുടരുക എന്നാൽ ദൈവത്തിന്റെ വചനങ്ങളെ പ്രയോഗത്തിൽ വരുത്തുന്നതിന് ദൈവത്തോടുള്ള നിന്റെ സ്നേഹത്തെ ഉപയോഗിക്കുക എന്നതാണ്; കാലഭേദമന്യേ—മറ്റുള്ളവർ ശക്തിയില്ലാതിരിക്കുമ്പോൾ പോലും—നിന്റെയുള്ളിൽ ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയം ഉണ്ടായിരിക്കും. അത് ദൈവത്തെ ഗാഢമായി ആശിക്കുകയും അവന്റെ സാന്നിദ്ധ്യം കൊതിക്കുകയും ചെയ്യുന്നു. ഇതാണ് യഥാർത്ഥ ഔന്നത്യം. നിന്റെ ഔന്നത്യം എത്ര വലുതാണെന്നത് ദൈവത്തോടുള്ള നിന്റെ സ്നേഹം എത്ര വലുതാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. പരീക്ഷിക്കപ്പെടുമ്പോൾ നിനക്ക് ഉറച്ചുനില്‍ക്കാൻ കഴിയുമോ, ഏതെങ്കിലുമൊരു സാഹചര്യം പൊടുന്നനെ ഉണ്ടാകുമ്പോൾ നീ ദുർബലനാകുമോ എന്നിങ്ങനെയുള്ള കാര്യങ്ങൾ നിന്റെ സഹോദരങ്ങൾ നിന്നെ തിരസ്‌കരിക്കുമ്പോൾ സ്വന്തം നിലപാടിൽ നിനക്ക് ഉറച്ചുനില്‍ക്കാൻ കഴിയുമോ എന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്; ഈ വസ്തുതകളുടെ വരവ് ദൈവത്തോടുള്ള നിന്റെ സ്നേഹം എങ്ങനെയാണ് എന്ന് കാണിച്ചുതരും. മനുഷ്യന്റെ ആത്മാവിന്റെ കണ്ണുകൾ ഇനിയും പൂർണമായി തുറന്നിട്ടില്ലെങ്കിലും ദൈവവേലയുടെ ഭൂരിഭാഗവും ദൈവഹിതവും വ്യക്തമായി കാണാൻ മനുഷ്യനു കഴിവില്ലെങ്കിലും, ദൈവത്തെ സംബന്ധിച്ച മനോഹരമായ പല കാര്യങ്ങളും അവനു കാണാൻ കഴിവില്ലെങ്കിലും, ദൈവം മനുഷ്യനെ ശരിക്കും സ്നേഹിക്കുന്നുവെന്നു ദൈവത്തിന്റെ മിക്ക വേലയിൽനിന്നും മനസ്സിലാക്കാം; മനുഷ്യനു ദൈവത്തോട് ശരിക്കും വളരെക്കുറച്ച് സ്നേഹമേയുള്ളൂ. ഇക്കാലമത്രയും നീ ദൈവത്തിൽ വിശ്വസിച്ചു, ഇന്ന് ദൈവം രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചിരിക്കുന്നു. ശരിക്കും പറഞ്ഞാൽ, നിനക്ക് ശരിയായ മാർഗം സ്വീകരിക്കുകയല്ലാതെ മറ്റൊരു വഴിയില്ല: കർക്കശമായ ന്യായവിധിയും ദൈവം നൽകുന്ന പരമമായ വിമോചനവും വഴി നീ നയിക്കപ്പെട്ട ശരിയായ പാതയാണ് അത്. യാതനകളും ശുദ്ധീകരണവും അനുഭവിച്ചശേഷം മാത്രമേ ദൈവം ലാവണ്യമുള്ളവനാണെന്ന് മനുഷ്യൻ അറിയുന്നുള്ളൂ. ഇന്നേവരേയ്ക്കും നീ അനുഭവിച്ചതിൽനിന്നും, ദൈവത്തിന്റെ ലാവണ്യത്തിൽ ഒരംശം മനുഷ്യന്‍ അറിയാൻ ഇടവന്നിട്ടുണ്ടെന്ന് പറയാം. പക്ഷേ, ഇത് മതിയാകില്ല, കാരണം മനുഷ്യന്റെ ന്യൂനതകൾ ഏറെയാണ്. ദൈവത്തിന്റെ അത്ഭുതകരമായ വേല മനുഷ്യൻ ഇനിയും കൂടുതൽ അനുഭവിച്ചറിയണം, കൂടാതെ ദൈവം ക്രമീകരിച്ചിട്ടുള്ള ക്ലേശങ്ങളിലൂടെയുള്ള ശുദ്ധീകരണവും മനുഷ്യൻ അനുഭവിച്ചറിയണം. അപ്പോൾ മാത്രമേ മനുഷ്യന്റെ ജീവിതപ്രകൃതം മാറ്റാനാകൂ.

മുമ്പത്തേത്: ദൈവവചനത്താല്‍ എല്ലാം നിറവേറ്റപ്പെടുന്നു

അടുത്തത്: ദൈവത്തെ സ്നേഹിക്കുന്നതാണ് ശരിക്കും അവനിലുള്ള വിശ്വാസം

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക