അധ്യായം 13

എന്‍റെ വാക്കുകളിലും അരുളപ്പാടുകളിലും എന്‍റെ അനവധി ഉദ്ദേശ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. പക്ഷേ, മനുഷ്യര്‍ ഇവയൊന്നും അറിയുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല; ബാഹ്യമായി അവര്‍ എന്‍റെ വചനങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയും ബാഹ്യമായി അവ പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവര്‍ക്ക് എന്‍റെ ഹൃദയത്തെ മനസിലാക്കുവാനോ എന്‍റെ വചനങ്ങളില്‍ എന്‍റെ ഇംഗിതം മനസിലാക്കുവാനോ സാധിക്കുന്നില്ല. ഞാനെന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അവ മനസിലാക്കുന്നവര്‍ ആരാണുള്ളത്? സീയോനില്‍ നിന്നും ഞാന്‍ മനുഷ്യവര്‍ഗത്തിലേക്കു വന്നു. ഞാന്‍ സാധാരണ മനുഷ്യന്‍റെ രൂപം ധരിച്ചതുകൊണ്ട്, മനുഷ്യശരീരത്തിനുള്ളില്‍ എന്‍റെ യഥാര്‍ഥരൂപം മനുഷ്യര്‍ക്ക് പുറത്തുനിന്നും വ്യക്തമായില്ല—പക്ഷേ എന്‍റെയുള്ളിലുള്ള ജീവനെ അവര്‍ അറിയുന്നില്ല. ആത്മാവിന്‍റെ ദൈവത്തെയും അവര്‍ തിരിച്ചറിയുന്നില്ല. അവനെ അറിയാനുള്ള നിങ്ങളുടെ ശ്രമത്തിന് യഥാര്‍ഥ ദൈവം തന്നെയായവന്‍ അയോഗ്യനാണെന്ന് വരുമോ? അവനെ “കീറിമുറിച്ച് പരിശോധിക്കുവാനുള്ള” നിങ്ങളുടെ പരിശ്രമത്തിന് യഥാര്‍ഥ ദൈവം തന്നെയായവന്‍ അയോഗ്യനാണെന്ന് വരുമോ? മൊത്തം മനുഷ്യവംശത്തിന്‍റെയും ദുഷിപ്പിനെ ഞാന്‍ വെറുക്കുന്നു. പക്ഷേ എനിക്കവരുടെ ബലഹീനതയോട് അനുകമ്പയും തോന്നുന്നുണ്ട്. മൊത്തം മനുഷ്യവര്‍ഗത്തിന്‍റെയും പഴയ പ്രകൃതത്തെയും ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചൈനയിലെ എന്‍റെ ഒരു ജനമായതുകൊണ്ട്, നിങ്ങള്‍ മനുഷ്യവര്‍ഗത്തിന്‍റെയും ഭാഗമല്ല എന്നുവരുമോ? എന്‍റെ എല്ലാ ജനങ്ങള്‍ക്കുമിടയില്‍, എന്‍റെ എല്ലാ പുത്രന്‍മാര്‍ക്കുമിടയില്‍, അതായത്, മൊത്തം മനുഷ്യവര്‍ഗത്തിനുമിടയില്‍ നിന്നു ഞാന്‍ തെരഞ്ഞെടുത്തവരില്‍ ഏറ്റവും അധമരായ ഗണമാണ് നിങ്ങള്‍. ഈ കാരണം കൊണ്ട്, എന്‍റെ ഏറ്റവുമധികം ഊര്‍ജ്ജവും എന്‍റെ ഏറ്റവും വലിയ് അധ്വാനവും ഞാന്‍ നിങ്ങളുടെ മേലാണ് ചെലവഴിച്ചത്. എന്നിട്ടും നിങ്ങള്‍ ഇന്ന്‍ ആസ്വദിക്കുന്ന നിങ്ങളുടെ അനുഗ്രഹീതജീവിതം നിങ്ങള്‍ വിലമതിക്കുന്നില്ലേ? നിങ്ങള്‍ ഇപ്പൊഴും എന്നെ എതിര്‍ക്കുവാനും നിങ്ങളുടെ സ്വന്തം പദ്ധതികള്‍ തയ്യാറാക്കുവാനുമായി നിങ്ങളുടെ ഹൃദയം കഠിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണോ? എന്‍റെ അനുസ്യൂതമായ സഹതാപവും സ്നേഹവുമില്ലായിരുന്നെങ്കില്‍ മനുഷ്യവര്‍ഗം മുഴുവന്‍ എന്നേ സാത്താന് അടിമകളായി തീരുകയും അതിന്‍റെ വായില്‍ “രുചികരമായ അപ്പത്തുണ്ടുകളായി” മാറുകയും ചെയ്യുമായിരുന്നു? ഇന്ന്‍, എല്ലാ ജനങ്ങള്‍ക്കുമിടയില്‍, എനിക്കുവേണ്ടി ആത്മാര്‍ഥമായി വ്യയംചെയ്യുന്നവരും എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്നവരും ഇപ്പോഴും വിരലില്‍ എണ്ണാവുന്ന അത്രയും വിരളമാണ്. ഇന്ന്, “എന്‍റെ ജനം” എന്ന സ്ഥാനം നിങ്ങളുടെ സ്വകാര്യസ്വത്തായി മാറുമോ? നിങ്ങളുടെ മനസാക്ഷി മഞ്ഞുകട്ടപോലെ തണുത്തുറഞ്ഞുപോയോ? ഞാന്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ദൈവജനമാകുവാന്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ യോഗ്യരാണോ? ഭൂതകാലത്തെപ്പറ്റി തിരിഞ്ഞുനോക്കി ചിന്തിക്കൂ, എന്നിട്ട് ഇന്നിലേക്കു നോക്കൂ—നിങ്ങളിലാരാണ് എന്‍റെ ഹൃദയത്തെ സംതൃപ്തമാക്കിയിട്ടുള്ളത്? നിങ്ങളിലാരാണ് എന്‍റെ ഉദ്ദേശ്യങ്ങളോട് ആത്മാര്‍ഥമായ അഭിനിവേശം കാണിച്ചിട്ടുള്ളത്? ഞാന്‍ നിങ്ങള്‍ക്ക് ഉണര്‍ച്ച നല്‍കിയില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇപ്പോഴും ഉണരില്ലായിരുന്നു. പകരം, തണുത്തുറഞ്ഞാലെന്ന പോലെ, ശിശിരനിദ്രയിലെന്നപോലെ നിങ്ങള്‍ തുടരുമായിരുന്നു.

ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കു മധ്യേ മനുഷ്യന്‍ എന്‍റെ ക്രോധം ദര്‍ശിക്കുന്നു; ഇരുണ്ട മേഘങ്ങള്‍ ഇളകിമറിയുയുന്നതുകണ്ട് മനുഷ്യന്‍ സ്ഥബ്ധനാകുകയും ഭയചകിതാകുകയും ചെയ്യുന്നു. ഇടിമിന്നലും മഴയും അവനെ ഒഴുക്കിക്കൊണ്ടുപോകും എന്നു ഭയപ്പെട്ടാലെന്ന പോലെ എങ്ങോട്ട് ഓടിരക്ഷപ്പെടണമെന്നറിയാതെ അവന്‍ ഉഴറുന്നു. ചൂഴ്ന്നുവരുന്ന ഹിമപാതം കടന്നുപോയിക്കഴിയുമ്പോള്‍ പ്രകൃതിസുന്ദരമായ ദൃശ്യങ്ങള്‍ അവര്‍ ആസ്വദിക്കുവാന്‍ തുടങ്ങുന്നതോടെ അവരുടെ മനോനില ശാന്തവും ലാഘവമുള്ളതും ആയിത്തീരുന്നു. പക്ഷേ, അത്തരം നിമിഷങ്ങളില്‍ ആരാണ് എനിക്കു മനുഷ്യവര്‍ഗത്തോടുള്ള അദമ്യമായ സ്നേഹം എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ളത്? അവരുടെ ഹൃദയങ്ങളില്‍ എന്‍റെ രൂപം മാത്രമേയുള്ളൂ, പക്ഷേ എന്‍റെ ആത്മാവിന്‍റെ സത്തയില്ല: മനുഷ്യന്‍ എന്നെ പരസ്യമായി എതിര്‍ക്കുകയല്ലേ? കൊടുങ്കാറ്റു വീശിക്കഴിയുമ്പോള്‍ മുഴുവന്‍ മനുഷ്യവര്‍ഗവും നവീകരിക്കപ്പെട്ടതുപോലെയായിത്തീരുന്നു; ക്ലേശങ്ങളിലൂടെയുള്ള ശുദ്ധീകരണത്തിനുശേഷം അവര്‍ പ്രകാശവും ജീവനും വീണ്ടെടുത്തതുപോലെയായിത്തീരുന്നു. ഞാന്‍ ഏര്‍പ്പെടുത്തിയ പ്രഹരങ്ങള്‍ സഹിച്ച ശേഷം നിങ്ങള്‍ക്കും ഇന്നിലേക്കെത്തിച്ചേരുവാനുള്ള നല്ല ഭാഗ്യം ഉണ്ടായില്ലേ? പക്ഷേ, ഇന്നു പോയ്ക്കഴിഞ്ഞു നാളെ വരുമ്പോള്‍, മഴയ്ക്കുശേഷമുണ്ടായ ശുദ്ധി നിലനിര്‍ത്തുവാന്‍ നിനക്കു സാധിക്കുമോ? നിന്‍റെ ശുദ്ധീകരണത്തിന് ശേഷമുള്ള ഭക്തി നിനക്കു നിലനിര്‍ത്തുവാന്‍ സാധിക്കുമോ? ഇന്നത്തെ അനുസരണ നിങ്ങള്‍ക്ക് നിലനിര്‍ത്തുവാന്‍ സാധിക്കുമോ? നിങ്ങളുടെ ഭക്തിക്കു ഉറച്ചതും മാറ്റമില്ലാത്തതുമായി തുടരുവാന്‍ കഴിയുമോ? ഇത് മനുഷ്യന്‍റെ കഴിവിനെക്കൊണ്ട് സാധ്യമാക്കുവാന്‍ സാധിക്കുന്നതിലും മേലെയായ ഒരു ആവശ്യമാണോ? ഞാന്‍ എല്ലാ ദിവസവും മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്നു. അവര്‍ക്കിടയില്‍, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും ആരും ഒരിക്കലും ഇതു ശ്രദ്ധിച്ചിട്ടില്ല. എന്‍റെ ആത്മാവിന്‍റെ മാര്‍ഗദര്‍ശനം ഇല്ലായിരുന്നുവെങ്കില്‍ മൊത്തം മനുഷ്യവര്‍ഗത്തിലും ആരായിരിക്കും ഇന്നത്തെ യുഗത്തിലും ബാക്കിയുണ്ടാകുക? മനുഷ്യര്‍ക്കൊപ്പം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നു ഞാന്‍ പറയുമ്പോള്‍ ഞാന്‍ അതിശയോക്തി പറയുകയാണോ? മുന്‍കാലത്ത് ഞാന്‍ പറഞ്ഞു, “ഞാന്‍ മനുഷ്യരെ സൃഷ്ടിച്ചു, ഞാന്‍ എല്ലാ മനുഷ്യരെയും നയിച്ചു. എല്ലാ മനുഷ്യരെയും നിയന്ത്രിച്ചു”; അത് യഥാര്‍ഥത്തില്‍ അങ്ങനെയായിരുന്നില്ലേ? നിങ്ങള്‍ക്ക് ഈ കാര്യങ്ങളിലുള്ള അനുഭവജ്ഞാനം അപര്യാപ്തമാണ് എന്നു വരുമോ? “സേവനം ചെയ്യുന്നയാള്‍”—ഈ പദങ്ങള്‍ വിശദീകരിക്കുവാന്‍ നിങ്ങളുടെ മുഴുവന്‍ ജീവിതവും വേണ്ടിവരും. യഥാര്‍ഥ അനുഭവമില്ലാതെ ഒരു മനുഷ്യനു ഒരിക്കലും എന്നെ അറിയുവാന്‍ സാധിക്കുകയില്ല——അവര്‍ക്കൊരിക്കലും എന്‍റെ വചനങ്ങളിലൂടെ എന്നെ അറിയുവാന്‍ സാധിക്കുകയില്ല. ഇന്ന്‍, ഏതായാലും, ഞാന്‍ നേരിട്ടു നിങ്ങളുടെ ഇടയിലേക്ക് വന്നിരിക്കുന്നു——ഇത് നിങ്ങളുടെ ബോധ്യത്തിന് കൂടുതല്‍ സഹായകമാകുകയില്ലേ? എന്‍റെ അവതാരം നിങ്ങളുടെ മോചനം കൂടിയല്ലേ? എന്‍റെ സ്വന്തം സ്വത്വത്തില്‍ ഞാന്‍ മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങിവന്നില്ലായിരുന്നെങ്കില്‍ മനുഷ്യവംശം മുഴുവന്‍ പണ്ടേ തന്നെ അബദ്ധധാരണകളാല്‍ മൂടപ്പെടുമായിരുന്നു, എന്നുവച്ചാല്‍ സാത്താനു സ്വന്തമാകുമായിരുന്നു. കാരണം, നിങ്ങള്‍ എന്തില്‍ വിശ്വസിക്കുന്നുവോ അത് വെറും സാത്താന്‍റെ രൂപം മാത്രമാണ്. അതിനു ദൈവം തന്നെയായവനുമായി യാതൊരു ബന്ധവുമില്ല. ഇതല്ലേ ഞാന്‍ നല്‍കുന്ന മോചനം?

സാത്താന്‍ എനിക്കു മുന്‍പില്‍ വരുമ്പോള്‍ അതിന്‍റെ വന്യമായ ശൗര്യത്താൽ പിന്‍വാങ്ങുന്നില്ല. അതിന്‍റെ ബീഭത്സത എന്നെ ഭയപ്പെടുത്തുന്നുമില്ല: ഞാന്‍ അതിനെ അവഗണിക്കുക മാത്രം ചെയ്യുന്നു. സാത്താന്‍ എന്നെ പ്രലോഭിപ്പിക്കുമ്പോള്‍ ഞാന്‍ അതിന്‍റെ കുതന്ത്രം മനസിലാക്കുന്നു. അപ്പോള്‍ അവന്‍ ലജ്ജയും അപമാനവും കൊണ്ട് കടന്നുകളയുന്നു. സാത്താന്‍ എന്നോടു പോരാടുമ്പോള്‍, എന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ എന്നില്‍നിന്നും പിടിച്ചുവാങ്ങാന്‍ നോക്കുമ്പോള്‍, ഞാന്‍ എന്‍റെ ശരീരത്തില്‍ അതിനോടു യുദ്ധം ചെയ്യുന്നു; എന്‍റെ ശരീരത്തില്‍ ഞാന്‍ തുടരുകയും എന്‍റെ ജനങ്ങളെ നയിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവര്‍ എളുപ്പത്തില്‍ വീണുപോകുകയോ വഴിതെറ്റിപ്പോകുകയോ ഇല്ല. ഞാന്‍ വഴിയിലെ ഓരോ ചുവടിലും അവരെ നയിക്കുന്നു. സാത്താന്‍ തോറ്റു പിന്മാറുമ്പോഴാകട്ടെ, ഞാന്‍ എന്‍റെ ജനങ്ങള്‍ക്കിടയില്‍ മഹത്ത്വപ്പെട്ടിട്ടുണ്ടാകും. എന്‍റെ ജനം എനിക്കു മനോഹരവും ഗംഭീരവുമായ സാക്ഷ്യം വഹിച്ചിട്ടുമുണ്ടാകും. അതുകൊണ്ട് ഞാന്‍ എന്‍റെ നിര്‍വഹണപദ്ധതിയിലെ എതിര്‍ശക്തികളെ പിടിച്ച് എന്നെന്നേക്കുമായി അഗാധപാതാളത്തില്‍ തള്ളും. ഇതാണ് എന്‍റെ പദ്ധതി; ഇതാണ് എന്‍റെ പ്രവൃത്തി. നിങ്ങളുടെ ജീവിതങ്ങളില്‍ നീ അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടിവരുന്ന ഒരു ദിവസം വരാം: സാത്താന്‍റെ തടവുകാരനാകുവാന്‍ നീ പൂര്‍ണമനസോടെ സ്വയം അനുവദിക്കുമോ, അതോ നിന്നെ നേടുവാന്‍ എന്നെ അനുവദിക്കുമോ? ഇത് നിങ്ങളുടെ സ്വന്തം വിധിയാണ്. ഇതിനെ നിങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കണം.

സ്വര്‍ഗരാജ്യത്തിലെ ജീവിതം മനുഷ്യരുടെയും ദൈവം തന്നെയായവന്‍റെയും ജീവിതമാണ്. എല്ലാ മനുഷ്യരും എന്‍റെ പരിപാലനയ്ക്കും സംരക്ഷണത്തിനും കീഴിലാണ്. എല്ലാവരും ചുവന്ന മഹാവ്യാളിയുമായി മരണം വരെയുള്ള പോരാട്ടത്തിലുമാണ്. ഈ അവസാനയുദ്ധം ജയിക്കുവാന്‍, ഈ ചുവന്ന മഹാവ്യാളിയെ ഇല്ലാതാക്കുവാന്‍, എല്ലാ ജനങ്ങളും അവരെ പൂര്‍ണമായും എനിക്കും എന്‍റെ രാജ്യത്തിനുമായി അര്‍പ്പിക്കണം. ഇവിടെ “ദൈവരാജ്യം” എന്നുപറയുന്നത് ദൈവികതയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്ന ജീവിതമാണ്. അതില്‍ ഞാന്‍ മൊത്തം മനുഷ്യവര്‍ഗത്തിന്‍റെയും ഇടയനാണ്. അവര്‍ നേരിട്ട് എന്‍റെ പരിശീലനം സ്വീകരിക്കുകയും അതുവഴി അവരുടെ ജീവിതങ്ങള്‍, അത് ഭൂമിയില്‍ത്തന്നെയാണെങ്കിലും അത് സ്വര്‍ഗത്തിലേതുപോലെ ആയിത്തീരുകയും ചെയ്യുന്നു——മൂന്നാംസ്വര്‍ഗത്തിലെ ജീവിതത്തിന്‍റെ യഥാര്‍ഥ സാക്ഷാത്കാര മാണത്. ഞാന്‍ എന്‍റെ ശരീരത്തിലാണെങ്കിലും, ശരീരത്തിന്‍റെ പരിമിതികള്‍ ഞാന്‍ അനുഭവിക്കുന്നില്ല. നിരവധി തവണ മനുഷ്യന്‍റെ പ്രാര്‍ഥനകള്‍ ശ്രവിക്കുവാനായി ഞാന്‍ മനുഷ്യരുടെ മധ്യത്തിലേക്ക് വന്നിട്ടുണ്ട്. നിരവധി തവണ ഞാന്‍ മനുഷ്യര്‍ക്കിടയില്‍ നടന്നുകൊണ്ട് അവരുടെ സ്തുതികള്‍ ആസ്വദിച്ചിട്ടുണ്ട്; മനുഷ്യര്‍ എന്‍റെ അസ്തിത്വത്തെക്കുറിച്ച് ഒരിക്കലും ബോധവാന്‍മാരായിരുന്നില്ലെങ്കിലും, ഞാന്‍ എന്‍റെ പ്രവൃത്തികള്‍ ഈ തരത്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഞാന്‍ മറഞ്ഞിരിക്കുന്ന ഇടമായ എന്‍റെ വാസസ്ഥലത്ത്——അതെങ്ങനെയായാലും, എന്‍റെ വാസസ്ഥലത്ത്, ഞാന്‍ എന്‍റെ എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തിയിരിക്കുന്നു; എന്‍റെ വാസസ്ഥലത്ത് ഭൂമിയില്‍ ജീവിക്കുന്നതിന്‍റെ യഥാര്‍ഥ അനുഭവം ഞാന്‍ നേടിയിരിക്കുന്നു; എന്‍റെ വാസസ്ഥലത്ത് ഞാന്‍ മനുഷ്യന്‍റെ എല്ലാ വാക്കും പ്രവൃത്തിയും നിരീക്ഷിക്കുന്നു. മൊത്തം മനുഷ്യവര്‍ഗത്തെയും കാത്തുപരിപാലിക്കുകയും നയിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് എന്‍റെ ഉദ്ദേശ്യങ്ങളോട് അഭിനിവേശം തോന്നുകയും, എന്‍റെ ഹൃദയത്തെ അവര്‍ സംതൃപ്തരാക്കുകയും അതുവഴി എനിക്കു സന്തോഷം നല്‍കുകയും ചെയ്താല്‍ ഉറപ്പായും ഞാന്‍ മനുഷ്യവംശത്തെ മുഴുവന്‍ അനുഗ്രഹിക്കും. ഇതല്ലേ ഞാന്‍ മനുഷ്യര്‍ക്കുവേണ്ടി ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്?

മനുഷ്യവര്‍ഗം തളര്‍ന്നുകിടക്കുമ്പോള്‍, എന്‍റെ ഇടിമുഴക്കത്തിന്‍റെ ഗര്‍ജ്ജനം മാത്രമാണ് അവരെ സ്വപ്നങ്ങളില്‍നിന്നും ഉണര്‍ത്തുന്നത്. അവര്‍ കണ്ണുതുറക്കുമ്പോള്‍, ഈ തണുത്ത പ്രകാശത്തിന്‍റെ സ്ഫോടനങ്ങള്‍ അവരില്‍ പലരുടെയും കണ്ണുകളെ വേദനിപ്പിക്കുന്നു. അപ്പോള്‍ അവര്‍ക്കു ദിശാബോധം നഷ്ടമാകുന്നു. എവിടെ നിന്നാണ് വന്നതെന്നോ എവിടേക്കാണു പോകുന്നതെന്നോ അവര്‍ക്കറിയുവാന്‍ സാധിക്കുന്നില്ല. മിക്ക ആളുകളും ലേസര്‍ പോലെയുള്ള പ്രകാശകിരണങ്ങളുടെ ആഘാതം താങ്ങാനാകാതെ കൊടുങ്കാറ്റില്‍ അവര്‍ കുഴഞ്ഞുവീഴുകയും കുത്തിയൊലിച്ചുവരുന്ന ജലപ്രവാഹം അവരുടെ ശരീരങ്ങളെ ഒരു കണികപോലും അവശേഷിപ്പിക്കാതെ ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്യുന്നു. അതിജീവിക്കുന്നവര്‍ക്ക് അവസാനം വെളിച്ചത്തില്‍ എന്‍റെ മുഖം വ്യക്തമായി കാണുവാന്‍ സാധിക്കുന്നു. അപ്പോള്‍ മാത്രമേ അവര്‍ക്ക് എന്‍റെ ബാഹ്യരൂപത്തെക്കുറിച്ച് എന്തെങ്കിലുമൊരു ധാരണ ലഭിക്കുന്നുള്ളൂ. അതോടെ, ഒരിക്കല്‍കൂടി ഞാന്‍ അവരുടെ ശരീരത്തിലേക്ക് എന്‍റെ കഠിനശിക്ഷയും ശാപങ്ങളും അയയ്ക്കുമോ എന്നു ഭയപ്പെട്ട്, അവര്‍ എന്‍റെ മുഖത്ത് നേരിട്ടുനോക്കുവാന്‍ ധൈര്യപ്പെടാതാകുന്നു. അനവധിയാളുകള്‍ കരയുകയും ഭയങ്കരമായി നിലവിളിക്കുകയും ചെയ്യുന്നു. അനവധിയാളുകള്‍ നിരാശയിലേക്ക് വീണുപോകുന്നു; അനവധി ആളുകള്‍ സ്വന്തം രക്തംകൊണ്ട് നദികളുണ്ടാക്കുന്നു. അനവധി പേര്‍ മൃതശരീരങ്ങളാകുകയും ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും ഒഴുകിനടക്കുകയും ചെയ്യുന്നു; അനവധിയാളുകള്‍ വെളിച്ചത്തില്‍ സ്വന്തം സ്ഥാനം കണ്ട്, പെട്ടന്നു ഒരു ഹൃദയവേദന അനുഭവിക്കുകയും വര്‍ഷങ്ങള്‍ നീണ്ട അവരുടെ അസന്തോഷത്തെയോര്‍ത്ത് കണ്ണുനീര്‍ വാര്‍ക്കുകയും ചെയ്യുന്നു. അനവധിയാളുകള്‍, വെളിച്ചത്താല്‍ നിര്‍ബന്ധിതരായി സ്വന്തം അശുദ്ധി ഏറ്റുപറയുകയും, സ്വയം നവീകരിക്കുവാന്‍ തീരുമാനമെടുക്കുകയും ചെയ്യുന്നു. അനവധിയാളുകള്‍, അന്ധരായി, ജീവിക്കുന്നതിലെ സന്തോഷം എപ്പോഴേ നഷ്ടപ്പെട്ടുപോയതിനാല്‍, നിഷ്ക്രിയാവസ്ഥയില്‍ തുടരുകയും അവരുടെ അന്ത്യത്തിനായി കാക്കുകയും ചെയ്യുന്നു. അതേസമയം അനവധിയാളുകള്‍ ജീവിതത്തിന്‍റെ പാമരം ഉയര്‍ത്തിക്കെട്ടുകയും വെളിച്ചത്തിന്‍റെ മാര്‍ഗദര്‍ശനത്തില്‍ അവരുടെ നാളേയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയും ചെയ്യുന്നു. ...ഇന്ന്‍, മനുഷ്യവംശത്തില്‍ ആരാണ് ഈ അവസ്ഥയില്‍ അല്ലാത്തത്? ആരാണ് എന്‍റെ വെളിച്ചത്തില്‍ നിലനില്‍ക്കാത്തത്? നീ ശക്തനാണെങ്കിലും ബലഹീനനാണെങ്കിലും എങ്ങനെയാണ് നിനക്ക് എന്‍റെ പ്രകാശത്തിന്‍റെ ആഗമനത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാനാകുക?

മാര്‍ച്ച് 10,1992

മുമ്പത്തേത്: അധ്യായം 12

അടുത്തത്: അധ്യായം 14

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക