സത്യം അനുഷ്ഠിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്

സഹോദരങ്ങൾക്കിടയിൽ എല്ലായ്പ്പോഴും തങ്ങളുടെ നിഷേധാത്മക ചിന്ത പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ സാത്താന്‍റെ സേവകരാണ്, അവര്‍ സഭയെ അസ്വസ്ഥമാക്കുന്നു. അത്തരം ആളുകളെ ഒരുനാൾ പുറത്താക്കുകയും ഇല്ലാതാക്കുകയും വേണം. ദൈവത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തില്‍, അവര്‍ക്ക് ദൈവത്തോട് ഭക്ത്യാദരവുള്ള ഒരു ഹൃദയമില്ലെങ്കില്‍, ദൈവത്തോട് അനുസരണമുള്ള ഒരു ഹൃദയമില്ലെങ്കില്‍, അവനു വേണ്ടി ഒരു പ്രവൃത്തിയും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലെന്ന് മാത്രമല്ല, അവര്‍ അവന്‍റെ വേലയെ ശല്യപ്പെടുത്തുന്നവരും അവനെ ധിക്കരിക്കുന്നവരും ആയിത്തീരുകയും ചെയ്യും. ദൈവത്തില്‍ വിശ്വസിക്കുകയും അതേസമയം അവനെ അനുസരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതിനു പകരം അവനെ എതിര്‍ക്കുന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപമാനകരമാണ്. വിശ്വാസികള്‍ സംസാരത്തിലും പെരുമാറ്റത്തിലും അവിശ്വാസികളെപോലെ മുന്‍വിചാരവും നിയന്ത്രണവും ഇല്ലാത്തവരാണെങ്കിൽ അവര്‍ അവിശ്വാസികളെക്കാള്‍ ദുഷ്ടരാണ്; അവര്‍ സാക്ഷാൽ പിശാചുക്കളാണ്. സഭയ്ക്കുള്ളില്‍ വിഷം നിറഞ്ഞ, വിദ്വേഷമുളവാക്കുന്ന സംസാരം നടത്തുന്നവര്‍, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍, അനൈക്യം വളര്‍ത്തുന്നവര്‍, സഹോദരങ്ങള്‍ക്കിടയില്‍ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നവര്‍—അവരെ സഭയില്‍നിന്ന് പുറത്താക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോള്‍ ദൈവത്തിന്‍റെ വേലയുടെ മറ്റൊരു യുഗമായതിനാല്‍, ഈ ആളുകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്, എന്തെന്നാൽ ഇവർ സുനിശ്ചിതമായ നിർമാർജനത്തെ അഭിമുഖീകരിക്കുന്നു. സാത്താനാൽ ദുഷിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും ദുഷിച്ച പ്രകൃതമാണ് ഉള്ളത്. ചിലര്‍ക്ക് മോശമായ പ്രകൃതങ്ങളല്ലാതെ മറ്റൊന്നുമില്ല, എന്നാല്‍ മറ്റു ചിലര്‍ വ്യത്യസ്തരാണ്: അവര്‍ക്ക് ദുഷിച്ച സാത്താന്യ പ്രകൃതങ്ങൾ മാത്രമല്ല, അവരുടെ സ്വഭാവവും അങ്ങേയറ്റം വിദ്വേഷപൂരിതമാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും അവരുടെ ദുഷിച്ച, സാത്താന്യ പ്രകൃതം വെളിപ്പെടുത്തുന്നു എന്നു മാത്രവുമല്ല; ഈ ആളുകള്‍ സാക്ഷാൽ പിശാചായ സാത്താനാണ്. അവരുടെ പെരുമാറ്റം ദൈവത്തിന്‍റെ വേലയെ ശരിക്കും തടസ്സപ്പെടുത്തുന്നു, ഇത് സഹോദരങ്ങളുടെ ജീവനിലേക്കുള്ള പ്രവേശനത്തിനു വിലങ്ങുതടി ആകുന്നു, മാത്രമല്ല ഇത് സഭയുടെ സാധാരണ ജീവിതത്തിനു ഹാനി വരുത്തുകയും ചെയ്യുന്നു. താമസിയാതെതന്നെ ആട്ടിന്‍തോലണിഞ്ഞ ഈ ചെന്നായ്ക്കളെ നീക്കം ചെയ്യണം; സാത്താന്‍റെ ഈ സേവകരോട് വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവം, തള്ളിക്കളയലിന്റെ മനോഭാവം സ്വീകരിക്കണം. ഇത് മാത്രമേ ദൈവത്തിന്‍റെ പക്ഷത്ത് നില്‍ക്കുന്നുള്ളൂ, അങ്ങനെ ചെയ്യാത്തവര്‍ സാത്താനൊപ്പം ചെളിക്കുണ്ടില്‍ കിടന്ന് മറിയുന്നു. ദൈവത്തില്‍ ആത്മാർഥമായി വിശ്വസിക്കുന്ന ആളുകള്‍ എല്ലായ്പ്പോഴും അവനെ ഹൃദയങ്ങളില്‍ ഉള്‍കൊള്ളുന്നു, അവര്‍ എല്ലായ്പ്പോഴും അവരുടെ ഉള്ളില്‍ ദൈവത്തെ മാനിക്കുന്ന ഒരു ഹൃദയം, ദൈവസ്നേഹമുള്ള ഒരു ഹൃദയം വഹിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ജാഗ്രതയോടെയും വിവേകത്തോടെയും കാര്യങ്ങള്‍ ചെയ്യണം, അവര്‍ ചെയ്യുന്നതെല്ലാം ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് ചേർച്ചയിൽ ആയിരിക്കണം. മാത്രമല്ല അവന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ പ്രാപ്തവുമായിരിക്കണം. അവര്‍ തങ്ങള്‍ക്കു തോന്നിയതു ചെയ്യുന്ന തന്നിഷ്ടക്കാരാകരുത്; അതു വിശുദ്ധ സ്വഭാവത്തിന് അനുയോജ്യമല്ല. ആളുകള്‍ ദൈവത്തിന്‍റെ പതാകയും പറത്തി വമ്പ് പറഞ്ഞും വഞ്ചന കാട്ടിയും എല്ലായിടത്തും ഓടിനടക്കരുത്, ഇതാണ് ഏറ്റവും നിഷേധാത്മകമായ പെരുമാറ്റം. കുടുംബങ്ങള്‍ക്ക് അവയുടെ ചട്ടങ്ങളുണ്ട്, രാഷ്ട്രങ്ങള്‍ക്ക് അവരുടെ നിയമങ്ങളുണ്ട്—എന്നാല്‍ അതിലും കൂടുതല്‍ ദൈവത്തിന്‍റെ ഭവനത്തിലല്ലേ ഉള്ളത്? അവിടുത്തെ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമല്ലേ? അവിടെ ഭരണപരമായ ഉത്തരവുകള്‍ ഇതിലും കൂടുതല്‍ അല്ലേ? ആളുകള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ ദൈവത്തിന്‍റെ ഭരണപരമായ കല്പനകള്‍ ഇഷ്ടാനുസരണം മാറ്റാന്‍ സാധിക്കില്ല. ദൈവം മനുഷ്യരില്‍ നിന്നുള്ള ലംഘനം സഹിക്കാത്ത ഒരു ദൈവമാണ്; അവന്‍ ആളുകളെ മരണത്തിന് വിധിക്കുന്ന ഒരു ദൈവമാണ്. ജനങ്ങള്‍ക്ക് ഇത് ഇതിനകം അറിയില്ലേ?

സഭയെ ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കില്‍ ദൈവത്തിന്‍റെ വേലയില്‍ അനാവശ്യമായി ഇടപെടുന്ന വ്യക്തികൾ ഓരോ സഭയിലുമുണ്ട്. അവരെല്ലാം വേഷം മാറി ദൈവത്തിന്‍റെ ഭവനത്തില്‍ നുഴഞ്ഞുകയറിയ സാത്താന്മാരാണ്. അത്തരക്കാര്‍ അഭിനയിക്കാന്‍ മിടുക്കരാണ്: അവര്‍ വളരെ ഭക്തിയോടെ എന്റെ മുമ്പാകെ വരുന്നു; അവർ പാദസേവ ചെയ്യുകയും ചൊറിപിടിച്ച നായ്ക്കളെപ്പോലെ ജീവിതം നയിച്ചുകൊണ്ട് സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ തങ്ങളുടെ “സകലതും” അര്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സഹോദരങ്ങളുടെ മുന്നില്‍ അവര്‍ അവരുടെ വൃത്തികെട്ട വശം കാണിക്കുന്നു. സത്യം പ്രവര്‍ത്തിക്കുന്ന ആളുകളെ കാണുമ്പോള്‍ അവര്‍ അവരെ ആക്രമിക്കുകയും തള്ളിയകറ്റുകയും ചെയ്യുന്നു; തങ്ങളെക്കാള്‍ ശക്തരായ ആളുകളെ കാണുമ്പോള്‍, അവര്‍ മുഖസ്തുതി പറഞ്ഞ് പാദസേവ ചെയ്യുന്നു. അവര്‍ പള്ളിയില്‍ അച്ചടക്കമില്ലാത്തവരായി വര്‍ത്തിക്കുന്നു. ഇത്തരം “തിണ്ണമിടുക്ക”രും “വളർത്തുനായ്ക്ക”ളും ഭൂരിപക്ഷം സഭകളിലും ഉണ്ടെന്നുതന്നെ പറയാം. അവര്‍ പരസ്പരം കണ്ണിറുക്കി കാട്ടുകയും രഹസ്യ അടയാളങ്ങള്‍ കൈമാറുകയും ചെയ്ത് ഒത്തൊരുമിച്ച് പൈശാചികമായി പ്രവര്‍ത്തിക്കുന്നു, അവരിലാരും സത്യം പ്രവര്‍ത്തിക്കുന്നില്ല. ഏറ്റവും വിഷം ഉള്ളവന്‍ “തലവന്‍ പിശാച്” ആണ്, ഏറ്റവും ഉയര്‍ന്ന അഹംഭാവമുള്ളയാള്‍ അവരുടെ പതാക ഉയര്‍ത്തിപ്പിടിച്ച് അവരെ നയിക്കുന്നു. ഇവർ അവരുടെ നിഷേധാത്മക മനോഭാവം പ്രചരിപ്പിച്ചും മരണം തുപ്പിയും തോന്നിയതുപോലെ പ്രവര്‍ത്തിച്ചും തോന്നുന്ന കാര്യങ്ങള്‍ പറഞ്ഞും സഭയില്‍ കലഹമുണ്ടാക്കുന്നു, ആരും അവരെ തടയാന്‍ ധൈര്യപ്പെടുന്നില്ല. സാത്താന്‍റെ പ്രകൃതമാണ് അവരിൽ നുരഞ്ഞുപൊന്തുന്നത്. അവര്‍ കലഹമുണ്ടാക്കുന്ന ഉടനെ സഭയില്‍ മരണവായു പ്രവേശിക്കുന്നു. സഭയ്ക്കുള്ളില്‍ സത്യം ആചരിക്കുന്നവരെ, അവര്‍ക്കുള്ളത് മുഴുവന്‍ നല്കാനാവാതെ പുറത്താക്കുന്നു. അതേസമയം സഭയെ ശല്യപ്പെടുത്തുകയും മരണം വാരിവിതറുകയും ചെയ്യുന്നവര്‍ സഭയ്ക്കുള്ളില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നു. എന്തിനധികം പറയുന്നു, കൂടുതല്‍ ആളുകള്‍ അവരെ പിന്തുടരുകയും ചെയ്യുന്നു. അത്തരം സഭകളെ ഭരിക്കുന്നത് സാത്താനാണ് എന്നുള്ളത് വ്യക്തവും ലളിതവുമാണ്; പിശാചാണ് അവരുടെ രാജാവ്. സഭാംഗങ്ങൾ എഴുന്നേറ്റ് തലവന്‍ പിശാചുക്കളെ തള്ളിക്കളയുന്നില്ലെങ്കില്‍, അവരും താമസിയാതെ നശിക്കും. ഇനി മുതല്‍ അത്തരം സഭകള്‍ക്കെതിരെ നടപടിയെടുക്കണം. അല്പം സത്യം ആചരിക്കുവാന്‍ ശേഷിയുള്ളവര്‍ അതിനു ശ്രമിച്ചില്ലെങ്കില്‍, ആ സഭ ഉന്മൂലനം ചെയ്യപ്പെടും. ഒരു സഭയില്‍ സത്യം ആചരിക്കാന്‍ തയ്യാറുള്ള ആരുമില്ലെങ്കില്‍, ദൈവത്തിനു സാക്ഷ്യം നില്ക്കാന്‍ ആരുമില്ലെങ്കില്‍, ആ സഭയെ പൂര്‍ണമായും ഒറ്റപ്പെടുത്തുകയും മറ്റു സഭകളുമായുള്ള അതിന്‍റെ ബന്ധം വിച്ഛേദിക്കുകയും വേണം. ഇതിനെ “മരണത്തെ അടക്കം ചെയ്യൽ” എന്ന് വിളിക്കുന്നു; ഇതാണ് സാത്താനെ പുറത്താക്കുക എന്നതിന്‍റെ അര്‍ഥം. ഒരു പള്ളിയില്‍ നിരവധി പ്രാദേശിക ഗുണ്ടകൾ അവരെ വകതിരിവില്ലാത്ത “ചെറിയ ഈച്ചകള്‍” പിന്തുടരുകയും ചെയ്യുകയും സത്യം കണ്ടശേഷവും ഈ ഗുണ്ടകളുടെ ബന്ധനങ്ങളും കൗശലങ്ങളും നിരസിക്കാന്‍ സഭാംഗങ്ങൾക്കു കഴിയാതിരിക്കുകയും ചെയ്യുകയുമാണെങ്കില്‍, ആ വിഡ്ഢികളെല്ലാം അവസാനം ഇല്ലാതാക്കപ്പെടും. ഈ ചെറിയ ഈച്ചകള്‍ ഭയങ്കരമായി ഒന്നും ചെയ്തിട്ടുണ്ടാവുകായില്ല, പക്ഷേ അവര്‍ കൂടുതല്‍ ചതിയന്മാരാണ്, കൂടുതല്‍ തന്ത്രമുള്ളവരും സൂത്രശാലികളുമാണ്, ഇതുപോലുള്ള എല്ലാവരും ഒഴിവാക്കപ്പെടും. ഒരാള്‍ പോലും നിലനില്‍ക്കില്ല! സാത്താനുള്ളവര്‍ സാത്താനിലേക്കു മടങ്ങും, എന്നാല്‍ ദൈവത്തിനുള്ളവര്‍ തീര്‍ച്ചയായും സത്യത്തെ തേടി പോകും; ഇത് അവരുടെ സ്വഭാവമനുസരിച്ച് തീരുമാനിക്കപ്പെടുന്നു. സാത്താനെ അനുഗമിക്കുന്നവരെല്ലാം നശിക്കട്ടെ! അത്തരം ആളുകളോട് ഒരു അനുകമ്പയും കാണിക്കുകയില്ല. സത്യം അന്വേഷിക്കുന്നവര്‍ക്ക് അത് നല്‍കപ്പെടട്ടെ, അവർ തങ്ങളുടെ ഹൃദയത്തിനു തൃപ്തിയാകുവോളം ദൈവവചനത്തിൽ ഉല്ലസിക്കട്ടെ. ദൈവം നീതിമാനാണ്; അവന്‍ ആരോടും പക്ഷപാതം കാണിക്കുകയില്ല. നീ ഒരു പിശാചാണെങ്കില്‍, നിനക്ക് സത്യം പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയില്ല; നീ സത്യം അന്വേഷിക്കുന്ന ഒരാളാണെങ്കില്‍, നിന്നെ സാത്താന്‍ ബന്ദിയാക്കുകയില്ലെന്നുള്ളത് തീര്‍ച്ചയാണ്. ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

പുരോഗതിക്കായി പരിശ്രമിക്കാത്ത ആളുകള്‍ എപ്പോഴും മറ്റുള്ളവര്‍ തങ്ങളെപ്പോലെ നിഷേധാത്മക സ്വഭാവക്കാരും നിസ്സംഗരുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. സത്യം പ്രവര്‍ത്തിക്കാത്തവര്‍ അതു ചെയ്യുന്നവരോട് അസൂയപ്പെടുകയും ആശയക്കുഴപ്പം ബാധിച്ചവരും വിവേചനബുദ്ധിയില്ലാത്തവരുമായ ആളുകളെ വഞ്ചിക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു. ഈ ആളുകള്‍ ശക്തമായി പ്രകടിപ്പിക്കുന്ന കാര്യങ്ങള്‍ നീ അധഃപതിക്കാനും താഴേക്കു വീഴാനും വിലക്ഷണമായ അവസ്ഥയിലാകാനും അന്ധകാരത്താൽ നിറയാനും കാരണമാകും. അവ നിന്നെ ദൈവത്തില്‍നിന്ന് അകറ്റാനും ജഡത്തെ പരിലാളിക്കാനും ആത്മസുഖത്തിൽ അഭിരമിക്കാനും ഇടയാക്കുന്നു. സത്യത്തെ സ്നേഹിക്കാത്തവർക്കും നാമമാത്രമായി ദൈവത്തെ സേവിക്കുന്നവർക്കും ആത്മാവബോധമില്ല. അത്തരം ആളുകളുടെ പ്രകൃതം മറ്റുള്ളവരെ പാപങ്ങള്‍ ചെയ്യാനും ദൈവത്തെ ധിക്കരിക്കാനും പ്രേരിപ്പിക്കുന്നു. അവര്‍ സത്യം പ്രാവര്‍ത്തികമാക്കുന്നില്ല, മറ്റുള്ളവരെ അതു പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കുന്നുമില്ല. അവര്‍ പാപത്തെ താലോലിക്കുന്നു, സ്വയം വെറുക്കുന്നില്ല. അവര്‍ക്കു സ്വയം മനസ്സിലാകുന്നില്ല, മറ്റുള്ളവരെ സ്വയം മനസ്സിലാക്കുന്നതില്‍നിന്ന് തടയുകയും ചെയ്യുന്നു; അവര്‍ മറ്റുള്ളവരെ സത്യം ആഗ്രഹിക്കുന്നതില്‍നിന്നും തടയുന്നു. അവര്‍ വഞ്ചിക്കുന്നവര്‍ക്ക് വെളിച്ചം കാണാന്‍ കഴിയില്ല. അവര്‍ അന്ധകാരത്തില്‍ വീഴുകയും സ്വയം അറിയാതിരിക്കുകയും ചെയ്യുന്നു. സത്യത്തെക്കുറിച്ച് വ്യക്തകയില്ലാത്ത അവര്‍ ദൈവത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകന്നുപോകുന്നു. അവര്‍ സത്യം അനുഷ്ഠിക്കുന്നില്ല എന്നു മാത്രമല്ല സത്യം അനുഷ്ഠിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടഞ്ഞുകൊണ്ട് ആ വിഡ്ഢികളെയെല്ലാം തങ്ങളുടെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്യുന്നു. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നതിലും ഭേദം, തങ്ങളുടെ പൂർവികന്മാരില്‍ വിശ്വസിക്കുന്നുവെന്നോ അവര്‍ വിശ്വസിക്കുന്നത് തങ്ങളുടെ ഹൃദയത്തിലെ വിഗ്രഹങ്ങളെയാണെന്നോ പറയുന്നതാണ്. ദൈവത്തെ അനുഗമിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആളുകള്‍ അവരുടെ കണ്ണുകള്‍ തുറന്ന് അവര്‍ കൃത്യമായി ആരെയാണ് വിശ്വസിക്കുന്നതെന്ന് നോക്കുന്നത് നല്ലതാണ്: നീ വാസ്തവത്തിൽ വിശ്വസിക്കുന്നത് ദൈവത്തിലാണോ സാത്താനിലാണോ? നീ വിശ്വസിക്കുന്നത് ദൈവത്തിലല്ല, മറിച്ച് നിന്‍റെ സ്വന്തം വിഗ്രഹങ്ങളിലാണെന്ന് നിനക്കറിയാമെങ്കില്‍, നീ ഒരു വിശ്വാസിയാണെന്ന് അവകാശപ്പെടാതിരിക്കുന്നതാണ് ഭേദം. നീ ആരെയാണ് വിശ്വസിക്കുന്നതെന്ന് നിനക്ക് ശരിക്കും അറിയില്ലെങ്കില്‍, വീണ്ടും, നീ ഒരു വിശ്വാസിയാണെന്ന് അവകാശപ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെ പറയുന്നത് ദൈവദൂഷണമായിരിക്കും! ദൈവത്തില്‍ വിശ്വസിക്കാന്‍ ആരും നിന്നെ നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നെന്ന് പറയരുത്; എനിക്ക് അത്തരം സംസാരം മതിയായി, അത് വീണ്ടും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങള്‍ വിശ്വസിക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലെ വിഗ്രഹങ്ങളിലും നിങ്ങളുടെ ഇടയിലുള്ള പ്രാദേശിക ഗുണ്ടകളിലുമാണ്. സത്യം കേള്‍ക്കുമ്പോള്‍ തല കുലുക്കുന്നവരും മരണത്തെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കുന്നവരുമായ എല്ലാവരും സാത്താന്‍റെ സന്തതികളാണ്, അവരാണ് ഉന്മൂലനം ചെയ്യപ്പെടുന്നത്. സഭയിലെ പലര്‍ക്കും വിവേചബുദ്ധിയില്ല. വഞ്ചനാപരമായ എന്തെങ്കിലും സംഭവിക്കുമ്പോള്‍, അവര്‍ അപ്രതീക്ഷിതമായി സാത്താന്‍റെ പക്ഷത്ത് നിലകൊള്ളുന്നു; സാത്താന്‍റെ കൂട്ടാളികള്‍ എന്ന് വിളിക്കപ്പെടുന്നതിനെ പോലും അവര്‍ എതിര്‍ക്കുന്നു. തങ്ങള്‍ക്ക് വിവേചനബുദ്ധിയില്ലെന്ന് ആളുകള്‍ പറഞ്ഞേക്കാമെങ്കിലും, അവര്‍ എല്ലായ്പ്പോഴും സത്യമില്ലാത്ത പക്ഷത്ത് നില്‍ക്കുന്നു. നിര്‍ണായക സമയത്ത് അവര്‍ ഒരിക്കലും സത്യത്തിന്‍റെ പക്ഷത്ത് നില്‍ക്കില്ല, അവര്‍ ഒരിക്കലും എഴുന്നേറ്റുനിന്ന് സത്യത്തിനായി വാദിക്കുന്നില്ല. അവര്‍ക്ക് യഥാർഥത്തില്‍ വിവേചനബുദ്ധി ഇല്ലാത്തതാണോ? എന്തുകൊണ്ടാണ് അവര്‍ അപ്രതീക്ഷിതമായി സാത്താന്‍റെ പക്ഷം പിടിക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ സത്യത്തെ പിന്തുണച്ചുകൊണ്ട് ഉചിതവും ന്യായയുക്തവുമായ ഒരു വാക്ക് ഒരിക്കലും പറയാത്തത്? ഈ സാഹചര്യം യഥാർഥത്തില്‍ ഉരുത്തിരിഞ്ഞത് അവരുടെ ക്ഷണികമായ ആശയക്കുഴപ്പത്തിന്‍റെ ഫലമായിട്ടാണോ? ആളുകള്‍ക്ക് വിവേചനബുദ്ധി കുറയുന്തോറും അവര്‍ക്ക് സത്യത്തിന്‍റെ പക്ഷത്ത് നില്‍ക്കാനുള്ള കഴിവും കുറയും. ഇത് എന്താണ് കാണിക്കുന്നത്? വിവേചനശേഷിയില്ലാത്ത ആളുകള്‍ തിന്മയെ സ്നേഹിക്കുന്നുവെന്നല്ലേ ഇത് കാണിക്കുന്നത്? അവര്‍ സാത്താന്‍റെ വിശ്വസ്ത സന്തതികളാണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ക്ക് എല്ലായ്പ്പോഴും സാത്താന്‍റെ പക്ഷത്ത് നില്‍ക്കാനും അതിന്‍റെ ഭാഷ സംസാരിക്കാനും കഴിയുന്നത്? അവരുടെ ഓരോ വാക്കും പ്രവൃത്തിയും അവരുടെ മുഖഭാവവുമെല്ലാം അവര്‍ ഒരു തരത്തിലും സത്യത്തെ സ്നേഹിക്കുന്നവരല്ലെന്ന് തെളിയിക്കാന്‍ പര്യാപ്തമാണ്; മറിച്ച്, അവര്‍ സത്യത്തെ വെറുക്കുന്നവരാണ്. അവര്‍ക്ക് സാത്താന്‍റെ പക്ഷത്ത് നില്‍ക്കാന്‍ കഴിയുന്നുവെന്ന വസ്തുത തങ്ങളുടെ ജീവിതം സാത്താനു വേണ്ടി പോരാടുന്നതിനായി ചെലവഴിക്കുന്ന ഈ ചെറു പിശാചുക്കളെ സാത്താന്‍ ശരിക്കും സ്നേഹിക്കുന്നുവെന്ന് തെളിയിക്കാന്‍ പര്യാപ്തമാണ്. ഈ വസ്തുതകള്‍ തികച്ചും വ്യക്തമല്ലേ? നീ ശരിക്കും സത്യത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍, എന്തുകൊണ്ടാണ് സത്യം പ്രവര്‍ത്തിക്കുന്നവരോട് നിനക്ക് ഒരു പരിഗണനയും ഇല്ലാത്തത്? സത്യം പ്രവര്‍ത്തിക്കാത്തവര്‍ ഒന്നു നോക്കുമ്പോള്‍ തന്നെ എന്തുകൊണ്ടാണ് നീ ഉടനടി അവരെ അനുഗമിക്കുന്നത്? ഇത് ഏത് തരത്തിലുള്ള പ്രശ്നമാണ്? നിനക്ക് വിവേചനബുദ്ധിയുണ്ടോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നമല്ല. നീ എത്ര വലിയ വിലയാണ് നല്‍കിയതെന്ന് ഞാന്‍ കാര്യമാക്കുന്നില്ല. നിന്‍റെ സേനകള്‍ എത്ര ശക്താണെന്നത് ഞാന്‍ കാര്യമാക്കുന്നില്ല, നീ ഒരു പ്രാദേശിക ഗുണ്ടയാണോ പതാക വഹിക്കുന്ന നേതാവാണോ എന്നതും എനിക്ക് ഒരു പ്രശ്നമല്ല. നിന്‍റെ സേനകള്‍ ശക്തമാണെങ്കില്‍, അത് സാത്താന്‍റെ കരുത്തിന്‍റെ സഹായത്തോടെ മാത്രമാണ്. നിന്‍റെ അന്തസ്സ് ഉയര്‍ന്നതാണെങ്കില്‍, അത് സത്യം പ്രവർത്തിക്കാത്ത ധാരാളം ആളുകള്‍ നിന്‍റെ ചുറ്റുമുള്ളതിനാല്‍ മാത്രമാണ്. നീ പുറത്താക്കപ്പെട്ടിട്ടില്ലെങ്കില്‍, അതിന് കാരണം, ഇപ്പോള്‍ പുറത്താക്കാനുള്ള സമയമല്ല, മറിച്ച് ഉന്മൂലനം ചെയ്യാനുള്ള വേലയുടെ സമയമാണ് എന്നതാണ്. നിന്നെ പുറത്താക്കാന്‍ ഇപ്പോള്‍ തിടുക്കമില്ല. നീ ഉന്മൂലനം ചെയ്യപ്പെട്ടശേഷം ഞാന്‍ നിന്നെ ശിക്ഷിക്കുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. സത്യം പ്രവർത്തിക്കാത്തവർ ആരായാലും ഉന്മൂലനം ചെയ്യപ്പെടും!

ദൈവത്തില്‍ ആത്മാർഥമായി വിശ്വസിക്കുന്നവർ ദൈവത്തിന്‍റെ വചനം പ്രാവര്‍ത്തികമാക്കാന്‍ തയ്യാറുള്ളവരും സത്യം അനുസരിക്കാന്‍ തയ്യാറുള്ളവരുമാണ്. ദൈവത്തോടുള്ള സാക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ശരിക്കും കഴിവുള്ളവർ, അവന്‍റെ വചനം പ്രയോഗത്തില്‍ വരുത്താന്‍ തയ്യാറുള്ളവരും സത്യത്തിന്‍റെ പക്ഷത്ത് ആത്മാർഥമായി നിലകൊള്ളുന്നവരുമാണ്. കുതന്ത്രവും അനീതിയും അവലംബിക്കുന്ന ആളുകള്‍ക്ക് സത്യമില്ല, അവരെല്ലാം ദൈവത്തിന് നാണക്കേട് ഉണ്ടാക്കുകയാണ്. സഭയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നവർ സാത്താന്‍റെ മൂർത്തരൂപങ്ങളാണ്. അവര്‍ സാത്താന്‍റെ ആള്‍രൂപമാണ്. അത്തരം ആളുകള്‍ വളരെ വിദ്വേഷമുള്ളവരാണ്. വിവേചബുദ്ധിയില്ലാത്തവരും സത്യത്തിന്‍റെ പക്ഷത്ത് നില്‍ക്കാന്‍ കഴിവില്ലാത്തവരുമെല്ലാം ദുഷിച്ച ഉദ്ദേശ്യങ്ങള്‍ വെച്ചുപുലര്‍ത്തുകയും സത്യത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. അതിലുപരി, അവര്‍ സാത്താന്‍റെ സാക്ഷാൽ പ്രതിനിധികളാണ്. അവര്‍ വീണ്ടെടുപ്പിന് അതീതരാണ്, അവര്‍ സ്വാഭാവികമായും നിർമാർജനം ചെയ്യപ്പെടും. സത്യം പ്രവര്‍ത്തിക്കാത്തവരെ ദൈവത്തിന്‍റെ കുടുംബം തുടരാന്‍ അനുവദിക്കുന്നില്ല, സഭയെ മനഃപൂർവം തകര്‍ക്കുന്നവരെ നിലനില്‍ക്കാനും അത് അനുവദിക്കുന്നില്ല. എന്നിരുന്നാലും, പുറത്താക്കൽ വേല ചെയ്യാനുള്ള സമയമല്ല ഇപ്പോള്‍; അത്തരക്കാരെ അവസാനം തുറന്നുകാട്ടുകയും ഇല്ലാതാക്കുകയും ചെയ്യും. മേലാൽ ഉപയോഗശൂന്യമായ പ്രവൃത്തികള്‍ ഈ ആളുകള്‍ക്കായി ചെയ്യേണ്ടതില്ല; സാത്താന്റെ പക്ഷത്തുള്ളവർക്കു സത്യത്തിന്‍റെ പക്ഷത്ത് നില്‍ക്കാന്‍ കഴിയുകയില്ല. അതേസമയം സത്യം അന്വേഷിക്കുന്നവര്‍ക്ക് അതിനു കഴിയും. സത്യം പ്രാവര്‍ത്തികമാക്കാത്ത ആളുകള്‍ സത്യത്തിന്‍റെ വഴി കേള്‍ക്കാന്‍ യോഗ്യരല്ല, സത്യത്തിന് സാക്ഷ്യം വഹിക്കാനും യോഗ്യരല്ല. സത്യം അവർക്കു കേൾക്കാനുള്ളതല്ല, മറിച്ച് അത് പ്രാവര്‍ത്തികമാക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. ഓരോ വ്യക്തിയുടെയും അവസാനം വെളിപ്പെടുത്തുന്നതിനു മുമ്പ്, സഭയെ ശല്യപ്പെടുത്തുകയും ദൈവവേലയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ ഇപ്പോള്‍ മാറ്റിനിര്‍ത്തുകയും പിന്നീട് കൈകാര്യം ചെയ്യുകയും ചെയ്യും. ഒരിക്കല്‍ വേല പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഈ ആളുകള്‍ ഓരോരുത്തരും തുറന്നുകാട്ടപ്പെടും, തുടര്‍ന്ന് അവരെ ഉന്മൂലനം ചെയ്യും. തത്ക്കാലം, സത്യം പകര്‍ന്നു നല്‍കപ്പെടുന്ന ഈ സമയത്ത്, അവരെ അവഗണിക്കും. മുഴുവന്‍ സത്യവും മനുഷ്യരാശിക്കു വെളിപ്പെടുമ്പോള്‍, ആ വ്യക്തികൾ ഇല്ലാതാക്കപ്പെടണം; അത് എല്ലാ മനുഷ്യരെയും അവരുടെ തരമനുസരിച്ച് തിരിക്കുന്ന സമയമായിരിക്കും. വിവേചനബുദ്ധിയില്ലാത്തവരുടെ കുതന്ത്രങ്ങള്‍ അവരെ ദുഷ്ടന്മാരുടെ കയ്യാലുള്ള വിനാശത്തിലേക്ക് നയിക്കും, അവര്‍ അവരെ ഒരിക്കലും തിരിച്ചുവരാത്ത വിധത്തില്‍ വശീകരിച്ചുകൊണ്ടുപോകും. അത്തരം പെരുമാറ്റമാണ് അവര്‍ അര്‍ഹിക്കുന്നത്. കാരണം അവര്‍ സത്യത്തെ സ്നേഹിക്കുന്നില്ല, കാരണം അവര്‍ സത്യത്തിന്‍റെ പക്ഷത്ത് നില്‍ക്കാന്‍ കഴിയാത്തവരാണ്, കാരണം അവര്‍ ദുഷ്ടന്മാരെ പിന്തുടരുകയും ദുഷ്ടരുടെ പക്ഷത്ത് നില്‍ക്കുകയും ചെയ്യുന്നു, കാരണം അവര്‍ ദുഷ്ടന്മാരുമായി കൂട്ടുചേരുകയും ദൈവത്തെ ധിക്കരിക്കുകയും ചെയ്യുന്നു. ആ ദുഷ്ടന്മാര്‍ പ്രസരിപ്പിക്കുന്നത് തിന്മയാണെന്ന് അവര്‍ക്ക് നന്നായി അറിയാം. എന്നിട്ടും അവര്‍ അവരുടെ ഹൃദയത്തെ കഠിനമാക്കി ദുഷ്ടരെ പിന്തുടരാനായി സത്യത്തിന് പുറം തിരിയുന്നു. സത്യം അനുഷ്ഠിക്കാതെ വിനാശകരവും മ്ലേച്ഛവുമായ കാര്യങ്ങള്‍ ചെയ്യുന്ന ഈ ആളുകളെല്ലാം തിന്മ ചെയ്യുന്നവരല്ലേ? അവരില്‍ രാജാക്കന്മാരായി സ്വയം ഭാവിക്കുന്നവരും അവരെ അനുഗമിക്കുന്ന മറ്റുള്ളവരും ഉണ്ടെങ്കിലും, അവരുടെ ദൈവനിഷേധ സ്വഭാവങ്ങള്‍ എല്ലാം ഒരുപോലെയല്ലേ? ദൈവം തങ്ങളെ രക്ഷിക്കുന്നില്ലെന്ന് അവകാശപ്പെടാന്‍ അവര്‍ക്ക് എന്ത് ഒഴികഴിവാണുള്ളത്? ദൈവം നീതിമാന്‍ അല്ലെന്ന് അവകാശപ്പെടാന്‍ അവര്‍ക്ക് എന്ത് ന്യായീകരണമുണ്ട്? അവരെ നശിപ്പിക്കുന്നത് അവരുടെ സ്വന്തം തിന്മ തന്നെയല്ലേ? അവരുടെ സ്വന്തം മത്സരമല്ലേ അവരെ നരകത്തിലേക്ക് വലിച്ചിഴക്കുന്നത്? സത്യം അനുഷ്ഠിക്കുന്നവര്‍, ഒടുവില്‍, സത്യം നിമിത്തം രക്ഷിക്കപ്പെടുകയും പൂര്‍ണരാക്കപ്പെടുകയും ചെയ്യും. സത്യം അനുഷ്ഠിക്കാത്തവര്‍, ഒടുവില്‍, സത്യം നിമിത്തം തങ്ങളെത്തന്നെ നശിപ്പിക്കും. സത്യം അനുഷ്ഠിക്കുന്നവരെയും അങ്ങനെ ചെയ്യാത്തവരെയും കാത്തിരിക്കുന്ന അന്ത്യങ്ങളാണ് ഇവ. സത്യം അനുസരിക്കാന്‍ പദ്ധതിയില്ലാത്തവര്‍ ഇനിയും കൂടുതല്‍ പാപങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനായി എത്രയും വേഗം സഭ വിട്ടുപോകാന്‍ ഞാന്‍ ഉപദേശിക്കുന്നു. സമയം വരുമ്പോള്‍, പശ്ചാതപിക്കാന്‍ വളരെ വൈകിപ്പോയിട്ടുണ്ടാകും. പ്രത്യേകിച്ചും, ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഭിന്നതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവരും സഭയ്ക്കുള്ളിലെ പ്രാദേശിക ഗുണ്ടകളും അതിലും പെട്ടെന്ന് വിട്ടുപോകണം. കൊടിയ ചെന്നായ്ക്കളുടെ സ്വഭാവമുള്ള അത്തരം ആളുകള്‍ക്ക് മാറ്റം വരുത്താനുള്ള ശേഷിയില്ല. സഹോദരങ്ങളുടെ സാധാരണ ജീവിതത്തിന് വീണ്ടും ഒരിക്കലും ഭഗ്നം വരുത്താതിരിക്കേണ്ടതിനും അതുവഴി ദൈവത്തിന്‍റെ ശിക്ഷ ഒഴിവാക്കുന്നതിനുമായി ഏറ്റവും ആദ്യത്തെ അവസരത്തില്‍തന്നെ അവര്‍ സഭ വിട്ടുപോകുന്നതാണ് നല്ലത്. നിങ്ങളില്‍ അവരോടൊപ്പം പോയിട്ടുള്ളവര്‍ ആത്മവിചിന്തനം ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. നിങ്ങള്‍ ദുഷ്ടന്മാരോടൊപ്പം സഭ വിട്ടുപോകുമോ? അതോ വിട്ടുപോകാതെ അനുസരണം കാണിക്കുമോ? നിങ്ങള്‍ ഈ കാര്യം ശ്രദ്ധാപൂർവം പരിഗണിക്കണം. തിരഞ്ഞെടുക്കാനുള്ള ഒരു അവസരം കൂടി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു, നിങ്ങളുടെ ഉത്തരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.

മുമ്പത്തേത്: പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയും സാത്താന്റെ പ്രവൃത്തിയും

അടുത്തത്: ജീവനിലേക്കു വന്നിരിക്കുന്ന ഒരുവനാണോ നിങ്ങൾ?

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക