മൂന്ന് അനുശാസനങ്ങൾ

ദൈവവിശ്വാസി എന്ന നിലയിൽ, നീ എല്ലാ കാര്യങ്ങളിലും മറ്റാരോടുമല്ല, ദൈവത്തോട് വിശ്വസ്തത പുലർത്തണം. ഒപ്പം എല്ലാ കാര്യങ്ങളിലും ദൈവഹിതത്തോട് അനുരൂപമാകാൻ കഴിയുകയും വേണം. എന്നിരുന്നാലും, എല്ലാവരും ഈ സന്ദേശം മനസ്സിലാക്കുന്നുണ്ടെങ്കിലും, മനുഷ്യന്‍റേതായ പല പ്രതിബന്ധങ്ങൾ കാരണം -- ഉദാഹരണത്തിന്, അവന്‍റെ അജ്ഞത, ബുദ്ധിശൂന്യത, ദുഷിപ്പ് എന്നിവ -- ഏറ്റവും വ്യക്തവും എല്ലാറ്റിനും അടിസ്ഥാനവുമായ ഈ സത്യങ്ങൾ അവനിൽ പൂർണ്ണമായും പ്രകടമല്ല. അതിനാൽ, നിങ്ങളുടെ അന്ത്യം നിർണ്ണയിക്കപ്പെടുന്നതിനു മുമ്പ്, നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ചില കാര്യങ്ങൾ ഞാൻ ആദ്യം നിങ്ങളോട് പറയേണ്ടതുണ്ട്. ഞാൻ തുടരുന്നതിനുമുമ്പ്, നിങ്ങൾ ആദ്യം ഇത് മനസ്സിലാക്കണം: ഞാൻ സംസാരിക്കുന്ന വാക്കുകൾ മനുഷ്യരാശിയെ മൊത്തമായും ഉദ്ദേശിച്ചുള്ള സത്യങ്ങളാണ്; അവ ഒരു പ്രത്യേകവ്യക്തിയേയോ ഏതെങ്കിലും ഒരു തരത്തില്‍പ്പെട്ട വ്യക്തിയേയോ മാത്രമായി അഭിസംബോധന ചെയ്യുന്നവയല്ല. അതിനാൽ, എന്‍റെ വാക്കുകൾ സത്യത്തിന്‍റെ കാഴ്ചപ്പാടിൽ നിന്ന് മനസ്സിലാക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം, ഒപ്പം പൂര്‍ണശ്രദ്ധയുടെയും ആത്മാർത്ഥതയുടെയും മനോഭാവം നിങ്ങള്‍ക്കുണ്ടായിരിക്കുകയും വേണം; ഞാൻ സംസാരിക്കുന്ന ഒരു വാക്കോ സത്യമോ അവഗണിക്കരുത്, ഞാൻ സംസാരിക്കുന്ന എല്ലാ വാക്കുകളും നിസ്സാരമായി കാണുകയുമരുത്. നിങ്ങളുടെ ജീവിതത്തിൽ, നിങ്ങൾ സത്യവുമായി പൊരുത്തമില്ലാത്ത പലതും ചെയ്തിട്ടുണ്ടെന്ന് ഞാൻ കാണുന്നു, അതിനാൽ ഞാൻ വിശിഷ്യാ ആവശ്യപ്പെടുന്നു, നിങ്ങൾ സത്യത്തിന്‍റെ ദാസന്മാരാകണം, ദുഷ്ടതയ്ക്കും മ്ലേച്ഛതയ്ക്കും അടിമകളാകരുത്, സത്യത്തെ ചവിട്ടിമെതിക്കരുത്, ദൈവത്തിന്‍റെ ആലയത്തിന്‍റെ ഒരു കോണും അശുദ്ധമാക്കുകയുമരുത്. ഇത് നിങ്ങളോടുള്ള എന്‍റെ അനുശാസനമാണ്. ഇനി ഞാൻ വിഷയത്തെക്കുറിച്ച് സംസാരിക്കാം.

ആദ്യം, നിങ്ങളുടെ വിധിയെ കരുതി, നിങ്ങൾ ദൈവഹിതം ആരായണം. എന്നുപറഞ്ഞാല്‍, ദൈവഭവനത്തിലെ ഒരംഗമാണെന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നതിനാൽ, മനസ്സമാധാനത്തോടെ ദൈവത്തിങ്കലേക്ക് വരികയും എല്ലാ കാര്യങ്ങളിലും അവിടുത്തെ തൃപ്തിപ്പെടുത്തുകയും വേണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ പ്രവർത്തനങ്ങള്‍ ധാര്‍മ്മികമായിരിക്കുകയും അവയില്‍ സത്യം പാലിക്കുകയും വേണം. ഇത് നിനക്ക് അപ്രാപ്യമെങ്കില്‍, നീ ദൈവത്താല്‍ വെറുക്കപ്പെടുകയും അവഗണിക്കപ്പെടുകയും, എല്ലാ മനുഷ്യരാലും പുച്ഛിച്ച് തള്ളപ്പെടുകയും ചെയ്യും. ഒരിക്കൽ‌ നീ‌ അത്തരമൊരു കഷ്ടസ്ഥിതിയിലേക്ക് അധഃപതിച്ചാല്‍, പിന്നെ നിന്നെ ദൈവഭവനത്തിലെ അംഗമായി‌ കണക്കാക്കാന്‍ കഴിയില്ല. ദൈവത്താല്‍ അംഗീകരിക്കപ്പെടാതിരിക്കുക എന്നതിന്‍റെ കൃത്യമായ അര്‍ത്ഥം ഇതാണ്.

രണ്ടാമതായി, സത്യസന്ധരായവരെ ദൈവം ഇഷ്ടപ്പെടുന്നുവെന്ന് നിങ്ങൾ അറിയണം. അടിസ്ഥാനപരമായി ദൈവം വിശ്വസ്തനാണ്. അതുകൊണ്ട് അവിടുത്തെ വാക്കുകൾ എല്ലായ്പ്പോഴും വിശ്വസനീയമാണ്; അവിടുത്തെ പ്രവൃത്തികൾ കുറ്റമറ്റതും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്. അതിനാലാണ് തന്നോട് തികച്ചും സത്യസന്ധത പുലര്‍ത്തുന്നവരെ ദൈവം ഇഷ്ടപ്പെടുന്നത്. സത്യസന്ധത എന്നാൽ നിങ്ങളുടെ ഹൃദയം ദൈവത്തിനു സമർപ്പിക്കുക, ഒരിക്കലും വസ്തുതകൾ മറച്ചുവെക്കാതെ, നിങ്ങൾക്ക് മീതെയും കീഴെയും ഉള്ളവരെ കബളിപ്പിക്കാൻ ശ്രമിക്കാതെ, ദൈവപ്രീതി നേടാൻ മാത്രമായി കാര്യങ്ങള്‍ ചെയ്യാതെ, എല്ലാ കാര്യങ്ങളിലും അവിടുത്തോട് ആത്മാർത്ഥത പുലർത്തുക എന്നതാണ്‌. ചുരുക്കത്തിൽ, സത്യസന്ധരായിരിക്കുക എന്നാല്‍ നിങ്ങളുടെ പ്രവൃത്തികളിലും വാക്കുകളിലും ശുദ്ധരായിരിക്കുക, ദൈവത്തെയോ മനുഷ്യനെയോ വഞ്ചിക്കാതിരിക്കുക എന്നതാണ്. ഞാൻ പറയുന്നത് വളരെ ലളിതമാണ്, എന്നാൽ നിങ്ങള്‍ക്കിത് ഏറെ കഠിനമാണ്. സത്യസന്ധമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനേക്കാള്‍ നരകശിക്ഷക്ക് വിധിക്കപ്പെടാനാണ് അനവധിപേര്‍ താല്‍പര്യപ്പെടുന്നത്. സത്യസന്ധതയില്ലാത്തവർക്കായി എന്‍റെ പക്കല്‍ മറ്റ് പ്രതിവിധികള്‍ ഉണ്ട്, ഇത് അതിശയോക്തിയല്ല. തീർച്ചയായും, സത്യസന്ധത പുലർത്തുന്നത് നിങ്ങൾക്ക് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് നന്നായി അറിയാം. നിങ്ങൾ എല്ലാവരും ഏറെ ബുദ്ധിയുള്ളവരും നിങ്ങളുടെ നിസ്സാര അളവുകോല്‍ ഉപയോഗിച്ച് ആളുകളെ അളക്കുന്നതിൽ വളരെ മികച്ചവരുമായതുകൊണ്ട് ഇത് എന്‍റെ പ്രവൃത്തി വളരെ ലളിതമാക്കുന്നു. നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ രഹസ്യങ്ങൾ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുകയാണല്ലോ. എങ്കില്‍ ശരി, ഞാൻ നിങ്ങളെ ഓരോരുത്തരെയായി, അഗ്നിയാല്‍ “പാഠം പഠിപ്പിക്കുവാനായി” ദുരന്തത്തിലേക്ക് അയയ്ക്കും. ആയതിനാല്‍, അതിനുശേഷം എന്‍റെ വചനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങള്‍ അടിയുറച്ചേക്കാം. ആത്യന്തികമായി, “ദൈവം വിശ്വസ്തനായ ദൈവമാണ്‌” എന്ന വാക്കുകൾ ഞാൻ നിങ്ങളെക്കൊണ്ട് പറയിപ്പിക്കും. അപ്പോൾ നിങ്ങൾ നെഞ്ചത്തടിക്കുകയും “മനുഷ്യഹൃദയം കുടിലമാണ്!” എന്ന് വിലപിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും? നിങ്ങൾ ഇപ്പോഴുള്ളത്ര വിജയശ്രീലാളിതര്‍ ആയിരിക്കില്ലെന്ന് ഞാൻ കരുതുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ “ഗഹനതയും നിഗൂഢതയും” കുറഞ്ഞവരായിരിക്കും നിങ്ങൾ. ദൈവസന്നിധിയിൽ, ചില ആളുകൾ പൂര്‍ണമായും യോഗ്യരും യോജിച്ചവരുമാണ്‌. അവർ “നന്നായി പെരുമാറാൻ” ക്ലേശിക്കുന്നു. എന്നിട്ടും ആത്മാവിന്‍റെ സാന്നിധ്യത്തിൽ അവരുടെ ദംഷ്ട്രകള്‍ വെളിയില്‍ വരുന്നു, ഇരപിടിക്കുന്ന നഖങ്ങള്‍ ക്രോധത്തോടെ ഉയരുന്നു. അത്തരക്കാരെ സത്യസന്ധരുടെ നിരയിൽ നിങ്ങൾ ഉൾപ്പെടുത്തുമോ? നീയൊരു കപടവിശ്വാസിയാണെങ്കിൽ, “വ്യക്തിബന്ധങ്ങളില്‍” പ്രാവീണ്യമുള്ള ഒരാളാണെങ്കിൽ, നീ തീർച്ചയായും ദൈവത്തെ അവമതിക്കാന്‍ ശ്രമിക്കുന്നയാളാണെന്ന് ഞാൻ പറയുന്നു. നിന്‍റെ വാക്കുകൾ ഒഴികഴിവുകളും വിലകെട്ട ന്യായീകരണങ്ങളും കൊണ്ടുനിറഞ്ഞതാണെങ്കില്‍, സത്യം പ്രയോഗത്തിൽ വരുത്താൻ വൈമനസ്യമുള്ള ഒരാളാണ് നീ എന്ന് ഞാൻ പറയുന്നു. പങ്കുവെക്കുവാന്‍ വൈമനസ്യമുള്ള നിരവധി രഹസ്യങ്ങള്‍ നിനക്കുണ്ടെങ്കില്‍, നിന്‍റെ രഹസ്യങ്ങൾ‌ -- നിന്‍റെ ബുദ്ധിമുട്ടുകൾ‌ -- മറ്റുള്ളവരുടെ മുമ്പാകെ വെളിപ്പെടുത്തി വെളിച്ചത്തിന്‍റെ വഴി തേടുന്നതിന്‌ നീ വളരെയധികം വിമുഖത കാണിക്കുന്നുവെങ്കിൽ‌, ഞാൻ പറയുന്നു, നീ എളുപ്പം രക്ഷ പ്രാപിക്കാത്തവനും ഇരുട്ടിൽ നിന്ന് വേഗത്തില്‍ പുറത്തുവരാത്തവനുമാണ്. സത്യത്തിന്‍റെ വഴി അന്വേഷിക്കുന്നത് നിന്നെ നന്നായി സന്തോഷിപ്പിക്കുന്നുവെങ്കിൽ, നീ എപ്പോഴും പ്രകാശത്തിൽ വസിക്കുന്ന ഒരാളാണ്. ദൈവത്തിന്‍റെ ആലയത്തിൽ ഒരു സേവകനായിരിക്കുന്നതിൽ നീ വളരെ സന്തോഷിക്കുന്നുവെങ്കിൽ, ശുഷ്കാന്തിയോടും മനസ്സാക്ഷിയോടുംകൂടി ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രവര്‍ത്തിക്കുന്നെങ്കില്‍, എല്ലായ്പ്പോഴും നൽകുകയും ഒരിക്കലും എടുക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, നീ ഒരു വിശ്വസ്തവിശുദ്ധനാണെന്ന് ഞാൻ പറയുന്നു. കാരണം നീ പ്രതിഫലം തേടുന്നില്ല, സത്യസന്ധനായ ഒരു വ്യക്തിയായിരിക്കുക മാത്രം ചെയ്യുന്നു. നീ ആത്മാർത്ഥത പുലർത്താൻ തയ്യാറാണെങ്കിൽ, നിന്‍റേതെല്ലാം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ, ദൈവത്തിനുവേണ്ടി നിന്‍റെ ജീവൻ ബലിയർപ്പിക്കാനും നിന്‍റെ സാക്ഷ്യത്തിൽ ഉറച്ചുനിൽക്കാനും നിനക്ക് കഴിയുമെങ്കിൽ, നിന്നെ പരിഗണിക്കാതെ അഥവാ നിനക്കായി ഒന്നും എടുക്കാതെ ദൈവത്തെ തൃപ്തിപ്പെടുത്താന്‍ മാത്രമേ നിനക്കറിയൂ എന്നവിധം നീ സത്യസന്ധനാണെങ്കില്‍, ഞാൻ പറയുന്നു, അത്തരം ജനങ്ങളാണ്‌ പ്രകാശത്തില്‍ പരിപോഷിപ്പിക്കപെടുന്നവര്‍, ദൈവരാജ്യത്തിൽ എന്നേക്കും ജീവിക്കുന്നവര്‍. നിന്‍റെ ഉള്ളിൽ യഥാർത്ഥവിശ്വാസവും യഥാർത്ഥവിശ്വസ്തതയും ഉണ്ടോ എന്ന് നീ അറിയണം. ദൈവത്തിനുവേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ചതിന്‍റെ പശ്ചാത്തലം നിനക്കുണ്ടോ, നീ നിന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ചിട്ടുണ്ടോ എന്നും അറിയണം. നിന്നില്‍ ഇവയുടെ അഭാവമുണ്ടെങ്കിൽ‌, പിന്നെ നിന്‍റെ ഉള്ളിൽ അനുസരണക്കേട്, വഞ്ചന, അത്യാഗ്രഹം, പരാതി എന്നിവയാണ്‌ ബാക്കിയുണ്ടാകുക. നിന്‍റെ ഹൃദയം സത്യസന്ധതയിൽനിന്ന് വളരെ അകലെ ആയതിനാൽ, നിനക്കൊരിക്കലും ദൈവത്തിൽ നിന്ന് നല്ല സ്വീകാര്യത ലഭിച്ചിട്ടില്ല, നീ പ്രകാശത്തില്‍ ജീവിച്ചിട്ടുമില്ല. ഒരാളുടെ വിധി അവസാനം എങ്ങനെ ആയിത്തീരും എന്നത് അയാള്‍ക്ക് സത്യസന്ധതയില്‍ തുടിക്കുന്ന ഹൃദയമുണ്ടോ എന്നതിനേയും നിര്‍മ്മലമായ ആത്മാവുണ്ടോ എന്നതിനേയും ആശ്രയിച്ചിരിക്കുന്നു. നീ ഒട്ടും സത്യസന്ധനല്ലാത്ത, ദുഷ്ടഹൃദയനായ, മലിനമായ ആത്മാവുള്ള ഒരാളാണെങ്കിൽ, നിന്‍റെ വിധിന്യായത്തില്‍ എഴുതിയിരിക്കുന്നതുപോലെ, മനുഷ്യൻ ശിക്ഷിക്കപ്പെടുന്നിടത്ത് ഒടുവില്‍ നീ എത്തിച്ചേരുമെന്ന് ഉറപ്പാണ്. നീ വളരെ സത്യസന്ധനാണെന്ന് അവകാശപ്പെട്ടിട്ടും, ഒരിക്കലും സത്യത്തിന് അനുസൃതമായി പ്രവർത്തിക്കുകയോ സത്യവചനം ഉരിയാടുകയോ ചെയ്യാതെ, ദൈവം നിനക്ക് പ്രതിഫലം നൽകുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? ദൈവം നിന്നെ അവിടുത്തെ കണ്ണിലെ കൃഷ്ണമണിയായി കണക്കാക്കുമെന്ന് നീ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടോ? അത്തരം ചിന്തകൾ അസംബന്ധമല്ലേ? നീ എല്ലാ കാര്യങ്ങളിലും ദൈവത്തെ കബളിപ്പിക്കുന്നു. നിന്നെപ്പോലെ കൈകൾ അശുദ്ധമായ ഒരാളെ ദൈവഭവനത്തില്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കും?

ഞാൻ നിന്നോട് പറയാൻ ആഗ്രഹിക്കുന്ന മൂന്നാമത്തെ കാര്യം ഇതാണ്: ഓരോ വ്യക്തിയും, ദൈവത്തിലുള്ള വിശ്വാസ ജീവിതം നയിക്കുന്നതിനിടയിൽ, ദൈവത്തെ എതിർക്കുന്നതും വഞ്ചിക്കുന്നതുമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ചില തെറ്റുകൾ കുറ്റകൃത്യമായി രേഖപ്പെടുത്തേണ്ടതില്ല, എന്നാൽ ചിലത് മാപ്പർഹിക്കാത്തവയാണ്; കാരണം, സഭാ ചട്ടങ്ങള്‍ ലംഘിക്കുന്ന നിരവധി പ്രവൃത്തികൾ ഉണ്ട്, ദൈവപ്രകൃതത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തികൾ. സ്വന്തം വിധിയെക്കുറിച്ച് ആശങ്കയുള്ള പലരും ഈ പ്രവൃത്തികൾ എന്താണെന്ന് ചോദിച്ചേക്കാം. നിങ്ങള്‍ സ്വഭാവേന അഹങ്കാരികളും ധിക്കാരികളും വസ്തുതകൾക്ക് വഴങ്ങാൻ തയ്യാറല്ലാത്തവരുമാണ് എന്നു നിങ്ങൾ അറിഞ്ഞിരിക്കണം. ഇക്കാരണത്താൽ, നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ ധ്യാനിച്ചതിനുശേഷം ഞാൻ നിങ്ങളോട് അല്‍പാല്‍പമായി പറയാം. സഭാചട്ടങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് നന്നായി മനസിലാക്കുന്നതിനും ദൈവത്തിന്‍റെ പ്രകൃതം അറിയാൻ ഒരു ശ്രമം നടത്തുന്നതിനും ഞാൻ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. ഇല്ലെങ്കിൽ, നിങ്ങളുടെ അധരങ്ങൾ അടച്ചുവയ്ക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ നാവുകൾ നിര്‍ബാധം ഉയർന്ന ശബ്ദത്തോടെ സംസാരിക്കും. കൂടാതെ നിങ്ങൾ അറിയാതെ ദൈവപ്രകൃതത്തെ വ്രണപ്പെടുത്തുകയും ഇരുട്ടിലേക്ക് പതിക്കുകയും പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും പ്രകാശവും നഷ്ടപ്പെടുത്തുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പ്രവൃത്തികളിൽ നെറിയില്ലാത്തവരാകയാല്‍, ചെയ്യരുതാത്ത കാര്യങ്ങൾ നീ ചെയ്യുകയും പറയരുതാത്തവ പറയുകയുമാകയാല്‍, നിനക്ക് ഉചിതമായ ശിക്ഷ ലഭിക്കും. വാക്കിലും പ്രവൃത്തിയിലും നീ നെറിയില്ലാത്തവനാണെങ്കിലും, ദൈവം രണ്ടിലും വളരെ തത്ത്വദീക്ഷയുള്ളവനാണെന്ന് നീ മനസ്സിലാക്കണം. നീ ഒരു വ്യക്തിയെ അല്ല, ദൈവത്തെയാണ് വ്രണപ്പെടുത്തിയത്. അതാണ് നിനക്ക് ദൈവശിക്ഷ ലഭിക്കാനുള്ള കാരണം. നിന്‍റെ ജീവിതത്തില്‍ ദൈവപ്രകൃതത്തിനെതിരെ നിരവധി കുറ്റകൃത്യങ്ങൾ നീ ചെയ്യുന്നുവെങ്കിൽ, നരകസന്തതിയാകാന്‍ നീ ബാധ്യസ്ഥനാണ്. നീ സത്യത്തിന്‌ വിരുദ്ധമായ കുറച്ച് പ്രവൃത്തികൾ മാത്രമല്ലേ ചെയ്തിട്ടുള്ളൂ, അതിൽ കൂടുതലൊന്നും ഇല്ലല്ലോ എന്ന് മനുഷ്യന് തോന്നിയേക്കാം, എന്നാല്‍ ദൈവദൃഷ്ടിയില്‍, ഇനിമേല്‍ പാപയാഗത്തിന്‌ അര്‍ഹതയില്ലാത്ത ഒരാളായി ഇതിനിടയില്‍ നീ മാറിക്കഴിഞ്ഞെന്ന് നിനക്കറിയാമോ? നീ ഒന്നിലധികം തവണ ദൈവകല്‍പനകള്‍ ലംഘിക്കുകയും അതിലുപരി, മാനസാന്തരത്തിന്‍റെ ലക്ഷണമൊന്നും കാണിക്കാതിരിക്കുകയും ചെയ്തതിനാല്‍, ദൈവം മനുഷ്യനെ ശിക്ഷിക്കുന്ന നരകത്തിലേക്ക് ആഴുകയല്ലാതെ നിനക്ക് മറ്റൊരു മാർഗവുമില്ല. ഒരു ചെറിയ വിഭാഗം ആളുകൾ, ദൈവത്തെ അനുഗമിക്കുമ്പോൾ, പ്രമാണങ്ങള്‍ ലംഘിക്കുന്ന ചില പ്രവൃത്തികൾ ചെയ്തു. എന്നാൽ വേണ്ടവിധം കൈകാര്യം ചെയ്യപ്പെടുകയും ആവശ്യമായ മാർഗനിർദേശം ലഭിക്കുകയും ചെയ്തശേഷം, ക്രമേണ അവർ സ്വന്തം ദുര്‍മാര്‍ഗം തിരിച്ചറിഞ്ഞു. യാഥാർത്ഥ്യത്തിന്‍റെ ശരിയായ പാതയിലേക്ക് പ്രവേശിച്ചു. അവർ ഇന്നും അതില്‍ അടിയുറച്ചവരായി നിലകൊള്ളുന്നു. അവസാനംവരെ നിലനില്‍ക്കുന്നത് അത്തരക്കാരായിരിക്കും. എന്നിരുന്നാലും, ഞാൻ അന്വേഷിക്കുന്നത് സത്യസന്ധരെയാണ്; നീ സത്യസന്ധനും പ്രമാണാനുസാരം വർത്തിക്കുന്നവനുമാണെങ്കിൽ നിനക്ക് ദൈവത്തിന്‍റെ വിശ്വസ്തനാകാം. നിങ്ങളുടെ പ്രവൃത്തികളാൽ നിങ്ങൾ ദൈവപ്രകൃതത്തെ അവഹേളിക്കാതിരിക്കുകയും, അവിടുത്തെ ഹിതം അന്വേഷിക്കുകയും, ദൈവത്തോട് ഭക്തിയുള്ള ഒരു ഹൃദയം ഉണ്ടായിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ വിശ്വാസം നിലവാരത്തിനൊത്തതാണ്. ദൈവത്തെ ബഹുമാനിക്കാത്തവനും ദൈവഭയത്താല്‍ വിറയ്ക്കുന്ന ഹൃദയമില്ലാത്തവനും ദൈവത്തിന്‍റെ കല്‍പനകള്‍ ലംഘിക്കാൻ വളരെ സാധ്യതയുണ്ട്. പലരും തങ്ങളുടെ അത്യുത്സാഹത്തിന്‍റെ കരുത്തിൽ ദൈവത്തെ സേവിക്കുന്നു, എന്നാൽ ദൈവത്തിന്‍റെ കല്‍പനകളെക്കുറിച്ച് അവര്‍ക്ക് ഒരു ഗ്രാഹ്യവുമില്ല, അവിടുത്തെ തിരുവചനങ്ങളുടെ അർത്ഥത്തെക്കുറിച്ച് സൂചനയും കുറവാണ്. അതിനാല്‍ അവര്‍ സദുദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും ദൈവത്തിന്‍റെ നിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നവയായി വന്നുഭവിക്കുന്നു. ഗുരുതരമായ സന്ദർഭങ്ങളിൽ, അവർ പുറത്താക്കപ്പെടുകയും അവിടുത്തെ അനുഗമിക്കാനുള്ള കൂടുതൽ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും നരകത്തിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു, ദൈവഭവനവുമായുള്ള അവരുടെ എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു. ഇത്തരം ആളുകൾ അവരുടെ അജ്ഞത നിറഞ്ഞ സദുദ്ദേശങ്ങളോടെ ദൈവ ഭവനത്തിൽ വർത്തിക്കുന്നു, ദൈവപ്രകൃതത്തെ പ്രകോപിപ്പിക്കുന്നതില്‍ അതവസാനിക്കുകയും ചെയ്യുന്നു. ആളുകൾ ഉദ്യോഗസ്ഥരെയും പ്രഭുക്കന്മാരെയും സേവിക്കുന്നതിനുള്ള അവരുടെ മാർഗ്ഗങ്ങൾ ദൈവത്തിന്‍റെ ആലയത്തിലേക്ക് കൊണ്ടുവന്ന് അവ പ്രയോഗിക്കാന്‍ ശ്രമിക്കുന്നു. ഇവിടെ അനായാസമായി അവ നടപ്പിലാക്കാമെന്ന് വെറുതെ ചിന്തിക്കുന്നു. ദൈവത്തിന് ഒരു ആട്ടിൻകുട്ടിയുടേതല്ല, സിംഹത്തിന്‍റെ പ്രകൃതമാണുള്ളതെന്ന് അവർ ഒരിക്കലും സങ്കല്‍പ്പിക്കുന്നില്ല. അതിനാൽ, ആദ്യമായി ദൈവവുമായി സഹവസിക്കുന്നവർക്ക് അവിടുത്തോട് ആശയവിനിമയം നടത്താൻ കഴിയില്ല. കാരണം ദൈവത്തിന്‍റെ ഹൃദയം മനുഷ്യന്‍റേതില്‍ നിന്ന് വ്യത്യസ്തമാണ്. നിരവധി സത്യങ്ങൾ‌ നീ മനസ്സിലാക്കിയതിനുശേഷം മാത്രമേ നിനക്ക് ദൈവത്തെ അവിരാമമായി അറിയാന്‍ കഴിയൂ. ഈ അറിവ് വാക്കുകളും സിദ്ധാന്തങ്ങളും ചേര്‍ന്ന് ഉണ്ടായതല്ല. പക്ഷേ, ദൈവത്തിന്‍റെ വിശ്വാസ്യതയിലേക്ക് പ്രവേശിക്കുവാനുള്ള വഴിതുറക്കുന്ന നിധിയായും, അവിടുന്ന് നിന്നില്‍ സംപ്രീതനായിരിക്കുന്നു എന്നതിന്‍റെ തെളിവായും ഇതിനെ ഉപയോഗിക്കാം. നിനക്ക് യഥാര്‍ത്ഥ ജ്ഞാനത്തിന്‍റെ കുറവുണ്ടെങ്കില്‍, നീ സത്യത്താല്‍ സുസജ്ജനല്ലെങ്കില്‍, ദൈവത്തിന്‍റെ അറപ്പും വെറുപ്പും നിന്‍റെമേല്‍ വരുത്താന്‍ മാത്രമേ അമിതാവേശത്തോടെയുള്ള നിന്‍റെ സേവനം കൊണ്ട് സാധിക്കൂ. ദൈവത്തിലുള്ള വിശ്വാസം ദൈവശാസ്ത്രം പഠിക്കുന്നതുപോലെയൊന്നുമല്ലെന്ന് നിനക്ക് ഇതിനോടകം മനസ്സിലായിട്ടുണ്ടാകണം.

ഞാൻ നിങ്ങളോട് അനുശാസിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ഹ്രസ്വമാണെങ്കിലും, ഞാൻ വിവരിച്ചതെല്ലാം നിങ്ങളിൽ ഏറ്റവും അപര്യാപ്തമായവയാണ്. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ എന്‍റെ അവസാന പ്രവൃത്തിക്കുവേണ്ടിയാണെന്ന്, മനുഷ്യന്‍റെ അന്ത്യം നിർണ്ണയിക്കുന്നതിന് വേണ്ടിയാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. യാതൊരു ഫലവുമില്ലാത്ത കൂടുതൽ പ്രവൃത്തികള്‍ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ചീഞ്ഞ തടിപോലെ യാതൊരു പ്രതീക്ഷയും ജനിപ്പിക്കാത്ത ആളുകളെ നയിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. മോശമായ ഉദ്ദേശ്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നവരെ നയിക്കുന്നത് അത്രപോലും ഞാന്‍ തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരു പക്ഷേ, ഒരു നാൾ എന്‍റെ വാക്കുകൾക്ക് പിന്നിലുള്ള ആത്മാർത്ഥമായ ഉദ്ദേശ്യങ്ങളും മനുഷ്യവർഗത്തിനായി ഞാൻ നൽകിയ സംഭാവനകളും നിങ്ങൾ മനസ്സിലാക്കും. ഒരു പക്ഷേ, ഒരുനാൾ നിങ്ങളുടെ സ്വന്തം അന്ത്യം നിർണ്ണയിക്കാൻ നിങ്ങളെ പ്രാപ്‌തമാക്കുന്ന സന്ദേശം നിങ്ങൾ ഗ്രഹിക്കും.

മുമ്പത്തേത്: ലക്ഷ്യത്തിലേക്ക്

അടുത്തത്: അതിക്രമങ്ങള്‍ മനുഷ്യനെ നരകത്തിലേക്ക് നയിക്കും

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക