നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനായി മതിയായ സത്പ്രവൃത്തികൾ ഒരുക്കുക

ഞാൻ നിങ്ങളുടെ ഇടയിൽ ധാരാളം വേല ചെയ്തിരിക്കുന്നു. നിശ്ചയമായും, ധാരാളം അരുളപ്പാടുകളും നൽകിയിരിക്കുന്നു. എങ്കിലും, എന്‍റെ വചനങ്ങളും പ്രവൃത്തിയും അന്ത്യനാളുകളിലെ എന്‍റെ വേലയുടെ ഉദ്ദേശ്യം പൂർണമായി നിവര്‍ത്തിച്ചിട്ടില്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. എന്തെന്നാൽ അന്ത്യനാളുകളിൽ, എന്‍റെ വേല ഒരു പ്രത്യേക വ്യക്തിക്കോ ചില ആളുകൾക്കോ വേണ്ടിയല്ല, മറിച്ച് എന്‍റെ അന്തർലീനമായ സ്വഭാവം പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ്. എന്നാൽ ഒരുപാടു കാരണങ്ങളാൽ — ഒരുപക്ഷേ സമയദൗർലഭ്യം അല്ലെങ്കിൽ ജോലിത്തിരക്കുകള്‍ — ആളുകൾ എന്‍റെ മനോഭാവത്തിൽനിന്ന് എന്നെക്കുറിച്ച് ഒരു അറിവും നേടിയിട്ടില്ല. അതിനാൽ ഞാൻ എന്‍റെ പുതിയ പദ്ധതി, എന്‍റെ അന്തിമവേല, ആരംഭിക്കുകയാണ്, എന്‍റെ പ്രവൃത്തിയിലെ ഒരു പുതിയ ഏട് തുറക്കുകയാണ്; തന്മൂലം എന്നെ കാണുന്നവരെല്ലാം മാറത്തടിച്ച് എന്‍റെ അസ്തിത്വം നിമിത്തം അവിരാമം പ്രലപിക്കും. കാരണം, ഞാൻ ലോകത്തിലേക്കു മനുഷ്യരാശിയുടെ അവസാനം കൊണ്ടുവരുന്നു; ഈ ഘട്ടം മുതൽ എന്‍റെ മുഴുമനോഭാവവും ഞാൻ മാനവരാശിയുടെ മുമ്പാകെ അനാവരണം ചെയ്യുന്നു; ഇത്, എന്നെ അറിയാവുന്ന സകലരും അതുപോലെ എന്നെ അറിയാത്ത സകലരും, ഞാൻ തീർച്ചയായും മാനവലോകത്തിലേക്കു വന്നിരിക്കുന്നു, എല്ലാം പെരുകുന്ന ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നു എന്ന് കൺകുളിർക്കേ കാണേണ്ടതിനാണ്. ഇതാണ് എന്‍റെ പദ്ധതി, മാനവരാശിയുടെ സൃഷ്ടിക്കു ശേഷമുള്ള എന്‍റെ ഏക “തുറന്നുപറച്ചില്‍”. നിങ്ങൾ നിങ്ങളടെ മുഴുശ്രദ്ധയും എന്‍റെ ഓരോ നീക്കത്തിനും അർപ്പിക്കുമാറാകട്ടെ; എന്തെന്നാൽ എന്‍റെ ദണ്ഡ് ഒരിക്കൽകൂടി മാനവരാശിക്കുനേരെ, എന്നെ എതിർക്കുന്ന എല്ലാവരുടേയും നേരെ, ഉയരുന്നു.

അതുവരെ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിട്ടില്ലാത്ത തങ്ങളുടെ ബീഭത്സമായ സ്വഭാവസവിശേഷതകൾ മറയ്ക്കുന്ന മുഖംമൂടി പാടേ പിച്ചിച്ചീന്തിക്കൊണ്ട്, എന്‍റെ മനോഭാവത്തെ പരീക്ഷിക്കുന്നതിനായി, മോശമായ അവസ്ഥയില്‍ നിന്നും കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുന്ന അനേകരുമുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവൃത്തികൾ ഞാൻ ശ്രദ്ധിക്കാറില്ല, ഗൗനിക്കാറുമില്ല. എന്നാൽ, വിവരങ്ങൾ ശേഖരിക്കുന്നതോ ദേശത്തു യാത്ര ചെയ്യുന്നതോ എനിക്കു താല്‍പര്യമുള്ള മറ്റെന്തെങ്കിലും ചെയ്യുന്നതോ ആകട്ടെ, ചെയ്യേണ്ടതായ പ്രവൃത്തിയിൽ ഞാൻ മുഴുകുന്നു. സുപ്രധാന സമയങ്ങളിൽ, ഞാൻ ആദ്യം ആസൂത്രണം ചെയ്തതുപോലെതന്നെ മനുഷ്യരുടെ ഇടയിൽ എന്‍റെ ജോലി ഒരു നിമിഷം വൈകിയോ ഒരു നിമിഷം നേരത്തെയോ അല്ലാതെ അനായാസമായും സത്വരമായും തുടരുന്നു. എന്നിരുന്നാലും, എന്‍റെ പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും ചിലരെ ഞാൻ തള്ളിക്കളയുന്നു. കാരണം, അവരുടെ മുഖസ്തുതി നിറഞ്ഞ വഴികളും കപടവിധേയത്വവും എനിക്ക് പുച്ഛമാണ്. എന്നെ വെറുക്കുന്നവർ മനഃപ്പൂർവമായോ അല്ലാതെയോ തീർച്ചയായും ഉപേക്ഷിക്കപ്പെടും. ചുരുക്കത്തിൽ, ഞാൻ വെറുക്കുന്നവരെല്ലാം എന്നിൽനിന്ന് അകന്നു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ഭവനത്തിൽ തുടരുന്ന ദുഷ്ടന്മാരെ ഞാൻ വെറുതെ വിടുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യന്‍റെ ശിക്ഷാദിവസം അടുത്തിരിക്കുന്നതിനാൽ നിന്ദ്യരായ ആ ആത്മാക്കളെയെല്ലാം എന്‍റെ ഭവനത്തിൽനിന്ന് പുറത്താക്കാൻ ഞാൻ തിടുക്കം കൂട്ടുന്നില്ല, കാരണം എനിക്ക് എന്‍റേതായ ഒരു പദ്ധതി ഉണ്ട്.

ഇപ്പോൾ, മനുഷ്യനെ ഉരുവാക്കാന്‍ തുടങ്ങിയ ഘട്ടമല്ല, പിന്നെയോ, ഓരോ വ്യക്തിയുടെയും അവസാനം ഞാൻ നിർണ്ണയിക്കുന്ന സമയമാണ്. ഓരോരുത്തരുടെയും വാക്കുകളും പ്രവൃത്തികളും അവർ എന്നെ പിന്തുടർന്ന വഴിയും അവരുടെ അന്തർലീനമായ സ്വഭാവസവിശേഷതകളും ആത്യന്തികമായി അവരുടെ പെരുമാറ്റരീതികളും ഞാൻ ഒന്നൊന്നായി എന്‍റെ രേഖാപുസ്തകത്തിൽ എഴുതിയിടുന്നു. ഈ വിധത്തിൽ, അവർ ഏതുതരം വ്യക്തിയാണെങ്കിലും എന്‍റെ കരങ്ങളിൽനിന്ന് രക്ഷപ്പെടുകയില്ല. എല്ലാവരും ഞാൻ നിയോഗിക്കുന്ന അവരുടെ തരക്കാരോടൊപ്പം ആയിരിക്കും. ഓരോ വ്യക്തിയുടെയും ആത്യന്തിക ലക്ഷ്യസ്ഥാനം ഞാൻ തീരുമാനിക്കുന്നത് പ്രായം, സ്ഥാനവലിപ്പം, കഷ്ടപ്പാടുകളുടെ അളവ് എന്നിവയുടേയോ, ചുരുങ്ങിയപക്ഷം അവർ എത്രത്തോളം അനുകമ്പ ആവശ്യപ്പെടുന്നു എന്നതിന്‍റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് അവരില്‍ സത്യമുണ്ടോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ഇതല്ലാതെ മറ്റൊരു മാർഗവുമില്ല. ദൈവേഷ്ടം ചെയ്യാത്ത എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അചഞ്ചലമായ ഒരു വസ്തുതയാണ് അത്. അതിനാൽ, ശിക്ഷിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ നീതിയെ പ്രതിയും അവർ ചെയ്തുകൂട്ടിയ അനവധി ദുഷ്ചെയ്തികളുടെ പ്രതികാരം എന്ന നിലയിലും ആണ് ശിക്ഷിക്കപ്പെടുക. എന്‍റെ പദ്ധതി ആരംഭിച്ചശേഷം ഞാൻ അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ലളിതമായി പറഞ്ഞാൽ, മനുഷ്യന്‍റെ കാര്യത്തിൽ, ഞാൻ എന്‍റെ വാക്കുകൾ ആരുടെ നേർക്കാണോ തിരിക്കുന്നത്, അവരുടെ എണ്ണം കുറയുന്നതായി കാണുന്നു. അങ്ങനെ തന്നെയാണ് ഞാൻ ശരിക്കും അംഗീകരിക്കുന്നവരുടെ എണ്ണവും. എന്നിരുന്നാലും, എന്‍റെ പദ്ധതിക്ക് ഒരിക്കലും മാറ്റം വന്നിട്ടില്ല എന്ന് ഞാൻ തറപ്പിച്ചുപറയുന്നു; മറിച്ച്, മനുഷ്യന്‍റെ വിശ്വാസവും സ്നേഹവുമാണ് സദാ മാറിക്കൊണ്ടിരിക്കുന്നത്, എപ്പോഴും ക്ഷയിച്ചുകൊണ്ടിരിക്കുന്നത്; അങ്ങനെ ഓരോ വ്യക്തിയെയും സംബന്ധിച്ചിടത്തോളം എന്നോടുള്ള സ്നേഹത്തില്‍ നിന്നു നിർവികാരതയിലേക്കും, എന്തിന്, എന്നെ തള്ളിക്കളയുന്നതിലേക്കുവരെയും എത്തിച്ചേരുക സാധ്യമാകുന്നു. എനിക്ക് വെറുപ്പും അറപ്പും തോന്നുന്നതുവരെ, ഒടുവിൽ ശിക്ഷ നൽകുന്നതുവരെ, നിങ്ങളോടുള്ള എന്‍റെ മനോഭാവം ഊഷ്മളമോ നിര്‍വ്വികാരമോ ആയിരിക്കില്ല. എന്നിരുന്നാലും, നിങ്ങളെ ശിക്ഷിക്കുന്ന ദിവസം, ഞാൻ നിങ്ങളെ പിന്നെയും കാണും, എന്നാൽ നിങ്ങൾക്ക് മേലാൽ എന്നെ കാണാൻ കഴിയില്ല. നിങ്ങളുടെ ഇടയിലുള്ള ജീവിതം ഇതിനകം എനിക്ക് മടുപ്പിക്കുന്നതും വിരസവും ആയിത്തീർന്നിരിക്കുന്നതിനാൽ, വസിക്കേണ്ടതിന് ഞാൻ വ്യത്യസ്ത ചുറ്റുപാടുകൾ തിരഞ്ഞെടുത്തു എന്നു പറയേണ്ട ആവശ്യമില്ലല്ലോ; നിങ്ങളുടെ ക്ഷുദ്രവാക്കുകളുടെ ഉപദ്രവം ഒഴിവാക്കുന്നതും നിങ്ങളുടെ അസഹനീയമാംവിധം മോശമായ പെരുമാറ്റത്തിൽനിന്ന് മാറിനിൽക്കുന്നതും ആണല്ലോ മെച്ചം. നിങ്ങൾ മേലാൽ എന്നെ പറ്റിക്കുകയോ നിസ്സംഗതയോടെ എന്നോടു പെരുമാറുകയോ ചെയ്യാതിരിക്കുന്നതിനും വേണ്ടി കൂടിയാണ് അത്. ഞാൻ നിങ്ങളെ വിട്ടുപോകുന്നതിനു മുമ്പ്, സത്യത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങളെ ഉദ്‌ബോധിപ്പിച്ചേ മതിയാകൂ. പകരം, നിങ്ങൾ എല്ലാവരെയും പ്രസാദിപ്പിക്കുന്ന, എല്ലാവർക്കും ഗുണകരമായ, നിങ്ങളുടെതന്നെ ലക്ഷ്യസ്ഥാനത്തിന് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ചെയ്യണം; അല്ലാത്തപക്ഷം ദുരന്തത്തിനുമദ്ധ്യേ കഷ്ടപ്പെടുന്നത് മറ്റാരും ആയിരിക്കില്ല, നിങ്ങൾതന്നെ ആയിരിക്കും.

എന്നെ സ്നേഹിക്കുകയും സ്വയം പരിത്യജിക്കുകയും ചെയ്യുന്നവരോട് ഞാൻ കരുണ കാണിക്കുന്നു. അതേസമയം, ദുഷ്ടന്മാരുടെമേൽ വരുന്ന ശിക്ഷ എന്‍റെ നീതിനിഷ്ഠമായ മനോഭാവം സംബന്ധിച്ച വ്യക്തമായ തെളിവും അതിലുപരി എന്‍റെ കോപത്തിന്‍റെ സാക്ഷ്യവുമാണ്. ദുരന്തം വരുമ്പോൾ, ക്ഷാമത്തിനും ബാധയ്ക്കും ഇരകളായിത്തീരവേ, എന്നെ എതിർക്കുന്ന എല്ലാവരും വിലപിക്കും. സകല ദുഷ്പ്രവൃത്തികളും ചെയ്തിട്ടും വർഷങ്ങളായി എന്നെ അനുഗമിച്ചവരും തങ്ങളുടെ പാപങ്ങൾക്കു വിലയൊടുക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയില്ല. അവരും, ദശലക്ഷക്കണക്കിന് വർഷങ്ങളായി കാണപ്പെടാത്ത തരത്തിലുള്ള ദുരന്തത്തിലേക്കു കൂപ്പുകുത്തും; അവർ നിരന്തരം പരിഭ്രാന്തിയിലും ഭയത്തിലും ജീവിക്കും. എന്നോടു വിശ്വസ്തത കാണിച്ച എന്‍റെ അനുഗാമികൾ എന്‍റെ ശക്തിയില്‍ ആനന്ദിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്യും. അവർ അവാച്യമായ സംതൃപ്തി അനുഭവിക്കുമെന്ന് മാത്രമല്ല, മനുഷ്യർക്ക് ഞാൻ മുമ്പൊരിക്കലും നൽകിയിട്ടില്ലാത്ത തരത്തിലുള്ള സന്തോഷത്തിൽ ജീവിക്കുകയും ചെയ്യും. എന്തെന്നാൽ, ഞാൻ മനുഷ്യന്‍റെ സൽപ്രവൃത്തികളെ അമൂല്യമായി കാണുന്നു; അവരുടെ ദുഷ്പ്രവൃത്തികളെ കഠിനമായി ദ്വേഷിക്കുകയും ചെയ്യുന്നു. ഞാൻ ആദ്യം മനുഷ്യരാശിയെ നയിക്കാൻ തുടങ്ങിയതു മുതൽ, എന്‍റേതുപോലെ ഒരേ മനസ്സുള്ള ഒരു കൂട്ടം ആളുകളെ നേടാൻ ഞാൻ ആകാംക്ഷയോടെ ആശിക്കുകയാണ്. അപ്പോൾപോലും, എന്‍റെ അതേ മനസ്സുള്ളവർ അല്ലാത്തവരെ ഞാൻ ഒരിക്കലും മറക്കുന്നില്ല; ഞാൻ അവരെ എന്‍റെ ഹൃദയത്തിൽ എപ്പോഴും കഠിനമായി വെറുക്കുന്നു, അവരുടെമേൽ പ്രതികാരം ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു, അത് കാണുന്നത് എനിക്ക് ആനന്ദം നൽകും. ഇപ്പോൾ ഇതാ എന്‍റെ ദിവസം ഒടുവിൽ എത്തിക്കഴിഞ്ഞു, എനിക്ക് ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല!

എന്‍റെ അവസാനപ്രവൃത്തി മനുഷ്യനെ ശിക്ഷിക്കുന്നതിനുവേണ്ടി മാത്രമല്ല, മനുഷ്യന്‍റെ ലക്ഷ്യസ്ഥാനം ക്രമീകരിക്കുന്നതിനുവേണ്ടികൂടി ഉള്ളതാണ്. മാത്രമല്ല, അത് എന്‍റെ പ്രവൃത്തികളും ചെയ്തികളും സകലരും അംഗീകരിക്കുന്നതിനും വേണ്ടികൂടിയാണ്. ഞാൻ ചെയ്തതെല്ലാം ശരിയാണെന്ന്, ഞാൻ ചെയ്തതെല്ലാം എന്‍റെ മനോഭാവത്തിന്‍റെ

പ്രകടനമാണെന്ന് ഒന്നൊഴിയാതെ സകലരും കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മാനവരാശി സൃഷ്ടിക്കപ്പെട്ടത് മനുഷ്യന്‍റെ പ്രവർത്തനത്താൽ അല്ല, പ്രകൃതിയാലും അല്ല, പിന്നെയോ സമസ്ത ജീവജാലങ്ങളെയും പോഷിപ്പിക്കുന്ന ഞാനാണ് അവരെ സൃഷ്ടിച്ചത്. എന്‍റെ അസ്തിത്വം ഇല്ലാതെവന്നാൽ, മനുഷ്യവർഗം നശിക്കുകയും ദുരന്തബാധ അനുഭവിക്കുകയും ചെയ്യും. മനോഹരമായ സൂര്യനെയും ചന്ദ്രനെയും അല്ലെങ്കിൽ ഹരിതാഭമായ ലോകത്തെയും ഒരു മനുഷ്യനും മേലാൽ കാണുകയില്ല; തണുത്തുറഞ്ഞ രാത്രിയെയും തടുക്കാനാവാത്ത മരണനിഴൽ താഴ്‌വരയെയും മാത്രമേ മനുഷ്യർ കാണുകയുള്ളൂ. ഞാനാണ് മനുഷ്യരാശിയുടെ ഏക രക്ഷ. ഞാനാണ് മനുഷ്യരാശിയുടെ ഏക പ്രത്യാശ. അതിലുപരി, മുഴു മനുഷ്യവർഗത്തിന്‍റെയും നിലനിൽപ്പുതന്നെ എന്നിലാണ്. ഞാനില്ലാതെ പോയാൽ മനുഷ്യവർഗം സത്വരം നിശ്ചലമാകും. ഞാനില്ലാതെ പോയാൽ, മനുഷ്യവർഗം ദുരന്തം അനുഭവിക്കുകയും എല്ലാത്തരം പ്രേതങ്ങളാലും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യും. എന്നിട്ടും, ആരും എനിക്കു ശ്രദ്ധ നൽകുന്നില്ല. മറ്റാർക്കും ചെയ്യാനാവാത്ത പ്രവൃത്തികളാണ് ഞാൻ ചെയ്തിരിക്കുന്നത്. നല്ല ചില പ്രവൃത്തികളിലൂടെ എന്‍റെ കടം വീട്ടാന്‍ മനുഷ്യന് കഴിഞ്ഞെങ്കിലെന്ന് മാത്രം ഞാൻ ആശിക്കുന്നു. കുറച്ചുപേർക്ക് മാത്രമേ എന്‍റെ കടം വീട്ടാന്‍ കഴിഞ്ഞുള്ളൂ എങ്കില്‍പ്പോലും, ഞാൻ അപ്പോഴും മാനവലോകത്തിൽ എന്‍റെ യാത്ര അവസാനിപ്പിക്കും. ചുരുളഴിയുന്ന എന്‍റെ പ്രവൃത്തിയുടെ അടുത്ത ഘട്ടം ആരംഭിക്കും; കാരണം ഈ വർഷങ്ങളിലെല്ലാം മനുഷ്യരുടെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള എന്‍റെ തിരക്കിട്ട യാത്ര ഫലപ്രദമായിരുന്നു, ഞാൻ വളരെ സന്തോഷവാനാണ്. എനിക്ക് മുഖ്യം ആളുകളുടെ എണ്ണമല്ല, അവരുടെ സദ്ചെയ്തികളാണ്. എന്തായാലും, നിങ്ങൾ സ്വന്തം ലക്ഷ്യസ്ഥാനത്തിലേക്ക് കരുതുവാനായി ആവശ്യത്തിന് സൽപ്രവൃത്തികളിൽ ഏർപ്പെടുമെന്ന് ഞാൻ ആശിക്കുന്നു. അപ്പോൾ ഞാൻ സംതൃപ്തനാകും; അല്ലാത്തപക്ഷം, നിങ്ങളുടെമേൽ വന്നുഭവിക്കാനിരിക്കുന്ന ദുരന്തത്തിൽനിന്ന് രക്ഷപ്പെടാൻ നിങ്ങളിൽ ആർക്കുമാവില്ല. ഈ ദുരന്തം എന്നിൽനിന്ന് ഉത്ഭവിക്കുന്നു, തീർച്ചയായും ഞാൻതന്നെ അത് ആസൂത്രണം ചെയ്തിരിക്കുന്നു. എന്‍റെ ദൃഷ്ടിയിൽ നല്ലവരായി കാണപ്പെടാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ, ദുരന്തയാതനയിൽ നിന്ന് നിങ്ങൾക്ക് ഒഴിവില്ല. കഷ്ടതയ്ക്കു മധ്യേ, നിങ്ങളുടെ പ്രവൃത്തികളും ചെയ്തികളും പൂർണ്ണമായും ഉചിതമായി കണക്കാക്കപ്പെട്ടിരുന്നില്ല, കാരണം നിങ്ങളുടെ വിശ്വാസവും സ്നേഹവും പൊള്ളയായിരുന്നു; മാത്രമല്ല നിങ്ങൾ ഭീരുക്കളോ കഠിനരോ ആണെന്ന് മാത്രമാണ് കാണിച്ചത്. ഇക്കാര്യത്തിൽ, ഞാൻ നല്ലതോ മോശമോ ആണെന്ന ഒരു വിധി മാത്രമേ നടത്തുകയുള്ളൂ. നിങ്ങൾ ഓരോരുത്തരും പ്രവർത്തിക്കുന്ന, സ്വയം പ്രകടിപ്പിക്കുന്ന രീതിയില്‍ ആണ് എനിക്കിപ്പോഴും ആശങ്ക. അതിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും ഞാൻ നിങ്ങളുടെ ഒടുക്കം നിർണ്ണയിക്കുക. എന്നിരുന്നാലും, ഞാൻ ഇത് വ്യക്തമാക്കേണ്ടതുണ്ട്: കഷ്ടസമയങ്ങളിൽ അങ്ങേയറ്റം ചെറിയ വിശ്വസ്തത പോലും എന്നോട് കാണിക്കാത്തവരോട് ഞാൻ ഇനി കരുണ കാണിക്കില്ല. കാരണം, എന്‍റെ കരുണയുടെ അതിർവരമ്പ് ഇതുവരെയേ ഉള്ളൂ. ഇനിയും, ഒരിക്കൽ എന്നെ ഒറ്റിക്കൊടുത്ത ഏതൊരാളോടും എനിക്കൊരു ഇഷ്ടവുമില്ല, ചങ്ങാതിമാരുടെ താൽ‌പ്പര്യങ്ങൾ‌ വിറ്റുകളയുന്നവരുമായി സഹവസിക്കാൻ‌ എനിക്ക് അതിലും ഇഷ്ടക്കുറവാണ്. വ്യക്തി ആരായിരുന്നാലും ഞാൻ കാണിക്കുന്ന മനോഭാവം അതാണ്. ഞാൻ ഇത് നിങ്ങളോട് പറഞ്ഞേ മതിയാകൂ: എന്‍റെ ഹൃദയം തകർക്കുന്നവന് രണ്ടാമതൊരിക്കൽ എന്നിൽനിന്ന് കനിവ് ലഭിക്കില്ല; എന്നോട് വിശ്വസ്തത കാട്ടുന്ന ഏതൊരാളും എന്നെന്നും എന്‍റെ ഹൃദയത്തിൽ വസിക്കുകയും ചെയ്യും.

മുമ്പത്തേത്: അന്ത്യനാളുകളിലെ ക്രിസ്തുവിനു മാത്രമേ മനുഷ്യന് നിത്യജീവന്‍റെ മാര്‍ഗ്ഗം നല്കുവാന്‍ സാധിക്കുകയുള്ളൂ

അടുത്തത്: നിങ്ങളുടെ കൂറ് ആരോടാണ്?

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക