ദൈവത്തെയും അവന്റെ പ്രവർത്തനങ്ങളെയും അറിയുന്നവർക്കു മാത്രമേ ദൈവത്തെ സംതൃപ്തനാക്കാൻ കഴിയുകയുള്ളൂ

മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ പ്രവർത്തനങ്ങളെ രണ്ടായി വിഭജിക്കാം. ദൈവം ആദ്യമായി മനുഷ്യജന്മമെടുത്തപ്പോൾ ആളുകൾ അവനെ വിശ്വസിച്ചില്ല, അറിഞ്ഞുമില്ല, കൂടാതെ യേശുവിനെ അവർ ക്രൂശിൽ തറയ്ക്കുകയും ചെയ്തു. അവൻ രണ്ടാമതും മനുഷ്യജന്മമെടുത്തപ്പോൾ ജനം പിന്നെയും അവനിൽ വിശ്വസിച്ചില്ല, എന്തിന്, അവനെ അറിയുകപോലും ചെയ്തില്ല. പിന്നെയും അവർ ക്രിസ്തുവിനെ ക്രൂശിൽ തറച്ചു. മനുഷ്യൻ ദൈവത്തിന്റെ ശത്രുവല്ലേ? മനുഷ്യന് ദൈവത്തെ അറിയുകയില്ല എങ്കിൽ എങ്ങനെയാണ് ദൈവത്തോട് അടുപ്പമുണ്ടാകുന്നത്? എങ്ങനെയാണ് ദൈവിക സാക്ഷ്യം വഹിക്കുവാൻ യോഗ്യത നേടുന്നത്? ദൈവത്തെ സ്നേഹിക്കുന്നു, ദൈവവേല ചെയ്യുന്നു, ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു തുടങ്ങിയ മനുഷ്യരുടെ അവകാശവാദങ്ങൾ ഒക്കെ തെറ്റിദ്ധരിപ്പിക്കുന്ന നുണകളല്ലേ? യാഥാർഥ്യബോധമില്ലാത്ത അപ്രായോഗികമായ ഈ കാര്യങ്ങൾക്കുവേണ്ടിയാണ് നീ ജീവിതം ചെലവഴിക്കുന്നതെങ്കിൽ, നിന്റെ അധ്വാനം പാഴാകുകയല്ലേ? ദൈവം ആരെന്നുപോലും അറിയാത്തപ്പോൾ നീ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനാകുന്നത് എങ്ങനെയാണ്? അങ്ങനെയുള്ള ശ്രമം അവ്യക്തവും അമൂർത്തവും അല്ലേ? ഇത് വഞ്ചനയല്ലേ? ഒരാൾ ദൈവത്തിനു പ്രിയപ്പെട്ടവനാകുന്നത് എങ്ങനെയാണ്? ദൈവത്തിനു പ്രിയപ്പെട്ടവനാകുക എന്നതിന്റെ പ്രായോഗിക പ്രാധാന്യം എന്താണ്? ദൈവാത്മാവിനു പ്രിയപ്പെട്ടവനാകുവാൻ നിനക്ക് കഴിയുമോ? ആത്മാവ് എത്ര മഹത്ത്വവും ഉന്നതവുമാണെന്ന് നിനക്ക് കാണുവാൻ കഴിയുന്നുണ്ടോ? അദൃശ്യനും അപ്രാപ്യനുമായ ദൈവത്തിനു പ്രിയപ്പെട്ടവനാകുക എന്നത് അവ്യക്തവും അമൂർത്തവുമായ കാര്യമല്ലേ? അങ്ങനെയുള്ള ഉദ്യമത്തിന്റെ പ്രായോഗിക പ്രാധാന്യം എന്താണ്? ഇതെല്ലാം വഞ്ചനാപരമായ നുണയല്ലേ? ദൈവത്തിനു പ്രിയപ്പെട്ടവനാകുവാനാണ് നിന്റെ ശ്രമമെങ്കിലും വാസ്തവത്തിൽ നീ സാത്താന്റെ ഓമന നായ്ക്കുട്ടി ആകുകയാണ് ചെയ്യുന്നത്. കാരണം, നിനക്ക് ദൈവത്തെ അറിയില്ല. കൂടാതെ, നിന്റെ സങ്കൽപ്പ സൃഷ്ടിയായ അസ്തിത്വമില്ലാത്ത, “എല്ലാറ്റിന്റെയും ദൈവമായ” അദൃശ്യനായ, അപ്രാപ്യനായവനെ നീ പിന്തുടരുന്നു. സന്ദിഗ്‌ദ്ധമായി പറഞ്ഞാൽ അത് സാത്താനും, പ്രയോഗികമായി പറഞ്ഞാൽ അത് നീ തന്നെയുമാണ്. നീ നിന്നോടുതന്നെ പ്രിയമുള്ളവനായിരിക്കാൻ താത്പര്യപ്പെടുകയും അതേസമയം, ദൈവത്തിനു പ്രിയപ്പെട്ടവനാകുവാൻ ശ്രമിക്കുന്നു എന്നു പറയുകയും ചെയ്യുന്നു. അത് ദൈവദൂഷണമല്ലേ? അങ്ങനെയുള്ള ശ്രമങ്ങളുടെ വിലയെന്താണ്? ദൈവാത്മാവ് ജഡമായില്ലെങ്കിൽ, ദൈവിക സത്ത വെറും അദൃശ്യമായ, അപ്രാപ്യമായ ആത്മരൂപമായി, അരൂപിയും അമൂർത്തവുമായ, ഘടനയില്ലാത്ത, അടുക്കാനാവാത്ത, മനുഷ്യനു മനസ്സിലാകാത്ത ഒന്നായിരിക്കും. മനുഷ്യന് എങ്ങനെയാണ് ശരീരമില്ലാത്ത, മഹത്ത്വവാനായ, അടുത്തുകൂടാനാവാത്ത ഇങ്ങനെയൊരു ആത്മാവിനു പ്രിയപ്പെട്ടവനാകുവാൻ കഴിയുന്നത്? ഇത് ഒരുതരം തമാശയല്ലേ? ഇപ്രകാരമുള്ള അർത്ഥരഹിതമായ യുക്തികൾ ദുർബലവും അപ്രായോഗികവുമാണ്. സൃഷ്ടിക്കപ്പെട്ടവനായ മനുഷ്യൻ ദൈവാത്മാവിൽനിന്ന് സ്വാഭാവികമായിത്തന്നെ വ്യത്യസ്തനാണ്, അപ്പോൾപ്പിന്നെ രണ്ടിനും പരസ്പരം പ്രിയപ്പെട്ടതാകാൻ കഴിയുമോ? ദൈവാത്മാവ് ജഡത്തിൽ വെളിപ്പെടുകയും ദൈവം തന്നെത്താൻ താഴ്ത്തി മനുഷ്യജന്മമെടുക്കുകയും ചെയ്ത് ഒരു സൃഷ്ടിയാകുകയും ചെയ്‌തിരുന്നില്ലെങ്കിൽ, സൃഷ്ടിക്കപ്പെട്ടവനായ മനുഷ്യൻ ദൈവത്തിനു പ്രിയപ്പെട്ടവനാകുവാൻ അയോഗ്യനും അശക്തനുമായിത്തീരുമായിരുന്നു; ദൈവ വിശ്വാസികളായവർക്ക്‌ അവരുടെ ആത്മാക്കൾ സ്വർഗത്തിലെത്തിയതിനുശേഷം ദൈവത്തിനു പ്രിയപ്പെട്ടവരാകുവാൻ സാധിക്കുമെങ്കിലും അവരിൽ ഉൾപ്പെടാത്ത ഭൂരിപക്ഷത്തിനും ദൈവാത്മാവിനു പ്രിയപ്പെട്ടവരാകുവാൻ കഴിയാതെ പോകുമായിരുന്നു. കൂടാതെ, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വഴിനടത്തിപ്പിനു കീഴിൽ സ്വർഗത്തിലെ ദൈവത്തിനു പ്രിയപ്പെട്ടവരാകുവാൻ മനുഷ്യർ ആഗ്രഹിക്കുന്നെങ്കിൽ അവർ ശരിക്കും മൂഢരല്ലേ, ശരിക്കും മനുഷ്യരല്ലാത്തവർ? ജനങ്ങൾ അദൃശ്യനായ ദൈവത്തെ “വിശ്വസ്തമായി” പിന്തുടരുകയും കാണപ്പെടുന്ന ദൈവത്തെ ഒട്ടും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു. അദൃശ്യനായ ദൈവത്തെ പിന്തുടരാൻ വളരെ എളുപ്പമാണ് എന്നതു തന്നെ കാരണം. ഇഷ്ടമുള്ളതുപോലെ ആളുകൾക്ക് ഇതു ചെയ്യാം. എന്നാൽ, ദൃശ്യനായ ദൈവത്തെ പിന്തുടരുവാൻ അത്ര എളുപ്പമല്ല. ഒരു അവ്യക്ത ദൈവത്തെ തിരയുന്ന വ്യക്തിക്ക് ദൈവത്തെ ഒരിക്കലും നേടുവാൻ കഴിയുകയില്ല, കാരണം അവ്യക്തവും അപ്രാപ്യവുമായ കാര്യങ്ങൾ കാല്പനികമാണ്, മനുഷ്യനു നേടുവാൻ കഴിയുന്നതുമല്ല. നിങ്ങളുടെ ഇടയിൽ വന്നവനായ ദൈവം ശ്രേഷ്ഠനും ഉയർന്നവനും അപ്രാപ്യനുമായിരുന്നെങ്കിൽ നിങ്ങൾക്ക് അവിടുത്തെ ഇഷ്ടം എങ്ങനെ മനസ്സിലാക്കാനാകുമായിരുന്നു? നിങ്ങൾക്ക് എങ്ങനെ ദൈവത്തെ അറിയുവാനും മനസ്സിലാക്കുവാനും കഴിയുമായിരുന്നു? ദൈവം തന്റെ ഉത്തരവാദിത്തങ്ങൾ മാത്രം നിർവഹിക്കുകയും മനുഷ്യരുമായി സാധാരണ ബന്ധം പുലർത്തുകയോ മാനുഷിക ഗുണങ്ങൾ പ്രാപിക്കുകയോ ചെയ്യാതിരിക്കുകയും നിസ്സാരരായ മർത്യർക്ക് അപ്രാപ്യനായിരിക്കുകയും ചെയ്‌തിരുന്നെങ്കിൽ, അവിടുന്ന് നിങ്ങൾക്കായി ഏറെ കാര്യങ്ങൾ ചെയ്തെങ്കിൽ തന്നെയും നിങ്ങളുമായി ഒരു സമ്പക്കർവും ഇല്ലായിരുന്നെങ്കിൽ, അവിടുത്തെ കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ദൈവത്തെ നിങ്ങൾ എങ്ങനെ അറിയാനാണ്? സാധാരണ മനുഷ്യത്വമുള്ള, ഈ ജഡാവതാരം ഇല്ലായിരുന്നെങ്കിൽ, മനുഷ്യന് ദൈവത്തെ അറിയുന്നതിന് ഒരു വഴിയും ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ മനുഷ്യജന്മം ഒന്നുകൊണ്ടു മാത്രമാണ് മനുഷ്യർ ജഡാവതാരം ചെയ്ത ദൈവത്തിനു പ്രിയപ്പെട്ടവരാകുവാൻ അർഹതയുള്ളവരായിത്തീർന്നത്. ആളുകൾ ദൈവത്തിനു പ്രിയപ്പെട്ടവരായിത്തീരുന്നത് അവർ ദൈവവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതുകൊണ്ടാണ്; അവർ ദൈവത്തോടൊത്ത് വസിക്കുകയും ദൈവവുമായി കൂട്ടായ്മ ആചരിക്കുകയും അങ്ങനെ കാലക്രമേണ ദൈവത്തെ അറിയുകയും ചെയ്യുന്നതുകൊണ്ടാണ്. അത് അങ്ങനെ അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ ശ്രമങ്ങൾ വെറുതെയാകുമായിരുന്നില്ലേ? അതായത് മനുഷ്യർ ദൈവത്തിനു പ്രിയപ്പെട്ടവരാകുന്നത് ദൈവത്തിന്റെ പ്രവർത്തനം കൊണ്ടു മാത്രമല്ല, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വാസ്‌തവികത്വവും സാധാരണത്വവും കൊണ്ടു കൂടിയുമാണ്. ദൈവം ജഡമെടുത്തതുകൊണ്ടു മാത്രമാണ് മനുഷ്യർക്ക് തങ്ങളുടെ കടമകൾ നിർവഹിക്കാനും സത്യദൈവത്തെ ആരാധിക്കുവാനും അവസരം കിട്ടിയത്. ഇതല്ലേ ഏറ്റവും വാസ്തവവും പ്രായോഗികവുമായ സത്യം. ഇപ്പോഴും നിങ്ങൾ സ്വർഗത്തിലെ ദൈവത്തിന് പ്രിയപ്പെട്ടവരായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ദൈവം തന്നെത്താൻ താഴ്ത്തുന്ന അവസരത്തിൽ, അതായത് ദൈവം മനുഷ്യജന്മമെടുക്കുമ്പോൾ മാത്രമാണ് മനുഷ്യർക്ക് ദൈവത്തിന്റെ പ്രിയപ്പെട്ടവരും പ്രാണസ്നേഹിതരും ആകുവാൻ കഴിയുന്നത്. ദൈവം ആത്മാവാകുന്നു: ജനങ്ങൾ എങ്ങനെയാണ് ഉന്നതനായ, അപ്രമേയനായ ഈ ആത്മാവിനോട് അടുത്തവരാകുവാൻ യോഗ്യരാകുന്നത്? ദൈവത്തിന്റെ ആത്മാവ് ജഡശരീരമെടുക്കുകയും പുറമെ മനുഷരൂപം സ്വീകരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് മനുഷ്യർക്ക് ദൈവേഷ്ടം മനസ്സിലാകുന്നതും അവർ ദൈവത്താൽ വീണ്ടെടുക്കപ്പെടുന്നതും. അവിടുന്ന് ജഡത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും മനുഷ്യരുടെ സന്തോഷവും സങ്കടവും കഷ്ടപ്പാടുകളും പങ്കിടുകയും മനുഷ്യരുടെ തന്നെ ലോകത്തിൽ വസിക്കുകയും മനുഷ്യരെ സംരക്ഷിക്കുകയും വഴിനടത്തുകയും അതിലൂടെ മനുഷ്യരെ ശുദ്ധീകരിക്കുകയും തന്റെ രക്ഷയും അനുഗ്രഹവും പ്രാപിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങൾ നേടിക്കഴിയുമ്പോൾ ജനങ്ങൾ ദൈവഹിതം യഥാർഥമായി ഗ്രഹിക്കും. അപ്പോൾ മാത്രമാണ് അവർ ദൈവത്തിനു പ്രിയപ്പെട്ടവരാകുന്നത്. ഇതു മാത്രമാണ് പ്രായോഗികം. ദൈവം ജനങ്ങൾക്ക് അദൃശ്യനും അപ്രാപ്യനുമായിരുന്നെങ്കിൽ അവർക്കെങ്ങനെ ദൈവത്തിനു പ്രിയപ്പെട്ടവരാകുവാൻ കഴിയും? അതൊരു പൊള്ളയായ ഉപദേശമല്ലേ?

ദൈവത്തിൽ ഇതുവരെയും വിശ്വസിക്കുന്നു എങ്കിലും പലരും അവ്യക്തവും അമൂർത്തവുമായതിനെ ഇപ്പോഴും പിന്തുടരുന്നവരാണ്. വർത്തമാനകാലത്തിലെ ദൈവവേലയുടെ വാസ്തവികതയെപ്പറ്റി അവർക്ക് ഒരു അറിവുമില്ല, അക്ഷരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും കൂടെയാണ് അവർ ഇപ്പോഴും ജീവിക്കുന്നത്. അതിലുപരിയായി അവരിൽ മിക്കവരും “ദൈവത്തെ സ്നേഹിക്കുന്നവരുടെ പുതിയ തലമുറ,” “ദൈവത്തിനു പ്രിയപ്പെട്ടവൻ,” “ദൈവത്തെ സ്നേഹിക്കുന്നതിൽ അനുകരണീയനും മാതൃകയും,” “പത്രോസിന്റെ ശൈലി” എന്നീ പുതിയ പദപ്രയോഗങ്ങളുടെ യാഥാർഥ്യത്തിലേക്ക് ഇനിയും പ്രവേശിച്ചിട്ടില്ല; പകരം, ഇപ്പോഴും അവർ അവ്യക്തവും അമൂർത്തവുമായതിനെ പിന്തുടരുകയും സിദ്ധാന്തങ്ങളിൽ തപ്പിത്തടയുകയും ഈ വാക്കുകളുടെ വാസ്തവികത സംബന്ധിച്ച് ഒരു ഗ്രാഹ്യവും ഇല്ലാതിരിക്കുകയും ചെയ്യുന്നു. ദൈവാത്മാവ് മനുഷ്യജന്മമെടുക്കുമ്പോൾ, ജഡശരീരത്തിൽ അവിടുന്ന് ചെയ്യുന്ന പ്രവൃത്തികൾ നിങ്ങൾക്ക് കാണുകയും അവയെ തൊടുകയും ചെയ്യാം. എന്നിട്ടും അവിടുത്തെ പ്രിയപ്പെട്ടവനാകുവാനോ പ്രാണസുഹൃത്താകുവാനോ നിനക്ക് കഴിയുന്നില്ലെങ്കിൽ, ദൈവാത്മാവിന്റെ പ്രാണസുഹൃത്താകുവാൻ നിനക്ക് എങ്ങനെ കഴിയും? ഇന്നേദിവസത്തിലെ ദൈവത്തെ നിനക്ക് അറിയില്ലെങ്കിൽ ദൈവത്തെ സ്നേഹിക്കുന്നവരുടെ പുതിയ തലമുറയിൽ ഒരുവനാകുവാൻ നിനക്ക് എങ്ങനെ കഴിയും? ഈ പദപ്രയോഗങ്ങൾ വെറും പൊള്ളയായ അക്ഷരങ്ങളും സിദ്ധാന്തങ്ങളുമല്ലേ? ആത്മാവിനെ കാണുവാനും അവന്റെ ഇഷ്ടങ്ങൾ അറിയുവാനും നിനക്ക് സാധിക്കുമോ? ഈ പ്രയോഗങ്ങൾ വെറും പൊള്ളയല്ലേ? നീ ഇത്തരം പദപ്രയോഗങ്ങൾ നടത്തിയതുകൊണ്ടോ വാക്കുകൾ ഉച്ചരിച്ചതുകൊണ്ടോ ആയില്ല, നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം നിനക്ക് ദൈവപ്രീതി നേടാനുമാകില്ല. ഈ വാക്യങ്ങൾ പറയുന്നതിലൂടെ നിങ്ങൾ സംതൃപ്തനാകുന്നു, നിങ്ങളുടെ ഇച്ഛകൾ, യാഥാർഥ്യ ബോധമില്ലാത്ത ആദർശങ്ങൾ, ധാരണകൾ, ചിന്തകൾ എന്നിവയെ തൃപ്തിപ്പെടുത്തുന്നതിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്. വർത്തമാന കാലത്തിലെ ദൈവത്തെ നിങ്ങൾക്ക് അറിയുവാൻ കഴിയുന്നില്ല എങ്കിൽ, നിങ്ങൾ എന്തുതന്നെ ചെയ്താലും, ദൈവഹൃദയത്തിന്റെ ഇച്ഛകൾ നിങ്ങൾക്ക് തൃപ്തിപ്പെടുത്തുവാൻ കഴിയുകയില്ല. ദൈവത്തിന്റെ പ്രാണസുഹൃത്തായിരിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? നിങ്ങൾക്ക് ഇപ്പോഴും ഇത് മനസ്സിലാകുന്നില്ല എന്നുണ്ടോ? ദൈവത്തിനു പ്രിയപ്പെട്ടത് മനുഷ്യനാണ്, അതിനാൽ ദൈവവും മനുഷ്യനാണ്. അതായത് ദൈവം ജഡമായി, മനുഷ്യനുമായി. ഒരേ തരത്തിലുള്ളവർക്കു മാത്രമേ പരസ്പരം പ്രാണസ്നേഹിതരാകുവാനും പ്രിയപ്പെട്ടവരായി കണക്കാക്കുവാനും കഴിയുകയുള്ളൂ. ദൈവം ആത്മാവ് ആകുന്നുവെങ്കിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന് എങ്ങനെയാണ് ദൈവത്തിന്റെ പ്രിയപ്പെട്ടവനാകുവാൻ കഴിയുന്നത്?

ദൈവത്തിലുള്ള നിന്റെ വിശ്വാസം, സത്യാന്വേഷണം, നിന്റെ പെരുമാറ്റ രീതി, ഇവയെല്ലാം യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതമായിരിക്കണം: നീ ചെയ്യുന്നതെല്ലാം പ്രായോഗികമായിരിക്കണം, മായികവും സാങ്കല്‍പ്പികവുമായ കാര്യങ്ങളെ നീ പിന്തുടരരുത്. ഇത്തരത്തില്‍ പെരുമാറുന്നതിന് യാതൊരു മൂല്യവുമില്ല, മാത്രവുമല്ല, അത്തരമൊരു ജീവിതത്തിന് അര്‍ത്ഥവുമില്ല. നിന്റെ പിന്തുടരലും ജീവിതവും കാപട്യത്തിനും വഞ്ചനയ്ക്കും ഇടയിലല്ലാതെ മറ്റൊന്നിലുമല്ല ചെലവഴിക്കപ്പെടുന്നത് എന്നതുകൊണ്ടും, മൂല്യവും പ്രാധാന്യവുമുള്ള കാര്യങ്ങളെ നീ പിന്തുടരാത്തതുകൊണ്ടും സത്യവുമായി ബന്ധമില്ലാത്ത അസംബന്ധമായ യുക്തിയും സിദ്ധാന്തവും മാത്രമാണ് നീ നേടുന്നത്. നിന്റെ അസ്തിത്വത്തിന്റെ പ്രാധാന്യവും മൂല്യവുമായി ഇത്തരം കാര്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ല, നിന്നെ പൊള്ളയായ ഒരു ലോകത്തേക്ക് കൊണ്ടെത്തിക്കാന്‍ മാത്രമേ ഇവയ്ക്ക് കഴിയൂ. ഇത്തരത്തില്‍ നിന്റെ മുഴുവന്‍ ജീവിതവും മൂല്യമോ അര്‍ത്ഥമോ ഇല്ലാത്തതായിത്തീരും—നീ അര്‍ത്ഥമുള്ള ഒരു ജീവിതത്തെ പിന്തുടരുന്നില്ല എങ്കില്‍ നീ നൂറ് വര്‍ഷം ജീവിച്ചാലും അത് മുഴുവന്‍ ഒന്നിനും വേണ്ടിയല്ലാതെ പോകും. അതിനെ എങ്ങനെ ഒരു മനുഷ്യജീവിതമെന്ന് വിളിക്കാന്‍ കഴിയും? അത് യഥാര്‍ഥത്തില്‍ ഒരു മൃഗത്തിന്റെ ജീവിതമല്ലേ? അതുപോലെ, നിങ്ങള്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ പാത പിന്തുടരാന്‍ ശ്രമിക്കുകയും എന്നാല്‍ കാണപ്പെടുന്ന ദൈവത്തെ പിന്തുടരാന്‍ ഒരു ഉദ്യമവും നടത്താതിരിക്കുകയും പകരം അദൃശ്യനും അസ്പഷ്ടനുമായ ഒരു ദൈവത്തെ ആരാധിക്കുകയും ചെയ്താല്‍ അത്തരം പിന്തുടരല്‍ കൂടുതല്‍ വ്യർഥമല്ലേ? ഒടുവില്‍, നിന്റെ പിന്തുടരല്‍ അവശിഷ്ടങ്ങളുടെ കൂമ്പാരമായിത്തീരും. അത്തരം ഒരു പിന്തുടരലില്‍ നിന്ന് നിനക്ക് എന്ത് നേട്ടമാണുള്ളത്? കാണാനോ സ്പര്‍ശിക്കാനോ കഴിയാത്ത വസ്തുക്കളെ മാത്രമേ മനുഷ്യന്‍ സ്‌നേഹിക്കുന്നുള്ളൂ എന്നതാണ് അവന്റെ ഏറ്റവും വലിയ പ്രശ്‌നം, അങ്ങേയറ്റം നിഗൂഢവും അത്ഭുതകരവുമായ കാര്യങ്ങള്‍, മനുഷ്യന്റെ ഭാവനയ്ക്കപ്പുറത്തുള്ളതും മര്‍ത്യര്‍ക്ക് എത്തിപ്പിടിക്കാനാവാത്തതുമായവ. ഇക്കാര്യങ്ങള്‍ എത്രത്തോളം അയഥാര്‍ഥമാകുന്നുവോ അത്രത്തോളം ജനങ്ങൾ അവ വിശകലനം ചെയ്യുകയും മറ്റൊന്നും ശ്രദ്ധിക്കാതെ അവയെ പിന്തുടരുകയും നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവ എത്രമാത്രം അയഥാര്‍ഥമാണോ, അത്രത്തോളം സൂക്ഷ്മമായി ആളുകള്‍ അവയെ സൂക്ഷ്മപരിശോധന നടത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു, മാത്രമല്ല, അവയെക്കുറിച്ച് സമഗ്രമായ ആശയങ്ങള്‍ സ്വയം രൂപപ്പെടുത്തുന്നിടത്തോളം അവര്‍ പോവുകയും ചെയ്യുന്നു. നേരെമറിച്ച്, കാര്യങ്ങള്‍ എത്രമാത്രം യാഥാര്‍ഥ്യമുള്ളതാണോ അത്രമാത്രം ആളുകള്‍ അവയെ തള്ളിക്കളയാന്‍ നോക്കും; അവര്‍ അവയെ തീരെ കുറച്ചു കാണും, അവയെ പുച്ഛിക്കുക വരെ ചെയ്യും. ഞാന്‍ ഇന്ന് ചെയ്യുന്ന യഥാര്‍ഥ വേലയോടുള്ള നിങ്ങളുടെ മനോഭാവം കൃത്യമായും ഇതുതന്നെയല്ലേ? ഇത്തരം കാര്യങ്ങള്‍ എത്രമാത്രം യഥാര്‍ഥമാണോ അത്രമാത്രം മുന്‍വിധിയോടെ നിങ്ങള്‍ അവയെ സമീപിക്കുന്നു. അവ പരിശോധിക്കാന്‍ നീ ഒട്ടുംതന്നെ സമയം മാറ്റിവെക്കുന്നില്ല, പകരം, അവയെ വെറുതെ അവഗണിക്കുന്നു; യഥാര്‍ഥവും ലളിതവുമായ ഈ ആവശ്യകതകളെ നിങ്ങള്‍ കുറച്ചു കാണുന്നു, മാത്രമല്ല, ഏറ്റവും യഥാര്‍ഥമായ ഈ ദൈവത്തെക്കുറിച്ച് നിങ്ങള്‍ നിരവധി സങ്കൽപ്പങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുക പോലും ചെയ്യുന്നു, അവന്റെ യാഥാര്‍ഥ്യവും സാധാരണത്വവും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കേവലം കഴിവില്ല. ഇത്തരത്തില്‍ നിങ്ങള്‍ അവ്യക്തമായ ഒരു വിശ്വാസമല്ലേ പുലര്‍ത്തുന്നത്? നിങ്ങള്‍ക്ക് മുന്‍കാലങ്ങളിലെ അവ്യക്ത ദൈവത്തില്‍ ഇളക്കാന്‍ പറ്റാത്ത വിശ്വാസമുണ്ട്, ഇന്നത്തെ യഥാര്‍ഥ ദൈവത്തില്‍ ഒരു താത്പര്യവുമില്ല. അത് ഇന്നലത്തെ ദൈവവും ഇന്നത്തെ ദൈവവും രണ്ട് വ്യത്യസ്ത യുഗങ്ങളില്‍ നിന്നുള്ളതുകൊണ്ടല്ലേ? ഇന്നലത്തെ ദൈവം സ്വര്‍ഗത്തിലെ ഉന്നതനായ ദൈവവും അതേസമയം, ഇന്നത്തെ ദൈവമാകട്ടെ, ഭൂമിയിലെ ഒരു ചെറിയ മനുഷ്യനും ആയതുകൊണ്ടുകൂടിയല്ലേ അത്? ഇതിനൊക്കെപ്പുറമെ, മനുഷ്യന്‍ ആരാധിക്കുന്ന ദൈവം മനുഷ്യന്റെ സങ്കൽപ്പങ്ങളുടെ സൃഷ്ടിയും അതേസമയം, ഇന്നത്തെ ദൈവം ഭൂമിയില്‍ ജന്മമെടുത്ത യഥാര്‍ഥ ജഡവും ആയതുകൊണ്ടല്ലേ അത്? ചുരുക്കത്തില്‍, ഇന്നത്തെ ദൈവം ശരിക്കും യഥാര്‍ഥമായതുകൊണ്ടല്ലേ മനുഷ്യന്‍ അവനെ പിന്തുടരാത്തത്? കാരണം, ഇന്നത്തെ ദൈവം ജനങ്ങളോടാവശ്യപ്പെടുന്നത് അവര്‍ക്ക് ചെയ്യാന്‍ ഒട്ടും താത്പര്യമില്ലാത്ത കാര്യമെന്താണോ അതുതന്നെയാണ്, ഇത് അവരില്‍ ലജ്ജ തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കുന്നില്ലേ? ഇത് ആളുകളുടെ മുറിപ്പാടുകളെ വെളിപ്പെടുത്തുന്നില്ലേ? ഈ വിധത്തില്‍, യാഥാര്‍ഥ്യത്തെ പിന്തുടരാത്തവരില്‍ പലരും മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശത്രുക്കൾ, ക്രിസ്തുവൈരികൾ, ആയിത്തീരുന്നു. ഇത് സ്പഷ്ടമായ ഒരു വസ്തുതയല്ലേ? പണ്ട്, ദൈവം ജഡമായിത്തീരുന്നതിനും മുമ്പ്, നീ ഒരു മതവിശ്വാസിയോ ദൈവഭയമുള്ള വിശ്വാസിയോ ആയിരുന്നിരിക്കാം. ദൈവം ജഡമായി മാറിയതിനുശേഷം, അങ്ങനെയുള്ള ദൈവഭക്തരായ പല വിശ്വാസികളും അറിയാതെ ക്രിസ്തുവൈരികളായി മാറി. ഇവിടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നിനക്ക് അറിയാമോ? നിന്റെ ദൈവവിശ്വാസത്തില്‍ നീ യാഥാര്‍ഥ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയോ സത്യത്തെ പിന്തുടരുകയോ ചെയ്യുന്നില്ല, അതിനു പകരം, അസത്യങ്ങളിൽ അഭിരമിക്കുന്നു—ഇതല്ലേ മനുഷ്യജന്മമെടുത്ത ദൈവത്തോട് നിനക്കുള്ള ശത്രുതയുടെ വ്യക്തമായ ഉറവിടം? മനുഷ്യജന്മമെടുത്ത ദൈവത്തെ ക്രിസ്തു എന്ന് വിളിക്കുന്നു, അതിനാല്‍ മനുഷ്യജന്മമെടുത്ത ദൈവത്തില്‍ വിശ്വസിക്കാത്തവരെല്ലാം ക്രിസ്തുവൈരികളല്ലേ? അതുകൊണ്ട്, നീ വിശ്വസിക്കുകയും പൂര്‍ണമായും സ്‌നേഹിക്കുകയും ചെയ്യേണ്ടത് ജഡമായിത്തീര്‍ന്ന ഈ ദൈവത്തെത്തന്നെയല്ലേ? ജീവിക്കുന്ന, ശ്വസിക്കുന്ന, ഈ ദൈവമല്ലേ സത്യത്തില്‍ ഏറ്റവും യഥാര്‍ഥവും അസാധാരണമാംവിധം സാധാരണനും? നിന്റെ പിന്തുടരലിന്റെ ലക്ഷ്യം എന്താണ്? അത് സ്വര്‍ഗത്തിലാണോ ഭൂമിയിലാണോ? ഇത് ഒരു സങ്കൽപ്പമാണോ അതോ സത്യമാണോ? ഇത് ദൈവമാണോ അതോ അമാനുഷികനാണോ? വാസ്തവത്തില്‍, സത്യമാണ് ജീവിതസൂക്തങ്ങളില്‍ ഏറ്റവും യഥാര്‍ഥമായത്, മാത്രമല്ല, മനുഷ്യര്‍ക്കിടയിലുള്ള അത്തരം സൂക്തങ്ങളില്‍ ഏറ്റവും ഉന്നതമായതും. ഇത് ദൈവം മനുഷ്യനുവേണ്ടി വെക്കുന്ന നിബന്ധനയും ദൈവം സ്വയം ചെയ്യുന്ന വേലയും ആയതിനാൽ ഇതിനെ ''ജീവിതസൂക്തം'' എന്ന് വിളിക്കുന്നു. മറ്റേതെങ്കിലുമൊന്നില്‍ നിന്നു സംഗ്രഹിച്ച ഒരു സൂക്തമല്ല ഇത്, ഇത് ഏതെങ്കിലും മഹാനായ വ്യക്തിയുടെ പ്രസിദ്ധമായ ഉദ്ധരണിയുമല്ല. പകരം, ആകാശത്തിന്റെയും ഭൂമിയുടെയും സകലതിന്റെയും യജമാനനില്‍ നിന്ന് മനുഷ്യര്‍ക്കായുള്ള മൊഴിയാണത്; അത് മനുഷ്യന്‍ സംഗ്രഹിച്ച ചില വാക്കുകളല്ല, മറിച്ച് ദൈവത്തിന്റെ സഹജമായ ജീവനാണ്. അതിനാല്‍ ഇതിനെ “ജീവിതസൂക്തങ്ങളില്‍ വെച്ച് ഏറ്റവും ഉന്നതം” എന്നു വിളിക്കുന്നു. സത്യം പ്രയോഗത്തില്‍ വരുത്താനുള്ള ആളുകളുടെ ശ്രമം അവരുടെ കടമ നിറവേറ്റലാണ്—അതായത്, ദൈവത്തിന്റെ നിബന്ധന തൃപ്തിപ്പെടുത്തുന്നതിനുള്ള പരിശ്രമമാണിത്. ഈ നിബന്ധനയുടെ സാരം എല്ലാ സത്യങ്ങളിലും വെച്ച് ഏറ്റവും യഥാര്‍ഥമാണ്, മറിച്ച് ആര്‍ക്കും കൈവരിക്കാനാകാത്ത പൊള്ളയായ സിദ്ധാന്തമല്ല. നിന്റെ പിന്തുടരല്‍ വെറും സിദ്ധാന്തവും യാഥാര്‍ഥ്യമില്ലാത്തതും ആണെങ്കില്‍ നീ സത്യത്തിനെതിരെ പൊരുതുകയല്ലേ? നീ സത്യത്തെ ആക്രമിക്കുന്നവരില്‍ ഒരുവനല്ലേ? അത്തരമൊരാള്‍ക്ക് എങ്ങനെ ദൈവത്തെ സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാകാന്‍ കഴിയും? യാഥാര്‍ഥ്യമില്ലാത്തവര്‍ സത്യത്തെ ഒറ്റിക്കൊടുക്കുന്നവരും ജന്മനാ മത്സരികളുമാണ്!

നീ എങ്ങനെ പിന്തുടരുന്നുവെന്നത് കണക്കാക്കാതെ തന്നെ, മറ്റെല്ലാറ്റിനുമുപരി, ദൈവം ഇന്നു ചെയ്യുന്ന വേല നീ മനസ്സിലാക്കണം, മാത്രമല്ല ഈ വേലയുടെ പ്രാധാന്യം നീ അറിഞ്ഞിരിക്കണം. അന്ത്യനാളുകളില്‍ ദൈവം വരുമ്പോള്‍ എന്തു വേലയാണ് അവന്‍ കൊണ്ടുവരുന്നതെന്നും അവന്‍ എന്ത് പ്രകൃതമാണ് കൊണ്ടുവരുന്നതെന്നും മനുഷ്യനില്‍ എന്താണ് തികവുള്ളതാക്കുകയെന്നും നീ മനസ്സിലാക്കുകയും അറിയുകയും വേണം. അവന്‍ ജഡത്തില്‍ ചെയ്യാന്‍ വന്നിരിക്കുന്ന വേല നീ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍, നിനക്ക് എങ്ങനെ അവന്റെ ഹിതം ഗ്രഹിക്കാന്‍ കഴിയും, നിനക്ക് എങ്ങനെ അവന്റെ ഉറ്റവനാകാന്‍ കഴിയും? വാസ്തവത്തില്‍, ദൈവത്തിന്റെ ഉറ്റവനായിരിക്കുന്നത് സങ്കീര്‍ണമല്ല, എന്നാല്‍ അത് ലളിതവുമല്ല. ജനങ്ങള്‍ക്ക് ഇത് നന്നായി മനസ്സിലാക്കാനും പ്രയോഗത്തില്‍ വരുത്താനും കഴിയുമെങ്കില്‍ അത് സങ്കീര്‍ണമല്ലാതാകും; ആളുകള്‍ക്ക് ഇത് നന്നായി മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത് വളരെയധികം ബുദ്ധിമുട്ടേറിയതാകും, മാത്രമല്ല, അവരുടെ പിന്തുടരല്‍ അവരെ അവ്യക്തതയിലേക്കു നയിക്കുവാനുള്ള സാധ്യതയേറുകയും ചെയ്യുന്നു. ദൈവത്തെ പിന്തുടരുന്നതില്‍ ജനങ്ങള്‍ക്ക് ഉറച്ചുനില്‍ക്കാന്‍ തങ്ങളുടേതായ നിലപാടില്ലെങ്കില്‍, ഏത് സത്യത്തെ മുറുകെപ്പിടിക്കണമെന്ന് അവര്‍ക്ക് അറിയില്ലെങ്കില്‍, ഇതിനര്‍ത്ഥം അവര്‍ക്ക് അടിസ്ഥാനമില്ലെന്നാണ്, അതിനാല്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാകും. ഇന്ന്, സത്യം മനസ്സിലാക്കാത്ത, നന്മയും തിന്മയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, എന്തിനെ സ്‌നേഹിക്കണമെന്നോ വെറുക്കണമെന്നോ പറയാന്‍ കഴിയാത്ത ധാരാളം പേരുണ്ട്. അത്തരം ആളുകള്‍ക്ക് ഉറച്ചുനില്‍ക്കാന്‍ കഴിയില്ല. സത്യം പ്രയോഗത്തില്‍ വരുത്താനും ദൈവഹിതത്തിനു പരിഗണനകൊടുക്കാനും കഴിയുക, ദൈവം ജഡത്തില്‍ അവതരിക്കുമ്പോള്‍ അവന്‍ മനുഷ്യനില്‍ ചെയ്യുന്ന വേല എന്താണെന്നും അവന്‍ അരുളിചെയ്യുന്നത് ഏത് തത്ത്വങ്ങള്‍ പ്രകാരമാണെന്നും അറിയുക, ഇതൊക്കെയാണ് ദൈവവിശ്വാസത്തിന്റെ താക്കോല്‍. ജനക്കൂട്ടത്തെ നീ പിന്തുടരരുത്. നീ പ്രവേശിക്കേണ്ട കാര്യങ്ങളില്‍ നിനക്ക് തത്ത്വദീക്ഷയുണ്ടായിരിക്കണം, നീ അവ മുറുകെപ്പിടിക്കണം. ദൈവത്തിന്റെ പ്രബുദ്ധത നിന്റെ ഉള്ളിലേക്കു കൊണ്ടുവന്ന കാര്യങ്ങളില്‍ മുറുകെപ്പിടിക്കുന്നത് നിനക്ക് സഹായകരമാകും. നീ അങ്ങനെ ചെയ്തില്ലെങ്കില്‍, ഇന്ന് നീ ഒരു വഴിക്കും നാളെ മറ്റൊരു വഴിക്കും തിരിയുകയും നീ ഒരിക്കലും യഥാര്‍ഥമായതൊന്നും നേടാതെപോവുകയും ചെയ്യും. ഇങ്ങനെയായിരിക്കുന്നത് നിന്റെ ജീവന് ഒരു ഗുണവും ചെയ്യുകയില്ല. സത്യം മനസ്സിലാക്കാത്തവര്‍ എപ്പോഴും മറ്റുള്ളവരുടെ പുറകെ പോകും. ഇത് പരിശുദ്ധാത്മാവിന്റെ വേലയാണെന്ന് ആളുകള്‍ പറയുകയാണെങ്കില്‍ നീയും അതുതന്നെ പറയും. ഇത് ദുഷ്ടാത്മാവിന്റെ വേലയാണെന്ന് ആളുകള്‍ പറയുകയാണെങ്കില്‍ അപ്പോള്‍ നീയും സംശയാലുവാകും; അതല്ലെങ്കില്‍, അത് ദുഷ്ടാത്മാവിന്റെ വേലയാണെന്ന് നീയും ആവര്‍ത്തിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ നീ എപ്പോഴും തത്തയെപ്പോലെ ഏറ്റുപറയും, സ്വന്തമായി എന്തെങ്കിലും വിവേചിച്ചറിയുന്നതിനുള്ള കഴിവും നിനക്കില്ല, സ്വന്തമായി ചിന്തിക്കാനും നിനക്ക് കഴിവില്ല. സ്വന്തമായി നിലപാടില്ലാത്ത, വിവേചനശേഷിയില്ലാത്ത ഒരാളാണിത്—അത്തരം വ്യക്തി വിലകെട്ട ഒരധമനാണ്! മറ്റുള്ളവരുടെ വാക്കുകള്‍ നീ എപ്പോഴും ആവര്‍ത്തിക്കുന്നു: ഇത് പരിശുദ്ധാത്മാവിന്റെ വേലയാണെന്ന് ഇന്ന് പറയുന്നു, പക്ഷേ, ഇത് പരിശുദ്ധാത്മാവിന്റെ വേല അല്ലെന്നും ഇത് വാസ്തവത്തില്‍ മനുഷ്യന്റെ പ്രവൃത്തികളല്ലാതെ മറ്റൊന്നുമല്ല എന്നും ഒരു ദിവസം ആരെങ്കിലും പറയാനുള്ള സാധ്യതയുണ്ട്—എന്നാലും നിനക്കത് വേർതിരിച്ചറിയാന്‍ കഴിയുന്നില്ല, മറ്റുള്ളവരത് പറയുന്നതിന് നീ സാക്ഷ്യം വഹിക്കുമ്പോള്‍, നീയും അതേ കാര്യം തന്നെ പറയും. ഇത് യഥാര്‍ഥത്തില്‍ പരിശുദ്ധാത്മാവിന്റെ വേലയാണ്. പക്ഷേ, നീ പറയുന്നു, ഇത് മനുഷ്യന്റെ പ്രവൃത്തിയാണെന്ന്; പരിശുദ്ധാത്മാവിന്റെ വേലയെ നിന്ദിക്കുന്നവരിൽ ഒരുവനായിത്തീര്‍ന്നില്ലേ നീയും? ഇവിടെ, വേര്‍തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് നീ ദൈവത്തെ എതിര്‍ത്തില്ലേ? ഒരുപക്ഷേ, ഒരു ദിവസം ഏതെങ്കിലുമൊരു വിഡ്ഢി പ്രത്യക്ഷപ്പെട്ട് “ഇതൊരു ദുഷ്ടാത്മാവിന്റെ വേലയാണ്” എന്നു പറയും. ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നീ അന്തംവിടുകയും ഒരിക്കല്‍ക്കൂടി നീ മറ്റുള്ളവരുടെ വാക്കുകളാല്‍ ബന്ധിതനായിത്തീരുകയും ചെയ്യും. ആരെങ്കിലും കുഴപ്പങ്ങള്‍ ഇളക്കിവിടുമ്പോഴൊക്കെ, നീ നിന്റെ നിലപാടിൽ ഉറച്ചുനില്‍ക്കാന്‍ കഴിവില്ലാത്തവനാകുന്നു, നിന്നില്‍ സത്യം ഇല്ലാതിരിക്കുന്നതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ദൈവത്തില്‍ വിശ്വസിക്കുന്നതും ദൈവത്തെ അറിയാനായി ശ്രമിക്കുന്നതും ലളിതമായ കാര്യമല്ല. കൂട്ടംകൂടിയിരുന്ന് മതപ്രഭാഷണം കേട്ടതുകൊണ്ടുമാത്രം ഇക്കാര്യങ്ങള്‍ നേടാനാവില്ല, ശക്തമായ ആഗ്രഹം കൊണ്ടുമാത്രം നീ പൂര്‍ണനാക്കപ്പെടുകയുമില്ല. നിനക്ക് അനുഭവിക്കാനും അറിയാനും കഴിയണം, നിന്റെ പ്രവൃത്തികളില്‍ നീ തത്ത്വദീക്ഷയുള്ളവനായിരിക്കുകയും പരിശുദ്ധാത്മാവിന്റെ വേല നേടുകയും വേണം. നീ അനുഭവങ്ങളിലൂടെ കടന്നുപോയിക്കഴിയുമ്പോള്‍, നിനക്ക് പല കാര്യങ്ങളും തിരിച്ചറിയാന്‍ കഴിയും—നന്മയും തിന്മയും തമ്മില്‍, നീതിയും ദുഷ്ടതയും തമ്മില്‍, സത്യത്തിന്റേത് എന്താണെന്നും മാംസത്തിന്റേതും രക്തത്തിന്റേതും എന്താണെന്നും നിനക്ക് വേര്‍തിരിച്ചറിയാന്‍ കഴിയും. ഇക്കാര്യങ്ങളെല്ലാം തമ്മില്‍ വേര്‍തിരിച്ചറിയാന്‍ നിനക്ക് കഴിയണം, ഇങ്ങനെ ചെയ്യുന്നതില്‍, സാഹചര്യങ്ങൾ എന്തുതന്നെയായാലും നിനക്ക് ഒരിക്കലും സ്വയം നഷ്ടപ്പെടില്ല. ഇതുമാത്രമാണ് നിന്റെ യഥാര്‍ഥ ഔന്നത്യം.

ദൈവത്തിന്റെ വേലയെ അറിയുന്നത് ലളിതമായ ഒരു കാര്യമല്ല. നിന്റെ പിന്തുടരലില്‍ ആദര്‍ശങ്ങളും ലക്ഷ്യവും വേണം, സത്യമാര്‍ഗം എങ്ങനെയാണ് തേടേണ്ടത് എന്നും അത് സത്യമാര്‍ഗമാണോ അല്ലയോ എന്ന് എങ്ങനെയാണ് അളക്കേണ്ടത് എന്നും അത് ദൈവത്തിന്റെ വേലയാണോ അല്ലയോ എന്നും നിനക്ക് അറിയാൻ കഴിയണം. സത്യമാര്‍ഗം തേടുന്നതില്‍ ഏറ്റവും അടിസ്ഥാനപരമായ തത്ത്വം എന്താണ്? പരിശുദ്ധാത്മാവിന്റെ വേല ആ മാര്‍ഗത്തില്‍ ഉണ്ടോ ഇല്ലയോ എന്നും ആ വാക്കുകള്‍ സത്യത്തിന്റെ പ്രകാശനമാണോ അല്ലയോ എന്നും ആരാണ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും അത് നിനക്ക് എന്ത് കൊണ്ടുവരുമെന്നും നീ നോക്കണം. സത്യത്തിന്റെ മാര്‍ഗവും അസത്യത്തിന്റെ മാര്‍ഗവും തമ്മില്‍ വിവേചിച്ചറിയുന്നതിന് അടിസ്ഥാന ജ്ഞാനത്തിന്റെ നിരവധി വശങ്ങള്‍ ആവശ്യമുണ്ട്. അതിലേറ്റവും അടിസ്ഥാനപരമായിട്ടുള്ളത് പരിശുദ്ധാത്മാവിന്റെ വേലയുടെ സാന്നിധ്യം അതിലുണ്ടോ ഇല്ലയോ എന്നു പറയുകയാണ്. കാരണം, ദൈവത്തിലുള്ള ആളുകളുടെ വിശ്വാസത്തിന്റെ സത്ത ദൈവത്തിന്റെ ആത്മാവിലുള്ള വിശ്വാസമാണ്, മനുഷ്യജന്മമെടുത്ത ദൈവത്തിലുള്ള അവരുടെ വിശ്വാസത്തിനു പോലും കാരണം ഈ ജഡം ദൈവത്തിന്റെ ആത്മാവിന്റെ സാക്ഷാത്കാരമാണ് എന്നതാണ്, അതായത് അത്തരം വിശ്വാസം ആത്മാവിലുള്ള വിശ്വാസമാണ്. ആത്മാവും ജഡവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്, എന്നാല്‍ ഈ ജഡം ആത്മാവില്‍ നിന്ന് വരുന്നതുകൊണ്ടും, വചനം ജഡമായിത്തീരുന്നതുകൊണ്ടും, മനുഷ്യന്‍ എന്തിലാണോ വിശ്വസിക്കുന്നത് അത് അപ്പോഴും ദൈവത്തിന്റെ സഹജമായ സത്തയാണ്. അതിനാല്‍, ഇത് സത്യമാര്‍ഗമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിന്, എല്ലാറ്റിനുമുപരിയായി അതില്‍ പരിശുദ്ധാത്മാവിന്റെ വേല ഉണ്ടോ ഇല്ലയോ എന്ന് നീ നോക്കണം, അതിനുശേഷം ഈ മാര്‍ഗത്തില്‍ സത്യമുണ്ടോ ഇല്ലയോ എന്നും നീ നോക്കണം. സാമാന്യ മനുഷ്യത്വത്തിന്റെ ജീവിത പ്രകൃതമാണ് സത്യം, അതായത്, തുടക്കത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവനില്‍ നിന്ന് ആവശ്യപ്പെട്ടത്, എന്നുവെച്ചാല്‍, സാമാന്യ മനുഷ്യത്വം അതിന്റെ പൂര്‍ണതയില്‍ (മനുഷ്യബോധം, ഉള്‍ക്കാഴ്ച, ജ്ഞാനം, മനുഷ്യനായിരിക്കാനുള്ള അടിസ്ഥാനപരമായ അറിവ് എന്നിവയുള്‍പ്പെടെ). അതായത്, സാമാന്യ മനുഷ്യത്വത്തിലേക്ക് ഈ സത്യമാര്‍ഗത്തിന് ആളുകളെ നയിക്കാനാകുമോ ഇല്ലയോ എന്ന്, ഈ പറഞ്ഞുവന്ന സത്യം സാമാന്യ മനുഷ്യത്വത്തിന്റെ വാസ്തവികതയനുസരിച്ച് ആവശ്യമാണോ അല്ലയോ എന്ന്, ഈ സത്യം പ്രായോഗികവും യഥാര്‍ഥവും ആണോ അല്ലയോ എന്ന്, അത് ഏറ്റവും സമയോചിതമാണോ അല്ലയോ എന്ന് നീ നോക്കേണ്ടതുണ്ട്. സത്യമുണ്ടെങ്കില്‍, ആളുകളെ സാധാരണവും യഥാര്‍ഥവുമായ അനുഭവങ്ങളിലേക്ക് നയിക്കാന്‍ അതിനു കഴിയും; കൂടാതെ, ആളുകള്‍ എന്നത്തേക്കാളേറെ സാധാരണക്കാരായിത്തീരുന്നു, അവരുടെ മാനുഷികബോധം കൂടുതല്‍ പൂര്‍ണമാവുകയും ജഡത്തിലുള്ള അവരുടെ ജീവിതവും ആത്മീയജീവിതവും മുമ്പെന്നത്തേക്കാളേറെ ചിട്ടയുള്ളതായിത്തീരുകയും അവരുടെ വികാരങ്ങള്‍ കൂടുതല്‍ സാധാരണമാവുകയും ചെയ്യുന്നു. ഇതാണ് രണ്ടാമത്തെ തത്ത്വം. ഒരു തത്ത്വം കൂടിയുണ്ട്, ആളുകള്‍ക്ക് ദൈവത്തെക്കുറിച്ച് വർധിച്ചുകൊണ്ടിരിക്കുന്ന അറിവുണ്ടോ ഇല്ലയോ എന്നതും അവരെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനും അവരില്‍ ദൈവത്തോടുള്ള സ്‌നേഹം പ്രചോദിപ്പിക്കുവാനും അത്തരമൊരു വേലയും സത്യവും അനുഭവിക്കുന്നതിലൂടെ കഴിയുന്നുണ്ടോ ഇല്ലയോ എന്നതും ആണത്. ഇതിലൂടെ ഈ മാര്‍ഗം സത്യമാര്‍ഗമാണോ അല്ലയോ എന്നു നിര്‍ണയിക്കാം. ഏറ്റവും അടിസ്ഥാനപരമായ കാര്യം ഈ മാര്‍ഗം പ്രകൃത്യാതീതം എന്നതിനു പകരം വാസ്തവികമാണോ എന്നതും മനുഷ്യന്റെ ജീവനിലേക്ക് അതിന് സംഭാവന നല്‍കാന്‍ കഴിയുന്നുണ്ടോ എന്നതുമാണ്. ഈ തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ ഈ വഴിയാണ് യഥാര്‍ഥ സത്യമാര്‍ഗമെന്ന നിഗമനത്തിലെത്താന്‍ കഴിയും. ഭാവിയിലെ നിങ്ങളുടെ അനുഭവങ്ങളില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്നതിനായിട്ടല്ല ഞാനീ വചനങ്ങള്‍ അരുളിചെയ്യുന്നത്, ഭാവിയില്‍ മറ്റൊരു പുതുയുഗത്തിന്റെ വേല ഉണ്ടാകും എന്ന പ്രവചനമായിട്ടുമല്ല. ഞാനിത് പറയുന്നത് ഇന്നത്തെ മാര്‍ഗം യഥാര്‍ഥ സത്യമാര്‍ഗമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടാകാന്‍ വേണ്ടിയാണ്, അതിലൂടെ, ഇന്നത്തെ വേലയില്‍ നിങ്ങള്‍ക്ക് ഭാഗികമായി മാത്രം ഉറപ്പുണ്ടായിരിക്കുന്നതും അതിനെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാനാവാതിരിക്കുന്നതും ഒഴിവാകും. ഉറപ്പുണ്ടായിരുന്നിട്ടുപോലും ആശയക്കുഴപ്പത്തോടെ പിന്തുടരുന്ന ഒരുപാട് പേരുണ്ട്; അത്തരം ഉറപ്പിന് ഒരു തത്ത്വവുമില്ല, മാത്രമല്ല അത്തരം ആളുകളെ ഇന്നല്ലെങ്കില്‍ നാളെ ഒഴിവാക്കേണ്ടതുണ്ട്. പിന്തുടരലില്‍ പ്രത്യേകിച്ച് ഉത്സാഹം കാണിക്കുന്നവര്‍ പോലും മൂന്നു ഭാഗത്ത് ഉറപ്പും അഞ്ച് ഭാഗത്ത് ഉറപ്പില്ലാത്തവരുമാണ്, അവര്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് ഇത് കാണിക്കുന്നത്. നിങ്ങളുടെ കഴിവ് വളരെ പരിമിതവും അടിസ്ഥാനം തീരെ ആഴമില്ലാത്തതുമായതിനാല്‍, നിങ്ങള്‍ക്ക് വ്യത്യാസത്തെക്കുറിച്ച് ഒരു ധാരണയുമില്ല. ദൈവം തന്റെ വേല ആവര്‍ത്തിക്കുന്നില്ല, യാഥാര്‍ഥ്യമല്ലാത്ത വേല അവന്‍ ചെയ്യുന്നില്ല, അവന്‍ അമിതമായ ആവശ്യങ്ങളൊന്നും മനുഷ്യനു മുന്നിൽ വയ്ക്കുന്നില്ല, മനുഷ്യന്റെ ബോധത്തിനപ്പുറത്തുള്ള വേലയൊന്നും അവന്‍ ചെയ്യുന്നുമില്ല. അവന്റെ എല്ലാ വേലയും മനുഷ്യന്റെ സാമാന്യബോധത്തിന്റെ പരിധിക്കുള്ളിലാണ്, അവ സാമാന്യ മനുഷ്യത്വത്തിന്റെ യുക്തിയെ മറികടക്കുന്നുമില്ല, അവന്റെ വേല ചെയ്യപ്പെടുന്നത് മനുഷ്യന്റെ സാധാരണ ആവശ്യങ്ങള്‍ക്കനുസരിച്ചാണ്. അത് പരിശുദ്ധാത്മാവിന്റെ വേലയാണെങ്കില്‍, ആളുകള്‍ എന്നത്തെക്കാളുമേറെ സാധാരണക്കാരും അവരുടെ മാനവികത എന്നത്തെക്കാളേറെ സാധാരണവുമാകും. ആളുകള്‍ അവരുടെ ദുഷിച്ച സാത്താന്യ പ്രകൃതത്തെക്കുറിച്ചും മനുഷ്യന്റെ സത്തയെക്കുറിച്ചും വർധിച്ചുവരുന്ന അറിവ് നേടും, മാത്രമല്ല സത്യത്തിനായുള്ള അവരുടെ വാഞ്ഛ എക്കാലത്തെക്കാളും ശക്തമാകും. അതായത്, മനുഷ്യന്റെ ജീവൻ വളരുകയും പിന്നെയും വളരുകയും, മനുഷ്യന്റെ ദുഷിച്ച സ്വഭാവം കൂടുതല്‍ക്കൂടുതല്‍ മാറ്റത്തിനു പ്രാപ്തമാവുകയും ചെയ്യുന്നു—ദൈവം മനുഷ്യ ജീവൻ സ്വീകരിച്ചതിന്റെ ഉദ്ദേശ്യം തന്നെ ഇവയെല്ലാമാണ്. ഒരു മാര്‍ഗത്തിന് മനുഷ്യന്റെ സത്തയായിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍, മനുഷ്യന്റെ സ്വഭാവം മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍, മാത്രമല്ല, അതിന് ആളുകളെ ദൈവസന്നിധിയില്‍ കൊണ്ടുവരാനോ ദൈവത്തെക്കുറിച്ച് ശരിയായ ഗ്രാഹ്യം നല്‍കാനോ കഴിവില്ലെങ്കില്‍, അതുമല്ല, അവരുടെ മാനവികതയെ മുമ്പത്തെക്കാള്‍ താഴ്ചയിലേക്ക് കൊണ്ടുപോകാന്‍ കാരണമാവുകയും അവരുടെ ബോധത്തെ മുമ്പെന്നത്തെക്കാള്‍ കൂടുതല്‍ അസാധാരണമാക്കുകയും ചെയ്യുന്നുവെങ്കില്‍ ആ മാര്‍ഗം സത്യമാര്‍ഗമല്ല, അതൊരു ദുഷ്ടാത്മാവിന്റെ വേലയോ അല്ലെങ്കില്‍ പഴയ മാര്‍ഗമോ ആയിരിക്കാനിടയുണ്ട്. ചുരുക്കത്തില്‍, അതിന് പരിശുദ്ധാത്മാവിന്റെ നിലവിലെ വേലയാകാൻ കഴിയില്ല. വര്‍ഷങ്ങളായി നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്, എന്നിട്ടും സത്യമാര്‍ഗവും അസത്യമാര്‍ഗവും വേര്‍തിരിച്ചറിയുന്നതിനോ സത്യമാര്‍ഗം തേടുന്നതിനോ വേണ്ടുന്ന തത്ത്വങ്ങളെക്കുറിച്ച് നിങ്ങൾക്ക് യാതൊരു തുമ്പുമില്ല. കൂടുതല്‍ പേര്‍ക്കും ഇക്കാര്യങ്ങളില്‍ താത്പര്യവുമില്ല; അവര്‍ ഭൂരിപക്ഷം പോകുന്നിടത്തേക്ക് പോവുന്നു, ഭൂരിപക്ഷം പറയുന്നത് ആവര്‍ത്തിക്കുന്നു. അങ്ങനെ ചെയ്യുന്നവൻ എങ്ങനെ സത്യമാര്‍ഗം അന്വേഷിക്കുന്ന ഒരാളാകും? അത്തരം ആളുകള്‍ക്ക് എങ്ങനെ സത്യമാര്‍ഗം കണ്ടെത്താനാകും? ഈ സുപ്രധാന തത്ത്വങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍, എന്തുതന്നെ സംഭവിച്ചാലും നിങ്ങള്‍ വഞ്ചിക്കപ്പെടില്ല. വേര്‍തിരിച്ചറിയാന്‍ കഴിയുക എന്നത് ഇക്കാലത്ത് ആളുകളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്; ഇതാണ് സാമാന്യ മനുഷ്യത്വം കൈവശം വയ്‌ക്കേണ്ടത്, ആളുകള്‍ അവരുടെ അനുഭവത്തില്‍ നേടേണ്ടതും ഇതാണ്. ആളുകള്‍ ഇന്നും അവരുടെ പിന്തുടരല്‍ പ്രക്രിയയില്‍ ഒന്നും തിരിച്ചറിയുന്നില്ലെങ്കില്‍, അവരുടെ മാനുഷിക ബോധം ഇനിയും വളര്‍ന്നിട്ടില്ലെങ്കില്‍, ആളുകള്‍ വളരെ വിഡ്ഢികളാണ്, അവരുടെ പിന്തുടരല്‍ പിഴവുള്ളതും വ്യതിചലിക്കപ്പെട്ടതുമാണ്. ഇന്ന് നിങ്ങളുടെ പിന്തുടരലില്‍ നേരിയ വിവേചിച്ചറിയല്‍ പോലുമില്ല, അത് ശരിയായിരിക്കെത്തന്നെ, നീ സത്യമാര്‍ഗം കണ്ടെത്തിയെന്ന് നീ പറയുന്നു, നീ അത് നേടിയിട്ടുണ്ടോ? നിനക്ക് എന്തെങ്കിലും വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടോ? സത്യമാര്‍ഗത്തിന്റെ സത്ത എന്താണ്? സത്യമാര്‍ഗത്തില്‍ നീ സത്യമാര്‍ഗം നേടിയിട്ടില്ല; നീ സത്യമായതൊന്നും നേടിയിട്ടില്ല. ഇതിനര്‍ത്ഥം, ദൈവം നിന്നോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നീ നേടിയിട്ടില്ല എന്നാണ്, അതിനാല്‍ നിന്റെ ജീര്‍ണതയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. നീ ഈ രീതി തുടർന്നാൽ, നീ ആത്യന്തികമായി പുറത്താക്കപ്പെടും. ഇന്നേവരെ പിന്തുടര്‍ന്നിട്ട്, നീ സ്വീകരിച്ച മാര്‍ഗം ശരിയായ മാര്‍ഗമാണെന്ന് നിനക്ക് ഉറപ്പുണ്ടായിരിക്കണം, നിനക്ക് കൂടുതല്‍ സംശയങ്ങളൊന്നും ഉണ്ടാകരുത്. പല ആളുകളും എല്ലായ്പ്പോഴും അനിശ്ചിതത്വത്തിലാണ്, ചെറിയ ചില കാരണങ്ങളാല്‍ സത്യം പിന്തുടരുന്നത് അവർ നിര്‍ത്തുന്നു. അത്തരക്കാര്‍ ദൈവത്തിന്റെ വേലയെക്കുറിച്ച് ഒരറിവും ഇല്ലാത്തവരാണ്; അവര്‍ ആശയക്കുഴപ്പത്തില്‍ ദൈവത്തെ പിന്തുടരുന്നവരാണ്. ദൈവത്തിന്റെ വേലയെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവന്റെ അടുപ്പക്കാരാവാനോ അവന്റെ സാക്ഷ്യം പറയാനോ കഴിയില്ല. അനുഗ്രഹങ്ങള്‍ മാത്രം തേടുന്നവരോടും അവ്യക്തവും അമൂര്‍ത്തവുമായതിനെ മാത്രം പിന്തുടരുന്നവരോടും എത്രയും പെട്ടെന്ന് സത്യത്തെ പിന്തുടരാന്‍ ഞാന്‍ ഉപദേശിക്കുന്നു, അങ്ങനെ അവരുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാകും. ഇനിയും സ്വയം വിഡ്ഢികളാകരുത്!

മുമ്പത്തേത്: തന്റെ സങ്കൽപ്പങ്ങളിൽ ദൈവത്തെ പരിമിതപ്പെടുത്തിയ മനുഷ്യന് എങ്ങനെ അവന്റെ വെളിപാടുകൾ സ്വീകരിക്കാനാകും?

അടുത്തത്: മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശുശ്രൂഷയും മനുഷ്യന്റെ കടമയും തമ്മിലുള്ള വ്യത്യാസം

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക