ദൈവത്തെ അറിയാത്ത സകലരും ദൈവത്തെ എതിര്‍ക്കുന്നവരാണ്

ദൈവത്തെ അനുഗമിക്കുന്ന ഓരോ വ്യക്തിയും കൈവരിക്കേണ്ടത് ഇതാണ്: ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം, അവന്‍റെ പ്രവൃത്തി മനുഷ്യനില്‍ ഉളവാക്കുന്ന പ്രഭാവം, മനുഷ്യനെ കുറിച്ചുള്ള അവന്‍റെ ഹിതം കൃത്യമായി എന്താണ് എന്നിവ മനസ്സിലാക്കുക. ഇക്കാലത്ത് എല്ലാവർക്കും ഇല്ലാത്തത് ദൈവത്തിന്‍റെ പ്രവൃത്തിയെ കുറിച്ചുള്ള അറിവാണ്. ജനങ്ങളുടെമേല്‍ ദൈവം ചെയ്ത പ്രവൃത്തികള്‍, ദൈവത്തിന്‍റെ പ്രവൃത്തിയുടെ സമഗ്രത, ലോകസൃഷ്ടി മുതല്‍ ഇക്കാലംവരെ മനുഷ്യനെ കുറിച്ചുള്ള കൃത്യമായ ദൈവഹിതം—ഈ കാര്യങ്ങളാണ് മനുഷ്യന്‍ അറിയാത്തതും മനസ്സിലാക്കാത്തതും. ഈ അപര്യാപ്തത കാണപ്പെടുന്നത് ലോകത്തിലെ മതമണ്ഡലത്തിൽ മാത്രമല്ല, ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവരിലുമാണ്. നിങ്ങള്‍ ദൈവത്തെ യഥാര്‍ത്ഥത്തില്‍ കാണുന്ന ദിവസം വരുമ്പോള്‍, നിങ്ങള്‍ അവന്‍റെ ജ്ഞാനം വാസ്തവമായും വിലമതിക്കുമ്പോള്‍, ദൈവം ചെയ്ത എല്ലാ പ്രവൃത്തികളും നിങ്ങള്‍ കാണുമ്പോള്‍, ദൈവം എന്താണെന്നും അവന്‍റെ പക്കല്‍ എന്താണുള്ളതെന്നും നിങ്ങള്‍ തിരിച്ചറിയുമ്പോള്‍—നിങ്ങള്‍ അവന്‍റെ ഔദാര്യവും ജ്ഞാനവും അത്ഭുതവും അവന്‍ ജനങ്ങള്‍ക്കുമേല്‍ ചെയ്ത എല്ലാക്കാര്യങ്ങളും കണ്ടുകഴിയുമ്പോള്‍—അപ്പോഴായിരിക്കും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങള്‍ വിജയം കൈവരിച്ചിട്ടുണ്ടാകുക. ദൈവം എല്ലാ ഉള്‍ക്കൊള്ളുന്നവനും മഹാമനസ്കതയുള്ളവനുമാണ് എന്ന് പറയുമ്പോള്‍, കൃത്യമായി ഏതു വിധത്തിലാണ് അവന്‍ എല്ലാം ഉള്‍ക്കൊള്ളുന്നവനാകുന്നത്, ഏതു വിധത്തിലാണ് അവന്‍ മഹാമനസ്കത ഉള്ളവൻ ആയിരിക്കുന്നത്? നിങ്ങള്‍ ഇത് മനസ്സിലാക്കുന്നില്ല എങ്കില്‍, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതായി കണക്കാക്കാനാവില്ല. മതരംഗത്തുള്ളവർ ദൈവത്തില്‍ വിശ്വസിക്കുന്നവരല്ല, മറിച്ച് പിശാചിന്‍റെ അതേ തരത്തില്‍പ്പെട്ട ദുഷ്പ്രവൃത്തിക്കാരാണ് എന്ന് എന്തുകൊണ്ടാണ് ഞാന്‍ പറയുന്നത്? അവര്‍ ദുഷ്പ്രവൃത്തിക്കാരാണ് എന്നു ഞാന്‍ പറയുന്നതിന്‍റെ കാരണം അവര്‍ക്ക് ദൈവഹിതം മനസ്സിലാകാതിരിക്കുന്നതും അവന്‍റെ ജ്ഞാനം കാണാന്‍ കഴിയാതിരിക്കുന്നതുമാണ്. ദൈവം ഒരിക്കലും തന്‍റെ പ്രവൃത്തി അവര്‍ക്ക് വെളിപ്പെടുത്തുന്നില്ല. അവര്‍ അന്ധരാണ്; അവര്‍ക്ക് ദൈവത്തിന്‍റെ പ്രവൃത്തികൾ കാണാനാവുന്നില്ല, ദൈവം അവരെ ഉപേക്ഷിച്ചിരിക്കുന്നു, അവര്‍ക്ക് ദൈവത്തിന്‍റെ കരുതലും സംരക്ഷണവും പൂര്‍ണ്ണമായി നഷ്ടമായിരിക്കുന്നു, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് പറയാനുമില്ല. ദൈവത്തിന്‍റെ പ്രവൃത്തി കൂടാതെയുള്ളവരെല്ലാം ദുഷ്പ്രവൃത്തിക്കാരും ദൈവത്തിന്‍റെ എതിരാളികളുമാണ്. ദൈവത്തോടുള്ള എതിര്‍പ്പ് എന്ന് ഞാന്‍ പറയുന്നത് ദൈവത്തെ അറിയാത്തവരെ, തങ്ങളുടെ അധരങ്ങളാല്‍ ദൈവത്തെ അംഗീകരിക്കുകയും അതേസമയം അവനെ അറിയാതിരിക്കുകയും ചെയ്യുന്നവരെ, ദൈവത്തെ അനുഗമിക്കുകയും എന്നാല്‍ അവനെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരെ, ദൈവത്തിന്‍റെ കൃപയില്‍ തിമിര്‍ത്തുല്ലസിക്കുകയും എന്നാല്‍ അവന്‍റെ സാക്ഷിയായി നിലകൊള്ളാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്നതിനാണ്. ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യത്തെ കുറിച്ചുള്ള ഗ്രാഹ്യമില്ലാതെ അല്ലെങ്കില്‍ മനുഷ്യനില്‍ ദൈവം ചെയ്യുന്ന പ്രവൃത്തിയെ കുറിച്ചു മനസ്സിലാക്കാതെ, അവന് ദൈവത്തിന്‍റെ ഹിതത്തിന് അനുരൂപമാകാനോ അവന്‍റെ സാക്ഷിയായി നിലകൊള്ളാനോ ആവില്ല. മനുഷ്യന്‍ ദൈവത്തെ എതിര്‍ക്കുന്നതിന്‍റെ കാരണം പൊട്ടിമുളയ്ക്കുന്നത്, ഒരു വശത്ത്, അവന്‍റെ ദുഷിച്ച പ്രകൃതത്തില്‍ നിന്നും, മറുവശത്ത് ദൈവത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നും ദൈവം പ്രവര്‍ത്തിക്കുന്ന തത്ത്വങ്ങളെ കുറിച്ചും മനുഷ്യനായുള്ള അവന്‍റെ ഹിതത്തെക്കുറിച്ചുമുള്ള ഗ്രാഹ്യമില്ലായ്മയിൽ നിന്നുമാണ്. ഈ രണ്ട് ഘടകങ്ങള്‍, ഒരുമിച്ചെടുക്കുമ്പോള്‍, ദൈവത്തോടുള്ള മനുഷ്യന്‍റെ എതിർപ്പിന്‍റെ ചരിത്രത്തെ കുറിക്കുന്നു. വിശ്വാസത്തിലെ നവാഗതര്‍ ദൈവത്തെ എതിര്‍ക്കുന്നത് അത്തരം എതിര്‍പ്പ് അവരുടെ പ്രകൃതത്തിനുള്ളില്‍ കുടികൊള്ളുന്നതിനാലാണ്. അതേസമയം അനേകവര്‍ഷങ്ങളായി വിശ്വാസത്തിലായിരിക്കുന്നവർ ദൈവത്തെ എതിർക്കുന്നത് അവനെ കുറിച്ചുള്ള അവരുടെ അജ്ഞതയും ഒപ്പം അവരുടെ ദുഷിച്ച പ്രകൃതവും നിമിത്തമാണ്. ദൈവം ജഡമായതിനു മുമ്പുള്ള കാലത്ത്, ഒരു മനുഷ്യന്‍ ദൈവത്തെ എതിര്‍ത്തിരുന്നോ എന്നതിന്‍റെ അളവ് സ്വര്‍ഗ്ഗത്തിലെ ദൈവം കല്പിച്ചിരുന്ന നിയമങ്ങള്‍ അവന്‍ പാലിച്ചിരുന്നോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഉദാഹരണത്തിന്, ന്യായപ്രമാണകാലത്ത്, യഹോവയുടെ നിയമങ്ങള്‍ പാലിക്കാത്ത ഏവനെയും ദൈവത്തെ എതിര്‍ക്കുന്നവനായാണ് പരിഗണിച്ചിരുന്നത്; യഹോവയ്ക്കുള്ള വഴിപാടുകൾ മോഷ്ടിക്കുന്ന ഏവനെയും, അല്ലെങ്കില്‍ യഹോവയുടെ പ്രീതി ലഭിച്ചവര്‍ക്ക് എതിരായി നിന്ന ഏവനെയും ദൈവത്തെ എതിര്‍ക്കുന്നവനായി പരിഗണിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യുമായിരുന്നു; തന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കാത്ത ഏവനെയും അതുപോലെതന്നെ മറ്റൊരുവനെ പ്രഹരിക്കുകയോ ശപിക്കുകയോ ചെയ്യുന്ന ഏവനെയും നിയമലംഘകനായാണ് പരിഗണിച്ചിരുന്നത്. യഹോവയുടെ നിയമങ്ങള്‍ പാലിക്കാത്ത എല്ലാവരെയും അവനെതിരായി നിലകൊള്ളുന്നവരായാണ് കണക്കാക്കിയിരുന്നത്. കൃപായുഗത്തിൽ ഇത് അങ്ങനെയല്ലാതായി മാറി. അപ്പോള്‍ യേശുവിനെതിരായി നിലകൊണ്ട ഏവനെയും ദൈവത്തിനെതിരെ നിലകൊണ്ടവനായി കരുതിയിരുന്നു. യേശു അരുളിച്ചെയ്ത വചനങ്ങള്‍ അനുസരിക്കാതിരുന്ന ഏവനെയും ദൈവത്തിനെതിരെ നിലകൊണ്ടവനായി കണക്കാക്കിയിരുന്നു. ഈ സമയത്ത്, ദൈവത്തോടുള്ള ഏതിര്‍പ്പ് നിര്‍വചിക്കപ്പെട്ട രീതി കൂടുതല്‍ കൃത്യവും കൂടുതല്‍ പ്രായോഗികവുമായി മാറി. ദൈവം ജഡമായതിനു മുമ്പുള്ള കാലത്ത്, ഒരു മനുഷ്യന്‍ ദൈവത്തെ എതിര്‍ത്തിരുന്നോ എന്നു കണക്കാക്കിയിരുന്നത് മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലുള്ള അദൃശ്യനായ ദൈവത്തെ ആരാധിക്കുകയും അവനിലേക്കു നോക്കുകയും ചെയ്തിരുന്നോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അക്കാലത്ത് ദൈവത്തോടുള്ള എതിര്‍പ്പിനെ നിര്‍വചിച്ചിരുന്ന രീതി അത്രയൊന്നും പ്രായോഗികമായിരുന്നില്ല. കാരണം മനുഷ്യന് ദൈവത്തെ കാണാന്‍ സാധിക്കുകയോ ദൈവത്തിന്‍റെ സാദൃശ്യം എങ്ങനെയുള്ളതാണെന്നോ അവന്‍ എങ്ങനെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതെന്നോ അറിയുകയോ ചെയ്തിരുന്നില്ല. ദൈവത്തെ കുറിച്ച് മനുഷ്യന് ഒരുവിധത്തിലുള്ള സങ്കല്പങ്ങളുമുണ്ടായിരുന്നില്ല. അവന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നത് അവ്യക്തമായാണ്, കാരണം ദൈവം അതുവരേക്കും മനുഷ്യന് പ്രത്യക്ഷനായിരുന്നില്ല. അതിനാല്‍, തന്‍റെ ഭാവനയില്‍ മനുഷ്യന്‍ ദൈവത്തെ ഏതു വിധത്തിൽ വിശ്വസിച്ചിരുന്നാലും, ദൈവം മനുഷ്യനെ കുറ്റംവിധിക്കുകയോ അവനില്‍നിന്ന് വളരെയധികം കാര്യങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. കാരണം ദൈവത്തെ കാണാന്‍ മനുഷ്യന് ഒട്ടുംതന്നെ സാദ്ധ്യമായിരുന്നില്ല. ദൈവം ജഡമായിത്തീർന്ന് മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ വരുമ്പോള്‍, എല്ലാവരും അവനെ കാണുകയും അവന്‍റെ വാക്കുകള്‍ കേള്‍ക്കുകയും ജഡശരീരത്തിനുള്ളില്‍ നിന്ന് ദൈവം ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാവരും കാണുകയും ചെയ്യുന്നു. ആ നിമിഷത്തില്‍, മനുഷ്യന്‍റെ എല്ലാ സങ്കല്പങ്ങളും അപ്രസക്തമായി മാറുന്നു. ദൈവം ജഡത്തില്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടവരെ സംബന്ധിച്ചിടത്തോളം, അവര്‍ ബോധപൂര്‍വ്വം അവനെ അനുസരിക്കുകയാണെങ്കില്‍ അവര്‍ കുറ്റം വിധിക്കപ്പെടില്ല. അതേസമയം മനഃപൂര്‍വ്വമായി അവനെതിരെ നിലകൊള്ളുന്നവരെ ദൈവത്തിന്‍റെ എതിരാളികളായി കണക്കാക്കുനനതാണ്. അത്തരം ആളുകള്‍ അന്തിക്രിസ്തുക്കളാണ്, ദൈവത്തിനെതിരെ ബോധപൂര്‍വ്വം നിലകൊള്ളുന്ന ശത്രുക്കള്‍. ദൈവത്തെ സംബന്ധിച്ച് സങ്കല്പങ്ങള്‍ വെച്ചുപുലര്‍ത്തുകയും, എന്നാല്‍ അപ്പോഴും ദൈവത്തെ അനുസരിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യുന്നവര്‍ കുറ്റം വിധിക്കപ്പെടുകയില്ല. ദൈവം മനുഷ്യനെ കുറ്റം വിധിക്കുന്നത് അവന്‍റെ ഉദ്ദേശ്യങ്ങളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനത്തിലാണ്, ഒരിക്കലും അവന്‍റെ ചിന്തകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിലല്ല. ദൈവം മനുഷ്യന്‍റെ ചിന്തകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ അവനെ കുറ്റം വിധിച്ചിരുന്നെങ്കിൽ, ഒരു വ്യക്തിക്ക് പോലും ദൈവത്തിന്‍റെ ക്രോധത്തിൽനിന്ന് രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല. ജഡാവതാരമെടുത്ത ദൈവത്തിനെതിരെ ബോധപൂര്‍വ്വം നിലകൊള്ളുന്നവരെ അവരുടെ അനുസരണക്കേടിന്‍റെ പേരില്‍ ശിക്ഷിക്കുന്നതാണ്. ദൈവത്തിനെതിരെ ബോധപൂര്‍വ്വം നിലകൊള്ളുന്ന ഈ ആളുകളെ സംബന്ധിച്ചിടത്തോളം, അവരുടെ എതിര്‍പ്പ് മുളപൊട്ടുന്നത് അവര്‍ ദൈവത്തെ കുറിച്ച് സങ്കല്പങ്ങള്‍ വെച്ചുപുലര്‍ത്തുകയും അത് ദൈവത്തിന്‍റെ പ്രവൃത്തിയെ തടസ്സപ്പെടുത്തുന്ന നടപടികളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു എന്ന വസ്തുതയില്‍ നിന്നാണ്. ഈ ആളുകള്‍ ദൈവത്തിന്‍റെ പ്രവൃത്തിയെ മനഃപൂര്‍വ്വം എതിർക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. അവര്‍ക്ക് ദൈവത്തെ കുറിച്ച് സങ്കല്പങ്ങളുണ്ട് എന്നു മാത്രമല്ല, അവന്‍റെ പ്രവൃത്തിയെ തടസ്സപ്പെടുത്തുന്ന പ്രവൃത്തികളില്‍ അവര്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഈ കാരണത്താല്‍ ഇത്തരം ആളുകള്‍ കുറ്റം വിധിക്കപ്പെടുകതന്നെ ചെയ്യും. ദൈവത്തിന്‍റെ പ്രവൃത്തിയെ ബോധപൂര്‍വ്വം തടസ്സപ്പെടുത്താത്തവരെ പാപികളായി കുറ്റം വിധിക്കുകയില്ല. കാരണം അവര്‍ക്ക് ദൈവത്തെ ബോധപൂര്‍വ്വം അനുസരിക്കാന്‍ സാധിക്കുന്നു. തന്നെയുമല്ല, തടസ്സവും അസ്വാസ്ഥ്യവും സൃഷ്ടിക്കുന്ന പ്രവൃത്തികളില്‍ അവര്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ളവർ കുറ്റം വിധിക്കപ്പെടുകയില്ല. എന്നിരുന്നാലും, ആളുകള്‍ പല വര്‍ഷങ്ങളായി ദൈവത്തിന്‍റെ പ്രവൃത്തി അനുഭവിച്ചശേഷവും ദൈവത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് തുടരുകയും ജഡാവതാരമെടുത്ത ദൈവത്തിന്‍റെ പ്രവൃത്തി അറിയാന്‍ അവർക്കു സാധിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ അവന്‍റെ പ്രവൃത്തി എത്രമാത്രം വർഷങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കില്‍ പോലും, അവരില്‍ ദൈവത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ നിറയുന്നത് തുടരുകയും അവനെ അറിയാന്‍ അവര്‍ക്ക് സാധിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ തടസ്സമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല എങ്കില്‍ പോലും, അവരുടെ ഹൃദയങ്ങളിൽ ദൈവത്തെ കുറിച്ചുള്ള നാനാ സങ്കല്പങ്ങളും നിറഞ്ഞിരിക്കുന്നു. അത്തരം സങ്കല്പങ്ങള്‍ പ്രത്യക്ഷമാകുന്നില്ലെങ്കില്‍ പോലും, ഇത്തരം ആളുകള്‍ ദൈവത്തിന്‍റെ വേലയ്ക്ക് ഒരു വിധത്തിലും സഹായകരമല്ല. അവര്‍ക്ക് ദൈവത്തിനായി സുവിശേഷം പ്രചരിപ്പിക്കാനോ അവന്‍റെ സാക്ഷിയായി നിലകൊള്ളാനോ സാധിക്കില്ല. ഇത്തരം ആളുകള്‍ ഒരു വകയ്ക്കും കൊള്ളാത്തവരും ബുദ്ധിശൂന്യരുമാണ്. അവര്‍ക്ക് ദൈവത്തെ അറിയാത്തതിനാലും, അതോടൊപ്പം, അവനെ കുറിച്ചുള്ള സങ്കല്പങ്ങള്‍ ഉപേക്ഷിക്കാന്‍ പൂര്‍ണ്ണമായും ശേഷിയില്ലാത്തതിനാലും, അവരെ കുറ്റം വിധിക്കുന്നു. അത് ഇങ്ങനെ പറയാനാവും: വിശ്വാസത്തിലെ നവാഗതരെ സംബന്ധിച്ചിടത്തോളം ദൈവത്തെ കുറിച്ച് സങ്കല്പങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് അല്ലെങ്കില്‍ അവനെ കുറിച്ച് യാതൊന്നും അറിയാതിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ നിരവധി വര്‍ഷങ്ങളായി ദൈവത്തില്‍ വിശ്വസിക്കുകയും അവന്‍റെ പ്രവൃത്തികളുടെ ഒരു നല്ല പങ്ക് അനുഭവിക്കുകയും ചെയ്ത ഒരുവനെ സംബന്ധിച്ചിടത്തോളം, സങ്കല്പങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിൽ തുടരുന്നത് സാധാരണമല്ല. ഇത്തരത്തിലുള്ള ഒരു വ്യക്തിയ്ക്ക് ദൈവത്തെ കുറിച്ച് അറിവില്ലാതിരിക്കുന്നത് അത്രപോലും സാധാരണമല്ല. അവര്‍ കുറ്റംവിധിക്കപ്പെടുന്നത് ഒരു സാധാരണ അവസ്ഥയിലല്ല എന്നതാണ് ഇതിനു കാരണം. ഈ അസാധാരണ ആളുകള്‍ മുഴുവന്‍ ചവറാണ്; അവരാണ് ദൈവത്തെ ഏറ്റവും കൂടുതല്‍ എതിർത്തവരും ദൈവത്തിന്‍റെ കൃപ സൗജന്യമായി ആസ്വദിച്ചവരും. ഇത്തരത്തിലുള്ള സകലരും ഒടുവിൽ ഇല്ലാതാക്കപ്പെടും!

ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം മനസ്സിലാകാത്ത ഏതൊരുവനും അവനെ എതിര്‍ക്കുന്നവനാണ്. ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം മനസ്സിലാവുകയും എന്നാല്‍ അതിനുശേഷവും ദൈവത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നവന്‍ അതിലുമേറെ ദൈവത്തിന്‍റെ ഒരു എതിരാളിയായി കണക്കാക്കപ്പെടേണ്ടവനാണ്. പ്രൗഢഗംഭീരമായ ദേവാലയങ്ങളില്‍ ബൈബിൾ വായിക്കുകയും അത് ദിവസം മുഴുവന്‍ ഉരുവിടുകയും ചെയ്യുകയും ചെയ്യുന്ന ആളുകളുണ്ട്. എന്നാല്‍ അവരില്‍ ഒരാളും ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം മനസ്സിലാക്കുന്നില്ല. അവരില്‍ ഒരാള്‍ക്കും ദൈവത്തെ അറിയാന്‍ കഴിയുന്നില്ല; അവരില്‍ ഒരാള്‍ക്കും ദൈവത്തിന്‍റെ ഹിതത്തിന് അനുരൂപരാകാന്‍ ഒട്ടുംതന്നെ സാധിക്കുന്നില്ല. അവരെല്ലാം വിലകെട്ട, ഹീന വ്യക്തികളാണ്, ഓരോരുത്തരും ദൈവത്തെ കുറിച്ച് പ്രസംഗിക്കാന്‍ നിലകൊള്ളുന്നു. ദൈവത്തിന്‍റെ കൊടി പിടിക്കുമ്പോള്‍തന്നെ അവര്‍ ബോധപൂര്‍വ്വം അവനെ എതിര്‍ക്കുന്നു. ദൈവത്തില്‍ വിശ്വാസം അവകാശപ്പെട്ടുകൊണ്ട് തന്നെ അവര്‍ മനുഷ്യന്‍റെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള എല്ലാ ആളുകളും മനുഷ്യന്‍റെ ആത്മാവിനെ കാര്‍ന്നുതിന്നുന്ന പിശാചുക്കളും ശരിയായ പാതയിലേക്ക് ചുവടുവയ്ക്കാന്‍ ശ്രമിക്കുന്നവർക്ക് മനഃപൂര്‍വ്വം മാർഗതടസ്സം സൃഷ്ടിക്കുന്ന ഭൂതനേതാക്കളും ദൈവത്തെ തിരയുന്നവർക്കു വിഘാതമായ ഇടർച്ചക്കല്ലുകളുമാണ്. അവര്‍ “ശരിയായ ഘടന” ഉള്ളതായി കാണപ്പെട്ടേക്കാം. എന്നാല്‍ അവര്‍ ആളുകളെ ദൈവത്തിനെതിരെ തിരിക്കുന്ന അന്തിക്രിസ്തുക്കളല്ലാതെ മറ്റാരുമല്ലെന്ന് അവരുടെ അനുയായികള്‍ എങ്ങനെ അറിയും? അവര്‍ മനുഷ്യാത്മാക്കളെ കാര്‍ന്നുതിന്നുന്നതിനായി സമര്‍പ്പിതരായ ജീവിക്കുന്ന പിശാചുക്കളാണെന്ന് അവരുടെ അനുയായികള്‍ എങ്ങനെ അറിയും? ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ തങ്ങളെത്തന്നെ ഉന്നതരായി കണക്കാക്കുന്നവരാണ് മനുഷ്യരില്‍ ഏറ്റവും നിന്ദ്യര്‍, അതേസമയം സ്വയം താഴ്മ കാട്ടുന്നവരാണ് എറ്റവും മാനിക്കപ്പെടുന്നവര്‍. ദൈവത്തിന്‍റെ പ്രവൃത്തി തങ്ങള്‍ക്കറിയാമെന്നും ദൈവത്തെ നേരെ നോക്കിക്കൊണ്ട് തന്നെ കൊട്ടിഘോഷത്തോടെ ദൈവത്തിന്‍റെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രഘോഷിക്കാന്‍ ശേഷിയുള്ളവരാണ് തങ്ങളെന്നും കരുതുന്നവരുണ്ട്—ഇവരാണ് മനുഷ്യരുടെ ഇടയില്‍ ഏറ്റവും അജ്ഞാനികള്‍. ഇത്തരം ആളുകള്‍ ദൈവത്തിന്‍റെ സാക്ഷ്യമില്ലാത്തവരും ധിക്കാരികളും അഹംഭാവം നിറഞ്ഞവരുമാണ്. ദൈവത്തെ സംബന്ധിച്ച് യഥാര്‍ത്ഥ അനുഭവവും പ്രായോഗിക പരിജ്ഞാനവും ഉണ്ടായിട്ടും, തങ്ങള്‍ക്ക് ദൈവത്തെ കുറിച്ച് വളരെ കുറച്ച് അറിവ് മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്നവരെയാണ് അവന്‍ ഏറ്റവും പ്രിയപ്പെടുന്നത്. അത്തരം ആളുകള്‍ക്ക് മാത്രമാണ് സത്യത്തില്‍ സാക്ഷ്യമുള്ളതും ദൈവത്താല്‍ പരിപൂര്‍ണ്ണരാക്കപ്പെടാന്‍ ശരിയായ ശേഷിയുള്ളതും. ദൈവത്തിന്‍റെ ഹിതം മനസ്സിലാക്കാത്തവര്‍ ദൈവത്തിന്‍റെ എതിരാളികളാണ്; ദൈവത്തിന്‍റെ ഹിതം മനസ്സിലാക്കുകയും എന്നാല്‍ അവന്‍റെ സത്യം അനുഷ്ഠിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്‍റെ എതിരാളികളാണ്; ദൈവത്തിന്‍റെ വചനം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവരെങ്കിലും ദൈവവചനങ്ങളുടെ സത്തയ്ക്കെതിരെ പ്രവർത്തിക്കുന്നവർ ദൈവത്തിന്‍റെ എതിരാളികളാണ്; ജഡാവതാരമെടുത്ത ദൈവത്തെ കുറിച്ച് സങ്കല്പങ്ങളുണ്ടായിരിക്കുകയും അതേസമയം കലഹത്തില്‍ ഏര്‍പ്പെടാനുള്ള ഒരു മനസ്സുണ്ടായിരിക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്‍റെ എതിരാളികളാണ്; ദൈവത്തെ ന്യായം വിധിക്കുന്നവര്‍ ദൈവത്തിന്‍റെ എതിരാളികളാണ്; ദൈവത്തെ അറിയാന്‍ അല്ലെങ്കില്‍ അവന് സാക്ഷികളാകാന്‍ സാധിക്കാത്ത ഏവനും ദൈവത്തിന്‍റെ ഒരു എതിരാളിയാണ്. അതിനാല്‍ ഞാന്‍ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നത് ഇതാണ്: ഈ പാതയിലൂടെ നിങ്ങള്‍ക്ക് നടക്കാനാവുമെന്ന് നിങ്ങള്‍ വാസ്തവമായും വിശ്വാസമുണ്ടെങ്കില്‍, അത് പിന്തുടരുക. എന്നാല്‍ ദൈവത്തെ എതിര്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എങ്കില്‍, തീരെ വൈകുന്നതിനു മുമ്പ് നടന്നകലുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. അല്ലെന്നുവരികില്‍, കാര്യങ്ങള്‍ നിങ്ങൾക്കെതിരെ തിരിയാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്, കാരണം നിങ്ങളുടെ പ്രകൃതം തീരെ ദുഷിച്ചതാണ്. വിശ്വസ്തത അല്ലെങ്കില്‍ അനുസരണം, അല്ലെങ്കില്‍ നീതിക്കായും സത്യത്തിനായും ദാഹിക്കുന്ന ഒരു ഹൃദയം, അതുമല്ലെങ്കില്‍ ദൈവത്തോടുള്ള സ്നേഹം—ഇവയെ കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങൾക്കവ ലവലേശമില്ല. ദൈവത്തിനു മുന്നില്‍ നിങ്ങളുടെ അവസ്ഥ ആകെ താറുമാറായ നിലയിലാണെന്നു പറയാം. നിങ്ങള്‍ എന്താണോ പാലിക്കേണ്ടത് അത് പാലിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ല; എന്താണോ പറയേണ്ടത് അത് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല; എന്താണോ പ്രയോഗത്തിൽ വരുത്തേണ്ടത് അത് ചെയ്യുന്നതിൽ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. നിങ്ങള്‍ നിറവേറ്റേണ്ട ധര്‍മ്മം നിറവേറ്റാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നിങ്ങള്‍ക്കുണ്ടായിരിക്കേണ്ട വിശ്വസ്തത, മനസ്സാക്ഷി, അനുസരണം അല്ലെങ്കില്‍ നിശ്ചയദാർഢ്യം നിങ്ങള്‍ക്കില്ല. അനിവാര്യമായും സഹിക്കേണ്ട കഷ്ടം നിങ്ങള്‍ സഹിച്ചിട്ടില്ല, കൂടാതെ ഉണ്ടായിരിക്കേണ്ട വിശ്വാസം നിങ്ങള്‍ക്കില്ല. തികച്ചും ലളിതമായി പറഞ്ഞാൽ, നിങ്ങള്‍ക്ക് യാതൊരു യോഗ്യതയുമില്ല: ഇങ്ങനെ ജീവിതം തുടരുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങള്‍ നിത്യവിശ്രമത്തില്‍ നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുന്നതാവും നിങ്ങള്‍ക്ക് നല്ലതെന്ന് ഞാന്‍ നിങ്ങളെ ബോധ്യപ്പെടുത്തട്ടെ. അങ്ങനെ നിങ്ങളുടെ പേരില്‍ വിഷമിക്കുന്നതില്‍ നിന്ന്, നിങ്ങള്‍ക്കായി കഷ്ടപ്പെടുന്നതില്‍ നിന്നും ദൈവത്തിന് മുക്തനാവാം. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുകയും എന്നാല്‍ അവന്‍റെ ഹിതം അറിയാതിരിക്കുകയും ചെയ്യുന്നു; നിങ്ങള്‍ ദൈവത്തിന്‍റെ വചനങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തിട്ടും മനുഷ്യനില്‍നിന്ന് ദൈവം ആഗ്രഹിക്കുന്നത് പാലിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചിട്ടും അവനെ അറിയുന്നില്ല. നേടേണ്ട ഒരു ലക്ഷ്യവുമില്ലാതെ, മൂല്യങ്ങളൊന്നിമില്ലാതെ, അര്‍ത്ഥമൊന്നുമില്ലാതെ നിങ്ങള്‍ ജീവിച്ചിരിക്കുന്നു. നിങ്ങള്‍ ഒരു മനുഷ്യനായി ജീവിക്കുന്നു എങ്കിലും തെല്ലും മനസ്സാക്ഷിയോ സത്യസന്ധതയോ വിശ്വാസ്യതയോ നിങ്ങള്‍ക്കില്ല—ഇപ്പോഴും നിങ്ങള്‍ക്ക് മനുഷ്യൻ എന്ന് സ്വയം വിളിക്കാനാവുമോ? നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, എന്നിട്ടും നിങ്ങള്‍ അവനെ വഞ്ചിക്കുന്നു; അതിലുപരിയായി, നിങ്ങള്‍ ദൈവത്തിന്‍റെ പണം അപഹരിക്കുകയും അവനായി നടത്തിയ വഴിപാടുകൾ ഭുജിക്കുകയും ചെയ്യുന്നു. എന്നിട്ടും, അവസാനം ദൈവത്തിന്‍റെ വികാരങ്ങളോട് അല്പമെങ്കിലും പരിഗണന കാണിക്കുന്നതില്‍ അല്ലെങ്കില്‍ അവനോട് തെല്ലൊരു മനസ്സാക്ഷി കാണിക്കുന്നില്‍ നിങ്ങള്‍ പരാജയപ്പെടുന്നു. ദൈവം ആവശ്യപ്പെടുന്ന ഏറ്റവും നിസ്സാരമായത് പോലും നിങ്ങള്‍ക്ക് നിറവേറ്റാനാവുന്നില്ല. ഇപ്പോഴും നിങ്ങള്‍ക്ക് മനുഷ്യജീവികള്‍ എന്ന് നിങ്ങളെ സ്വയം വിളിക്കാനാവുമോ? ദൈവം നിങ്ങള്‍ക്ക് നല്കുന്ന ഭക്ഷണം കഴിക്കുകയും അവന്‍ നിങ്ങള്‍ക്ക് തരുന്ന പ്രാണവായു ശ്വസിക്കുകയും അവന്‍റെ കൃപ അനുഭവിക്കുകയും ചെയ്തിട്ടും അവസാനം, നിങ്ങള്‍ക്ക് ദൈവത്തെ കുറിച്ചുള്ള ഏറ്റവും ലഘുവായ അറിവു പോലുമില്ല. മറിച്ച്, നിങ്ങള്‍ ദൈവത്തെ എതിര്‍ക്കുന്ന ഒരു വകയ്ക്കും കൊള്ളാത്തവരായി മാറിയിരിക്കുന്നു. അത് നിങ്ങളെ ഒരു നായയെക്കാളും നീചമായ ഒരു മൃഗമാക്കി മാറ്റുന്നില്ലേ? മൃഗങ്ങളുടെ കൂട്ടത്തില്‍, നിങ്ങളെക്കാള്‍ കൂടുതല്‍ വിദ്വേഷസ്വഭാവമുള്ള എന്തെങ്കിലുമുണ്ടോ?

ഉയര്‍ന്ന പ്രസംഗപീഠങ്ങളില്‍ നിന്ന് മറ്റുള്ളവരെ ഉപദേശിക്കുന്ന ആ പാസ്റ്റര്‍മാരും മൂപ്പന്മാരും ദൈവത്തിന്‍റെ എതിരാളികളും സാത്താന്‍റെ കൂട്ടാളികളുമാണ്; നിങ്ങളില്‍ ഉയര്‍ന്ന പ്രസംഗപീഠങ്ങളില്‍ നിന്ന് മറ്റുള്ളവരെ ഉപദേശിക്കാത്തവര്‍ അവരെക്കാള്‍ വലിയ ദൈവവിരോധികൾ ആവില്ലേ? നിങ്ങള്‍ അവരെക്കാള്‍ കൂടുതലായി സാത്താനുമായി രഹസ്യ ബാന്ധവത്തിലല്ലേ? ദെവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം മനസ്സിലാക്കാത്തവര്‍ക്ക് അവന്‍റെ ഹിതവുമായി അനുരൂപരാകുന്നത് എങ്ങനെയെന്ന് അറിയില്ല. തീര്‍ച്ചയായും, ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം മനസ്സിലാകുന്നവര്‍ക്ക് ദൈവത്തിന്‍റെ ഹിതവുമായി അനുരൂപരാകുന്നത് എങ്ങനെയെന്ന് അറിയാതിരിക്കാനാവില്ല. ദെവത്തിന്‍റെ പ്രവൃത്തി ഒരിക്കലും പിഴയ്ക്കില്ല. മറിച്ച്, മനുഷ്യന്‍റെ ഉദ്യമങ്ങളാണ് തെറ്റിപ്പോകുന്നത്. ദൈവത്തെ ബോധപൂര്‍വ്വം എതിര്‍ക്കുന്ന ആ അധഃപതിച്ചവര്‍ക്കല്ലേ ആ പാസ്റ്റര്‍മാരെക്കാളും മൂപ്പന്മാരെക്കാളും കൂടുതല്‍ കുടിലതയും ദുഷ്ടബുദ്ധിയുമുള്ളത്? ദൈവത്തെ ഏതിര്‍ക്കുന്നവര്‍ നിരവധിയാണ്, എന്നാല്‍ അവരുടെ ഇടയില്‍ അവര്‍ ദൈവത്തെ എതിര്‍ക്കുന്ന രീതികളും വ്യത്യാസപ്പെട്ടിരിക്കുന്നു. വിശ്വാസികളുടെ കൂട്ടത്തില്‍ എല്ലാ തരക്കാരും ഉള്ളതുപോലെ, ദൈവത്തെ എതിര്‍ക്കുന്നവരിലും എല്ലാ തരക്കാരുമുണ്ട്. ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്. ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം വ്യക്തമായി തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്ന ഒരൊറ്റ വ്യക്തിയെ പോലും രക്ഷിക്കാനാവില്ല. മനുഷ്യന്‍ മുമ്പ് ദൈവത്തെ എതിര്‍ത്തിട്ടുണ്ടാവുക എങ്ങനെയായിരുന്നാലും, ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം മനുഷ്യന്‍ മനസ്സിലാക്കുകയും തന്‍റെ പ്രയത്നങ്ങള്‍ ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിനായി സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, ദൈവം അവന്‍റെ സകല മുന്‍കാല പാപങ്ങളും മായ്ച്ച് ശുദ്ധീകരിക്കും. മനുഷ്യന്‍ സത്യം തേടുകയും സത്യം ശീലിക്കുകയും ചെയ്യുന്നിടത്തോളം, അവന്‍ മുമ്പ് ചെയ്തത് എന്താണെന്നത് ദൈവം മനസ്സില്‍ സൂക്ഷിക്കില്ല. മാത്രമല്ല, മനുഷ്യന്‍ സത്യം ശീലിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ദൈവം മനുഷ്യനെ നീതീകരിക്കുന്നത്. ഇതാണ് ദൈവത്തിന്‍റെ നീതി. മനുഷ്യന്‍ ദൈവത്തെ കാണുകയോ അവന്‍റെ പ്രവൃത്തി അനുഭവിക്കുകയോ ചെയ്യുന്നതിന് മുമ്പ്, ദൈവത്തോട് മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെതന്നെയായാലും, അവന്‍ അത് മനസ്സില്‍ വയ്ക്കുന്നില്ല. എന്നാൽ, മനുഷ്യന്‍ ദൈവത്തെ കാണുകയും അവന്‍റെ പ്രവൃത്തി അനുഭവിക്കുകയും ചെയ്തുകഴിഞ്ഞാല്‍, മനുഷ്യന്‍റെ എല്ലാ നടപടികളും പ്രവൃത്തികളും ദൈവം “രേഖകളില്‍” ചേര്‍ക്കുന്നതാണ്. കാരണം മനുഷ്യന്‍ ദൈവത്തെ കാണുകയും അവന്‍റെ പ്രവൃത്തികളിൽ ജീവിക്കുകയും ചെയ്തിരിക്കുന്നു.

ദൈവത്തിനുള്ളത് എന്താണെന്നും ദൈവം ആരാണെന്നും മനുഷ്യന്‍ സത്യത്തില്‍ കണ്ടുകഴിയുമ്പോള്‍, അവന്‍റെ പരമാധികാരം അവന്‍ കണ്ടുകഴിയുമ്പോള്‍, ദൈവത്തിന്‍റെ പ്രവൃത്തി അവന്‍ സത്യത്തില്‍ അറിഞ്ഞുകഴിയുമ്പോള്‍, കൂടുതലായി, മനുഷ്യന്‍റെ പഴയ സ്വഭാവം മാറുമ്പോള്‍, മനുഷ്യന്‍ ദൈവത്തെ എതിര്‍ക്കുന്ന തന്‍റെ കലഹസ്വഭാവം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരിക്കും. എല്ലാവരുംതന്നെ ഏതെങ്കിലുമൊരു സമയത്ത് ദൈവത്തെ എതിര്‍ത്തിരുന്നു എന്നും എല്ലാവരുംതന്നെ ഏതെങ്കിലുമൊരു സമയത്ത് ദൈവത്തിനെതിരെ മറുതലിച്ചിരുന്നു എന്നും പറയാനാവും. എന്നിരുന്നാലും, ജഡാവതാരമെടുത്ത ദൈവത്തെ നിങ്ങള്‍ ബോധപൂര്‍വ്വം അനുസരിക്കുകയും ഈ സമയം മുതല്‍ നിങ്ങളുടെ വിശ്വസ്തതയാല്‍ ദൈവത്തിന്‍റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യേണ്ടതായ സത്യം നിങ്ങള്‍ ശീലിക്കുകയും ചെയ്യേണ്ടതായ കടമ നിര്‍വഹിക്കുകയും പാലിക്കേണ്ടതായ ചട്ടങ്ങള്‍ പാലിക്കുകയും ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ ദൈവത്തെ തൃപ്തിപ്പെടുത്താനായി നിങ്ങളുടെ കലഹസ്വഭാവം ഉപേക്ഷിക്കാന്‍ സന്നദ്ധനായ ഒരുവനാണ്, ദൈവത്തിനു പൂർണനാക്കാൻ കഴിയുന്ന ഒരുവനാണ്. നിങ്ങളുടെ പിഴവുകള്‍ കാണാന്‍ നിങ്ങള്‍ ദുര്‍വാശിയോടെ വിസമ്മതിക്കുകയും സ്വയം അനുതപിക്കാന്‍ നിങ്ങള്‍ക്ക് ഒരുദ്ദേശ്യവും ഇല്ലാതിരിക്കുകയും ആണെങ്കില്‍, ദൈവവുമായി സഹകരിക്കാനും അവനെ തൃപ്തിപ്പെടുത്താനുമുള്ള ഒരുദ്ദേശ്യവുമില്ലാതെ നിങ്ങളുടെ കലഹസ്വഭാവത്തിൽ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, നിങ്ങളെ പോലുള്ള മര്‍ക്കടമുഷ്ടിക്കാരനും തിരുത്താനാവാത്തവനുമായ ഒരു വ്യക്തി നിശ്ചയമായും ശിക്ഷിക്കപ്പെടും. അപ്പോൾ നിശ്ചയമായും നിങ്ങള്‍ ഒരിക്കലും ദൈവത്താല്‍ പൂര്‍ണ്ണനാക്കപ്പെടുന്ന ഒരു വ്യക്തി ആയിരിക്കില്ല. ഇങ്ങനെയാകുമ്പോള്‍, നിങ്ങള്‍ ഇന്ന് ദൈവത്തിന്‍റെ ശത്രുവാണ്, നാളെയും നിങ്ങള്‍ ദൈവത്തിന്‍റെ ശത്രുവായിരിക്കും, അതിനടുത്ത ദിവസവും നിങ്ങള്‍ ദൈവത്തിന്‍റെ ശത്രുവായി തുടരും; നിങ്ങള്‍ എന്നന്നേക്കും ദൈവത്തിന്‍റെ ഒരു എതിരാളിയും അവന്‍റെ ശത്രുവും ആയിരിക്കും. ആ സാഹചര്യത്തില്‍, ദൈവത്തിന് നിങ്ങളെ എങ്ങനെയാണ് വെറുതെ വിടാന്‍ സാധിക്കുക? ദൈവത്തെ എതിര്‍ക്കുന്നത് മനുഷ്യന്‍റെ സ്വഭാവത്തിലുള്ളതാണ്, എന്നാല്‍ തന്‍റെ സ്വഭാവം മാറ്റുന്നത് പൂർത്തീകരിക്കാനാവാത്ത ഒരു ചുമതലയായതിനാൽ ദൈവത്തെ എതിര്‍ക്കുന്നതിന്‍റെ “രഹസ്യം” മനുഷ്യന്‍ മനഃപൂര്‍വ്വം കണ്ടെത്താന്‍ ശ്രമിക്കരുത്. അത് അങ്ങനെയാണെങ്കില്‍, ഭാവിയിലെ നിങ്ങളുടെ കഠിനശിക്ഷ കൂടുതല്‍ തീവ്രമാകാതിരിക്കേണ്ടതിനും നിങ്ങളുടെ മൃഗീയ സ്വഭാവം പുറത്തുവന്ന് ഒടുക്കം നിങ്ങളുടെ ജഡശരീരം ദൈവം അവസാനിപ്പിക്കുതുവരെ അത് അനിയന്ത്രിതമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിനും നിങ്ങള്‍ക്ക് നല്ലത് തീരെ വൈകുന്നതിന് മുമ്പ് നടന്നകലുന്നതാണ്. അനുഗ്രഹങ്ങള്‍ ലഭിക്കാനായി നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; എന്നാല്‍ അവസാനം ദൗര്‍ഭാഗ്യം മാത്രമാണ് നിങ്ങൾക്കു ലഭിക്കുന്നതെങ്കിൽ അത് നാണക്കേടാവില്ലേ? നിങ്ങള്‍ മറ്റൊരു പദ്ധതിയുണ്ടാക്കുന്നതാവും മെച്ചമെന്ന് ഞാന്‍ നിങ്ങളെ ഉത്ബോധിപ്പിക്കുന്നു. നിങ്ങള്‍ക്ക് ചെയ്യാനാവുന്ന എന്തും ദൈവത്തില്‍ വിശ്വസിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതായിരിക്കും: നിശ്ചയമായും ഈ ഒരു പാത മാത്രമേ ഉണ്ടായിരിക്കൂ എന്നില്ല. നിങ്ങള്‍ സത്യം അന്വേഷിച്ചില്ലെങ്കില്‍ നിങ്ങള്‍ അതിജീവിച്ച് മുന്നോട്ട് പോകില്ലേ? ഈ വിധത്തില്‍ നിങ്ങള്‍ എന്തിന് ദൈവവുമായി സംഘര്‍ഷത്തിലാവണം?

മുമ്പത്തേത്: വ്യത്യാസപ്പെടുത്താത്ത ഒരു സ്വഭാവമുണ്ടായിരിക്കുന്നത് ദൈവവുമായി ശത്രുതയിലായിരിക്കലാണ്

അടുത്തത്: ദൈവത്താൽ പൂർണരാക്കപ്പെടാനുള്ളവർ ശുദ്ധീകരണത്തിനു വിധേയരാകണം

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക