ദൈനംദിന ദൈവവചനങ്ങള്‍: ദൈവവേലയെക്കുറിച്ച് അറിയല്‍ | ഉദ്ധരണി 215

13 10 2020

ബൈബിളിൽ പറഞ്ഞിരിക്കുന്ന, ദൈവം സോദോമിനെ നശിപ്പിച്ച സംഭവവും ലോത്തിന്‍റെ ഭാര്യ ഉപ്പുതൂണായത് എങ്ങനെയെന്നതും ഓർക്കുക. നീനെവേയിലെ ആളുകൾ സ്വന്തം പാപങ്ങളെ പ്രതി ചാക്കിലും വെണ്ണീറിലുമിരുന്ന് അനുതപിച്ചതിനെ കുറിച്ചു ചിന്തിക്കുക. 2,000 വർഷം മുമ്പ് യേശുവിനെ യഹൂദന്മാർ കുരിശിൽ തറച്ചതിനെത്തുടർന്ന് നടന്ന കാര്യങ്ങളെ കുറിച്ചും ഓർക്കുക. ഇസ്രായേലിൽനിന്നു പുറത്താക്കപ്പെട്ട യഹൂദന്മാർ ലോകമെങ്ങും വിവിധ ദേശങ്ങളിലേക്ക് പലായനം ചെയ്തു. അനേകർ കൊല്ലപ്പെട്ടു, മുഴു യഹൂദ ജനതയും അന്നുവരെ കണ്ടിട്ടില്ലാത്തതരം നാശത്തിനു വിധേയമായി. ദൈവത്തെ കുരിശിൽ തറച്ചതിലൂടെ അവർ ചെയ്തത് അതിനികൃഷ്ടമായ പാപമായിരുന്നു. അതിലൂടെ അവർ ദൈവത്തെ പ്രകോപിച്ചു. തങ്ങൾ ചെയ്തതിന് അവർ വിലയൊടുക്കേണ്ടിവന്നു, തങ്ങൾ ചെയ്തതിന്‍റെയെല്ലാം ഫലം അവർ അനുഭവിക്കുകതന്നെ ചെയ്തു. അവർ ദൈവത്തെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞു. അതുകൊണ്ടുതന്നെ അവർക്കുള്ള വിധി ഇതായിരുന്നു: ദൈവത്തിൽനിന്നുള്ള ശിക്ഷ ഏറ്റുവാങ്ങുക. ആ രാജ്യത്തിനും ജനതയ്ക്കും മേൽ വന്നുപതിച്ച ദുരന്തം അവരുടെ ഭരണാധികാരികളുടെ ചെയ്തികളുടെ കയ്പേറിയ പരിണതഫലമായിരുന്നു.

ഇന്ന്, തന്‍റെ പ്രവൃത്തി ചെയ്യാനായി ദൈവം വീണ്ടും ഈ ലോകത്തിലേക്കു വന്നിരിക്കുകയാണ്. അവിടുന്ന് തുടങ്ങുന്നത് ഏകാധിപത്യ ഭരണാധികാരികളുടെ ഈറ്റില്ലവും നിരീശ്വരവാദത്തിന്‍റെ കോട്ടക്കൊത്തളവുമായ ചൈനയിൽനിന്നാണ്. തന്‍റെ ജ്ഞാനവും ശക്തിയും ഉപയോഗിച്ച് ദൈവം ഒരു കൂട്ടം ആളുകളെ നേടിയിരിക്കുന്നു. ഇക്കാലമത്രയും ചൈനയിലെ ഭരണകക്ഷി ദൈവത്തെ എല്ലാവിധത്തിലും വേട്ടയാടുകയും അവിടുത്തോട് ക്രൂരമായി പെരുമാറുകയും ചെയ്തു. അങ്ങനെ അവന് തല ചായ്ക്കാൻ ഒരിടം, ഒരു വാസസ്ഥാനം ഇല്ലാതായി. എന്നിട്ടും താൻ ചെയ്യാൻ ഉദ്ദേശിച്ച പ്രവൃത്തി ദൈവം തുടരുന്നു: തന്‍റെ വചനങ്ങൾ കേൾപ്പിക്കുകയും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സർവശക്തി ആർക്കും ഗ്രഹിക്കാവുന്നതല്ല. ദൈവത്തെ ശത്രുവായി കാണുന്ന ഒരു രാജ്യമായ ചൈനയിൽ ദൈവം ഒരിക്കലും തന്‍റെ വേല നിറുത്തിയിട്ടില്ല. എന്നു തന്നെയല്ല, ദൈവത്തിന്‍റെ പ്രവർത്തനവും വചനവും അനേകർ കൈനീട്ടി സ്വീകരിച്ചിരിക്കുന്നു. കാരണം മനുഷ്യവർഗത്തിലെ ഓരോ വ്യക്തിയെയും രക്ഷിക്കാൻ ദൈവം തന്നാലാവുന്നതെല്ലാം ചെയ്യുന്നു. താൻ നിറവേറ്റാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽനിന്ന് ദൈവത്തെ തടയാൻ ഒരു രാജ്യത്തിനും അധികാരശക്തിക്കും ആവില്ല എന്നതിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. ദൈവത്തിന്‍റെ പ്രവർത്തനത്തിനു മാർഗതടസ്സം സൃഷ്ടിക്കുകയും തിരുവചനത്തെ എതിർക്കുകയും അവിടുത്തെ പദ്ധതിക്ക് തടയിടാനോ തുരങ്കംവെക്കാനോ ശ്രമിക്കുകയും ചെയ്യുന്നവർ ആത്യന്തികമായി ദൈവത്തിൽനിന്നുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ദൈവത്തിന്‍റെ പ്രവൃത്തിയെ ധിക്കരിക്കുന്നവന്‍റെ സ്ഥാനം നരകത്തിലാണ്. ദൈവത്തിന്‍റെ പ്രവൃത്തിയെ ധിക്കരിക്കുന്ന ഏതൊരു രാജ്യവും നശിപ്പിക്കപ്പെടും. ദൈവത്തിന്‍റെ പ്രവൃത്തിയെ എതിർക്കാൻ മുതിരുന്ന ഏതൊരു ജനതയും ഈ ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെടും, നാമാവശേഷമാകും. എല്ലാ ജനതകളിലെയും രാജ്യങ്ങളിലെയും സകല വ്യവസായങ്ങളിലെയും ജനങ്ങളെ തിരുവചനം ശ്രവിക്കാനും അവിടുത്തെ പ്രവൃത്തി കാണാനും മനുഷ്യവർഗത്തിന്‍റെ ഭാഗധേയത്തിന് അടുത്ത ശ്രദ്ധ നൽകാനും ദൈവത്തെ അതിവിശുദ്ധനും അങ്ങേയറ്റം ബഹുമാന്യനും അത്യുന്നതനും ആയി സ്വീകരിക്കാനും മനുഷ്യർക്കിടയിലെ ഏക ആരാധനാപാത്രമായി അവിടുത്തെ വീക്ഷിക്കാനും, അബ്രാഹാമിന്‍റെ പിന്മുറക്കാർ യഹോവയുടെ വാഗ്ദാനപ്രകാരം ജീവിച്ചതുപോലെയും ദൈവം ആദിയിൽ സൃഷ്ടിച്ച ആദാമും ഹവ്വായും ഏദെൻതോട്ടത്തിൽ ജീവിച്ചതുപോലെയും, മുഴു മനുഷ്യവർഗത്തെയും ദൈവാനുഗ്രഹത്തിനു പാത്രമായി ജീവിക്കാൻ അനുവദിക്കാനും ഞാൻ ഉദ്ബോധിപ്പിക്കുകയാണ്.

ദൈവത്തിന്‍റെ പ്രവൃത്തി ഒരു കൂറ്റൻ തിരമാലപോലെ മുന്നേറുകയാണ്. ആർക്കും അവിടുത്തെ പിടിച്ചുനിറുത്താനാവില്ല, ആർക്കും അവിടുത്തെ മുന്നേറ്റത്തിനു തടയിടാൻ കഴിയില്ല. ദൈവത്തിന്‍റെ വചനങ്ങൾ ശ്രദ്ധാപൂർവം കേൾക്കുകയും അവിടുത്തെ അന്വേഷിക്കുകയും അവിടുത്തേക്കായി ദാഹിക്കുകയും ചെയ്യുന്നവർക്കു മാത്രമേ അവിടുത്തെ കാലടികൾ പിന്തുടരാനും അവിടുത്തെ വാഗ്ദാനം സ്വീകരിക്കാനും കഴിയൂ. അങ്ങനെ ചെയ്യാത്തവർ അതിദാരുണമായ ദുരന്തത്തിന് ഇരകളാകും, അർഹമായ ശിക്ഷ അവർക്ക് ഏറ്റുവാങ്ങേണ്ടിവരും.

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക